പളളിപ്പറമ്പ് @ അരീക്കൻ ഫസൽ ഹാജി
മർഹൂം: ഫസൽ ഹാജി - വിസ്മയിപ്പിക്കുന്ന വ്യക്തിത്വം
ഇക്കഴിഞ്ഞ റജബ് 30 ന് ഞായറാഴ്ച റബ്ബിൻ്റെ കാരുണ്യത്തിലേക്ക് നമുക്ക് മുമ്പേ യാത്രയായ അരീക്കൻ ഫസൽ ഹാജി എന്ന എൻ്റെ കാരണവരുടെ വിയോഗം ഇപ്പോഴും ഉൾക്കൊള്ളാനാകാത്ത അവസ്ഥയിലാണ് ഞാൻ. ആ വിയോഗം അനാഥമാക്കിയത് ആ കുടുംബത്തെ മാത്രമല്ല, അയൽവാസികളും സുഹൃത്തുക്കളും കുടുംബങ്ങളും പ്രസ്ഥാന ബന്ധുക്കളും നാട്ടിലെയും പരിസര പ്രദേശങ്ങളിലെയും അഗതി - അനാഥ മക്കളും ദീനിസ്ഥാപനങ്ങളും അദ്ദേഹം സ്നേഹിച്ച, അദ്ദേഹത്തെ സ്നേഹിച്ച നൂറു കണക്കിന് ഉലമാക്കളും സാദാത്തുക്കളും ആ വേർപാടിൻ്റെ അനാഥത്വം ഏറ്റുവാങ്ങിയവരാണ്.നന്നെ ചെറുപ്പത്തിലെ ഞാൻ കാണുന്ന ഫസൽ കാക്ക വളരെ ഊർജസ്വലനും ഫുട്ബോൾ കളിക്കാരനായിരുന്നു. എൻ്റെ തറവാട് വീടിനു മുന്നിലൂടെയായിരുന്നു അവർ വഴി നടന്നിരുന്നത്. നടന്നിരുന്നത് എന്ന് പറയാൻ പറ്റില്ല, ഞാൻ കാണുമ്പോഴൊക്കെ മൂപ്പർ ഓട്ടമായിരുന്നു. വീട്ടിൽ നിന്ന് തുടങ്ങുന്ന ഓട്ടം കുറ്റൂരങ്ങാടിയിലേ നിൽക്കൂ. വളരെ ചെറുപ്പത്തിൽ പ്രവാസ ജീവിതം തെരെഞ്ഞെടുത്തു. നാല് പതിറ്റാണ്ടോളം നീണ്ടു പോയി സൗദിയിലെ ബിസിനസ് ജീവിതം.(പ്രവാസി സുഹൃത്തുക്കൾ ആ ഭാഗം അനുസ്മരിക്കും എന്ന് കരുതുന്നു) അക്കാലത്തും നാട്ടിലെ ദീനി സ്ഥാപനങ്ങൾക്ക് അത്താണിയായി നിലകൊണ്ടു. കുറ്റൂർ ടൗൺ മസ്ജിദും ഹുജ്ജത്ത് മദ്രസയും അദ്ദേഹം നട്ടുനനച്ച എത്രയോ സന്ദർഭങ്ങൾ നേരിട്ടറിയാം. പിന്നീട് അൽ ഹുദ സ്ഥാപനങ്ങൾ, ഊക്കത്ത് മസ്ജിദ്, മസ്ജിദുനൂർ .. ഈ സ്ഥാപനങ്ങൾക്കെല്ലാം തണൽ നൽകിയ വടവൃക്ഷമാണ് വിടപറഞ്ഞത് . അൽഹുദ യിൽ എന്തൊരാവശ്യം വന്നാലും ഞങ്ങളുടെ മനസ്സിൽ ആദ്യം ഉയരുന്നത് ഫസൽ ഹാജിയുടെ പേരാണ്. നന്മയുടെ ആ വാതിലുകൾ എപ്പോഴും തുറന്ന് തന്നെ കിടന്നിരുന്നു. അത് പോലെ അയൽനാടുകളിലെ ഒരു പാട് മതപഠനകേന്ദ്രങ്ങളുമായി ആത്മീയ ബന്ധം നിലനിർത്തി അതിരില്ലാത്ത സഹായങ്ങൾ നൽകി .മതപഠന ക്ലാസ്സുകൾ ഏത് നാട്ടിലുണ്ടായാലും വണ്ടിയെടുത്ത് സുഹൃത്തുക്കളെ കൂട്ടി സുബ്ഹിക്ക് തന്നെ പുറപ്പെടും. സ്ഥിരമായി മുടങ്ങാതെ പങ്കെടുക്കും. ഒരു പാട് പണ്ഡിതരെയും പ്രഭാഷകരെയും പരിചയപ്പെട്ട് അവരുമായി നിത്യ സമ്പർക്കം കാത്ത് സൂക്ഷിച്ചു. നമ്മുടെ സ്ഥാപനങ്ങളിൽ പ്രഭാഷണത്തിനായി അവരെ കൊണ്ടുവന്നു.എപ്പോൾ കണ്ടാലും ഓരോ ആലമീങ്ങളെയും സ്ഥാപനങ്ങളെയും പറ്റിയായിരുന്നു നമ്മോട് ചർച്ച. തികഞ്ഞ രാഷ്ട്രീയ ബോധവും അർപ്പണവുമുണ്ടായിരുന്നു. ഇക്കഴിഞ്ഞ പഞ്ചായത്ത് ഇലക്ഷനിൽ തൻ്റെ മുന്നണി സ്ഥാനാർത്ഥിക്ക് വേണ്ടി ഏതാണ്ട് ഒരു പകൽ മുഴുവൻ വീടുകൾ കയറിയിറങ്ങി ചെറുപ്പക്കാരുടെ കൂടെ സ്ക്വാഡ് വർക്കിന് ഉണ്ടായിരുന്നു. മരിക്കുന്നതിന് തലേന്നിൻ്റെ തലേ രാത്രി അൽ ഹുദയിൽ മർഹും. PK അബ്ദു റഹിം മുസ്ലിയാരുടെ അനുസ്മരണ സദസ്സിൽ എൻ്റെ തൊട്ടടുത്തിരുന്ന് ഒരു പാട് കാര്യങ്ങൾ സംസാരിച്ചു. ഒരു പണ്ഡിതൻ്റെ പേര് പറഞ്ഞിട്ട് അദ്ദേഹത്തെ അടുത്ത് തന്നെ ഒരു പ്രഭാഷണത്തിന് നമുക്ക് ക്ഷണിക്കണമെന്ന് പറഞ്ഞു. റബ്ബിൻ്റെ വിധിയെന്ന് പറയട്ടെ.. ആ പണ്ഡിതനെ ഇന്ന് ഫസൽ ഹാജിയുടെ അനുസ്മരണത്തിന് അൽ ഹുദയിലേക്ക് ഞങ്ങൾ ക്ഷണിച്ചിരിക്കുന്നു.വീട്ടിൽ വെച്ചും ഊക്കത്ത് ജുമാ മസ്ജിദിൽ രണ്ട് തവണയായും ജനാസ നിസ്കരിച്ചത് ആയിരങ്ങളാണ്. വമ്പിച്ചൊരു ജനാവലി ഖബറടക്ക ചടങ്ങിലും സംബന്ധിച്ചു. പതിനായിരങ്ങൾ പ്രത്യേകം പ്രാർത്ഥന നടത്തി.
റഹ്മാനായ നാഥാ.. ഒരു പാട് നന്മകൾ പൂത്തുലഞ്ഞ ആ തണൽമരത്തെ നീ നേരത്തെ തിരികെ വിളിച്ചു. പ്രവിശാലമായ നിൻ്റെ കാരുണ്യം കൊണ്ട് അദ്ദേഹത്തെ പൊതിയേണമേ.. അവരുടെ ഹസനാത്തുകൾക്ക് നൂറിരട്ടി സവാബ് നൽകേണമേ.. സയ്യിആത്തുകൾ മാപ്പാക്കണേ... ഞങ്ങളെയെല്ലാം അവരോടൊപ്പം ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ച് ചേർക്കണേ - ആമീൻ
പ്രായഭേദമന്യേ ഏവർക്കും പ്രിയങ്കരൻ
അരീക്കൻ ഫസൽ ഹാജി, എന്റെ എളാപ്പ, നാട്ടുകാരുടെ ഫസലാക്ക കഴിഞ്ഞ ഞായറാഴ്ച്ച ആകസ്മികമായി നമ്മോട് വിടപറഞ്ഞു. മരണത്തിന് അകാലമോ ആകസ്മികതയോ ഒന്നും പറയാവതല്ലെങ്കിലും ചിലപ്പോൾ അങ്ങനെ പറയേണ്ടി വരുന്നു. പ്രത്യേകിച്ച്, കാര്യമായ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലാതെ നമുക്കിടയിൽ സജീവതയോടെ ജീവിക്കുന്നവർ പെട്ടെന്ന് രംഗമൊഴിയുമ്പോൾ... അത് നമ്മുടെ ദുഃഖം ഇരട്ടിയാക്കുകയും ചെയ്യുന്നു. നാട്ടുകാർ ഏവർക്കും സുപരിചിതൻ, ഏറെ സംസാരപ്രിയനും. അതിൽ അതിർവരമ്പുകൾ കോറിയിട്ടില്ല, ആരേയും അവഗണിച്ചുമില്ല. വലിപ്പവും ചെറുപ്പവും നോക്കിയില്ല, പ്രായം പരിഗണിച്ചില്ല. ചിരിയോടെ വർത്തമാനങ്ങൾ ഒഴുകി വന്നു. കളിയും കാര്യവും, മതവും രാഷ്ട്രീയവും കുടുംബവും സമൂഹവും... എല്ലാം ഇടകലർന്ന് പരന്നൊഴുകി ! ഒരു മുഷിപ്പുമില്ലാതെ കേട്ടിരിക്കാൻ മാത്രം നിഷ്കളങ്കമായിരുന്നു അവയെല്ലാം. ബന്ധങ്ങൾ കാത്ത് സൂക്ഷിക്കുന്നതിലുള്ള പ്രാവീണ്യം അത്ഭുതപ്പെടുത്തുന്നതാണ്. അറിയാത്തവരെ ചോദിച്ചറിയും. അറിഞ്ഞവരെ പിന്നെ മറക്കില്ല. പരിചയം അതെവിടെക്കണ്ടാലും പുതുക്കും. അങ്ങിനെ നാട്ടിൽ മാത്രമൊതുങ്ങാത്ത മികച്ചൊരു സൗഹൃദവലയത്തിനുടമയായിരുന്നു. അതിൽ പ്രശസ്തരായ പണ്ഡിതരും സാദാത്തീങ്ങളും രാഷ്ട്രീയ നേതാക്കളും സംഘടനാ പ്രവർത്തകരും വലിയ വലിയ സ്ഥാപന നടത്തിപ്പുകാരും ഉൾപ്പെട്ടു. ഈ പരന്ന ബന്ധത്തിന്റെ നേർസാക്ഷ്യമായിരുന്നു, ജനാസ സന്ദർശനത്തിലും നമസ്കാരത്തിലും പങ്കെടുത്ത ജനബാഹുല്യം വിളിച്ചോതിയത്. അവസാനം വരെ ഇടപെടുന്ന കാര്യങ്ങളിലെല്ലാം സജീവമായിരുന്നു. അത് കൊണ്ടാവണം പ്രിയപ്പെട്ടവരെല്ലാം എല്ലാ വിഷയങ്ങളിലും ആ സാന്നിദ്ധ്യം കൊതിച്ചതും. വിശ്വസിച്ച മത രാഷ്ട്രീയ കാര്യങ്ങളിൽ ആത്മാർത്ഥതയോടെ പ്രവർത്തിച്ചു. സമയവും സമ്പത്തും ശരീരവും അതിനായി വിനിയോഗിച്ചു. നിലപറമ്പിലൂടെ സഞ്ചരിച്ച പ്രാസ്ഥാനിക പ്രയാണങ്ങൾക്കെല്ലാം അദ്ദേഹത്തിന്റെ വീടെന്നും വേദിയായി പരിണമിക്കുകയും ചെയ്തു.പ്രവാസം പലരേയും നാട്ടിൽ അന്യരാക്കിയിട്ടുണ്ട്. എന്നാൽ പതിറ്റാണ്ടുകൾ നീണ്ട അന്യദേശവാസത്തിനിടയിലും ഫസൽ ഹാജി സുപരിചിതനായിത്തന്നെ നിലകൊണ്ടു.മടിപിടിച്ചിരിക്കുന്ന ഒരു പ്രകൃതം അദ്ദേഹത്തിൽ കണ്ടിട്ടില്ല. പ്രവാസത്തിന്റെ ഇടവേളകളിലും അദ്ധ്വാന ശീലം കൈവെടിഞ്ഞില്ല. കാലത്തിനനുസരിച്ച് വീടും പരിസരവും മോടി കൂട്ടി അപ്ഡേറ്റഡ് ആകാൻ എന്നും കൊതിച്ചു. ഉച്ചക്ക് മുമ്പ് വീട് സന്ദർശിച്ചാൽ വിയർപ്പിൽ കുളിച്ച എളാപ്പയെ കാണാം. നല്ലപാതിയോടൊപ്പം പച്ചക്കറി കൃഷിയിൽ വ്യാപൃതനായിരിക്കും. മാതൃകാകുടുംബത്തിന്റെ മഹനീയ ചിത്രം അത് മനസ്സിൽ നിറക്കും. അറേബ്യയിലെ 'ജെർജീർ' ഇലയൊക്കെ വിളയിച്ച് അഭിമാനത്തോടെ കാണിച്ച് തന്നു.ഉറ്റ ചങ്ങാതിമാർക്കും നീണ്ടകാലത്തെ ബിസിനസ്സ് പങ്കാളികൾക്കും നല്ലതേ അദ്ദേഹത്തെക്കുറിച്ച് എന്നും പറയാനുണ്ടാകൂ.
സൽകർമ്മങ്ങൾ അല്ലാഹു സ്വീകരിക്കട്ടെ..
പിഴവുകൾ പൊറുത്ത് കൊടുക്കട്ടെ...
സ്വർഗ്ഗവാസികളിൽ അദ്ദേഹത്തേയും നമ്മേയും ഉൾപ്പെടുത്തട്ടെ - ആമീൻ
മനസ്സലിവുള്ള നിഷ്കളങ്കനായ വെക്തിത്വം
ഇന്ന് തത്തമ്മക്കൂട്ടിൽ അനുസ്മരിക്കുന്ന എന്റെ എളാപ്പ ഫസൽ ഹാജിയെ കുറിച്ച് എഴുതുമ്പോൾ വളരെയധികം വിഷമം തോന്നുന്നു. കാര്യമായ ആരോഗ്യ പ്രശനങ്ങളൊന്നും ഇല്ലാതിരുന്ന അദ്ദേഹത്തിന്റെ പെട്ടെന്നുള്ള വിയോഗം വിശ്വാസിക്കാനുവുമായിരിന്നില്ല.ഉപ്പയും അദ്ദേഹവും ജേഷ്ടാനുജൻമാരുടെ മക്കളാണെങ്കിലും സ്വന്തം സഹോദരൻമാരെ പോലെയായിരിന്നു മരണം വരെ കഴിഞ്ഞിരുന്നത്. 'ഫസ് ലോ’എന്ന് നീട്ടി വിളിക്കുന്ന ഉപ്പയേയും എല്ലാ കാര്യങ്ങളും കൂടിയാലോചിച്ച് സ്നേഹപൂർവ്വം സംസാരിച്ചിരിക്കുന്ന ഫസലളാപ്പയെയുമാണ് കുട്ടിക്കാലം മുതൽ കാന്നുന്നത്. കുടുംബ വീടുകളിലും താനുമായി അടുപ്പമുള്ളിടത്തൊക്കെ ദീർഘനേരം സംസാരിച്ചിരിക്കുന്ന അദ്ദേഹത്തെയാണ് അന്ന് മുതൽ കണ്ട് വരുന്നത്. ചെറിയവർ വലിയവർ എന്ന വിത്യാസമില്ലാതെ ഒരു വലിയ സൗഹൃദവലയം ആദ്ദേഹത്തിന് ആദ്യമേ ഉണ്ടായിരുന്നു. സയ്യിദൻമാരോടും,പണ്ഡിതൻ മാരോടും വലിയ ബഹുമാനമായിരിന്നു. അവരുടെ പ്രഭാഷണങ്ങൾ ആദ്യവസാനം വരെ ഇരുന്ന് കേൾക്കും. തന്റെ പ്രസ്ഥാനത്തിന്റെ ചെറുതും വലുതുമായ നേതാക്കളോട് അടുത്ത് ഇടപഴകുന്നതിലും സഹകരിക്കുന്നതിലും വലിയ ആവേശമായിരിന്നു.സ്പോർട്സിലും ഫുട്ബോൾ കളിയിലും അമിതാവേശമായിരുന്നു. ഫുട്ബോൾ കളിക്കാരെ കണ്ടാൽ ലോക കപ്പ് മുതൽ നാട്ടിലെ ടീമുകളെ കളികളെ കുറിച്ചൊക്കെ സംസാരിച്ച് കൊണ്ടിരിക്കും.അദ്ദേഹത്തിന്റെ നിഷ്കളങ്കമായ പെരുമാറ്റവും,എല്ലാവരോടും ചിരിച്ചും തമാശകൾ പറഞ്ഞും സ്നേഹപൂർവ്വം കയ്യിൽ പിടിച്ചും,തോളിൽ കൈവെച്ചു സംസാരിച്ച് കൊണ്ടിരിക്കുന്ന പ്രകൃതവും,ദീനീ സ്ഥാപനങ്ങൾക്കും ചാരിറ്റിക്കും കൈയ്യയഞ്ഞുള്ള സഹകരണവും,പ്രയാസങ്ങളുമായി വരുന്നവരോടുള്ള അനുകമ്പയുമാവാം സ്വദേശത്തും,വിദേശത്തും അദ്ദേഹത്തെ എല്ലാവരുടേയും ഇഷ്ടക്കാരനാക്കിയത്. 93 ൽ ഞാൻ ജിദ്ദയിൽ എത്തുമ്പോൾ ഒരു മകനെ പോലെ കണ്ട് എല്ലാ സഹായങ്ങളും ചെയ്ത് തന്നതും വർഷങ്ങളോളം ജോലി ഒന്നും ശരിയാതെ വന്നപ്പോൾ വേവലാതിപൂണ്ടതും,എന്റെ വീഴ്ചകൾക്ക് വഴക്ക് പറയലും എല്ലാം അദ്ദേഹമായിരിന്നു.എല്ലാം കലങ്ങി തെളിഞ്ഞു ഞാൻ ചെറിയ ബിസിനസ്സിലേക്ക് തിരിഞ്ഞപ്പോൾ വലിയ സന്തോഷമായിരിന്നു. ഞാൻ ഏറ്റവും കൂടുതൽ സന്ദർശിച്ചത് അദ്ദേഹത്തിന്റെ ജാമിഅയിലുള്ള കടയിലായിരിക്കും.ചെല്ലു മ്പോഴൊക്കെ ബ്രോസ്റ്റോ,താമിയ സാന്റ്വിച്ചോ കഴിക്കാതെ വിടില്ല. എപ്പോഴും ഫോൺ വിളിക്കും.നാട്ടുകാർക്കോ കുടുംബത്തിലോ ആർക്ക് അസുഖം വന്നാലും മരണപെട്ടാലും ആദ്യം വിളിച്ച് പറയൽ അദ്ദേഹമായിരിന്നു.മയ്യിത്ത് നിസ്കാരത്തിന്റെ സ്ഥലവും സമയവും വിളിച്ച് പറയും.1977ലാണ് ആദ്യമായി സൗദിയിൽ വരുന്നത് ആ കാലഘട്ടത്തിൽ ജിദ്ദയിലെ പ്രയാസമേറിയ സാഹചര്യങ്ങൾ പിന്നീട് വന്നവരോട് വിശദമായി പറഞ്ഞ് കൊടുക്കും പുതിയ തലമുറ അത് ഉൾക്കൊള്ളാത്തതിൽ പലപ്പോഴും പരിതപിക്കാറുണ്ട്. 2017 വരെ 40 വർഷത്തോളം ജിദ്ദയിൽ ഉണ്ടായിരുന്നു.77 ലെ കാര്യങ്ങൾ പറയുമ്പോൾ ഞാനൊക്കെ കേട്ടിരിക്കും അരീക്കൻ മുഹമ്മദാജി [MMമലബാരി ] നാട്ടിൽ വന്നപ്പോൾ ജിദ്ദയിലെ ജോലി സാധ്യതകൾ പറഞ്ഞ് കപ്പലിന് പണം കെട്ടിക്കാളി എന്ന ഉപദേശം കൊടുത്തു ഇത് കേട്ട് കുറ്റൂരിൽ നിന്ന് ഒര് പാട് ആളുകൾ കപ്പലിന് പണം കെട്ടി. ഫസലെളാപ്പ ഒന്നാം കപ്പലിൽ തന്നെ പോയി.മുഹമ്മദിയ്യ,നൂർജഹാൻ, MV അക്ബർ എന്നീ മൂന്ന് കപ്പലുകൾ 11 ട്രിപ്പായിരിന്നു ആ വർഷം അടിച്ചിരുന്നത് . ഏകദേശം പതിനൊന്ന് ദിവസത്തെ കപ്പൽ യാത്ര കുളിക്കാൻ ഉപ്പ് വെള്ളവും തേക്കാൻ പ്രത്യേക തരം സോപ്പ്. കുടിവെള്ളം കഴിഞ്ഞാൽ ഏദനിൽ അടുപ്പിച്ച് വെള്ളം നിറക്കും. മെഷീൻ ഇല്ലാത്തതിനാൽ ഭക്ഷണത്തിനുള്ള മാവ് ചവിട്ടി കുഴക്കും. ഇങ്ങിനെയൊക്കെ യായിരുന്നു അന്നത്തെ കപ്പലിലെ അനുഭവങ്ങൾ. ജിദ്ദയിലെ കരിന്തനയിലാണ് കൂടെ വന്നവരിൽ അധിക ആളുകളം നിന്നിരുന്നത്. MM മലബാരിയുടെ ആസ്ഥാനവും ഇവിടെയായിരിന്നു. എല്ലാവർക്കും ബലദിയയിൽ ജോലി കിട്ടി 75 ൽ എത്തിയ അരീക്കൻ ബീരാൻ ഹാജിയായിരുന്നു ഇവരെ ജോലിയിൽ കയറ്റാൻ മുന്നിൽ മുദീറായി നിന്ന് സഹായിച്ചിരുന്നത്.ആദ്യകാല താമസം കരിന്തനയിൽ ബലദിയയുടെ ടെന്റിലായിരുന്നു. കഴുത വണ്ടിയിൽ വരുന്ന വെള്ളമായിരുന്നു ടെന്റിൽ കിട്ടിയിരുന്നത്. വെളിക്കിറങ്ങാൻ കിണ്ടിയിൽ വെള്ളവുമായി ഒഴിഞ്ഞ സ്ഥലത്തക്ക് പോവും. ആ കാലഘട്ടത്തിൽ നാട്ടിലും കക്കൂസുകൾ വ്യാപകമല്ലാത്തത് കൊണ്ട് പ്രയാസമുണ്ടായിട്ടുണ്ടാവില്ല .ടെന്റിൽ a/c ഒന്നും ഉണ്ടായിരുന്നില്ല ചൂട് കാരണം നിറുത്തി ഇട്ട ട്രൈലറിൽ കാറ്റ് കൊണ്ട് കിടന്നുറങ്ങലാണ് എല്ലാവരും ചെയ്യാറ്.ആദ്യം ജോലിയിൽ കയറിയവർക്ക് 1106 റിയാലും പിന്നീട് വന്നവർക്ക് 950 റിയാലുമാണ് ശമ്പളം കിട്ടിയിരുന്നത്.അന്ന് 1000 റിയാലിന് 2500 രൂപയാണ് വിനിമയ നിരക്ക്.ഒരു പവന് 400 രൂപ.77/78 ൽ വന്ന സ്കൂൾ മാഷുടെ ശമ്പളം 180 രൂപ. 77 ന് മുമ്പ് കുറ്റൂരിൽ സെന്റിന് ശരാശരി 500 രൂപ 77 ന് ശേഷം ഗൾഫ് ഡ്രാഫ്റ്റ് വരവാടെ ഭൂമിക്ക് വില കൂടൽ തുടങ്ങിയത്.ജിദ്ദയിലെ മതാർ ഗദീമിൽ പോസ്റ്റ് ഓഫീസിൽ പോയി ഡ്രാഫ്റ്റ് രജിസ്റ്റർ ചെയ്ത് അയക്കലാണ് പതിവ്. നാട്ടിലാണെങ്കിൽ കുറ്റൂർ പോസ്റ്റാഫിസിലേക്ക് വരുന്ന പോസ്റ്റുമാന്റെ കൂടെ ചെറിയ പ്രകടനം പോലെ നിര നിരയായി ആളുകൾ വരും തലേന്ന് കത്ത് വന്നവരും ഡ്രാഫ്റ്റ് വരാൻ പ്രതീക്ഷയില്ലാത്തവർ പോലും പോസ്റ്റ് ഓഫീസിൽ വന്ന് നിൽക്കും ദാരിദൃത്തിൽ നിന്ന് നാടും വീടും പതിയെ പതിയെ നടന്നു നീങ്ങുന്നത് കാണുമ്പോഴുള്ള മനസംതൃപ്തിയായിരുന്നു അവിടെ വന്നു നിൽക്കുന്ന മുഖത്ത് ചുളിവും തലയും,പുരികവും നിരച്ച കഠിനാധ്വാനികളായ വല്യുപ്പമാർക്കുണ്ടായിരുന്നത്.സൂപ്പർ മാർക്കറ്റുകൾ ഒന്നുമില്ലാത്ത കാലം പച്ചക്കറി സുലഭമായി കിട്ടാറില്ല.ടബ്ബ തക്കാളി,തൂന,തൈര് കാച്ചിയത് ,മോശം സ്മല്ലുള്ള ഇന്ത്യൻ അരി വെച്ചുള്ള ചോറ്,ഈച്ച ശല്യത്തിൽ ഇരുന്ന് കഴിക്കും.രണ്ട് വർഷം കഴിഞ്ഞ് അരീക്കൻ മലബാരിയുടെ സൂപ്പർമാർക്കറ്റ് വന്നു.കിലോ രണ്ടിൽ സർവാത്ത് സൂപ്പർമാർക്കറ്റ് വന്നു.കുറഞ്ഞ കാലം ഫസലളാപ്പ കരിന്തനയിൽ നിന്നിട്ടൊളളൂ ഫിലിപ്സിലുള്ള മതഅം ഷിഫയിലേക്ക് ജോലി മാറി. താമസം കരിന്തിന റൂമിലേക്ക് മാറി.ബൈക്കിൽ കാഞ്ഞീരപ്പറമ്പൻ കുഞ്ഞയ്മുദു കാക്കയുടെ കൂടെ ജോലിക്ക് പോവുമ്പോൾ സൗദിയുടെ കാർ തട്ടി രണ്ട് പേർക്കും പരിക്ക് പറ്റി.അവിടെ ഉണ്ടായിരുന്ന mp മൊയ്തീൻ ഹാജി താങ്ങിയെടുത്ത് വണ്ടിയിൽ കയറ്റി ബീരാൻ ഹാജിയേയും മലബാരിയേയും വിവരം അറിയിച്ചു. മലബാരി വന്നു ഇടിച്ച കാറിലെ സൗദിയുമായി സംസാരിച്ചു. ഫസലളപ്പാക്ക് കാലിന് വളവ് വന്നിട്ടുണ്ടായിരിന്നു.നാടൻ കെട്ട് കെട്ടാം എന്ന അഭിപ്രായമുണ്ടായി തൊണ്ണൂറ് വയസ്സോളമായ നാടൻ വൈദ്യനാണ് കെട്ട് കെട്ടിയത്.സൂക്കുൽയമനിൽ നിന്ന് മുളയും തുണിയും മൈക്രോകോൺ എന്ന ചുവന്ന സാധനവും വാങ്ങി ചായപ്പൊടിയും ഇട്ട് കെട്ടി റൂമിൽ കിടത്തി.മലബാരി ഭക്ഷണവും ജ്യൂസും എത്തിച്ച് കൊടുക്കും.15 ദിവസം കഴിഞ്ഞിട്ടും വേദന മാറാത്തതിനാൽ ദാറുഷിഫാ ഹോസ്പിറ്റലിലേക്ക് മാറ്റി KP മുഹമ്മദ് കുട്ടി സാഹിബ് അവിടെ ജോലിക്ക് കയറിയ സമയം 4 മണിക്കൂർ നീണ്ട സർജറി.12 റിവിറ്റ് ഇട്ടിരിന്നു. നാല്ദിവസം കൊണ്ട് ഹോസ്പിറ്റൽ വിട്ടു അന്ന് പതിനാറായിരം റിയാൽ ബില്ല് വന്നു ഇതറിഞ്ഞ മലബാരി ഹോസ്പിറ്റൽ വന്നു കാശ് അദ്ദേഹത്തിന്റെ തലയണക്കടിയിൽ വെച്ച് പോകുകയായിരിന്നു.അദ്ദേഹത്തിന്റെ ഉപ്പ ഹസ്സൻ കുട്ടി ഹാജിയോടുള്ള ബന്ധം കൊണ്ട് വലിയ ഇഷ്ടമായിരിന്നു ഫസലളാപ്പയെ. "അത്തൻകുട്ട്യാജിന്റെ" ഫസലു എവിടെ എന്ന് നാട്ട് കാരെ കണ്ടാൽ MMമലബാരി ചോദിക്കുമായിരുന്നു. ആക്സിഡെന്റിന് ശേഷം ജാമിഅയിൽ ബ്രാസ്റ്റും,ബൂഫിയയും പാർട്ട്ണർഷിപ്പിൽ തുടങ്ങി. നല്ല ബിസ്നസ്സായിരിന്നു ഇന്നും കച്ചവടത്തിന് ചെറിയ മാറ്റമുണ്ടായങ്കിലും സ്‌ഥാപനം ജോലിക്കാർക്ക് നടത്തിപ്പിനു വിട്ടു കൊടുത്തു നിലനിർത്തുന്നു. ഫസലളാപ്പയും 78ൽ വന്ന മലയിൽപറമ്പൻ മൊയ്തീൻ ഹാജിയിൽ നിന്നുമൊക്കെ കേട്ടറിവുകൾ ഓർമ്മയിൽ നിന്ന് എടുത്ത് എഴുതിയതാണ്.പിശകുണ്ടെങ്കിൽ കൂട്ടിൽ കണ്ടു അനുഭവമുള്ള സീനിയർ ആളുകൾ ധാരാളമുണ്ട് തിരുത്തുക. എന്ത് നല്ല കാര്യത്തിനും മുന്നിൽ നിൽക്കുന്ന,തന്റെ വിഹിതം രണ്ടാമത് ചോദിപ്പിക്കാതെ ഇങ്ങാട്ട് കൊണ്ട് തന്നിരുന്ന, സ്ഥാനമാനങ്ങളിൽ താൽപര്യമില്ലാതെ,പണ്ഡിതരേയും ദീനിപ്രവർത്തകരേയും തന്റെ പ്രസ്ഥാനത്തേയും സ്ഥാപനങ്ങളേയും മനസ്സറിഞ്ഞ് സ്നേഹിച്ച അദ്ദേഹത്തെ അള്ളാഹു അനുഗ്രഹിക്കട്ടെ, വിജയിച്ചവരിൽ ഉൾപ്പെടുത്തട്ടെ - ആമീൻ
അടുത്തൊരു പ്രഭാഷണത്തിന് നമുക്ക് അദ്ദേഹത്തെ വിളിക്കാം
ഫസലാക്കയുമായുള്ളത് കാലങ്ങളായുള്ള ബന്ധമാണ്.പ്രവാസത്തിൻ്റെ ഇടവേളകളിൽ നിന്നാണ് കണ്ട് തുടങ്ങുന്നത്.നാട്ടിൽ അദ്ദേഹം വന്നെന്നറിയുന്നത് ഏതെങ്കിലും ദീനീ സദസ്സുകളിലെ സാന്നിധ്യം വഴിയാവും.
മത-രാഷ്ട്രീയ വേദികളുടെ നല്ലൊരു കേൾവിക്കാരനായിരുന്നു ഫസലാക്ക.നാട്ടിലും അയൽ പ്രദേശങ്ങളിലും നടക്കുന്ന മിക്ക പരിപാടികളിലും അതീവ താൽപ്പര്യത്തോടെ പങ്കെടുത്തൊരാൾ.ആ പോക്കിലും വരവിലും അയൽവാസികളും നാട്ടുകാരുമായി പലരുമുണ്ടാവും.പണ്ഡിതൻമാരുമായും സാദാത്തുക്കളുമായും വിപുലമായ ബന്ധങ്ങൾ അദ്ദേഹത്തിനുണ്ടായിരുന്നു. ആത്മീയമജ്ലിസുകളിൽ പങ്കെടുത്താൽ അതിന് നേതൃത്വം നൽകിയ പണ്ഡിതരുമായി പരിചയം പുതുക്കാതെയോ ദുആ വസിയ്യത്ത് ചെയ്യാതെയോ അദ്ദേഹം തിരിച്ച് പോന്നിരുന്നില്ല. പല നാടുകളിലും നടക്കുന്ന മത വൈജ്ഞാനിക പരിപാടികളിലും മറ്റും പ്രചോദനം ഉൾക്കൊണ്ട് സ്വന്തം നാട്ടിൽ അവ സംഘടിപ്പിക്കാനും അദ്ദേഹം വല്ലാത്ത താൽപ്പര്യം കാട്ടി. അൽഹുദ കേന്ദ്രമായി നടന്ന് വന്നിരുന്ന ദീനീ മജ്ലിസുകൾക്ക് പിന്നിലെല്ലാം ഫസലാക്കയുടെ പ്രചോദനങ്ങളും പ്രയത്നങ്ങളുമുണ്ടായിരുന്നു. ജീവിതത്തിൻ്റെ നല്ല പങ്കും പ്രവാസി ആയിട്ടും സ്വന്തം നാട്ടിലും ചുറ്റുവട്ടങ്ങളിലും അദ്ദേഹത്തിന് നന്നായി ഇടപഴകാനായി.പരന്ന സൗഹൃദങ്ങളായിരുന്നു അദ്ദേഹത്തിൻ്റെ പ്രധാന സമ്പാദ്യങ്ങൾ. അതിന് പ്രായ വിത്യാസങ്ങളോ സാമ്പത്തിക പരിഗണനകളോ ഉണ്ടായിരുന്നില്ല. ഒരിക്കൽ പരിചയപ്പെട്ടവരെ ഒരിക്കലും അദ്ദേഹം മറന്നില്ല.ചെറുപ്പകാലത്ത് ഫസലാക്ക നല്ലൊരു ഫുട്ബോൾ പ്ലെയറായിരുന്നു എന്ന് പലരിൽ നിന്നും അറിഞ്ഞിട്ടുണ്ട്. അന്നത്തെ കളിക്കമ്പത്തിൻ്റെ കഥകൾ ഫസലാക്കയിൽ നിന്ന് തന്നെ പലകുറി കേട്ടിട്ടുമുണ്ട്. തമാശകളെ അദ്ദേഹം നന്നായി ആസ്വദിച്ചു.നാട്ടിലെ പല പൊതു സംരംഭങ്ങൾക്കുമായി അദ്ദേഹത്തിൻ്റെ അടുക്കൽ എത്രയോ തവണ പോയി. ഫണ്ട് തന്ന് സഹായിക്കുക മാത്രമല്ല ആ സംരംഭങ്ങളെ കുറിച്ച് കൃത്യമായ അഭിപ്രായങ്ങളും അന്വേഷണങ്ങളും ഫസലാക്കയിൽ നിന്നുണ്ടാവും. എന്തെങ്കിലും കാര്യം തീരുമാനിച്ചാൽ അത് തീരുന്നത് വരെ വിളിച്ച് കൊണ്ടിരിക്കും. പ്രായത്തിൻ്റെ മാറ്റം പെരുമാറ്റത്തിൽ വരാത്ത കാരണവൻമാരിലൊരാൾ എന്ന നിലയിലാണ് ഫസലാക്കയെ കുറിച്ച ഓർമ്മകൾ മനസ്സിൽ തെളിയുന്നത്. എല്ലാ നന്മകളെയും അദ്ദേഹം മനസ്സറിഞ്ഞ് ചേർത്ത് പിടിച്ചു. പൊതു ഇടങ്ങളിലുള്ളവർക്ക് കിട്ടുന്ന നല്ല വാക്കുകൾ വലിയ ആത്മധൈര്യമാണ്.പലതും ഓർമ്മപ്പെടുത്താനും അന്വേഷിക്കാനും ആളില്ലാതാവുന്ന കാലത്ത് ഫസലാക്കയെ പോലോത്ത കൈത്താങ്ങുകൾ ഇല്ലാതാവുന്നത് വലിയൊരു നഷ്ടം തന്നെയാണ്. മരിക്കുന്നതിൻ്റെ കൃത്യം രണ്ട് ദിവസം മുമ്പ് അദ്ദേഹം കൂടി താൽപ്പര്യമെടുത്ത് അൽഹുദയിലൊരു ചടങ്ങ് സംഘടിപ്പിരുന്നു. ചടങ്ങ് നടക്കുന്നതിനിടയിൽ വീട്ടിൽ നിന്ന് എന്തോ അടിയന്തിരാവശ്യത്തിനായി അദ്ദേഹത്തിനൊരു വിളി വന്നു. എൻ്റെ ചെവിയിൽ കാര്യം പറഞ്ഞ് അദ്ദേഹം അവിടെ നിന്നിറങ്ങി. പരിപാടിയൊക്കെ നല്ല രീതിയിൽ പര്യവസാനിച്ച് വീട്ടിലേക്ക് മടങ്ങുമ്പോൾ എൻ്റെ ഫോൺ റിംഗ് ചെയ്യുന്നു. നോക്കുമ്പോൾ ഫസലാക്ക തന്നെ.കാര്യങ്ങളൊക്കെ നല്ല രീതിയിൽ കഴിഞ്ഞില്ലേ. എല്ലാം റാഹത്തായെന്ന് പറഞ്ഞപ്പോൾ അദ്ദേഹം വല്ലാതെ ആശ്വാസം കൊള്ളുന്നതായി തോന്നി. അടുത്ത പ്രോഗ്രാമിന് വിളിക്കാൻ ഒരു ഉസ്താദിൻ്റെ പേര് പറഞ്ഞു. ഞാൻ കുറെയായി ആഗ്രഹിക്കുന്നു. 'അടുത്ത പരിപാടിക്ക് ഏതായാലും നമുക്ക് അദ്ദേഹത്തെ വിളിക്കണം'. അത് അവസാനത്തെ ഫോൺ കോളായിരുന്നു. പിന്നെ കേൾക്കുന്നത് ഞെട്ടിക്കുന്ന ആ മരണവാർത്തയാണ്.അദ്ദേഹം കൂടി നട്ടുനനച്ചുണ്ടാക്കിയ അൽഹുദ ഇന്ന് ആ ഓർമ്മകളെ ചമയിക്കുന്നൊരു ചടങ്ങൊരുക്കിയിട്ടുണ്ട്. അവിടെ നമ്മോടൊപ്പം കൂടിയിരിക്കാൻ ഫസലാക്ക കൊണ്ട് വരാൻ പൂതി പറഞ്ഞ ഉസ്താദ് തന്നെയാണ് വരുന്നത്. 'അടുത്ത പരിപാടിക്ക് നമുക്ക് അദ്ദേഹത്തെ വിളിക്കണം'ഫസലാക്കയുടെ പൂതി പറച്ചിലിൻ്റെ ഓർമ്മ ഇപ്പോഴും ഉള്ളിൽ വന്ന് തറക്കുന്നു.
അള്ളാഹു അവരുടെ പരലോകം സുകൃതങ്ങളാൽ നിറക്കട്ടെ - ആമീൻ
✍🏻 സത്താർ കുറ്റൂർ
കേട്ടറിഞ്ഞതിനേക്കാൾ കൂടുതൽ അനുഭവിച്ചറിഞ്ഞത്
ഫസ്‍ലാക നിലപറമ്പിൽ താമസിച്ചത് മുതൽ അദ്ദേഹത്തിന്റെ വീടുപണി തൊട്ടാണ് കൂടുതൽ ഇടപഴകി തുടങ്ങുന്നത് പ്രായത്തിൽ അന്തരം ഉണ്ടങ്കിലും അതിലുപരി അടുത്ത സുഹൃത്തും ആയിരുന്നു സുഹൃത്ത് എന്ന് പറയുന്നത് എത്രത്തോളം ശരിയാകും എന്ന് തോന്നുന്നില്ല ഒരു ജേഷ്ഠന്റെ സ്ഥാനം എന്ന് പറയുന്നില്ല ജേഷ്ഠൻ തന്നെ ആയിരുന്നു 1993 തൊട്ടു സ്ഥിരം ആയി കത്തിടപാടുകളുംനടത്താറുണ്ടായിരുന്നു അതിന് ശേഷം ആദ്യംഞാൻ സൗദിയിൽ പോകുന്നത് 1996ൽ ആണ് അത് പെട്ടൊന്ന് തിരിച്ചു പോന്നെങ്കിലും 97ൽ വീണ്ടും ഉംറ വിസയിൽ പോയി അതോടു കുടി ആ ബന്ധം കൂടുതൽ അടുപ്പിച്ചു പിന്നീടങ്ങോട്ടാണ് കൂടുതൽ ബന്ധം സ്ഥാപിച്ചത് സംസാരിക്കാൻ തുടങ്ങിയാൽ പഴയ പ്രവാസത്തിന്റെ പല കഥകളും പറഞ്ഞു തുടങ്ങും പിന്നീട് ഞാൻ തിരിച്ചു വന്ന് 2000 ജൂണിൽ 4 ന് ആണ് വീണ്ടും പ്രവാസി ആകുന്നത് മെയ് 15ന് ആയിരുന്നു കുന്നം പുറം റുബീന ട്രാവല്സില് വിസയും ടിക്കറ്റും റെഡി ആയത് പോകുന്ന വിവരം ഫസല് കാകാട് പറഞ്ഞപ്പോൾ മെയ് 26 കഴിയാതെ പോകാൻ പറ്റൂല എന്റെ മകളുടെ കല്യാണം നീ അറിയില്ലേ കല്ലിയാണം കഴിയാതെ പോകരുത് എന്ന് നിർബന്ധം ട്രാവൽസ് കുഞ്ഞു നോട് ഇത് എനിക്ക് പറയാൻ പറ്റാത്ത ഒരു സാഹചര്യം ഉണ്ടായിരുന്നു അത് ഞാൻ പറഞ്ഞപ്പോൾ അത് ഞാൻ ശരി ആകാം പ്രശ്നം ആകേണ്ടതില്ല എന്നും പറഞ്ഞു
അങ്ങനെ കല്യാണം കഴിഞ്ഞു ഞാൻ പോയി ആറു മാസത്തോളം ഇലക്ട്രീഷ്യൻ വർക് ചെയ്തു നടന്നു അതിനിടയിൽ ആണ് 2001 ജനുവരിയിൽ ഒരു സൈക്കിൾ ഷോപ്പിനെ പറ്റി പലതും സംസാരിക്കുന്നതിനിടയിൽ ചർച്ച വന്നത് എന്നാൽ നിനക്ക് അതിൽ കുടിക്കുടെ എന്ന് ആദ്യം പറഞ്ഞു ധൈര്യം തന്ന വ്യക്തി വിസയുടെ കടം വീടാത്ത ഒരാൾ ഒരു കടയുടെ കാര്യം ചിന്ദിക്കുകയോ പലരോടും ആശയം പറഞ്ഞു ഏതാനും അടുത്ത രണ്ടു മുന്ന് വ്യക്തികൾ നല്ല അഭിപ്രായം പറഞ്ഞു സഹായി ക്കാനും തയ്യാറായി പലരും പരിഹസിച്ചു അതിന് അവരെ കുറ്റം പറയാനും പറ്റില്ല വിസയുടെ കടം പോലും വീടാത്ത ഒരാൾ ഇങ്ങനെ ചിന്ദിക്കുമ്പോൾ അതും ശരിയാണ് കയ്യിലുള്ള കാശും മറ്റുള്ളവരിൽ നിന്നും വാങ്ങിയ കാശും കുടി കൂടുമ്പോൾ മുടക്കു മുതലിന്റെ മുന്നിൽ രണ്ടു ഭാഗം ആയി കമ്മിയുള്ള കാശിന്റെ കാര്യം പറഞ്ഞു അത് പ്രശ്നം ആക്കേണ്ട നീ അവർക്ക് വാക്ക് കൊടുത്തോ അത് നമുക്ക് ഉണ്ടാകാം എന്ന് പറഞ്ഞ ആവാക് ഇത് യെഴുതുമ്പോളും കണ്ണിൽ കാണുന്നു കച്ചവടം തുടങ്ങി പരാജയത്തിൽ ആയിരുന്നു 3 പാർട്ണർമാരിൽ ഒരാൾ മെല്ലെ ഒഴിഞ്ഞു ഇതും ഞാൻ ഒരു ജേഷ്ഠനോട് എന്നോണം ഫസൽ കാകാ നെ അറിയിച്ചു എല്ലാം കേട്ടതിന് ശേഷം ചോദിച്ചു ഇനി എന്താ ചെയ്യേണ്ടത് നിലവിൽ ഉള്ള നിങ്ങൾക് അത് നടത്താൻ കഴിയില്ലേ അറബി സംസാരിക്കാൻ കഴിയാത്ത എനിക്ക് സൈക്കിൾ പണിയും അറിയാത്ത ഞാൻ വീണ്ടും അത് ഏറ്റെടുത്തു അതിനും എനിക്ക് ധൈര്യം തന്നത് ഫസൽ കാക്ക യാണ് ലാഭത്തിൽ ഓടുന്ന ഒരു സ്ഥാപനത്തിന് അല്ല എന്നെ വീണ്ടും സഹായിച്ചത് അതും നഷ്ടം സംഭവിച്ചാൽ തിരിച്ചു കിട്ടാൻ ഒരു മാർഗവും ഇല്ലാത്ത എന്നെ ഒരു കൂടെ പ്പിറപ്പു പോലും സംരക്ഷിക്കാത്ത രീതിയിൽ സഹായിച്ചത് മറക്കാൻ കഴിയാത്ത എന്റെ സ്വന്തം അനുഭവം ആണ് അതു പോലെ പല ഘട്ടങ്ങളിലും ആവശ്യം കണ്ടറിഞ്ഞു യേണ്ടെങ്കിലും ആവശ്യം ഉണ്ടോ എന്ന് ചോദിക്കുന്ന ഒരു ജേഷ്ഠൻ ആണ് എനിക്ക് നഷ്ടം ആയത് പല വിഷമ ഘട്ടങ്ങളിലും പല രീതിയിൽ സഹായം കിട്ടിയിട്ടുണ്ട് ആരും പ്രയാസ പ്പെടരുത് എന്ന് ആത്മാർത്ഥ മായി ചിന്ദിക്കുന്ന ഒരു വെക്തി പല അന്യ നാട്ടുകാരും ഫസൽ കാകന്റെ സഹായം പറ്റിയത് എനിക്കറിയാം കടയിൽ ചെന്നാൽ എന്ദെഗിലും ഒന്ന് കഴിപ്പിക്കാതെ വിടാറില്ലായിരുന്ന വേണ്ട എന്ന് പറഞ്ഞാൽ ഒരു നോട്ടം ഉണ്ട് അതിൽ നിന്നും ആ അമർഷം നമുക്ക് മനസ്സിലാകാൻ കഴിയും ഓര്മശക്തിയുടെ കാര്യത്തിൽ അപാരം ആയിരുന്നു അറിവിൽ കാര്യം ആയി ഒരു രോഗവും ഇല്ലാതിരുന്നിട്ടും പെട്ടെന്നുള്ള ആ വിയോഗം വല്ലാതെ മനസ്സിനെ വേദനിപ്പിച്ചി മരിക്കുന്നതിന് രണ്ടാഴ്ച മുന്നെ ഒരു മണിക്കൂറിൽ അധികം സംസാരിച്ച ഇനി നേരിൽ പറയാം ഇന്ഷാ അല്ലാഹ് എന്ന് പറഞ്ഞു പോൺ വെച്ചതാണ് 67വയസ്സ് എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ കഴിയാത്ത ഒരു മനസ്സിനുടമ ആയിരുന്നു മരണം നമുക്ക് എല്ലാവർക്കും ഇന്നല്ലെങ്കിൽ നാളെ നമ്മളെയും തേടി എത്തും.അള്ളാഹു ഫസൽ കാകന്റെ കബറിടം വിശാലമാക്കി സ്വർഗം നൽകി അനുഗ്രഹിക്കട്ടെ - ആമീൻ
✍🏻 പരി സൈദലവി
ഹസൻ കുട്ടി ഹാജിയുടെ ഫസ്‌ലു
ഇങ്ങനെയാണ് കുട്ടിക്കാലം മുതലേ കേട്ടിട്ടുള്ളത്. ഓർമ്മ വെച്ച മുതൽ അദ്ദേഹം ഗൾഫിലുമാണ്. എന്നാലും നാട്ടിലെത്തിയാൽ ഊക്കത് പള്ളിയിൽ ജുമുഅക്ക് അകത്തെ പള്ളിയിൽ കാണാം. സ്ഥിരം ഒരേ ഭാഗത്ത് മാത്രമാണ് അദ്ദേഹം ഇരിക്കലും. പുറത്തു നിന്ന് കാണുമ്പോഴൊക്കെ തുറന്നു സംസാരിക്കാറുമുണ്ടായിരുന്നു. പിന്നീട് കടന്നു വന്ന ഒരു കുടുംബബന്ധം കൂടി ആയപ്പോൾ കൂടുതൽ അടുത്തു. തേജസുള്ള മുഖം, പ്രായത്തിനപ്പുറം ഊർജസ്വലതയുള്ള പെരുമാറ്റം, എന്നാലും ഹാജി ഇത്ര പെട്ടെന്നു പോയി മറയുമെന്ന് ഒരിക്കലും കരുതിയില്ല. റബ്ബിന്റെ വിധി അങ്ങനെയാണ്, ജീവിക്കുന്നവർക്ക് ഓർമ്മപെടുത്തലുകളാണ് ഓരോ മരണവും. മറവിയെന്ന മഹാഭാഗ്യമില്ലെങ്കിൽ ആരെയും പിന്നെ പുറത്ത് കാണില്ല, ജീവിതത്തിലെ പൊള്ളയായ ഇച്ഛകൾ മരണമെന്ന അനിവാര്യത ഓർത്താൽ മനുഷ്യൻ എത്ര നിസ്സാരൻ. വലിപ്പ ചെറുപ്പമില്ലാതെ സൗഹൃദ സംഭാഷണം അദ്ദേഹത്തിന്റെ ശൈലിയാണ്, ആർക്കും അടുത്ത് കൂടാൻ പറ്റിയ വ്യക്തിത്ത്വം. കഴിഞ്ഞ റമളാനിൽ കുന്നുംപുറത്തെ ഒരു സംരംഭത്തിന്റെ പിരിവ് സംഘത്തിലെ കൂട്ടത്തിൽ ഞാനും വീട്ടിൽ പോയിരുന്നു. നാട്ടു കാര്യങ്ങളും, രോഗങ്ങളുടെ ആധിക്യവും, ചികിത്സ ബാധ്യതകളും അദ്ദേഹം ധാരാളം സമയം ഞങ്ങളുമായി പങ്ക് വെച്ചു. വീട്ടിലെത്തിയ ഞങ്ങൾക്ക് സംഭാവന തന്ന് സുദീർഘമായ ചർച്ച ചെയ്താണ് പറഞ്ഞയച്ചത്. അദ്ദേഹത്തെ കുടുംബത്തിനു ക്ഷമയും, സ്നേഹ ജനങ്ങളോടൊപ്പം നാളെ സ്വർഗത്തിൽ സംഗമിക്കാൻ റബ്ബ് തൗഫീഖ് നൽകട്ടെ. - ആമീൻ.
✍🏻 മുജീബ് പി.കെ
ഞാൻ കണ്ട ഫസലാക്ക:
ഫസലാക്ക എന്ന് പറയുബോൾ ഏത് ഫസലാക്ക എന്ന് ചോദിക്കാതെ തന്നെ നിലപറമ്പ് ബാഗത്തുള്ളവർക്കൊക്കെ അറിയാം അത് മർഹൂം ഹസ്സൻ കുട്ടി ഹാജിയുടെ ഫസൽകാക്കതന്നെ എന്ന്.അ വിയോഗം കേട്ടപ്പോൾവിശ്വസിക്കാൻ കഴിഞ്ഞില്ല. ഒന്നുകൂടി നോക്കി വായിച്ചു. എന്റെ അനിയൻ റഹീമിന്റെ എഴുത്തായിരുന്നു അത്. ഫസലാക്ക മരിച്ചിരിക്കുന്നു എന്ന വാർത്ത.എന്ത് ചെയ്യാൻ പടച്ചവന്റെ തീരുമാനത്തിൽ ക്ഷമിച് സഹിച്ച് സത്താർ സാഹിബിന്റെ അടുത്ത വെള്ളിയാഴ്ചയിൽ പള്ളി പറമ്പിലേക്കുള്ള പേര് ആരുടേതാവും എന്ന് നാം ഓരോരുത്തരും സ്വയം ഞാനാവും എന്ന് ഓർത്തും ആനിശേതിക്കാനാവാത്ത സത്യത്തെ മറക്കാതെ ജീവിക്കാൻ കഴിഞ്ഞാൽ അതാവും ഏറ്റവും നല്ല സുകൃതം.
പ്രായം കൊണ്ട് എന്നെക്കാളും എത്രയോ മുന്നിലാണെങ്കിലും എവിടെ നിന്ന് കണ്ടാലും (അത് വണ്ടിയിലാണെങ്കിലും അല്ലെങ്കിലും) ഒന്ന് നിർത്തി ചിരിച്ചിട്ടെ പോവുമായിരുന്നുള്ളു. എപ്പൊ എന്ത് ചോദിച്ചാലും ഇല്ല എന്ന് പറഞ്ഞിട്ടില്ല. എത്രയാവേണ്ടത് എന്ന് ചോദിച്ച് ചോദിച്ചത് തന്ന് സഹായിക്കുമായിരുന്നു. ആ ചിരിച്ച് കൊണ്ട് ഉള്ള മറുപടിയും സംസാരവും ഒക്കെ മനസ്സിൽ നിന്ന് മായുന്നില്ല , വെള്ളിയാഴചകളിലും മറ്റു വിശേഷ ദിവസങ്ങളിലും സ്വന്തം മാതാപിതാക്കളും കൂട്ടുകുടുംബത്തിൽപെട്ടവരും നാട്ടുകാരും വിശ്രമികുന്ന പള്ളിക്കാട്ടിൽ സെലാം പറഞ്ഞ് കടന്ന് ചെന്ന് അവർക്ക് വേണ്ടി പ്രാർഥിച്ച് മടങ്ങിവരുന്ന ഫസലാക്കയെ നമുക്കി നി കാണാൻ കഴിയൂലല്ലോ എന്നോർ ക്കുബ്ബോൾ വല്ലാത്ത ധുഖവും സങ്കടവും തോന്നുന്നു. എന്ത് ചെയ്യാൻ അവർ മുന്നേ പോയി : പിന്നാലെ നമുക്കും പോവണം. അല്ല : പോയേ പറ്റൂ. ആയാ ത്ര - നല്ല സ്ഥലത്തും നല്ല സമയത്തും പടപ്പിനോടും പടച്ചോനോടും ഉള്ള കടമകൾ ഒക്കെ വീട്ടി ഈ മാനോടെ ആയി തീരാൻ എല്ലാവരും പ്രാർഥിക്കണം എന്ന് ഓർമപെടുത്തുന്നു. ഫസലാക്കാനെയും നമ്മേയും നമ്മിൽ നിന്നും മരണപ്പെട്ടവരേയും പടച്ചതമ്പുരാൻ അവന്റെ സ്വർഗ്ഗത്തിൽ ഒരു മിച്ച് കൂട്ടി അനുഗ്രഹിക്കട്ടെ എന്ന് നമുകൊരുമിച്ച് പ്രാർഥി ക്കാം ഇന്നത്തെ പള്ളി പറമ്പിൽ പടച്ച റബ്ബ് ഖബൂലാക്കട്ടെ - ആമീൻ
✍🏻 ഹനീഫ പി.കെ
ദീനി സേവകനായ സഹപ്രവർത്തകൻ
അരീക്കൻ ഫസൽ ഹാജി ഓർമയായി. ഒരു മനുഷ്യൻ്റെ മരണശേഷം എത്ര കാലം ആ ഓർമനിലനിൽക്കും? ഒന്നോർത്ത് നോക്കണം. മുഖഛായ മനോമുകുരത്തിൽ പതിഞ്ഞവർ പോലും തൻ്റെ മുന്നെ നടന്ന് നീങ്ങിയവരെ സ്വന്തം രൂപം ഈ പാരിടത്തിൽ നിന്നും നീങ്ങുന്നത് വരെ പോലും ഓർമിക്കാൻ മെനക്കെടാത്ത കാലമാണിത്. പക്ഷെ ഫസൽ കാക്കയെ കണ്ട് പരിചയിച്ചവർക്കാർക്കും ഒരിക്കലും തൻ്റെ ഓർമ പരിസരത്ത് നിന്നും തട്ടി മാറ്റാൻ സാധ്യമല്ല ആ മുഖത്തെ. സംഘടനാ, രാഷ്ട്രീയ വ്യത്യാസം ഉള്ളവർക്ക് പോലും. അത്രക്കും നൻമ നിറഞ്ഞതായിരുന്നു ആ മനുഷ്യൻ. ജീവൻ, ശരീരം, ഇതിൽ ജീവൻ്റെ അല്ലെങ്കിൽ ആത്മാവിൻ്റെ അതിജീവനത്തിന് വേണ്ടിയായിരിക്കും തൻ്റെ ശരീരത്തിൻ്റെ ഉപജീവനത്തിന് വേണ്ടി കഷ്ടപ്പെടുന്നതിനെക്കാൾ അദ്ദേഹം മുൻതൂക്കം നൽകിയിട്ടുണ്ടാവുക. താൻ വിശ്വസിക്കുന്ന പ്രസ്ഥാനത്തിന് വേണ്ടി സമസ്തക്കായാലും, ലീഗിനായാലും തൻ്റെ സമ്പത്തിൽ നിന്ന് അകമഴിഞ്ഞ് അദ്ദേഹം ചെലവ് ചെയ്തിട്ടുണ്ട്. നാവ് കൊണ്ടും ശരീര സാന്നിദ്ധ്യം കൊണ്ടും മാത്രമായിരുന്നില്ല അദ്ദേഹത്തിൻ്റെ സേവനം ഈ രണ്ട് മുഖ്യ പ്രസ്ഥാനങ്ങൾക്കു മുണ്ടായിരുന്നത്. അദ്ദേഹത്തെ പോലെയുള്ളവരെ ഈ രണ്ട് പ്രസ്ഥാനങ്ങൾക്കും ഓർമിക്കാതിരിക്കാനും അയവിറക്കാതിരിക്കാനും പറ്റില്ല ആറ്,ഏഴ് വയസിലാണ് ഒരു മനുഷ്യൻ്റെ ഓർമ ശക്തി തുടങ്ങുന്നത്. അന്ന് മുതൽ പതിഞ്ഞ ഒരു മുഖമാണ് 'അരീക്കൻ ഫസലാക, ആ കാലഘട്ടത്തിലെ ഒരു നാട്ട് പ്രമാണിയായിരുന്നു അരീക്കൻ ഹസ്സൻകുട്ടി ഹാജി, മുത്തഖിയായ ഹാജി, അദ്ദേഹത്തിൻ്റെ മകൻ ആ ഹാജിയാരുടെ പേര് അന്വർത്ഥമാക്കി, സത്യസന്ധമായ പ്രമാണത്തെ പുണർന്ന് കൊണ്ട് നിസ്വാർത്ഥമായ പരോപകാരി കൂടിയായിരിക്കണം പ്രമാണി, ആ പ്രമാണികത്വത്തിൻ്റെ പേരാണ് പ്രമാണി, അതിലെ ഒരു കണ്ണി തന്നെയാണ് ഇസ്‌ലാമിക ജീവിതം, അത് പേരിൽ മാത്രമാക്കാതെ അതൊരു ജീവിത പ്രാമാണമാക്കിയ അരീക്കൻ ഫസൽ ഹാജി, അരീക്കൻ കുട്ട്യാലി കാക്കാൻ്റെ ചായപീടികയിലേക്ക് പത്ത് വയസിൽ ഞാൻ പള്ളി കിണറ്റിൽ നിന്ന് വെള്ളംകോരി കുടത്തിൽ എത്തിച്ച് കൊടുക്കും, സ്കൂളിനനുസരിച്ച് പിന്നെ അല്ലറ ചില്ലറ പണിയൊക്കെ എടുത്ത് കൊടുക്കും, അദ്ദേഹം മുപ്പത് പൈസ തരും, ചായയും തരും,അത് കഴിഞ്ഞ് കുറച്ച് കാലശേഷം (ശരിക്കും കാലം ഓർമയില്ല) അബ്ദുസമദ് കാക്കാക്ക് അതിൻ്റെ മുമ്പിലെ പീടികയിൽ ഒരു കച്ചോടം കുറച്ച് കാലം ഉണ്ടായിരുന്നു, അവിടെ കുറച്ച് സഹായങ്ങളൊക്കെ ചെയ്ത് കൊണ്ടും കുറച്ച് കാലം ഞാൻ ഉണ്ടായിരുന്നു, 25 പൈസയാണ് കൂലി. അന്ന് അബ്ദുസമദ് കാക്കാക്ക് കഞ്ഞിയും ചായയും ഒക്കെ കൊണ്ട് വരാൻ ഞാൻ ആ വീട്ടിൽ സ്ഥിരം പോവാറുണ്ടായിരുന്നു, അവിടെ നിന്നും കഞ്ഞികുടിച്ചിട്ട് പോരും, ഞാൻ ഈ കഥ പറഞ്ഞത് വെറുതെയല്ല, എൻ്റെ ചെറുപ്പ ജീവിതം നല്ലപോലെ അറിഞ്ഞ മനുഷ്യനാണദ്ദേഹം, ഫസൽക്ക ഞാനും അദ്ദേഹവും ഉണ്ടായിരുന്ന ഒരു അന്തരം വായനക്കാർക്ക് കിട്ടിക്കാണും, പിന്നെ സഊദിയിൽ പതിറ്റാണ്ടിലേറെക്കാലം ഞങ്ങൾ അടുത്തടുത്ത താമസക്കാരായിരുന്നു, ദിവസവുമെന്ന പോലെ കാണും, ഒരേ സംഘടനാ ബന്ധുക്കളും കൂടിയായത് കൊണ്ട് ഒരു പാട് കാര്യങ്ങൾ സംസാരിക്കും, ദിവസവുമെന്ന പോലെ ഇടപെടും, പക്ഷെ ഒരു നിമിഷം പോലും ആ പഴയ അന്തരത്തിൻ്റെ ഒരു ലാഞ്ചനപോലും നോക്കിലൊ വാക്കിലൊ പ്രവൃത്തിയിലൊ കാണിക്കാത്ത പ്രമാണി. ഒരു മൊട്ടുസൂചിയുടെ ഉപകാരം ചെയ്താൽ ഇരുമ്പുലക്കയാക്കി ഇടക്കിടെ വിളമ്പുന്നവരാണ് മഹാ പക്ഷവും, അതിൽ നിന്നും തീർത്തും ഭിന്നനായിരുന്നു ഫസൽക്ക, ആ ഗണത്തിലെ അവസാന കണ്ണിയും അറ്റ് പോയ പോലെയാണ് തോന്നുന്നത്. ജിദ്ധ ജാമിഅയിൽ താമസിക്കുന്ന കാലത്ത് ഞാൻ ശമ്പളക്കാരൻ മാത്രമായിരുന്നത് കൊണ്ടു 'എന്തെങ്കിലും സാമ്പത്തിക പ്രയാസം വന്നാൽ കടം വാങ്ങാൻ പെട്ടെന്ന് ഓടി പോവുക കച്ചവടക്കാര നായിരുന്നഅദ്ദേഹത്തിൻ്റെ അടുത്തേക്കാണ്, അദ്ധേഹം തിരക്കിട്ട കച്ചോടത്തിനിടയിലാണെങ്കിൽ കുടിക്കാൻ ജ്യൂസ് തന്നിട്ട് നിസ്ക്കാരത്തിന് അടക്കുമ്പോൾ കൂടെ പോയി ഉടനെ ഒരു സങ്കോചവും കൂടാതെ എടുത്ത് തരുമായിരുന്നു. ഞാൻ ശമ്പളക്കാരനായത് കൊണ്ടു് അതിനനുസരിച്ചെ വാങ്ങാറുള്ളു, എപ്പോഴും തരാൻ റെഡിയാണ്, ഓർമിക്കാൻ നൻമകൾ മാത്രം ഇട്ടേച്ച് പോയ ഒരു നന്മ മനുഷ്യൻ്റെ പേരാണ് ഫസൽക്ക, അദ്ദേഹത്തിൻ്റെ പരലോകജീവിതം റബ്ബ് നന്നാക്കട്ടെ, നമ്മെ ഇഹപര വിജയികളാക്കട്ടെ, കാലശേഷം നല്ലതല്ലാത്തത് പറയുന്നവരുടെ കൂട്ടത്തിലെങ്കിലും നമ്മൾ ആവാതിരിക്കട്ടെ - ആമീൻ
✍🏻 പി -കെ - അലി ഹസൻ
അരീക്കൻ ഫസൽ ഹാജി
ചെറുപ്പത്തിലെ കേൾക്കുന്ന പേരാണ് അരീക്കൻ ഫസൽ ഹാജി എന്ന്. പേരു പോലെയല്ല ആദ്യമായി ആളെ കണ്ടപ്പോൾ തോനിയത്. കുറിയ തൂവെള്ള വസ്ത്രം ധരിച്ച തമാശയിൽ ചിരിയോടെയുള്ള സംസാരിക്കുന്ന സൗമ്യയുടെ ആ കുറിയ രൂപമായിരുന്നു ഫസൽ ഹാജി. വലിയവരോടായാലും, കുട്ടികളോടായാലും ഒരെ പോലെയാണ് ഹാജിയുടെ പെരുമാറ്റവും സംസാരവുമുള്ള ഞാൻ കണ്ടത്തിൽ വെച്ച ഏറ്റവും നിഷ്കളങ്കനായ വ്യക്തിയായിരുന്നു ഫസൽ ഹാജി. എവിടെ വെച്ച് കണ്ടാലും ആരോടയാലും ചിരിച്ചു കൊണ്ടുള്ള അദ്ദേഹത്തിന്റെ സംസാരം എനിക്ക് വളരെ ഇഷ്ടമായിരുന്നു. അത് ഒരിക്കലും മറക്കാൻ കഴിയില്ല. മത സാമൂഹികരംഗത്ത് തന്റെ പ്രായത്തിലുപരി പ്രവർത്തിച്ചിരുന്ന അദ്ദേഹത്തിന്റെ ആകസ്മികമായ മരണം ഒരിക്കലും വിശ്വസിക്കാൻ കഴിയുന്നില്ല.
നാഥാ ... അദ്ദേഹത്തിൻറെ കബറിടം സ്വർഗ്ഗ പൂന്തോപ്പാക്കി കൊടുക്കേണമേ ....
അവരുടെ കുടുംബത്തിന് ക്ഷമ പ്രധാനം ചെയ്യണമേ... - ആമീൻ
✍🏻 മുജീബ് ടി.കെ
പണ്ഡിതൻമാരെയും സാധാത്തീങ്ങളെയും നെഞ്ചിലേറ്റിയ ഉമറാഹ്
ആ മനുഷ്യൻ വല്ലാത്തൊരു ഊർജമായിരുന്നു നാട്ടിലെ ദീൻ വളർത്തുന്നതിലും അത് സംരക്ഷിക്കുന്നതിലും ദീനിക്ലാസുകൾഎവിടെ ഉണ്ടോ അവിടെ അദ്ദേഹത്തിന്റെ സാനിധ്യം ഉണ്ടാക്കും ക്ലാസ് കേൾക്കാൻ വർഷങ്ങൾക്ക് മുന്ബ് സുസ്ഹിക്ക് ശേഷം ഞാനും കൂടെ കോഴിക്കോട്പോയത് ഓർക്കുന്നു ക്ലാസ് മുയുവൻശ്രദ്ധിച്ച് കേട്ട് കഴിഞ്ഞ് ആ പണ്ഡിതനെ കൈപിടിച്ച് സംസാരിച്ചതിന് ശേഷംമാണ് പിരിഞ്ഞ്പോന്നത് നല്ല ബന്ധം കാത്തുസൂക്ഷിച്ച വ്യക്ക്തിആയിരുന്നു ഏതുസമയം അദ്ദേഹത്തെകാണുമ്പോയും പരസ്പര സംസാരം പള്ളി മദ്റസ പഠനക്ലാസ് സംഘടന ഉലമാക്കൾ സയ്യിദുമാർ മാത്രമായിരുന്നു പല ദീനി സ്ഥാപനങ്ങളുമായും നല്ല ബന്ധം കാത്തു സൂക്ഷിച്ച മഹാനായിരുന്നു അദ്ദേഹത്തിന്റെ വിയോഗവാർത്ത കേട്ടപ്പോൾ അംബരനു പോയി റബ്ബ്‌സ്വർഗംനൽകി അനുഗ്രഹിക്കട്ടെ ഖബറിടം വിശാലമാക്കട്ടെ പരലോക ജീവിതം നന്നാക്കട്ടെ - ആമീൻ
✍🏻 സയ്യിദ് ഹസ്സൻ നലാഫ്
സഹയാത്രികനായ ഫസൽ ഹാജി
ഫസൽ ഹാജി, അദ്ദേഹത്തോടൊപ്പം ഇരിക്കാൻ സമയം കിട്ടിയാൽ ഒരു തുറന്ന പുസ്തകമായി അദ്ദേഹം നിലകൊള്ളുന്ന ഒരുപാട് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. നാട്ടിലുള്ള സമയങ്ങളിൽ മതപരമായ ക്ലാസ്സുകൾക്ക് ക്ഷണിക്കുകയും പല ആലിമുകളെ പറ്റിയും അവരുമായുള്ള ബന്ധത്തെ പറ്റിയും വിവരിക്കുമായിരുന്നു. അദ്ദേഹം ഗൾഫ് നിറുത്തി പോരാൻ എക്സിറ്റ് അടിച്ച ശേഷം എം.എം മലബാരിയുടെ മകനെ കാണാൻ ദമാമിൽ വരികയും നാലഞ്ചു ദിവസം ഞങ്ങളുടെ കൂടെ താമസിക്കുകയും ചെയ്തിരുന്നു. ആ സമയത്ത് ആദ്യകാല ഗൾഫ് അനുഭവങ്ങളെ കുറിച്ചുള്ള എല്ലാ കാര്യവും അദ്ദേഹം പറഞ്ഞുതന്നിരുന്നു. അങ്ങനെ, ആദ്യ രണ്ട് ദിവസം മലബാരിയെ കാണാൻ കഴിഞ്ഞില്ല മൂന്നാം ദിവസം അദ്ദേഹത്തെ കാണുകയും കുടുംബ ബന്ധം പുതുക്കുകയും നാട്ടിലേക്ക് അദ്ദേഹത്തെ ക്ഷണിക്കുകയും ചെയ്താണ് ഫസൽ ഹാജി ജിദ്ദയിലേക്ക് പോയത്. വിസിറ്റിങ്ങിനു വരുകയാണെങ്കിൽ തീർച്ചയായും ദമാമിൽ വരുമെന്നും അദ്ദേഹത്തെ കാണുമെന്നും പറഞ്ഞിരുന്നു. നാട്ടിലുള്ള സമയത്തും അദ്ദേഹവുമായി എപ്പോഴും ഇടപെടാർ ഉണ്ടായിരുന്നു.
അദ്ദേഹത്തിന്റെ കബറിടം അള്ളാഹു സ്വർഗ പൂന്തോപ്പാക്കി കൊടുക്കുമാറാകട്ടെ....
അദ്ദേഹത്തെയും നമ്മളിൽ നിന്ന് മരിച്ചുപോയവരെയും അല്ലാഹു ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടുമാറാകട്ടെ..... ആമീൻ
✍🏻 മജീദ് കാബ്രൻ
No comments:
Post a Comment