Friday, 21 May 2021

എം.സി അബ്ദുറഹ്മാൻ മുസ്ല്യാർ


ഗുരുവോർമ്മ @ എം.സി അബ്ദുറഹ്മാൻ മുസ്ല്യാർ


അലിഫിൻ വെളിച്ചത്തിൻ്റെ ഒറ്റയടിപ്പാത

2017ൽ എം.സി.അബ്ദു റഹ്മാൻ മുസ്ല്യാരുമായി നടത്തിയ ഒരു അപ്രകാശിത അഭിമുഖം:-

മഞ്ചേരിക്കടുത്ത പയ്യനാട് ഗ്രാമത്തിലാണ്. ഒരു ഉച്ച മയക്കത്തിൻ്റെ നേരത്താണ് ഇവിടെ എത്തിയത്. ആളൊഴിഞ്ഞ പീടിക തിണ്ണകൾ. പാതി താഴ്ത്തി പോയ ഷട്ടറുകൾ. തുറന്ന് വെച്ചൊരു ചായപ്പീട്യ കണ്ട് കിട്ടാൻ തന്നെ കുറച്ച് സമയമെടുത്തു. പാതിയുറങ്ങിയ പയ്യനാട്  അങ്ങാടിയിൽ ഞങ്ങൾക്ക് വേണ്ടി മാത്രം കാത്തിരുന്നതെന്ന് തോന്നിച്ച ചായപ്പീട്യ. അവിടത്തെ  മര ബെഞ്ചിൽ ഇരുന്ന്  ആവി പറക്കുന്ന ചായ മൊത്തിക്കുടിച്ചു. ഞങ്ങളെ അറിയാനും ആഗമനോദ്യേശ്യം ചോദിക്കാനും പീട്യേക്കാരൻ കാക്ക അടുത്തിരുന്നു. എന്നോ വിട്ടു പോയിട്ടും ഒരു നാട് മറക്കാത്ത ഗുരുവിനെ തേടി വന്നതാണെന്നറിഞ്ഞപ്പോൾ നെര വീണ് പ്രായത്തിൻ്റെ അവശത തോന്നിച്ച ആ മുഖത്ത് വല്ലാത്ത തെളിച്ചം. അബ്ദുറഹ്മാൻ മുസ്ല്യാരെ കുറിച്ച് സംസാരിക്കാൻ അദ്ദേഹത്തിന് വല്ലാത്ത ആവേശം. ചില മനുഷ്യരിലേക്ക് നമ്മൾ എത്തിപ്പെടുന്നത് തന്നെ വല്ലാത്തൊരു അനുഭൂതിയാണ്. ഒരു നിമിഷ നേരത്തെ പരിചയം തീർക്കുന്ന ആത്മബന്ധങ്ങൾക്ക് ചിലപ്പോൾ ഒരായുസ്സിൻ്റെ പരിചയം തോന്നും.ചായ തീർന്നിട്ടും വാക്കുകൾ തോരാതെ  ചിര പരിചിതരെ ഞങ്ങൾ അവിടെ തന്നെയിരുന്നു.. അതിനിടയിൽ തൊട്ടടുത്ത പള്ളിയിൽ നിന്ന് കേട്ട അസർ ബാങ്കിൽ ഞങ്ങളെണീറ്റു.  ആലസ്യമൊഴിഞ്ഞ് പുറത്തേക്കിറങ്ങുമ്പോൾ തെരുവിൽ ആളനക്കം കൂടിയിട്ടുണ്ട്.ബാങ്കൊലി കേട്ട മിനാരം നോക്കി ഞങ്ങളും നടന്നു.. നിസ്കരിച്ച ശേഷം പുറത്തിറങ്ങി വാഹനത്തിനടുത്തേക്ക് നടക്കുമ്പോൾ ആ കവല മയക്കം വിട്ടിരിക്കുന്നു. പാതി താഴ്ത്തിയും താഴിട്ടും പോയ ഷട്ടറുകൾ ഓരോന്നായി തുറന്ന് തുടങ്ങുകയാണ്.ഓരോ ഗ്രാമങ്ങൾക്കും അവരുടേതായ ദിനചര്യകൾ ഉണ്ടാവുമെന്ന് മനസ്സിൽ തോന്നി.വണ്ടിയിൽ കയറി വലത്തോട്ട്  പോവുന്നൊരു പോക്കറ്റ് റോഡിലേക്ക് തിരിഞ്ഞു.ഒരു പത്ത് മിനിട്ട് നടന്നാൽ എത്താവുന്ന ദൂരം.വളർന്നു പന്തലിച്ച് ശിഖിരങ്ങൾ താഴ്ന്നു പോയ ഒരു മരത്തണലിലേക്ക് വാഹനം ചേർത്തിട്ടു.വീട്ടുവളപ്പിലേക്ക് കയറിയ വാഹനത്തിൻ്റെ ശബ്ദം കേട്ടാവണം ഒരു ചെറുപ്പക്കാരൻ വീടിൻ്റെ പൂമുഖ വാതിൽ തുറന്നിറങ്ങി വന്നു.ഞങ്ങൾ കുറ്റൂരിൽ നിന്ന് ഉപ്പയെ കാണാൻ വന്നവരാണെന്നറിയിച്ചപ്പോൾ ആ മുഖത്ത് വല്ലാത്ത ആദരവ്.മുറ്റത്തെ മാവിൻ ചോട്ടിൽ കളി രസങ്ങളിലേർപ്പെട്ട കുട്ടികളോട് കുശലം പറഞ്ഞ് വീട്ടിലേക്ക് കയറുമ്പോൾ പൂമുഖ വാതിൽക്കൽ ഈ ദേശത്തിൻ്റെ ഗുരുവര്യൻ ഞങ്ങളെ ഹൃദ്യമായി സ്വീകരിച്ചു.ഞങ്ങൾക്കെല്ലാം കൈ തന്ന് വീടിനകത്തേക്ക് ക്ഷണിച്ചു.മകൻ അകത്ത് നിന്ന് രണ്ട് കസേരകൾ കൂടി കൊണ്ട് വന്നിട്ടു.അധികം സൗകര്യങ്ങളില്ലാത്ത ആ കോലായയിൽ  ഹൃദയാദരവുകളോടെ ചേർന്നിരുന്നു.ഞങ്ങൾ മൂന്ന് പേരാണ്. അരീക്കൻ മുഹമ്മദ് കുട്ട്യാക്കയും ലതീഫ്കയുമാണ് കൂടെ.ഈ രണ്ട് പേരെയും അദ്ദേഹം ഒറ്റ നോട്ടത്തിൽ തന്നെ തിരിച്ചറിഞ്ഞു.ഇരുന്ന പാടെ മൂന്നാമനിലെ അപരിചിതത്വം നീക്കാനായി അദ്ദേഹം എൻ്റെ നേരെ കൈ ചൂണ്ടി.ഇവനെ മനസ്സിലായില്ല.പരിചയപ്പെടുത്തിയപ്പോൾ വലിയ സന്തോഷം.തലമുറകൾക്കിടയിൽ മുറിഞ്ഞ് പോയ അധ്യാപനത്തിൻ്റെ ഇരയാണ് ഞാനെന്ന് തോന്നി.ഒരു ദേശത്തിൻ്റെ മൂന്ന് കാലങ്ങളെ പ്രതിനിധീകരിക്കുന്ന മൂന്ന് പീരിയഡുകളാണ് ഞങ്ങൾ. മൂന്നാമത്തെ പീരിയഡിലേക്ക് ബെല്ലൊച്ച കേട്ടപ്പോഴേക്കും അബ്ദു റഹ്മാൻ മുസ്ല്യാർ തൻ്റെ നിയോഗം പൂർത്തിയാക്കി തിരിച്ച് പോയിരുന്നു. എനിക്ക് ഒരു വഴിയോര കാഴ്ച മാത്രമായിരുന്നു ഈ ഗുരു ശ്രേഷ്ടൻ. കക്കാടംപുറത്ത് ബസ്സിറങ്ങി കക്ഷത്ത് വെച്ച കൈ ബേഗും തുറന്ന് പിടിച്ച കാലൻ കുടയുമായി നടന്ന് പോയ ശുഭ വസ്ത്രധാരി. വല്യുപ്പാൻ്റെ പൂമുഖ വർത്തമാനങ്ങളിൽ കേട്ടിരുന്ന എം.സി എന്ന വിളിപ്പേരിനുടമ. എൻ്റെ മനസ്സ് നിറയെ പോയ് മറഞ്ഞ കാലവും  കണ്ണാട്ടിചെനക്കലെ ചെമ്മൺപാതയിലൂടെ കാലൻ കുട ചൂടി നടന്നു നീങ്ങുന്ന ഉസ്താദുമായിരുന്നു..സുഖാന്വേഷണങ്ങളിൽ നിന്ന് തുടങ്ങിയ ഞങ്ങൾക്കിടയിലെ വർത്തമാനങ്ങൾ നാട്ടു വിശേഷങ്ങളിലേക്ക് പരന്നതോടെ പ്രായത്തിൻ്റെ അവശതകൾ ചുളിവ് വീഴ്ത്തിയ ആ മുഖത്ത് ഓർമ്മകൾ വലിഞ്ഞ് തുടങ്ങി..

എം സി അബ്ദുറഹ്മാൻ മുസ്ല്യാർ സംസാരിച്ച് തുടങ്ങുന്നു......

പഠനം കുടുംബം


കേരളത്തിലെ പൗരാണിക മുസ്ലിം തറവാടുകളിലൊന്നായ മുസ്ലിയാരകത്ത്  കുടുംബമാണ് ഞങ്ങളുടേത്. ഒന്നാം ഖലീഫ അബൂബക്കർ സിദ്ധീഖ്(റ)ലേക്കാണ് കുടുംബത്തിൻ്റെ താവഴികൾ എത്തിച്ചേരുന്നത്. ഈ പ്രദേശങ്ങളുടെ ഖാസി സ്ഥാനം വഹിക്കുന്നതും മതപരമായ മറ്റ് നിർവ്വഹണങ്ങളും പരമ്പരാഗതമായി ഞങ്ങളുടെ കുടുംബത്തിനാണ്. ഉമ്മ മഞ്ചേരിയിലെ കുരിക്കൾ കുടുംബാംഗമാണ്. ഉമ്മയുടെ വല്യുപ്പയാണ് ഖാൻ ബഹദൂർ ഹസ്സൻകുട്ടി കുരിക്കൾ.എൻ്റെ ജനനം ഹിജ്റ 1350 ജമാദുൽ അവ്വൽ 23നാണ്.നാട്ടിലെ പ്രാഥമിക പഠനത്തിന് ശേഷം ദർസ് പഠനം. അക്കാലത്താണ് പിതാവിൻ്റെ മരണം.എൻ്റെ പതിനേഴാം വയസ്സിലാണത്. വലിയൊരു ഷോക്കായിരുന്നു വന്ദ്യ പിതാവിൻ്റെ വേർപാട്.ജീവിതത്തിൻ്റെ യാഥാർത്ഥ്യങ്ങളിലേക്ക് കാലുറച്ച് വരുന്നൊരു നേരം. കുടുംബത്തിൻ്റെ ഉത്തരവാദിത്തങ്ങളിലേക്ക് കൂടി ശ്രദ്ധ കൊടുക്കേണ്ടി വന്നു.എന്നാൽ ഉപ്പയുടെ വേർപാട് സൃഷ്ടിച്ച വീടിൻ്റെ അനാഥത്വത്തിലും കിതാബോത്ത് മുടങ്ങാതെ ശ്രദ്ധിച്ചു.നറുകര, നെല്ലിക്കുത്ത്, മഞ്ചേരി വാക്യതൊട, വേങ്ങര കുറ്റാളൂർ  തുടങ്ങിയ പ്രദേശങ്ങളിലാണ് ദർസ് പഠനം നടത്തിയത്.. നിങ്ങളുടെ പ്രദേശവുമായി ബന്ധപ്പെടാൻ നിമിത്തമായത് കുറ്റാളൂരിലെ ദർസ് പഠനമാണ്.
അവിടത്തെ ഉസ്താദ് ആൽപറമ്പിൽ കുഞ്ഞമ്മദ് മുസ്ല്യാരായിരുന്നു.മൗലാനാ അബ്ദുൽ ബാരിയുടെ കിതാബിൻ്റെ വലിയൊരു ശേഖരം തന്നെ അന്ന് ഈ പള്ളിയിൽ ഉണ്ടായിരുന്നു.ചെറുപ്പം മുതലേ വായനയിൽ വലിയ താൽപ്പര്യമുണ്ടായിരുന്ന എന്നെ ഇവിടെ പിടിച്ച് നിറുത്തിയതും അമൂല്യമായ  ഈ  ഗ്രന്ഥ ശേഖരം തന്നെ.കേരളത്തിൽ ഉപരിപഠനത്തിന് ഇന്നത്തെ പോലെ സൗകര്യങ്ങളോ സ്ഥാപനങ്ങളോ ഇല്ലാത്ത കാലമാണ്.അതു കൊണ്ട് തന്നെ ദർസ് പഠനത്തിന് ശേഷം 'വേലൂർ ബാഖിയാത്തു സ്വാലിഹാത്തിൽ' തുടർ പഠനത്തിന് പോവണമെന്നത് വലിയ ആഗ്രഹമായിരുന്നു.എൻ്റെ നിർഭാഗ്യമാവാം ചില കാരണങ്ങൾ കൊണ്ട് അത് നടക്കാതെ പോയി. വിദ്യാർത്ഥി ജീവിതത്തിലെ വലിയ നഷ്ടങ്ങളിലൊന്നായിരുന്നു അത്.

കുറ്റൂരിലേക്കെത്തിയ വഴി


ആദ്യമായി ജോലി ഏറ്റത് നാടിനടുത്ത പിലാക്കലാണ്.രണ്ട് വർഷത്തിന് ശേഷം അവിടെ നിന്ന് പിരിഞ്ഞു.പിന്നീട് കൃഷിയും മറ്റുമായി കുറച്ച് കാലം വീട്ടിൽ തന്നെ കഴിച്ച് കൂട്ടി.ശേഷം പാണ്ടിക്കാട് തമ്പാനങ്ങാടി, ചോലക്കൽ തുടങ്ങിയ സ്ഥലങ്ങളിലാണ് ജോലി നോക്കിയത്.ഈ സ്ഥലങ്ങളിലും അധികകാലമൊന്നും മുന്നോട്ട് പോയില്ല.പിന്നീട്  നിങ്ങളുടെ പ്രദേശമായ അബ്ദുറഹ്മാൻ നഗറിലെത്തി. ഫസലിയ്യ മസ്ജിദിൽ. 1958 ലാണത്.വേങ്ങര കുറ്റാളൂരിൽ കിതാബോതാൻ വന്നതിനാൽ ഈ പ്രദേശം എനിക്ക് അപരിചിതമായിരുന്നില്ല എന്ന് പറയാം.ഫസലിയ്യപള്ളിയിൽ പത്ത് മാസമാണ് സേവനം ചെയ്തത്.പിന്നെ കൊളപ്പുറത്തേക്ക് മാറി.അവിടെ ഒരു കൊല്ലവും എട്ട് മാസവും സേവനമനുഷ്ടിച്ചു.തുടർന്നാണ് കുറ്റൂരിലെത്തുന്നത്.കൃത്യമായി പറഞ്ഞാൽ 1961 ഏപ്രിൽ 4 ന്.

ഓർമ്മകളിൽ തെളിയുന്ന ദേശം


1961 ൽ ഞാൻ ഇവിടെ വരുമ്പോൾ കക്കാടംപുറം - എടക്കാപറമ്പ് റോഡ് പണി നടക്കുകയാണ്.നിങ്ങളുടെ പ്രദേശത്തെ ഏറ്റവും പ്രധാനപ്പെട്ട റോഡായിരുന്നു അത്.കൊടുവായൂർ അങ്ങാടിയെയാണ് നാട്ടുകാർ അന്ന് കാര്യമായി ആശ്രയിച്ചിരുന്നത്.കുന്നുംപുറത്തിൻ്റെ വളർച്ചയൊക്കെ പിന്നീട് ഏറെക്കാലം കഴിഞ്ഞാണ്.കൊടുവായൂരിൽ സേവനം ചെയ്ത സമയത്ത് കുറ്റൂർകാരിൽ പലരെയും പരിചയമുണ്ടായിരുന്നു. മീൻ വാങ്ങുന്നതിനൊക്കെ കൊടുവായൂരിലേക്കായിരുന്നു അവിടെ നിന്ന് ആളുകൾ വന്നിരുന്നത്.കറൻ്റോ ടെലഫോണോ  മറ്റ് സൗകര്യങ്ങളോ അന്നവിടെയില്ല. എങ്ങും പ്രാരാബ്ദത്തിൻ്റെ നേർ കാഴ്ചകൾ..കുനിഞ്ഞ് നിൽക്കുന്ന ചെറു വീടുകൾ.. അവക്കിടയിലെ പോക്ക് വരവുകളിൽ മാത്രം തെളിഞ്ഞ നടവഴികൾ.കണ്ണെത്താ ദൂരം പരന്ന് കിടക്കുന്ന കൃഷിയിടങ്ങൾ.അവക്കെല്ലാം കഠിനാധ്വാനികളായ നാട്ടുകാരുടെ വിയർപ്പിൻ്റെ കഥകളുണ്ട്.കള്ളിവളപ്പും, നിലപറമ്പുമൊക്കെ പൊന്ന് വിളയുന്ന മണ്ണായിരുന്നു.കണ്ണാട്ടുചെനക്കലെ ചായ കച്ചവടങ്ങളും പലചരക്ക് കടകളും ഓർമ്മയിൽ നിന്ന് മായില്ല.ഇപ്പോൾ സ്കൂൾ നിൽക്കുന്ന സ്ഥലത്തായിരുന്നു കണ്ണാട്ടുചെന.ഇവിടെ ആളൊഴിയുന്ന നേരമുണ്ടായിരുന്നില്ല.അതൊരു പ്രധാന ജലസ്രോതസ്സ് തന്നെയായിരുന്നു.പോത്തിനെ കഴുകലും പുല്ല് ഒലുമ്പലും ആളുകളുടെ അലക്കലും കുളിക്കലുമെല്ലാം ഇവിടെ നിന്ന് തന്നെ.വീരാശ്ശേരി പുറായ മുതലുള്ള ആളുകൾ നിസ്കരിക്കാൻ വന്നിരുന്നത് കണ്ണാട്ടു ചെനക്കലെ പള്ളിയിലേക്കാണ്.അന്ന് നാട്ടുകാർക്ക് പറമ്പ് കയറിയാൽ വേറെ പള്ളിയില്ലല്ലോ.അരീക്കൻ ഹസ്സൻകുട്ടി ഹാജി, ഇരുകുളങ്ങര പോക്കരാക്ക, അരീക്കൻ മൊയ്തു ഹാജി, കുട്ട്യാലി കാക്ക എന്നിവരൊക്കെയാണ് നാട്ടിലെ  ആദ്യകാല കച്ചവടക്കാർ. ഇപ്പോൾ അംഗനവാടി നിൽക്കുന്ന പറമ്പിലായിരുന്നു മൊയ്തു ഹാജിയുടെ കച്ചവടം.നാട്ടിൽ കൃഷിയും മറു നാട്ടിൽ ചെമ്പ് പണിയും അലുമിനി കച്ചവടവുമൊക്കെയായിരുന്നു പ്രധാന ജീവിതോപാധി.കൽക്കത്ത, മദിരാശി, കോയമ്പത്തൂർ തുടങ്ങിയ ഇതര സംസ്ഥാനങ്ങളിലായിരുന്നു കാര്യമായും പ്രവാസ ജീവിതം. വയനാട്, താമരശ്ശേരി, കൊടഗ് ഭാഗങ്ങളിലേക്ക് ഉപജീവനം തേടിപ്പോയവരുമുണ്ടായിരുന്നു.പാടത്തും പറമ്പിലും ഒരുപോലെ വിളയുണ്ടാക്കിയിരുന്നു.ഇഞ്ചി കൃഷി വളരെ അധികം ഉണ്ടായിരുന്നു.പ്രത്യേകിച്ചും കൊറ്റശ്ശേരിപ്പുറായയൊക്കെ അതിൻ്റെ പ്രധാന  കേന്ദ്രമായിരുന്നു.അന്നവിടെ സ്വന്തമായി വാഹനമുള്ളവരൊന്നുമില്ല. കള്ളിയത്ത് ബാപ്പു ഹാജിയാണ് നാട്ടിലെ ആദ്യത്തെ വാഹനയുടമ. അദ്ദേഹം നാട്ടിലെ ആദ്യകാല ബോംബെ പ്രവാസിയാണ്.സി.രാജഗോപാചാരി ഉപയോഗിച്ചതായിരുന്നു ആ വാഹനം എന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്.പിന്നീടാണ് എടത്തോള മുഹമ്മദാജിയുടെ കാറ് വന്നത്.പോസ്റ്റ് ഓഫീസ് വെള്ളക്കാട്ടെ പടി(വി കെ.പടി) ആയിരുന്നു.ശേഷമാണ് കൊടുവായൂർ വന്നത്. നല്ലൊരു ശതമാനം ആളുകൾക്കും കത്തെഴുതാൻ പോലും അറിയാത്ത  കാലം. അക്ഷരഭ്യാസത്തിൻ്റെ വില അറിയാത്തൊരു തലമുറ.അവരുടെ ജീവിത സാഹചര്യം അവരെ അങ്ങനെയാക്കി തീർത്തു എന്നു പറയുന്നതാവും ശരി.എഴുപതുകൾക്ക് ശേഷമുണ്ടായ ഗൾഫ് കുടിയേറ്റങ്ങളാണ്  നാടിൻ്റെ മുഖഛായ മാറ്റിയത്.കൽക്കത്തയിലെ കള്ളിയത്ത് മുഹമ്മദാജിയുടെ  ഹോട്ടൽ കുറ്റൂർകാരുടെ പ്രവാസ ജീവിതത്തിലെ എടുത്ത് പറയേണ്ട ഒരിടമാണ്.നാട് വിട്ട നാട്ടുകാരുടെ ആശ്വാസവും ആശ്രയവുമായിരുന്നു അദ്ദേഹം.അവിടെ നിന്നാണ് ഈ നാട്ടിലെ ആദ്യകാല ഗൾഫ് പ്രവാസികളിൽ പലരും കറാച്ചി വഴി  കടൽ കടന്നത്.കൈതവളപ്പിൽ മൊയ്തീൻ ഹാജി,ആലുങ്ങൽ കുഞ്ഞിമൊയ്തീൻ എന്നിവരൊക്കെ ഇങ്ങനെയാണ് പോയതെന്നോർക്കുന്നു.എന്നോ ഉള്ളിൽ കയറിയ ഓർമ്മകൾ ഓരോന്നോരോന്നായി പെയ്തിറങ്ങുകയാണ്.ആയുസിൻ്റെ നല്ല പങ്കും ചെലവഴിച്ച ഒരു ദേശത്തെ എത്ര മിഴിവോടെയാണീ മനുഷ്യൻ ഉള്ളിൽ കൊണ്ട് നടക്കുന്നതെന്ന് തോന്നി.ഓർമ്മകൾ സൂക്ഷിക്കുക എന്നത് പോയ കാലത്തോടുളള  കടപ്പാടാണെന്ന് എവിടെയോ വായിച്ചതോർത്തു.തൻ്റെ ജ്ഞാന സപര്യയിൽ കണ്ട് മുട്ടിയ ദേശ കാഴ്ചകളും പച്ച മനുഷ്യരും വീണ്ടും വീണ്ടും മിന്നി മറഞ്ഞു.അതിനിടയിൽ അകത്ത് നിന്നെടുത്ത ആവി പറക്കുന്ന ചായയിൽ അദ്ദേഹത്തിൻ്റെ വാക്കുകൾ മുറിഞ്ഞു.അരനൂറ്റാണ്ടിനപ്പുറത്തെ ഏതൊക്കെയോ ദിക്കിലേക്ക് ഒഴുകിപ്പരന്ന ഓർമ്മകളിൽ നിന്ന് നാടിൻ്റെ ഗുരു ശ്രേഷ്ടൻ ആ കോലായയിലേക്ക് തന്നെ കടന്നിരുന്നു.വീട്ടിലെ മറ്റംഗങ്ങൾ കൂടി അടുത്തു വന്നു പരിചയപ്പെടുത്തി.അവരുടെ ആതിഥ്യ മര്യാദയിൽ ഞങ്ങളുടെ ഉളളം കുളിർത്തു...

ഹുജ്ജത്തുൽ ഇസ്ലാം മദ്രസ (1961 -   1981)


നേരത്തെ പറഞ്ഞല്ലോ 1961 ഏപ്രിൽ 4 നാണ് ഞാൻ ഹുജ്ജത്തുൽ ഇസ്ലാം മദ്രസയിൽ ജോലിയേൽക്കുന്നത്.കറുൻതൊടുവിലെ കുഞ്ഞാനുവാണ് അന്ന് മദ്രസയുടെ പ്രസിഡൻ്റ്.കളളിയത്ത് മുഹമ്മദ് കുട്ട്യാക്ക ( വൈദ്യർ തൊടു) സെക്രട്ടറിയും.ജോ: സെക്രട്ടറിയായി ഹൈദ്രു മാഷും ട്രഷററായി അരീക്കൻ ഹസ്സൻ കുട്ടി ഹാജിയുമുണ്ട്.പിന്നീട് ചക്ക്ങ്ങലെ മൊയ്തീൻ കുട്ടി ഹാജിയുടെ നേതൃത്വത്തിലാണ് കാര്യങ്ങളൊക്കെ നടന്നത്.പള്ളിയുടെയും മദ്റസയുടെയും കാര്യത്തിൽ അദ്ദേഹത്തിൻ്റെ സഹകരണങ്ങൾ ഞാൻ പോരുന്നത് വരെ കിട്ടിയിട്ടുണ്ട്.എൻ്റെ സഹ അധ്യാപകരായി ഉണ്ടായിരുന്നത് ഊക്കത്തെ മൊയ്തീൻ കുട്ട്യാക്ക, വീരാൻ മൊല്ലാക്ക, എന്നിവരും അക്കരെ നിന്നുള്ള ഒരാളുമുണ്ടായിരുന്നു.പേര് ഓർമ്മയിൽ വരുന്നില്ല.പിന്നീട് കുരിക്കൾ മിതോണ്ടി മാഷൊക്കെ വന്നു.അന്ന് മദ്രസക്ക് സമസ്തയുടെ അംഗീകാരമില്ല.ഞാനാണ് അംഗീകാരത്തിന് അപേക്ഷിച്ചതും അനുബന്ധ കാര്യങ്ങളൊക്കെ ചെയ്തതും.കേരളത്തിലെ അറിയപ്പെട്ട മതപ്രഭാഷകരൊക്കെ ഇവിടെ വന്നിട്ടുണ്ട്. ഞാൻ വരുന്നതിന് മുമ്പ് നടന്ന പ്രമുഖ പണ്ഡിതൻ മമ്മാലിക്കുട്ടി ഹാജിയുടെ പ്രഭാഷണങ്ങളെ പലരും എടുത്തു പറയാറുണ്ട്.ഇന്നത്തെ പോലെയല്ല ദിവസങ്ങളോളം നീളുന്നതായിരുന്നു അന്നത്തെ വയളുകൾ.പ്രമുഖ പണ്ഡിതരും വാഗ്മികളുമായ തിരൂർ അബൂബക്കർ ഹാജി, ശുകപുരം, പൂനൂർ കുഞ്ഞി ഇബ്രാഹിം മുസ്ല്യാർ, പൊൻമള മുഹമ്മദാജി എന്നിവരുടെയെല്ലാം വയളുകൾ വലിയ സംഭവങ്ങളായിരുന്നു.1964 ൽ നടന്ന വൈലിത്തറ മുഹമ്മദ് കുഞ്ഞി മൗലവിയുടെ പ്രഭാഷണങ്ങൾ പഴമക്കാരുടെ മനസ്സിൽ ഇന്നുമുണ്ടാവും.പിന്നീട് വി പി.സെയ്ത് മുഹമ്മദ് നിസാമി തുടർച്ചയായ മൂന്ന് വർഷം പ്രഭാഷണം നടത്തിയിട്ടുണ്ട്.40 രൂപയായിരുന്നു ജോലി ഏൽക്കുമ്പോൾ എൻ്റെ ശമ്പളം.പിരിയുമ്പോൾ 150 രൂപയും.അന്നത്തെ മാസ വരിസംഖ്യ 25 പൈസ മുതൽ 50 പൈസ വരെയായിരുന്നു.അരി കൊടുക്കുന്ന സമ്പ്രദായമായിരുന്നു ആദ്യ കാലങ്ങളിലൊക്കെ.അഞ്ചാം ക്ലാസ് വരെയായിരുന്നു മദ്റസ നടന്നിരുന്നത്.പി. എ. കുഞ്ഞുട്ടി മാസ്റ്റർ, മാപ്പിളക്കാട്ടിൽ തിത്താച്ചുമ്മ, സി വി.കുഞ്ഞറമുട്ടി, അരീക്കൻ ആമിക്കുട്ടി, കുരിക്കൾ മമ്മാദ്യ, ആലുങ്ങൽ പാത്തുമ്മു, മാപ്പിളക്കാടൻ മുഹമ്മദ് കുട്ടി, അരീക്കൻ അബ്ദുറഹ്മാൻ തുടങ്ങിയവർ എൻ്റെ ആദ്യ ബാച്ചിൽ പെട്ട വിദ്യാർത്ഥികളിൽ ചിലരാണ്.
    ഇങ്ങനെ എത്ര പറഞ്ഞാലും തീരാത്തതാണെൻ്റെ കുറ്റൂർ കാലം.എൻ്റെ വീട് പോലെയാണാ നാട്.തലമുറകളിലേക്ക് അറിവ് പകരുക മാത്രമല്ല നിങ്ങളുടെ സുഖത്തിലും ദു:ഖത്തിലും ഞാനുണ്ടായിരുന്നു.പ്രാരാബ്ദങ്ങളുടെ ആ കാലത്ത് കൂടുതൽ സൗകര്യങ്ങളോ സാമ്പത്തിക താൽപ്പര്യങ്ങളോ നോക്കി പോവാൻ ഒരിക്കലും മനസ്സനുവദിച്ചിട്ടില്ല.ഒരു മദ്റസ മുഅല്ലിമായി വന്ന് ആ സ്ഥാപനത്തിൻ്റെ കാര്യത്തിൽ മാത്രമല്ല നാടിൻ്റെ പൊതു കാര്യങ്ങളിൽ വരെ എന്നാലാവുന്ന ഇടപെടലുകൾ നടത്താനായി.നാട്ടുകാർക്കിടയിലുണ്ടാവാറുള്ള ചെറിയ അഭിപ്രായ വ്യത്യാസങ്ങളിൽ മധ്യസ്ഥനായി.ഓരോ ഉത്തരവാദിത്തങ്ങളും എന്നെ വിശ്വസിച്ചേൽപ്പിച്ചവരായിരുന്നു നിങ്ങളുടെ നാട്ടുകാർ.ആ വിശ്വാസ്യത അവിടന്ന് തിരിച്ച് പോരും വരെ കാത്തു സൂക്ഷിക്കാനും സാധിച്ചു.ഓത്തുപള്ളിയുടെ പതിവുകളിൽ നിന്ന് ഒരു മദ്റസ സംവിധാനത്തിൻ്റെ വ്യവസ്ഥാപിത രീതികളിലേക്ക് ഒരു നാടിന് വഴി കാട്ടാനായി.നമുക്ക് പടരാനായി പടച്ചവൻ കരുതി വെക്കുന്ന നാടുകളും മനുഷ്യരുമുണ്ടാവും.എൻ്റെ ആയുസ്സിൻ്റെ പുസ്തകത്തിൽ അത് നിങ്ങളുടെ നാടും അവിടത്തെ  പച്ച മനുഷ്യരുമാണ്.മഞ്ചേരി- പരപ്പനങ്ങാടി റൂട്ടിലെ ബസ് യാത്രകൾ .. അതിനിടയിൽ കണ്ട് മുട്ടുന്ന പതിവുകാർ..പിന്നോട്ട് പാഞ്ഞ വഴിയോര കാഴ്ചകൾ.. അന്നത്തെ പോക്കുവരവുകൾ മറക്കാനാവില്ല.കുറച്ച് കാലം മകൻ മുഹമ്മദലിയും എൻ്റെ കൂടെ പോന്നിരുന്നു. സ്വന്തം വീട് പോലെ കളിച്ച് വളർന്ന നാടായിരുന്നു അവനും ആ നാട്.ഇപ്പോഴും ഇവിടെ വരുന്നവരിൽ പലരും അവനെ കുറിച്ചും അന്വേഷിക്കും.മുഹമ്മദലിയും അങ്ങനെയാണ് അന്നത്തെ ഓർമകളിൽ അവനും വല്ലാത്ത ഇഷ്ടമാണ്. ഈ വീട്ടിൽ ആ നാട് കൂടാത്ത വിശേഷങ്ങൾ അന്നില്ലായിരുന്നു.പങ്ക് വെക്കാത്ത സന്തോഷങ്ങളോ സങ്കടങ്ങളോ ഇല്ലായിരുന്നു. തങ്ങളുടെ ഇല്ലായ്മകളുടെ കാലത്ത് കൂട്ടിനുള്ള ഒരാളെന്ന നിലയിൽ ഇന്നും ഈ പടികടന്നു വരുന്ന എത്രയോ പേരുണ്ട്.നല്ല നിലയിലെത്തിയ ജീവിതം കൊണ്ട് അവർ കടപ്പാട് കാട്ടുകയാണ്.ആ ബന്ധത്തിൻ്റെ ആഴവും ആത്മാർത്ഥതയുമാണതെല്ലാം അറിയിക്കുന്നത്.ഇങ്ങനെയൊക്കെ കഴിഞ്ഞ് പോന്നൊരു നാട്ടിൽ നിന്ന് ഒരു നാൾ തിരിച്ച് പോന്നു.ഒരു മാറ്റം വേണമെന്ന് തോന്നി..വേറെ ഒരു കാരണവുമില്ല.അന്നത്തെ ദിവസം ഇന്നും ഓർമ്മയിലുണ്ട്.1981 ഒക്ടോബർ 24.വീടണയുമ്പോൾ നിങ്ങൾ തന്ന അതിരില്ലാത്ത സ്നേഹവും, സൗഹൃദങ്ങളുമായിരുന്നു ബാക്കിയുണ്ടായിരുന്നത്.കുടഞ്ഞു കളയാൻ കഴിയാത്ത വിധം ചുറ്റിപ്പിണഞ്ഞ കുറെ ഓർമകളും.അതിന് ശേഷം ജോലി ചെയ്തത് ചേറൂരിലാണ്.നാല് വർഷമാണ് അവിടത്തെ സേവന കാലം.1985 ജൂലൈ 31നാണ് ചേറൂരിൽ നിന്ന് പിരിഞ്ഞത്.പിന്നെ പ്രായത്തിൻ്റെ അവശതയും വീട്ടിലെ സാഹചര്യങ്ങളുമൊക്കെ കാരണം അധികം ദൂരെ പോയ്ക്കൂടെന്നായി.അങ്ങിനെയാണ് നാടിനടുത്ത പളളിയിൽ ഖതീബായത്.കുറച്ച് മുമ്പ് അവിടെ നിന്നും പിരിഞ്ഞു..ഇപ്പോൾ ശരീരം വയസ്സിനെ ഓർമ്മിപ്പിച്ച് കൊണ്ടേയിരിക്കുന്നു..പുറത്തെവിടെയും പോവാറില്ല.ഈ കോലായയിലെ നാല് ചുമരുകൾക്കുള്ളിലാണ് ജീവിതം.വായനയാണീ വിരസതയെ അകറ്റുന്നത്.അതെൻ്റെ ചെറുപ്പം തൊട്ടെയുള്ളതാണ്.അതിൽ എല്ലാ തരം പുസ്തകങ്ങളുമുണ്ടായിരുന്നു.പക്ഷപാതമില്ലാത്ത പരന്ന വായന. എൻ്റെ കാഴ്ചപ്പാടുകളെ രുപീകരിക്കുന്നതിൽ ഈ വായനക്ക് നല്ല പങ്കുണ്ട്.പത്രവായന ഒരനുഷ്ടാനം പോലെയാണ്.ആദ്യ പേജ് പോലെ തന്നെ അല്ലെങ്കിൽ അതിലേറെ പ്രാധാന്യത്തോടെ ചരമക്കോളവും നോക്കും. മുമ്പേയുള്ള ശീലം.ജീവിതത്തിൽ ചേർന്ന് നിന്ന പലരുടെയും വിയോഗ വാർത്തയറിഞ്ഞത് അങ്ങനെയാണ്.പത്രം മടക്കി വെച്ച് വേറെ ഒന്നും ആലോചിക്കാതെ  ഡ്രസ്സ് മാറി ഈ പടിയിറങ്ങും.നേരെ മെയിൻ റോഡിലെത്തി മഞ്ചേരി- പരപ്പനങ്ങാടി ബസ് കാത്തു നിൽക്കും.പ്രിയപ്പെട്ടവരുടെ മരണവാർത്തക്ക് പിറകെയുള്ള ഓരോ യാത്രയും പോയ കാലത്തിൻ്റെ ഓർമകളിലേക്ക് കൂടിയാണ്.ചില വേർപാടുകളെല്ലാം ഇന്നും മാറാത്ത മുറിവുകളായി ഉള്ളിലുണ്ട്.കാരണമൊന്നുമില്ലാതെ സ്നേഹം കൊണ്ട് വീർപ്പ് മുട്ടിച്ച എത്രയോ മനുഷ്യൻമാർ.അത്തരം ആത്മബന്ധങ്ങളുടെ ചില്ലകളിലാണ് കാലങ്ങൾക്കിപ്പുറത്തും സ്നേഹം പൂക്കുന്നത്.

എം സി അബ്ദു റഹ്മാൻ മുസ്ല്യാരുടെ സംസാരം അവസാനിക്കുന്നു...


ഇടതടവില്ലാതെ വന്ന ഓർമ്മകൾ കൊണ്ട് ഉസ്താദ് സംസാരിച്ച് കൊണ്ടേയിരുന്നു..പ്രാദേശിക ചരിത്രങ്ങൾക്ക് പുറമെ മതം, രാഷ്ട്രീയം, വിദ്യാഭ്യാസം തുടങ്ങി സർവ്വ മേഖലകളും വിഷയമായി വന്നു.എല്ലാ കാര്യങ്ങളിലും കൃത്യമായ ഒരവബോധം ഉസ്താദിനുണ്ട്.കുടുംബ വിശേഷങ്ങൾക്കൊപ്പം തൻ്റെ പൂർവ്വികൻമാരെ കുറിച്ച് അദ്ദേഹത്തിന് ഏറെ പറയാനുണ്ടായിരുന്നു.പെരുമ ഏറെയുള്ള പൈതൃകങ്ങളുടെ താവഴികൾ,ടിപ്പുവിൻ്റെ പടയോട്ടം മുതലുള്ള ചരിത്ര പാoങ്ങൾ, മലബാർ കലാപത്തിലെ  ഏറനാടൻ പോരാട്ട വീറ് തുടങ്ങി മതവും രാഷ്ട്രീയവും സാമൂഹിക ജീവിതവും കാർഷിക സംസ്കൃതിയുമെല്ലാം അദ്ദേഹത്തിൻ്റെ വാക്കുകളിലലിഞ്ഞു..ആ കോലായയിൽ അടുക്കി വെച്ച പുസ്തകങ്ങളും, ആനുകാലികങ്ങളുമെല്ലാം ഈ ജീവിത സായാഹ്നത്തിലും ഉസ്താദ് മുറ തെറ്റാതെ  നിലനിർത്തുന്ന വായനയുടെ  നേർ കാഴ്ച തന്നു.എൺപതിൻ്റെ പടി കടന്നിട്ടും സ്വന്തം  ജീവിതം പറയാൻ മാത്രമല്ല നാടിൻ്റെ ഇന്നലെകളെ മിഴിവോടെ ഉള്ളിൽ സൂക്ഷിക്കാനും ഇദ്ദേഹത്തിന് സാധിക്കുന്നു.നമ്മളെങ്ങനെ നമ്മളായെന്ന് അറിയുന്നൊരാൾ.നാട് അധികമൊന്നും ഓർക്കാൻ ഇഷ്ടപ്പെടാത്ത കാലത്തെ കർമ്മയോഗി..ജീവിതപ്പാച്ചിലിനിടയിൽ ഓർമ്മകൾ കൂടുകൂട്ടിയ ഈ കോലായയിൽ കുറച്ച് നേരം വന്നിരിക്കാൻ കഴിഞ്ഞതിൻ്റെ നിർവൃതിയിൽ ഉള്ള് കുളിർത്തു.അകത്തെ ലൈറ്റ് തെളിഞ്ഞപ്പോഴാണ് പുറത്ത് പരന്ന ഇരുട്ടിനെ ശ്രദ്ധിക്കുന്നത്.സമയം പോയതേയറിഞ്ഞില്ല.ഞങ്ങൾ എണീറ്റപ്പോൾ  വാക്കുകളുടെ കൊളുത്തഴിഞ്ഞു.യാത്ര പറഞ്ഞ് ഉസ്താദിൻ്റെ കൈ പിടിച്ചു.പ്രായത്തിൻ്റെ അവശതയിലും ആ മുഖത്തെ തെളിച്ചം ശ്രദ്ധിച്ചു.വിശ്രമ ജീവിതങ്ങളുടെ സന്തോഷം പടി കയറി വരുന്ന ഇത്തരം സ്നേഹ ബന്ധങ്ങളാണ്. പിന്നിട്ട ജീവിതത്തിൻ്റെ ഓർമ്മകളിലും ഊഷ്മളമായ ബന്ധങ്ങളിലും ചേർന്നിരിക്കുമ്പോൾ ഇവർക്ക് കിട്ടുന്ന ആശ്വാസം ചെറുതൊന്നുമല്ല.പുറത്തിറങ്ങിയ ഞങ്ങളെ യാത്രയയക്കാൻ ഉസ്താദും പടിയിറങ്ങി..ഇരുട്ട് പൊതിഞ്ഞ് തുടങ്ങിയ ആ നാട്ടുപാതയിലൂടെ വാഹനം മുന്നോട്ട് നീങ്ങി..ഞാൻ ഒന്നുകൂടി തിരിഞ്ഞു നോക്കി.സൗകര്യങ്ങളധികമില്ലാത്ത ആ വീട് ഒരു സൂഫി പർണ്ണശാല പോലെ തോന്നിച്ചു.ഉസ്താദ് നിന്ന നിൽപ്പിൽ ഞങ്ങളെ തന്നെ നോക്കി നിൽക്കുകയാണ്..ആരോഗ്യം അനുവദിച്ച കാലമത്രയും നാടിൻ്റെ സന്തോഷങ്ങളിലേക്കും സന്താപങ്ങളിലേക്കും എത്തിപ്പെട്ടൊരാൾ. ഇത്രയുംഓർമ്മകളിലൂടെ സഞ്ചരിച്ചൊരു ദേശത്തേക്ക് അവിടത്തെ നല്ല മനുഷ്യരിലേക്ക് എത്തിപ്പെടാൻ കഴിയാത്തതിൻ്റെ വേദനയാവും ഇപ്പോഴും ആ ഗുരുവര്യൻ്റെ മനസ്സിലെന്ന് തോന്നി..ഓർമ്മകളുടെ കടലിരമ്പം ഒഴിഞ്ഞപ്പോൾ വഴി വക്കിലെ പള്ളിയിൽ ന്ന് മഗ് രിബിൻ്റെ ബാങ്കൊലി കേട്ടു.വരിവരിയായി കാക്കകൾ കൂടണയുന്ന  ആകാശ കാഴ്ചയിൽ കണ്ണുടക്കി. വഴിയോരത്ത് പണി മാറ്റിപ്പോവുന്ന നാട്ടുകാരുടെ വീടണയാനുള്ള ധൃതിയുണ്ട്.ഒരു ദിവസം കൂടി പോയി മറയുകയാണ്.സ്വന്തം ദേശത്തിൻ്റെ ഓർമ്മകളെ തലമുറകൾക്കിടയിൽ വിളക്കി വെക്കാൻ കഴിഞ്ഞ ജീവിതത്തിലെ ധന്യമായൊരു ദിവസം.ഈ പകലിൻ്റെ ധന്യത നന്നായി അനുഭവിച്ചിരിക്കുന്നു.ഇരുട്ട് കയറിയ ആ വഴിയിൽ അന്നേരം അലിഫിൻ്റെ നേർ വര പോലെ ഒരു വെളിച്ചം കണ്ടു.നാട്ടിലേക്കുള്ള വഴിയിൽ നാടുണർന്ന ഓർമ്മകൾ തെളിഞ്ഞു തന്നെ നിന്നു.

✍🏻 സത്താർ കുറ്റൂർ  
----------------------------------------------------------------------------------------------------------

MCഅബ്ദുറഹ് മാൻ മുസ്ലിയാർ - ഒരു നാടിനൊപ്പം ജീവിച്ച പുണ്യപുരുഷൻ

ഒരു പത്തറുപത് കൊല്ലം മുമ്പ് നമ്മുടെ കുറ്റൂരങ്ങാടിയിൽ മഞ്ചേരി പയ്യനാട് നിന്ന് ഒരു ഉസ്താദ് വന്നു. മുനിഞ്ഞ് കത്തുന്ന പാനീസ് ഉമ്മറത്ത് തൂങ്ങുന്ന ഒറ്റമുറി പള്ളിയിൽ ബാങ്ക് വിളിച്ചും ഇമാമത്ത് നിന്നും ഹുജ്ജത്തുൽ ഇസ്ലാം മദ്രസയിൽ പഠിപ്പിച്ചും സേവനം തുടങ്ങി. ചോറിന് കലത്തിൽ അരിയിടുമ്പോൾ ഉമ്മമാർ മാറ്റിവെക്കുന്ന ഒരു പിടി അരി മാസം കഴിയുമ്പോൾ ശേഖരിക്കുന്നതാണ് മാസശമ്പളം. ആരോടും പരിഭവവും പരാതിയുമില്ലാതെ നാടിൻ്റെ പട്ടിണിക്കും പരിവട്ടത്തിനുമൊപ്പം മുസ്ലിയാർ സംതൃപ്തിയോടെ കഴിഞ്ഞു പോന്നു. ഇന്ന് നമ്മുടെ നാട്ടിലെയും ചുറ്റുവട്ടത്തെയും ഒരു 50 മുതൽ 70 വയസ്സ് വരെയുള്ള എല്ലാ ആണുങ്ങളും പെണ്ണുങ്ങളും MC യിൽ നിന്നും ഇൽമ് പഠിച്ച് ഇറങ്ങിയവരാണ്.
         ഓർമ്മ വെച്ച നാൾ മുതൽ എനിക്കദ്ദേഹത്തെ നേരിട്ടറിയാം. മസ്ജിദിൻ്റെ തൊട്ട് പിറകിലെ വീടായതിനാൽ അദ്ദേഹത്തിൻ്റെ ഓരോ ചലനങ്ങളും ഇപ്പോഴും മനസ്സിൽ മായാതെ കിടക്കുന്നുണ്ട്. ജീവിതത്തിൽ ഒരു പാട് മുഅല്ലിംകളുമായി ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞ അനുഭവം വെച്ച് പറയട്ടെ കിട്ടുന്ന ഭക്ഷണത്തിനോ വാങ്ങുന്ന ശമ്പളത്തിനോ അനുവദിച്ച് കിട്ടിയ ജീവിത സൗകര്യത്തിനോ ഒരു പരാതിയും പറയാതെ ആരെയും മുഷിപ്പിക്കാതെ മാതൃകാ ജീവിതം നയിച്ച പുണ്യ വ്യക്തിത്വമായിരുന്നു എൻ്റെ ഉസ്താദ് മർഹൂം MC.പഴയ കാലത്ത് കമ്മറ്റിയുടെ കണിശതയില്ലായ്മ കൊണ്ട് മദ്രസയിലെ മാസവരി പിരിക്കലും മുഅല്ലിംകളെ നിയമിക്കലും ശമ്പളം കൊടുക്കലും എല്ലാം ആ സാധു മനുഷ്യൻ്റെ തലയിൽ കെട്ടിവെച്ച അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്.പ്രാരാബ്ധം നിറഞ്ഞതായിരുന്നു ഉസ്താദിൻ്റെ കുടുംബ ജീവിതം. പെൺമക്കളെ വിവാഹം ചെയ്തയച്ചു. മൂത്ത മകൻ മുഹമ്മദലിയുടെ വിദ്യാഭ്യസം നമ്മുടെ നാട്ടിലായിരുന്നു. ഇരുപത്തിരണ്ട് വർഷത്തോളം നമ്മുടെ തലമുറകളെ അറിവിൻ നിലാവിൽ വഴി നടത്തിയ സന്തോഷത്തോടെയാണ് അദ്ദേഹം നമ്മുടെ നാടിനോട് യാത്ര പറഞ്ഞത്. ആരോഗ്യം അനുവദിക്കുന്ന കാലത്തോളം ഇടക്കിടെ കല്യാണങ്ങൾക്കും മരണവീടുകളിലും മറ്റുമായി അദ്ദേഹം ഇവിടം വന്നു പോയിരുന്നു. അയൽവാസിയായത് കൊണ്ടാവാം എനിക്കൊരാത്മബന്ധം ഉണ്ടായിരുന്നു MCയുമlയി. ഇടക്കൊക്കെ ഞാൻ പോയി കാണുമായിരുന്നു. രണ്ട് മൂന്ന് വർഷം മുമ്പ് പോയപ്പോൾ നല്ല ആരോഗ്യമായിരുന്നു. പഴയ കാലത്തേ പത്രം വായനയും നല്ല ലോക വിവരവുമായിരുന്നു. അന്നും ഒരു പാട് കാര്യങ്ങൾ സംസാരിച്ചു. സൗദിയിലെ ഫൈസൽ രാജാവിൻ്റെ വധവും സുൽഫിക്കർ അലി ഭൂട്ടോയെ തൂക്കിലേറ്റിയ സ്വഭവവും വിവരിച്ചത് കേട്ടപ്പോൾ തൊണ്ണൂറാം വയസ്സിലെ ആ ഓർമ്മശക്തിയെ നമിച്ചു പോയി.
അവസാനമായി മൂന്ന് മാസം മുമ്പ് അദ്ദേഹത്തെ പോയി കണ്ടു. തൊണ്ണൂറ്റി രണ്ട് വയസ്സായി എന്ന് പറഞ്ഞു. കിടന്നു കൊണ്ട് പഴയ കാല ഓർമ്മകളിലേക്ക് കുറച്ചൊന്ന് ഊളിയിട്ടു. ദുആ വസ്വിയ്യത്തോടെ തിരികെ പോരുമ്പോൾ കരുതിയില്ല ഇത് അവസാന കാഴ്ചയാകുമെന്ന്.
അല്ലാഹു സുബ്ഹാനഹു വ തആലാ ആ ഗുരുവര്യൻ്റെ സേവനങ്ങൾ ഖബ്റിലെ വെളിച്ചമാക്കട്ടെ എന്ന പ്രാർത്ഥനയോടെആമീൻ
✍🏻 മുഹമ്മദ് കുട്ടി അരീക്കൻ
----------------------------------------------------------------------------------------------------------

ക്ഷമകളുടെ ഉസ്താദ്

എന്റേയും ഉസ്താദാണ് അബ്ദുറഹിമാൻ മുസ്ലിയാർ   രണ്ട് മൂന്ന് ക്ലാസുകളിലെ ഓർമ്മകൾ മാത്രം.ഹുജ്ജത്തിൽ നിന്ന് പിരിഞ്ഞതിന് ശേഷം നാട്ടിൽ ആര് മരിച്ചാലും പത്രത്തിൽ കണ്ടാൽ ഇവിടെ എത്തും, ക്ഷണിച്ച പരിപാടികൾക്ക് കൃത്യമായി വന്നെത്തും ഇത്തരം സന്ദർശനങ്ങളിൽ അദ്ദേഹത്തെ കാണാറുണ്ടായിരുന്നു. വിശ്രമത്തിലായപ്പോൾ അദ്ദേഹത്തെ വീട്ടിൽ ചെന്ന് സന്ദർശിച്ചപ്പോഴാണ് വിശാലമായി സംസാരിക്കുന്നത്. ചെറുപ്പ കാലത്ത്  തന്നെ MC യെക്കുറിച്ച്  കാരണവൻമാരിൽ നിന്ന് ധാരാളം കേട്ടിട്ടുണ്ടായിരിന്നു.ദാരിദൃ ത്തിന്റേയും,പട്ടിണിയുടേയും കാല ഘട്ടത്തിൽ കുറ്റൂർ പ്രദേശത്തെ പള്ളിയും,മദ്രസ്സയും  തൂക്കരിയും,ചില്ലറ തുട്ട് വരി സംഖ്യയും പിരിപ്പിക്കുകയും വഖഫ് ഭൂമിയായിരുന്നു പണിക്കർതൊടുവിലും മറ്റും കൃഷി ചെയ്യിപ്പിച്ച് വരുമാനമുണ്ടാക്കിയും നില നിർത്തി പോന്നു. അന്നത്തെ കാലം അതൊക്കെ വലിയ ത്യാഗം തന്നെയായിരിന്നു.വരുമാനങ്ങൾ ചെലവിനും ശമ്പളത്തിനും മതിയാവില്ല. തനിക്ക് ശമ്പളം തികയാതെ വന്നാലും പട്ടിണിയായാലും പരിഭവമോ പരാതിയോ പറയില്ല.തന്റെ സ്വതസിദ്ധമായചിരി മാത്രമേ പ്രയാസപ്പെടുന്ന സമയത്തും അദ്ദേഹത്തിൽനിന്ന് ഉണ്ടൊവുകയുള്ളൂ.ചെലവ് ഏറ്റവർ മറക്കും ചില ദിവസങ്ങളിൽ ആരും ഏറ്റിട്ടുണ്ടാവില്ല.പട്ടിണി കിടന്നാലും മറന്നവരോടോ,ചിലവ് ഏൽക്കാത്തവരോടോ,നാട്ടുകാരോടോ പരാതിയില്ല.കുട്ട്യാലി കാക്കാന്റെ [എന്റെ മൂത്താപ്പ] കടയിൽ നിന്ന് അവിൽ വാങ്ങി കഴിച്ച് മൗനം പാലിക്കും.സുബഹി കഴിഞ്ഞ ഉടനെ ചായക്ക് കടിയും വേണമെന്ന് ആവിശ്യപ്പെടുമ്പോഴാണ് രാത്രി പട്ടിണിയാണെന്ന് കടയിൽ ഉള്ളവർക്ക് മനസ്സിലാകുക പള്ളിയിലെ ഇടുങ്ങിയ മുറിയിലെ താമസം    പ്രാഥമിക കർമ്മം നിർവ്വഹിക്കാൻ പള്ളിയിൽ സംവിതാനമില്ലായിരിന്നു.സുബഹിക്ക് മുമ്പേ റോഡിന്റെ  മറുവശത്തെ ആളൊഴിഞ്ഞ പൊടിയേരി പറമ്പിലേക്ക് പോയി കാര്യം സാധിച്ച് പോരണം. അന്നത്തെ പരിതാപകരമായ അവസ്ഥകളായിരുന്നു ഇതൊക്കെയും.അദ്ദേഹം പോവുന്നത് വരേ ഈ സ്ഥിതിയായിരുന്നു.സന്തോഷത്തിലും,ദുഃഖത്തിലും  ഭാവ വിത്യാസമില്ലാതെ അബ്ദുറഹിമാൻ മുസ്ലിയാരുടെ പതിഞ്ഞ സ്വരത്തിലുള്ള ചിരി അദ്ദേഹത്തിന്റെ മാത്രം പ്രതേഗതയായിരിന്നു.എല്ലാവരും ഉദാഹരണം പറയാൻ ഉപയോഗിക്കുന്ന ഈ ഫെയ്മസായ ചിരിയാണ്.കൊടുവായൂർ ഫസലിയ്യ പള്ളിയിലേക്കായിരുന്നു ആദ്യ വരവ് പിന്നീട് 60 പതുകളിൽ കുറ്റൂരിലേക്ക്‌.രണ്ട് പതിറ്റാണ്ടിന് ശേഷം സ്വയം വിരമിച്ച് പോകുകയായിരിന്നു. പിന്നീട് ചേറൂർ യത്തിംഖാനയിൽ കുറച്ച് കാലമുണ്ടായിരിന്നു.നീണ്ട കാലം ഒരു നാട്ടിൽ നിൽക്കുക  കുടുമ്പ,സാമ്പത്തിക വലിപ്പ ചെറുപ്പമില്ലാതെ പെരുമാറ്റം.ആരോടും എറ്റുമുട്ടലില്ലാതെയുള്ള ജീവിതം.മറ്റുള്ളവർ തമ്മിൽ പ്രശനങ്ങളുണ്ടാകുമ്പോൾ കക്ഷിചേരാതെ പരിഹരിക്കാൻ ശ്രമിക്കുന്നതയാണ് കാണാറ് .കുറ്റൂരിലേക്ക് ദൂരെ ദിക്കുകളിൽ നിന്ന് ജനങ്ങൾ ഒഴുകി എത്തിയ പ്രഭാഷണപരമ്പരയായിരിന്നു വൈലിത്തറമുഹമ്മദ്കുഞ്ഞി മൗലവിയുടേത്.നല്ല ഭാഷയിൽ വഅള് കേൾക്കുന്നത് ആദ്യമായതിനാലാവണം ഇത്രയും ജന സാന്നിധ്യമുണ്ടായത്.എടത്തോള മുഹമ്മദാജിയെ കൊണ്ട് നേത്യത്വവും..സൗകര്യങ്ങളും ചെയ്ത്കൊടുപ്പിക്കാൻ അദ്ദേഹം മുന്നിലുണ്ടായിരിന്നു.അത് പോലെ സൈത് മുഹമ്മദ് നിസാമിയുടെ പ്രഭാഷണ പരമ്പരയും കുറ്റൂരിൽ നിന്നാണ്.തന്റെ പ്രഭാഷണ കലയുടെ തുടക്കം പണ്ഡിതനായിരുന്ന നിസാമി തുടങ്ങുന്നത് ഇവിടെനിന്നാണ്.ഇതിന്റെ പ്രവർത്തനങ്ങളിൽ മുസ്ലിയാർ സജീവമായിരിന്നു.എനിക്കൊരു 12 വയസ്സുള്ളപ്പോഴാണ്  അസർ നമസ്കാരത്തിന് പള്ളിയിൽ വന്നപ്പോൾ തൊട്ടടുത്ത LP സ്കൂളിലേക്ക്  ആരോ ഓടിപോവുന്നത് കണ്ട്  എന്നോട് അവിടെ എന്താണെന്ന് നോക്കിയിട്ട് പെട്ടന്ന് വരാൻ പറഞ്ഞു ഞാൻ പോയി നോക്കിയപ്പോൾ സാധാരണ അവിടെ വന്ന് ഇരിക്കാറുള്ള  കാത്തീരപറമ്പൻ അയമുദു കാക്ക [കോഴിക്കോട് കച്ചവടക്കാരനായിരുന്ന]മരിച്ച് കിടക്കുന്ന രംഗമാണ് കാണുന്നത്.ഉടൻ ആ വിവരം അദ്ദേഹത്തോട് പോയി പറഞ്ഞു എല്ലാം ഇന്നലെ കഴിഞ്ഞപോലെ ഓർക്കുന്നു.നാല് വർഷം മുമ്പ്  മുഹമ്മദ് കുട്ടി കാക്കയും സത്താറുമൊന്നിച്ച്  അദ്ദേഹത്തെ പോയി കണ്ടു തൊണ്ണൂ ആയിട്ടുണ്ടെങ്കിലും ഓർമ്മ ശക്തിക്കും സംസാരത്തിനും  മൂപ്പരുടെ ചിരിക്കും ഒരു മങ്ങലേറ്റിട്ടില്ലായിരിന്നു.പിന്നീട്  ഒന്നര വർഷം മുമ്പ് ഞാനും സത്താറും മാലിക്ക് മക്ബൂലും കൂടി അദ്ദേഹത്തെ പോയി കണ്ടിരിന്നു.ഒരുപാട് നേരം സംസാരിച്ചു അപ്പോഴൊക്കെ  പരന്ന വായനയിലൂടെ കിട്ടിയ അറിവുകൾ  ഉള്ളിൽ മായാതെ കിടക്കുന്നുണ്ടെന്ന് മനസ്സിലായി.ഉസ്മാനിയ ഖിലാഫത്ത് മുതൽ പയ്യനാട്ടെ പുരാതന ചരിതം വരേയും പ്രാദേശിക രാഷ്ട്രീയം മുതൽ കുറ്റൂരിലെ പഴയ അനുഭവങ്ങൾ വരേയും എല്ലാം പറഞ്ഞ് കോണ്ടേയിരിന്നു.വിശദമായി സത്താർ പറയും .സമസ്തയുടെ പ്രവർത്തനങ്ങളിൽ തൽപരരായിരുന്ന അദ്ദേഹത്തിന് പഴയ കാല പണ്ഡിതരെ കുറിച്ച് നല്ല അറിവുണ്ടായിരിന്നു.എല്ലാ ബുക്കുകളും ആനുകാലികങ്ങളും അദ്ദേഹം വായിക്കുമായിരുന്നു.പ്രബോധനം വായിക്കുന്നത് കണ്ടത് ഉൾകൊള്ളാൻ കഴിയാത്ത ഒരാൾ  പഴയ കാലത്ത് പ്രശനമാക്കിയത് കേട്ടിട്ടുണ്ട് 
മുസ്ലിയാരകത്ത് കുടുബമായിരുന്നു അദ്ദേഹത്തിന്റേത്.ഉമ്മയുടെ വല്യാപ്പയായിരുന്നു പയ്യനാട് ഖാൻ ബഹദൂർ ഹസ്സൻ കുട്ടി കുരിക്കൾ.തന്റെ നാടായ മഞ്ചേരി പയ്യനാട്  ചോലക്കൽ എന്ന ഗ്രാമത്തിലെ ജുമുഅ തുടങ്ങിയത് അബ്ദുറഹിമാൻ മുസ്ലിയാരായിരുന്നു ശ്രമഫലമായിരുന്നു.ഇവിടെത്തെ ഖാളിയും ഖതീബും അദ്ദേഹം തന്നെയായിരിന്നു.
നാട്ടിലെ ഒരു തലമുറയോട് ഹൃദയപൂർവ്വം ചേർന്ന് നിന്ന ഉസ്താദിന് അള്ളാഹു സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ - آمين
✍🏻 അബ്ദുൽ ലത്തീഫ് അരീക്കൻ
----------------------------------------------------------------------------------------------------------

ഒരു കൂടി കാഴ്ചയുടെ ഓർമ്മ, പോയ കാലത്തിൻ്റെയും


M, C, അബ്ദുറഹിമാൻ മുസ്ലിയാർ പഴയ കണ്ണാട്ട് ചിനയുടെ ഗുരു,MC എന്ന ഗുരുനാഥൻPK എന്ന രണ്ടക്ഷരത്തിലാണ് ഈ യുള്ളവനെ വിളിച്ചിരുന്നത്, ഇഹലോകവാസം വെടിയുന്നതിൻ്റെ ഏതാനും ആഴ്ച മുമ്പ് ആ ഗുരുസന്നിധിയിൽ ചെന്നപ്പോൾ അത്യാവശ്യം നല്ല ഓർമ ശക്തിയൊക്കെതന്നെ ഉണ്ടായിരുന്നു,വീട്ടുകാർ പറഞ്ഞു ഇന്ന് നല്ല തെളിച്ചമുണ്ട്, എനിക്കും തോന്നി,മാസങ്ങൾക്ക് മുമ്പ് പോയപ്പോൾ ഉള്ളതിനെക്കാളും ഓർമ ശക്തിയൊക്കെ ഉണ്ടെന്ന്,പി - കെ, എന്ന് പറഞ്ഞപ്പോൾ തന്നെ വേഗം മനസ്സിലായി,പഴയ 1972, ന് ശേഷമുള്ള കാലഘട്ടമെന്നൊക്കെ പറഞ്ഞാൽ ഇന്നത്തെ നമ്മുടെ പ്രദേശത്തെ തലമുറക്കൊന്നും ഓർക്കാൻ തന്നെ കഴിയാത്ത അത്ര ദാരിദ്ര്യം നിറഞ്ഞ കാലഘട്ടമാണ്,  അന്നത്തെതിൽ നിന്നും ഇന്നത്തെ ഈ പരിണാമമൊന്നും ആ കാലവുമായി ഓർത്ത് നോക്കാൻ പോലും സാധ്യമല്ല,ഓരൊ ജനസമൂഹത്തിൻ്റെയും ഉത്ഥാന പഥനങ്ങളൊന്നും നാം  വിചാരിക്കുന്ന പോലെയല്ല മാറിമറിയുന്നത്,അരനൂറ്റാണ്ട് കൊണ്ട് നമ്മുടെ നാടിനുണ്ടായ വ്യതിയാനം അത്രക്കാണ്, ലക്ഷക്കണക്കിന് ജനം പെരുകിയിട്ടുംസുഭിക്ഷതയിലേക്കാണ് നമ്മുടെ ചുറ്റുപാടും നമ്മളും നീങ്ങിയത്,നിങ്ങൾക്ക് റിസ്ഖ് തരുന്നത് നാമാണ് എന്ന് റബ്ബ്പറഞ്ഞത് ഈ സംഭവിച്ചഅന്തരത്തിലേക്ക് മാത്രം വെച്ച് നോക്കിയാൽ മതി ,അന്ന് 15-20, രൂപയാണ് ഒരു കൂലി പണിക്കാരൻ്റെ കൂലി,നാട്ടിൽ കൂടുതലും ഈ വിഭാഗത്തിൽ പെട്ടവർ,ചക്കയും, ചക്കക്കുരുവും, കപ്പയും കപ്പത്തൊലിയും, നാടൻ മാങ്ങ മുറിച്ച് മുളക് തേച്ചും ഇതൊക്കെ തന്നെ ഒരു നേരത്തെ വിശപ്പടക്കാൻ കിട്ടാത്ത കാലം,തേങ്ങ മുറിച്ച് ഒരു തേങ്ങാമുറി 10 ൽ അധികം കഷ്ണങ്ങളാക്കി വെക്കും, ഒരു പീസ്, 5 പൈസ, 10, പൈസ ഇങ്ങിനെയാണ് തേങ്ങ ഇടാനില്ലാത്ത സാധാരണക്കാരൻ തേങ്ങ വാങ്ങിയിരുന്നത്, അരീക്കൻ കുട്ടാ ലി കാക്ക ഇതൊക്കെ ഉച്ചക്ക് ശേഷം റെഡിയാക്കി വെക്കും, 5, പൈസയുടെ ചായപ്പൊടി പൊതിഞ്ഞ് വെക്കും, ശർക്കര തന്നെ ആളുകൾ വാങ്ങൽ അപൂർവമാണ്,സ്കൂൾ പഠനകാലത്ത് ഇടവേള ജോലി തുടങ്ങിയത് ഇതായിരുന്നു, 25 പൈസ കിട്ടും, അന്നത്തെ പത്ത് പൈസ നാണയം 5 ഗ്രാമാണ്, അത് അഞ്ചെണ്ണം കൂട്ടി കെട്ടിയാണ് ഈ ചായപ്പൊടി തൂക്കൽ,ഇതൊക്കെ ഇന്ന് പറഞ്ഞാൽ ഇന്നത്തെ തലമുറ അൽഭുതത്തോടെയാവും കേൾക്കുക,77 ന് ശേഷമാണ് മാറ്റമുണ്ടായത്, അന്നത്തെ ഗൾഫ് കുടിയേറ്റക്കാരിൽ മഹാഭൂരിപക്ഷ വും ഇന്നില്ല, ഉള്ളവർ ശയ്യാവലംബികൾ ആയി തീർന്നിട്ടുണ്ട്, -
ചക്ക വെച്ചതും ഒരു പ്രത്യേക താളത്തിൽ മാത്രം കോരി അരിച്ച് പെറുക്കിയിൽ മാത്രം ഒരു അൽഭുത വസ്തുവിനെകിട്ടുന്ന മാതിരി ഏതാനും വറ്റുകൾ കിട്ടുന്ന കോലത്തിലുള്ള കഞ്ഞി,ഇതാണന്നത്തെ ഉച്ചഭക്ഷണം,ചോറ് രാത്രി മാത്രം ഇതാണന്നത്തെ നമ്മുടെ ഒട്ടുമിക്ക നാട്ടുകാരുടെയും ഭക്ഷണം, നമ്മുടെ ഒരു തലമുറ മാത്രം മുമ്പുള്ള നമ്മുടെ പൂർവികരിൽ മഹാഭൂരിപക്ഷവും ഇങ്ങിനെ ജീവിച്ച വരായിരുന്നു,രാത്രിയും എന്നുമൊന്നും ചോറില്ലാത്ത വീടാണ് മഹാ ഭൂരിപക്ഷവും,ഈയുള്ളവൻ ഈ ഗണത്തിൽ പെട്ടതായിരുന്നു,മാത്രമല്ല രാവിലെ ഒരു പാട് ദിവസങ്ങളിൽ വെറും വയറോടെ എം.സി, എന്ന ഗുരുനാഥൻ്റെ മദ്രസാ ക്ളാസിൽ എത്തുമ്പോൾ ഒരു ദിവസം തലകറങ്ങി വീണു,പിന്നെ എന്നും ആ സ്മര്യ പുരുഷൻ അന്വേഷിക്കാൻ തുടങ്ങി, ചായ കുടിക്കാത്ത ദിവസങ്ങളിൽ കുട്ട്യാലി കാക്കാൻ്റെ പീടികയിൽ നിന്ന് വരെ ചായ വാങ്ങി തന്ന് അത് കുടിച്ച് ,കഴിക്കാൻ അദ്ദേഹത്തിൻ്റെ പാത്രത്തിൽ എന്തെങ്കിലും ബാക്കി വെച്ചിട്ടുണ്ടാവും ആ മനുഷ്യ സ്നേഹി,അദ്ദേഹം അന്നും ഇന്നും മരിക്കുന്നത് വരെയും നല്ല സാമ്പത്തിക സ്ഥിതിയിലൊന്നും ആയിരുന്നില്ല, അദേഹത്തിൻ്റെ വീട് കണ്ടവർക്കറിയാം അത് പോലെയുള്ള വീട് ഇന്ന്അപൂർ വമാണ് നമ്മുടെ നാട്ടിൽ,ഞാൻ അധികം താമസിയാതെ വിദ്യാഭ്യാസം നിർത്തി നാട് വിട്ടു,ഗൾഫിലേക്ക് കുടിയേറ്റം നടത്തിയതിന് ശേഷം അൽപം കഴിഞ്ഞതിന് ശേഷമാണ് ആ പഴയ കാലത്തെ ഓർത്ത' കൊണ്ട് കൂടി ആ ബന്ധം ഞാൻ പുനസ്ഥാപിച്ചത്,അങ്ങിനെ നാട്ടിൽ വന്നാൽ അദ്ദേഹത്തെ സന്ദർശിക്കുക പതിവാക്കിയതും, ആ ബന്ധം മരിക്കുന്നതിൻ്റെ മൂന്നാഴ്ച മുമ്പ് വരെ തുടർന്നു,റബ്ബ് ആ പ്രിയ ഗുരുവിൻ്റെ ഖബ്റിനെ സ്വർഗ പൂന്തോപ്പാക്കട്ടെ, നാളെ സ്വർഗത്തിൽ ഒരുമിച്ച് കൂട്ടട്ടെ  - آمين
✍🏻 പി.കെ - അലി ഹസൻ
----------------------------------------------------------------------------------------------------------

എംസിയുടെ നിറപുഞ്ചിരി

MC ഉസ്താദ് എന്നെ പഠിപ്പിച്ചിട്ടില്ല. എങ്കിലും ഒരു  ഗുരുനാഥന്റെ സ്ഥാനത്താണ് ഞാൻ അദ്ദേഹത്തെ എന്നും കണ്ടിട്ടുള്ളത്. എന്റെ പിതാവിന്റെ സുഹൃത്ത് എന്ന നിലയിൽ വളരെ ചെറുപ്പം തൊട്ടേ അദ്ദേഹത്തോട് പരിചയവും സ്നേഹവും ഉണ്ടായിരുന്നു. ബാഗും കാൽകുടയുമായി കുറ്റൂരിലേക്കും തിരിച്ചും അദ്ദേഹം നടന്നു പോകുമ്പോൾ മുഖത്ത് പ്രത്യക്ഷപ്പെടുന്ന ആ നറുപുഞ്ചിരിയും തൂവെള്ള വേഷ വേഷവിധാനവും ആണ് ഇപ്പോഴും എന്റെ മനസ്സിൽ തെളിഞ്ഞു വരുന്നത്.1970ന് മുമ്പ് കൂലിപ്പണിക്കാരന് ദിവസക്കൂലി മൂന്ന് രൂപയായിരുന്നതും 1970ൽ ഒരു കൂലിപ്പണിക്കാരനും പ്രൈമറി മാഷിനും ദിവസത്തിൽ ആറു രൂപയായിരുന്നതും മദ്രസ്സകളിൽ പൊതുവെ പ്രതിമാസ വരിസംഖ്യ അൻപത് പൈസയായിരുന്നതും മാസങ്ങളോളം ആ അൻപത് പൈസ വീതം കൊടുത്തു തീർക്കാൻ കഴിയാതെ രക്ഷിതാക്കൾ മനസ്സ് വിഷമിച്ചിരുന്നതും തൂക്കിൽ നുള്ളിയിട്ട അരിയും തേങ്ങാ പിരിവും ഒക്കെയായി കമ്മിറ്റിക്കർ ഉസ്താദുമാർക്ക് ശമ്പളം കൊടുക്കാൻ പാട് പെട്ടിരുന്നതും ഞാൻ ഓർക്കുന്നു. 1968ൽ മദ്രസാധ്യാപകൻ ആയിരുന്ന എന്റെ പിതാവിന്റെ മാസശമ്പളം അൻപത് രൂപയായിരുന്നു!  സമസ്തയുടെ അംഗീകാരം ഇല്ലാതെയും ഹുജ്ജത്തിനെ  മർഹൂം എംസി ഉസ്താദ് നയിച്ചത് ആ വിഷമം പിടിച്ച കാലഘട്ടത്തിലായിരുന്നു. അദ്ദേഹത്തെ സ്മരിച്ചവരൊക്കെ സൂചിപ്പിച്ച കഷ്ടപ്പാടുകളും  ആത്മാർത്ഥതയും നിസ്വാർത്ഥതയും വെച്ചു നോക്കുമ്പോൾ കുറ്റൂരിനെ അദ്ദേഹം അത്ര മേൽ സ്നേഹിച്ചതിന് പകരമായി മനസ്സറിഞ്ഞു അദ്ദേഹത്തിനു വേണ്ടി പ്രാർത്ഥിച്ചേ തീരൂ. അല്ലാഹു ഉസ്താദിന് മഗ്ഫിറത്തും മർഹമത്തും നൽകട്ടെ - ആമീൻ
✍🏻 എ.യു കുഞ്ഞഹമ്മദ്
----------------------------------------------------------------------------------------------------------

MC ഒരു ദൂരക്കാഴ്ച

എം സി ഇ എന്നെ പഠിപ്പിച്ചിട്ടില്ല എങ്കിലും  അദ്ദേഹത്തെ കണ്ട നല്ല ഓർമ്മയുണ്ട്. ഒന്നാം ക്ലാസിൽ ആയിരുന്ന കാലത്ത്  അദ്ദേഹമായിരുന്നു മദ്രസയിലെ സ്വധർ മുഅല്ലിം , ആ വർഷം തന്നെയാണ് അദ്ദേഹം മദ്രസയിൽ നിന്ന് വിരമിച്ചു നമ്മുടെ നാടിനോട് വിട പറയുന്നതും.  തൂവെള്ള വസ്ത്രവും തോളിൽ ഒരു ഇളം നീല (?) ഷാളുo കക്ഷത്ത് ഒരു ബാഗുമായി അദ്ദേഹം കക്കാടംപ്പുറത്തേക്ക് പോകുന്നതും തിരിച്ചു നടന്നുവരുന്നതും ഒരുപാട് കണ്ടിട്ടുണ്ട്. അദ്ദേഹം എൻറെ അധ്യാപകൻ അല്ലെങ്കിലും അദ്ദേഹത്തിന് ശബ്ദം ഇന്നും ആൾക്കൂട്ടത്തിൽ തിരിച്ചറിയാവുന്ന വിധം  മനസ്സിൽ പതിഞ്ഞു കിടക്കുന്നുണ്ട്. പരന്ന വായനയുടെ ഉടമയും ചിന്തകനുമായിരുന്നു അദ്ദേഹം എന്ന് അദ്ദേഹത്തിന് ശിഷ്യഗണങ്ങളും കാല ക്കാരും  പറഞ്ഞതായി ഓർക്കുന്നു.  ശാന്ത പ്രകൃതക്കാരനായിരുന്നു അദ്ദേഹം പുഞ്ചിരിയോടെ തൻറെ പരിചയം , സൗഹൃദം എവിടെവച്ച് കണ്ടാലും  പുതുക്കുന്നത് പലപ്പോഴും  സാക്ഷിയാകേണ്ടി വന്നിട്ടുണ്ട്, പലപ്പോഴും ദീർഘനേരം അദ്ദേഹം അവരോടൊക്കെ സംസാരിക്കാറുണ്ട്. തികഞ്ഞ ആദരവോടെ മാത്രമേ ശിഷ്യഗണങ്ങളും നാട്ടുകാരും അദ്ദേഹത്തെ നോക്കി കണ്ടിരുന്നുള്ളൂ, , അടിസ്ഥാന സൗകര്യങ്ങൾ പോലും തുലോം പരിമിതമായിരുന്ന ഒരു കാലഘട്ടത്തിൽ നമ്മുടെ നാട്ടിൽ മതവിദ്യാഭ്യാസത്തിന് അറിവുകൾ പകർന്നു നൽകിയ ആ മഹാ മനുഷ്യൻ നമ്മോട് വിടപറഞ്ഞു പോയി, അള്ളാഹു അദ്ദേഹത്തിൻറെ കബറിടം വിശാലമാക്കി കൊടുക്കട്ടെ അദ്ദേഹം പകർന്നു നൽകിയ ഇൽമ് .അദ്ദേഹത്തിന് ഉപകാരപ്പെടുമാറാകട്ടെ, വീട്ടിലും അവരെയും നമ്മെയും അള്ളാഹു വിജയിപ്പിക്കു മാറാകട്ടെ ആകട്ടെ - ആമീൻ
✍🏻 മുസ്തഫ ശറഫുദ്ധീൻ അരീക്കൻ
----------------------------------------------------------------------------------------------------------

മറക്കാനാവാത്ത ഉസ്താദ്

എല്ലാവരുടെയും പ്രാർത്ഥന സ്വീകരിക്കട്ടെ,എംസി യെ കുറിച്ച് പറയാൻ ഏറെയുണ്ട്.എനിക്ക് ഒരിക്കലും മറക്കാനാവാത്ത ഉസ്താദാണ് അദ്ദേഹം.മിക്ക ദിവസവും 4, 5, 6 ക്ലാസ്സുകൾ  MC ആവും നോക്കുന്നത്. 6ൽ നിന്നും വടികൊണ്ട് ഒരു ഏറുണ്ട്.ഉന്നം വെച്ച ആളിൽ അത് വന്നു നിൽക്കും. ഖുർആൻ ഓതുമ്പോൾ നാവിൽ തൊട്ട് പേജുകൾ മറിക്കുമ്പോൾ തുപ്പുനീര് ഖുർആൻ്റെ പേജിലവരുത് എന്നും അതിനാൽ അത് മറിക്കേണ്ട രീതിയും പഠിപ്പിച്ചത് MC ആയിരുന്നു.ഇന്നും ഖുർആൻ മറിക്കുമ്പോൾ MC യെ ഓർത്തുപോകും.രണ്ട് വർഷം മുമ്പ് അദ്ദേഹത്തെ കാണാൻ പോയിരുന്നു.അന്ന് ഒരുപാട് നേരം സംസാരിച്ചു.മകൻ മുഹമ്മദലിയും ഞാനും നല്ല കൂട്ടുകാർ ആയിരുന്നു.ആ സമയത്താണ് എന്ന് തോന്നുന്നു. കുറ്റൂരിൽ കാളികാവ് മുഹമ്മദ് അലിയുടെ വരവ്. (കുട്ട്യാലി കാക്കയുടെ കടയിൽ) അള്ളാഹു ഖബറിടം വിശാലമാക്കി കൊടുക്കട്ടെ. അവരെയും നമ്മെയും അവന്റെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിക്കട്ടെ- ആമീൻ
✍🏻 ബഷീർ പി.പി 
----------------------------------------------------------------------------------------------------------







Saturday, 15 May 2021

അഷ്‌റഫ് കോയിസ്സൻ

 


പളളിപ്പറമ്പ് @ അഷ്‌റഫ് കോയിസ്സൻ


അശ്റഫ് കോയിസ്സൻ: അസാധാരണ സിദ്ധിയുള്ള സാധാരണക്കാരൻ

വിശുദ്ധ റമളാൻ 12 ന് അത്താഴ സമയത്ത് അല്ലാഹുവിൻ്റെ സവിധത്തിലേക്ക് യാത്രയായ പ്രിയ സുഹൃത്ത് അശ്റഫിൻ്റെ വേർപാട് താങ്ങാനാകാത്ത ആഘാതമായിരുന്നു. കൂടെ നമുക്കൊരു മുന്നറിയിപ്പും. " ഒരുങ്ങിയിരുന്നോളൂ.. നിങ്ങൾക്കും വിളി എപ്പോഴും വരാം "ഒന്നര മാസം മുമ്പ് അരീക്കൻ ഫസൽ ഹാജിയുടെ വേർപാടും അഞ്ചാറു മാസം മുമ്പ് കാഞ്ഞിരപറമ്പൻ ഹസൻ്റെ വിയോഗവും അത് പോലെ മറ്റനേകം വിയോഗങ്ങളും നമുക്കുള്ള മുന്നറിയിപ്പ് തന്നെയായിരുന്നു.സുബ്ഹി നിസ്കാരം സലാം വീട്ടിയ നേരത്താണ് ഞെട്ടിക്കുന്ന ആ വാർത്ത കേട്ടത്.  ഉടനെ വീട്ടിലോടിയെത്തിയ ഞങ്ങൾ കാണുന്നത് ഉറങ്ങുന്ന പോലെ നിശ്ചലനായി കിടക്കുന്ന സുഹൃത്ത് അശ്റഫിനെയാണ്.  സങ്കടം സഹിക്കാതെ വിങ്ങിപ്പൊട്ടുകയായിരുന്നു അന്നേരം ഞങ്ങൾ. അശ്റഫ് അസാധാരണ വ്യക്തിത്വമുള്ള തനി സാധാരണക്കാരനായിരുന്നു. വളരെ ചെറുപ്പത്തിലെ കഠിനാധ്വാനിയും പൊതുസേവന തൽപരനുമായിരുന്നു. കളങ്കമില്ലാത്ത മനസ്സും തലക്കനമില്ലാത്ത നേതൃപാടവവും അവൻ്റെ മാത്രം പ്രത്യേകതയായിരുന്നു. ഏത് പ്രായക്കാരോടും പുഞ്ചിരി തൂകിക്കൊണ്ടുള്ള സംസാരം. പൊതുജന സേവനത്തിനായി സ്വന്തം പ്രാരാബ്ധങ്ങൾ മാറ്റി വെച്ച് അശ്‌റഫ് സമയം കണ്ടെത്തി. കുടുംബക്കാർക്കും നാട്ടുകാർക്കും വേണ്ടി ആശുപത്രിയിലും പഞ്ചായത്താഫീസിലും പോലീസ് സ്റ്റേഷനിലും അവനെ നാം കണ്ടു. അൽഹുദ സ്ഥാപനങ്ങളുടെ വളർച്ചയുടെ ഓരോ പടവിലും അശ്റഫിൻ്റെ വിയർപ്പുതുള്ളികൾ വീണു കിടക്കുന്നുണ്ട്. മദ്രസയിലെയും സ്കൂളിലെയും നിർമ്മാണ പ്രവർത്തനങ്ങൾക്കും അക്കാദമിക്ക് രംഗത്തും തുടക്കം മുതൽ ഒടുക്കം വരെ നിസ്വാർത്ഥമായി അധ്വാനിച്ചു.  അധ്യാപകർക്ക് നിർദ്ദേശം നൽകുമ്പോഴും കമ്മറ്റി യോഗങ്ങളിൽ ആശയങ്ങൾ അവതരിപ്പിക്കുമ്പോഴും അശ്റഫിലെ നേതൃപാടവത്തെ ഞാൻ കൗതുകത്തോടെ നോക്കി നിന്നിട്ടുണ്ട്. അൽഹുദക്ക് വേണ്ടി ഓടിനടന്ന് വിയർത്ത് പണിയെടുക്കുമ്പോഴും ചിലർ കമ്മറ്റി യോഗങ്ങളിൽ അവൻ ചെയ്ത നന്മ കാണാതെ വിമർശന ശരങ്ങൾ തൊടുത്തുവിടുമ്പോൾ അശ്റഫ് പുഞ്ചിരി തൂകി നിൽക്കുന്നത് കാണുമ്പോൾ വേദന തോന്നിയിട്ടുണ്ട്. അവൻ്റെ സേവനങ്ങൾക്ക് പകരമായി നാം  ഒന്നും നൽകിയിട്ടില്ല എന്നതാണ് സത്യം . രാഷ്ട്രീയത്തിൽ ഉന്നത സ്ഥാനങ്ങളിലെത്തിയപ്പോഴും അതെല്ലാം ജന സേവനത്തിനായി മാറ്റിവെക്കാനാണ് അവൻ സമയം കണ്ടെത്തിയത്. ജനാസ സംസ്കരണത്തിൽ അശ്റഫിൻ്റെ പങ്ക് തുല്യതയില്ലാത്തതായിരുന്നു. മരണ വീട്ടിൽ വന്ന് ജനാസ കുളിപ്പിക്കൽ മുതൽ ഖബറിൽ വെക്കുന്ന ജോലി വരെ വളരെ കൃത്യമായി നിർവഹിക്കാൻ ഏത് പാതിരാത്രിയിലും ഓടിയെത്തുന്ന അശ്റഫ് ഇനി നമ്മുടെ കൂടെയില്ലല്ലോ എന്നോർക്കുമ്പോൾ കണ്ണ് നിറയുന്നു. മയ്യത്ത് സംസ്കരണത്തിൽ ഒരു നാട് അവനോട് കടപ്പെട്ടിരിക്കുന്നു.കഴിഞ്ഞ ലോക് ഡൗൺ കാലത്ത് ഒരു സുഹൃത്ത് പങ്ക് വെച്ച അനുഭവം:  നമ്മളൊക്കെ സുഖമായി വീട്ടിൽ അടച്ചു പൂട്ടി ഇരിക്കുമ്പോൾ അശ്റഫ് നാട്ടുകാർക്ക് വേണ്ടി ഓടി നടക്കുകയായിരുന്നു. ഒരു സഹോദരിക്ക് ശ്വാസം മുട്ടിന് വലിക്കാനുള്ള ഇൻ ഹെയ്ലർ മരുന്ന് കിട്ടാതെ വിഷമിച്ചു അവർ അശ്റഫിന് വിവരമറിയിക്കുന്നു. തൽക്കാലം അവൻ്റെ കയ്യിലും പണമില്ല. അപ്പോഴാണ് സുഹൃത്ത് വിളിക്കുന്നത്. അവൻ കാര്യം പറഞ്ഞു. സുഹൃത്ത് സഹായിച്ചു. നിമിഷങ്ങൾക്കുള്ളിൽ അശ്റഫ് മരുന്നെത്തിച്ച് അവരെ രക്ഷപ്പെടുത്തി. ഇങ്ങനെയുള്ള നൂറ് കണക്കിന് അനുഭവങ്ങൾ പങ്ക് വെക്കാനുണ്ട് ആ പുണ്യജീവിതത്തിൽ. മരിക്കുന്നതിന് തലേ ദിവസം മസ്ജിദുനൂറിൽ ജുമുഅ നിസ്കരിച്ചു. CH സെൻററിനുള്ള കളക്ഷനിൽ സഹകരിച്ചു. എടക്കാപറമ്പ് ഖബർസ്ഥാനിൽ പോയി ഉമ്മയെയും ഉപ്പയെയും സിയാറത്ത് ചെയ്തു. പിറ്റേന്ന് അതേസമയമാകുന്നതിന് മുമ്പേ അവരുടെ ചാരത്തേക്ക് യാത്രയാവുകയും ചെയ്തു. നമുക്ക് വേണ്ടി, നാടിന് വേണ്ടി ഇത് വരെ പ്രയത്നിച്ച നമ്മുടെ സഹോദരൻ അശ്റഫിനെ ഇനി നാം സഹായിക്കണം. ഈ പുണ്യദിനങ്ങളിൽ അവന് വേണ്ടി ദുആ ചെയ്യണം. റസൂൽ(സ്വ) അരുളിയ ഒരു തിരുവചനത്തിൻ്റെ പൊരുൾ ഇങ്ങനെ: "നിങ്ങളിലൊരാൾ മരണപ്പെട്ടാൽ അവൻ  വെള്ളത്തിൽ മുങ്ങിത്താണു കൊണ്ടിരിക്കുന്നവനെപ്പോലെയാണ്. എന്തെങ്കിലും രക്ഷാമാർഗമുണ്ടോ എന്ന് അവൻ തേടും. അവൻ്റെ ബന്ധുക്കളുടെയും കൂട്ടുകാരുടെയും പ്രാർത്ഥനയാണ് അവൻ്റെ രക്ഷ" സർവ്വ ശക്തനായ റബ്ബേ... ഞങ്ങളുടെ അശ്റഫിൻ്റെ സൽകർമ്മങ്ങൾ നീ ഖബൂൽ ചെയ്യണേ.. വീഴ്ചകൾ മാപ്പാക്കണേ.. അവൻ്റെ അനാഥ കുടുംബത്തിന് നീ സമാധാനം നാകണേ ... അവനെയും ഞങ്ങളെയും ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടണേ - ആമീൻ

 ✍🏻 മുഹമ്മദ് കുട്ടി അരീക്കൻ
----------------------------------------------------------------------------------------------------------

അഷ്റഫ് നിഷ്കളങ്കതയുടെ ആൾ രൂപം

അഷ്റഫിന്റെ മരണ വാർത്ത കേട്ടത് മുതൽ മനസ്സിലുണ്ടായ നീറ്റൽ ഇത് വരെ അകന്ന് പോയിട്ടില്ല.ചെറുപ്പം മുതലേ  ഞങ്ങൾ ഒന്നിച്ച് പ്രവർത്തിച്ചിരുന്നു.ഞാൻ വിദേശത്ത് എത്തിയാലും നിരന്തരം ബന്തപ്പെട്ട് കൊണ്ടിരിക്കുമായിരിന്നു.അഷ്റഫിനെ കുറിച്ച് എഴുതാൽ ഒരുപാട് ഓർമ്മകൾ ഉണ്ടെങ്കിലും മനസ്സിലെ അസ്വസ്ഥത എഴുതി മുഴുമിക്കാൻ കഴിയുന്നില്ല. ചെറിയ പ്രായത്തിൽ തന്നെ പൊതു രംഗത്തേക്ക് ഇറങ്ങിയ അഷ്റഫിന്റെ പ്രവർത്തന രീതി വേറിട്ടതായിരുന്നു. താൻ ഉൾക്കൊള്ളുന്ന പ്രസ്ഥാനത്തിലും,സ്ഥാപനത്തിലും സജീവമായി മുന്നിൽ നിന്ന്  പ്രവർത്തിക്കുമ്പോൾ ആരേയും ഒന്നിനും കാത്ത് നിൽക്കുന്ന സ്വഭാവം അവനുണ്ടായിരുന്നില്ല. മറ്റുള്ളവർ ചെയ്യേണ്ട കാര്യങ്ങൾ പോലും സ്വയം എറ്റെടുത്ത് ചെയ്ത് തീർക്കലാണ് പതിവ്. കുട്ടി പ്രായത്തിൽ ആലുങ്ങൽ പുറായയിൽ കുറ്റിപ്പുര വെച്ച് കളിക്കുമ്പോഴും അതിൽ പ്രസ്ഥാനത്തിന്റെ പേര് വെക്കാനുള്ള സംഘടനാ ബോധം കൊച്ച് നാളിൽ തന്നെ അവനുണ്ടായിരിന്നു. MSF ലൂടെ രാഷ്ട്രീയ രംഗത്തേക്ക് വന്ന അഷ്റഫ് msf പഞ്ചായത്ത് നേത്രത്വത്തിലും പിന്നീട് 17 വർഷത്തോളം വേങ്ങര പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ്,സെക്രട്ടറി പദവികളിലും ഇരുന്ന് പ്രവർത്തിച്ചു. വേങ്ങര പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറിയായും വേങ്ങര സഹകരണ ബേങ്ക് പ്രസിഡന്റായും പ്രവർത്തിച്ച് വരികയായിരുന്നു. കലുഷിതമായ വേങ്ങര രാഷ്ട്രീയത്തിൽ തന്റേതായ ഒരിടം അഷ്റഫിന് ഉണ്ടാക്കി എടുക്കാൻ കഴിഞ്ഞിരുന്നു. അൽ ഹുദായുടെ സെക്രട്ടറിയായി വളരെ ചെറുപ്പത്തിൽ തന്നെ നിയമതിനായി. ഊർജ്ജസ്വലതയോടെ ഏകാകിയായി സ്ഥാപനങ്ങൾ കൊണ്ട് നടത്താൻ അഷ്റഫിന് കഴിഞ്ഞിട്ടുണ്ട്. തൻ്റെ ഉപജീവന മാർഗ്ഗത്തിനായി  ഫർണിച്ചർ കച്ചവടം തുടങ്ങി  അതിനെ ഉയർത്തി കൊണ്ട് വരേണ്ട സമയം മുഴുവൻ ചെലവഴിച്ചത് ചാരിറ്റിക്കും,രാഷ്ട്രീയത്തി നും,ദീനീ പ്രവർത്തനത്തിനും വേണ്ടിയായിരുന്നു. നിരന്തരമായി മറ്റുള്ളവരുടെ കാര്യങ്ങൾക്കായ് ഓടിനടക്കുന്നു. ജാതി മത ഭേദമന്യേ സാധാരക്കാരുടേയും,ഒറ്റപ്പെട്ടവരുടേയും,രോഗികളുടേയും,വിധവകളുടേയും കാര്യങ്ങൾക്കായി വിശ്രമമില്ലാതെയുള്ള പരിശ്രമങ്ങൾ. പോലീസ് സ്റ്റേഷനിലേക്കും,കോടതിയിലേക്കും ഫയലുകളുമായി  തന്റെ ഓട്ടോയിലോ,ബൈക്കിലോ സ്വന്തം പോക്കറ്റിൽ നിന്ന് എണ്ണയടിച്ച് ആവിശ്യക്കാരന്റെ കൈ പിടിച്ചെത്തുന്ന,പഞ്ചായത്ത് മെമ്പറല്ലാഞ്ഞിട്ടും പഞ്ചായത്ത് നിന്നും,കൃഷിഭവനിൽ നിന്നും കിട്ടേണ്ട ആനുകൂല്യങ്ങൾ വാങ്ങി കൊടുക്കുന്ന,കുടിവെള്ള പ്രശനം പരിഹരിക്കുന്നതിനുള്ള ജലനിദിയുടെ കൈകാര്യങ്ങൾ ഏറ്റെടുക്കുന്ന,CH സെന്ററിൽ നിന്നും  അലിവിൽ ചാരിറ്റിയിൽ നിന്നും സൗജന്യ ബൈപ്പാസ് ശസ്ത്രക്രിയ,ഡയാലിസിസ്,മരുന്നുകൾ,ആംബുലൻസ് സർവ്വീസ് തുടങ്ങി നാട്ടുക്കാർക്ക് എത്തിച്ച് കൊടുക്കുന്ന,മരണ വീടുകളിൽ വന്ന് മയ്യിത്ത് പരിപാലനം സ്വയം ഏറ്റെടുത്ത്  മറമാടുന്നത് വരേ കൂടെ നിൽക്കുന്ന,ബൈത്തുറഹ്മയടക്കം വീടില്ലാത്തവർക്ക് വീട് വെക്കാൻ മുന്നിട്ടിറങ്ങുന്ന,കോവിഡ് കാലത്ത് കിറ്റുമായി വീട്ട് മുറ്റെത്തെത്തുന്ന ഇങ്ങിനെയൊക്കെയായിരുന്നു അഷ്റഫ്. ഇതിനിടയിൽ തൻ്റെ വാൾവിന്റെ സർജറിയും ആരോഗ്യ പ്രശനങ്ങളും, ജീവിത പ്രയാസങ്ങളും മറ്റുള്ളവരിൽ നിന്ന് മറച്ച് വെച്ച്  സ്വയം ഉരുകി തീരുകയായിരിന്നു.ചെറിയ കാര്യങ്ങൾ ചെയ്താൽ  ഫ്ളക്സും സോഷ്യൽ മീഡിയയിൽ പോസ്റ്ററുകളും നിറയുന്ന കാലത്ത്  ഇതിലൊന്നും ഒട്ടും താൽപര്യമില്ലാതെ നിസ്വാർത്ഥനായി നടന്ന് നീങ്ങി.  ഇതൊന്നുമില്ലാതെ ഈ കാലത്ത് ഹൈലൈറ്റ് ചെയ്യപ്പെടില്ല എന്ന്  പറഞ്ഞു തന്നതൊന്നും അംഗീകരിക്കാൻ കൂട്ടാക്കിയതുമില്ല.2010ലെ ഇലക്ഷനിലും വാർഡ് ലീഗ് കമ്മറ്റി അന്ന് പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റായ അഷ്റഫിനെയായിരുന്നു തീരുമാനിച്ചത്  അപ്രതീക്ഷിതമായി നടക്കാതെ പോയി. 2020 ൽ പാർട്ടി പ്രവർത്തകരുടെ ഇടയിൽ മറ്റൊരു പേര് ഉണ്ടായിരുന്നില്ല. അഷ്റഫ് സ്ഥനാത്ഥിയായി പ്രഖ്യാപിക്കപ്പെട്ടു അവൻ്റെ നിഷ്കളങ്കതയും മറ്റുള്ളവരിലുള്ള അമിത വിശ്വാസവും സ്വയം വിനയായി തീരാറുണ്ട്. അതിന്റെ പേരിലുള്ള വിയോചിപ്പുകൾ തുറന്ന് പറഞ്ഞാലോ ദേശ്യപ്പെട്ടാലോ  പരിഭവമായി കൊണ്ട് നടകാറില്ല. നിങ്ങൾ സ്ഥാപനത്തിന്റെ അല്ലെങ്കിൽ സംഘടയുടെ നൻമക്കല്ലേ എന്ന് പറഞ്ഞ് ഇങ്ങോട്ട് സാമാധാനിക്കും  ഒന്നിച്ചുള്ള യാത്രകൾ വീട്ടിൽ രാവേറെ ഇരുന്നുള്ള ചർച്ചകൾ  എല്ലാം മനസിൽ നിന്ന് മായാതെ കിടക്കുന്നു.  ജിദ്ദയിലേക്ക് വന്നതിന് ശേഷം വാട്സാപ്പിൽ വന്നിരുന്ന വോയ്സുകൾ കേൾക്കുമ്പോൾ തന്നെ പ്രയാസമായിരിന്നു. വെള്ളിയാഴ്ച രോഗികളെ സഹായിക്കുന്ന CH സെന്ററിന്റെ  ബകറ്റ് പിരിവിലും പങ്കെടുത്ത്  സുഹൃത്തിന്റെ വീടിന്റെ നമ്പർ ശരിയാക്കിയ വിവരം ഗൾഫിലേക്ക് വിളിച്ച് പറഞ്ഞ് അവസാന നിമിഷം വരെ കർമ്മ നിരതനായി രാത്രി 11.30 വരേ കുട്ടികളെ കളിപ്പിച്ച്  കുടുംമ്പവുമായി കഴിഞ്ഞ് എന്നെന്നേക്കുമായി ഉറങ്ങാൻ പോകുകയായിരിന്നു. ദിവസങ്ങൾക്ക് മുമ്പ് കബറ് ശരിയാക്കി വെച്ചത് മുന്നൊരുക്കം പോലെ
അള്ളാഹു സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ - ആമീൻ

 ✍🏻 അബ്ദുൽ ലത്തീഫ് അരീക്കൻ

----------------------------------------------------------------------------------------------------------

തുമ്പേതൊടുവിലേക്കുരുണ്ട കളിവണ്ടികൾ

കുഞ്ഞുനാളിൽ വീട്ടിലേക്കുള്ള പോക്കുവരവിനിഷ്ടം കൊക്കംപറമ്പായിരുന്നു. സ്കൂൾ വിട്ട് വരുമ്പോൾ കൂട്ടുകാരുടെ പറഞ്ഞു തീരാത്ത രസങ്ങൾക്കൊപ്പം  മൂക്കമ്മലെട വഴിയിലേക്ക് തിരിയാതെ നേരെ കിഴക്കോട്ട് നടക്കും.. ഓവുപാലത്തിലെ നേരമ്പോക്കും കഴിഞ്ഞേ വീട്ടിലെത്തൂ. വളഞ്ഞ് മൂക്ക് പിടിച്ച് വരുന്ന എന്നെ നോക്കി വല്യുപ്പ പറയും. ഈ ചെറ്ക്കന് നേർവഴിക്ക് ങ്ങട്ട് പോന്നൂടേ.ഞാൻ തല താഴ്ത്തി മെല്ലെ അകത്തേക്ക് വലിയും.ഈ വഴിയോര കാഴ്ചയിലാണ്  അശ്റഫിൻ്റെ ഉപ്പ കുഞ്ഞീൻ കുട്ട്യാക്ക മങ്ങിയ ഒരോർമ്മയായി വരുന്നത്. അയൽപക്കത്ത് നിന്ന് ആദ്യമായി കേട്ട വേർപാടുകളിലൊന്നും അദ്ദേഹത്തിൻ്റേതായിരുന്നു.ഒരു അയൽ വീട് യതീമായി പോവുന്നതിൻ്റെ നോവോർമ്മ.ഊഷ്മളമായിരുന്നു അന്നത്തെ അയൽപക്ക ബന്ധങ്ങൾ. നമുക്കിടയിൽ മതിലുകളില്ലാത്ത കാലം. പുല്ല് മുളക്കാതെ നീണ്ടു നിവർന്ന് കിടന്ന നട വരമ്പുകൾ. അയൽപക്കത്തെ പോക്കുവരവിൽ പതിഞ്ഞാണ് അവയുണ്ടായത്.നടവഴി കയ കടന്നെത്തുന്നത് മൂക്കമ്മലെടവഴിക്ക്.അവിടെ നിന്ന് നേരെ താഴോട്ട് നോക്കിയാൽ കാണുന്നതാണ് തുമ്പേതൊടു. കുളിരൊഴിയാത്ത പച്ചപ്പായിരുന്നു തുമ്പേ തൊടുവിന്.കുരുമുളകിൻ വള്ളികളും വെറ്റിലക്കൊടികളും തളിർത്ത് നിന്നൊരിടം. ആ ഓർമ്മകൾക്കൊപ്പം മായീൻ കുട്ട്യാക്കയും (അശ്റഫിൻ്റെ വല്യുപ്പ) ബാല്യത്തിൻ്റെ ഫ്രെയിമുകളിലൊന്നിൽ ഇന്നുമുണ്ട്. കൊക്കംപറമ്പിൽ നിന്ന് കളി വണ്ടി ഉരുട്ടി തുമ്പേ തൊടുവിലേക്കിറങ്ങുന്നതായാണ് അശ്റഫിനെ കണ്ട ഓർമ്മ. ആ കളി വണ്ടികൾ തന്നെയാണ് ഞാൻ അവനിൽ കണ്ട ആദ്യത്തെ കരവിരുതും. ഒരു യതീമിൻ്റെ നിസ്സഹായതയിൽ നിന്ന് അധികം വൈകാതെ ചുറ്റുവട്ടത്തെ കളി രസങ്ങളിലേക്ക് ആ കളിവണ്ടികൾ ഉരുണ്ടു. ഹവായ് ചെരുപ്പുകൾ കൊണ്ടുണ്ടാക്കിയ ചക്രങ്ങളും ഓല മടലിൽ ഘടിപ്പിച്ച കാഞ്ഞീര വള്ളിയുടെ സ്റ്റിയറിംഗും അതി മനോഹരമായി മോടിപിടിപ്പിച്ചിട്ടുണ്ടാവും. അവധി ദിവസങ്ങളിൽ അമ്പാൾ കുണ്ടിലെ കാഴ്ചകളിലേക്ക് അയൽപക്കം ആടുകളുമായിറങ്ങും. അതിൽ ഒരാളായും അശ്റഫുണ്ടായിരുന്നു. അവിടെയുള്ള പണിക്കത്തേരെ വീട്ടിൽ പ്രേതമുണ്ടെന്ന് കേട്ട് പേടിക്കുന്നതും കുറച്ച് അപ്പുറത്ത് തുരുതുരാ കായ്ച്ച് നിൽക്കുന്ന നെല്ലിമരച്ചോട്ടിലേക്ക് പായുന്നതും പൊട്ടൻ കിണറിനടുത്തെ ഈമ്പി മാങ്ങ കൈക്കലാക്കാൻ കലഹിക്കുന്നതുമൊക്കെ അന്നത്തെ ആടു ജീവിതത്തിൻ്റെ ഓർമ്മകളാണ്. വലിയൊരു ഉത്തരവാദിത്തത്തോടൊപ്പം തന്നെ സ്വാതന്ത്ര്യത്തിൻ്റെ ചെറിയ തുറസ്സുകൾ അനുഭവിക്കാനാവുന്നു എന്നതാണ് ആടിൻ്റെ കയർ പിടിച്ച് കുണ്ടിറങ്ങുമ്പോൾ ലഭിക്കുന്ന ആശ്വാസം. അന്നത്തെ മഴക്കാലങ്ങൾ ഉള്ള് കുളിർക്കുന്ന ഓർമ്മയാണിന്നും. പരപ്പൻ കുഴി, അയ്യപ്പൻകുളം, മൂക്കമ്മൽ ചോല, കാഞ്ഞീരക്കുറ്റി തുടങ്ങി ഒരു നാട് മുഴുവൻ ചാടിക്കുളിച്ച എത്രയോ ഓർമ്മകൾ. മഴച്ചാറലേറ്റ് പാരിക്കാട്ടെ ഒഴുക്കുകളിൽ നിന്ന് കരക്ക് കേറാൻ തോന്നാത്ത നേരങ്ങൾ. അയൽപക്ക ബന്ധത്തിൻ്റെ അതിരില്ലാത്ത സ്നേഹപ്പെയ്ത്തുകളാണ് ഇവയെല്ലാം.പാറാ പളളിയാളിയിലെ കളി മൈതാനത്ത് നിന്നാണ് എൻ്റെ കളിയോർമ്മകൾ തുടങ്ങുന്നത്. കാഴ്ചക്കാരനായിരുന്നു ആദ്യം. പുറത്തേക്ക് പോവുന്ന പന്തിന് പിറകെ പാഞ്ഞ് തുടങ്ങി.. വലിയവർ കളിക്കുന്ന പന്ത് തൊടാൻ ഞങ്ങൾ സമപ്രായക്കാർ ശണ്ഠ കൂടി.ഒരു ഇട്ടടി അടിക്കാൻ കിട്ടിയാലുള്ള ഗർവ്വ് പറഞ്ഞറിയിക്കാൻ കഴിയില്ല.
അക്കാലത്തെ നാട്ടുമൈതാനങ്ങളിലെ മികച്ചൊരു ഗോൾ കീപ്പർ മാരിലൊരാൾ അശ്റഫാണ്. പ്രാദേശിക ടൂർണമെൻ്റുകളിൽ എത്രയോ തവണ അവൻ നാടിൻ്റെ ഗോൾ വലയം കാത്തു.ചിത്രകലയിൽ നല്ല വാസനയായിരുന്നു അശ്റഫിന്. അവൻ്റെ വടിവൊത്ത കയ്യെഴുത്തുകൾ അതി മനോഹരമായിരുന്നു.സ്കൂൾ പ്രായത്തിൽ തന്നെ സംഘടനാ പ്രവർത്തനവും തുടങ്ങി. സീതി സാഹിബ് വായനശാലയാവും അവൻ്റെ ആദ്യത്തെ പൊതു ഇടം.അവിടെ നടക്കുന്ന MSF മീറ്റിംഗുകളിൽ അവനന്ന് ചെറുതല്ലാത്ത റോളുണ്ടായിരുന്നു.പിന്നീട് SKSSF ൻ്റെ ഊഴമെത്തിയതോടെ ആ രംഗത്തും അശ്റഫ് സജീവമായി. ഓഫീസ് വർക്കുകൾ, പോസ്റ്റർ പതിക്കൽ, ചുമരെഴുത്ത്, ചാക്ക് ബോർഡ് തുടങ്ങി പഴയ കാലത്തെ പ്രചരണ പ്രവർത്തനങ്ങളിലും  സംഘടനാ സങ്കേതങ്ങളിലുമെല്ലാം അശ്റഫിൻ്റെ ആത്മാർത്ഥമായ പരിശ്രമങ്ങളുണ്ടായിരുന്നു. നമ്മുടെ പരിസരത്തെ തെരഞ്ഞെടുപ്പ് വർക്കുകളും മറ്റുമൊക്കെ ഏറ്റെടുത്തിരുന്ന നല്ലൊരു ആർട്ടിസ്റ്റ് കൂടിയായിരുന്നു അശ്റഫ്. സേട്ട് സാഹിബും സി എച്ച് മുഹമ്മദ് കോയാസാഹിബുമൊക്കെ അവൻ്റെ വരകളിൽ പുഞ്ചിരിക്കുന്നത് ഏറെ കൗതുകത്തോടെ നോക്കി നിന്നിട്ടുണ്ട്. 'മിനാർ ആർട്സ്' അശ്റഫ് പ്രതീക്ഷയോടെ വളർത്തിയെടുത്ത സ്ഥാപനമായിരുന്നു. എന്നാൽ പുതിയ സാങ്കേതിക വിദ്യകളുടെ വരവോടെ ആ രംഗത്തെ വളർച്ച മുരടിച്ചു. ഓർമ്മ വെച്ച നാൾ തൊട്ടുള്ള തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലെല്ലാം അശ്റഫിന് കാര്യമായ റോളുണ്ടായിരുന്നു. പഠിച്ച് തുടങ്ങുന്ന അതിൻ്റെ വിവിധ ഘട്ടങ്ങൾ തെരഞ്ഞെടുപ്പ് ഫലവും കഴിഞ്ഞ്  അവലോകനവും പൂർത്തിയായാലേ അവസാനിക്കൂ.എല്ലാം അതിൻ്റെ മട്ടത്തിൽ ചെയ്യുക എന്നതായിരുന്നു അശ്റഫിൻ്റെ പോളിസി തെരഞ്ഞെടുപ്പ് രംഗത്തായാലും സംഘടനാ പ്രവർത്തനമായാലും അതങ്ങനെ തന്നെ.. നല്ലൊരു ജീവകാരുണ്യ  പ്രവർത്തകൻ കുടിയായിരുന്നു അശ്റഫ്. കുറ്റൂർ നോർത്ത് യൂണിറ്റ് SKSSF ന് കീഴിൽ നടന്ന റിലീഫ് പ്രവർത്തനങ്ങളാവും തുടക്കം. പിന്നീട് 'അലിവും', 'സി എച്ച് സെൻ്ററു'മൊക്കെയായി ആ രംഗത്തെ സജീവ സാന്നിധ്യമായി അശ്റഫ്. അലിവിന് ഫണ്ട് ശേഖരിക്കാൻ വീടുവീടാന്തരം കയറിയിറങ്ങി. അതിൻ്റെ സേവനങ്ങൾ അർഹരിലേക്കെത്തിച്ചു നൽകി. മരുന്ന് സഹായം, ആംബുലൻസ് സർവ്വീസ്, ഡയാലിസിസ് തുടങ്ങി ബൈപ്പാസ് സർജറി വരെ ചെയ്യിക്കാൻ ആവുന്നത് ചെയ്ത് നമ്മുടെ നാട്ടുകാരായ പാവപ്പെട്ടവർക്ക് ആശ്വാസമേകി. ഇവരുടെ സ്കീമിൽ പെടാത്ത ആവശ്യങ്ങൾക്കായി സംഘടനാ സംവിധാനമുപയോഗിച്ച് സഹപ്രവർത്തകരോടൊപ്പം നാട്ടുകാരെ തേടിയിറങ്ങി. വിവാഹ ധനസഹായം മുതൽ വീടു നിർമ്മാണം വരെ ഇങ്ങനെ പൂർത്തിയാക്കിയവരുണ്ട്. അൽഹുദാ സ്ഥാപനങ്ങളാണ് അശ്റഫിൻ്റെ പൊതുജീവിതത്തിലെ പ്രധാന തട്ടകം. പള്ളിയുടേയും മദ്റസയുടെയും സ്കൂളിൻ്റെയും കാര്യത്തിൽ ആരെയും കാത്ത് നിൽക്കാതെ അവൻ കർമ്മനിരതനായി. അൽഹുദയുടെ  മുൻനിര ഭാരവാഹികളിൽ പലരുടെയും വിയോഗങ്ങളും ആരോഗ്യ പ്രശ്നങ്ങൾ കാരണം അൽ ഹുദാ സ്ഥാപനങ്ങൾക്കുണ്ടായ നഷ്ടങ്ങളെ നികത്തിപ്പോന്നത് അശ്റഫിൻ്റെ ത്യാഗപൂർണമായ പ്രവർത്തനങ്ങൾ മാത്രമാണ്. നാട്ടുകാരുടെ കുടിവെള്ള പ്രശ്നം മുതൽ മയ്യിത്ത് പരിപാലനം വരെ ഏറ്റെടുക്കാൻ അശ്റഫ് തയ്യാറായി. നമ്മുടെ നാട്ടിലെ ഏത് മരണ വീട്ടിലും അവനൊരു സ്പെയ്സുണ്ടായിരുന്നു. രാത്രി ഏറെ വൈകിയും മരണവീട്ടിൽ ഓടിനടന്ന് സുബ്ഹിക്ക് മുമ്പ് ആ മയ്യിത്ത് കുളിപ്പിക്കാൻ ഉറക്കിൽ നിന്ന് അവൻ ഓടിയെത്തി. ഇതൊന്നും പലർക്കും കഴിയാത്ത നൻമകൾ തന്നെയാണ്. ആളുകൾക്ക് പെൻഷൻ വാങ്ങിക്കൊടുക്കാനും റേഷൻ കാർഡിന് അപേക്ഷിക്കാനും വീടിൻ്റെ നമ്പർ മുതൽ വിവിധ സർട്ടിഫിക്കറ്റുകൾ വാങ്ങിച്ചു കൊടുക്കുന്നത് വരെ അവൻ്റെ ദിനചര്യകളുടെ ഭാഗമായി. ഇങ്ങനെ നാട്ടുകാർക്കായി ഉരുകിത്തീരുമ്പോഴും ആരെങ്കിലും വെച്ച് നീട്ടുന്ന പാരിതോഷികങ്ങൾ പോലും അവൻ തട്ടിക്കളഞ്ഞു. ഇതു പോലെ ഒരു പൊതു പ്രവർത്തകൻ എന്ന നിലയിൽ എല്ലാവർക്കും മാതൃകയാക്കാനാവുന്ന ഒരു പാട് നൻമകൾ അവനുണ്ടായിരുന്നു.താൻ ഒരു രോഗിയാണെന്ന തികഞ്ഞ ബോധം അവനുണ്ടായിരുന്നു.എന്നാൽ ഒരു രോഗിയെ പോലെ അവനൊരിക്കലും ജീവിച്ചില്ല.മനസ്സിൻ്റെ ആരോഗ്യവും ചുറ്റുവട്ടത്തേക്ക് പരന്ന നൻമയുടെ തണലുമാണ് അശ്റഫിനെ ഇവിടം വരെ എത്തിച്ചത്. തൻ്റെ പരിമിതികൾ മറന്ന് നാടിനും സഹജീവികൾക്കും തണലായി മാറിയ ഒരാൾ എന്ന നിലയിൽ  അശ്റഫിൻ്റെ ഓർമ്മകൾ നമുക്കെന്നും ഊർജ്ജം പകരും. അള്ളാഹു അവനെ വിജയികളിൽ പെടുത്തട്ടെ - ആമീൻ

✍🏻 സത്താർ കുറ്റൂർ

----------------------------------------------------------------------------------------------------------

ദൊക്കെടാ ... ഞമ്മക്ക് അത് അങ്ങനെ ചെയ്യാം അശ്‌റഫ് മായാത്ത ഓർമ്മകൾ

അശ്റഫ് എന്നേക്കാൾ സീനിയർ ആയിരുന്നു സ്‌കൂളിലും മദ്രസ്സയിലും... ഞങ്ങൾ ഒരുമിക്കുന്നത് പിന്നെ എസ് കെ എസ് എസ് എഫ്‌ മായി ബന്ധപ്പെട്ടാണ്, അതോടൊപ്പം അൽഹുദായും കുറച്ചു ബോർഡ് എഴുത്തും... ദൊക്കെടാ ... ഞമ്മക്ക് അത് അങ്ങനെ ചെയ്യാം... ഇങ്ങനെ ചെയ്യാം ... രണ്ടീസം കൊണ്ട് തീർക്കാം... എന്നും എപ്പോഴും ഒരു സൊല്യൂഷൻ നിർദ്ദേശിച്ചുള്ള സംസാരമായിരുന്നു എന്തിനും ഏതിനും... (എന്നെക്കൊണ്ടാവില്ല എന്നൊരിക്കലും കേട്ടിട്ടില്ല).പ്രവാസത്തിന്റെ നഷ്ടങ്ങളിൽ വലുതാണ് ഇത്തരം ബന്ധങ്ങളുടെ കണ്ണി മുറിയിൽ.... പിന്നീടാ ബന്ധങ്ങൾ നാട്ടിൽ വരുമ്പോഴുള്ള പരിമിത കണ്ടു മുട്ടലിലേക്കു ചുരുങ്ങി.. കണ്ടു മുട്ടിയതൊക്കെ മറ്റുള്ളവരെ സഹായിക്കാനും പാർട്ടി പ്രവർത്തനങ്ങൾക്കും... സേവനങ്ങളിൽ നിന്ന് സേവനങ്ങളിലേക്കുള്ള തിരക്കുകളിലേക്ക് അശ്‌റഫ് അപ്പോഴേക്കും നടന്നു കയറിയിരുന്നു.... 
എസ് കെ എസ് എസ് എഫിന്റെ ഓഫീസ്  വിപുലീകരണമായിരുന്നു ഞങ്ങൾ ഒരുപക്ഷെ ഏറ്റവും കൂടുതൽ സമയം ഒറ്റയ്ക്ക് ചിലവഴിച്ചത്.. പെയിന്റ് അടിക്കലും, സീലിങ്ങിന് മരവും പരമ്പും ഒക്കെ വിരിച്ചത് അവനായിരുന്നു.. അവൻ ജോലി കഴിഞ്ഞു വന്നതിനു ശേഷമുള്ള ഇല്ലാത്ത സമയം ഉണ്ടാക്കിയായിരുന്നു ഞങൾ ഈ പണികൾ  ചെയ്തിരുന്നത്. അന്ന് തുടങ്ങിയ അൽ ഇഹ്‌സാൻ ലൈബ്രറിക്ക് വേണ്ടിയുള്ള മരമെടുക്കലും അലമാര ഉണ്ടാക്കലും എല്ലാം ആ കൈകൾ കൊണ്ടായിരുന്നു..പണി എല്ലാം കഴിഞ്ഞപ്പോൾ ബാക്കി വന്ന മരം കൊണ്ട് ഞങ്ങൾ ഒരു പോഡിയം ഉണ്ടാക്കി, 100% അശ്‌റഫ് ടച്ചിൽ ! ഈ കാല ത്ത് തന്നെ യായിരുന്നു അൽ ഹുദായുടെ പുതിയ ബിൽഡിംഗ് ഉദ്ഘാടനവും, അതുമായി ബന്ധപ്പെട്ട കവലകളിൽ തൂക്കാനുള്ള  ബോർഡ് എഴുത്തും ഈ എസ് കെ എസ് എസ് എഫ്‌  ഓഫീസിൽ വെച്ചായിരുന്നു... അന്നാണ് ബോർഡ് എഴുത്തിന്റെ ബേസിക് കൾ പഠിക്കുന്നത്. അൽഹുദയിൽ ബോർഡ് എഴുതാൻ വന്ന ഡെയ്സി യെയും മറ്റും ടെക്നിക് പഠിക്കാൻ ഞങ്ങൾ നോക്കി നിന്നിട്ടുണ്ട്.വിദേശത്തു പോകാൻ താല്പര്യമുണ്ടായിരുന്ന അവൻ ഇങ്ങനെയുള്ള ഒരു ദിവസമാണാ വാർത്ത ദുഖത്തോടെ പങ്കു വെക്കുന്നത്.. എനിക്ക് മെഡിക്കൽ ശരിയാവില്ല എന്നും വാൽവ് സംബന്ധമായി പ്രശ്നങ്ങൾ ഉണ്ടെന്നും.. പിന്നീടങ്ങോട്ട് ഒന്ന് കൂടി കഠിനാദ്ധ്വാനി ആകുന്ന അഷ്റഫിനെയാണ് കണ്ടത്, ഒരിക്കലും ആ നിരാശയിൽ പിൻവലിയാതെ... അവിടുന്നാണ് മിനാർ ആർട്സ് പിറവിയെടുക്കന്നത്.. ബോർഡുകളുടെ മൂലയിൽ ആര്ടിസ്റ്റിന്റെ ഭംഗിയുള്ള പേരെഴുത്ത് ഫ്ളക്സ് കളില്ലാത്ത കാലത്ത് ഒരു കല തന്നെ യായിരുന്നു... ഡേയ്സി, എൻ കെ, മാസ്റ്റർ, ചിത്രാലയ.... തുടങ്ങിയവർ അതിൽ എടുത്തു പറയത്തക്ക മുദ്ര പതിപ്പിച്ചവരും, എങ്കിൽ മിനാർ എങ്ങിനെ എഴുതും എന്ന ചർച്ച അവസാനം ഞാൻ നിർദ്ദേശിച്ച മാസ്റ്റർ ചെമ്മാട് കാപിറ്റൽ ലെറ്റെറിൽ എഴുതുന്ന രീതിയിൽ എഴുതാമെന്ന നിർദ്ദേശം സ്വീകരിക്കുകയായിരുന്നു.. പക്ഷെ, അവിടെയും അവൻ അത്ഭുതപ്പെടുത്തി..  100 % അശ്‌റഫ് ചെയ്ത ആ ബോർഡ് ചൂണ്ടി എനിക്ക് നേരെ ബ്രഷ് നീട്ടി അവൻ പറഞ്ഞു, അത് പോലെ മിനാർ  എന്നെഴുതാൻ... ആദ്യത്തെ മിനാറിൽ പിറന്ന ബോർഡ്... എനിക്ക് ശേഷം അഷ്‌റഫ് എസ് കെ എസ് എസ് എഫ്‌  സിക്രട്ടറിയായി... പല നല്ല പ്രവർത്തനങ്ങളിലും  ഞങ്ങൾക്കൊരുമിച്ചു  പ്രവർത്തിക്കാൻ ആ കാല ഘട്ടത്തിൽ അള്ളാഹു അവസരം നൽകി. ഇതിനിടെ കോളേജിൽ പഠിക്കുന്ന കാലത്താണ് ഞങ്ങളൊരുമിച്ചു മൈസൂരിൽ പോയത്.. ഗൾഫിൽ നിന്ന് വന്ന ജലീലിനും ഷാഫിക്കും കൂടെ യായിരുന്നു ഞങ്ങളുടെ ആ യാത്ര. വൃന്ദാവനിലേക്കുള്ള യാത്രയും ബസ്സിലെ സീറ്റ് പിടിക്കലും, ചിരി പടർത്തിയ ചാർ ടിക്കറ്റ് ചോദിച്ചത് ചോർ ടിക്കറ്റായതും ഇന്നലെ കഴിഞ്ഞത് പോലെ ഓർക്കുന്നു.എന്നെ അമ്പരപ്പിച്ച ഒരു സംഭവം എന്റെ ഡിഗ്രി അവസാന വര്ഷം അവന്റെ വേണ്ടപ്പെട്ട ഒരാൾക്ക് വേണ്ടി എന്നെ കൊണ്ട് ഒരു കല്യാണമായാലെന്താ എന്ന അന്വേഷണമായിരുന്നു... എന്റെ പഠനവും അന്നത്തെ പ്രാരാബ്ദവും ബോധിപ്പിച്ചു അതിൽ നിന്നും പിന്മാറുകയായിരുന്നു... ഒരിക്കൽ പോലും പിണങ്ങിയതായോ കയർത്തു സംസാരിച്ചതായോ ഓർക്കുന്നില്ല... ഇല്ല...അങ്ങിനെ ഉണ്ടായിട്ടില്ല തന്നെ... നാട്ടുകാർക്കും കൂട്ടുകാർക്കും നല്ലതു മാത്രം പറയാൻ ഒരു പിടി ഓർമ്മകൾ ബാക്കിയാക്കി നോമ്പിന്റെ നിയ്യത്തോട് കൂടി നാഥനിലേക്ക് അവൻ നടന്നു പോയി... നാഥാ.. നീ ഇല്ലിയ്യീനിലേക്ക് ആനയിച്ച നല്ല ആത്മാവുകളിൽ അവനെ ചേർക്കണെ... ഇരുലോകത്തും വിജയിച്ചവരിൽ ഞങ്ങളെ നീ ഉള്പെടുത്തണേ... നാളെ നിന്റെ ജന്നാത്തുൽ ഫിർദൗസിൽ നീ ഞങ്ങളെ ഒരുമിപ്പിക്കണേ - ആമീൻ

✍🏻 മുസ്തഫ ശറഫുദ്ദീൻ അരീക്കൻ

----------------------------------------------------------------------------------------------------------

മറക്കാനാവാത്തൊരു മരണം

വളരെ ചെറുപ്പം മുതലേ അശ്റഫിനെ അറിയാമെങ്കിലും കക്കാടംപുറത്തെ എൻ്റെ ഫാർമസിയുടെ തൊട്ടടുത്ത് അവൻ്റെ ഫർണിച്ചർ കട തുടങ്ങിയതോടെയാണ് കൂടുതൽ അടുത്തിടപഴകുന്നത്. നിത്യേനെയെന്നോണം ഞങ്ങൾ കണ്ടുമുട്ടി. എൻ്റെ കടയിലെ ചെറിയ വട്ടങ്ങളിൽ നാട്ടുവർത്തമാനങ്ങളിൽ കൂടി. തമാശകൾ പറഞ്ഞു. ആ സൗഹൃദ ബന്ധം ഒരുപാട് വളർന്നു. നിരന്തരമായ ഓട്ടമായിരുന്നു അശ്റഫിൻ്റേത്. നാട്ടുകാരുടെ കുടിവെളളം മുതൽ വോട്ട് ചേർക്കൽ വരെ ആ യാത്രകളുടെ ലക്ഷ്യമാവും. അവൻ്റെ മോട്ടോർ സൈക്കിളിൻ്റെ ഹാൻഡിലിൽ തൂങ്ങുന്ന പ്ലാസ്റ്റിക് കവറിൽ നിറയെ പഞ്ചായത്ത് ഓഫീസിലേക്കുള്ള ഫോമുകൾ കാണാം. ആളുകളുടെ ആവശ്യങ്ങളിലേക്കെല്ലാം മുൻപിൻ നോക്കാതെ ബൈക്കോടിച്ച് പോവുകയായിരുന്നു അശ്റഫ്.തൻ്റെ പരിമിതികളിൽ നിന്ന് കൊണ്ട് തന്നെ ചുറ്റുവട്ടത്തേക്ക് ആവുന്നതെല്ലാം ചെയ്ത് കൊടുക്കാൻ ഇതു വഴി അശ്റഫിനായി. സ്വന്തം പ്രയാസങ്ങളും രോഗവിവരങ്ങളും അവൻ പറയാൻ മടിച്ചു. എന്നാൽ നാടിൻ്റെ പൊതു വിഷയങ്ങളെ കുറിച്ച് വാതോരാതെ സംസാരിച്ചു. ഒരു പൊതു പ്രവർത്തകനെന്ന നിലയിൽ എല്ലാവർക്കും മാതൃകയാക്കാൻ പറ്റുന്ന ഒരുപാട് നൻമകൾ അവൻ കാത്തു സൂക്ഷിച്ചു. മരിക്കുന്നതിൻ്റെ ഏതാനും ദിവസം മുമ്പ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ഏ ആർ നഗർ യൂണിറ്റ് അംഗത്വം പുതുക്കാൻ ആവശ്യപ്പെട്ടപ്പോൾ അക്കാര്യം മറ്റൊരവസരത്തിലേക്ക് മാറ്റിവെക്കാതെ താൽപ്പര്യപൂർവ്വം അതിൻ്റെ ഫോം പൂരിപ്പിച്ച് നൽകി. മരിക്കുന്നതിൻ്റെ തലേ ദിവസം. അന്ന് ഒരു വെള്ളിയാഴ്ച ആയിരുന്നു. പതിവ് പോലെ അഷ്‌റഫ്‌ എന്റെ കടയിൽ വന്നിരുന്നു. സാധാരണ വെള്ളിയാഴ്ച കട തുറക്കാത്ത ഞാൻ അന്ന് എന്താണ് കട തുറന്നിരിക്കുന്നത് എന്ന് ചോദിക്കുകയും സൗഹൃദം പങ്കുവെക്കുകയും ചെയ്തു പിരിഞ്ഞതാണ്. പിന്നീട് കേട്ടത് നടുക്കുന്ന മരണ വാർത്തയാണ്. കട തുറന്നാൽ ആദ്യമായി കാണുന്ന മുഖങ്ങളിലൊന്നായിരുന്നു എനിക്ക് അശ്റഫ്. അവൻ്റെ വിയോഗത്തോടെ വലിയൊരു ശൂന്യത അനുഭവപ്പെടുന്നു. അള്ളാഹു അവൻ്റെ  പരലോക ജീവിതം സന്തോഷമാക്കി അവരെയും നമ്മെയും സ്വർഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ - ആമീൻ

✍🏻 കെ.കെ.എച്ച്.തങ്ങൾ - കക്കാടംപുറം

----------------------------------------------------------------------------------------------------------

മനസ്സിന്റെ നീറ്റൽ അവസാനിക്കുന്നില്ല.

കോയിസ്സൻ അഷ്റഫ് എന്ന നിഷ്കളങ്ക ജീവിതവും വിട ചോദിച്ചിരിക്കുന്നു. വേങ്ങര പഞ്ചായത്ത് മുസ്‌ലിംലീഗ് സെക്രട്ടറി, യൂത്ത്ലീഗ് മുൻ പഞ്ചായത്ത് പ്രസിഡണ്ട്, അൽഹുദ ചാരിറ്റബിൾ ട്രസ്റ്റ് ജനറൽ സെക്രട്ടറി എന്നീ പദവികൾക്ക് തന്റെ നിസ്സ്വാർത്ഥ സേവനം കൊണ്ട് അലങ്കാരം ചാർത്തി. ചെറുപ്പം തൊട്ടെ പൊതു പ്രവർത്തനം ജീവിതത്തിന്റെ ഭാഗമാക്കി. പച്ചയായ ഈ മനുഷ്യൻ നാടിനു വേണ്ടി ജീവിച്ചു. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ സേവന നിരതനായി. രോഗങ്ങളും ബുദ്ധിമുട്ടുകളുമെല്ലാം തന്നെ പിന്തുടർന്നപ്പോഴും അതിന്റെ വിഷമതകളെല്ലാം മറച്ചുവെച്ച് നമ്മോട് പുഞ്ചിരിച്ചു. താൻ അനുഭവിക്കുന്നതൊന്നും വേറെ ഒരാളോട് തുറന്ന് പറഞ്ഞില്ല. ആരോടും പരാതിയും പരിഭവവുമില്ലാതെ ആ ജീവിതം നിനച്ചിരിക്കാത്തൊരു നേരത്ത് യാത്രപോയി... പ്രാസ്ഥാനിക വഴിയിൽ മാത്രമല്ല, വ്യക്തി ജീവിതത്തിലും അഷ്റഫ് സാഹിബ് എനിക്കേറെ സ്നേഹം തന്നു. അതെല്ലാം മനസ്സിനകത്ത് തെളിഞ്ഞ് വരികയാണ്. ഉപവാസ കാലത്തിന്റെ വിശുദ്ധിയിൽ ആ ഭൗതിക ശരീരം മണ്ണോട് ചേർന്നിരിക്കുന്നു. അള്ളാഹുവെ.... ഞങ്ങളുടെയെല്ലാം ഇഷ്ട സഹോദരന് സ്വർഗ്ഗത്തിലിടം നൽകി അനുഗ്രഹിക്കട്ടെ - ആമീൻ 

✍🏻 ശരീഫ് കുറ്റൂർ

----------------------------------------------------------------------------------------------------------

എൻ്റെ ഖബറിലേക്ക് വേണ്ടി എന്തെങ്കിലും ചെയ്യണ്ടേ?

നമ്മൾ എത്തിച്ചേരേണ്ട ലോകത്തിലെ ഏറ്റവും മനോഹമായ മൂന്ന് സ്‌ഥലങ്ങളുണ്ട്. 
ഒന്ന്
ഒരാളുടെ   ചിന്തകളിൽ 
കുറ്റൂർകാരുടെ ചിന്തകളിൽ ഒളിമങ്ങാതെ ഇന്നും അഷ്റഫ്ക്ക എന്ന മനുഷ്യസ്നേഹി നില നിൽക്കുന്നു  ഏതു സമയത്തും മരണ വീട്ടിലും വിവാഹവീട്ടിലും ആളുകൾ ഓർക്കുന്ന ആ നാമം ഇനി ഇല്ല എന്ന സത്യം ഉൾകൊള്ളാൻ സാധിക്കുന്നില്ല... 
രണ്ട് 
ഒരാളുടെ പ്രാർത്ഥനകളിൽ എപ്പോഴും അശ്‌റഫ്‌ക്കനെ ഓർത്തു പ്രാർത്ഥിക്കുന്ന ആളുകളെ ഇവിടെ വാർത്തെടുക്കാൻ അദ്ദേഹത്തിന് സാധിച്ചു.. ഒപ്പം അദ്ദേഹം സെക്രട്ടറി സ്‌ഥാനം വഹിച്ച അൽ ഹുദയിൽ ഓരോ മക്കളും പഠിക്കുമ്പോൾ അതിന്റെ ഒരു മിസിൽ സവാബ്‌ അദ്ദേഹത്തിന്റെ ഖബറിൽ എത്തുന്നു 
മൂന്ന് 
ഒരാളുടെ ഹൃദയത്തിൽ
ഇന്നും നമുക്ക് ആ വിയോഗം ഉൾകൊള്ളാൻ സാധിക്കുന്നില്ല.ഈ വിനിതൻ നോമ്പ് രണ്ടിന് അദ്ദേഹം നമ്മുടെ നാട്ടിൽ ഉള്ള സ്ത്രീകൾക്ക് ആരെയുo അറിയിക്കാതെ നിസ്കാരംകുപ്പായം കൊടുക്കുന്നത് യാദൃശ്ചികമായി കാണാൻ ഇട വന്നു, എന്താ അഷ്‌റഫ്‌ക്കാ ഇത് എന്ന്  . ചോദിച്ചപ്പോൾ  ഞാനും മരിക്കും എന്തെങ്കിലും ചെയ്യേണ്ടേ, എന്റെ ഖബറിലേക്ക് മരണം മുന്നിൽ കണ്ടു പറഞ്ഞപ്പോലെ..  രാഷ്ട്രീയ വിയോജിപ്പുകൾ ഉണ്ടായിരുന്ന ഒരു പാട് പേരുടെ ഹൃദയത്തിൽ ഇന്നും അദ്ദേഹത്തിന്റെ ഓർമ്മകൾ  ജീവിച്ചിരിക്കുന്നു.

✍🏻 യാക്കൂബ് വരമ്പനാലുങ്ങൽ

----------------------------------------------------------------------------------------------------------

വിശ്വസിക്കാനാവാത്ത വേർപാട്‌

കോയിസൻ അശ്രഫ്‌ എന്ന പ്രിയപ്പെട്ട കൂട്ടുകാരൻ മുന്നറിയിപ്പൊന്നും തരാതെ വിട പറഞ്ഞു പോയിരിക്കുന്നു എന്ന സത്യം മനസ്സിനേ ബോധ്യപ്പെടുത്താൻ ഏറെ പ്രയാസപ്പെട്ടു.... ശനിയാഴ്ച സുബ്‌ഹിക്ക്‌ ആ വിവരം അറിഞ്ഞപ്പോഴുണ്ടായ ഞെട്ടൽ മാറാൻ മണിക്കൂറുകൾ വേണ്ടി വന്നു... ഓഫീസിൽ പോയിട്ടും ശരിയായ രീതീൽ ജോലി ചെയ്യാൻ പോലും സാധിച്ചില്ല... 1990 മുതൽ വിദ്യാർത്ഥി പ്രസ്ഥാനങ്ങളിലൂടെ ഒന്നിച്ച്‌ പ്രവർത്തികുന്നതിൽ നിന്നും തുടങ്ങിയ ആത്മ ബന്ധമാണു എനിക്ക്‌ അശ്രഫുമായിട്ട്‌ ഉണ്ടായിരുന്നത്‌.... MSF ലും SKSSF ലും പിന്നീട്‌ NDF ലും ഒന്നിച്ച്‌ പ്രവർത്തിച്ച അശ്രഫ്‌ എന്റെ പ്രിയപ്പെട്ട പിതാവിന്റേയും (اللهم اغفر له) ഇഷ്ട കൂട്ടുകാരനായിരുന്നു.... എവിടേക്ക്‌ പോകണമെങ്കിലും അശ്രഫിന്റെ ഓട്ടോ തന്നെ വേണമായിരുന്നു ഉപ്പാക്ക്‌... അശ്രഫിന്റെ മരണ വിവരം ഞാൻ ആദ്യം അറിയിച്ചത്‌ എന്റെ ഉമ്മാനെയായിരുന്നു... ഉപ്പാനെ പോലെ തന്നെ ഉമ്മാക്കും അശ്രഫിനേ വലിയ ഇഷ്ടമായിരുന്നു... 1996 ൽ ഞാൻ ഗൾഫിലേക്ക്‌ പോന്നതിനു ശേഷവും ഉപ്പാന്റെ മരണം വരേയും എന്റെ വീട്ടിലെ നിത്യ സന്ദർശകനായിരുന്നു അശ്രഫ്‌ ... ഞാൻ ഗൾഫിൽ പോരുന്നതിനു മുംബ്‌ അശ്രഫിന്റെ കൂടെ അവന്റെ കലാവർക്കുകൾക്ക്‌ കൂടെ പോയതും അന്നൊക്കെ സമ്മേളനങ്ങളിൽ തൊപ്പി വിൽക്കാൻ കൂടെ പോയതും തൊപ്പിയിൽ സ്ക്രീൻ പ്രിന്റ്‌ ചെയ്തതുമൊക്കെ ഇന്നലെ കഴിഞ്ഞത്‌ പോലെ ഓർക്കുന്നു... പ്രവാസം ക്രമേണ വല്ലപ്പോഴുമുള്ള കണ്ടുമുട്ടലുകളിലേക്ക്‌ ബന്ധം ചുരുക്കിയെങ്കിലും വിരളമായ ഹൃസ്വമായ കൂടിക്കാഴ്ചകൾ അത്‌ വരേയുള്ള എല്ലാ വിടവുകളും നികത്തുന്നതായിരുന്നു.... തുടക്കത്തിലേ ഒന്നിച്ചുള്ള സംഘടന പ്രവർത്തനങ്ങൾ ക്രമേണ ഭിന്ന ചേരികളിലായെങ്കിലും അശ്രഫിന്റെ സ്നേഹം സംഘടന പാർട്ടി വിഭാഗീയതക്കതീതമായിരുന്നു.... ഈയടുത്തായി ഒരു പാട്‌ വേർപാടുകൾ മനസ്സിനേ പിടിച്ച്‌ കുലുക്കിയിട്ടുണ്ടെങ്കിലും അശ്രഫിന്റെ വേർപ്പാട്‌ മനസ്സിനേ പിടിച്ച്‌ നിർത്താൻ സാധിക്കുന്നതായിരുന്നില്ല...ഓഫീസിൽ ചെന്നിട്ടും സജലങ്ങളായ കണ്ണുകളെ സഹപ്രവർത്തകരിൽ നിന്ന് ഒളിപ്പിക്കാൻ ഏറെ പാടു പെട്ടു...നാഥാ........
ഞങ്ങളുടെ പ്രിയപ്പെട്ട അശ്രഫിനു നിന്റെ ജന്നാത്തുൽ ഫിർദ്ദൗസിൽ അർഹമായ ഒരിടം നൽകി അനുഗ്രഹിക്കണേ.......
അദ്ദേഹത്തിൽ നിന്നും അറിഞൊ അറിയാതെയൊ വന്ന് പോയിട്ടുള്ള സകലമാന പാപങ്ങളും പൊറുത്ത്‌ കൊടുക്കണേ......
ഖബറിനേ വിശാലമാക്കി കൊടുക്കുകയും സ്വർഗ്ഗത്തിലേ ഒരു പൂങ്കാവനമാക്കുകയും ചെയ്യണേ - ആമീൻ

✍🏻 ശരീഫ് പി.കെ കുറ്റൂർ
----------------------------------------------------------------------------------------------------------

ഒരു മതിലിനപ്പുറവും ഇപ്പുറവും

ഞാനും അഷ്റഫ് സാഹിബും. എന്തെല്ലാം അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായാലും അതൊക്കെ അതിൻ്റെ വഴിക്ക് നിലനിർത്തിക്കൊണ്ട് അയൽപക്ക സൗഹൃദം നിലനിർത്താൻ ഞങ്ങൾ ശ്രമിച്ചിരുന്നു.  ആദ്യകാലത്ത് അദ്ദേഹത്തിൻ്റെ ബോർഡെഴുത്തും വരയും എന്നെ വല്ലാതെ ആകർഷിച്ചിരുന്നു.  ചുമരെഴുത്തുകൾ ആരാധനാപൂർവ്വം നോക്കി നിന്നിട്ടുണ്ട്. ഒരു വലിയ കലാകാരൻ...ജീവിതം കല കൊണ്ട് കര പിടിപ്പിക്കാനാവില്ലെന്ന തിരിച്ചറിവായിരിക്കാം മെല്ലെ കലയിൽ നിന്നും ഫർണ്ണിച്ചറിൻ്റെ കരവിരുതിലേക്ക് കാലുമാറിയത്. പൊതു പ്രവർത്തന രംഗത്തേക്ക് വന്നതോടെ പക്വമതിയായ ഒരു പ്രവർത്തകനെയാണ് അദ്ദേഹത്തിൻ്റെ പ്രസ്ഥാനത്തിനും നാടിനും കിട്ടിയത്.കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിന് മുന്നോട്ട് വെക്കാൻ കഴിയുമായിരുന്ന ഏറ്റവും മികച്ച സ്ഥാനാർത്ഥി തന്നെയായിരുന്നു കോയിസൻ അഷ്റഫ് എന്ന പൊതുപ്രവർത്തകൻ. എന്നാൽ ഒരു പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ മത്സരം വരുത്തുന്ന മാനസിക സംഘർഷം നേരിട്ട് താങ്ങാൻ അദ്ദേഹത്തിന് ശാരീരികമായും മാനസികമായും കഴിയുമോ എന്ന് മുൻകൂട്ടി കാണാൻ കൂടെയുള്ളവർക്കായില്ല എന്ന് തോന്നുന്നു. പ്രത്യേകിച്ച്, നൗഷാദ് മണ്ണിശേരി പറഞ്ഞ പോലെ 'മലപ്പുറം ജില്ല ഉറ്റുനോക്കിയ രണ്ടാം വാർഡ് തെരഞ്ഞെടുപ്പിൻ്റെ ' സമ്മർദ്ദം താങ്ങാൻ അദ്ദേഹത്തിനായില്ല എന്ന് റിസൾട്ടിന് ശേഷമുള്ള കോയിസൻ അഷ്റഫിൻ്റ ഭാവങ്ങൾ വിളിച്ച് പറയുന്നുണ്ടായിരുന്നു. സംഭവിച്ചത് സംഭവിച്ചു. നാടിന് വേണ്ടി ചെയ്ത നല്ല കാര്യങ്ങൾ സർവ്വശക്തൻ സ്വീകരച്ച് നന്മകളുടെ കണക്ക് പുസതകത്തിൽ ചേർക്കട്ടെ എന്ന് പ്രാർത്ഥിക്കാം - ആമീൻ

✍🏻 കെ.വി അബ്ദുറഹിമാൻ
----------------------------------------------------------------------------------------------------------

നാടിനും നാട്ടാർക്കും വേണ്ടി ഉരുകി തീർന്നൊരാൾ

പ്രിയ സഹോദരൻ അശ്റഫ്ക്കയുടേ വിയോഗം ഇതു വരേ മനസിന് ഉൾകൊള്ളാൻ സാധിച്ചിട്ടില്ല. നിഷ്ക്കളങ്കനും നിസ്വാർത്ഥനുമായ അദ്ദേഹത്തേ മരണം വരേ മറക്കാനും പറ്റില്ല മുമ്പേ പലരും പറഞ്ഞതു പോലേ മയ്യത്ത് പരിപാലനത്തിന് അശ്റഫ്ക്കയോട് നാമും നമ്മുടേ നാടും കടപ്പെട്ടിരിക്കുന്നു.8 വർഷം മുന്നേ എൻ്റെ പിതാവ് മരിച്ചപ്പോൾ എല്ലാ കാര്യങ്ങൾക്കും മുന്നിൽ നിന്ന് പ്രവർത്തിച്ച അദ്ദേഹം മയ്യത്ത് നമസ്ക്കാരത്തിന് ഇമാമത്ത് നിൽക്കാൻ ഞാൻ മുന്നിൽ നിൽക്കുമ്പോൾ പുറകിൽ വന്ന് ചെവിയിൽ ഒരു കാര്യം പറഞ്ഞു സലാം വീട്ടുമ്പോൾ അസ്സലാമു അലൈക്കും വറഹ്മത്തുല്ലാഹി വബറക്കാത്തു ഹൂ എന്ന് മുഴുവനായി പറയണമെന്ന്. അത്രത്തോളം ശ്രദ്ധയോടേയാണ് പ്രിയ സഹോദരൻ മയ്യത്ത് പരിപാലനവും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും കൈകാര്യം ചെയ്തിരുന്നത്. മരണ വിവരമറിഞ്ഞ് നാടിൻ്റെ നാനാഭാഗത്തു നിന്നും ഒഴുകിയെത്തിയ ജനസഞ്ചയം അദ്ദേഹം നാടിനും നാട്ടാർക്കും എത്ര പ്രിയപ്പെട്ടവനായിരുന്നെന്ന് വിളിചോതുന്നതായിരുന്നു .പല പ്രാവശ്യം വീട്ടിൽ നമസ്ക്കരിച്ചിട്ടും അദ്ദേഹത്തിനു വേണ്ടി പള്ളിയിലും നമസ്ക്കരിക്കാൻ വൻ ജനാവാലി തന്നേയുണ്ടായി എന്നത് നമ്മുടേ നാടിനും ചുറ്റുവട്ടത്തിനും പുറമേയും അദ്ദേഹത്തിനുണ്ടായ വലിബന്ധങ്ങളേയാണ് നമുക്ക് കാണിച്ച് തന്നത് നിസ്വാർത്ഥനും നിഷ്ക്കളങ്കനമായ ഈ നല്ല മനുഷ്യനേ അടുത്ത തലമുറക്ക് കൂടി പരിചയപ്പെടുത്താനുള്ള കടമ നമുക്കുണ്ട് അതിനു വേണ്ടി ഇദ്ദേഹത്തിൻ്റെ പേരിൽ നാട്ടിലൊരു സ്മാരകം നാമൊന്നിച്ച് പണി തീർക്കേണ്ടതാണ് സർച്ച ശക്തൻ പ്രിയ സഹോദരൻ്റെ ഖബറിനേ സ്വർഗപൂന്തോപ്പാക്കി മാറ്റട്ടേ - ആമീൻ

✍🏻 റഷീദ് കള്ളിയത്ത് ചെന്നൈ
----------------------------------------------------------------------------------------------------------

അശ്റഫ് കോയിസ്സൻ; മറക്കാനാവാത്ത നൻമകൾ

ഓർമ്മയിൽ മർഹൂം കോയിസ്സൻ അഷ്റഫിനെ അടുത്ത് കാണുന്നത്തും പരിചയപ്പെടുന്നതും എൻ്റെ മച്ചുണിയും അളിയനുമായ കള്ളിയത്ത് അബ്ദുറഹിമാൻ ഹാജിയുടെ മരണ ദിവസമാണ്. അദ്ദഹത്തിൻ്റെ മയ്യിത്ത് ആസ്പത്രിയിൽ നിന്ന് എത്തിയത് മുതൽ മയ്യിത്ത് മറവ് ചെയ്ത ഞങ്ങൾ തിരിച്ച് വീട്ടിൽ വരുന്നത് വരെ ഞങ്ങളോടൊപ്പം ഒരു കുടുംബാഗത്തെ പോലെ എന്നല്ല അതിലുപരി മയ്യിത്ത് പരിപാലനത്തിൽ സജീവമായ ഈ കുട്ടി ആരാണ് എന്ന് അന്വേഷിച്ചപ്പോളാണ് ഇതാണ് കോയിസ്സൻ അഷ്റഫ് എന്ന് ഒരാൾ പറഞ്ഞത്. അന്നത്തെ ആ പരിചയം പിന്നീട് വിരലിലെണ്ണാവുന്ന സന്ദർഭങ്ങളിൽ ഉണ്ടായ കൂടിക്കാഴ്ചയിൽ ഒതുങ്ങി. അവസാനമായി എൻ്റെ മച്ചുനിയൻ മർഹൂം കള്ളിയത്ത് അബ്ദുസ്സമദിൻ്റെ മരണ ദിവസമാണ്. അവിടെ മയ്യത്ത് കഫൻ ചെയ്യാനും മറ്റും ശാരീരികമായ അൽപം അവശതയോടെ പങ്കെടുത്തപ്പോൾ കൂടെ ഉണ്ടായിരുന്ന അരീക്കൻ ബാപുവാണ് അഷ്റഫിൻ്റെ അസുഖവിവരങ്ങൾ പറ ഞ്ഞത്. ഇവിടെ അഷ്റഫിനെ പറ്റി അനുസ്മരിച്ച പലരും നാട്ടിലെ മയ്യത്ത് പരിപാലനത്തിന് അദ്ദഹം കാണിച്ച നിസ്തുല സേവനം എടുത്ത് പറഞ്ഞപ്പോൾ, ഒരു നിയോഗമെന്നോണം അഷ്റഫിനെ പരിചയപ്പെട്ടതും അവസാനമായി കണ്ടതും മയ്യിത്ത് പരിപാലനവുമായി ബന്ധപ്പെട്ട ചടങ്ങിലാണെന്ന് ഓർത്ത് പോയി.സർവശക്താ അല്ലാഹു അഷ്റഫിൻ്റെ ബർസഖിയായ ജീവിതം ധന്യമാക്കട്ടെ എന്നും അവരുടെ കുടുംബത്തിന് ക്ഷമയും മനസ്സമാധാനവും ഉണ്ടാകട്ടെ - ആമീൻ

✍🏻 മുഹമ്മദ് കാവുങ്ങൽ
----------------------------------------------------------------------------------------------------------

മണിയറ ചമയങ്ങളിൽ തെളിയുന്നത്

ജീവിതത്തിലെ നികത്താനാവാത്ത കനത്ത നഷ്ടങ്ങളിലൊന്നാണ് ഏറെ പ്രിയങ്കരനും സ്നേഹസമ്പന്നനുമായ പ്രിയപ്പെട്ട അശ്റഫിന്റെവിയോഗം വിശ്വസിക്കാൻ അല്പംസമയം വേണ്ടി വന്നു. എല്ലാം അല്ലാഹുവിന്റെ വിധി. എല്ലാവരുടെയും മടക്കം നാഥനിലേക്ക് തന്നെയാണ് ചിലരെ അല്ലാഹു നേരത്തെ വിളിക്കുന്നു. താങ്ങാനാവാത്ത വേദനയാണ് സമ്മാനിച്ചത്.  കാലമെറേ വേണ്ടി വന്നേക്കാം ഈ ഷോക്കിൽ നിന്നും മുക്തമാവാൻ.... എന്നാലും പരമകാരുണ്യവാനായ അല്ലാഹുവിന്റെ അലംഘനിയമായ വിധി അത് അംഗീകരിച്ചേ മതിയാകൂ.... സ്കൂൾ പഠിക്കുന്ന കാലം സ്ഥിരമായ കാഴ്ചയായിരുന്നു കുറ്റൂരിലെ ലീഗ് ഓഫീസിലെ അശ്‌റഫിന്റെആത്മാർത്ഥമായ കലയും  പട്ടികയും ചാകും ഉപയോഗിച്ചുള്ള ബോർഡ് നിർമ്മാണത്തിലെകരവിരുതും പ്രതീക്ഷിക്കാതെ അശ്‌റഫിന്റെ മനോഹരമായ കരവിരുത് ഞാനും അനുഭവിച്ചു എന്റെ കല്യാണ സമയത്ത് പ്രതിഫലം മോഹിക്കാതെ 90 കളിലെ മനോഹരമായ മണിയറ നിർമിച്ചാണ് എന്നെ നെട്ടിച്ചത് പരിശുദ്ധ റമസാൻ മാസത്തിന്റെ പുണ്യത്തിന്റെ നിറവിൽ നാഥന്റെ വിളിക്കുത്തരം നൽകി ഇഹലോകത്തോട് വിട പറഞ്ഞു പോയ പ്രിയ സുഹ്യത്തിന്റെ പരലോക ജീവിതം സന്തോഷത്തിലാക്കുകയും അറിഞ്ഞോ അറിയാതെയോ ചെയ്തുപോയ എല്ലാ തെറ്റുകുറ്റങ്ങളും പൊറുത്ത് മാപ്പാക്കി കൊടുക്കുവാനും സ്വർഗ്ഗവകാശികളിൽ ഉൾപ്പെടുത്തി നമ്മളേവരെയും പരലോക ജീവിതത്തിൽ വീണ്ടും ഒന്നിപ്പിക്കണമേയെന്ന് മനമുരുകി പ്രാർത്ഥക്കുന്നു... അല്ലാഹു സ്വീകരിക്കട്ടെ - ആമീൻ

✍🏻 അബ്ദുൽ മജീദ് അരീക്കൻ  
----------------------------------------------------------------------------------------------------------

ഒരു ജനകീയ പ്രതിഷേധത്തിൻ്റെ ഓർമ്മ

ഇന്നത്തെ പ്രാർഥനകളിൽ മുഴികിയ ഈ ഗ്രൂപ്പ് നോക്കിയാലറിയാം  അശ്റഫ്ക എത്രത്തോളം ഈ നാടിനോടും നമ്മളോടും  ഹൃദയബന്ധമുണ്ടെന്ന് .. അശറഫ്കയുമായി നരവധി അനുഭവങ്ങൾ പങ്കുവെക്കുവാനുണ്ട് അദ്ദേഹത്തിൻ്റെ നേതൃ പാഠവം NRC CAAക്കെതിരെ  കുറ്റൂർ നോർത്ത് ജനകീയ കൂട്ടായ്മ നടത്തിയ ഒരു സമര പരിപാടിക്ക് വേണ്ടി  ആദ്യം ബന്ധപ്പെട്ടത് അശ്റഫ്കയെ യാണ്  സമരം എങ്ങനെ തുടങ്ങി അവസാനിപ്പിക്കണം എന്നത് അദ്ദേഹത്തിൻ്റെ പൂർണ്ണ മാർഗ്ഗ നിർദേശത്തിലൂടെ യായിരുന്നു ... അവസാനമായി പലയിടത്ത് വെച്ചും കണ്ട് ബൈക്കിൽ സാലാം പറഞ്ഞ് അകന്ന് പോയി .. എങ്കിലും ഫസൽ ഹാജി (മൂത്താപ്പ) യുടെ മയ്യിത്ത് പരിപാലത്തിൻ്റെ വേളയിൽ തുണി മുറിക്കുമ്പോ ചോദിച്ചു ജ്ജ് കുളിപ്പിക്കാൻ നിൽ കുന്നുണ്ടോ ..? ഞാൻ അതെ എന്ന് തലയാട്ടി ഉണ്ടെങ്കിൽ മാറ്റാൻ ഒരു തുണി കൈയ്യിൽ വെച്ചോ ... ഞാൻ തുണി എടുത്ത് വന്നപ്പോഴേക്കും എടുത്ത് വെച്ചിരുന്നു .... അങ്ങിനെ ഒരു പാട് അനുഭവങ്ങൾ..... പഞ്ചായത്ത് ഇലക്ഷൻ്റെ ദിവസങ്ങൾക്ക് മുമ്പ് പല പരിപാടികളിൽ വച്ചും എന്നെ അറിയുന്ന അശ്റഫ്ക്ക ഒരു കളിയാക്കൽ രൂപത്തിൽ അഞ്ചാറു തവണ എന്നോട് ചോദിച്ച ചോദ്യമുണ്ട് ....സിറൂ....

ശരിക്കും അൻ്റെ നിലപാടെന്തണ് ...

ഞാൻ പറയും ങ്ങളും ഞാനും രണ്ട് പഞ്ചായത്തുകാരാണ് ....

ഞങ്ങളെ വാർഡിൽ UDF സിന്ദാബാദ് .....

അത് കേട്ട് പൊട്ടി ച്ചിരിക്കും .....

മനസ്സിൽ നിന്ന് മാഞ്ഞ് പോകാത്ത മുഖം .....😥

നാഥ...നിൻ്റെ സ്വർഗീയ ആരാമത്തിൽ  ഞങ്ങളെ നീ ഒരുമിച്ച് കൂട്ടണെ നാഥാ.....

ജീവിതത്തിലെ സർവ്വ പാപങ്ങളും നീ പൊറുത്ത് കൊടുക്കണെ റഹ്മാനെ - ആമീൻ 

✍🏻 സിറാജ് അരീക്കൻ
----------------------------------------------------------------------------------------------------------

മനസ്സിൽനിന്ന് മായുന്നില്ല ആമുഖം

അഷ്റഫ് എന്ന ആ മഹാ വ്യക്തിത്വം . ഇത്രയേറെ ജനങ്ങളുടെ മനസ്സിൽ ഇടം പിടിച്ചിട്ടും. അത് ഒന്നും ഭാവികാതെ സാധാരണക്കാരനിൽ സാധാരണക്കാരനായ ജീവിച്ച . ചെറുപ്പം മുതലേ പൊതുപ്രവർത്തനം  ജീവിതത്തിൻറെ ഭാഗമാക്കി നാടിനും വേണ്ടി ജീവിച്ച്.ഒന്നൂഠ. പ്രതീക്ഷിക്കാതെ പ്രവർത്തിച്ച  ഒരു വ്യക്തിത്വത്തിന് ഉടമയായിരുന്നു. വിടവാങ്ങൽ മനസ്സിൽ നിന്നും മായുന്നില്ല . ഞാൻ കൂടെ പഠിച്ച വ്യക്തിയായിരുന്നു. പഠിക്കുമ്പോൾ തന്നെ പച്ചയായ മനുഷ്യനായിരുന്നു. അച്ചടക്കമുള്ള ഒരു കലാകാരനായിരുന്നു. ചിത്രകലയിൽ എന്നും ക്ലാസിൽ മുൻപന്തിയിൽ ആയിരുന്നു. അതുപോലെ എൻറെ ജീവിതത്തിൽ ആദ്യമായി മയ്യിത്ത് കുളിപ്പിക്കാൻ വേണ്ടി. അസീവാ. നമുക്ക് ചെയ്യാം എന്നു പറഞ്ഞു എന്നെ ആദ്യമായി അതിലേക്ക് എത്തിച്ചത്. എനിക്കൊന്നും അറിയില്ല എന്ന് പറഞ്ഞപ്പോൾ . ഒപ്പം നിന്നാൽ മതി എന്ന് പറഞ്ഞു അത് എൻറെ ജീവിതത്തിൽ  വലിയ പാഠമാണ്. തീരാത്ത വാക്കുകളുണ്ട്. എഴുതാൻ കഴിയുന്നില്ല. അല്ലാഹു നമ്മുടെ എല്ലാം എല്ലാം ഇഷ്ട സഹോദരന് സ്വർഗ്ഗത്തിൽ ഒരിടം നൽകി അനുഗ്രഹിക്കട്ടെ - ആമീൻ

✍🏻 അബ്ദുൽ അസീസ് ആലുങ്ങൽ   
----------------------------------------------------------------------------------------------------------

നിറങ്ങളിൽ തെളിയുന്ന ഓർമ്മകൾ

നിറങ്ങളുടെ ലോകത്ത് പാറിപ്പറന്ന കാലത്താണ് അഷ്റഫുമായി കൂടുതലടുക്കുന്നത്. ഞങ്ങൾ ഒരുമിച്ച് പെയ്ൻ്റിംഗ് ജോലിക്ക് പോയിരുന്നു. ആയിടക്കാണ് അഷ്റഫിന് ഒരു വിസ ശരിയായതും മെഡിക്കലിന് പോയപ്പോൾ ഹൃദയ വാൾവിന് ഒരു പ്രശ്നമുണ്ടെന്ന് കണ്ടെത്തിയതും വിദേശത്ത് ജോലിക്ക് പോകാൻ പറ്റില്ലെന്നും മനസ്സിലായത്. പെയ്ൻ്റിംഗ് ജോലി തുടരുന്നതിനിടയിൽ തന്നെ ഓട്ടോ ഡ്രൈവറായും ജോലി തുടർന്ന അഷ്റഫ് അന്ന് തന്നെ രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിലൊക്കെ സജീവമായിരുന്നു. സേവനം തന്നെയായിരുന്നു അഷ്റഫിൻറെ ജീവിതം! ഓരോ റമളാനാകുമ്പോഴും ഏതാനും സ്ത്രീകൾക്ക് നമസ്കാരക്കുപ്പായം വിതരണം ചെയ്യാറുണ്ടെന്ന് എൻറെ മകൻ പറഞ്ഞപ്പോഴാണ് ഞാനറിഞ്ഞത്. ആരുമറിയാതെയുള്ള, അള്ളാഹുവിൻറെ പ്രതിഫലം മാത്രം ലക്ഷ്യം വെച്ചുള്ള ഇത്തരം സേവനങ്ങൾ പരലോകത്ത് അഷ്റഫിന് ഒരു മുതൽക്കൂട്ട് തന്നെയായിരിക്കും. ഈ പ്രാവശ്യം ഞാൻ നേപ്പാൾ വഴി പോകുകയാണെന്ന് പറഞ്ഞപ്പോൾ നിർത്താൻ കഴിയുന്നില്ല അല്ലേ എന്ന് ചോദിച്ച് സന്തോഷത്തോടെ യാത്രയാക്കിയത് ഓർക്കുന്നു. ആ മരണ വാർത്ത PK ഹനീഫ പറഞ്ഞപ്പോൾ മനസ്സിൽ വിശ്വസിക്കാനൊരു പ്രയാസം പോലെയായിരുന്നു.

അദ്ദേഹത്തിൻറെ ബർസഖി ജീവിതം സന്തോഷത്തിലാക്കിക്കൊടുക്കട്ടെ...

അദ്ദേഹത്തിൻറെ ഖബറിടം വിശാലമാക്കിക്കൊടുക്കട്ടെ...

അദ്ദേഹത്തെയും നമ്മളെയും സ്വർഗ്ഗത്തിൽ ഒരുമിച്ച് കൂട്ടണെ - ആമീൻ

✍🏻 എം.ആർ.സി അബ്ദുറഹിമാൻ  
----------------------------------------------------------------------------------------------------------

അശ്റഫ് കോയിസ്സൻ: നിനച്ചിരിക്കാതെ മറഞ്ഞു പോയൊരാൾ

കുറ്റൂരിന്റെ സാംസ്‌കാരിക ഭൂമികയിൽ തന്റെ സ്വതസിദ്ധമായ പുഞ്ചിരികൊണ്ട് നിലാവ് പടർത്തിയ പ്രിയപ്പെട്ടവൻ... നിനച്ചിരിക്കാതെ അസ്തമിച്ചത് സ്നേഹ ധരാളിത്തം കൊണ്ട് നമ്മേ കമ്പളം പുതപ്പിച്ച കരുതലിന്റെ കുളിർ നിലാവാണ്, ജീവിതം എങ്ങിനെയാവണമെന്ന് പുതു തലമുറയ്ക്ക് മുൻപിൽ ജീവിച്ചുകാണിച്ചുതന്ന അനുകരണീയമായ അത്യപ്പൂർവ്വമായ ഒരധ്യയത്തിനാണ് നിനച്ചിരിക്കാതെ തിരശീലവീണിരിക്കുന്നത്... നാടിനായ്,സഹജീവികൾക്കായ് മെഴുക്തിരി കണക്കേ ഉരുകിതീർന്ന അഷ്‌റഫിന്റെ കാഴ്ചപാടുകളും സ്വപ്നങ്ങളും അണഞ്ഞുപോകാതെ ഇനിയും നാടിനു പ്രകാശമാവാൻ നാമോരോരുത്തരും സൂസജ്ജരായി മുന്നിട്ടിറങ്ങുമെന്ന പ്രതിജ്ഞ തന്നെയാവണം പ്രിയപെട്ടവന്റെ ഓർമ്മകൾക്ക് മുൻപിൽ നമുക്ക് സമർപ്പിക്കാനുണ്ടാവേണ്ടതും.

സർവ്വശക്തൻ അദ്ദേഹത്തേയും നമ്മെയും സ്വർഗത്തിൽ ഒരുമിച്ച് കൂട്ടട്ടേ - ആമീൻ

✍🏻 മാലിഖ് മക്ബൂൽ ആലുങ്ങൽ
----------------------------------------------------------------------------------------------------------

പകരം വെക്കാനിലാത്ത വ്യക്തിത്വം

ഇന്നലെ മുതൽ നമ്മുടെ അഷറഫിനെ അനുസ്മരിച്ചു കൊണ്ട് ഒരു പാട് അനുഭവങ്ങളും അതുപോലെ തന്നെ പ്രാത്ഥനകളും ആയിരുന്നു ആ പ്രാർത്ഥന കൾ എല്ലാം അള്ളാഹു സ്വീകരിക്കട്ടെ - ആമീൻ 

90കൾക്ക് മുമ്പാണ് അഷറഫുമായി ഞാൻ കൂടുതൽ അടുക്കുന്നത് എല്ലാവരും പറഞ്ഞ പോലെ നല്ല ഒരു കലാകാരൻ പ്രധാന മായും ബോഡ്  ബാനർ പിന്നീട് പാർട്ടി പ്രവർത്തനം അങ്ങനെ യാണ് തുടക്കം മരിക്കുന്നതിന് ഒരു ദിവസം മുന്നെ വരെ അവനു മായി പോണിൽ സംസാരിച്ചു പിരിഞ്ഞതാണ് നല്ല അനുഭവങ്ങൾ അല്ലാതെ ഒന്നും പറയാനില്ല  ഒരു കാര്യം തീർച്ചയായും നമുക്ക് പറയാം അഷറഫിന്  പകരം വെക്കാൻ ഇനി ഒരാൾ നമുക്ക് നമ്മുടെ നാട്ടിൽ ഇല്ലാ എന്ന് അത് അവന്റെ മാത്രം പ്രതേകത ആയിരുന്നു  കൂടുതൽ എഴുതാൻ കഴിയുന്നില്ല  അള്ളാഹുവേ  ഞങ്ങളുടെ അഷറഫിന്റെ പരലോക ജീവിതം ഭംഗി യുള്ളതാകാണേ  നാഥാ - ആമീൻ  

✍🏻 പരി സൈദലവി
----------------------------------------------------------------------------------------------------------

വിഷമാവസ്ഥകൾക്കിടയിലും സുസ്മേരവദനനായി...

2002ൽ ഞാൻ ആദ്യമായി കാണുമ്പോൾ ചിത്രകലയായിരുന്നു അഷ്‌റഫിന്റെ ജീവിത സരണി. അവൻ എനിക്ക് ധാരാളം ബോർഡുകളും banner കളും എഴുതിത്തന്നു. പിന്നീട് സ്ഥിരം ആയി കക്കാടംപുറത്ത് കാണാൻ തുടങ്ങിയത് മുതൽ ഞാനവനിലെ നിറപുഞ്ചിരിയും സേവന ത്വരയും നേതൃ പാടവവും അനുഭവിച്ചറിഞ്ഞു.ഉപജീവനമാർഗത്തോടൊപ്പം ജീവകാരുണ്യപ്രവർത്തനവും വിദ്യാഭ്യാസ രാഷ്ട്രീയ പ്രവർത്തനങ്ങളും അവനിൽ സമരസപ്പെടുന്നത് ശ്രദ്ധാവിഷയമായി. ഏണിപ്പടികളിൽ ഓരോന്നിലേറി പുതിയ തലങ്ങളിലേക്ക് ആത്മ ധൈര്യത്തോടെ അവൻ എത്തി നോക്കി. വിഷമാവസ്ഥകൾക്കിടയിലും സുസ്മേര വദനനായി നമ്മോടിടപെട്ട ഒരു മാതൃകാ പൊതു പ്രവർത്തകൻ.. അദ്ദേഹത്തിന്റെ അകാലവിയോഗം സ്നേഹക്കൂട്ടങ്ങളിൽ സൃഷ്ടിച്ച വിങ്ങലും വേദനയും ചെറുതല്ല.. അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ - ആമീൻ.

✍🏻 എ.യു കുഞ്ഞഹമ്മദ് 
----------------------------------------------------------------------------------------------------------

ഒരു പ്രദേശത്തിൻ്റെ തീരാവേദന

പുലർച്ചെ  കുന്നുംപുറം ദാറുഷിഫാ ആശുപത്രിയിൽ അഷ്‌റഫിനെ കൊണ്ട് വന്നപ്പോൾ  കണ്ട   ഒരു സുഹൃത്താണ് ആ വിവരം അറിയിച്ചത്. വിശ്വസിക്കാൻ കഴിഞ്ഞില്ല.തുടർന്ന് അദ്ദേഹത്തിന്റെ വീട്ടിലെത്തിയപ്പോൾ ആ നാട് മുഴുവൻ അവിടെയുണ്ട്. കോയിസ്സൻ അഷ്‌റഫ്‌ ആ പേര്   പ്രസിദ്ധമാണ്,   മൂന്ന് പതിറ്റാണ്ടിന്റെ പരിചയമുണ്ട്, എവിടെ നിന്ന് കണ്ടാലും എന്തെങ്കിലും ഒന്ന് പറയും, തികച്ചും സാധാരണക്കാരനായി ജീവിച്ച്  പ്രാദേശികമായി ഉന്നത പദവികളിൽ എത്തിയത്  അത്ഭുതമാണ്.അഷ്‌റഫ്‌ എല്ലാവർക്കും ഒരു പാഠമാണ്, പൊതു പ്രവർത്തനം സാമൂഹിക പ്രവർത്തനം  ഇതിനൊന്നും  ഒന്നും തടസ്സമല്ല  എന്ന് ജീവിച്ച് കാണിച്ചു തരികയായിരുന്നു.തന്റെ പള്ളിയിൽ  ഇബാദത്തിൽ ഇഹ്തികാഫ്‌ ഇരിക്കുന്നതിനേക്കാൾ എത്രയോ മടങ്ങ് പ്രതിഫലമാണ്  മറ്റൊരാൾക്ക്  വേണ്ടി ഇറങ്ങി നടക്കുക എന്ന് അരുളിയ   നബി തങ്ങളുടെ കല്പനയുടെ അംശം  അഷ്റഫിൽ കാണാൻ കഴിയും.റമളാനിന്റെ പവിത്രം കൊണ്ട് റബ്ബ്  സ്വർഗത്തിൽ വെച്ച് കാണാൻ ഭാഗ്യമുണ്ടാകട്ടെ - ആമീൻ

✍🏻 മുജീബ് പി.കെ
----------------------------------------------------------------------------------------------------------