Thursday, 27 June 2019

വിസ്മൃതിയിലാണ്ട് പോയ ഒറ്റത്തടി ജീവിതങ്ങൾ


ഏതോ ഒരു വ്യാഴാഴ്ച വൈകുന്നേരം ഉമ്മ വീട്ടിലേക്കുള്ള വഴിയരികിൽ വെച്ചാണ് പണിക്കത്യേരെ ആദ്യമായി കാണുന്നത്. മക്കളോ ഉറ്റവരോ കൂട്ടിനില്ലാത്ത  ഒറ്റമുറി ജീവിതം. മണ്ണുരുളകൾ കൊണ്ടുണ്ടാക്കിയ ഓല മേഞ്ഞ കൊച്ചു വീട്. ഇടക്കിടെ കടന്നു പോവുന്ന വഴിപോക്കരാണ് ആ ജീവിതത്തിന്റെ വിരസത യകറ്റുന്നത്. മുറുക്കി ചുവന്ന മോണ കാട്ടി അവർ ചിരിക്കുകയും വിശേഷങ്ങൾ ചോദിക്കുകയും ചെയ്തിരുന്നു. എന്നാലും കുട്ടികളായ ഞങ്ങൾക്ക് അവരെ കാണുന്നത് പേടിയായിരുന്നു.  അവരുടെ കാതിൽ വലിയ രണ്ട് തുളകളുണ്ടായിരുന്നു. പല്ലുകൾ കൊഴിഞ്ഞ് തീർന്നതിനാൽ കവിളുകൾ ഉള്ളിലേക്ക് ഒട്ടിയിരുന്നു. വാർധക്യത്തിന്റ ചുളിവുകൾ മാത്രം ആ വല്യമ്മയിൽ ബാക്കിയായി.  പാടത്തേക്കുള്ള  നടത്തത്തിനരികിൽ പിന്നീട് അവരെ കാണുന്നത് പതിവായി.  ചാണകം മെഴുകിയ ആ വീട്ടുമുറ്റത്ത് പലപ്പോഴും അവർ മുട്ടിപ്പലയിട്ട് ഓല മൊടയുന്നത് കണ്ടു. അധികം സംസാരിക്കാത്ത പ്രകൃതമായിരുന്നു പണിക്കത്യേരുടേത്.  സദാ നേരവും ആ വീടാകെ മൗനം പൊതിഞ്ഞു നിന്നു. ആ മൗനത്തിന്റെ ഭാരം ഇറങ്ങുക കുറ്റൂർ തോട്ടിലെ കുട്ടികളുടെ ആർപ്പുവിളികൾ കേൾക്കുമ്പോഴാവും. ആ വീട്ടുമുറ്റത്ത് നിന്ന് നോക്കിയാൽ കതിര് കൊത്തിപ്പാറുന്ന തത്തക്കൂട്ടങ്ങളെ കാണാം. പണി കഴിഞ്ഞു പോവുന്നവരും  സ്കൂൾ കുട്ടികളുമെല്ലാം ഇതു വഴി തന്നെയാണ് നടന്ന്പോയിരുന്നത്. പിന്നീടെപ്പോഴോ പണിക്കത്യേര് രോഗം വന്ന്കിടപ്പിലായി. തൂത്തു വാരാൻ ആളില്ലാതെ കരിയിലകൾ വീണ് മുറ്റം നിറഞ്ഞു. അധികം കഴിയാതെ അവർ മരണപ്പെട്ടു. അകലെയുള്ള  ബന്ധുക്കൾ വന്ന് മൃതദേഹം അവരുടെ നാട്ടിലേക്ക് കൊണ്ട് പോയെന്നാണ് ഓർമ്മ. പിന്നീട് ഒരുപാട് കാലം ഒരു ഓർമ്മക്കെന്ന പോലെ ആ മൺവീട് ദ്രവിച്ച് കിടന്നിരുന്നു. അതു വഴി പോവും നേരം പണിക്കത്യേരുടെ ഓർമ്മകൾ ഉള്ളിൽ വന്ന് നിറയും. ആ വീടിന്റെ അടയാളങ്ങൾ പോലും പിന്നീടെപ്പോഴോ മണ്ണടിഞ്ഞ് തീർന്നു. അവർ എങ്ങനെയാണ് ഈ നാട്ടിൽ വന്നതെന്നോ അവരുടെ ബന്ധുക്കൾ എവിടെയാണെന്നോ ഇന്നും മനസ്സിൽ ഉത്തരം കിട്ടാത്ത ചോദ്യങ്ങളാണ്. ഗ്രാമീണ പശ്ചാത്തലത്തിലെ സ്ത്രീ ജീവിതങ്ങളുടെ അതിജീവന ശേഷിയെ കുറിച്ച് കൂടുതൽ പഠനങ്ങളുണ്ടായിട്ടില്ല. ആൺതുണയില്ലാത്ത ജീവിതങ്ങൾ സമൂഹത്തിന്റെ ബാധ്യതയായിട്ടാണ് കണക്കാക്കപ്പെട്ടത്. എന്നാൽ അത്തരം ഔദാര്യങ്ങൾക്ക് കാത്തിരിക്കാതെ അതിജീവന ശേഷി പ്രകടിപ്പിച്ച സ്ത്രീ ജീവിതങ്ങളെ കുറിച്ച്  ഇതുപോലെ ഒരു പാട് പറയാനുണ്ട്. 

പ്രവാസം സ്ത്രീ നിർവ്വഹണങ്ങളെ സ്വയം പര്യാപ്തമാക്കിയെന്ന് നിരീക്ഷിക്കുന്നവരാണ് നമ്മൾ. എന്നാൽ നാട്ടിൽ ഗൾഫിന്റെ സാമൂഹിക ജീവിതം സ്വാധീനിക്കപ്പെടുന്നതിന് മുമ്പേ ഇത്തരം ഒറ്റത്തടി ജീവിതങ്ങൾ കാണിച്ച അതിജീവന ശേഷി കാര്യമായ പഠനങ്ങൾ അർഹിക്കുന്നു. പ്രാരാബ്ദങ്ങളുടെ ഞെരുക്കങ്ങൾക്കിടയിലും അത്യധ്വാനം ചെയ്ത് ജീവിതത്തിന്റെ രണ്ടറ്റം മുട്ടിച്ചവരായിരുന്നു ഇവർ. പോയതലമുറയിലെ മനോധൈര്യത്തിന്റെ മകുടോദാഹരണങ്ങൾ. സാഹചര്യങ്ങളാണ് ആരെയും ജീവിതം പഠിപ്പിക്കുന്നത്. തുണക്കാളില്ലാഞ്ഞിട്ടും ഒറ്റക്ക് പൊരുതാൻ ഇവർ കാണിച്ച ത്രാണിക്ക് കാലങ്ങൾക്കിപ്പുറത്തും വായനകളുണ്ടാവണം. വിധിയുടെ വിലാപങ്ങളല്ല. മനക്കരുത്തിന്റെ നാട്ടു ജീവിതങ്ങളാണ് ഇവരിൽ നമ്മൾ അറിഞ്ഞതും അനുഭവിച്ചതും.
---------------------------
✍🏼 സത്താർ കുറ്റൂർ

Wednesday, 19 June 2019

ജൂൺ 19 വായനാദിനം



''വായിച്ചാലും വളരും,
 വായിച്ചില്ലെങ്കിലും വളരും;
 വായിച്ചാല്‍ വിളയും,
 വായിച്ചില്ലെങ്കില്‍ വളയും''
                   📝കുഞ്ഞുണ്ണിമാഷ്

ഇന്ന് ജൂൺ 19 വായനാദിനം. 
1996 മുതലാണ് കേരള സർക്കാർ ജൂൺ 19 വായനാദിനമായി പ്രഖ്യാപിക്കുന്നത്. 
കേരള ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ സ്ഥാപകൻ പി.എൻ പണിക്കരുടെ ചരമദിനമാണ് വായനാദിനമായി മലയാളികൾ ആചരിക്കുന്നത്. എന്നാൽ ലോക വായന (പുസ്തക)ദിനം ഏപ്രിൽ 23 ആണ്.

നിരന്തരമായ വായന ഓർമ്മശക്തിയെ പ്രശോഭിച്ചു നിർത്തുമത്രെ. അറിവാണ് ഏറ്റവും വലിയ ആയുധം. അറിവ് നേടുന്നതിന് ഏറ്റവും ഫലപ്രദം വായന തന്നെ. മനുഷ്യനെ നേർവഴിക്ക് നയിക്കാനും വേണ്ടിടത്ത് തിരുത്താനും വായന ഏറെ പ്രയോജനപ്പെടുന്നു. നമ്മുടെ സംസ്കാരം രൂപപ്പെടുത്തുന്നതിൽ  പരന്ന വായന ഏറെ സ്വാധീനം ചെലുത്തുന്നു. ആചാര്യന്മാരും വിപ്ലവകാരികളും ഉയർന്ന ചിന്തകരും നിരന്തരമായ  വായനയുടെ ഉപാസകനായിരുന്നു എന്നു കാണാം. 

സോഷ്യൽ മീഡിയയെ നന്നായി വായിക്കാൻ ഉപയോഗപ്പെടുത്തുന്നവർ ഇന്ന് ധാരാളമാണ്. pdf വഴിയും google വഴിയും ധാരാളം പുസ്തകങ്ങൾ നമുക്ക് വായിക്കാൻ കിട്ടുന്നുണ്ട്.  ഫേസ്ബുക്കിലും വാട്സ്ആപ്പിലും വരുന്ന ലേഖനങ്ങളും നമ്മെ വായനയോട് കൂടുതൽ അടുപ്പിക്കുന്നു. എങ്കിലും യഥാർത്ഥ വായനാസുഖം ലഭിക്കുന്നത് പുസ്തകങ്ങളിൽ കൂടി തന്നെയാണ് എന്നാണ് എന്റെ അഭിപ്രായം. പുതുതലമുറയുടെ വായന രീതി നിരന്തരം മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. നിഖില മേഖലകളിലും  ഇലക്ട്രോണിക് മാധ്യമങ്ങൾ പിടിമുറുക്കിയിട്ടുണ്ടെങ്കിലും അച്ചടി മാധ്യമങ്ങൾക്കും  പ്രസിദ്ധീകരണങ്ങൾക്കും ഒട്ടും കുറവ് വന്നിട്ടില്ല. അതുകൊണ്ടുതന്നെ ലോകാവസാനം വരെ  പുസ്തകങ്ങളും വായനയും നിലനിൽക്കുകതന്നെ ചെയ്യും.
എല്ലാ വായനക്കാർക്കും 
എന്റെ വായനാദിന ആശംസകൾ.
--------------------------------------
ഫൈസൽ മാലിക് വി.എൻ

Wednesday, 5 June 2019

ഓർമ്മത്തുണ്ട് : ചെറിയൊരു ഉള്ളടക്കം


വെയിൽ ചാഞ്ഞ് വരുന്നൊരു നേരത്തായിരുന്നു വീടിനടുത്ത് നിന്ന് ആ അപകടത്തിന്റെ അലർച്ച കേട്ടത്. തൊട്ടുപിന്നാലെ തന്നെ ഉമ്മറത്തെ ചാരുകസേര എടുക്കാൻ ആരൊക്കെയോ പാഞ്ഞെത്തി. കൂക്കി വിളിച്ചും ആർത്ത് കരഞ്ഞും നൊടിയിട കൊണ്ട് നാട് മുഴുവൻ അവിടം വളഞ്ഞ് നിന്നു. അന്നാണ് ആദ്യമായി പൂമുഖത്തെ ഇടവഴിയിലൂടെ മരണം വെള്ളപുതച്ച് പോവുന്നത് കണ്ടത്. വല്യുമ്മ പറഞ്ഞിരുന്ന കഥകളിൽ മാത്രം കേട്ടിരുന്ന മരണത്തെ തൊട്ടടുത്ത് നിന്ന് കണ്ട് ഉള്ള് നടുങ്ങി. അത്യാഹിതം നടന്ന ആ പാറക്കെട്ടുകൾക്കരികിലെ ചോരപ്പാടുകൾ കുഞ്ഞോർമ്മകളിലിന്നും കല്ലിച്ച് കിടക്കുന്നു. പിന്നീട് ഈ മലാരമിറങ്ങി പോവുമ്പോഴെല്ലാം അന്നത്തെ നിലവിളി മനസ്സിനെ അസ്വസ്ഥപ്പെടുത്തും. ഇളം മനസ്സിനേൽക്കുന്ന ആഘാതങ്ങൾ എത്ര ആഴത്തിലാണ് നമ്മെ മുറിവേൽപ്പിക്കുന്നതെന്ന് ഇത്തരം അനുഭവങ്ങളാണ് ബോധ്യപ്പെടുത്തിയത്. ജീവിതത്തിൽ ആദ്യമായി കണ്ട ഒരപകടത്തിന്റെ ചോര വാർന്ന ഓർമ്മയാണിത്.പിന്നീട് ജീവിതയാത്രയിൽ നാട് നടുങ്ങിപ്പോയ ചില അപകടങ്ങൾക്കും ദാരുണ മരണങ്ങൾക്കുമെല്ലാം ദൃക്സാക്ഷിയായി. ഈ ജീവിതം എത്ര നിസ്സാരമാണെന്ന യാഥാർത്ഥ്യം ഇത്തരം സന്ദർഭങ്ങൾ കൺമുന്നിൽ വന്ന് നമ്മെ  ബോധ്യപ്പെടുത്തുകയായിരുന്നു.
ജീവിതയാത്രയിൽ വല്ലാതെ അടുപ്പം കാട്ടിയവരും കടപ്പാട് കാട്ടേണ്ടവരുമെല്ലാം ഊഴം വെച്ച് മടങ്ങിപ്പോയിരിക്കുന്നു.അവർ ഇട്ടേച്ച് പോയ ശൂന്യതയുടെ വിടവ് കാലമെത്ര കഴിഞ്ഞിട്ടും അങ്ങിനെ തന്നെ കിടക്കുകയാണ്. അത്യാഹിതങ്ങളുടെയും മാരകരോഗങ്ങളുടെയും ഇരകളായിരുന്നു പലരും. അവരിൽ കുടുംബാംഗങ്ങളും കളിക്കൂട്ടുകാരും ഉണ്ടായിരുന്നു. ചില വേർപാടുകളെല്ലാം ദീർഘനാളത്തെ മൂകത തന്നെ സൃഷ്ടിച്ചു. അവരുടെ ഓർമ്മകൾ ഇടക്കിടെ വന്ന് ഉളളിൽ തറച്ചു. രാത്രിയുടെ അന്ത്യയാമങ്ങളിൽ ഉറക്കം കെടുത്തി. ചില സങ്കടങ്ങളങ്ങനെയാണ് കാലമെത്ര കഴിഞ്ഞാലും അവ പുറത്തേക്ക് ഒഴിക്കാനാവില്ല. പകുത്ത് കൊടുക്കും തോറും അവ തെളിഞ്ഞു വരും. വഴി ചോദിക്കാതെ ഉള്ളിലേക്ക് ഊർന്ന് ഇറങ്ങിയതാവും അതിന്റെ വേരുകൾ. മരിച്ചവരെ കുറിച്ചുള്ള മങ്ങാത്ത ഓർമ്മകളാണ് അവരോടുള്ള കടപ്പാടുകളെന്ന് എവിടെയോ വായിച്ചിട്ടുണ്ട്.


മൂന്ന് വർഷം മുമ്പ് തുടക്കമിട്ട 'തത്തമ്മക്കൂട്' വാട്സാപ്പ് കൂട്ടായ്മയാണ് ഈ കടപ്പാടുകൾ പകുത്ത് കൊടുക്കുന്നതിനായി ഒരിടം ഒരുക്കിയത്. അതിലൂടെ നാട്ടുകാരായ ഒരു പാട് പേർ അനുസ്മരിക്കപ്പെട്ടു.
നാടിന്റെ സാംസ്കാരിക ഇടമായി ഈ കൂട്ടായ്മ വളർന്നതിൽ നല്ല പങ്ക് ഈ കോളത്തിനാണ്. ആ ഓർമ്മകളുടെ തിണർപ്പിൽ നിന്ന്  ചില വേദനകൾ മാത്രം അടുക്കി വെച്ചുണ്ടാക്കിയതാണീ പുസ്തകം.
കഴിഞ്ഞ നാൽപ്പത് വർഷത്തിനിടയിൽ ഈ ഗ്രാമത്തിൽ നിന്ന് മരണത്തിലേക്ക് മറഞ്ഞ മുപ്പത്തി ഒന്ന് ചെറുപ്പക്കാരെ കുറിച്ചാണ് പുസ്തകത്തിന്റെ ഉള്ളടക്കം. എല്ലാം ആത്മബന്ധങ്ങളുടെ നേരനുഭവങ്ങളാണ്.
വേർപാടിന്റെ വിങ്ങലില്ലാതെ പുസ്തകത്തിന്റെ ഒരു താളു പോലും  മറിക്കാൻ കഴിയില്ല.
മരണത്തിന്റെ കാലഗണന വെച്ചാണ് ഓരോ അധ്യായവും ക്രമീകരിച്ചിരിക്കുന്നത്.
പ്രസാധകർ മാത്രമല്ല എഴുത്തുകാരും വായനക്കാരുമെല്ലാം ഒരേ നാട്ടുകാരാണ്. മലയാളത്തിന്റെ ഗ്രാമീണാനുഭവങ്ങളിൽ ഇങ്ങനെ ഒരു ഉദ്യമം ഇതിന് മുമ്പ് ഉണ്ടായിട്ടുണ്ടാവില്ലെന്നാണ് ഇതുവരെയുള്ള വിചാരം. ബാല്യത്തിന്റെ കളി രസങ്ങളിൽ തോളിൽ പിടിച്ച് നടന്ന് വിധിയുടെ വിവിധ ഘട്ടങ്ങളിൽ മടങ്ങി പോയവരെയെല്ലാം കണ്ടുമുട്ടാൻ കഴിയുന്നു എന്നത് തന്നെയാണ് ഈ വായന നൽകുന്ന വൈകാരികത.
പിരിഞ്ഞ സൗഹൃദത്തോടൊപ്പം പിന്നിട്ട കാലത്തെയും നമുക്കിവിടെ അനുഭവിക്കാം. ഉപ്പുമാവിന്റെ മണമുള്ള ഒന്നാം ക്ലാസിൽ നിന്ന് അറയൻകുളത്തിന്റെ ആഴങ്ങളിലേക്ക് കാല് തെറ്റിപ്പോയ ബഷീർ മുതൽ മിണ്ടി പറഞ്ഞിരുന്ന സായാഹ്ന വട്ടത്തിൽ നിന്ന് ഒരു വാക്ക് പോലും പറയാതെ ഇക്കഴിഞ്ഞ വർഷം നടന്ന് മറഞ്ഞ ഫൈസൽ വരെ വരികൾക്കിടയിൽ ഇഷ്ടം പറഞ്ഞ് തോളിൽ പിടിക്കുന്നു.
മാനം കാണാത്ത മയിൽ പീലിത്തുണ്ട് പോലെ ഏറെ ഓമനത്തത്തോടെ കരുതി വെച്ചതാണ് ഇതിലെ ഓരോ കുറിപ്പുകളും. മിക്ക എഴുത്തുകാരും തത്തമ്മക്കൂട്ടിലെ 'കുരുത്തോല' എന്ന അക്ഷര കളരിയിൽ നിന്ന് എഴുതി തെളിഞ്ഞവരാണ്. സാമൂഹ്യ മാധ്യമങ്ങൾ എഴുത്തും വായനയും അപഹരിക്കുന്നു എന്ന പഴി കേൾക്കുന്ന കാലത്തെ നേരനുഭവങ്ങൾ കൊണ്ട് തിരുത്തുകയാണീ പുസ്തകം. മരണത്തിന്റെ തണുപ്പറിഞ്ഞ നാട്ടുവഴികളിലേക്കെല്ലാം വായന നമ്മെ കൈ പിടിക്കുന്നു. 

കണ്ണീരുണങ്ങാത്ത പൂമുഖങ്ങൾക്കും ഓർമ്മ പൂക്കുന്ന മയിലാഞ്ചി ചെടികൾക്കും അരികിലൂടെയാണ് ഓരോ താളും മറിഞ്ഞ് തീരുന്നത്. കാലമെത്ര കഴിഞ്ഞാലും പ്രിയപ്പെട്ടവരുടെ ഓർമ്മകൾ മങ്ങിത്തീരില്ലെന്നതിന് ഹൃദയഹാരിയായ ഈ പുസ്തകം പിടിച്ച് സാക്ഷ്യപ്പെടുത്താം.
അതുകൊണ്ട് തന്നെ വായിക്കാൻ മാത്രമല്ല നമ്മുടെ അലമാരകളിൽ കരുതി വെക്കാൻ കൂടിയുള്ളതാണ് ഈ അക്ഷര സമാഹാരം. കണ്ണ് നനയിച്ച് മുന്നേ പോയവർക്കായി സ്വന്തം ഗ്രാമം  നൽകുന്ന പെരുന്നാൾ സമ്മാനം. മൊഞ്ചുള്ള ഈ ഓർമ്മയുടെ ഉടയാsകൾ കണ്ട് സ്വർഗത്തിന്റെ വാതിൽക്കൽ  അവർ  നമ്മെ നോക്കി ചിരിക്കുന്നുണ്ടാവും.
------------------------
സത്താർ കുറ്റൂർ

'ഓർമ്മത്തുണ്ട്' പ്രകാശനം ചെയ്തു

'തത്തമ്മക്കൂട്' വാട്സ് ആപ്പ് കൂട്ടായ്മ പുറത്തിറക്കിയ 'ഓർമ്മത്തുണ്ട്' പുസ്തക പ്രകാശന ചടങ്ങ് നാടിന്റെ വിത്യസ്ത തുറകളിലുള്ളവരുടെ നിറഞ്ഞ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. പെരുന്നാൾ പുലരിയിൽ നാടിന്റെ പൈതൃക ശേഷിപ്പായ എടത്തോള ഭവനത്തിലാണ് ചടങ്ങൊരുക്കിയത്.  പ്രമുഖ എഴുത്തുകാരൻ സുകുമാർ കക്കാട് പ്രകാശനം നിർവ്വഹിച്ചു. പണ്ഡിതനും ഗ്രന്ഥകാരനുമായ കെ.എ.ഖാദർ ഫൈസി ആദ്യ പ്രതി ഏറ്റുവാങ്ങി.



പ്രകാശന പരിപാടിയിൽ ശരീഫ് കുറ്റൂർ സംസാരിക്കുന്നു:
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക 


"ഓർമ്മത്തുണ്ട്" പുസ്തകം വായിക്കാൻ: 
ഇവിടെ ക്ലിക്ക് ചെയ്യുക 


             കഴിഞ്ഞ നാൽപ്പത് വർഷത്തിനിടയിൽ നമ്മുടെ ഗ്രാമത്തിൽ നിന്നും മരണത്തിലേക്ക് പടിയിറങ്ങിപ്പോയ മുപ്പത്തിയൊന്ന് ചെറുപ്പക്കാരെ കുറിച്ചുള്ള അന്വേഷണങ്ങളാണ് പുസ്തകത്തിന്റെ ഉള്ളടക്കം. തത്തമ്മക്കൂട് വാട്സാപ്പ് കൂട്ടായ്മയിൽ മൂന്ന് വർഷത്തോളമായി തുടരുന്ന 'പളളിപ്പറമ്പ്' കോളത്തിന് ലഭിച്ച മികച്ച സ്വീകാര്യതയും വായനക്കാരുടെ നിരന്തരമായ അഭ്യർത്ഥനയുമാണ് ഇങ്ങനെ ഒരു ഉദ്യമത്തിന് പ്രചോദനമായത്. നാടിന്റെ സർഗശേഷി വളർത്തുന്നതിനായി തുടക്കമിട്ട
'കുരുത്തോല'എന്ന  അക്ഷരക്കളരിയിലൂടെ എഴുതിത്തെളിഞ്ഞവരുടെ കുറിപ്പുകൾ പുസ്തകത്തിന്റെ സവിശേഷതയാണ്.  കഴിഞ്ഞ നാല് വർഷമായി തുടരുന്ന തത്തമ്മക്കൂടിന്റെ സർഗാത്മക ഇടപെടലുകളിൽ ഏറ്റവും ശ്രദ്ധേയമാണീ സംരംഭം.
മലയാളത്തിന്റെ ഗ്രാമീണാനുഭവങ്ങളിൽ തന്നെ ഇങ്ങനെ ഒരു ഉദ്യമം ആദ്യമായിട്ടാവും എന്നാണ് കരുതുന്നത്.
ചടങ്ങിൽ മുതിർന്ന ഗ്രൂപ്പ് അംഗം അരീക്കൻ മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു.
കെ.ടി.അബ്ദുറഹ്മാൻ നദ് വി, ശരീഫ് കുറ്റൂർ, ഡോ: കാവുങ്ങൽ മുഹമ്മദ്, ഫസൽ കെ.പി, കെ.ടി.ഹുസൈൻ, കെ.ടി.അബ്ദു ലത്തീഫ് എന്നിവർ പ്രസംഗിച്ചു.
എഡിറ്റർ സത്താർ കുറ്റൂർ സ്വാഗതവും
അഡ്മിൻ സിറാജ് അരീക്കൻ നന്ദിയും പറഞ്ഞു.
തുടർന്ന് നടന്ന 'പെരുന്നാൾ മധുരം' പരിപാടിക്ക് പി.പി.അബ്ദുൽ ഹാദി, സിദ്ദീഖ് കാമ്പ്രൻ, ഷമീം അരീക്കൻ, ശബീൽ തുടങ്ങിയവർ നേതൃത്വം നൽകി.

നാടിന്റെ പൈതൃക ശേഷിപ്പായ എടത്തോള ഭവനം കഴിഞ്ഞ ദിവസം അത്യപൂർവ്വമായൊരു ഒത്തുചേരലിന് വേദിയായി. പ്രദേശത്തെ സർഗാത്മക കൂട്ടായ്മയായ 'തത്തമ്മക്കൂടിന്റെ' ആഭിമുഖ്യത്തിൽ പ്രസിദ്ധീകരിക്കുന്ന 'ഓർമ്മത്തുണ്ടിന്റെ' പ്രകാശനമായിരുന്നു ചടങ്ങ്. കഴിഞ്ഞ നാൽപ്പത് വർഷത്തിനിടയിൽ ഈ ഗ്രാമത്തിൽ നിന്ന് മരണത്തിന്റെ തണുപ്പിലേക്ക് മറഞ്ഞ മുപ്പത്തിയൊന്ന് ചെറുപ്പക്കാരെ കുറിച്ചുള്ള അന്വേഷണങ്ങളാണ് പുസ്തകത്തിന്റെ ഉള്ളടക്കം.
നാട്ടിലെ മുതിർന്ന പണ്ഡിതൻമാർ സാമൂഹ്യ പ്രവർത്തകർ, എഴുത്തുകാർ തുടങ്ങി സമൂഹത്തിലെ വിത്യസ്ത തുറകളിലുള്ളവരുടെ നിറഞ്ഞ സാന്നിധ്യം ചടങ്ങിന് പ്രൗഡിയേകി. വിധിയുടെ വിവിധ ഘട്ടങ്ങളിൽ കണ്ണ് നനയിച്ച് പോയവരുടെ ഓർമ്മകൾ അവിടമാകെ വിങ്ങിനിന്നു.അതിഥികളും ഔപചാരികതകളും ഇല്ലാത്ത ഒരു ചടങ്ങ്. പരസ്പരം പരിചയപ്പെടുത്തലിന്റെ ഒരാവശ്യം പോലും ഉണ്ടെന്ന് തോന്നിയില്ല.  വന്നവരെല്ലാം മുന്നേ പോയവരുടെ ഓർമ്മയുടെ ഉടയാടകൾ നെഞ്ചോട് ചേർത്തിരുന്നു. ഈ ചരിത്ര നിയോഗത്തിനായി എടത്തോള ഭവനം തെരഞ്ഞെടുത്തതും യാദൃഛികമല്ല. സാംസ്കാരിക വിനിമയങ്ങളിൽ നിർണ്ണായകമായ ഒരിടമായിരുന്നു എന്നും എടത്തോള വീട്. അതിന്റെ കൈവഴികൾക്ക് ഈ വീടിന്റെ ചരിത്രത്തോളം പഴക്കമുണ്ട്. സാംസ്കാരിക പാരമ്പര്യത്തിന്റെ പിന്തു sർച്ചകളിലെല്ലാം ഇവിടത്തെ തറവാട്ടു സ്ഥാനീയർ കൃത്യമായ നിർവ്വഹണങ്ങൾ കാത്തു വെച്ചിരുന്നു.
അതു കൊണ്ട് തന്നെ തലമുറയുടെ ഇങ്ങേ തലക്കലും നാടിന്റെ സർഗ സൃഷ്ടിക്ക് കാർമ്മികത്വമേകാൻ ഈ പൂമുഖം വേദിയാവുന്നു എന്നത് ചരിത്രത്തിന്റെ ആവർത്തിക്കപ്പെടുന്ന അനുഭൂതി തന്നെയാണ്.
അത്യന്തം ലളിതമായിരുന്നു ചടങ്ങ്.
നാടിന്റെ ചരിത്രത്തെയും സാംസ്കാരിക ധാരകളെയും പുരസ്കരിച്ച ഏതാനും ഹൃസ്വ പ്രഭാഷണങ്ങളേ അവിടെ നടന്നൊള്ളൂ. അവിടെ വന്നവർക്ക് അത് മതിയായിരുന്നു. കേൾക്കുന്നതിലേറെ കാണാനും കൂടാനുമാണ് അവർ വന്നതെന്ന് തോന്നി.
എല്ലാം കൊണ്ടും മനസ്സ് നിറഞ്ഞൊരു ചടങ്ങ്.
നാട് എന്ന വികാരം പോലും നമുക്ക് കൈമോശം വന്നൊരു കാലത്ത് ഇങ്ങനെ ചേർന്നിരിക്കാനും സ്നേഹം പങ്കിടാനും കഴിയുന്നു എന്നത് തന്നെയാണ് ഇത്തരം കൂട്ടായ്മകളുടെ പ്രസക്തി. ഒന്നിച്ച് കാണാനും കൂടാനും കൊതി കാട്ടുന്നവർ നമുക്കിടയിൽ ഒരു പാടുണ്ട്. പോയ് മറഞ്ഞ സഹവർത്തിത്വത്തിന്റെ  ഓർമ്മ ഉളളിലമർത്തി കഴിയുയാണവർ. സ്വന്തത്തിലേക്ക് ചുരുങ്ങി ചെറുതായവരുടെ എണ്ണം കൂടുന്നൊരു കാലത്തും അതും ഒരു പെരുന്നാൾ പുലരിയിൽ ഇങ്ങനെ ചേർന്നിരിക്കാൻ കഴിയുക എന്നത് പറഞ്ഞറിയിക്കാനാവാത്ത സന്തോഷം തന്നെയാണ്.
നാടിന്റെ പെരുന്നാൾ സമ്മാനമായിരുന്നു ഓർമ്മത്തുണ്ട്. പ്രവാസികളടക്കമുള്ള നാട്ടുകാർ നിറഞ്ഞ മനസ്സോടെ തന്ന കൈ നീട്ടങ്ങളിൽ നിന്നാണ് ഈ ദൗത്യം തുടങ്ങി വെച്ചതും പൂർത്തീകരിച്ചതും. അതിനാൽ കടപ്പാടുകളെല്ലാം അത്തരം നല്ല മനസ്സുകൾക്ക് പകുത്ത് നൽകുന്നു.  ഈ ദൗത്യത്തിലൂടെ
മരിച്ചവരെ കുറിച്ചുള്ള ഓർമ്മകൾ കൊണ്ട് മനസ്സ് നനക്കുകയായിരുന്നു എന്റെ ഗ്രാമം.
ഒരു പുസ്തകം കൊണ്ട് ഞങ്ങൾ പെരുന്നാൾ ആഘോഷിച്ചിരിക്കുന്നു. മടങ്ങിപോയവരെ കുറിച്ചുള്ള
പറച്ചിലും പ്രാർത്ഥനകളും കൊണ്ട് നാട്ടുവഴികൾ നനഞ്ഞിരിക്കുന്നു. ചുറ്റുവട്ടം വായനയുടെ വൈകാരികതയിലേക്ക്  നീങ്ങുന്നത് കണ്ട് മനസ്സ് നിറഞ്ഞിരിക്കുന്നു. ഇപ്പോഴും
പുറത്ത് ആരുടേയോ കാൽ പെരുമാറ്റം കേൾക്കുന്നുണ്ട്..
അവരിപ്പോഴും പുസ്തകം ചോദിച്ച് വരികയാണെന്ന് തോന്നുന്നു.
**********
സത്താർ കുറ്റൂർ
അഡ്മിൻ ഡെസ്ക്ക്
തത്തമ്മക്കൂട്



പുസ്തക പ്രകാശന പരിപാടിയുടെ ചില ഫോട്ടോസ് കാണാം 













പെരുന്നാൾ പ്രഭാതം


പെരുന്നാൾ സുദിന പ്രഭാതം, ഒരു മാസത്തെ വൃതത്തിന് ശേഷം ഉദിച്ചുയരുന്ന പ്രഭാത സൂര്യൻ എന്തൊ ഒരു പ്രത്യേകത സ്വയം തന്നെ എടുത്തണിഞ്ഞ പോലെ, 
അതൊ പെരുന്നാൾ മനസ്സിന്റെ പൂത്തുലയൽ അതിലേക്ക് ചാർത്തി കൊടുത്തതൊ, ഈ സുന്ദര പ്രഭാതത്തിലും അത്ര സുന്ദരമല്ലാത്ത എന്നല്ല തീരെ ആസ്വാദ്യകരമല്ലാത്ത ദിവസത്തിലേക്ക് മിഴി തുറക്കുന്നവരുണ്ടീ പാരിടത്തിൽ, 
ഈ നല്ല പൊൻ സുദിനത്തെ സുന്ദരമായി വരവേൽക്കാനും ആസ്വദിക്കാനും കഴിയാത്ത മാറാരോഗികൾ, അഭയാർത്ഥികൾ, പട്ടിണി പേക്കോലങ്ങൾ, അരക്ഷിതരായി കഴിയുന്നവർ, ഇങ്ങിനെ ഈ നല്ലസുദിനം അന്യമാക്കപ്പെട്ടവർ, ഇവരൊക്കെയുള്ള ഒരു ലോകമാണിതെന്ന് ഓർക്കണം നമ്മൾ ഈ ആഘോഷവേളയിൽ, ഇവരിൽ പലരും നമുക്കിടയിൽ തന്നെയുണ്ട്, ഇവർക്കിടയിലേക്ക് നമ്മുടെ റൂഹിനെ ജഡത്തോട് കൂടി എത്തിക്കാൻ നമുക്ക് സാധിച്ചില്ലെങ്കിലും നമ്മുടെ ആത്മാവിൽ ചേർത്ത് നിർത്തണം നമ്മൾ, നിശബ്ദ പ്രാർത്ഥനകളിൽ ഉൾപെടുത്തണം നമ്മൾ ഓരോരുത്തരും;ജ്ഞാനിയും അജ്ഞനും സകലരും സ്വന്തത്തിലേക്ക് ചുരുങ്ങി ചുരുങ്ങി ചെറുതായിക്കൊണ്ടിരിക്കുന്ന ഈ കെട്ട കാലത്ത്,
ഏത് ചെറു വിഷയത്തിലും ഞാനെന്ന ഭാവം നടിച്ച് മേൽക്കോയ്മ നിലനിർത്താൻ മൽസരിക്കുന്ന അഹംഭാവമെന്ന ഭാവത്തിന്റെ മുൻതൂക്ക ക്കാലത്ത്,സമൂഹത്തിന്റെ പളപളാന്നുള്ള കുത്തൊ ഴിക്കിൽ കരക്കടിഞ്ഞ് കിടക്കുന്നവരെ ഓർമയിലെത്തിച്ച്, മനസ്സിലെങ്കിലും കുടിയിരുത്തണം നമ്മൾ. ഹൃദയാന്തരാളങ്ങളിൽ നിന്നുള്ള ആത്മാർത്ഥ പ്രാർത്ഥനയിലെങ്കിലും ചേർത്തി കൊടുക്കണം നമ്മൾ, അപ്പോഴാണ് യതാർത്ഥത്തിൽ നമ്മൾ നമ്മളാവുന്നത്, അതിന് സാധിക്കട്ടെ,
നൻമകൾ നേരുന്നു, നല്ല പെരുന്നാളാശംസകൾ -
--------------------------------
അലി ഹസ്സൻ പി. കെ.

ഓർമ്മത്തുണ്ട് പുസ്തക പ്രകാശനം


കഴിഞ്ഞ നാൽപ്പത് വർഷത്തിനിടയിൽ ഒരു ഗ്രാമത്തിൽ നിന്ന് മരണത്തിലേക്ക് മറഞ്ഞ മുപ്പത്തിയൊന്ന് ചെറുപ്പക്കാരെ കുറിച്ചാണീ പുസ്തകത്തിന്റെ ഉള്ളടക്കം. എല്ലാം ആത്മബന്ധങ്ങളുടെ നേരനുഭവങ്ങളാണ്.
വേർപാടിന്റെ വിങ്ങലില്ലാതെ ഇതിന്റെ ഒരു താളു പോലും മറിക്കാൻ കഴിയില്ല.
മരണത്തിന്റെ 
കാലഗണന വെച്ചാണ് ഓരോ അധ്യായവും ക്രമീകരിച്ചിരിക്കുന്നത്.
പ്രസാധകർ മാത്രമല്ല എഴുത്തുകാരും വായനക്കാരുമെല്ലാം ഒരേ നാട്ടുകാരാണ്. മലയാളത്തിന്റെ ഗ്ര
ാമീണാനുഭവങ്ങളിൽ ഇങ്ങനെ ഒരു ഉദ്യമം ഇതിന് മുമ്പ് ഉണ്ടായിട്ടുണ്ടാവില്ലെന്നാണ് കരുതുന്നത്. ബാല്യത്തിന്റെ കളി രസങ്ങളിൽ തോളിൽ പിടിച്ച് നടന്ന് വിധിയുടെ വിവിധ ഘട്ടങ്ങളിൽ മടങ്ങി പോയവരെയെല്ലാം കണ്ടുമുട്ടാൻ കഴിയുന്നു എന്നത് തന്നെയാണ് ഈ വായന നൽകുന്ന വൈകാരികത.
പിരിഞ്ഞ സൗഹൃദത്തോടൊപ്പം പിന്നിട്ട കാലത്തെയും നമുക്കിവിടെ അനുഭവിക്കാം. ഉപ്പുമാവിന്റെ മണമുള്ള ഒന്നാം ക്ലാസിൽ നിന്ന് അറയൻകുളത്തിന്റെ ആഴങ്ങളിലേക്ക് കാല് തെറ്റിപ്പോയ ബഷീർ മുതൽ
മിണ്ടിപറഞ്ഞിരുന്ന സായാഹ്ന വട്ടത്തിൽ നിന്ന് ഒരു വാക്ക് പോലും പറയാതെ ഇക്കഴിഞ്ഞ വർഷം നടന്ന് മറഞ്ഞ ഫൈസൽ വരെ വരികൾക്കിടയിൽ ഇഷ്ടം പറയുന്നുണ്ട്.


മാനം കാണാത്ത മയിൽപീലിത്തുണ്ട് പോലെ ഏറെ ഓമനത്തത്തോടെ കരുതി വെച്ചതാണ് ഇതിലെ ഓരോ കുറിപ്പുകളും. മിക്ക എഴുത്തുകാരും തത്തമ്മക്കൂട്ടിലെ 'കുരുത്തോല' എന്ന അക്ഷര കളരിയിൽ നിന്ന് എഴുതി തെളിഞ്ഞവരാണ്. സാമൂഹ്യ മാധ്യമങ്ങൾ എഴുത്തും വായനയും അപഹരിക്കുന്നു എന്ന പഴി കേൾക്കുന്ന കാലത്തെ നേരനുഭവങ്ങൾ കൊണ്ട് തിരുത്തുകയാണീ പുസ്തകം. മരണത്തിന്റെ തണുപ്പറിഞ്ഞ നാട്ടുവഴികളിലേക്കെല്ലാം വായന നമ്മെ കൈ പിടിക്കുന്നു. കണ്ണീരുണങ്ങാത്ത പൂമുഖങ്ങൾക്കും ഓർമ്മ പൂക്കുന്ന മയിലാഞ്ചി ചെടികൾക്കും അരികിലൂടെയാണ് ഓരോ താളും മറിഞ്ഞ് തീരുന്നത്. കാലമെത്ര കഴിഞ്ഞാലും പ്രിയപ്പെട്ടവരുടെ ഓർമ്മകൾ മങ്ങിത്തീരില്ലെന്നതിന് ഹൃദയഹാരിയായ ഈ പുസ്തകം പിടിച്ച് സാക്ഷ്യപ്പെടുത്താം.
അതുകൊണ്ട് തന്നെ വായിക്കാൻ മാത്രമല്ല നമ്മുടെ അലമാരകളിൽ കരുതി വെക്കാൻ കൂടിയുള്ളതാണ് ഈ അക്ഷര സമാഹാരം. കണ്ണ് നനയിച്ച് മുന്നേ പോയവർക്കായി സ്വന്തം ഗ്രാമം നൽകുന്ന പെരുന്നാൾ സമ്മാനം.
ഈ ഓർമ്മയുടെ ഉടയാsകൾ കണ്ട് സ്വർഗത്തിന്റെ വാതിൽക്കൽ അവർ നമ്മെ നോക്കി ചിരിക്കുന്നുണ്ടാവും.


പ്രിയപ്പെട്ടവരുടെ ഓർമ്മകളിൽ നമുക്ക് കുറച്ച് നേരം കൂടിയിരിക്കാം,      എല്ലാവരെയും ഒരിക്കൽ കൂടി ക്ഷണിച്ച് കൊളളുന്നു-------------------------
സത്താർ കുറ്റൂർ

അഡ്മിൻ ഡെസ്ക്ക്
തത്തമ്മക്കൂട്

Sunday, 2 June 2019

റഹ്മത്തിന്റെ പത്ത് വിട പറഞ്ഞു...


ഒരാളോട് നമ്മൾ ഒരു കാര്യം ചോദിക്കുന്നു. അനേക തവണ ചോദിക്കുന്നു... ചോദിക്കുക മാത്രമല്ല, യാചിക്കുന്നു... അതും ഏറ്റവും താഴ്മയോടെ, വിനയത്തോടെ....

പക്ഷെ, അയാൾ നമ്മെ പരിഗണിക്കുന്നില്ല. നമ്മുടെ ആവശ്യം പൂർത്തിയാക്കുന്നില്ല..
തീർച്ചയായും നമുക്ക് വിഷമം ഉണ്ടാകും. അങ്ങേ അറ്റത്തെ നിരാശയും സങ്കടവും ഉണ്ടാവാം...

എന്നാൽ ഈ ചോദ്യം ആത്മാർത്ഥമല്ലാ എങ്കിൽ, നിരാശയും സങ്കടവും ഒരിക്കലും ഉണ്ടാവില്ല. വെറുതെ ചോദിച്ചു എന്നെ ഒള്ളൂ... കിട്ടിയാൽ സന്തോഷം... അല്ലെങ്കിൽ പോട്ടെ.. എന്നായിരിക്കും മനസ്സിൽ...

നാം പത്തു ദിവസമായി അള്ളാഹുവിനോട് കാരുണ്യം ചോദിക്കുന്നു.. ചോദ്യം സത്യത്തിൽ ആത്മാർത്ഥമായി തന്നെ ആയിരുന്നോ? അല്ലാ, വെറുമൊരു ചോദ്യം മാത്രമായിരുന്നോ? 
നാം ഓരോരുത്തരും സ്വന്തത്തോട് ചോദിക്കേണ്ട ചോദ്യമാണിത്...

പ്രിയമുള്ളവരേ... അല്ലാഹുവിന്റെ കാരുണ്യം ഇല്ലാതെ നമുക്കെന്തിനാവും.. ഒന്ന് കലക്കിയാൽ ഇല്ലാതാവുന്ന അവസ്ഥയിൽ നിന്ന് നമ്മെ ഈ സുന്ദരമായ രീതിയിൽ സൃഷ്ടിച്ചവൻ അവനല്ലേ ...
നമ്മുടെ ഒരു രോമത്തിന്റെ വളർച്ചയിൽ പോലും നമുക്കെന്ത് പങ്ക് ?....
അവന്റെ ഭൂമി... അവന്റെ ആകാശം.. അവന്റെ വെള്ളം... എല്ലാം അവന്റെ കാരുണ്യം
 മാത്രം...
നാളെ  പുണ്യനബിക്കു പോലും  അവന്റെ കാരുണ്യം വേണമെങ്കിൽ നമ്മുടെ അവസ്ഥ എന്തായിരിക്കും....?

ആലോചിക്കുക സഹോദരൻമാരെ... നമ്മുടെ ചോദ്യങ്ങളുടെ (ദുആ) അവസ്ഥ? വല്ല ആത്മാർത്ഥതയും ഉണ്ടോ ? വെറും അധര വ്യായാമം മാത്രമായി പോകുന്നുവോ ?

റഹ്മത്തിന്റെ പത്ത് കഴിഞ്ഞു.. 
ഇനി പാപമോചനത്തിന്റെ പത്ത്...
അള്ളാഹുവിന്റെ കാരുണ്യമാണ് പാപമോചനം...
പാപമോചനം കിട്ടിയവനാണ് നരകത്തിൽ നിന്ന് മോചനം...
നരകത്തിൽ നിന്ന് രക്ഷപ്പെട്ടവനാണ് സ്വർഗം...
സ്വർഗം അതവന്റെ കാരുണ്യമാണ്... അവന്റെ ഔദാര്യം മാത്രം...

നാഥാ... നിന്റെ ഭൂമി...
നിന്റെ ആകാശം.. 
എല്ലാം നിന്റെതുമാത്രം... 
ഞാൻ നിന്റെ വെറും സൃഷ്ടി മാത്രം..

നാഥാ... ഞാൻ പാപിയാണ്..
സ്വന്തത്തോട് അക്രമം പ്രവർത്തിച്ചവനാണ്....
എന്റെ പ്രതീക്ഷ നിന്റെ കാരുണ്യം മാത്രം....
-----------------------------------
⭕ ഷാഫി അരീക്കൻ.

Saturday, 1 June 2019

നേർച്ച പത്തിരി


ഉമ്മറ് അസറ് നിസ്ക്കാരത്തിനായി പള്ളിയിലേക്ക് പോവാൻ ഇറങ്ങുംബഴാണ് വലിയുമ്മ വിളിച്ചത്.....
എടാ....ഇപടവന്നാ....ഇന്ന് ബദ്രീങ്ങളെ ആണ്ട് ദിവസല്ലേ.....ഈ പത്തിരിയും കൊണ്ടോയ്ക്കോ.....

എന്താ വല്ലൃുമ്മാ ഇങ്ങക്ക്....
ഈ പത്തിരി എന്തിനാ പള്ളിക്കക്ക് കൊണ്ടുപോവുന്നത് ബദ്രീങ്ങക്ക്...  വന്നു തിന്നോ....ഇങ്ങള് ഇത് ആ കറിയും കൂട്ടി തിന്നാളി...ഉമ്മറ് പറഞ്ഞു....
ഉമ്മറും വലിയുമ്മയും തമ്മിലുള്ള തർക്കം 
കേട്ട് ഉമ്മറത്തെ ചാരു കസേരയിലിരുന്ന് ചേറ്റൃാേം പടിയിൽ കാലും വച്ച് ദിഖ്റ് ചൊല്ലി കൊണ്ടിരുന്ന  വല്ലൃുപ്പ ഉമ്മറിനെ അടുത്തേക്ക് വിളിച്ചു....

ഉമറുട്ടൃേ....വല്ലിപ്പാൻ്റെ കുട്ടി ഇപടെ വന്നാണീ....

ഇജ്പ്പ എത്തൃേ ആ പറഞ്ഞത്......

ഹും ൻ്റെ കുട്ടൃാേ....
അനക്ക് അറിയോ...ഇൻ്റെ ചെറുപ്പത്തില് ഈ പള്ളിയിൽ നിന്നും കിട്ടുന്ന പത്തിരിക്കും അപ്പത്തിനും വേണ്ടി എത്ര ആളുകളാണ് കാത്തിരുന്നിരുന്നതെന്ന്....
അക്കാലത്ത് ഇന്നത്തെ പോലെ എല്ലാ പെരീലും പത്തിരിയും കോഴി കറിയുംഉണ്ടാക്കാനുള്ള കഴിവില്ലാ.....
അന്നത്തെ വലിയ വലിയ വീടുകളിലാണ് പത്തിരി ചുടുന്നത്.....
അവിടെ ചുടുന്ന പത്തിരി ബദ്രീങ്ങളെ ആണ്ട് ദിവസം ആ വീട്ടു കാരിൽ നിന്ന് മരണപ്പെട്ടവരുടെ പേരിൽ ദുആയിരക്കുന്നതിനായി ആ പെരീലുള്ള ആളുകളുടെയും നാൽകാലികളുടെയും പക്ഷികളുടെയും എണ്ണത്തിനനുസരിച്ച്  പള്ളിയിലേക്ക് കൊണ്ടുവരും.....

ചില പള്ളിയിൽ അസറിന് ശേഷവും നമ്മുടെ പള്ളിയിൽ തറാവീഹിന് ശേഷവും ബദ്ർ മൗലിദിനും ദുആയിനും ശേഷമാവും വിതരണം ചെയ്യുക....

വാപ്പ പത്തിരിയുമായി വരുന്നതും കാത്ത് ചെറിയ കുട്ടികൾ കാത്തിരിക്കുന്നുണ്ടാവും വീട്ടില്.
പത്തിരി കിട്ടാത്തവർ കുട്ടികൾ ഉറങ്ങീയതിന് ശേഷം വീട്ടിൽ പോവാറായിരുന്നു...
അത്രക്കും പൂതിയായിരുന്നു ആ പത്തിരിക്ക്....

പള്ളിയിലെ തറാവീഹിന് ശേഷം
 കാരണവൻമാർ എല്ലാ പെരീന്നും കൊണ്ടു വന്ന പത്തിരികൾ കൂട്ടി അവിടെ എത്തിയിട്ടുള്ള പാവങ്ങളായ ആളുകൾക്ക് വിതരണം ചെയ്യും.....
അത് വാങ്ങുന്നതിനായി ഇന്ന് കളിയാക്കി നടക്കുന്ന വംബൻമാരുടെ ഉപ്പാപ്പമാരും വാപ്പമാരും പോയിട്ടുണ്ട്‌......

അന്നായിരിക്കും ഒരു കൊല്ലത്തിനിടക്ക് ഒരു അരി പത്തിരി കിട്ടിയിട്ടുണ്ടാവുക......
പിന്നെ അടുത്ത റമളാനിലാവും കിട്ടുക

അതു പോലെ തന്നെയാണ് ഇന്ന് കാണുന്ന എല്ലാ പരിപാടിയുംടെയും പിന്നിലുള്ള കഥ.
 റമളാൻ ഇരുപത്തി ഏഴാം രാവിലെ അപ്പ വിതരണവും അങ്ങിനെ ആയിരുന്നു.....
ഇന്നത്തെ പോലെ എല്ലാദിവസങ്ങളിലും അപ്പം ഉണ്ടാക്കാൻ അന്ന് കഴിവില്ല.....
റമളാനിലെ 27 രാവില് നാട്ടിലെ വലിയ വീടുകളിലാണ് അപ്പം ഉണ്ടാവുക.....
അവിടെന്ന് പള്ളിയിലേക്ക് കൊണ്ടു വരുന്ന അപ്പം ഒരു കഷ്ണമാണ് പാവപ്പെട്ടവന് കൊല്ലത്തിൽ ഒരിക്കൽ കിട്ടിയിരുന്നത്
അത് വീട്ടിൽ കൊണ്ടു പോയി വിഹിതം വച്ച് കഴിച്ചിരുന്നു....

ഒരു നേരത്തെ ആഹാരത്തിനായി പള്ളികളെയും നേർച്ച ചോറിനെയും ആശ്രയിച്ച് കഴിഞ്ഞിരുന്ന കാലവും ഉണ്ടായിരുന്നു.....
 പള്ളിയിൽ ഖബർ കുഴിക്കുന്നവർ വരെ ഈ ഒരു ദിവസം എത്തിയിട്ടുണ്ടാവും...

അക്കാലത്ത് വീടുകളിൽ അലക്കാൻ വരുന്ന വണ്ണാത്തിയും  അവരുടെ പങ്കിനായി ഒാരോ വീടുകളിലും ഈ ദിവസങ്ങളിൽ വന്നിരുന്നു.
അത് അവരുടെ ഒരു അവകാശമായി കണ്ടിരുന്നു

ഇന്ന് ആവശൃത്തിനും അനാവശൃത്തിനും ഭക്ഷണം കിട്ടിയിട്ടാണ് എല്ലാം തമാശയായി തോന്നുന്നത്.....

ഈ അടുത്ത കാലം വരെ എല്ലാ പെരീലും അരിപത്തിരി ചുടുന്ന പതിവില്ല.....അതിനുള്ള കഴിവില്ല.....
ഇന്ന് റമളാനിലും അല്ലാത്തപ്പഴും പത്തിരിയും ഇറച്ചിയും കിട്ടും...
തോന്നുംബോ മധുര പലഹാരങ്ങൾ ഉണ്ടാകും ഒന്നിനും ഒരു പഞ്ഞവും ഇല്ല.

പഴയ കാലത്തെ പതിവ് തല മുറകളായി തുടർന്ന് പോരുന്നതാണ് ഒന്ന് കൂടി പരിഷ്കരിച്ച ഇന്ന് കാണുന്ന നേർച്ചപത്തിരിയും നല്ല പോത്ത് വരട്ടിയതും. അതിൻ്റെ രസം ഒന്ന് വേറെ തന്നെയാണ്....

ഇനിക്ക് ഈ കണ്ണും കടുപ്പവും ഇല്ലാതെ ഇപട്ന്ന് പോകാൻ കഴിയാഞ്ഞിട്ടാണ് അന്നോട് പറഞ്ഞത്...
ഇജ് വല്ലൃുമ്മാനോട് ആ പത്തിരി പൊതി വാങ്ങി പള്ളിയിലേക്ക് കൊണ്ടു പൊയ്ക്കൊ....വല്ലൃുപ്പ പറഞ്ഞു...

ഉമ്മറിന് ഒന്നും പറയാനില്ലായിരുന്നു.....
ശരിയായിരിക്കാം പണ്ടു കാലത്ത് ഈ പത്തിരി വിതരണം പാവങ്ങൾക്ക് ഒരനുഗ്രഹമായിരിക്കും.
ഉമ്മർ വല്ലൃുമ്മാൻ്റെ അടുക്കൽ നിന്നും പത്തിരി പൊതിയും വാങ്ങി വേഗം പള്ളിയിലേക്ക് നടന്നു......🌹
------------------------
കുഞ്ഞഹമ്മദ് കൂട്ടി മാപ്പിളക്കാട്ടിൽ