കെ. സി. അബ്ദുറഹ്മാൻ
==================
ഒന്നാം ഭാഗത്തിൽ നിന്നും തുടർച്ച.....
==================
ഒന്നാം ഭാഗത്തിൽ നിന്നും തുടർച്ച.....
മദ്രസ്സകളുടെയും മഖാമുകളുടെയും നാട്ടിൽ മദാലസകളും മദ്യശാലകളും പിടിമുറുക്കുന്നു.
സൂക്കിലെ ധൃതിപിടിച്ചുള്ള സന്ദര്‍ശനത്തിന് ശേഷം നഗരം ഒന്ന് ചുറ്റിയടിച്ച് കാണുക എന്നതിനോട് എല്ലാവരും യോജിച്ചു. മദ്രസ്സകളുടെയും കൊട്ടാരങ്ങളുടെയും മസ്ജിദുകള്‍, മഖ്‌ബറകള്‍ എന്നിവയുടെയും നാടാണ് മറാക്കെഷ്. ആന്തുലൂസിയന്‍ സംസ്കാരത്തിന്‍റ ശേഷിപ്പുകള്‍ ഇന്നും കാണുന്ന പുരാതന നഗരങ്ങളിലൊന്ന്, മൊറോക്കോയിലെ നാലാമത്തെ ഏറ്റവും വലിയ നഗരം തുടങ്ങിയ ഒരുപാട് വിശേഷണങ്ങള്‍ കൂടിയുണ്ട് ഈ നഗരത്തിന്. പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ മുസ്ലിംകളുടെ മതപഠനത്തില്‍ ഏറ്റവും ശ്രദ്ധേയമായ പങ്കുവഹിച്ച മദ്രസ്സകള്‍ക്ക് മറാക്കെഷിന്‍റെ ചരിത്രത്തില്‍ ഇന്നും വലിയ സ്ഥാനമാണുള്ളത്. മദ്രസ്സകളെ മാറ്റി നിര്‍ത്തിയുള്ള ഒരു ചരിത്രം മറാക്കെഷിനില്ല. സൂഫിസത്തിന് പേരുകേട്ട മറാക്കെഷിലെ ഏഴ് പ്രധാനപെട്ട സൂഫിവര്യന്മാരുടെ മഖ്‌ബറകള്‍ പ്രസിദ്ധങ്ങളാണ്. ഈ മഖ്‌ബറകള്‍ സന്ദര്‍ശിക്കാനായി മറാക്കെഷിലേക്ക് നിരവധി ടൂറിസ്റ്റുകളാണ് ലോകത്തിന്‍റെ നാനാഭാഗത്തുനിന്നും ഓരോ വര്‍ഷവും എത്തിച്ചേരുന്നത്. സഞ്ചാരികളുടെ കൂട്ടത്തില്‍ റിലീജിയസ് ടൂറിസ്റ്റുകളുടെ എണ്ണവും ഗണ്യമാത് തന്നെയാണ്. റിലീജിയസ് ടൂറിസത്തിന്റെ സാധ്യതകൾ നന്നായി ഉപയോഗപ്പെടുന്ന ചുരുക്കം നാടുകളിലൊന്ന്.
ഇന്നത്തെ മൊറോക്കോ രാജ്യം ആദ്യം അറിയപ്പെട്ടിരുന്നത് മറാക്കെഷ് എന്ന പേരിലായിരുന്നു. അല്‍ മൊറാവിദ് രാജവംശം (മൊറാബതിയ്യ) അവരുടെ സാമ്രാജ്യത്തിന്‍റെ തലസ്ഥാന നഗരിയായി കണ്ടത് മറാക്കെഷിനെ തന്നെ. യുസുഫ് ബിന്‍ താശ്ഫീന്‍ ചക്രവര്‍ത്തിയുടെ കാലഘട്ടത്തില്‍ അബൂബക്കര്‍ ബിന്‍ ഉമര്‍ ആണ് 1062ല്‍ ഈ നഗരം സ്ഥാപിക്കുന്നത്. 1122ല്‍ അലി ബിന്‍ യുസുഫ് രാജ്യം ഭരിക്കുമ്പോള്‍ നിര്‍മിച്ച കൊട്ടാരങ്ങളും ഒട്ടനവതി കെട്ടിടങ്ങളും ഈ നഗരത്തിന് “മദീനത്തുല്‍ ഹംറാ” എന്ന അപരനാമം സമ്മാനിച്ചു. യുനെസ്കോ (UNESCO) അംഗീകരിച്ച ലോക പൈതൃക നഗരങ്ങളില്‍ ഒന്നാണ് മറാക്കെഷ്. ഉര്‍ദു, പേര്‍ഷ്യന്‍ ഭാഷകളില്‍ മൊറാക്കോ ഇന്നും മറാക്കെഷ് തന്നെയാണ്.

മുസ്ലിം ശില്പകലയുടെ മുകുടോദാഹരണമായി നഗരത്തില്‍ ഉയന്നുനില്‍ക്കുന്ന ഖുതുബിയ്യ മസ്ജിദ്, ബിന്‍ യൂസുഫ് മദ്രസ്സ, അല്‍ ഫനാ മസ്ജിദ്, ബദീഅ പാലസ്, കസബ കൊട്ടാരവും കൊട്ടകങ്ങളും, സാദി സൂഫി മഖ്‌ബറകള്‍, ചരിത്രപ്രസിദ്ധങ്ങളായ കോട്ടമതിലുകള്‍ തുടങ്ങിയ നിരവധി പൈതൃക ശേഷിപ്പുകളുടെ കലവറയാണ് മറാക്കെഷ്. എഴുപത്തിയേഴ് മീറ്റര്‍ ഉയരത്തിലുള്ള മിനാരങ്ങളോട് കൂടി ഉയര്‍ന്നുനില്‍ക്കുന്ന ഖുതുബിയ്യ മസ്ജിദ് മറാക്കെഷിന്‍റെ ഒരടയാളം കൂടിയാണ്. ഒരുകാലത്ത് സൂഫിസത്തിന്‍റെ ഈറ്റില്ലവും പോറ്റില്ലവുമായിരുന്നു മറാക്കെഷ് എന്ന് പറയാറുണ്ട്.
നിരവധി അന്താരാഷ്‌ട്ര ഉച്ചകോടികള്‍ക്കും ആഗോള കോണ്‍ഫറന്‍സുകള്‍ക്കും മറാക്കെഷ് വേദിയായിട്ടുണ്ട്. വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷന്‍ (WTO) രൂപീകരണം നടന്നത് ഇവിടെത്തെ കോണ്‍ഫറന്‍സില്‍ വെച്ച്. ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥ വ്യതിയാന കണ്‍വെന്‍ഷന്‍ തുടങ്ങിയവ അതില്‍ വളരെ ചുരുക്കം ചിലത് മാത്രം.
അതേസമയം നിശാക്ലബ്ബുകള്‍ക്കും മദ്യശാലകള്‍ക്കും കാബറെ/ബെല്ലി ഡാന്‍സ് ബാറുകള്‍ക്കും പ്രസിദ്ധവുമാണ് മറാക്കെഷ്. “ദൈവത്തിന്‍റെ സ്വന്തം നാട്” (ഗോഡ്സ് ഓണ്‍ കണ്ട്രി) എന്ന് നാം കേരളത്തെ വാഴ്ത്തുമ്പോള്‍ മറാക്കെഷ് അറിയപ്പെടുന്നത് ലാന്‍റ് ഓഫ് ഗോഡ് (Land of God) അഥവാ ദൈവത്തിന്റെ നാട് എന്നാണു. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തില്‍ നിന്നും ദൈവത്തിന്‍റെ മറ്റൊരു സ്വന്തം നാടായ മറാക്കെഷില്‍ ഞാന്‍ എത്തിയിരിക്കുന്നു. കൊട്ടാരങ്ങളുടെയും മസ്ജിദുകളുടെയും മദ്രസ്സകളുടെയും നാടായ മറാക്കെഷ് ഇന്ന് മദ്യശാലകളുടെയും മദാലസകളുടെയും കൂടി പേര് കൂട്ടിച്ചേര്‍ത്തും അറിയപ്പെടുന്നു; പ്രത്യേകിച്ച് പടിഞ്ഞാറന്‍ രാഷ്ട്രങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികളുടെ ഇടയില്‍.
കാണാന്‍ മൊഞ്ചുള്ള ആരോഗ്യവാന്മാരായ യുവാക്കള്‍ മാറാക്കെഷിലെ നിശാക്ലബ്ബുകളിലും ബാറുകളിലും പോവാന്‍ ഭയപ്പെടുന്നു എന്നാണ് തദ്ദേശീയരായ ഞങ്ങളുടെ സഹപ്രവര്‍ത്തകര്‍ പറഞ്ഞത്. കാരണം ക്ലബ്ബിലും ബാറിലും വരുന്ന യുവതികളില്‍ നിന്നും ആരോഗ്യമുള്ള ചെറുപ്പക്കാര്‍ക്ക് അത്ര എളുപ്പത്തില്‍ രക്ഷപ്പെടാന്‍ പറ്റില്ലത്രേ. മൊറോക്കോയില്‍ ലൈംഗിക പീഡടനത്തിനു ഇരയാവുന്നത് ആണുങ്ങളാണു പോലും! നഗരം ചുറ്റിക്കാണുന്നതിനിടക്ക് ഇത് ഞങ്ങളെ ബോധ്യപ്പെടുത്താനെന്നവണ്ണം ഒന്ന് രണ്ട് ബാറുകള്‍ക്കും ക്ലബ്ബുകള്‍ക്കും മുന്നിലൂടെ ഞങ്ങളെ കൊണ്ടുപോയി. അവിടെ പകൽമാന്യന്മാർ എന്നൊരു വിഭാഗം ഇല്ലാത്തത് കൊണ്ടായിരിക്കാം ബാറുകളും ക്ലബ്ബുകളും ട്രാൻസ്പരന്റാണ് (സുതാര്യമാണ്); പുറത്തു നിന്ന് അകത്തേക്കും അകത്ത് നിന്ന് പുറത്തേക്കും കാണാവുന്ന വിധമാണ് ഗ്ലാസ് ഡോറുകളുടെ സംവിധാനം. പറഞ്ഞത് ഏറെക്കുറെ ശരിവെക്കുന്ന കാഴ്ചകളാണ് ഞങ്ങള്‍ക്കും കാണാന്‍ സാധിച്ചത്. ബാര്‍ കൌണ്ടറുകളും സീറ്റുകളും യുവതികള്‍ കയ്യടക്കിയിരിക്കുന്നു. യുവാക്കളെ കാണുന്ന മാത്രയില്‍ അവരില്‍ വലിയ ഭാവവ്യത്യാസങ്ങള്‍ പ്രകടമാവുന്നു. ക്ലബ്ബുകളിലെ സ്ഥിതിയും ഇത് തന്നെ! പോര്‍ച്ചുഗലിന്റെയും സ്പെയിനിന്‍റെയും ഫ്രാന്‍സിന്‍റെയും കോളനികള്‍ ആയിരുന്നതിന്‍റെ ബാക്കിപത്രങ്ങളാണെത്രെ ഇതൊക്കെ.
മറാക്കെഷിലെ ഏറ്റവും ആകര്‍ഷകമായ മറ്റൊന്നാണ് ഫന്‍റസിയ ഡിന്നര്‍ ഷോ. പരമ്പരാഗത മൊറോക്കന്‍ ഭക്ഷണവും അതിലേറെ മൊറോക്കന്‍ നൃത്യനൃത്യങ്ങളുടെ വിസ്മയിപ്പിക്കുന്ന കാഴ്ചയും. പരമ്പരാഗത വസ്ത്രങ്ങള്‍ അണിഞ്ഞുകൊണ്ട് നര്‍ത്തകികളും നര്‍ത്തകരും ഗായകരും ഭക്ഷണ മേശക്കരികില്‍ വന്ന് പാടിയും ആടിയും കടന്ന്പൊയ്ക്കൊണ്ടിരിക്കുന്നു. വ്യത്യസ്ത സംസ്കാരങ്ങളെ പ്രതിനിധീകരിച്ചുള്ള വിവിധങ്ങളായ വേഷവിധാനങ്ങള്‍, കലാരൂപങ്ങള്‍, പരേഡുകള്‍. ഇതെല്ലാം കാണുമ്പോഴേക്കും ഭക്ഷണം കഴിക്കാന്‍ മറന്നു കാണും. എന്നാല്‍ ബില്ലിന്റെ കാര്യത്തിൽ ഇവർ വെട്ടിത്തിരുത്തലുകൾ തീരെ ഇഷ്ടപ്പെടുന്നില്ല. അതുകൊണ്ട് കഴിച്ചാലും ഇല്ലെങ്കിലും ബില്ലിൽ യാതൊരു കുറവും വരില്ലെന്നത് ഉറപ്പായ കാര്യം. അതിനിടയിലാണ് ഇവിടെത്തെ ഏറ്റവും വലിയ ആകര്‍ഷണം എന്ന് എല്ലാവരാലും വിലയിരുത്തപ്പെടുന്ന പ്രാചീന സൈനികാഭ്യാസങ്ങള്‍ നടക്കാന്‍ പോകുന്നു എന്ന വിവരം വിളംബരം ചെയ്യപ്പെടുന്നത്. കുതിരപ്പട്ടാളത്തിന്റെ അഭ്യാസങ്ങളാണ് കൂടുതലും.
ഈ ഷോ നടക്കുന്നത് ഭക്ഷണം കഴിച്ചിരുന്ന സ്ഥലത്ത്നിന്നും അല്പം മാറി പ്രത്യേകം സജ്ജമാക്കിയ വിശാലമായൊരു ഗ്രൗണ്ടിലാണ്. കുതിരകളെയും അഭ്യാസികളെയും അവരുടെ അഭ്യാസങ്ങളും ശരിക്കും കാണുന്നതിന് വേണ്ടി എല്ലാവര്‍ക്കും മുന്നില്‍ തന്നെ സ്ഥലം കിട്ടണമെന്ന ശാട്യം. നിലത്ത് വിരിച്ച ബെഡ്ഡില്‍ ചിലര്‍ ഇരിക്കുന്നു; മറ്റു ചിലര്‍ക്ക് കസേരയാണുള്ളത്. ഈടാക്കുന്ന പണത്തിനനുസരിച്ചും നടത്തിപ്പുകാരുമായുള്ള അടുപ്പത്തിനനുസരിച്ചും സീറ്റ് തീരുമാനിക്കപ്പെടുന്നു എന്നതാണ് കാര്യം. ഏതായാലും ഞങ്ങള്‍ക്കൊക്കെ കസേരയിലിരിക്കാനാണ് യോഗം. എല്ലാവരും ആകാംക്ഷാഭരിതരായി ഷോയും പ്രതീക്ഷിച്ച് കാത്തിരിക്കുകയാണ്.
കുറച്ച് കഴിഞ്ഞപ്പോള്‍ കാതടപ്പിക്കുന്ന വാദ്യമേളങ്ങളും ചിനയ്ക്കലും. കുതിരപ്പടയാളികള്‍ കണ്ണഞ്ചിപ്പിക്കുന്ന വര്‍ണ്ണങ്ങളുടെ അകമ്പടിയോടെ കടന്നു വരുന്നതിന്‍റെ മുന്നറിയിപ്പാണത്. ആദ്യം ഒരു പടയാളി കുതിരപ്പുറത്ത് തോക്കുകളേന്തി ഗ്രൗണ്ടിന്‍റെ മുക്കിലും മൂലയിലും ചുറ്റിക്കറങ്ങി സദസ്സിനെ അഭിവാദ്യം ചെയ്തു.
പിന്നീട് ഒറ്റയായും കൂട്ടമായും കുതിരപ്പടയാളികള്‍ പലതരത്തിലുള്ള അഭ്യാസപ്രകടനത്തോടെ വന്നു കൊണ്ടിരിക്കുന്നു. അതിവേഗതയില്‍ ഓടുന്ന കുതിരപ്പുറത്തുനിന്ന് താഴേക്ക് ഊഴ്ന്നിറങ്ങുകയും ഞൊടിയിടയില്‍ വീണ്ടും കുതിരപ്പുറത്തേക്ക് ചാടിക്കയറുകയും ചെയ്യുന്നു. ചിലര്‍ അതി വേഗം പായുന്ന കുതിരക്കളുടെ വയറിന്‍റെ അടിയിലേക്ക് വരികയും കുതിരകളുടെ ചവിട്ടേല്ക്കാതെ തന്നെ തങ്ങളുടെ അഭ്യാസമുറകള്‍ തുടരുകയും ചെയ്യുന്നു. ഓടുന്ന കുതിരപ്പുറത്ത് മുന്നിലേക്കും പിന്നിലേക്കും വെടിയുതിര്‍ക്കുന്ന അഭ്യാസികള്‍ ഒരു ഭാഗത്ത്. ഇരട്ടതോക്കുകള് കൈകാര്യം ചെയ്യുന്നവര്‍ വേറെയൊരു ഭാഗത്ത്. മൈതാനമാകെ പൊടിപടലം മൂടിയിരിക്കുകയാണ്.
പിന്നീട് ഒറ്റയായും കൂട്ടമായും കുതിരപ്പടയാളികള്‍ പലതരത്തിലുള്ള അഭ്യാസപ്രകടനത്തോടെ വന്നു കൊണ്ടിരിക്കുന്നു. അതിവേഗതയില്‍ ഓടുന്ന കുതിരപ്പുറത്തുനിന്ന് താഴേക്ക് ഊഴ്ന്നിറങ്ങുകയും ഞൊടിയിടയില്‍ വീണ്ടും കുതിരപ്പുറത്തേക്ക് ചാടിക്കയറുകയും ചെയ്യുന്നു. ചിലര്‍ അതി വേഗം പായുന്ന കുതിരക്കളുടെ വയറിന്‍റെ അടിയിലേക്ക് വരികയും കുതിരകളുടെ ചവിട്ടേല്ക്കാതെ തന്നെ തങ്ങളുടെ അഭ്യാസമുറകള്‍ തുടരുകയും ചെയ്യുന്നു. ഓടുന്ന കുതിരപ്പുറത്ത് മുന്നിലേക്കും പിന്നിലേക്കും വെടിയുതിര്‍ക്കുന്ന അഭ്യാസികള്‍ ഒരു ഭാഗത്ത്. ഇരട്ടതോക്കുകള് കൈകാര്യം ചെയ്യുന്നവര്‍ വേറെയൊരു ഭാഗത്ത്. മൈതാനമാകെ പൊടിപടലം മൂടിയിരിക്കുകയാണ്.
അതിനിടയില്‍ ചില കിളിനാദങ്ങളും വളകിലുക്കങ്ങളും ഗ്രൗണ്ടില്‍ നിന്നും കേള്‍ക്കുന്നു. സൂക്ഷിച്ചു നോക്കുമ്പോള്‍ കാണുന്നത് കുതിരപ്പുറത്ത് പടച്ചട്ടകളണിഞ്ഞ് തോക്കുകളേന്തി തരുണീമണികളായ ഒരുപറ്റം യുവതികള്‍ യുദ്ധക്കളത്തില്‍ അണിനിരന്നിരിക്കുന്നു. വനിതാ വിഭാഗം കുതിരപ്പടയാളികളാണത്. അഭ്യാസ പ്രകടനത്തില്‍ അവരും മോശക്കാരല്ല എന്ന് തെളിയിക്കുന്ന പ്രകടനം നടത്തി അവരും മറാക്കെഷിന്റെ സംരക്ഷണത്തിന് ജീവിതവും ജീവനും സമർപ്പിക്കാൻ തയ്യാറാണെന്ന് പ്രഖ്യാപിച്ചു.
പെട്ടെന്നാണത് സംഭവിച്ചത്. ഗ്രൗണ്ടില്‍ മൊത്തത്തില്‍ കൂരിരുട്ട് പരന്നിരിക്കുന്നു. അതോടൊപ്പം തന്നെ നാലുപാടു നിന്നും നിര്‍ത്താതെയുള്ള തുരുതുരാ വെടിയൊച്ചകള്‍. തലക്ക് മുകളിലൂടെ വെടിയുണ്ടകൾ ചീറിപ്പായുന്നു. ഒപ്പം ശക്തമായ പൊടിപടലങ്ങളു. തികച്ചും ഒരു ഭീകരാന്തരീക്ഷം. ഇടക്ക് വെളിച്ചം മിന്നിമറയുന്നു. ആ വെളിച്ചത്തില്‍ കുതിരപ്പുരത്തുള്ളവര്‍ തല കുതിരകളുടെ വയറിന്‍റെ ഭാഗം വരെ താഴ്ത്തി മുന്നോട്ട് കുതിക്കുകയും ഇടക്കിടെ നിവര്‍ന്നു നിന്ന് വെടിയുതിര്‍ക്കുകയും ചെയ്യുന്നു. മുന്നോട്ടു പോവുന്ന കുതിരകളില്‍ ചിലതില്‍ നിന്ന് പടയാളികള്‍ പിന്നോട്ടാണ് വെടിവെക്കുന്നത്. ചിലര്‍ വെടിയുതിര്‍ക്കുന്നത് മുന്നോട്ടും. കുതിരക്കളുടെയും പടയാളികളുടെയും എണ്ണം കൂടിക്കൂടി വരികയാണ്. വെടിയൊച്ചകളും. ഒരുപാട് പേരുടെ ഒന്നിച്ചുള്ള ഏറ്റുമുട്ടലാണ് നടക്കുന്നതെന്ന് ഇടക്കിടെ തെളിയുന്ന അരണ്ട വെളിച്ചത്തില്‍ നിന്നും മനസ്സിലാക്കാന്‍ പറ്റി. ശക്തമായ യുദ്ധത്തിലെ അതി ശക്തമായ ഏറ്റുമുട്ടലാണ് നടക്കുന്നത്. പുരുഷ പട്ടാളക്കാരും വനിതാ സൈനികരും എല്ലാം പങ്കെടുക്കുന്ന അതി രൂക്ഷമായ പോരാട്ടം.
അറിയാതെ യുദ്ധമുഖത്ത്' അകപ്പെട്ടിരിക്കുകയാണ്. രക്തം ചാലിട്ടൊഴികിയിട്ടുണ്ടാവും. മൃതദേഹങ്ങള്‍ കുന്നുകൂടിയിട്ടുണ്ടാവും. മനസ്സ് മന്ത്രിച്ചു.

ഇതാണ് മറാക്കെഷിനെ വിനോദസഞ്ചാരികള്‍ എന്നും ഓര്‍ക്കുന്ന ആയിരത്തൊന്ന് രാവ് ഫാന്‍റെസി ഡിന്നര്‍ ഷോ. പഴയകാലത്തെ ഒരു യുദ്ധം ശരിക്കും നേരില്‍കണ്ട പ്രതീതി.
അണക്കെട്ടില്‍ മരണത്തോട് മുഖാമുഖം
പടിഞ്ഞാറ് അറ്റ്ലാന്റിക് മഹാസമുദ്രവും വടക്ക് മധ്യധരണ്യാഴിയും കിഴക്ക് അള്‍ജീരിയയും തെക്ക് ഭാഗത്ത് പടിഞ്ഞാറന്‍ സഹാറയും അതിര്‍ത്തികളായുള്ള ഇന്നത്തെ മൊറോക്കോ 1911 മുതല്‍ 1956-1958 കാലംവരെ ഫ്രാന്‍സിന്‍റെയും സ്പെയിനിന്‍റെയും കോളനിയായിരുന്നു. അതിനും മുമ്പ് 1774 വരെ പോര്ച്ചുഗീസുകാരുടെ നിയന്ത്രണനത്തിലായിരുന്നു മൊറാക്കോ. ആകെ രണ്ടേമുക്കാല്‍ ലക്ഷം ചതുരശ്ര മൈല്‍ വിസ്തീര്‍ണ്ണമുള്ള മൊറോക്കോയിലെ ജനസംഖ്യ നാല് കോടിയില്‍ താഴെ മാത്രമാണ്.
ക്രിസ്താബ്ദം 788ല്‍ അല്‍അദാരിസ (ഇദ്രീസ്) രാജവംശമാണ് മൊറോക്കോ (മഗ്രിബ്) എന്ന രാജ്യം സ്ഥാപിച്ചത്. 788മുതല്‍ 974വരെ ഇവരായിരുന്നു മൊറാക്കോ ഭരിച്ചിരുന്നത്. അബ്ബാസിയ ഖിലാഫത്ത് കാലത്ത് ഇറാഖില്‍ നിന്നും പലായനം ചെയ്ത് മൊറോക്കോയിലെത്തിയ ഇദ്രീസ് ബിന്‍ അബ്ദുള്ളയാണ് ഇദ്രീസ് രാജവംശം സ്ഥാപിക്കുന്നത്. പ്രവാചക പരമ്പരയില്‍ ആറാം തലമുറയിലാണ് ഇദ്രീസ് ബിന്‍ അബ്ദുള്ള വരുന്നത്. പരമ്പര: (1) മുഹമ്മദ് നബി (സ.അ.) (2) മകള്‍ ഫാത്വിമ (റ.അ.) (3) മകന്‍ ഇമാം ഹസന്‍ (റ.അ) (4) മകന്‍ ഹസന്‍ ബിന്‍ ഹസന്‍ (5) മകന്‍ അബ്ദുള്ള ബിന്‍ ഹസന്‍ (6) മകന്‍ ഇദ്രീസ്.
ഇദ്രീസ് രാജവംശത്തിന് ശേഷം അല്‍മുറാബിത്തൂന്‍ (അല്‍മൊറാവിദ്), അല്‍മുഹവ്വിദൂന്‍ (അല്‍ മുഹാദ്), അല്‍മരീനിയ്യൂന്‍ (മറീനിദ്), അല്‍വത്താസിയൂന്‍ (വത്താസിദ്), അല്‍സഅദിയ്യൂന്‍ (സാദി) എന്നീ രാജവംശങ്ങളിലൂടെയാണ് രാജ്യത്തിന്‍റെ ഭരണം കടന്നുപോയത്. തുര്‍ക്കിയിലെ ഉസ്മാനിയ ഖിലാഫത്തിന്‍റെ കീഴില്‍വരാത്ത വടക്കനാഫ്രിക്കയിലെ ഏക രാജ്യമായിരുന്നു മൊറോക്കോ. തുര്‍ക്കികളുടെ ആക്രമണത്തെ തടുത്തുനിര്‍ത്തിയിരുന്ന മൊറോക്കന്‍ സേന 1578ലെ പ്രസിദ്ധമായ “കസറുല്‍ കബീര്‍” യുദ്ധത്തിലൂടെ പോര്‍ഗീസുകാരെയും തോല്‍പ്പിച്ചു. 1631മുതല്‍ അധികാരത്തിലുള്ള അല്‍അലവിയ്യീന്‍ (അലവൈറ്റ്) രാജവംശത്തില്‍ പെട്ട രാജാവാണ് ഇന്നത്തെ മൊറോക്കന്‍ രാജാവ് മുഹമ്മദ് ആറാമന്‍.
മൊറോക്കോയില്‍ ആകെ 135 വലിയ അണക്കെട്ടുകളാണുള്ളത്. 1836 മുതല്‍ 1894 മൊറോക്കോ ഭരിച്ച അല്‍-അലവിയ്യീന്‍ രാജവംശത്തിലെ ഹസ്സന്‍ ഒന്നാമന്‍റെ പേരിലുള്ള വലിയ അണക്കെട്ടിലേക്കാണ് ഇന്നത്തെ യാത്ര. യാത്രാ സംഘത്തെ നയിക്കുന്നത് ഹാനാനും മഹയുമാണ്. നല്ല ചങ്കൂറ്റമുള്ള രണ്ടു മൊറോക്കന്‍ യുവതികള്‍; രണ്ടുപേരും എന്‍റെ സഹപ്രവര്‍ത്തകര്‍. ഹനാന് പൊതുവെ മിതഭാഷി. മഹയാണെങ്കില് സംസാരപ്രിയയും. ഞങ്ങളുടെ ഡിപാര്‍ട്ട്മെന്‍റ് മീറ്റിങ്ങിലായാലും മറ്റു പ്രോഗ്രാമുകളില്‍ ആയാലും ഇവര്‍ രണ്ടാളുകളുടെയും ശൈലിയില്‍ വലിയ വ്യത്യാസം പ്രകടമാവും. ജോലിയുടെ കാര്യത്തില്‍ മഹ റിപ്പോര്‍ട്ട് ചെയ്യുന്നത് ഹനാനാണ്. അണക്കെട്ടിന്റെ പരിസരത്ത് കെട്ടിയുണ്ടാക്കിയ വലിയ തമ്പിലാണ് എല്ലാവരും ഒത്തുചേരേണ്ടത്. ഡാമിന്റെ അടുത്ത് ബസ്സിറങ്ങിയത് മുതല്‍ എല്ലാവരും പ്രോഗ്രാം ഷെഡ്യൂള്‍ പ്രകാരമുള്ള സമയ ക്ലിപ്തത പാലിക്കുന്നുണ്ടോ എന്ന് നോക്കേണ്ട ചുമതല മഹക്കായിരുന്നു. മഹ (മഹാ അല്‍റഈസ്) വലിയൊരു വടി കയ്യിലേന്തിയായിരുന്നു നടന്നിരുന്നത്. ആടുമാടുകളെ മേയ്ക്കുന്ന മൊറോക്കന്‍ ഗ്രാമീണരുടെ കയ്യില്‍ കാണുന്നതുപോലെയുള്ളൊരു വടി. അത്യാവശ്യം പൊക്കവും വടിവൊത്ത ശരീരവുമുള്ള ഒരു സൗന്ദര്യറാണി കൂടിയായ മഹക്ക് എല്ലാവരെയും കണ്‍ട്രോള്‍ ചെയ്യാന്‍ അധികം ബുദ്ധിമുട്ടേണ്ടി വന്നിരുന്നില്ല.
മൊറോക്കന്‍ പെണ്‍കുട്ടികള്‍ താരതമ്യേന നല്ല സൗന്ദര്യമുള്ളവരാണ്. പ്രത്യേകിച്ച് നഗരങ്ങില്‍ ജീവിക്കുന്ന വിദ്യാസമ്പന്നരായ പെണ്‍കുട്ടികള്‍. അത്തരം മോറോക്കൊക്കാരികളെ കണ്ടാല്‍, സ്ത്രീകളെക്കുറിച്ചുള്ള കവികളുടെ വര്‍ണ്ണനയില്‍ ഒട്ടും അതിശയോക്തി തോന്നില്ല. അതുകൊണ്ടായിരിക്കാം ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും വരുന്ന ചിലയാളുകള്‍ മൊറോക്കന്‍ പെണ്‍കുട്ടികളെ കല്യാണം കഴിക്കാന്‍ വലിയ താല്പര്യം കാണിക്കുന്നത്; മറ്റു ചിലര്‍ രണ്ടാം കെട്ടിനും മൂന്നാം കെട്ടിനുമൊക്കെയായി മൊറോക്കോയില്‍ എത്തുന്നതും! താരതമ്യേന സാമ്പത്തികമായി ഗള്‍ഫ് രാജ്യങ്ങളെക്കാള്‍ പിന്നിലാണ് മൊറോക്കോ. അതുകൊണ്ട് ഗള്‍ഫിലെ അതിസമ്പന്നര്‍ നല്‍കുന്ന വലിയ തുകക്കുള്ള മഹര്‍ ചില മൊറോക്കന്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കളുടെ കണ്ണ് തള്ളാന്‍ പോന്നവയാണ്. സൗന്ദര്യത്തിന്റെ എല്ലാ ലക്ഷണവുമൊത്ത വെളുത്തുമെലിഞ്ഞ മൊറോക്കന്‍ പെണ്‍കുട്ടികള്‍ ഗള്‍ഫില്‍ മരുമക്കളായി എത്തുന്നതിന്‍റെ പിന്നാമ്പുറത്തിനു സാമ്പത്തിക അസന്തുലിതാവസ്ഥയുടെ ഒരുപാട് കഥകള്‍ പറയാനുണ്ടാവും. ഈയൊരു സാഹചര്യത്തിലായിരിക്കാം സൗദി അറേബ്യ, യു.എ.ഇ. തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളിലേക്ക് മൊറോക്കന്‍ യുവതികള്‍ക്ക് വിസ ലഭിക്കെണമെങ്കില്‍ അവര്‍ക്ക് മുപ്പത്തഞ്ച് വയസ്സിന് മുകളില്‍ പ്രായം ഉണ്ടാവുകയോ അവരുടെ മാതാപിതാക്കളോ ഏറ്റവും അടുത്ത കുടുംബാംഗങ്ങളോ വിസ അനുവദിക്കുന്ന രാജ്യങ്ങളില്‍ സ്ഥിര താമസക്കാരായി ഉണ്ടാവുകയോ വേണമെന്ന നിബന്ധനകള്‍ വെക്കുന്നത്.
നേരെത്തെ സൂചിപിച്ചത് പോലെ ആയിരത്തി അറുന്നൂറ്റി എഴുപത് ചതുരശ്ര കിലോമീറ്റര്‍(1670km2) ക്യാച്ച്മെന്‍റ് ഏരിയയില്‍ നിന്നായി ലഭിക്കുന്ന ഇരുപത്തിയേഴ് കോടി മുപ്പത് ലക്ഷം ഘന മീറ്റര്‍ (27,30,00,000 cubic meter) വെള്ളം ശേഖരിക്കാന്‍ കെല്പുള്ള റിസര്‍വോയിറിന്‍റെ തീരത്താണ് ആധുനിക സൗകര്യങ്ങളില്‍ തീര്‍ത്ത ഞങ്ങളുടെ കൂടാരമുള്ളത്. ശരിക്കും ഒരു ബീച്ചില്‍ ആണെന്ന് തോന്നുന്ന ക്രമീകരണങ്ങള്‍. റിസര്‍വോയിറിന്‍റെ കരഭാഗം നീണ്ടുകിടക്കുന്നു. വിശാലമായ മണല്‍പരപ്പിലൂടെ വെള്ളത്തിനടുത്തേക്ക് ചെല്ലുംതോറും ആഴം കൂടിക്കൂടി വരുന്നു. വാട്ടര്‍ സ്പോര്‍ട്സിന് വേണ്ടതൊക്കെ അവിടെ സജ്ജീകരിച്ചിട്ടുണ്ട്. കനോയിംഗ്, കയാകിംഗ്, ജെറ്റ് സ്കീയിംഗ് തുടങ്ങിയവക്കുള്ള ചെറു ബോട്ടുകളും തോണികളും റെഡിയായി നില്ക്കുന്നു. തിളക്കമാര്‍ന്ന സുരക്ഷാ ജാക്കറ്റുകളില്‍ തട്ടി സൂര്യകിരണങ്ങള്‍ പ്രതിഫലിച്ച് മുഖത്തടിക്കുന്നുണ്ട്.
ഷെഡ്യൂള്‍ പ്രകാരമുള്ള ആദ്യത്തെ പ്രധാന സെഷന്‍ ഈ ടെന്‍റ്ല്‍ വെച്ച് നടന്നു. അടുത്തത് സ്പോര്‍ട്സും വിനോദവുമൊക്കെയാണ്. ഓരോരുത്തര്‍ക്കും അവരവര്‍ക്ക് ഇഷ്ടമുള്ള സ്പോര്‍ട്സ് ഐറ്റം തിരഞ്ഞെടുക്കാം. അല്ലെങ്കില്‍ വെറുതെ നടക്കാം; ഗെയിമുകള്‍ കളിക്കാം. ഒന്നിനും താല്പര്യം ഇല്ലാത്തവര്‍ക്ക് തമ്പില്‍ തന്നെ ചടഞ്ഞിരിക്കാം. അലക്സാണ്ട്രിയയില്‍ നിന്നും ദുബായില്‍ നിന്നും വന്ന യുവതീയുവാക്കള്‍ “ഐസ്ബ്രേക്കിംഗ്” ഗെയിമുകളുടെ വലിയ സന്നാഹവുമായിട്ടാണ് തമ്പില്‍ ഇരിക്കുന്നത്.
പുറത്ത് അത്യാവശ്യം ചൂടുണ്ട്. വെളുത്ത നിറമുള്ള ആണുങ്ങളും പെണ്ണുങ്ങളും മുഖത്തും കൈകാലുകളിലും സണ്‍സ്ക്രീന്‍ ക്രീമുകളും ലോഷണുകളും (SUNSCREEN CREAMS AND LOTIONS) പുരട്ടി പുറത്തിറങ്ങാന്‍ റെഡിയാവുകയാണ്. അറബികളും യൂറോപ്യന്മാരും വെയിലേറ്റു നിറം മാറാതിരിക്കാനും ത്വക്കിന് കേടുപാടുകള്‍ സംഭവിക്കാതിരിക്കാനും ഇത്തരം യാത്രകളില്‍ സണ്‍സ്ക്രീന്‍ ലേപനം ചെയ്യുക സാധാരണമാണ്. ക്രീമുകളും ലോഷണുകളും നിര്‍മ്മിക്കുന്നവര്‍ പറയുന്നത് അവരുടെ ഉല്പന്നങ്ങള്‍ സൂര്യതാപം കൊണ്ടുണ്ടാവുന്ന ത്വക്കിലെ കാന്‍സര്‍ ഇല്ലാതാക്കുമെന്നാണ്. എന്നാല്‍ ദക്ഷിണേന്ത്യക്കാര്‍ ഇത്തരം സൗന്ദര്യബോധം അല്പം കുറഞ്ഞ കൂട്ടത്തിലാണ്. അറബികളുമായും യൂറോപ്പ്യന്‍മാരുമായും താരതമ്യം ചെയ്യുമ്പോള്‍ ‘കറുത്തവരായ’ ദക്ഷിണേന്ത്യന്ക്കാര്‍ക്ക് വെയിലേറ്റാല്‍ ഇനിയും കറക്കുമെന്ന ഭയമൊന്നുമില്ല. അതുകൊണ്ട് അവര്‍ സണ്‍സ്ക്രീനിന്‍റെ ഉപയോഗം വലിയ കാര്യമായി എടുക്കാറില്ല. പക്ഷെ അറബികളും വെള്ളക്കാരും നമ്മെ വെറുതെ വിടില്ല. സണ്‍സ്ക്രീന്‍ നമ്മളെയും തേപ്പിച്ചേ അടങ്ങൂ എന്ന തീരുമാനിച്ചുറപ്പിച്ച പോലെ ഇവര്‍ കൊണ്ടുവന്ന സ്റ്റോക്കില്‍ നിന്നെടുത്ത് നമുക്കും തരും. സണ്‍സ്ക്രീന്‍ പുരട്ടിയ വെളുത്തവരൊക്കെ കുറച്ചു നേരം പുറത്തു നിന്നതിനു ശേഷം വന്നതിലും വേഗത്തില്‍ നേരെ തമ്പിലേക്ക് തിരിച്ചു നടന്നു. അവര്‍ക്ക് ചൂട് അത്ര സുഖകരമായി തോന്നിയില്ല. അതുകൊണ്ട് “സണ്‍സ്ക്രീന്‍ കുട്ടി”കളൊക്കെ തിരിച്ച് തമ്പില്‍ അഭയം തേടി. ‘കറുത്തവരായ’ ഞങ്ങള്‍ മൂന്നു നാല് പേര്‍ മാത്രം പുറത്തിറങ്ങി നടക്കുന്നു.
ഞാനും എരിത്രിയക്കാരനായ നെഗാഷും കനോയിംഗ് (ഓരോ അറ്റത്തും ഒരാള്‍ക്ക് വീതം തുഴയാവുന്ന വളരെ ചെറിയൊരു തോണി) തെരഞ്ഞെടുത്തു. നെഗാഷിനു കൂട്ടായി ദുബായ് ഓഫീസില്‍ നിന്നുള്ള ഒരു ഫിലിപ്പിനയെ കിട്ടി. നെഗാഷ് നല്ലൊരു ‘മുതവ്വ’യാണ്. എന്‍റെ കൂടെ പോരാന്‍ ഹൈദരാബാദുകാരനായ വസീം തയ്യറായിരുന്നെങ്കിലും അവസാന നിമിഷത്തില്‍ അദ്ദേഹത്തിനു വളരെ പ്രധാനപ്പെട്ട ഒരു കൂടിയാലോചന മീറ്റിംഗില്‍ പങ്കെടുക്കാന്‍ ഉണ്ടായത് കൊണ്ട് പിന്മാറി. ഏതായാലും നെഗാഷ് മറ്റൊരു ചെറു തോണിയില്‍ കൂടെയുണ്ടല്ലോ എന്ന ആശ്വാസത്തില്‍ ഞാന്‍ ഒറ്റക്ക് തോണിയില്‍ കയറി. സുരക്ഷാ ജാക്കെറ്റ് ഒക്കെ ധരിച്ചിട്ടുണ്ട്. അപ്പോള്‍ ഡാമില്‍ ഞങ്ങള്‍ രണ്ടു ചെറുതോണിക്കാര്‍ മാത്രം. ഞാന്‍ ഒറ്റക്കും നെഗാഷ് ഫിലിപ്പിനയുടെ കൂട്ടോട് കൂടിയും. ഒരു അന്‍പത് മീറ്ററോളം മുമ്പോട്ടു പോയിട്ടുണ്ടാവും. നെഗാഷും സഹയാത്രികയും തിരിച്ചുപോയി. തിരിച്ചു പോവുമ്പോള്‍ അവര്‍ എന്തൊക്കെ പറയുന്നുണ്ടായിരുന്നു. എന്താണ് പറയുന്നതെന്ന് കാറ്റിന്‍റെ ശബ്ദത്തില്‍ എനിക്ക് കേള്‍ക്കാന്‍ സാധിച്ചില്ല.
എന്‍റെ കയ്യിലുണ്ടായിരുന്ന മൊബൈല്‍ ഫോണും പേഴ്സും വെള്ളത്തില്‍ വീഴാതിരിക്കാന്‍ സുഹൃത്ത് മുഹമ്മദ് വസീമിനെ ഏല്‍പ്പിച്ചിട്ടായിരുന്നു ഞാന്‍ തോണിയില്‍ കയറിയിരുന്നത്. അത് വലിയ മണ്ടത്തരമായി എന്ന് പിന്നീടുള്ള സംഭങ്ങളിലൂടെ മനസ്സിലായി. നെഗാഷ് മൂസ കൂടി പോയതോട് കൂടി ഞാന്‍ മാത്രമായി ഡാമിനകത്ത്. മഹാ ഭൂരിപക്ഷം പേരും തമ്പില്‍ തന്നെ കഴിയുന്നത് കൊണ്ട് അവിടെ അതുവരെ അജണ്ടയിലില്ലാത്ത ഒരു പ്രോഗ്രാം സെറ്റ് ചെയ്തിരുന്നു. അത് ഞാനറിഞ്ഞിരുന്നില്ല. എല്ലാവരും ആ സ്പെഷ്യല്‍ പ്രോഗ്രാമില്‍ വ്യാപ്രതരായി. തമ്പില്‍ ഉള്ളവര്‍ കരുതിയത് ഞങ്ങളുടെ കൂട്ടത്തിലുള്ളവര്‍ എല്ലാവരും തമ്പില്‍ തന്നെ ഉണ്ടെന്നാണ്. നെഗാഷും വസീമും കരുതിയത് ഞാനും തിരിച്ചു വന്നിട്ടുണ്ടെന്നാണ്. കാരണം നെഗാഷ് ഡാമില്‍ നിന്നും തിരികെ പോവുമ്പോള്‍ കാറ്റ് ശക്തിയാര്‍ജിക്കുന്നത് കൊണ്ടാണ് അവര്‍ തിരിച്ച് പോവുന്നതെന്ന് എന്നോട് പറഞ്ഞിരുന്നെത്രേ. അതാണ് ഞാന്‍ കാറ്റിന്റെ ശബ്ദം കൊണ്ട് കേള്‍ക്കാതെ പോയത്. അതുകൊണ്ട് ഞാന്‍ തമ്പില്‍ എത്തിയിട്ടില്ലെങ്കില്‍ അവര്‍ക്ക് ഫോണ്‍ ചെയ്യുമല്ലോ എന്നവര്‍ കരുതി എന്നൊക്കെ പിന്നീടാണ് അറിയുന്നത്. എന്‍റെ മൊബൈല്‍ ഫോണ്‍ വസീമിന്‍റെ ബാഗിലാണെന്ന കാര്യം അവന്‍ മറന്നിരുന്നു. അത്കൊണ്ട് റിസര്‍വോയിറില്‍ ആരുമുണ്ടാവില്ല എന്ന നിഗമനത്തില്‍ തമ്പില്‍ ആഘോഷത്തോടെയുള്ള പരിപാടികള്‍ തുടരുകയായിരുന്നു.
കയാകിംഗ്, കനോയിംഗ് ഇത്യാദി പരിപാടികള്‍ ഞാന്‍ ജീവിതത്തില്‍ അതിനു മുമ്പ് ചെയ്തിട്ടുണ്ടായിരുന്നില്ല. യാതൊരു മുന്‍പരിചയവുമില്ലാതെ അമിത ആത്മവിശ്വാസത്തില്‍ ഇറങ്ങി പുറപ്പെട്ടതാണ്. മൊറോക്കോയിലെ കാലാവസ്ഥയെ കുറിച്ചോ ഡാമില്‍ ഉണ്ടാവുന്ന കാറ്റിന്‍റെയും അതുമൂലമുണ്ടാവുന്ന തിരമാലകളുടെ ശക്തിയെക്കുറിച്ചോ ഒരറിവുമില്ലാതെ ഇങ്ങിനെ ഒരു ഉദ്യമത്തിന് എന്തിന് പുറപ്പെട്ടു എന്ന ചോദ്യം പ്രസക്തമാണ്; അത് തികച്ചും ന്യായവുമാണ്. അറിയാത്ത കാര്യം പഠിക്കാത്തതിന്‍റെ തിക്തഫലം; കണ്ടറിയാത്തവന്‍ കൊണ്ടറിയും എന്നാണല്ലോ ചൊല്ല്!!.
വസീമും നെഗാഷും ഞാന്‍ കരക്കെത്തുന്നത് വരെ കാത്തുനില്‍ക്കാതെ തമ്പിലേക്ക് പോയതിന് മറ്റൊരു കാരണവും കൂടിയുണ്ട്. ഇതുപോലെയുള്ള വാര്‍ഷിക മീറ്റിംഗുകള്‍ മുമ്പ് നടന്നിരുന്നത് ശര്‍മ്-അല്‍-ഷെയ്ഖ്, അലക്സാണ്ട്രിയ, ഇസ്താംബൂള്‍, ദുബായ് തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു. അന്നൊക്കെ പവിഴപ്പുറ്റുകള്‍ കാണാനും മറ്റുമായി നങ്കൂരമിടുന്ന ബോട്ടിന്‍റെ മുകള്‍ പരപ്പില്‍ നിന്നും നടുക്കടലിലേക്ക് എടുത്തുചാടി വീരസ്യം കട്ടാറുണ്ടായിരുന്നവരില്‍ ഒരാളാണ് ഞാന്‍. അതുകൊണ്ട് അത്തരം വീസസ്യങ്ങളുടെ ഭാഗമായാണ് ഞാന്‍ ഒറ്റയ്ക്ക് ഡാമിന്‍റെ നടുവിലേക്ക് പോവുന്നതെന്നും വളരെ കൂളായി ഞാന്‍ തിരിച്ചുവരുമായിരിക്കുമെന്നും അവര്‍ കരുതി.
തുടക്കത്തില്‍ കുറച്ച് സമയം തുടര്‍ച്ചയായി തുഴഞ്ഞു കുറെ ദൂരത്തേക്കു പോയി. ഞാന്‍ ഒറ്റക്കായത്കൊണ്ട് തിരിച്ചു പോവാനുള്ള തീരുമാനമെടുത്തു. ഞാന്‍ തോണി തുഴയുന്നത് കരയിലേക്ക്. പക്ഷെ അത് പോവുന്നതാവട്ടെ ഡാമിന്റെ ഏറ്റവും ആഴം കൂടിയ ഭാഗത്തേക്ക്! കനോയിയും കയാക്കും എങ്ങിനെയാണ് തുഴയേണ്ടത് എന്നറിയാത്തതിന്‍റെ കുഴപ്പം! വലിയ അപകടത്തിലേക്കാണ് പോവുന്നതെന്ന തിരിച്ചറിവ് കുറേശ്ശെ ഉണ്ടാവാന്‍ തുടങ്ങി. ഉള്ളുരുകിയുള്ള പ്രാര്‍ത്ഥനകള്‍ ഒന്നൊന്നായി നടത്തിക്കൊണ്ടിരുന്നു. പിന്നിലേക്ക് തിരിഞ്ഞു നോക്കിയപ്പോള്‍ എതിര്‍വശത്തുള്ള കര കാണാന്‍ പറ്റുന്നുണ്ട്. ചെറിയ പ്രതീക്ഷ. അതുകൊണ്ട് കുറച്ച് നേരം മറുകര ലക്ഷ്യംവെച്ച് തുഴഞ്ഞു. അപ്പോഴാണ് മനസ്സിലാവുന്നത് മറുകര വന്നതിനേക്കാള്‍ എത്രയോ ദൂരെയാണെന്ന്.
കാറ്റിന്റെ ശക്തി കൂടിവരുന്നുണ്ട്. തോണി മൂന്നാമതൊരിടത്തേക്ക് പോവുന്നതായി അനുഭവപ്പെടുന്നു. ഇനി രക്ഷയില്ലെന്ന തോന്നല്‍ ശക്തിയാര്‍ജ്ജിക്കാന്‍ തുടങ്ങി. ഒരാളും കണ്ണെത്താദൂരത്തില്ല. എത്ര ശബ്ദിച്ചാലും കേള്‍ക്കാന്‍ ഒരാളുപോലുമില്ല. ഹൃദയമിടിപ്പ് കൂടിക്കൂടി വരുന്നു. തോണി പൂര്‍ണ്ണമായും എന്‍റെ നിയന്ത്രണത്തില്‍ നിന്നും വിട്ടുപോയിരിക്കുന്നു. ഏതായാലും മരണം ഉറപ്പായി എന്നൊരു ചിന്ത മനസ്സില്‍ ഉടലെടുത്തു. ഒരു തുള്ളി വെള്ളം തരാനോ മരണവേളയില്‍ ലഭിക്കുന്ന മറ്റു ശുശ്രൂഷകള്‍ നല്‍കാനോ ആരുമില്ല. ആരുടെയെങ്കിലു സാന്ത്വന വാക്കുകള്‍ കേട്ട് മരിക്കാന്‍ പോലുമാവാത്ത ഒരവസ്ഥ. കണ്ണെത്താ ദൂരത്തായി പരന്നുകിടക്കുന്ന ഈ അണക്കെട്ടില്‍ ആണ്ടുപോയാല്‍ ഒരുപക്ഷെ മയ്യിത്ത് പോലും കിട്ടിയെന്ന് വരില്ല. ഞാന്‍ എവിടെവെച്ചാണ് മരിച്ചതെന്ന് ആരും അറിഞ്ഞെന്നും വരില്ല. ഒരു വേള ഞാന്‍ മരിച്ചിട്ടുണ്ടോ ജീവിച്ചിരിപ്പുണ്ടോ എന്ന കാര്യത്തില്‍ പോലും അവ്യക്തത കാലാകാലം നില നില്ക്കാം. അതുകൊണ്ട് അവസാനത്തെ ഒരു തുള്ളി വെള്ളം ഞാന്‍ തന്നെ സ്വയം കോരിക്കുടിക്കാം എന്ന് തീരുമാനിച്ചു. എന്‍റെ കൈ തോണിയില്‍ നിന്നും പുറത്തേക്കിട്ട് ഇരുപത്തേഴ് കോടി ഘനമീറ്റര്‍ വെള്ളത്തില്‍ നിന്നും കുറച്ച് വെള്ളം കയ്യിലെടുത്തു പ്രാര്‍ത്ഥനാനിര്‍ഭരനായി കുറച്ച് കുടിച്ചു. എന്‍റെ അവസാനത്തെതെന്ന് ഞാന്‍ വിശ്വസിച്ചതായിരുന്നു അന്നേരത്തെ ആ ജലപാനം. കുറച്ചു നേരം തുഴയാതെ ഈ ചെറിയ തോണിയില്‍ തന്നെ കണ്ണടച്ചിരുന്നു. അതുകൊണ്ടും ഫലമുണ്ടായില്ല. ശക്തമായ കാറ്റില്‍ തോണി ഡാമിന്റെ മധ്യഭാഗത്ത് എത്തി. തോണിയുടെ നിയന്ത്രണം പൂര്‍ണമായും നഷ്ടപ്പെട്ടിരിക്കുന്നു. കരയില്‍ ഞങ്ങളുടെ കൂടാരം ഒരു ബിന്ദു മാത്രമായി കാണാവുന്ന ദൂരത്തില്‍ എത്തിപ്പെട്ടിരിക്കുന്നു ഞാന്‍. എവിടെയും ഒരാളനക്കമില്ല. കാറ്റിനു ഇനിയും ശക്തി വര്‍ദ്ധിച്ചാല്‍ തോണി മറിയും. സുരക്ഷാ ജാക്കെറ്റ് ഉണ്ടെങ്കിലും ഉപയോഗപ്പെടില്ല. കൈകാലുകള്‍ക്ക് ശേഷിയില്ലാത്ത അവസ്ഥയിലെത്തിയിരിക്കുകയാണ്. തോണിയും ശരീരവും മനസ്സും ആടിഉയലുകയാണ്.
മരണം ഏതുനിമിഷവും എത്തുമെന്ന് ഉറപ്പിച്ചു. മുങ്ങിത്താഴുന്നവന് ഒരു കച്ചിത്തുരുമ്പും പ്രതീക്ഷയാണല്ലോ. അതുകൊണ്ട് കരയിലേക്ക് കണ്ണും നട്ട്കൊണ്ട് തന്നെയാണ് ഇരിക്കുന്നത്. പെട്ടെന്നാണ് ഒരു ചെറിയ ബോട്ട് കുറെ ദൂരത്ത് ദൃശ്യമാവുന്നത്. അത് എന്‍റെ നേരെ വരികയാണെന്നാണ് ഞാന്‍ കരുതിയത്. പക്ഷെ അത് ഡാമിനകത്ത് വിനോദ സഞ്ചാരികള്‍ ഉപയോഗിക്കുന്ന ജെറ്റ്സ്കീയിംഗ് ബോട്ടാണ്. അത് ഏകദേശം ഒരു അമ്പത് മീറ്റര്‍ ദൂരെ വന്ന് മാറിപ്പോയി. എനിക്ക് പറ്റാവുന്ന വിധത്തിലൊക്കെ ഞാന്‍ ഒച്ചവെച്ചു. പക്ഷെ അയാള്‍ നേരെ മുമ്പോട്ട് കുതിച്ചു. ആ പ്രതീക്ഷയും പൊലിഞ്ഞു. വീണ്ടും മരണം ആസന്നമായി എന്ന് കരുതി പ്രാര്‍ത്ഥനാനിര്‍ഭരനായി തോണിയില്‍ ഇരുന്നു. ഓരോ സെക്കന്റും മണിക്കൂറുകളായി അനുഭവപ്പെട്ടു. എന്‍റെ ഹൃദയമിടിപ്പ് നിലച്ചിട്ടില്ലെന്ന് നെഞ്ചത്ത് കൈ വെച്ച് ഞാന്‍ തന്നെ ഇടക്കിടെ പരിശോധിച്ച് ഉറപ്പു വരുത്തി. ആശങ്കയും പരിഭ്രമവും പരവശതയും എല്ലാം ഒന്നിച്ചനുഭവിക്കുകയാണ്. ചിലര്‍ക്ക് ചില ശിക്ഷകള്‍ ഒന്നിച്ചനുഭവിച്ചാല്‍ മതിയെന്നൊക്കെ കോടതികള്‍ വിധിക്കാറുണ്ടല്ലോ. കോടതികള്‍ പറയുന്ന ഭാഷയില്‍ എല്ലാം ഒന്നിച്ചനുഭവിക്കുകയാണ്.
സമയം പിന്നെയും പിന്നിട്ടു. ഒരു രക്ഷയും കാണുന്നില്ല. അങ്ങിനെയിരിക്കുമ്പോള്‍ അയാള്‍ വീണ്ടും വന്നു. ഈ പ്രാവശ്യം എന്‍റെ തോണിയുടെ എകേശം അടുത്തുവരെ വന്നു. ഞാന്‍ എനിക്കറിയാവുന്ന ഭാഷകളൊക്കെ പ്രയോഗിച്ചു. ഫലം നാസ്തി. ആംഗ്യഭാഷയും പ്രയോഗിച്ചു. നോ രക്ഷ. അദ്ദേഹത്തിന് ഇറ്റാലിയന്‍ ഭാഷ മാത്രമേ വശമുള്ളൂ എന്നാണെനിക്ക് മനസ്സിലായത്. എനിക്കാണെങ്കില്‍ അതൊട്ട് വശമില്ലതാനും.
അദ്ദേഹം വന്ന പാടെ ഒന്നും ചെയ്യാതെ തിരിച്ചുപോയി. മുങ്ങി മരിക്കാന്‍ പോവുന്ന ഒരാള്‍ സഹായം അഭ്യര്‍ത്ഥിച്ചിട്ട് ഒന്നും ചെയ്യാത്ത ഒരു മനുഷ്യന്. ഇദ്ദേഹത്തെ എങ്ങിനെയാണ് മനുഷ്യനെന്ന് വിളിക്കാന്‍ പറ്റുക! ഈ യൂറോപ്യന്മാര്‍ ഇത്രയും മൃഗീയ സ്വഭാവമുള്ളവരാണോ? മഹാത്മാഗാന്ധി, മാര്ട്ടിന് ലൂഥര്‍ കിംഗ്, മുഹമ്മദ് അലി ക്ലേ, നെല്‍സണ്‍ മണ്ടേല, മൈക്കള്‍ ജാക്ക്സണ്‍ തുടങ്ങിയ ലോകപ്രശസ്തരായവരോടൊക്കെ വര്‍ണ്ണവിവേചനം കാണിച്ചവര്‍ക്കും അവരുടെ പിന്‍മുറക്കാര്‍ക്കും എന്നോട് വിവേചനം കാണിക്കുന്നതിന് പിന്നെന്തിന് അമാന്തിക്കണം?! രണ്ടായിരത്തി ഇരുപതില്‍ നിന്ന് ചിന്തിക്കുമ്പോള്‍ അവസാനം ജോര്‍ജ്ജ് ഫ്ലോയിടും!!... എന്‍റെ മനസ്സില്‍ പലവിധ ചിന്തകളും വന്നു. എന്‍റെ വിധി ഇങ്ങിനെയൊക്കെ ആയിരിക്കും എന്ന് കരുതി സമാധാനിച്ചു. ഒരിക്കല്‍ കൂടി മരണം ഉറപ്പിച്ചു.
അതാ ഒരു ബോട്ട് വീണ്ടും എന്‍റെ നേരെ വരുന്നു. അടുത്തെത്തിയപ്പോള്‍ അത് ആദ്യം വന്ന ബോട്ട് തന്നെയാണെന്ന് മനസ്സിലായി. ഈ പ്രാവശ്യം നമ്മുടെ യൂറോപ്യന്‍ ടൂറിസ്റ്റ് തന്‍റെ ബോട്ട് എന്‍റെ തോണിയോട് അടുപ്പിച്ച് നിര്‍ത്തിയിട്ടുണ്ട്. ഹൊ! അതുതന്നെ വലിയോരാശ്വാസം. പഴയ അയിത്തം പോയിരിക്കുന്നു. പിന്നെ ഒരു കയര്‍ എന്‍റെ തോണിയിലേക്ക് നീട്ടിയെറിഞ്ഞു തന്നു. ആ കയറില്‍ പിടിച്ച നീന്താനായിരിക്കും എന്നോട് പറയാന്‍ പോവുന്നത് എന്ന് ഞാന്‍ ഊഹിച്ചു. വിറങ്ങലിച്ചു നില്‍ക്കുന്ന ഞാനെങ്ങിനെ ഇത്രയും ദൂരം വെള്ളത്തിലൂടെ നീന്തും? കയറില്‍ നിന്നും പിടുത്തം വിട്ട് ഞാന്‍ വെള്ളത്തില്‍ ആണ്ടുപോവുകയായിരിക്കും സംഭവിക്കുക. ഇദ്ദേഹം കരയിലെത്തുമ്പോള്‍ ഇര പോയ ചൂണ്ടകൊക്ക പോലെ കയര്‍ മാത്രമായിരിക്കും ഇയാള്‍ക്ക് ലഭിക്കുക. രക്ഷപ്പെടേണ്ട ഞാന്‍ വെള്ളത്തിനടിയില്‍ മീനുകള്‍ക്ക് ഭക്ഷണമായി തീരുകയും ചെയ്യും. ഇയാള്‍ക്കെന്താ എന്നെ അയാളുടെ ബോട്ടില്‍ കയറ്റി രക്ഷപ്പെടുത്തിക്കൂടെ? ഞാന്‍ സ്വയം ചോദിച്ചു. വെള്ളക്കാരുടെ വര്‍ണ്ണ വെറി ഇപ്പോഴും മാറിയിട്ടില്ലേ? വര്‍ണ്ണ വിവേചനം കൊണ്ടല്ലേ അയാള്‍ എന്നെ അയാളുടെ ബോട്ടില്‍ കയറ്റാത്തത്? ഞാന്‍ എന്നോട് തന്നെ ചോദിച്ചുകൊണ്ടിരുന്നു.
അല്പം കഴിഞ്ഞപ്പോള്‍ അദ്ദേഹം എന്നോട് ആ കയര്‍ എന്‍റെ തോണിയുടെ ഒരറ്റത്ത് കെട്ടാന്‍ ആംഗ്യം കാണിച്ചു. ഞാന്‍ കയര്‍ കെട്ടി. അപ്പോള്‍ അങ്ങിനെയല്ല കെട്ടേണ്ടത് എന്ന് ആംഗ്യത്തിലൂടെ പറഞ്ഞു. പിന്നെ അദ്ദേഹം കയറിന്‍റെ ഒരു തല അദ്ദേഹത്തിന്‍റെ ബോട്ടില്‍ കെട്ടി അങ്ങിനെയാണ് കെട്ടേണ്ടതെന്ന് കാണിച്ചു തന്നു. ഞാന്‍ അതുപോലെ കെട്ടി. കെട്ടു ശരിക്ക് വീണു എന്നുറപ്പായപ്പോള്‍ അദ്ദേഹം എന്നോട് അദ്ദേഹത്തിന്‍റെ ബോട്ടില്‍ കയറാന്‍ കൈ പിടിച്ചു സഹായിച്ചു.
ഞാനും എന്‍റെ തോണിയും സുരക്ഷിതമായി കരക്കെത്തണമെന്നതായിരുന്നു അദ്ദേഹത്തിന്‍റെ ലക്ഷ്യമെന്ന് മനസ്സിലാക്കാന്‍ എനിക്ക് സാധിക്കാതെ പോയി എന്നതാണ് വസ്തുത. ആദ്യം അദ്ദേഹം ബോട്ടുമായി വന്നപ്പോള്‍ എന്‍റെ തോണി കെട്ടിവലിക്കാന്‍ കയറില്ലായിരുന്നു. അതെടുക്കാനാണ് അദ്ദേഹം വന്നപാടെ തിരിച്ചു പോയത്. മരണത്തെ മുഖാമുഖം കണ്ട എനിക്ക് പുതുജീവന്‍ കിട്ടിയത് പോലെ. ഈ കാര്യങ്ങളൊന്നും അറിയാതെ തമ്പില്‍ വിവിധ പരിപാടികള്‍ അപ്പോഴും തുടരുന്നുണ്ടായിരുന്നു.
മറ്റു ഭാഗങ്ങൾ വാഴിക്കാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക.........
***********************************************
No comments:
Post a Comment