Wednesday, 27 November 2019

ശങ്കരേട്ടൻ സ്മൃതി



ശുഭ്ര മനസ്സിനുടമ
*********
"കേറി വാടാ.. രണ്ട് ദിവസമായല്ലോ പോയിട്ട്... എന്നെ അങ്ങനെയങ്ങ് പറ്റിക്കാമെന്ന് കരുതിയില്ലേ..  നിനക്ക് ഞാൻ വെച്ചിട്ടുണ്ട്.." ശങ്കരേട്ടൻ ആരോടാണ് ചൂടായി സംസാരിക്കുന്നത് എന്ന് നോക്കിയപ്പോഴാണ് ചിരി വന്നത്. പൂച്ചയോടാണ്. പിറ്റേ ദിവസത്തേക്കുള്ള പാല് കാച്ചി വെച്ചത് തട്ടിമറിച്ചിട്ട് പോയതാണ്. അതാണ് ശങ്കരേട്ടൻ. കാപട്യമില്ലാത്ത മനസ്സ്. 

ശുണ്ഠി മൂക്കത്താണെങ്കിലും ഒന്ന് സോപ്പിട്ടാൽ തണുക്കും. സന്ധ്യകഴിഞ്ഞ് ചായക്ക് ചെന്നാൽ "പാലില്ലെടോ" എന്നൊരു പറച്ചിലാണ്. ശങ്കരേട്ടൻ ഒന്ന് നോക്കീ എന്ന് പറഞ്ഞാൽ "നോക്കട്ടെ .. നാളെക്ക് എടുത്തു വെച്ചതാ" എന്ന് പറഞ്ഞ് ചായ തരും. നേരെ മുമ്പിൽ തന്നെ പള്ളി. പള്ളിയിൽ സുബ്ഹി നിസ്കാരം കഴിയുമ്പോഴേക്ക് പുട്ടും ഉപ്പുമാവും ഒക്കെ റെഡി. മാതൃഭൂമി പത്രം വായിക്കാൻ അവിടെ തന്നെ പോണം.

ആ ശുദ്ധമനസ്സിനെ നിർദ്ദോഷമായി പലരും കളിയാക്കിയിരുന്നു. തൊട്ടടുത്തുള്ള കോതേരി ശങ്കുരട്ടന്റെ കടയിൽ മൊച്ചയുണ്ട് എന്ന് പറഞ്ഞ് കുട്ടികളെ ഇളക്കിവിടും. പാവം കുട്ടികളെ ശകാരിച്ചു വിടും.

നാലു പതിറ്റാണ്ടിലേറെ അദ്ദേഹം കുറ്റൂര് ജീവിച്ചു. നാട്ടുകാരിലൊരാളായി. കല്യാണങ്ങൾക്കും മറ്റും പങ്കെടുത്തു. ചോറും ചായയും ചെറുകടികളുമായി പുലർച്ചെ തൊട്ട് സജീവമാകുന്ന കട രാത്രി വരെ നീളും. ഉച്ചക്ക് മാഷമ്മാരുടെ തിരക്ക്. 

വെക്കേഷൻ കാലമായാൽ കട പൂട്ടി നാട്ടിൽ കൂടും. അവിടെയും വെറുതെ ഇരിക്കില്ല. പെയിന്റ് പണിക്കൊക്കെ പോകും. റമളാനിന് കട തീരെ തുറക്കില്ല. പള്ളിയുടെ മുമ്പിൽ ആ കച്ചോടം വേണ്ട എന്നാണ് മുപ്പരുടെ അഭിപ്രായം.

കുറ്റൂർ കാരുടെ ഉയർച്ചയും വളർച്ചയും കണ്ട് അവരിലൊരാളായി ആരോഗ്യം അനുവദിക്കുന്നത് വരെ അധ്യാനിച്ച് ജീവിച്ച ആ നിർമ്മല മനസ്സിന്റെ ഓർമ്മകൾക്ക് മുമ്പിൽ ഒരു പിടി കണ്ണീർപൂക്കൾ🌹🌹🌹
-----------------------
മുഹമ്മദ് കുട്ടി അരീക്കൻ


ശങ്കരേട്ടൻ
*********
ശങ്കരേട്ടൻ ആദ്യ കാലത്ത് ആഴ്ചയിൽ എല്ലാ ഞായറഴ്ചയും ഹോട്ടലിലേക്കുളള സാധനങ്ങൾ വാങ്ങാനായി വേങ്ങരയിൽ വന്നിരിന്നു. പലചരക്ക് സാധനങ്ങൾ ഉപ്പയുടെ വേങ്ങരയിലെ കടയിൽ നിന്നാണ് സ്ഥിരമായി വാങ്ങാറ്  അവിടെ വെച്ചാണ് കുറച്ച്  സ്വാതത്രത്തിൽ ശങ്കരേട്ടനുമായി സംസാരിക്കാൻ കഴിയാറ്. ആണി ശർക്കര കൊണ്ട്  പോവുമ്പോൾ ഉണ്ണിയപ്പത്തിന്  ബുക്ക് ചെയ്യും. നേരെത്തെ വന്നാൽ കിട്ടുടോ.. എന്ന് പറയും.  ശങ്കരേട്ടന്റെ ഉണ്ണിയപ്പം തിന്നണെമെന്ന് നിയ്യത്തു ചൈത് വേങ്ങരയിൽ  നിന്ന് പോരും. ഓടി വന്ന് അല മാറയിലേക്ക്‌ നോക്കും, വൈകുന്നേരം വൈകി എത്തുന്നതിനാൽ  കിട്ടിയാൽ കിട്ടി. അദ്ദേഹത്തിന്റെ ഉണ്ണിയപ്പം നല്ല ടേസ്റ്റായിരിന്നു ഇന്നും അതിന്റെ രുചി നാവിലുണ്ട്,  പിന്നീട് ഉണ്ണിയപ്പം ഉണ്ടാക്കാതായപ്പോൾ പറയും ഒക്കത്തില്ല വലിയ ചിലവാണടോ..

സ്കൂളിന് മുന്നിലുള്ള മസാല പീടിക ചിങ്കിളി ഹാജിയും കീരനും (ഉണ്ണികൃഷ്ണന്റെ ജേഷ്ഠൻ) നടത്തുന്ന കാലം ഇവർ രണ്ട് പേരും സ്വാലിഹായ ഫിത്ന തമാശകൾ ഒപ്പിക്കുന്നവരാണ്. വീട്ടിൽ നിന്ന് കാശ് ചില്ലറയാക്കാൻ ഇവരുടെ പീടി കയിലേക്ക് കുട്ടിയായ എന്നെ പറഞ്ഞയച്ചു. ചില്ലറ ഇവിടെയില്ല ശങ്കരേട്ടന്റെ അടുത്താണ്ടാവും എന്ന് പറഞ്ഞു അങ്ങോട്ട് വിട്ടു. ആ സമയം   ശങ്കരേട്ടൻ കലി തുള്ളി നിൽക്കുകയായിരിന്നു കുറച്ച് മുമ്പ് ഹാജിയും കീരനും മണ്ണെണ്ണക്ക് വന്ന കുട്ടിയെ ശങ്കരേട്ടന്റെ അടുത്തേക്ക് വിട്ടതാണ് കാരണം. അതിന്റെ ബാക്കി ചില്ലറക്ക് ചെന്ന എനിക്കും കിട്ടി. സൈക്കിളിൽ നിന്ന് വീണ ചിരിയുമായി വീട്ടിലേക്ക്  പോരുമ്പോൾ ഹാജിയും കീരനും  അസ്വാദിച്ച് ചിരിക്കുന്നുണ്ടായിരിന്നു. പിന്നീട് ഇവർ രണ്ടു പേരും കൊണ്ടോട്ടി ജ്വല്ലറി ബിസിനസിലേക്ക് നീങ്ങി.

അന്നും കോതേരി മൂലയിൽ  രസകരമായ ഫിത്നകൾ നടക്കാറുണ്ടായിരുന്നു.  ആ ടീംസിന്  പ്രസിഡന്റൊക്കെ ഉണ്ടായിരിന്നു കുറ്റൂരിന്റെ മനസ്സിൽ എന്നും ശങ്കരേട്ടൻ മായാതെ നിൽക്കും...
------------------------
അബ്ദുലത്തീഫ് അരീക്കൻ



ശങ്കരേട്ടൻ
*********
ചെറുപ്പത്തിൽ ഉപ്പയുടെ കൂടെ സുബ്ഹിക്ക് ജമാഅത്തിന്ന് പോയാൽ ശങ്കരേട്ടന്റെ പീടീന്ന് ഒരു ചായയും മുളങ്കുറ്റിയിലുണ്ടാക്കിയ ഒരു കഷ്ണം പുട്ടും കിട്ടും. അന്നൊക്കെ എന്റെ സീറ്റ് അടുക്കളയിടെ ചെറിയ ബഞ്ചായിരുന്നു. കാരണം മുമ്പിൽ നിറയെ കാരണവൻമാരായിരിക്കും. അന്ന് തുടങ്ങിയ ബന്ധം കച്ചവടം നിർത്തി പോകുന്നത് വരെ നിലനിന്നു.

റോട്ടിലേക്കിറങ്ങുമ്പോൾ ശങ്കരേട്ടാ.... എന്നൊരു വിളി പതിവായിരുന്നു., പലപ്പോഴും വെറുതെയെങ്കിലും അവിടെയൊന്ന് കയറി എന്തെങ്കിലുമൊക്കെ പറഞ്ഞിറങ്ങും, ചിലപ്പോഴൊക്കെ കിട്ടുന്ന ചെറിയ ശകാരങ്ങൾക്കും ഒരു രസമായിരുന്നു, മുൻവശത്തെ ചില്ലിന്റെ ചട്ടയിൽ ചോക്ക് കൊണ്ട് എഴുതിയിരുന്ന കണക്ക് മായ്ച് എഴുതിയിരുന്ന വിരുതന്മാരുണ്ടായിരുന്നു.

കോതേരി തന്റെയടുത്തില്ലാത്ത സാധനത്തിന്നാരെങ്കിലും വന്നാൽ നേരെ ശങ്കരേട്ടന്റെയടുത്തേക്ക് വിടുക പതിവായിരുന്നു. പൊടുന്നനെ ദേശ്യപ്പെടുമെങ്കിലും ശുദ്ദ ഹൃദയനായിരുന്നു ശങ്കരേട്ടൻ.  നമ്മുടെ നാട്ടിലെ മൂന്ന് തലമുറ അടുത്തറിഞ്ഞ ശങ്കരേട്ടൻ ആ എളിയ പെരുമാറ്റം കൊണ്ടു തന്നെ നമ്മുടെ ഹൃദയങ്ങളിൽ ഇന്നും നിറഞ്ഞു നിൽക്കുന്നു.

നമ്മുടെ സ്കൂളിലെ പല കാലങ്ങളിലായി വന്നു പോയ അദ്ധ്യാപകരും വിദ്യാർത്ഥികളും സംഗമിക്കാൻ പോവുന്ന ഈ വേളയിൽ (ഫെബ്രു 1-2 ) സ്കൂളുമായി അഭേദ്യ ബന്ധമുണ്ടായിരുന്ന അദ്ദേഹം ഉണ്ടായിരുന്നെങ്കിൽ എന്ന് വെറുതെയാണെങ്കിലും ആശിച്ചു പോയി.,, 
ശങ്കരേട്ടന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.
---------------------
മൊയ്തീൻ കുട്ടി അരീക്കൻ


ശങ്കരേട്ടൻ
*********
ആര് മുഖേനയാണ് ശങ്കരേട്ടൻ കുറ്റൂരിലെത്തിയതെന്നറിയില്ല. KP അബ്ദു റഹിമാൻ കുട്ടി സാഹിബ് ആ ബിൽഡിങ്ങിൻറെ പണി പൂർത്തിയാക്കി, ഒറ്റമുറിയിൽ ഒരു ചായക്കടക്കുള്ള ഒരുക്കവും ഉണ്ടാക്കി. മേശയും ബെഞ്ചും ഉടമസ്ഥരുടെ വക തന്നെ. ഒരു ദിവസം പത്ത് മണിയോടടുത്ത് ശങ്കരേട്ടനും കൂടെ ഒരു വെളുത്ത പയ്യനും കുറ്റൂരിൽ വന്നു. അപ്പോഴാണ് എല്ലാവരും അറിയുന്നത്, കുറ്റൂരിലെ ആദ്യത്തെ ചില്ലിട്ട ഹോട്ടലിൽ കച്ചവടം നടത്തുന്നത് ശങ്കരൻ നായരാണെന്ന്.
ആ വെളുത്ത പയ്യൻ ഗോപിയായിരുന്നു. ശങ്കരേട്ടൻറെ പെങ്ങളുടെ മകൻ. നമ്മുടെ കുറ്റൂരി തന്നെയുള്ള ഒരു വിദ്വാൻ ഒരു ദിവസം (ഉൽഘാടനം നടന്ന മാസം) ഒരുചായയും മുറുക്കും കഴിച്ചു. 5 പൈസ മുറുക്കിനും 10 പൈസ ചായക്കും ഉള്ള കാലം! നമ്മുടെ വിദ്വാൻ 50 രൂപ യുടെ ഒറ്റനോട്ട് കൊടുത്തു. ശങ്കരേട്ടൻറെ കണ്ണുകൾ വിടർന്നു, ചായ കുടിച്ചിട്ട് 50 രൂപയോ? അക്കാലത്ത് 50 രൂപ കൂടുതലായി ആരും കാണാറില്ല!
ഇവിടെ ചില്ലറ ല്യ ടോ......
ശങ്കരേട്ടന് ആരെയും പരിചയമില്ലാത്ത കാലം'
വിദ്വാൻ പറഞ്ഞു, ബാക്കി അവിടെ വെച്ചോളൂ ഞാൻ ദിവസവും ചായ കുടിച്ച് തീർത്തോളാം. ശങ്കരേട്ടന് സന്തോഷായി. 50 ഒന്നിച്ച് കിട്ടിയല്ലോ!വിദ്വാൻ കുടിച്ച ചായയുടെ കണക്ക് ശങ്കരേട്ടൻ കുട്ടി നോക്കിയപ്പോൾ അഞ്ഞൂറ് രൂപയിലധികംപറ്റ്: iiiii
ശങ്കരേട്ടൻറെ കണ്ണുകൾ ത്രസിച്ചു. ഇനി ബാക്കിയെന്നാ കിട്ടുക. വിദ്വാൻ പിന്നെ ബാക്കി കുറെ വർഷങ്ങൾക്ക് ശേഷമാണ് കൊടുത്തത്.

നെച്ചിക്കാട്ട് കുണ്ടിൽ മാനസിക വിഭ്രാന്തിയുള്ള ഒരു കുഞ്ഞിക്കാരിയുണ്ടായിരുന്നു. അദ്ദേഹം ഫുൾക്കൈ ഷർട്ടിൻറെ കൈ ഇടക്കിടെ മേലോട്ട് കയറ്റും = ഇയാൾ വന്ന് ശങ്കരേട്ടനോട് ചായ ഉണ്ടോന്ന് ചോദിച്ചപ്പോൾ, ഇവിടൊന്നുമില്ലെടാ എന്ന് മറുപടി പറഞ്ഞു. അപ്പോഴാണ് കുഞ്ഞിക്കാരി കുപ്പായ ക്കൈ മേലോട്ട് ഉയർത്തിയത് പേടിച്ചരണ്ട ശങ്കരേട്ടൻ! അതിന്റെയൊന്നും ആവശ്യ മില്ല. ചായ ഇപ്പപ്പോൾ ഉണ്ടാക്കിത്തരാമെന്നു് പറഞ്ഞ് പെട്ടെന്ന് വെള്ളം തിളപ്പിച്ചെട്ടത്ത് ചായ ഉണ്ടാക്കി.

ശങ്കരേട്ടൻ സത്യസന്തനായ ഒരു കച്ചവടക്കാരനായിരുന്നു. ഒരു പാട് തവണ അവിട നിന്ന് ഭക്ഷണം കഴിച്ചിട്ടുണ്ട്. ഞാനും ൻറെ സൈദും ലത്തീഫുമൊക്കെ രാത്രി അടക്കാൻ നേരം ഉള്ളിൽ കയറിയിരുന്ന് മുറുക്ക് വാങ്ങിക്കഴിച്ച് ശങ്കരേട്ടനെക്കൊണ്ട് പഴയ കാല കഥ പറയിപ്പിക്കും. പുരാണങ്ങളിലെ കഥകളും പിന്നെ കപ്രാട്ടെ ഇല്ലത്തെ കഥയും പറയുമായിരുന്നു. ശങ്കരേട്ടൻ കപ്രാട്ടെ ഇല്ലവുമായി അടുത്ത ബന്ധം പുലർത്തിയ വ്യക്തിയായിരുന്നു''. 

പിന്നീട് താഴെ കൊളപ്പുറത്ത് നിന്ന് വിവാഹം കഴിച്ചു. ശങ്കരേട്ടൻറെ ആയുസ്സിൻറെ പകുതിയിലധികവും ചിലവഴിച്ചത് കുറ്റൂരിലാണ് ' ആരോടും ദേഷ്യപ്പെടാതെയുള്ള ആ ചിരി ഇന്നും എക്കാലവും മായാതെ മസ്സിൽ തങ്ങിനിൽക്കും.

വൃത്തിയായും ഭക്ഷണത്തിൽ കൃത്രിമം കാട്ടാതെയും ജനങ്ങൾക്ക് നല്ല ഭക്ഷണം വിളമ്പിക്കൊടുത്തത്, അദ്ദേഹത്തിന്റെ എടുത്തു പറയാവുന്ന പ്രത്യേകതകളിലൊന്നാണ്. അദ്ദേഹത്തിൻറെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ എന്നു് പ്രാർത്ഥിച്ച് കൊള്ളുന്നു.
-----------------------
എം ആർ സി അബ്ദുറഹ്മാൻ



ശങ്കരേട്ടാ 10 ബിരിയാണി,   നിന്റെ ....... നോട് പോയി പറ....
*********
പഴയ നാട്ടിൻ പുറത്തിന്റെ എല്ലാ ഭാവഹാദികളും ഒത്തിണങ്ങിയ ഒരു പ്രദേശമായിരുന്നു മദ്ധ്യ 80 കളിലെ ഞാൻ കണ്ട കുറ്റൂർ നോർത്ത് . രാവിലെ മുക്കിൽ പീടിക വഴിയുള്ള മദ്രസയിലേക്കുള്ള നടന്ന് വരവിൽ ഗ്രാമം ഉണർന്ന് അതിന്റെ സ്വഛന്ദമായ ദൈനംദിന ചലനങ്ങളിലേക്ക് പോവുകയായിരിക്കും. അത് പോലെ തന്നെയായിരുന്നു ശങ്കരേട്ടന്റെ ഹോട്ടലും.

രാവിലെ ഒരൊൻപത്-പത്ത് മണിയാവുമ്പോഴൊക്കെയാണ് ഹോട്ടൽ സജീവമാകുക എന്ന് തോന്നുന്നു. പ്രധാനമായും സ്കൂളിലെ അദ്ധ്യാപകരായിരുന്നു ശങ്കരേട്ടന്റെ കസ്റ്റമേഴ്സ് അധികവും. പിന്നെ മര്യാദ രാമൻമാരായ ഏതാനും വിദ്ധ്യാർത്ഥികളും. അന്നത്തെ ന്യൂ ജെൻ പയ്യൻമാരൊന്നും കടയിലേക്ക് കയറുന്നതേ ശങ്കരേട്ടൻ ഇഷടപെട്ടിരുന്നില്ല. ഉച്ചക്കുള്ള ഊൺ വേണമെങ്കിൽ രാവിലെ തന്നെ പറയണം, അല്ലാതെ ഉച്ചക്ക് ഊണിന് ചെന്നാൽ തീർത്ത് പറയും ഞാനിവടെ കുറച്ച് മാശ്മാർക്ക് മാത്രാ വെക്കല് ഇങ്ങള് പറയാതെ വന്നാൽ ഞാൻ എവിടന്നാ എട്ത്ത് തരിക്ക ?.

പത്താം ക്ലാസിൽ പഠിക്കുമ്പോൾ ശങ്കരേട്ടന്റെ കടയുടെ അടുക്കളയുടെ എതിർവശത്തായിരുന്നു ക്ലാസ്, അന്ന് ജനലിലൂടെ ചിലപ്പോൾ ചോറിന് ഓർഡർ പറയും, അങ്ങനെ ആദ്ധ്യം ഒന്ന് രണ്ട് പേർക്ക് ഓർഡർ കൊടുത്ത് ഉച്ചക്ക് പോയി കഴിച്ച് ശങ്കരേട്ടന്റ വിശ്വാസം പിടിച്ച് പറ്റി, മൂന്നാമത്തെ ദിവസം പതിനൊന്ന് ചോറ് പറഞ്ഞു, ആരും കഴിക്കാൻ പോയില്ല, ആറാമത്തെ പിരിയഡിൽ കോയക്കുട്ടി മാശ് ക്ലാസിലിരിക്കുമ്പോഴതാ വരുന്നു ശങ്കരേട്ടൻ...
ഓർഡർ ചെയ്തവരെ കയ്യോടെ പൊക്കി താക്കീത് ചെയ്ത് വിട്ടു, പിറ്റേന്ന് വീണ്ടും പറഞ്ഞു ജനലിലൂടെ ശങ്കരേട്ടാ പത്ത് ബിരിയാണി,... നിന്റെ തന്തയോട് പോയി പറ...
ഇത് കേട്ട് വീണ്ടും അതാ വരുന്നു കോയ കുട്ടി മാശ്, എന്നിട്ട് ഏറനാടൻ ശൈലിയിൽ, എന്തിനാടാ വെറുതെ വീട്ടിലിരിക്കണ ഇമ്മനിം ബാപ്പനിം കേൾക്കാൻ ഇങ്ങോട്ട് പോര്ണത്....

വളരെ ശുദ്ധമനസ്സ്, കുറച്ച് മുൻശുണ്ഡി, ഒരല്പം കൂന്, പത്ങ്ങിയ ഉച്ചത്തിലുള്ള സംസാരം, ചായയുമായി കൈ ആഞ് വീശിയുള്ള നടത്തം, കുറച്ച് നായർ പ്രമാണിത്വം, വലിയ കൃശ്ണ ഭക്തി ഇതൊക്കെയായിരുന്നു നമ്മുടെ ശങ്കരേട്ടൻ, ഏതാനും ചില അദ്ധ്യാപകർക്ക് വേണ്ടി രാത്രിയും അദ്ധേഹത്തിന്റെ കട പ്രവർത്തിച്ചിരുന്നു. 

ലംബോധരൻ മാശേയും ഐസക് മാശേയും കാണാൻ രാത്രി ചെല്ലുമ്പോൾ പകല് കാണുന്ന ശങ്കരേട്ടനാവില്ല, ആള് വളരെ ഹാപ്പിയായിരിക്കും.. പിന്നെ നാട്ട്കാരിൽ മാണിയും ടീമും കട പൊളിക്കുന്നത് വരെ കട്ടൻ ചായ കസ്റ്റമേഴ്സായി ചെല്ലുന്നത് കണ്ടിട്ടുണ്ട്, അപൂർവ്വം ചിലപ്പോൾ കൂട്ടത്തിൽ ഞാനും...

അധികം വെളിച്ചമില്ലാത്ത ആ മുറിയിൽ ഇലയിൽ ഊൺ കഴിച്ച് ബാക്കിലൂടെ പുറത്തിറങ്ങി സിമന്റിന്റെ ചാടിയിൽ നിന്നും കൈകഴുകി വരുന്നത് ഇനി വെറും ഓർമ്മ മാത്രം... അങ്ങനെ നഷ്ടത്തിന്റെ എത്രയത്ര ഗൃഹാതുര ഓർമ്മകൾ .......

ബാല്യകാല ചാപല്യങൾ അദ്ധേഹത്തോട് ഏറ്റ് പറഞ്ഞിട്ടുണ്ട്, പരേതന്റെ ആത്മാവിന്  ശാന്തി നേർന്ന് കൊണ്ട്.
---------------
നിസാർ PK



ചൂട് പുട്ടും ചുട്ട പപ്പടവും
*********
ശങ്കരേട്ടനെ കുറിച്ച് കൂടുതൽആയി അറിയുന്നത് ഒരു പാല്‍ കാരന്‍ പയ്യനായി കുറച്ചു നാള്‍ അദ്ദേഹത്തിന് സേവനം ചെയ്യാൻ തുടങ്ങിയത്‌ മുതലാണ്. 

എന്റെ വലിയുപ്പാന്റെ പശുവിന്റെ പാല്‍ സപ്ലൈ ചെയ്തിരുന്നത് ഞാനായിരുന്നു, അന്ന് ഒരു ആറാം ക്ലാസ് കാരന്‍ പയ്യന്‍ രാവിലെ മദ്രസ്സക്ക് വരുമ്പോ പാൽ നിറച്ച തൂക്ക്പാത്രം കൈയിൽ പിടിച്ചു ശങ്കരേട്ടൻറ കടയിൽ പോകും. രാവിലെ നെറ്റി യിൽചന്ദന കുറിയും തൊട്ട് കട തുറക്കുന്ന ശങ്കരേട്ടനെ  ഇന്നും ഓര്‍ത്തുപോയി..... പാല് കടയില്‍ കൊടുത്ത് മദ്രസ്സ യിലേക്ക് പോകും..... പിന്നെ ഞങ്ങൾ തമ്മില്‍ കാണുന്നത് വൈകുന്നേരം സ്കൂൾ വിട്ടു പോകുമ്പോൾ രാവിലെ കൊടുത്ത പാല് പാത്രം തിരിച്ചെടുക്കാൻ പോകുമ്പോ ആകും കഴുകി വച്ച പത്രത്തില്‍ മിക്ക ദിവസങ്ങളിലും പലഹാരം ഉണ്ടാകാറുണ്ട്, അത് എനിക്കുള്ളതാണ്.

ഒരു വെള്ളിയാഴ്ച ദിവസം പാല് കൊടുക്കാൻ പോയ എന്നെ കടയിലെ ബെഞ്ചിലിരുത്തി മുള കൊണ്ടുണ്ടാക്കിയ പുട്ട്കുറ്റി യില്‍ നിന്നും ചൂട് പുട്ടും പപ്പടവും തന്നത് ഇന്നും ഓര്‍ക്കുന്നു. പിന്നെ കുറച്ചു ദിവസത്തിന് ശേഷം വലിയുപ്പാന്റെ പശു ചത്തത് കാരണം വലിയുപ്പ പോത്തിനെ വാങ്ങി അതോടെ  ശങ്കരന്‍ ചേട്ടന്റെ കടയിലേക്കുള്ള എന്റെ പോക്ക് നിന്നു...
-----------------
സാദിഖ്. കെ. എം



ശങ്കരേട്ടനെ ഓർത്തെടുക്കുമ്പോൾ......
**********
ശങ്കരേട്ടനെ ഓർത്തെടുക്കുമ്പോൾ അവിടെ ഉണ്ടായിരുന്ന റേഡിയോയും ഓർമ്മയിൽ വരും. അന്നത്തെ കാലത്ത് രാത്രി വൈകി നടക്കുന്ന   ലോക കപ്പ്  ക്രിക്കറ്റ് /ഫുട്ട്ബോൾ മൽസരങ്ങളുടെ റിസൾട്ട് രാവിലെ പത്രങ്ങളിൽ കാണില്ല.  ഇന്റർവെല്ലിനു വിട്ടാൽ ഒരു മണിക്കുള്ള റേഡിയോ വാർത്താ തലക്കെട്ട് കേൾക്കാൻ ആ സമയത്ത് ഏറെ നിന്നിട്ടുണ്ട് അവിടെ.
(വൈകി ക്ലാസിൽ കയറിയതിനു മാഷുടെ അടുത്ത് നിന്ന് ചീത്തയും കേട്ടിട്ടുണ്ട്)

അദ്ദേഹത്തിന്റെ ആത്മാവിനു നിത്യ ശാന്തി ലഭിക്കട്ടേ എന്ന് പ്രാർത്ഥിക്കുന്നു.
---------------------
മുസ്തഫ കെ.സി. 



ശങ്കരേട്ടൻ  
*********
ശങ്കരേട്ടൻ  ഉണ്ണിയപ്പം ചുടുന്നതിനുതലേ ദിവസംപറയും നാളെ കുറച്ച് ഉണ്ണിയപ്പം ചുടുന്നു ബഷീറെ നിനക്ക് വേണ്ടയോ ഞാൻ നാട്ടിൽ വന്നാൽ മിക്കദിവസവും ഒരുവിസിറ്റ് ഉണ്ട് ഉണ്ണിയപ്പം നല്ലടേസ്റ്റ്ആണ് ശങ്കരേട്ടന്റെ ഹോട്ടലിനോട് ചേർന്ന് മസാലകട ഉണ്ടായിരുന്നു. ചെറിയ കിളിവാതിൽ വഴിയാണ് ചായതരൽ സ്കൂളിൽ പോകുമ്പോൾ ഞാനും A അബ്ദുറഹിമാൻ കുട്ടി, A ഹസ്സൻകുട്ടി, ഫസൽഹാജി, ഇച്ച(A കുഞ്ഞിമുഹമ്മദ്), സ്ഥിരം സുബഹി നമസ്കാരം കഴിഞ്ഞു പുട്ടും ചെറുപയറും പിന്നെ ചായയും. ചുരുങ്ങിയത് 2 മണിക്കൂർ അവിടെ ചിലവിട്ടെ പോകു ഒരുപാട് പറയാനുണ്ട് ശങ്കരേട്ടന്റേത് എന്തായാലും ആത്മാവിന് ശാന്തി ലഭിക്കട്ടെ
--------------
ബഷീർ പണ്ടാറപ്പെട്ടി



***********************************************************************
🔴വർഷങ്ങൾക്ക് മുമ്പ് "തണൽ" നാട്ടു പത്രത്തിൽ പ്രസിദ്ധീകരിച്ച സത്താർ കുറ്റൂർ എഴുതിയ "ശങ്കരേട്ടനുമായുള്ള അഭിമുഖം
👉 ഇവിടെ ക്ലിക്ക് ചെയ്യുക. 


🔴 ശങ്കരേട്ടനെ കുറിച്ച് സത്താർ കുറ്റൂർ എഴുതിയ കവിത 


🔴 ശങ്കരേട്ടനെ കുറിച്ച് അരീക്കൻ മുസ്തഫ ശറഫുദ്ധീൻ എഴുതിയ കവിത 
👉 ഇവിടെ ക്ലിക്ക് ചെയ്യുക 


🔴 ശങ്കരേട്ടനെ കുറിച്ച് കെ. സി. മുജീബ് എഴുതിയ കവിത 
👉 ഇവിടെ ക്ലിക്ക് ചെയ്യുക 


🔴ശങ്കരേട്ടനെ കുറിച്ച് അന്‍വര്‍ ആട്ടക്കോളില്‍ എഴുതിയ കുട്ടിക്കാല അനുഭവം 
👉 ഇവിടെ ക്ലിക്ക് ചെയ്യുക 


🔴ശങ്കരേട്ടനെ കുറിച്ച് സൈദു മാപ്പിളക്കാട്ടിൽ എഴുതിയ ലേഖനം 
👉 ഇവിടെ ക്ലിക്ക് ചെയ്യുക 


🔴 വർഷങ്ങൾക്ക് മുമ്പ് ശങ്കരേട്ടനുമൊത്ത് എടുത്ത ഒരു വീഡിയോ ഇതിൽ പോസ്റ്റുന്നു:
        * സംഭാഷണം:  മാണി അരീക്കൻ 
        * ക്യാമറ:  ജാബിർ അരീക്കൻ
https://youtu.be/aPhnGy7WDcw








Friday, 22 November 2019

ശങ്കരേട്ടനുമായുള്ള അഭിമുഖം



വർഷങ്ങൾക്ക് മുമ്പ്.. കൃത്യമായി പറഞ്ഞാൽ 2006 ഡിസംബർ 1ന് പുറത്തിറങ്ങിയ "തണൽ" നാട്ടു പത്രത്തിൽ പ്രസിദ്ധീകരിച്ച "ശങ്കരേട്ടനുമായുള്ള അഭിമുഖം" ഇവിടെ പുനർവായനക്ക് സമർപ്പിക്കുന്നു.....
==================

ചൂടാറാത്ത ഓർമ്മകളുമായി ശങ്കരേട്ടൻ
************
ഇത് ശങ്കരേട്ടൻ.
പരിചയപ്പെടുത്താൻ ഒരു മുഖവുരയുടെയും ആവശ്യമില്ല.തലമുറകൾക്ക് വെച്ച് വിളമ്പി ഈ നാടിന്റെ കുതിപ്പിനും കിതപ്പിനും സാക്ഷിയായി ശങ്കരേട്ടൻ ഇപ്പോഴും ചായ പാരുകയാണ്.
അകലെ നിന്ന് നോക്കുമ്പോൾ വലിയ ദേഷ്യക്കാരനാണെന്ന് തോന്നും.എന്നാൽ അടുത്തിടപഴകിയവരെല്ലാം ആ മനസ്സിന്റെ നൈർമ്മല്യം അനുഭവിച്ചിട്ടുണ്ട്. അതു കൊണ്ട് തന്നെയാണ് ശങ്കരേട്ടൻ എത്ര ദേഷ്യപ്പെട്ടാലും ആരും പിണങ്ങിപ്പോവാത്തത്.ആളുകളെ വശീകരിക്കുന്ന പുറം നാട്യങ്ങൾ ഇദ്ദേഹത്തിനറിയില്ല.
ഒന്നും ഉള്ളിലൊളിപ്പിക്കാനറിയാത്ത ഈ മനുഷ്യനിൽ കച്ചവടത്തിന്റെ കാപട്യങ്ങളും കാണാനാവില്ല.
എടോ,
ഇവിടെ ഒന്നും ഇല്ലെടോ,
എന്ന് എത്ര കനപ്പിച്ച് പറഞ്ഞാലും അടുത്ത നേരവും വിശപ്പിന്റെ വിളി കേൾക്കുമ്പോൾ ആളുകൾ ശങ്കരേട്ടനെ തേടിയെത്തുന്നു.
ആ കൈപുണ്യവും മനസ്സിന്റെ നിഷ്കളങ്കതയുമാണിതിന് കാരണം.
നാടിന്റെ മാറ്റങ്ങൾക്ക് സാക്ഷിയായി ഈ ഹോട്ടൽ മുപ്പത് വർഷം പിന്നിടുകയാണ്.
തലമുറകൾക്ക് വെച്ച് വിളമ്പിയ ഇദ്ദേഹത്തിന്റെ ഓർമ്മകൾക്കിപ്പോഴും നല്ല തെളിച്ചമാണ്. ഇന്നലെകളുടെ ഇടനാഴികകളിലൂടെ ശങ്കരേട്ടൻ തിരിച്ച് നടക്കുകയാണ്. തണൽ വായനക്കാർക്കായി.

വിദ്യാഭ്യാസം
************
തിരൂരങ്ങാടിക്കടുത്ത ചുള്ളിപ്പാറയിലാണെന്റെ വീട്. കൂടുതൽ പഠിച്ചിട്ടൊന്നുമില്ല.
പഴയ അഞ്ചാം ക്ലാസുകാരനാണ്.
എന്റെ കുടുംബത്തിൽ ഉയർന്ന വിദ്യാഭ്യാസം നേടിയവരൊക്കെയുണ്ട്.
ഞാൻ ഈ രംഗത്താണ് വന്നു പെട്ടത്. എല്ലാവരും ഒരുപോലെയാവില്ലല്ലോ.

വിവാഹം, കുടുംബം
************
മുപ്പത്തി ആറാമത്തെ വയസ്സിലാണ് കല്യാണം കഴിച്ചത്. താഴെ കൊളപ്പുറത്തെ കമലാക്ഷിയാണ് ഭാര്യ.
മൂന്ന് മക്കളുണ്ട്.
ഒരു ആണും രണ്ട് പെണ്ണും.
ആൺകുട്ടി കൃഷ്ണകുമാർ ബസ് കണ്ടക്ടറാണ്‌.
പെൺമക്കളിൽ ഒരാൾ +2 വിന് പഠിക്കുന്നു. ഇളയ മോൾക്ക് ജന്മനാ ചില വൈകല്യങ്ങളുണ്ട്.
ഒരുപാട് ചികിൽസിച്ചു. കാര്യമായ മാറ്റമൊന്നുമില്ല.
എന്നാലും അവളുടെ കാര്യങ്ങളൊക്കെ അവൾ ചെയ്യുന്നുണ്ട്. അതെങ്കിലും ഒരാശ്വാസം.

കുറ്റൂരിലേക്കെത്തിയ വഴി
************
ഇവിടെ വരുന്നതിന് മുമ്പ് ഹോട്ടൽ രംഗത്ത് തന്നെ പലയിടത്തും ജോലി നോക്കിയിട്ടുണ്ട്. ആര്യവൈദ്യശാല കാന്റീൻ, കോഴിച്ചെന എം എസ്.പി കാന്റീൻ, കുറച്ച് കാലം മദ്രാസിലേക്കും പോയി.
അതിന് ശേഷം വയനാട് മീനങ്ങാടിയിൽ ജോലി ചെയ്യുമ്പോഴാണ് നമ്മുടെ വേലായുധൻ മാഷെ അനിയൻ വഴി ഇവിടെ എത്തിയത്.1975 ജൂൺ മാസം മൂന്നാം തിയ്യതിയാണ് ഇവിടെ കച്ചവടം തുടങ്ങുന്നത്. കുറച്ച് കാലം സഹോദരിയുടെ മകൻ ഗോപിയുണ്ടായിരുന്നു. അവൻ പോയതിന് ശേഷം ഞാൻ ഒറ്റക്ക് തന്നെയാണ് എല്ലാ കാര്യത്തിനും. ഇപ്പോൾ കമലാക്ഷി ഒന്ന് വന്ന് പോവും.

നിറം മങ്ങാത്ത ഓർമ്മകൾ
************
ഇവിടെ കച്ചവടം തുടങ്ങുമ്പോൾ എനിക്ക് മുപ്പത് വയസ്സാണ്.
അരീക്കൻ കുട്ട്യാലി കാക്കാന്റെ ഒരു ഹോട്ടലും ഹസ്സൻകുട്ടി ഹാജിയുടെ മസാലക്കടയും മാത്രമെ അന്നിവിടെയൊള്ളു.
റോഡൊന്നും ടാർ ചെയ്തിട്ടില്ല. അഞ്ച് വർഷം കഴിഞ്ഞാണ് കറന്റ് കിട്ടിയത്.
തുടക്കത്തിൽ ചോറില്ലായിരുന്നു.
പിന്നെ പലരും നിർബന്ധിച്ചപ്പോഴാണ് ചോറുണ്ടാക്കി തുടങ്ങിയത്.
എട്ട് അധ്യാപകരാണ് തുടക്കത്തിൽ ചോറ് കഴിക്കാൻ വന്നിരുന്നത്. അന്ന് ചായക്ക് 40 പൈസയും ചോറിന് ഒന്നേകാൽ രൂപയുമായിരുന്നു.
കുട്ടികൾക്ക് 75 പൈസക്കാണ് ചോറ് കൊടുത്തിരുന്നത്. ഞാൻ
ഏറ്റവും കൂടുതൽ ചായ പാർന്ന് കൊടുത്തത് എൻ കെ. മുഹമ്മദാക്കാക്ക് ആയിരിക്കും. സ്കൂളിന്റെ രജത ജൂബിലി നടന്നപ്പോഴാണ് ഏറ്റവും കൂടുതൽ കച്ചവടം നടന്നത്.
അന്ന് കാലിനൊക്കെ നീര് വന്നു.
മുമ്പ് കുട്ടികളൊക്കെ ചോറിന് വന്നിരുന്നു. നാലഞ്ച് വർഷമായിട്ട് കുട്ടികളാരുമില്ല. എന്നു വെച്ച് എനിക്ക് പരാതി ഒന്നുംല്യട്ടോ.

രാഷ്ട്രീയം
************
പഴയ കോൺഗ്രസുകാരനാണ്. ഇപ്പോഴത്തെ പാർട്ടിയുടെ പോക്കിൽ നിരാശനുമാണ്.
എന്നാലും ഒരു കോൺഗ്രസുകാരനാണെന്ന് പറയുന്നതിൽ അഭിമാനമുണ്ട്. ഒരു ഘട്ടത്തിലും പ്രവർത്തന രംഗത്തിറങ്ങാൻ കഴിഞ്ഞിട്ടില്ല. എന്റെ തൊഴിലുമായി അത് ഒത്തു പോവില്ലല്ലോ.

വായന
************
പത്രവായന മുടങ്ങാറില്ല.
മാതൃഭൂമി സ്ഥിരമായി വായിക്കും.ഇതിനപ്പുറം ഒരു കാലത്ത് പരന്ന വായനയുണ്ടായിരുന്നു. എം ടി വാസുദേവൻ നായർ, കോവൂർ, മുഹമ്മദ് പടിയത്ത് ഇവരൊക്കെയാണ് ഇഷ്ട എഴുത്തുകാർ.ഇപ്പോൾ ഒന്നിനും സമയമില്ല. പത്രമൊന്ന് ഓടിച്ച് വായിക്കും. അത്രയൊക്കെയേ കഴിയൂ. നിങ്ങൾക്കറിയില്ലേ ഇവിടെ എല്ലായിടത്തും എന്റെ കയ്യെത്തിയിട്ട് വേണ്ടേ.

വിനോദം, ആരോഗ്യം
************
വിനോദമെന്നൊക്കെ പറഞ്ഞാൽ അതിനെവിടെടോ സമയം. കാര്യത്തിന് തന്നെ സമയമില്ല. പിന്നെയല്ലേ.
മുമ്പ് ഫുട്ബോളൊക്കെ കളിച്ചിരുന്നു.
ജീവിതവൃത്തിക്കായുള്ള ഓട്ടം തുടങ്ങിയപ്പോൾ പന്തിന് പിറകിലുള്ള ഓട്ടം നിറുത്തി.
ഇപ്പോൾ ഇടക്കൊന്ന് ബീഡി വലിക്കും. വേറെ ദുശ്ശീലമൊന്നുമില്ല.
ഇപ്പോ ഒന്നിനും വയ്യ. വാതസംബന്ധമായ പ്രശ്നങ്ങൾ അലട്ടാൻ തുടങ്ങിയിട്ട് കാലം കുറച്ചായി. മരുന്ന് കഴിച്ചിട്ട് ഫലമൊന്നുമില്ല.
അതിനാൽ അതും നിറുത്തി.
വയ്യെടോ,
വയസ്സ് അറുപത് കഴിഞ്ഞില്ലേ,

ശങ്കരേട്ടനിലെ വിശ്വാസി
************
രാവിലെ ആരാധനാ കർമ്മങ്ങൾക്കൊന്നും സമയം കിട്ടാറില്ല.
കൂടുതൽ പണിയുണ്ടാവുക രാവിലെയാണല്ലോ. അതു കൊണ്ട് തന്നെ രാത്രിയാണ് അനുഷ്ഠാനങ്ങളൊക്കെ ചെയ്യുക.
പണി കഴിഞ്ഞ് കുളിച്ച് ശ്രീകൃഷ്ണ ഭഗവാന്റെ മുന്നിലെത്തുമ്പോൾ വലിയ ആശ്വാസമാണ്. മഹാവിഷ്ണുവിന്റെ എട്ടാമത്തെ അവതാരമാണ് ഭഗവാൻ ശ്രീകൃഷ്ണൻ.ശ്രീകൃഷ്ണന്റെ ചരിത്രം  'മാതൃഭൂമി'യിൽ സ്ഥിരമായി വായിച്ചിരുന്നു.
വല്ലാത്തൊരനുഭൂതിയായിരുന്നു ആ വായനാനുഭവങ്ങൾ പകർന്ന് തന്നത്. ശബരിമലക്ക് ഇത് വരെ പോകാനൊത്തിട്ടില്ല. ജോലി തിരക്ക് തന്നെ കാരണം. എന്നാലും അയ്യപ്പ ഭഗവാൻ എന്റെ മനസ്സിൽ വലിയ സ്ഥാനമാണ് അലങ്കരിക്കുന്നത്.

പറഞ്ഞിട്ടും പറഞ്ഞിട്ടും പറഞ്ഞ് തീരാതെ......
************
വൈകുന്നേരത്തെ പതിവ് തിരക്കുകൾക്കിടയിലാണ് ശങ്കരേട്ടൻ മനസ്സ് തുറന്നത്. ഒരു ചായ പാർന്ന് മറ്റൊരു ചായക്ക് ആള് വരുന്നതിനിടയിലെ ഒരു വിശ്രമത്തിനിടയിൽ. ഓർമ്മകൾ കിതച്ച് വരുന്നതിനിsയിൽ ഒരാൾ ചായ കുടിക്കാനായി ഒതുക്ക് കയറി.
അദേഹം അമർന്നിരുന്നപ്പോൾ
കാലിളകിയ മര ബെഞ്ച് ഒന്ന് നെരങ്ങുന്നത് കേട്ടു.
ശങ്കരേട്ടന്റെ ഒഴിവും ഓർമ്മകളും അവിടെ വെച്ച് മുറിഞ്ഞു.
പുകയാളിയ സമാവറിനടുത്തേക്ക് നീര് വന്ന കാലുമായി അദ്ദേഹം മുടന്തി നടന്നു..
ഇനി നടക്കില്ലെടോ, പൊയ്ക്കോ, 
ബാക്കി പിന്നെ നോക്കാം...
ഞാൻ മെല്ലെ പടിയിറങ്ങി. പുറത്ത് ഇരുട്ട് പൊതിഞ്ഞിരുന്നു.
അടുക്കളയിലെ പുക ചുരുളുകളായി മറയുന്നത് നിന്ന നിൽപ്പിൽ ഞാൻ നോക്കി നിന്നു.
ശങ്കരേട്ടൻ പറഞ്ഞ കഥ കളൊന്നും ഈ പുക ചുരുളുകൾ പോലെ ഇരുട്ടിൽ നഷ്ടമാവാതിരിക്കട്ടെ എന്ന് മനസ്സ് മന്ത്രിച്ചു.
----------------------------
സത്താർ കുറ്റൂർ
തണൽ നാട്ടുപത്രം
2006 ഡിസംബർ


ശങ്കരേട്ടൻ



ശങ്കരേട്ടൻ
*********
ചില്ലു വെച്ച കടയിലെ...
ചില്ലിട്ട അറയിലെ...
ചിലതൊക്കെ ഉണ്ടിന്നും..
ചിന്തയിൽ എവിടെയോ...

ശങ്കരേട്ടനെ കണ്ടു ഈ..
ശകലമാം കവിതയിൽ..
ശകാരം പോലും രസിപ്പിക്കും..
ശബ്ദം ആ ശുദ്ധ ജന്മം..

പരിജയം പരിമിതമാണ്...
പതിവായി കണ്ട മുഖമാണ്..
പറയുവാനോ ഒന്നുമില്ല എങ്കിലും.
പടി കയറിയിട്ടുണ്ട് ആ ചില്ലിട്ട കടയുടെ..

അറിയില്ല ആ മനുഷ്യന്റെ നാടും വീടുമെങ്കിലും..
വിടവാങ്ങി ആ സ്നേഹം പാരിലിന്നില്ല..
പഴയ ആ കാലത്തിന്റെ അടയാളമാം പഴമകൾ പലതും.
പാടെ മറയുന്നു ഓർമയായി എല്ലാം..

ഓർമ്മകൾ ജീവിക്കും നാളുകൾ അത്രയും..
ഓർക്കും ആ ചായയും സദ്യയും വിളമ്പലും..
ശങ്കരേട്ടനെന്ന ശാന്തനായ രസികനാം മനിതന്റെ മണ്ണാറയിൽ.
നിത്യ ശാന്തി നൽകട്ടെ ഈശ്വരന് എന്നുമെ....
---------------------
 മുജീബ്  കെ. സി.


Saturday, 16 November 2019

അരീക്കൻ മുഹമ്മദ് ഹസ്സൻ (ബാവ)


പളളിപ്പറമ്പ് @  
അരീക്കൻ മുഹമ്മദ് ഹസ്സൻ (ബാവ)



നമ്മുടെ ബാവ 😢😢😢😢😢
➖➖➖➖ 
അവസാന യാത്ര മൊഴിക്കു കാത്തു നിൽക്കാതെ ഒരുപാട് സ്വപ്നങ്ങൾ ബാക്കിയാക്കി ഞങ്ങളുടെ ബാവ യാത്രയായി, ഇനിയില്ല 'സർഫോ' എന്ന ആ നീട്ടി വിളി. ഓർമ്മ വെച്ച നാൾ മുതൽ നിഷ്കളങ്കതയും ആവേശവും ആത്മാർത്ഥതയും തുടിച്ചു നിൽക്കുന്ന മലയോളം ഓർമ്മകൾ ബാക്കിയാക്കിയാണ് ബാവ മുന്നേ നടന്ന് പോയത്. 

പല പ്രതി സന്ധികളും അഭിമുഖീകരിച്ച ബാവ ഒരു കാലത്തും പക്ഷെ ഞങ്ങൾക്ക് പരസ്പരം മുഖം തിരിച്ച് നിൽക്കേണ്ട ഒരവസരവും ഉണ്ടാക്കിയിട്ടില്ല. ആ നിഷ്കളങ്കതക്ക് എന്നെ പോലെ കുടുംബക്കാർക്കും നാട്ടുക്കാർക്കും ഓർത്തെടുക്കാൻ ഒത്തിരി ഓർമ്മകൾ ബാക്കിയാക്കിയാണ് ബാവ കടന്ന് പോയത്.

ചെറുപ്പം മുതലേ ബാവ ഞങ്ങളുടെ ആവേശമാണ്,  അതിലേറ്റം മനോഹരം ചെറുപ്പകാലം തന്നെ. കല്യാണമായാലും, മൗലുദ് ആയാലും, നേർച്ചക്ക് പോക്കിലും, അണ്ടി പെറുക്കൽ, കോമാങ്ങ പെറുക്കൽ, ചക്കരമാങ്ങ സേവിക്കൽ, പളളിയിലേക്ക് നോമ്പിന് തരിക്കഞ്ഞി കൊണ്ട്‌ പോവൽ, മൈലാഞ്ചി ഊരൽ, അരക്കൽ, വെളഞ്ഞിൽ ഉരുക്കൽ അങ്ങനെ എന്തിലും ഏതിലും എണ്ണിയാലൊടുങ്ങാത്ത ബാവാന്റ സാന്നിദ്ധ്യവും നേതൃത്വവും ഉമ്മാന്റൊടെ ഞങ്ങൾക്കുണ്ടായിരുന്നു. 

കടുoബ വീടുകളിലേക്കുള്ള യാത്രകൾ ഏറെ ഇഷ്ടപ്പെട്ടിരുന്ന ബാവ കുടുംബ സന്ദർശനവും അവരോടുള്ള ഇടപഴകലും ബാവ മാത്രമല്ല ബാവാന്റ വരവുകൾ ഞങ്ങളും ഏറെ ആസ്വദിച്ചിരുന്നു. 

പ്രവാസത്തിൽ ഞങ്ങളുടെ നഷ്ടമാണ് ഈ കുടിച്ചേരലുകൾ, വിരലിലെണ്ണാവുന്ന കണ്ടുമുട്ടലുകളിലേക്ക് ഇത് കുറഞ്ഞപ്പോഴും ഒത്തിരി സമയം സംസാരിച്ചിരിക്കുക പതിവായിരുന്നു അതിൽ തൻറെ സ്വപ്നങ്ങളും ആകുലതകളും അവഗണനകളും പങ്കുവെക്കൽ ഒരു കൂടപ്പിറപ്പിനെ പോലെ അവൻ തുറന്നു പറയുമായിരുന്നു. മക്കളുടെ കല്യാണവും  വിദ്യാഭ്യാസവും  അതിൽ പ്രധാനപ്പെട്ടവയയിരുന്നു. ബാവാക്ക് അറിയുന്ന ഉൾക്കൊള്ളാവുന്ന രീതിയിൽ പറഞ്ഞു സമാശ്വസിപ്പിക്കുക മാത്രമായിരുന്നു ചെയ്യാനുണ്ടായിരുന്നത്.

ഞങ്ങളിൽ നിന്ന് വന്നു പോയ എല്ലാ തെറ്റു കുറ്റങ്ങളും മാപ്പാക്കി നാഥാ നാളെ ബാവാനെയും ഞങ്ങളെയും നിന്റെ സ്വർഗ്ഗത്തിൽ ഒരുമിപ്പിക്കണെ....... ആമീൻ
--------------------
ശറഫു അരീക്കൻ



അരീക്കൻ മുഹമ്മദ് ഹസ്സൻ
➖➖➖➖
അരീക്കൻ മുഹമ്മദ് ഹസ്സൻ എൻ്റെ പഴയ ഒരു കൂട്ടുകാരനായിരുന്നു.

എൻ്റെ ഒരു ക്ലാസ്സിൽ മുകളിലായിരുന്നു പഠനമെങ്കിലും പരസ്പരമുള്ള പരിചയവും കൊടുവാപാത്തെ തോട്ടിലും കുളത്തിലുമുള്ള അവൻ്റെ കുളിക്കാൻ വരവും ഞങ്ങളെ കൂടുതൽ അടുപ്പിച്ചു.... ആഴമുള്ള കുഴിയിലും കുളത്തിലും നീന്തി തുടിക്കാൻ ഒഴിവ് ദിവസങ്ങളിൽ അധി രാവിലെ അവൻ എത്തുമായിരുന്നു. മാങ്ങാകാലത്ത് നല്ല മധുരമുള്ള കോമാങ്ങയുമുണ്ടാവും കൈയ്യിൽ കൂടെ സമ പ്രായക്കാരായ ഇവിടത്തെ കുട്ടികളും ഉണ്ടാവും തോട്ടിൽ ചാടാൻ. കുളത്തിൽ തൊട്ടുകളിച്ചും മുങ്ങാൻ കുഴിയിട്ടും സമയം വളരെ വൈകി വീട്ടിലേക്ക് തിരിച്ചു പോയിരുന്നുള്ളൂ......

ചില ദിവസങ്ങളിൽ വലിയുപ്പ ഹസ്സൻകുട്ടി ഹാജി തിരഞ്ഞു വന്ന് കൊണ്ടു പോവലായിരുന്നു.... ഒരിക്കൽ  അടുത്തുള്ള മതിലിൻ മുകളിൽ കയറി കുളത്തിലേക്ക് ചാടിയതിൽ കാല്തെറ്റി കരയിൽ തന്നെ നെഞ്ചടിച്ച് വീഴുകയും  ശ്വാസം കിട്ടാതെ  എൻ്റെ ഉപ്പ എടുത്തു ഹോസ്പിറ്റലിലെത്തിക്കുകയുമുണ്ടായി.... അതിനു ശേഷം എപ്പഴങ്കിലുമായിരുന്നു വന്നിരുന്നത്.... തോട്ടിലേക്കുള്ള അവൻ്റെ വരവ് കാരണം ഇവിടെയുള്ള ഒട്ടുമിക്ക ആളുകൾക്കും അവനെ അറിയാമായിരുന്നു.....

പിന്നീട് സ്കൂൾ പഠനം കഴിഞ്ഞ് അവൻ പ്രവാസിയായി പിന്നെ ഞാനും.  ജീവിത നെട്ടോട്ടത്തിനിടക്ക്  പരസ്പരം കാണാറില്ലായിരുന്നു..... കുറെ കാലത്തിന് ശേഷം കുട്ടൃാലിഹാജിയുടെ ജനാസ നമസ്ക്കാരത്തിലെ സ്വഫിൽ എൻ്റെ അടുത്തായി അവൻ നിന്നു അവിടെ വച്ച് സലാം ചൊല്ലി വിശേഷങ്ങൾ ചോദിച്ചറിഞ്ഞു. കുറെ സംസാരിച്ചു... അന്നൊന്നും ഒരസുഖവും അവനിൽ ഇല്ലായിരുന്നു..... അതു കഴിഞ്ഞു വെള്ളിയാഴ്ച്ച ജുമുഅക്ക് മുൻപ് മമ്മുട്ടി മാഷുടെ മുഹമ്മദ് ഹസ്സൻ്റെ രോഗശമനത്തിന് വേണ്ടി പ്രാർത്ഥിക്കാനുള്ള അറിയിപ്പ് കേട്ടപ്പൊ ഇവനാണ് എന്ന് വിശ്വസിക്കാൻ കഴിഞ്ഞില്ല..... വീട്ടിലെത്തി ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോഴാണ് വളരെ ദുഖഃത്തിലാക്കീ അവൻ്റെ മരണ വാർത്തയും എത്തിയത്..... മരണം നാമെല്ലാവർക്കും നിർബന്ധമാണങ്കിലും നിനച്ചിരിക്കാത്ത മരണം  ഞെട്ടലുണ്ടാക്കി.

സർവ്വ ശക്തൻ മുഹമ്മദ്ഹസ്സൻ്റെ കുടുംബത്തിന് സമാധാനം നൽകട്ടെ.... അവനിൽ നിന്നും വന്ന തെറ്റുകൾ പൊറുത്ത് സ്വർഗാവകാശികളിൽ ഉൾപ്പെടുത്തുമാറാവട്ടെ... എന്ന് പ്രാർത്ഥിക്കുന്നു..
---------------------------
 കൂഞ്ഞഹമ്മദ് കുട്ടി കെഎം



ബാവ... മുറിവുണങ്ങാത്ത ഓർമ്മകൾ
➖➖➖➖
ബാവ ഇന്ന് നമ്മോടൊപ്പമില്ല എന്ന് ഇപ്പോഴും മനസ്സ് സമ്മതിക്കാത്തത് പോലെ.  കുറ്റൂർ ജംഗ്ഷനിലെ സുഹൃദ് കൂട്ടത്തിൽ... മദ്രസ കോമ്പൗണ്ടിലെ പരിപാടിയിൽ... പള്ളിയിലേക്ക് വരുന്ന വഴിയിൽ എല്ലാം അവന്റെ ഉയർന്ന ശബ്ദം കേൾക്കുന്നത് പോലെ ഇപ്പോഴും അനുഭവപ്പെടുന്നു. ഇടപെട്ടിടത്തെല്ലാം മായ്ക്കാൻ പറ്റാത്ത ചിത്രം വരച്ച് വെച്ചാണല്ലോ അവൻ നടന്നു പോയത്. ബാവ ഉണ്ടാക്കി വെച്ച സൗഹൃദത്തിന് വേലിക്കെട്ട് ഇല്ലായിരുന്നു. വലിയവരും ചെറിയവരും പണ്ഡിതരും പാമരരും നാനാജാതിക്കാരും അവന്റെ ചങ്ങാതിമാരായിരുന്നു.

അധ്വാനിയായിരുന്നു ബാവ. ജോലിയില്ലാതെ ഒരു ദിവസം പോലുമിരിക്കാൻ അവന് കഴിയുമായിരുന്നില്ല. പ്രൗഢമായ വേഷമായിരുന്നു. ഇൻസൈഡ് ചെയ്ത് കണ്ണടയും ഫിറ്റാക്കിയുള്ള നടത്തം കൗതുകമായിരുന്നു. മക്കളെ പ്രാണന് തുല്യം സ്നേഹിച്ചിരുന്നു ബാവ. പെട്ടെന്നാണ് രോഗം പിടിപെട്ടതും വിയോഗമുണ്ടായതും. ബാവാക്ക് മഞ്ഞപ്പിത്തമാണെന്ന് കേട്ടു. MKH ലാണ് എന്ന് അറിഞ്ഞു. രണ്ടാം ദിനം സുബ്ഹിക്ക് ബാവാക്ക് മക്കളെ കാണണമെന്ന് പറയുന്നുവെന്ന് അയൽവാസിക്ക് ഒരു ഫോൺ വന്നു. ഉടനെ മക്കളെ ആശുപതിയിലെത്തിച്ച് കാണിക്കുമ്പോഴും ആരുമറിഞ്ഞില്ല ആ കുരുന്നുകളുടെ പൊന്നുപ്പയുടെ അവസാന ചുംബനമാകും അതെന്ന്😢😢.  

അന്ന് തന്നെ മെഡി.കോളേജിലെത്തിച്ചു.  പിറ്റേന്ന് വൈകുന്നേരം പോയി കണ്ടപ്പോൾ കൈ പിടിച്ച് പള്ളിയിലെ ഉസ്താദിനോട് ദുആ ചെയ്യാൻ പ്രത്യേകം വസ്വിയ്യത്ത് ഏൽപ്പിച്ചു. പിരിഞ്ഞ് പോരുമ്പോഴും അസ്വാഭാവികതയൊന്നും തോന്നിയില്ല. പിറ്റേന്ന് വെള്ളിയാഴ്ച. സുബ്ഹിക്ക് സ്ഥിരമായി ബാവ ജമാഅത്തിനെത്തുന്ന മസ്ജിദിൽ ദുആ നടത്തി.  ജുമുഅക്ക് ഊക്കത്ത് പള്ളിയിൽ പ്രാർത്ഥന നടക്കുന്ന ആ പുണ്യ സമയത്ത് അവന്റെ റൂഹ് മലക്കുകൾ ഏറ്റുവാങ്ങുകയായിരുന്നു.

കഴിഞ്ഞ മാസം ഊക്കത്ത് രണ്ടാഴ്ചക്കകം നാലുപേർ വിട പറഞ്ഞു.  പുകയുന്ന കുന്തിരിക്കത്തിന്റെയും കിളർന്ന മണ്ണിന്റെയും മണം വിട്ടുമാറും മുമ്പെ നമ്മൾ വീണ്ടും പഴയ സ്ഥിതിയിലേക്ക് മടങ്ങി. ഇത് റബ്ബിന്റെ നടപടിക്രമങ്ങളിൽ പെട്ടതാണ്. ഇന്ന് അവർ അനുസ്മരിക്കപ്പെടുന്നു. നാളെ അത് നമ്മളാവാം....


ബാവയുടെയും നമ്മിൽ നിന്ന് വിട പറഞ്ഞ മറ്റുള്ളവരുടെയും ബർസഖീ ജീവിതം ശാന്തിയിലാകട്ടെ എന്ന് ദുആ ചെയ്യുന്നു.
------------------------------
മുഹമ്മദ് കുട്ടി അരീക്കൻ



السلام عليكم ورحمه الله وبركاته.
 പ്രിയ ജേഷ്ഠൻ 😢
➖➖➖➖➖
😢ബാവാനെ കുറിച്ച് ഓർക്കുമ്പോൾ തന്നെ ഇരു കണ്ണുകളും നിറഞ്ഞു ഒഴുകുന്ന അവസ്ഥയാണ്. എങ്കിലും എന്റെ ബാവാനെ കുറിച്ച് രണ്ടു  വരി എനിക്കും എഴുതണം എന്ന് തോന്നി. ബാവാന്റെ അവസാന സമയത്ത് അവന്റെ കൂടെ നിന്ന് മുഴുവൻ സമയവും അവനെ കെയർ ചെയ്യാൻ എനിക്ക് സാധിച്ചു.  നൂറു ഇന്ക്  പള്ള വേദന ആവുന്നു എടാ എന്ന്  പറഞ്ഞു അവൻ കരയുമ്പോൾ അവനു  ആശ്വാസം പകർന്നു അവൻ കാണാതെ ഞാൻ ഒരുപാട് കരഞ്ഞിട്ടുണ്ട്.

മുൻപൊക്കെ  പല കാര്യത്തിലും ഞങ്ങൾ തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു ചിലസമയങ്ങളിൽ. ഇപ്പൊ കുറച്ചു കാലമായിട്ട് അങ്ങനെ ഒന്നും ഇല്ലായിരുന്നു. വളെരെ ശാന്തമായിരുന്നു  സംസാരവും  പെരുമാറ്റവും എല്ലാം.  ഒരു പക്ഷെ ഉൾവിളി ഉണ്ടായിരുന്നു ഇരിക്കാം. ആയുസ് തീരാറായി എന്നും, എല്ലാരേം കുന്നോളം സ്നേഹിച്ചു പിരിയാം എന്നും 😢😢.

ഒരിക്കലും പ്രതീക്ഷിക്കാത്ത മരണം ആയത് കൊണ്ടാവും ഇന്നും സത്യം അംഗീകരിക്കാൻ മനസ്സ് തയ്യാറല്ലാത്തത്. എവിടെയോ പോയതാകും എന്നും, തിരിച്ചു വരുമായിരിക്കും എന്നും വെറുതെ ഒരു പ്രതീക്ഷ. 

അവന്റെ പാപങ്ങൾ പൊറുത്തു കൊടുക്കാനും, കബറിടം വിശാലമാക്കി കൊടുക്കാനും എല്ലാരുംആത്മാർത്ഥമായി പ്രാർത്ഥിക്കണം എന്ന് അപേക്ഷിക്കുന്നു. നാഥൻ  അവനെയും നമ്മെയും നമ്മിൽ നിന്ന് മരണപെട്ടു പോയവരെയും നാളെ സ്വർഗത്തിൽ ഒരുമിച്ചു കൂട്ടുമാറാവട്ടെ.

ആമീൻ  യാറബ്ബിൽ ആലമീൻ ربنا اتنا في الدنيا حسنه وفي الاخره حسنه وقنا عذاب النار امين امين يا رب العالمين 🤲🏻🤲🏻🤲🏻.
---------------
 നൂറു അരീക്കൻ



പ്രിയപ്പെട്ട ഞങ്ങളെ  ബാവ
➖➖➖➖
പ്രിയ  ജേഷ്ടൻ  അതിലുപരി  ഒരു പിതാവിന്റെ  സ്ഥാനം  ഞാൻ നൽകിയ എന്റെ  പ്രിയ  ബാവ...
നിനച്ചിരിക്കാത്ത  വേളയിൽ  ഒരു  അതിഥി ആയി  വന്ന് കൂടെ കൊണ്ടുപോയ മരണം  എന്ന സത്യം.. ഇപ്പോളും അംഗീകരിക്കാൻ കഴിയുന്നില്ല  ചിലപ്പോൾ ഒക്കെ സംഭവിച്ചത് ഒരു  സ്വപ്നം  പോലെ  മനസ്സിൽ വന്ന് പോവുന്നു.  അത്രയും അടുപ്പം ആയിരുന്നു  ബാവയുമായി ബാവന്റെ വീട്  താമസം  തുടങ്ങിയ അന്ന് മുതൽ അവിടെ ആണ്  അതോണ്ട്  ഒരു  പിതൃതുല്യം  ആയിരുന്നു എനിക്ക്. 

വേർപാട്  കേട്ടവർക് ആർക്കും  ഉൾകൊള്ളാൻ  ഇപ്പോളും  കഴിഞ്ഞിട്ടില്ല.. കുടുംബത്തിലും  നാട്ടിലും എപ്പോളും  നല്ല  ബന്ധം ആയിരുന്നു എല്ലാരുമായും പ്രായവ്യത്യാസം ഇല്ലാതെ  ഇടപഴകുന്നത് കൊണ്ടാവും എല്ലാർക്കും ഇത്രയും  പ്രിയപ്പെട്ടവൻ  ആയതും. കുടുംബത്തിലും കൂട്ടുകാർക്കിടയിലും തുറന്ന സംസാരവും  കുടുംബബന്ധവും  അത്രമേൽ ഇഷ്ട്ടം ആയിരുന്നു  ബാവാക്. എന്തൊരു  പരിപാടി  ഉണ്ടായാലും  സജീവമായി ഇടപെടാറുണ്ട്  ബാവ  ഇതുകൊണ്ടൊക്കെ ആവാം  അള്ളാഹു വിന്റെ  വിളിക്ക് ഉത്തരം നൽകി  പോയതും  ഇഷ്ടപ്പെട്ടവരെ  പടച്ചോൻ നേരത്ത കൊണ്ടോവും എന്നൊക്കെ  കേൾക്കാറില്ലേ....

എന്തൊരു സാധനം കൊണ്ടുവന്നാലും  ചെറിയ കുട്ടികളെ പോലെ എല്ലാം ചോദിച്ചു മനസിലാകുന്ന ഒരു സ്വഭാവം അത് മാത്രം മതി ആ മനസ്സ് എത്രത്തോളം നിഷ്കളങ്കം ആണെന്ന് മനസിലാക്കാൻ. ഇവിടുന്ന് ഒക്കെ (സൗദിയിൽ നിന്നും) വിളിക്കുമ്പോൾ എപ്പോളും പറയും "അവിടുന്ന് ആരേലും വരനുണ്ടെങ്കിൽ ഇജ്ജ്  ഒരു power bank കൊടുത്തേയ്‌ക്കെണ്ടിട്ടാ" എന്നൊക്കെ....  എന്തെങ്കിലും ഒക്കെ  പറയാനും  ചെയ്യാനും  ഭയങ്കര ഉത്സാഹം ആയിരുന്നു എപ്പോളും  എന്റെ കൂട്ടുകാരെ എവ്ടെന്ന് കണ്ടാലും അവരോട് ഒക്കെ ഞാൻ വിളിക്കൽ ഉണ്ടോ എന്ന് ചോദിക്കലും, എന്റെ വിശേഷങ്ങൾ അവരോടും പങ്കുവെക്കും.. നാട്ടിൽ  ഇനി  എന്ത് ഉണ്ടായാലും വിളിക്കുമ്പോൾ അത് വിശദമായി പറയാറും ഉണ്ടായിരുന്നു, ഇത്രയും കാലത്തിനിടക്ക് എന്നോട് ദേശ്യപെട്ടതായി ഞാൻ ഓർകുന്നില്ല..

വെറും ഒരു  കാലുവേദനക്  MKH ൽ  കാണിക്കാൻ പോയതാണ്  അവിടെന്ന് പനിയും ഛർദിയും കൂടിയതോടെ blood ചെക്ക്  ചെയ്തപ്പോൾ മഞ്ഞപിത്തം സ്ഥിരീകരിച്ചത് എല്ലാം  പെട്ടന്ന് ആയിരുന്നു.  മെഡിക്കൽ കോളേജിലേക്  കൊണ്ടുപോവുന്നതിന്റെ തൊട്ടുമുൻപ് ഞാൻ വിളിച്ചപ്പോൾ കരഞ്ഞുകൊണ്ടാണ് എന്നോട് സംസാരിച്ചതും "നിസാമെ ഇന്ക് പേടിയാവുണ്ട് ന്നെ മെഡിക്കൽ കോളേജിലേക്  കൊണ്ടോവാണ് എന്നൊക്കെ പറഞ്ഞു" കരഞ്ഞപ്പോ ഞാൻ കരച്ചിൽ അടക്കിപ്പിടിച് കുറെ സമാധാനിപ്പിച്ചു ആ വിവരം കേട്ടപ്പോൾ എനിക്കും ഒന്നും പറയാൻ കഴിയാത്ത ഒരു അവസ്ഥയിൽ ആയിരുന്നു. കോളേജിൽ എത്തി രാത്രി ഒരു  ഡയാലിസിസ്  ചെയ്തു  പിറ്റേന് ഉപ്പാക് വിളിച്ചപ്പോ ഡോക്ടർ വന്നു നോക്കുന്നുണ്ട് വിവരം തരാം എന്നൊക്കെ  പറഞ്ഞാണ് ഫോൺ വെച്ചതും.  മരിക്കുന്നതിന്റെ തലേന്നു വൈകുന്നേരം വിളിച്ചു കുറെ  ആശ്വസിപ്പിച്ചതാണ് അറിഞ്ഞില്ല അതൊരു അവസാനത്തെ  സംസാരം ആവും എന്ന്.  ഒരു പാട് ആഗ്രഹങ്ങളും കുഞ്ഞു കുഞ്ഞു സ്വപ്നങ്ങളും ബാക്കി വെച്ചാണ് എന്റെ ബാവ ഞങ്ങളെ വിട്ടു പോയത്..

റഹ്‌മാനായ നാഥാ അവരിൽ നിന്നും ഞങ്ങളിൽ നിന്നും വന്നു പോയ ചെറുതും വലുതുമായ ദോഷങ്ങളെ നീ പൊറുത്തുകൊണ്ടാ റബ്ബേ, ബാവൻറെ കബറിടം നീ വിശാലമാകണേ.. അവരെയും നമ്മളെയും നിന്റെ  ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടാണേ  അല്ലാഹ്..  ആമീൻ
----------------------
✍🏻 നിസാം അരീക്കൻ



ബാവ - എന്റെ മുതിർന്ന ജേഷ്ഠ സഹോദരൻ
➖➖➖➖
ബാവ എനിക്ക് ഒരു സുഹൃത്തും അയൽവാസിയും മാത്രമായിരുന്നില്ല മുതിർന്ന ജേഷ്ഠ സഹോദരൻ കൂടിയായിരുന്നു. അകാലത്തിലുള്ള വേർപ്പാടിന്റെ വേദന എത്ര മറക്കാൻ ശ്രമിച്ചിട്ടും മനസ്സിൽ നിന്ന് മായുന്നില്ല. അത്ര കണ്ടുള്ള ബന്ധമായിരുന്നു ഞങ്ങളുടേത്. ഈ അടുത്ത കാലം വരെ ഞായറാഴ്ചകളിൽ മുടങ്ങാതെ എന്നേ വിളിക്കുന്ന ബാവ നാട്ടിലെ എല്ലാ വിവരങ്ങളും കൃത്യമായി അറിയിക്കുമായിരുന്നു. ഈ ഇടയായി ഞാൻ നാട്ടിൽ വരാൻ അൽപ്പം താമസിച്ചപ്പോൾ വഴിയൽ വെച്ച് എന്റെ ഉമ്മയോട്  റഷീദ് പോയിട്ട് ഇന്നേക്ക് രണ്ട് മാസമായി എന്താ വരാത്തതെന്ന് ബാവ ചോദിച്ചുവത്രെ കൂടെ യുള്ള എന്റെ മകളോട് വാപ്പ പോയ ദിവസം വരെ ബാവ കാക്ക ഓർത്തു വച്ചിരിക്കുന്നു എന്ന് എന്റെ ഉമ്മ പറഞ്ഞുവെന്നും നാട്ടിലെത്തിയപ്പോൾ ഉമ്മ എന്നോട് പറഞ്ഞു. 

പല ഭാഗങ്ങളിലേക്കും ഒഴിവ് കിട്ടുമ്പോൾ മുമ്പൊക്കെ ഞങ്ങൾ യാത്ര ചെയ്തിട്ടുണ്ട്  ഏതു യാത്രയിലും നമസ്ക്കാര സമയമാകുമ്പോൾ ഓർമ്മിപ്പിച്ച് കൊണ്ടിരിക്കുന്ന ബാവ കൃത്യമായ ആശയക്കാരനാണെങ്കിലും എല്ലാ വിഭാഗം മുസ്ലിം പണ്ഡിതൻമാരെയും ബഹുമാനിക്കണമെന്ന നിർബന്ധബുദ്ധിക്കാരനായിരുന്നു. ഉച്ചത്തിൽ സംസാരിക്കുമെങ്കിലും ഉള്ളുതുറന്ന് സംസാരിക്കുന്ന ബാവയിൽ നിന്ന് ഒരിക്കൽ പോലും വേദനിപ്പിക്കുന്ന വാക്കുകൾ കേട്ടിട്ടില്ല.  

എം കെ എച്ച് ആശുപത്രിയിൽ അഡ്മിറ്റായ വിവരം ബാവയുടെ അയൽവാസിയായ എന്റെ എളാപ്പയുടെ എളാമയാണ് എന്നേ വിളിച്ച് അറിയിച്ചത് ഉടൻതന്നേ ഞാൻ ബാവയെ വിളിച്ചു അന്നേരം അദ്ദേഹത്തിന്റെ രോഗത്തിനെപ്പറ്റി പറയാതെ  തൊട്ടടുത്തുള്ള ശങ്കരേട്ടന്റെ രോഗവിവരമാണ് എന്നോട് പറഞ്ഞത്. എല്ലാവരേയും മനസ്സറിഞ്ഞ് സ്നേഹിച്ചിരുന്ന നിശ് കളങ്കനായ ബാവയെ ഇനി കാണില്ലെന്ന് ഓർക്കുമ്പോൾ തീരാനഷ്ടബോധം. ബാവയെ പറ്റി പറഞ്ഞാൽ തീരാത്ത ഒരു പാട് നല്ല ഒരമ്മകൾ എന്നിലുണ്ട് കുറഞ്ഞ നേരം കൊണ്ട് പറഞ്ഞാൽ തീരുന്ന ഒന്നല്ല അതൊന്നും.

അല്ലാഹു അദ്ദേനത്തിന്റെ കുടുംബത്തിന് മറവികൊടുക്കുന്നതിനോടൊപ്പം അദ്ദേഹത്തിന്റെ ഖബറിനെ സ്വർഗപൂന്തോപ്പാക്കി മാറ്റട്ടേ ആമീൻ.
--------------------
റഷീദ് കള്ളിയത്ത് 



ബാവ 
➖➖➖➖
2019ഒക്ടോബർ 25ന് വെള്ളിയാഴ്ച, ഉച്ചഭക്ഷണവും കഴിഞ്ഞു പതിവ് പോലെ ചെറിയ മയക്കത്തിലേക്ക് വീണതേയൊള്ളൂ, ഏകദേശം രണ്ടേമുക്കാൽ മണിയായിക്കാണും... പെട്ടെന്ന് പൊട്ടിക്കരഞ്ഞു കൊണ്ടു വാതിൽ തള്ളിത്തുറന്ന് (വല്ല ആവശ്യവും ഉണ്ടെങ്കിൽ വാതിലിൽ മുട്ടാറുണ്ടായിരുന്ന) ഉമ്മ ഒരുവിധം പറഞ്ഞൊപ്പിച്ചു "ബാപ്പോ.... ബാവ..... കല്ലാപ്പിലെ ബാവ പോയി...... "

ഒരു നിമിഷം എന്ത് ചെയ്യണം, എന്ത് പറയണം എന്നറിയാതെ തരിച്ചുപോയി. ഉമ്മയെ ഒരു വിധം പറഞ്ഞൊപ്പിച്ചു തല്ക്കാലം ഒരിടത്തു ഇരുത്തി, ഉപ്പയോട് അന്വേഷിച്ചപ്പോൾ വിവരം ഇപ്പോൾ അറിഞ്ഞതേയുള്ളൂവെന്നും ഇത്രത്തോളം സീരിയസ് ആണെന്ന് അറിയില്ലായിരുന്നുവെന്നും നാല് മണിക്ക് സന്ദർശകരെ അനുവദിക്കാറുള്ളതിനാൽ ഞാൻ മെഡിക്കൽ കോളേജിലേക്ക് പോകാൻ എണീറ്റതായിരുന്നുവെന്നും പറഞ്ഞപ്പോൾ തന്നെ വാക്കുകൾ മുറിയുന്നുണ്ടായിരുന്നു.ഇത്രയും കാലത്തിനിടക്ക് ഒരു മരണ വാർത്തയോട് ഇത്രയും ഇടറിക്കൊണ്ട് ഉപ്പ പ്രതികരിക്കുന്നത് എന്റെ ജീവിതത്തിൽ ആദ്യാനുഭവമായിരുന്നു.

കുറച്ചു നേരം ബാവയുമൊന്നിച്ചുള്ള ഓർമ്മകൾ അയവിറക്കി. കുറ്റൂരിലെ ബാവ എന്ന് പറഞ്ഞാൽ ഞങ്ങളുടെ കുടുംബത്തിൽ ഒരു പക്ഷേ ചെറിയ കുട്ടികളൊഴിച്ചു അറിയാത്തവർ ഉണ്ടാവില്ല. അത്രത്തോളം സുപരിചിതനായിരുന്നു ബാവ. കാരണം ഔപചാരികതക്ക് വേണ്ടി വിവരങ്ങൾ അന്വേഷിക്കുന്ന കേവലമൊരുവിരുന്നു കാരനായിരുന്നില്ല അദ്ദേഹം. എപ്പോൾ വന്നാലും "കുഞ്ഞമ്മായേ, എത്താ ബർത്താനം...." എന്ന് വിളിച്ചായിരിക്കും വീട്ടിലേക്ക് കടക്കുക തന്നെ. ആരോടാണെങ്കിലും അവരുടെ പേര് വിളിച്ചുകൊണ്ട് സംസാരം തുടങ്ങുന്ന ഒരു ശൈലി ബാവക്കുണ്ടായിരുന്നു. വീട്ടിൽ വന്നാൽ കസേരയിൽ ചടഞ്ഞിരിക്കാതെ വീട്ടിൽ അപ്പോൾ ഉള്ളവരുടെയും ഇല്ലാത്തവരുടെയും വിവരങ്ങൾ എല്ലാം ചോദിച്ചറിയുന്ന പതിവ് എവിടുന്നു കണ്ടാലും ഉണ്ടായിരുന്നു. പലപ്പോഴും പുകയൂരിലെ മൂത്തമ്മ (ബാവയുടെ അമ്മായി)യുടെ അടുത്ത് പോയിട്ടായിരുന്നു ഞങ്ങളുടെ വീട്ടിലേക്ക് വരാറ്, അത് കൊണ്ട് തന്നെ അവിടെയുള്ളവരുടെ വിവരങ്ങളെല്ലാം സംസാരത്തിനിടയിൽ പങ്കു വെക്കാറുണ്ടായിരുന്നു.

കല്യാണമായാലും എന്ത് പരിപാടിക്ക് ഒരുമിച്ചു കൂടിയാലും ഒരു പ്രത്യേക സംഘം കൂടാതെ എല്ലാവരോടും ഒരു പോലെ ഇടപഴകിയിരുന്ന അദ്ദേഹം പങ്കെടുത്ത ഏതൊരു പരിപാടിയിലെയും ഫോട്ടോ ആൽബങ്ങളിൽ നിറഞ്ഞിരുന്നത് കുടുംബങ്ങളിൽ ഇനി നടക്കുന്ന പരിപാടികളിൽ ആ അസാന്നിധ്യം അനുഭപ്പെടാനായിരുന്നുവോ എന്ന് തോന്നിപ്പോകുന്നു. നമുക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും കാര്യങ്ങൾ ഒളിപ്പിച്ചു വെക്കാതെ തുറന്നു പറയുന്ന പ്രകൃതക്കാരനായിരുന്നു എനിക്കറിയുന്ന ബാവ.

ബഹുമാനപ്പെട്ട കുട്ട്യാലി ഹാജിയുടെ ജനാസ മറവു ചെയ്യുന്ന സമയത്ത് ഊക്കത്ത പള്ളിപ്പറമ്പിൽ വെച്ചായിരുന്നു അവസാനമായി സംസാരിച്ചത്. അത് അവസാനത്തെ കൂടിക്കാഴ്ച്ചയായിരുന്നുവെന്നും ഇനിയങ്ങോട്ട് ചെല്ലാനുണ്ടായിരുന്നത് തൊട്ടപ്പുറത്തു ബാവാക്ക്‌ വേണ്ടി തന്നെ ഒരുങ്ങിയ ഖബറിൽ മൂന്നു പിടി മണ്ണ് വാരിടാനായിരുന്നു എന്നൊക്കെ ഓരോ തവണ ആ മുഖം മനസ്സിൽ വരുമ്പോഴും തോന്നിപ്പോകുന്നു.

22കൊല്ലങ്ങൾക്ക് മുൻപ് (ഓർമശരിയാണെങ്കിൽ)1997സെപ്റ്റംബർ ഒന്നാം തീയതി മണവാളനായി ഇറങ്ങുമ്പോൾ അന്ന് മണിയറ അലങ്കരിക്കാനും പുതിയാപ്പിളയെ ഒരുക്കാനും മുന്പിലുണ്ടായിരുന്ന ബാവയുടെ സ്നേഹിതൻ കോയിസ്സൻ അഷ്‌റഫ് തന്നെയാണ് മണ്ണറയിലേക്കുള്ള ഒരുക്കത്തിൽ കുളിപ്പിക്കാനും മറ്റും മുന്നിലുണ്ടായിരുന്നത് എന്നത് തികച്ചും യാദൃശ്ചികം മാത്രം.

വല്ലിപ്പാക്കും വല്ലിമ്മാക്കും മാരികാക്കയ്ക്കും മറ്റുള്ളവർക്കുമൊപ്പം ഊക്കത്തെ മൈലാഞ്ചിക്കാട്ടിൽ അന്തിയുറങ്ങുന്ന ബാവയുടെ സ്മരണക്കു മുന്നിൽ പ്രാർത്ഥനകളോടെ...
--------------------------------
✍️കെ. അബ്ദു റഹ്മാൻ,  വി.കെ.പടി



മാഞ്ഞു പോയി ആ സ്നേഹ പുഞ്ചിരി
➖➖➖➖
ബാവ എന്ന സ്നേഹത്തിന്റെ പേരറിയില്ലായിരുന്നു. സത്യമായിട്ടും അതറിഞ്ഞത് തത്തമ്മക്കൂട്ടിൽ മരണവാർത്ത വന്നപ്പോഴാണ്. ഫോട്ടോയും പേരും ഒന്നിച്ചു കണ്ടപ്പോൾ ഒന്ന് നടുങ്ങി.  
إنا لله وانا إليه راجعون
اللهم اغفر له وارحمه        

കാണുമ്പോൾ സംസാരിക്കുമ്പോൾ എല്ലാം ബാവ എന്ന് തന്നെ ആയിരുന്നു വിളിച്ചിരുന്നത്. ആദ്യമായി പരിജയപ്പെടുന്നത്  അവരുടെ വീടിന്റെ അടുത്ത് നിന്നാണ്. അവിടെ നിന്ന് കേട്ട് തുടങ്ങിയ ബാവ പിന്നീട് ഒരുപാടിഷ്ടമുള്ള ബാവയാവുകയായിരുന്നു. ആ ഉച്ചത്തിൽ ഉള്ള സംസാരം കേൾക്കാൻ നല്ല രസമായിരുന്നു. കണ്ടാൽ ഒന്ന് സംസാരിക്കാതെ പോകില്ല.. 

അന്ന് കക്കാടംപുറം അമീൻ ടെക്സ് നടത്തിയിരുന്ന ആലിക്കുട്ടി കാക്കാന്റെ വീട്ടിലേക്ക് ട്രിപ്പ്‌ പോയതായിരുന്നു. അന്നവിടെ  വലിയ ആൾകൂട്ടമൊക്കെ കണ്ട് നിർത്തി.  കാര്യം  അന്വേഷിച്ചപ്പോൾ അവരുടെ വീട്ടിൽ കള്ളൻ കയറി ആഭരണങ്ങളും മറ്റും കളവ് പോയി എന്നറിയാൻ കഴിഞ്ഞു. പോലീസ് വരും എന്നൊക്കെ കേട്ടപ്പോൾ ഞാൻ കുറച്ച് കഴിഞ്ഞ് പോകാമെന്നു കരുതി വണ്ടി കുറച്ച് ദൂരെ നിർത്തി അവിടെ ഉള്ള ഒരു മരച്ചുവട്ടിൽ നിന്നു.

അല്പം കഴിഞ്ഞ്  പരിചയമില്ലാത്ത ഒരാൾ എന്റെ അടുത്ത് വന്ന് ഒരു വിശദമായ അന്വേഷണമായിരുന്നു. എന്ത് ഏത് എവിടെ എങ്ങനെ ഇവിടെ എല്ലാ ചോദ്യങ്ങളും കഴിഞ്ഞതിനു ശേഷം കക്കാടംപുറത്ത്‌ ആരുടെ മോനാണ് എന്നൊരു ചോദ്യം.  ഉപ്പാന്റെ പേര്  പറഞ്ഞപ്പോഴാണ്. ഒരാശ്വാസം വന്നത്.  ചിരിയിൽ ചാലിച്ച ആ സ്നേഹ വാക്കുകൾ എന്റെ ഹൃദയത്തിന് ഒരാശ്വാസം നൽകി. ഉച്ചത്തിലുള്ള സംസാരവും സംഭവിച്ച കാര്യങ്ങളുടെ വിശധീകരണവും ഇടക്ക് ദേഷ്യവും അതിനിടക്ക് ആ ചിരിയും. വലിയ സംസാര പ്രിയനാണെന്ന് എനിക്ക് തോന്നി. ഞാനാണെങ്കിൽ കൂടുതൽ സംസാരിക്കാത്ത പ്രകൃതക്കാരനും അതും ഒരു പരിചയവും ഇല്ലാത്ത ഒരാൾ. ആദ്യമായി കാണുന്ന എനിക്ക് എങ്ങിനെ അവിടുന്ന് രക്ഷപ്പെടണം എന്നറിയില്ലായിരുന്നു.

എന്റെ വെപ്രാളം കണ്ടിട്ടാവണം അവിടെ നിന്നൊരാൾ വിളിച്ചു ബാവ... 
അയാൾ ആ വിളിക്ക് ഉത്തരമെന്നോണം ബാവ അവരുടെ അടുത്തേക്ക് പോയി. അങ്ങിനെയാണ് ബാവ എന്ന ഒരു സൗഹൃദ ബന്ധം തുടങ്ങിയത്. പിന്നെ ഞാൻ അവിടെ കൂടുതൽ നിന്നില്ല. ഒരാൾ എന്നോട് പറഞ്ഞു കുട്ടി പോയ്ക്കോളി ബാവക്ക് ചെറിയ അസുഖമുള്ള ആളാണ് എന്ന്. അന്ന് ബാവക്ക് ചെറിയ മാനസിക പ്രശ്നമുള്ള സമയമാണ് ഗൾഫിൽ നിന്ന് വന്നതാണെന്നും പറഞ്ഞു.

പിന്നീട് പല പ്രാവശ്യവും ഞങൾ പല ഇടങ്ങളിലായി കണ്ട് മുട്ടി അപ്പോഴൊക്കെ ഇങ്ങോട്ട് സലാം പറഞ്ഞ് വിവരങ്ങൾ അന്വേഷിക്കലും തമാശയും ഒക്കെയാണ്. നല്ലൊരു മനസ്സായിരുന്നു ബാവക്ക് എന്ന് തോന്നിയിട്ടുണ്ട്.  അന്ന് പറഞ്ഞ ഒരസുഖവും അവരിൽ എനിക്ക് തോന്നിയില്ല നല്ല സംസാരിക്കാൻ കഴിവുള്ള ആരെയും പിടിച്ച് നിർത്തുന്നവർത്തമാനം. എന്തും തുറന്നു പറയുന്ന ഒരു പ്രകൃതം അതും തമാശയുടെ മേപ്പൊടി ചേർത്ത്.. 

ഇതെല്ലാം ഇവിടെ പറഞ്ഞത് വർഷങ്ങൾ പഴക്കമുള്ള കഥയാണെങ്കിലും എന്റെ മനസ്സിൽ പതിഞ്ഞ ആ മുഖം ലോകത്തോട് വിടപറഞ്ഞെന്ന വാർത്ത നടുക്കത്തോടെ വായിച്ചപ്പോൾ. ഓർമകൾ പാഞ്ഞു പോയത് ആ ആദ്യ കൂടിക്കാഴ്ചയിലേക്കാണ്..  

ബാവയുടെ ബാക്കിവെച്ച സ്വപ്‌നങ്ങൾ സ്വർഗ്ഗത്തിന്റെ ആരാമത്തിൽ ആവുവോളം ആസ്വദിക്കാൻ അള്ളാഹു അനുഗ്രഹിക്കട്ടെ..  ജീവിതത്തിൽ വല്ല പിഴവുകളും വന്ന്പോയിട്ടുണ്ടങ്കിൽ അവന്റെ മഹത്തായ ഫള്ല് കൊണ്ട് വിട്ട് പൊറുത്തു മഫാക്കി കൊടുക്കുകയും ഖബർ വിശാലമാക്കി കൊടുക്കുകയും ചെയ്യട്ടെ.. മരണം ഖൈറാകുന്ന സമയത്ത് നമുക്കൊക്കെ ആഖിബത് നന്നായി മരിക്കാൻ റബ്ബ് വിധി കൂട്ടട്ടെ...  🤲🏻 آمين يارب العالمين
------------------------
മുജീബ് കെ. സി. 



നമ്മുടെ ബാവ.. 
➖➖➖➖
ഞാനും ബാവയും കൂടെ പഠിച്ചതാണ്. ക്ലാസ്സിൽ തന്നെ സൗമ്യമായി പെരുമാറുന്ന വ്യക്തിയായിരുന്നു. കുന്നുംപുറത്ത് നിന്നും. ഞാനും ബാവയും. കുറച്ചു ദിവസങ്ങൾക്കു മുമ്പ് ഞങ്ങൾ കൂടെയാണ്  പോന്നത്. എപ്പോഴും കാണുന്നുണ്ടെങ്കിലും സുഖമല്ലേ  എന്തെല്ലാമാണ് വിവരം. ആ വർത്തമാനത്തിൽ നിർത്തുകയാണ് പതിവ്. ഈ യാത്രയിൽ ആണ്. അങ്ങോട്ടുമിങ്ങോട്ടും കുട്ടികളുടെ കാര്യങ്ങളെല്ലാം പറഞ്ഞു. എവിടെയാണ് പഠിക്കുന്നത് എന്താണ് എന്നെല്ലാം പറഞ്ഞു പിരിഞ്ഞത്. അവൻറെ മകൾ എപ്പോഴും എൻറെ വീട്ടിൽ വരാറുണ്ട്. ബാവാന്റെ   മകളാണെന്ന് ഞാൻ അറിയില്ല. എൻറെ മകളും. കൂടെയാണ് പഠിച്ചിരുന്നത്.  മരണവാർത്ത അറിഞ്ഞപ്പോൾ ആണ്. ഈ വിവരം എൻറെ മകൾ പറഞ്ഞത്. 

അള്ളാഹു കുടുംബത്തിന് ക്ഷമ കൊടുക്കട്ടെ. നാളെ അള്ളാഹു നമ്മളെയും ബവാനെയുഠ  ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടട്ടെ.
--------------------
അസീസ് ആലുങ്ങൽ 



ബാവ - എന്റെ വിനയാന്വിതനായ നല്ല അയൽവാസി
➖➖➖➖
മരണം രംഗബോധമില്ലാത്ത കോമാളി എന്നാരൊപറഞ്ഞത് ഇമ്മാതിരി മരണത്തെയൊക്കെ കണ്ടിട്ടാവണം, പക്ഷെ മുസ്ലിമിന് അങ്ങിനെ പറയാനും വിശ്വസിക്കാനും പറ്റില്ലല്ലൊ, റബ്ബിന്റെ അചഞ്ചലമായ തീരുമാനം നൻമക്ക് വേണ്ടി മാത്രമാവാനെ തരമുള്ളു.  റബ്ബ് ഖൈറ് പ്രദാനം ചെയ്തതായിരിക്കാം, മരണാനന്തര ജീവിതത്തിലും പsച്ചവൻ നന്മ പ്രദാനം ചെയ്യട്ടെ,  പടച്ചവൻ അറിയുന്നു നാം അറിയുന്നില്ല പലതും. 

ചെറുപ്പം മുതലെ ഒരയൽവാസിക്കുണ്ടാവേണ്ട സർവ ഗുണങ്ങളും ഉള്ളവനായിരുന്നു' അത് ശരിക്കും അനുഭവിച്ചിട്ടുണ്ട്. കുഞ്ഞുനാൾ തൊട്ടെ നല്ല അയൽവാസിയായിരുന്നു' കളങ്കവും അഹംഭാവവും തൊട്ടു തീണ്ടാത്ത വിനയാന്വിതനായ റബ്ബ് ന്റെ അടിമയായിരുന്നു' അത് തന്നെ മതിയാവട്ടെ മനുഷ്യ ജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യമായ സ്വർഗ പ്രവേശത്തിന്, 

നാളെ സ്വർഗത്തിൽ ഒരു മിച്ച് കൂട്ടട്ടെ, ബാവാ ക്ക് വേണ്ടി നല്ലതെഴുതിയവരുടെ കർമവും ദുആ ചെയ്തവരുടെ ദുആയും  റബ്ബ് സ്വീകരിക്കട്ടെ'  റബ്ബ് അനുഗ്രഹിക്കട്ടെ, ബാവാന്റെ ഖബറിനെ റബ്ബ് സ്വർഗ പൂന്തോപ്പാക്കി കൊടുക്കട്ടെ എന്ന് ഖൽബുരുകി പ്രാർത്ഥിക്കുന്നു ' ആമീൻ..
-------------------------
അലിഹസ്സൻ പി. കെ. 



ബാവ 
➖➖➖➖
ബാവ എന്ന ഓമനപ്പേര് അക്ഷരം തെറ്റാതെ വിളിക്കാൻ തോന്നുന്ന ഒരാളായിരുന്നു മുഹമ്മദ് ഹസ്സൻ. എന്റെ അനുഭവത്തിൽ ഇത്ര നിശ്ങ്കളങ്കമായി പെരുമാറിയ ഒരാളെ ഞാൻ അധികം കണ്ടിട്ടില്ല.

എവിടെ വെച്ച് കണ്ടാലും എല്ലാ വിശേഷങ്ങളും ഒറ്റ വീർപ്പിൽ തന്നെ പറയുകയും ചോദിച്ചറിയികയും ചെയ്തിരുന്നു. സുഹൃത്ത് റഷീദുമായി വളരെ അടുത്ത് ബന്ധമാണ് അവർ പുലർത്തിയിരുന്നത്. എല്ലാ ആഴ്ചയും ഒഴിവ് സമയം നോക്കി നാട്ടിലേ എല്ലാ വിശേഷങളും അവനാണ് അറിയിച്ചിരുന്നത്. റഷീദിന്റെ സുഹൃത്ത് എന്ന നിലയിലാണ് എന്നോട് കൂടുതൽ അടുപ്പം.

ഒരു നിസാര പനി മൂർജിച്ച് അവനെ പോലെ ഒരാൾക്ക് അത് മരണത്തിന് കാരണമായി എന്നത് ഒരു തീരാ ദുഖമായി നില നിൽക്കുന്നു.

അവന്റെ കുടുബാംഗങ്ങൾക്ക് ക്ഷമ നൽകട്ടേ എന്ന് പ്രാർത്തിച്ച് കൊണ്ട് ..
------------------------
നിസാർ പി കെ



ബാവ 
➖➖➖➖
ഇത്ര നിഷ്കളങ്കനായ   ഒരു ജാഡയുമില്ലാത്ത സുഹൃത്ത്  ആരുമായും മനസ്സ് തുറന്ന് സംസാരിക്കുന്ന  വ്യക്തി   റബ്ബിലേക്ക് ഇത്ര പെട്ടെന്ന് മടങ്ങുമെന്ന്  ഒരിക്കലും ഓർത്തില്ല.

അവസാനമായി ഞാൻ സംസാരിച്ചത് ഒരു പാതിരാത്രി ഉംറ യാത്രയിൽ എയർപോർട്ട് യാത്രാ മദ്ധ്യേയാണ്  അന്നും ഉറക്കെ ചിരിച്ച് സലാം പറഞ്ഞുപോയ ബാവ പിന്നീട് അസുഖമായതൊന്നും അറിഞ്ഞില്ല. റബ്ബ് നാളെ  സ്വർഗത്തിൽ വെച്ച് സംഗമിക്കാൻ തൗഫീഖ് ചെയ്യട്ടെ 

ആമീൻ
-----------
മുജീബ് പി. കെ. 



ബാവ.. 
➖➖➖➖
അവനെ കുഞ്ഞുനാൾ മുതൽ അറിയുന്നതും സ്‌നേഹങ്ങൾ പങ്കു വെക്കുന്നതും പതിവായിരുന്നു. ഇടക്ക് അവർക്ക് ഒരു മാനസിക വിഭ്രാന്തിയുണ്ടായി അതിന് 2 പ്രാവശ്യം ഞാനും ഫസൽകാക്കയും മറ്റുപലരും കൂടി അവനെ മഞ്ചേരി കൊണ്ടുപോയി ഡോക്ടറെ കാണിച്ചത് ഓർക്കുന്നു.  അതിനു ശേഷം  കൂടുതൽ സ്‌നേഹത്തിൽ ആയി ഈസമയം നാട്ടിൽ ഉള്ളപ്പോൾ എന്നും രാവിലെ കുറ്റൂർ മേലെ അങ്ങാടിയിൽ കാണും, സംസാരിക്കും. മിക്കവാറും കാക്കടംപുറത്തു കൊണ്ടുവിടും കോട്ടക്കൽ പോവാൻ ഇപ്പൊ ഒരുബസ്ഉണ്ട്. എന്തായാലും മനസ്സിന് ഉൾകൊള്ളാൻ പറ്റാത്ത മരണമായിരുന്നു.

അവന്റെ കബറിടം വിശാല മാക്കി കൊടുക്കട്ടെ അപകടമരണവും പെട്ടന്നെനെയുള്ള മരണത്തിൽനിന്നും കാത്തുകൊള്ളട്ടെ നമ്മളിൽ നിന്നും മരിച്ചു പോയവരെയും നമ്മളെയും റബ്ബ് അവന്റെ ജന്നാത്തുൽ ഫിർതൗസിൽ ഒരുമിച്ചു കൂട്ടട്ടെ  ആമീൻ യാ റബ്ബൽ ആലമീൻ.
---------------------
ബഷീർ പി. പി.




Friday, 8 November 2019

പണ്ടാറപ്പെട്ടി മൊയ്തീൻകുട്ടി ഹാജി



പളളിപ്പറമ്പ് @  
പണ്ടാറപ്പെട്ടി മൊയ്തീൻകുട്ടി ഹാജി



പി.പി മൊയ്തീൻകുട്ടി ഹാജി
ജനകീയനായ പൊതുപ്രവർത്തകർ
➖➖➖➖➖
പൊതുരംഗത്ത് നിറഞ്ഞു നിൽക്കുന്നതിനിടയിൽ കുറഞ്ഞ കാലത്തെ രോഗാവസ്ഥക്കുശേഷം വിടപറഞ്ഞ പി.പി മൊയ്തീൻകുട്ടി ഹാജിയിലൂടെ നമുക്ക് നഷ്ടപ്പെട്ടത് നല്ലൊരു ജനോപകാരിയെയും പരിചയസമ്പന്നനായ സംഘാടകനെയുമാണ്.
പൊതുപ്രവർത്തനം അദ്ദേഹത്തിന്റെ രക്തത്തിലലിഞ്ഞതുപോലെയാണ് നാട് അനുഭവിച്ചത്. കുറഞ്ഞ വർഷമാണ് അദ്ദേഹം കുടുംബസമേതം മുല്ലപ്പടിയിൽ വീട് വെച്ച് താമസിച്ചത്. അവിടെയും രാഷ്ട്രീയ പൊതുഇടങ്ങളിൽ നിത്യ സാന്നിധ്യമായിരുന്നു മൊയ്തീൻകുട്ടി കാക്ക.

ഉദാരതയായിരുന്നു ആ മനുഷ്യന്റെ മുഖമുദ്ര. ആവശ്യങ്ങൾ കണ്ടറിഞ്ഞ് കയ്യയച്ച് സഹായിക്കുന്ന പ്രകൃതം. സംഘടനാ പ്രവർത്തനങ്ങൾക്കും പൊതു ചടങ്ങുകൾക്കും ഒഴിച്ചിട്ടിരിക്കുകയായിരുന്നു ആ തിരുമുറ്റം. വലിപ്പച്ചെറുപ്പമില്ലാതെ എല്ലാവരോടും ഒരുപോലെ സരസമായി പെരുമാറി. ഗൗരവത്തിൽ ഇടപെടേണ്ടത് ഒരു മടിയും കാണിച്ചില്ല അദ്ദേഹം. എത്രയോ തവണ അദ്ദേഹത്തിന്റെ വീട്ടിൽ നടന്ന സംഘടനാ ചടങ്ങുകളിൽ പങ്കെടുക്കാൻ അവസരം ലഭിച്ചിട്ടുണ്ട്. എല്ലാ അർത്ഥത്തിലും തണൽമരമായിരുന്നു മൊയ്തീൻകുട്ടി ഹാജി. അദ്ദേഹത്തോടൊപ്പം മറ്റു രണ്ടുപേരും ചേർന്ന് കുഴിച്ചിട്ട ഒരു പൂളമരതെെ ഇന്ന് വളർന്ന് വലുതായി മുല്ലപ്പടിയിലെ റോഡ് സൈഡിൽ വറ്റാത്ത നന്മയുടെ കൊടിയടയാളമായി തണൽ വിരിച്ച് നിൽപ്പുണ്ട്. ഇതുപോലെ എത്രയെത്ര സൽപ്രവർത്തികളാണ് അദ്ദേഹത്തിന്റേതായി നമുക്ക് എടുത്തു പറയാനുള്ളത്. വീട്ടിൽ മാത്രമല്ല അങ്ങാടിയിലും വലിയ സൽക്കാര പ്രിയനായിരുന്നു സ്മര്യപുരുഷൻ. അവിടെ കൂടി നിന്നവർക്കെല്ലാം വാങ്ങി കൊടുത്തതിനുശേഷം താനും കൂടി ഭക്ഷിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പതിവുരീതി. പ്രായഭേദമന്യേ എല്ലാവരിലും എല്ലാത്തിനോടും ഒരുതരം നിസ്സംഗതയുടെ നര ബാധിച്ച സമൂഹത്തിൽ പറയാനുള്ളത് വെട്ടിത്തുറന്നു പറഞ്ഞ് തന്റെ വ്യക്തിത്വം അദ്ദേഹം അടയാളപ്പെടുത്തി. അത്തരം പ്രതീക്ഷകൾ ഇല്ലാതാക്കുന്നിടത്താണ് മൊയ്തീൻകുട്ടി ഹാജിയെ പോലെയുള്ളവരുടെ അഭാവം ഒരു നഷ്ടമായി നമുക്ക് അനുഭവപ്പെടുക. തന്റെ എല്ലാ സദ്ഗുണങ്ങളും ഒത്തിണങ്ങിയ ഒരു പിൻഗാമിയെ കുടുംബത്തിനും സമൂഹത്തിനും നൽകിക്കൊണ്ടാണ് അദ്ദേഹം വിടപറഞ്ഞു പോയത് എന്നതാണ് അദ്ദേഹത്തിന്റെ സൗഭാഗ്യവും നമ്മുടെ ആശ്വാസവും.

അള്ളാഹു ജല്ലജലാൽ നമ്മെയും മൊയ്തീൻകുട്ടി ഹാജിയെയും അവന്റെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടട്ടെ..... ആമീൻ
----------------------------------------
ഫൈസൽ മാലിക് വി എൻ



മൊയ്തീൻ കുട്ട്യാക്കയെ ഓർക്കുമ്പോൾ
➖➖➖➖➖
ഞങ്ങൾ രണ്ട് മൂന്ന് പേർ റോഡരികിൽ എന്തോ വർത്തമാനം പറഞ്ഞ് നിൽക്കുകയാണ്. അതു വഴി പോവുകയായിരുന്ന മൊയ്തീൻ കുട്ട്യാക്ക അടുത്ത് വന്ന് ഹസ്തദാനം ചെയ്തു. അടുത്ത ആഴ്ച ഉംറക്ക് പോവാണ്. ദുആയിൽ പെടുത്തണം. ഇക്കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ ആരവങ്ങളുയർന്ന നേരമാണത്. കൂട്ടത്തിലാരോ ചോദിച്ചു. നിങ്ങൾ വോട്ട് ചെയ്യാൻ ഉണ്ടാവില്ലല്ലേ, ഇല്ലെന്ന അർത്ഥത്തിൽ അദ്ദേഹം തലയാട്ടി. ഇനി നിങ്ങൾ ചെറുപ്പക്കാരൊക്കെ നോക്കി. ഇതും പറഞ്ഞ് അദ്ദേഹം തിരിച്ച് നടന്നു....

ഒരാഴ്ച കഴിഞ്ഞ് കേട്ടത് അദ്ദേഹം ശാരീരിക പ്രയാസങ്ങളാൽ പുണ്യഭൂമിയിൽ നിന്ന് തിരിച്ച് വരുന്നു എന്ന വാർത്തയാണ്, പിന്നീട് അദ്ദേഹത്തിന്റെ ചികിൽസാ വിവരങ്ങൾ പലരിൽ നിന്നായി അറിഞ്ഞു കൊണ്ടിരുന്നു. ആശുപത്രി യാത്രക്കിടയിലെ പുറം കാഴ്ചകൾ മാത്രമായി ആ ജീവിതത്തിന്റെ പുറം ബന്ധങ്ങൾ ഒതുങ്ങി. നമ്മുടെ പൊതു ഇടങ്ങളിൽ നിറഞ്ഞു നിൽക്കുന്നവരുടെ രോഗങ്ങൾ വീട്ടുകാരുടെ മാത്രമല്ല ചുറ്റുപാടിന്റെ കൂടി നൊമ്പരമാണ്.  നാടിന്റെ നൻമകളിലെല്ലാം കൃത്യമായ ഒരിടം എന്നും മൊയ്തീൻ കുട്ട്യാക്കാക്ക് ഉണ്ടായിരുന്നു. ഇടക്കാലത്ത് അദ്ദേഹം അയൽപ്രദേശമായ ചെങ്ങാനിയിലേക്ക് താമസം മാറിയപ്പോൾ അവിടെയും പൊതുരംഗങ്ങളിൽ നിറഞ്ഞു നിന്നു. 

കക്കാടംപുറം മള്ഹറുൽ ഉലൂം മദ്രസയുടെയും എട്ടാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റിയുടെയും പ്രധാന ഭാരവാഹിത്വം അദ്ദേഹത്തിനുണ്ടായിരുന്നു. ഊക്കത്ത് മഹല്ല്,  കക്കാടംപുറം ജി യു പി സ്കൂൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലും അദ്ദേഹം വലിയ ഊർജ്ജം പകർന്നു. ഏതൊരു കാര്യത്തിലും അദ്ദേഹത്തിന് സ്വന്തമായ അഭിപ്രായങ്ങളുണ്ടായിരുന്നു. അത് ആരുടെ മുമ്പിലും അദ്ദേഹം വെട്ടി തുറന്ന് പറയുകയും ചെയ്തിരുന്നു. നിലപാടുകളുടെ ഈ കാർക്കശ്യമാണ് പലരിൽ നിന്നും മൊയ്തീൻ കുട്ട്യാക്കയെ വേറിട്ട് നിറുത്തിയത്. ഈ കാർക്കശ്യങ്ങൾക്കിടയിലും ആ മനസ്സിന്റെ നൈർമ്മല്യം അദ്ദേഹത്തിന്റെ എടുത്ത് പറയേണ്ട മറ്റൊരു നൻമയാണ്. അവരുമായി അടുത്തിടപഴകിയപ്പോഴെല്ലാം അത് നന്നായി അനുഭവിച്ചറിയാനും ആയിട്ടുണ്ട്. അല്ലെങ്കിലും ഒന്നും ഉള്ളിലൊളിപ്പിക്കാത്തവരുടെ മനസ്സിൽ ഒരു കറയും ബാക്കി കാണില്ലല്ലോ. നല്ലൊരു ഉദാരമനസ്കനും  കൂടിയായിരുന്നു മൊയ്തീൻ കുട്ട്യാക്ക. അദ്ദേഹത്തിന്റെ വീട്ടുമുറ്റം നിരവധി മീറ്റിംഗുകൾക്ക് വേദിയായി. അപ്പോഴെല്ലാം  മനം നിറക്കുന്ന ആതിഥ്യ മര്യാദകൾ കൊണ്ട് അവർ നമ്മെ വിസ്മയിപ്പിച്ചു. 

രോഗത്തിന്റെ പ്രയാസങ്ങളിലായിരിന്നെങ്കിലും ആ മരണം വല്ലാത്തൊരു ശൂന്യതയാണ് നമുക്കിടയിൽ ഉണ്ടാക്കിയിരിക്കുന്നത്. അള്ളാഹു അവരുടെ പരലോക ജീവിതം റാഹത്തിലാക്കി കൊടുക്കട്ടേ,
-----------------------
സത്താർ കുറ്റൂർ



PP മൊയ്തീൻ കുട്ടി ഹാജി
➖➖➖➖➖
പണ്ടാറപെട്ടി മൊയ്തീൻകുട്ടി ഹാജി എൻ്റെ ഉപ്പയുടെ അടുത്ത സുഹൃത്തുക്കളിൽ ഒരാളായിരുന്നു. ആദൃമൊക്കെ ഞാൻ അദ്ധേഹത്തേ ബസ്സിൽ വച്ചും മറ്റും കാണും സംസാരിക്കുമെങ്കിലും വലിയ അടുപ്പമില്ലായിരുന്നു. ലത്തീഫിൻ്റെ ഉപ്പ എന്ന നിലക്കെ എനിക്ക് അറിയുമായിരുന്നുള്ളൂ. പിന്നീട് അവർ ഊക്കത്തേക്ക് താമസമായതോടെ എപ്പഴും പള്ളിയിൽ വച്ച് കണ്ടിരുന്നു അതും ചെറുപുഞ്ചിരിയിൽ അവസാനിക്കുമായിരുന്നു.

പാടത്ത്  കൃഷിയുണ്ടായിരുന്ന  ഉപ്പയും മൊയ്തീൻകുട്ടി ഹാജിയും ജോലിക്കിടയിലെ വിശ്രമ വേളയിൽ അവരുടെ വീടിനോടടുത്ത തോട് വരംബത്തിരുന്ന് നാട്ടുവർത്താനങ്ങളും തമാശകളും പറഞ്ഞിരിക്കാറുണ്ടായിരുന്നു. ഒരിക്കൽ  അവിടെ വച്ച് എന്നെ കണ്ടപ്പോഴാണ്  ശരിക്കും അടുത്തറിഞ്ഞത് അതിനു ശേഷം എപ്പൊ കണ്ടാലും വിശേഷങ്ങൾ ചോദിച്ചറിയുമായിരുന്നു.

അതിനു ശേഷം അദ്ധേഹത്തെ കുറിച്ചും കുടുബത്തയും അവരുടെ സഹോദരങ്ങളെ കുറിച്ചും  ഉപ്പയുമായുള്ള പഴയ കാല സൗഹൃതവും എല്ലാം ഉപ്പ പറഞ്ഞു തന്നു.... പാടത്ത് സ്വന്തമായി കൃഷി ചെയ്തിരുന്ന എൻ്റെ ഉപ്പാക്ക് ഒരാശ്വാസമായിരുന്നു അവരുടെ സാമീപൃം...

പല സഹായങ്ങളും അദ്ധേഹത്തിൽ നിന്ന് ലഭിച്ചിരുന്നു എന്നും കൃഷിക്കാർക്കുള്ള സർക്കാർ ആനുകൂലൃങ്ങൾ കിട്ടുന്നതിനും അദ്ധേഹം നിമിത്തമായി എന്നും ഉപ്പ പറയാറുണ്ടായിരുന്നു. അദ്ധേഹത്തിൻ്റെ വീടിനോട് ചേർന്ന പാടത്ത് ചെറിയ തോതിൽ പച്ചക്കറി പൂള പോലോത്ത കൃഷി അദ്ധേഹവും ചെയ്തിരുന്നു.

ഞാൻ പ്രവാസി ആയതിന് ശേഷം നാട്ടിലെ വാട്സ്സപ്പ് ഗ്രൂപ്പുകളിൽ വരുന്ന നമ്മുടെ പഞ്ചായത്തിലെ മുസ്ലിം ലീഗിൻ്റെയും  കക്കാടം പുറം മദ്രസ്സയിലേയും പരിപാടികളുടെ വീഡിയോകളിലും ഫോട്ടോയിലും മുൻ നിരയിൽ മൊയ്തീൻകുട്ടൃാക്കയുണ്ടാവും അങ്ങിനെയാണ് അദ്ധേഹത്തിൻ്റെ രാഷ്ട്രീയ പ്രവർത്തനത്തെ കുറിച്ചും നാട്ടിൽ അവർ ചെയ്യുന്ന ദീനീ സേവനങ്ങളെ കുറിച്ചും അറിയാനും മനസ്സിലാകുവാനും കഴിഞ്ഞത്. ഊക്കത്ത് മഹല്ലിനും അവരുടെ സേവനം മഹത്തരമായിരുന്നന്നും അറിയാൻ കഴിഞ്ഞു. 

അവരെ പോലെയുള്ളവരുടെ വിയോഗം തീരാനഷ്ടം തന്നെയാണ്....
സർവ്വ ശക്തൻ അവരുടെ പ്രവർത്തനങ്ങൾ സ്വലീഹായ അമലാക്കി ഖബറിൽ വെളിച്ചമാകുകയും ചെയ്യട്ടേ...
---------------------------------
കുഞ്ഞഹമ്മദ് കുട്ടി കെഎം



പി പി മൊയ്തീൻ കുട്ടി ഹാജി
➖➖➖➖➖
മൊയ്തീൻകുട്ടി കാക്കാനെ അനുസ്മരിച്ചതിനേയും, പ്രാർത്ഥിച്ചതിനേയും അള്ളാഹു സ്വീകരിക്കട്ടെ  امين

പതിമൂന്ന് വയസ്സു മുതൽ മദ്രാസിൽ കള്ളിയത്തു മുഹമ്മദ്  ഹാജിയുടെ കൂടെ ഉണ്ടായിരിന്നു. അന്നുമുതൽ കർമ്മനിരതനായിരുന്ന അദ്ദേഹം മരിക്കുന്നതിന് കുറച്ചു മുമ്പ് വരെ ഒരു മാറ്റവുമില്ലാതെ തന്റെ കർമ്മമണ്ഡലത്തിൽ നിലയുറപ്പിച്ചു നിന്നു.

സംഘടനാ രംഗത്ത് പ്രവർത്തിക്കുമ്പോൾ തന്റെ  കുട്ടിക്കാലത്തെ ത്യാഗോജ്വലമായ അനുഭവങ്ങൾ കൂടെക്കൂടെ പറഞ്ഞു തരുമായിരുന്നു. 

മുസ്ലിം ലീഗിനോടുള്ള ഇഷ്ടം എല്ലാ കാലത്തും അദ്ദേഹം ഒരു വിട്ടുവീഴ്ചയും കൂടാതെ അഭിമാനത്തോടുകൂടി ഉയർത്തിപ്പിടിക്കുന്നത് കണ്ടിരുന്നു. 78 ൽ എടുത്ത മുസ്ലിം ലീഗിന്റെ മെമ്പർഷിപ്പ് ഒരു കവറിൽ ആക്കി സൂക്ഷിച്ചിരുന്നത്  ആ ഇഷ്ടം കൊണ്ടാവാം.

പ്രാദേശിക കോൺഗ്രസ് നേതാവും തൻറെ അമ്മാവനുമായ പാവോട മുഹമ്മദാക്കന്റെ വീടിന്റെ മുന്നിലെ മരത്തിൽ ലീഗിന്റെ കൊടി കെട്ടിയത്തിന് ചെറുപ്പത്തിൽ  അമ്മാവൻ ഓടിച്ചതൊക്കെ രസകരമായി പറയുന്നത് കേട്ടിട്ടുണ്ട്. 

രോഗബാധിതനായിരിക്കുമ്പോഴും അടുത്ത് പിടിച്ചിരുത്തി പഴയ മദ്രാസിലെ കാര്യങ്ങൾ, ഗൾഫിലേക്ക് പോയ കാലഘട്ടം, പിന്നീട് നാട്ടിൽ വ്യത്യസ്തങ്ങളായ പരിപാടികളുമായി നടന്നതൊക്കെ കൃത്യമായി ആവേശപൂർവ്വം വിശദീകരിച്ച് തരുമായിരുന്നു.

അള്ളാഹു അദ്ദേഹത്തിനു പൊറുത്തു കൊടുക്കട്ടെ, വിജയിപ്പിച്ചവരിൽ ഉൾപ്പെടുത്തട്ടെ.
---------------------------
ലത്തീഫ് അരീക്കൻ



പി പി മൊയ്തീൻ കുട്ടി ഹാജി എന്ന സാമൂഹ്യപ്രവർത്തകൻ.
➖➖➖➖➖
ഞാൻ അദ്ദേഹവുമായി ഇടപെടാൻ തുടങ്ങിയിട്ട് ഇരുപത് വർഷത്തിലധികമായി.   മകൻ ലത്തീഫ് മായിഉള്ള ബന്ധം. പിന്നെ അങ്ങോട്ട് കുടുംബ സൗഹൃദബന്ധം ആയി മാറി. ആദ്യം അദ്ദേഹത്തെ അറിയുമെങ്കിലും മകനുമായുള്ള ബന്ധമാണ് ഞങ്ങളെ അടുപ്പിച്ചത്. ആ ബന്ധം ഇതുവരെ നിലനിർത്താനായി. ആദ്യമെല്ലാം ഗൾഫിൽ നിന്ന് വന്നാൽ ആദ്യം പോകുന്ന വീടായിരുന്നു അത്. പോവാൻ വൈകിയാൽ  എവിടെ നിന്നെങ്കിലും കണ്ടാൽ. ഇങ്ങോട്ട് കണ്ടില്ല എന്ന് പറയുഠ. എപ്പോൾ കാണുമ്പോഴും ആദ്യം ഉമ്മാൻറെ വിവരം ചോദിക്കും. പിന്നെയാണ് വേറെ വിവരം ചോദിക്കൽ. കണ്ടാൽ വർത്തമാനം പറഞ്ഞ് സമയം പോകുന്നത്അറിയീല്ല. പറഞ്ഞാൽ തീരാത്ത നന്മനിറഞ്ഞ   മനസ്സിൻറെ  ഉടമയായിരുന്നു അദ്ദേഹം. എന്ത് ചോദിച്ചാലും   അത് എടുത്തു തരുന്ന സ്വഭാവം. അതായിരുന്നു അദ്ദേഹത്തിൻറെ മുഖമുദ്ര. അല്ലാഹു നാളെ അദ്ദേഹത്തെയും നമ്മളെയും ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടട്ടെ. ആമീൻ
----------------------
അസീസ് ആലുങ്ങൽ



പി.പി.മൊയ്തീൻ കുട്ടി കാക്ക
➖➖➖➖➖
വലുപ്പചെറുപ്പമില്ലാതെ ബഹുമാനം നൽകി ബഹുമാനിതനാവുക എന്ന  തത്വം പിന്തുടർന്ന ബഹുമാന വ്യക്തിത്വത്തിനുടമയായിരുന്നു അദ്ദേഹം. അർഹിക്കുന്ന പരിഗണന കിട്ടാത്തിടത്ത് നമ്മൾ എന്താവശ്യമുണ്ടെങ്കിലും കൊട്ടാരത്തിലാണെങ്കിലും ഒരാവശ്യത്തിന്റെയും അപേക്ഷയുമായി കാത്തിരിക്കരുത്, അതിനെക്കാളും നല്ലത് കുടിലാണെങ്കിലും നമ്മെ പരിഗണിക്കുന്നിടത്ത് വെറുതെയാണെങ്കിലും നിൽക്കുന്നതാണ്. ഇതും അദ്ദേഹത്തിൽ അദ്ദേഹത്തിന്റെ നിലപാടുകളിൽ കണ്ടിരുന്നു'

ജീവിച്ച് തീർത്ത കാലമൊവെറുതെ കാലം തീർത്ത് കളഞ്ഞ ജീവിതമൊ
അല്ല നമ്മളിൽ നിന്നും കാലം ആവശ്യപ്പെടുന്നത്, അതിനിടയിൽ നമ്മൾ ചെയ്ത് വെച്ച, ചെയ്ത് തീർത്ത നല്ല പ്രവ്യത്തികളാണ്, ആ സ്വാലിഹായ അമലുകളിൽ അദ്ദേഹത്തിന്റെയും നമ്മുടെയും എല്ലാ പ്രവർത്തികളും നാഥൻ ഉൾപെടുത്തട്ടെ - ആമീൻ
--------------------------------
പി.കെ. അലി ഹസൻ,  കക്കാടംപുറം



PP മൊയ്തീൻ കുട്ടി ഹാജി
➖➖➖➖➖
മുപ്പത് വർഷം മുമ്പേ മൊയ്‌തീൻ കുട്ടി ഹാജിയെ അറിയും കൊണ്ടോട്ടിയിൽ സ്വർണ്ണ കച്ചവടവും  ക്രഷറും മറ്റും നടത്തി പയറ്റി തെളിഞ്ഞ ഒരു കച്ചവടക്കാരനായിരുന്നു അദ്ദേഹം മാത്രമല്ല സ്വർണ്ണ ആഭരണത്തെ പറ്റി നല്ല അറിവും അദ്ദേഹത്തിനുണ്ടായിരുന്നു   മുല്ലപ്പടിയിൽ താമസിക്കുന്ന സമയത്ത് തന്നെ അദ്ദേഹവുമായി നല്ല സൗഹൃദ ബന്ധവും   ഉണ്ടായിരുന്നു പിന്നീട് ഊകത്ത് താമസം തുടങ്ങിയപ്പോൾ   ഹാജിയാർ ഊകത്ത് പള്ളിയിൽ പല നല്ല കാര്യങ്ങൾക്കും സജീവമായിരുന്നു.

നബിദിന ദിവസം പുലർച്ചെയുള്ള ഭക്ഷണം വർഷങ്ങളായി   അദ്ദേഹമാണ് നൽകിയിരുന്നത്     എല്ലാ നല്ല കാര്യങ്ങൾക്കും സഹായിക്കാൻ മടിയില്ലാത്ത പ്രകൃതമാണ് അദ്ദേഹത്തിൽ ഞാൻ കണ്ട പ്രത്യേകത. 

ഉംറ നിർവഹിക്കാൻ പോയി  രോഗമായി മടങ്ങി  തുടർന്ന്  റബ്ബിലേക്ക് മടങ്ങുകയാണുണ്ടായത് എന്നാണ് അറിവ്

എല്ലാം റബ്ബ് അദ്ദേഹത്തിൽ നിന്ന് സ്വീകരിക്കട്ടെ   ആമീൻ
---------------
മുജീബ് PK



PP മൊയ്തീൻ കുട്ടി ഹാജി എന്ന അമ്മായി കാക്ക
➖➖➖➖➖
എന്റെ ഏറ്റവും ചെറിയ അമ്മായി കാക്കയായിരുന്നു മർഹൂം മൊയ്തീൻ കുട്ടി ഹാജി. തറവാട് വീട് കക്കാടംപുറത്ത് നിന്ന് കുറ്റൂർ പാടത്തേക്കിറങ്ങുന്ന വഴിയിലായിരുന്നു. പിന്നെ മുല്ലപ്പടി സ്വന്തം വീടെടുത്ത് താമസമാക്കി. പിന്നെ കുറ്റൂർ നിലപറമ്പ് നിവാസിയായി കുറച്ച് കാലം. തുടർന്നാണ് ഊക്കത്ത് സ്ഥിരതാമസമായത്. അസുഖമായി കിടപ്പിലാവോളം സ്ഥിരമായി അധ്വാനിച്ചു. മുഖ്യമായി പശുവളർത്തലായിരുന്നു. കുറച്ച് കൃഷിയും നടത്തി. ഉദാരമതിയായിരുന്നു. വ്യക്തമായ രാഷട്രീയക്കാരനായിരുന്നു. എന്നാലും എല്ലാവരോടും സൗഹൃദത്തിൽ കഴിഞ്ഞു.

ദീനി പ്രവർത്തനങ്ങൾക്ക് മുമ്പിൽ നടന്നു. പള്ളിയുമായി മാനസിക ബന്ധം ദൃഢമാക്കി. ഉസ്താദുമാരെയും മുതഅല്ലിംകളെയും ആദരവോടെ കണ്ടു. നല്ല ഭക്ഷണം കഴിക്കാനും മറ്റുള്ളവരെ കഴിപ്പിക്കാനും ഉത്സാഹം കാട്ടി. ഉയർന്ന ശബ്ദത്തിൽ സംസാരിക്കമ്പോഴും ഉള്ളിലുള്ള ശുദ്ധമനസ്സ് നമുക്ക് വായിച്ചെടുക്കാൻ കഴിഞ്ഞു. കുടുംബത്തിലും സുഹൃത്തുക്കളിലും ഒരു വഴികാട്ടിയായി കൂടെ നിന്നു. ജനങ്ങൾക്കിടയിൽ വലിയ സ്വീകാര്യതയും ആദരവും നേടാൻ കഴിഞ്ഞു. പല മീറ്റിംഗുകൾക്കും സംഘടനാ ചർച്ചകൾക്കും ആതിഥേയരായി നിന്നു.

അല്ലാഹു ആ സുകൃതങ്ങൾ ഖബൂൽ ചെയ്ത് തെറ്റുകൾ പൊറുത്ത് കൊടുത്ത് അവരെയും നമ്മെയും സ്വർഗ്ഗത്തിൽ ഒരുമിച്ച് ചേർക്കട്ടെ എന്ന് ദുആ ചെയ്യുന്നു.
-------------------------------
മുഹമ്മദ് കുട്ടി അരീക്കൻ



നന്മയുടെ പൂമരം🌹🌹
➖➖➖➖➖
പി പി.മൊയ്തീൻ കുട്ടി കാക്കയെ ആദ്യമായി കണ്ട് തുടങ്ങുന്നത് അദ്ധേഹത്തിന്റെ തറവാട് വീടായ ചോലകുണ്ടിൽ നിന്നാണ്  ആരോടും എന്തും തുറന്ന് പറയുന്ന ഒരു സമീപനമായിരുന്നു അദ്ധേഹത്തിൽ കണ്ടിരിരുന്നത്. ആദ്യകാലത്ത് മദ്രാസിൽ ജോലി ചൈതിരുന്നെന്നും ആ സമയത്ത് ഖാഇദെമില്ലത്തുമായി ഇടപഴകാറുണ്ടെന്നും അവസാനമായി ഉംറക്ക് വന്ന സമയത്ത് നാട്ടുകാരുമായി അദ്ധേഹം പങ്ക് വെച്ചിരുന്നു. അത് പോലെ ചെറുപ്പം മുതലെ അദ്ധേഹം നിലനിന്നിരുന്ന പാർട്ടിയുടെ സമ്മേളനത്തിന്  ബസ് കയറി ഒറ്റക്ക് പോകുമായിരുന്നെന്നും അദ്ധേഹം അവരോട് പങ്ക് വെച്ചിരുന്നു. കുറച്ച് കാലം പ്രവാസിയായിരുന്നെന്ന് കേട്ടിട്ടുണ്ട് അതിന് ശേഷം ജ്വല്ലറി  ക്രഷർ എന്നീ മേഘലകളിൽ പ്രവർത്തിച്ചിട്ടുണ്ട് നാട്ടിലെ എല്ലാ കാരുണ്യ പ്രവർത്തനത്തിനും കൈ അയച്ച് സഹായിച്ചിട്ടുണ്ട് പള്ളിയിൽ നടക്കുന്ന പരിപാടികളിലേക്ക് വീട്ടിൽ നിന്നു് എന്തെങ്കിലും കൊടുക്കുകയാണങ്കിൽ അതിൽ നിന്ന് ഒരു പങ്ക് എല്ലാ അയൽവാസികൾക്കും എത്തിക്കാറുണ്ടെന്ന് എന്റെ ഒരു സുഹൃത്ത് വഴി അറിയാൻ കഴിഞ്ഞു. കുറച്ച് കാലം മൊല്ല പടിയിൽ താമസിച്ചു വീണ്ടും സ്വന്തം തട്ടകത്തിലേക്ക് തന്നെ വന്ന് എല്ലാവരോടും ഇടപഴകി ജീവിച്ചു. 

അദ്ധേഹത്തിന്റെ എല്ലാ ദോശങ്ങളും പൊറുത്ത് ജന്നാത്തുൽ ഫിർദൗസിൽ അദ്ധേഹത്തേയും നമ്മളിൽ നിന്ന് മരണപെട്ട് പോയവരെയും റബ്ബ് ഒരുമിച്ച് കൂട്ടുമാറാവട്ടെ🤲🤲
---------------------
മജീദ് കാമ്പ്രൻ



നാട്ടുകാരുടെ മൊയ്തീൻ കുട്ടിക്കാ,,,,
ഞങ്ങളുടെ അമ്മായി കാക്ക,,,,
➖➖➖➖➖
പൂച്ചിന്റെ അമ്മായി കാക്ക അങ്ങനെയാണ് ഓർമ്മ വെച്ചനാൾ മുതൽ കുടുംബത്തിനകത്ത് അവരെ വിളിച്ച് കൊണ്ടിരുന്നത്,,,

ജീവിതത്തിന്റെ ഉയർച്ചതാഴ്ചകൾ വേണ്ടുവോളം തന്റെ ജീവിതം കൊണ്ട് അനുഭവിച്ചിട്ടുണ്ടവർ. ആദ്യകാലത്ത് മൊല്ലപടിയിലും പിന്നീടങ്ങോട് നമ്മുടെ നാട്ടുകാരിൽ ഒരാളായും ജീവിച്ചു.

തൂവെള്ള വസ്ത്രത്തിൽ അല്ലാതെ അവരെ ഞാൻ കണ്ടതായി ഓർക്കുന്നില്ല. വെളള തുണിയും പകുതി മടക്കി വെച്ച കുപ്പായ കയ്യും തലയിൽ കെട്ടിയ തോർത്ത് മുണ്ടും  അതായിരുന്നു വേഷം,,,

അടുത്ത് ഇടപെട്ടപ്പോഴല്ലാം മുഖത്ത് കാണുന്ന ഭാവത്തിനുടമയല്ല എന്ന് തോന്നീട്ടുണ്ട്. കുടുംബപരമായും നാട്ടുകാര്യങ്ങളും സംസാരിക്കുന്നതിന് ഒരിക്കലും പിശുക്ക് കാണിച്ചില്ല. കുടുംബത്തിൽ എല്ലാവരുമായും അടുത്ത ബന്ധം സൂക്ഷിച്ച് പോന്നു മരിക്കുവോളം,,,

അവസാനമായി കണ്ടതും ഒപ്പമിരുന്ന് ഭക്ഷണം കഴിച്ചും നാട്ടുവർത്തമാനവും കുടുംബ കാര്യങ്ങളും പറഞ്ഞിറങ്ങുമ്പോൾ അറിഞ്ഞിരുന്നില്ല ഇനി ഒരിക്കലും ഇതുപോലൊരു സംഗമിക്കൽ ജീവിതത്തിൽ ഉണ്ടായിരിക്കില്ല എന്ന്,,,,

നാഥാ അടിവാരത്തിൽ അരുവി ഒഴുകുന്ന സുന്ദരമായ സ്വർഗീയപൂങ്കാവനത്തിൽ അവരെയും ഞങ്ങളെയും നീ ഒരുമിച്ചുകൂട്ടണേ നാഥാ,, ആമീൻ,,,
---------------------------
അദ്നാൻ അരീക്കൻ




Friday, 1 November 2019

പി.കെ അബ്ദു മുസ്‌ലിയാർ



പളളിപ്പറമ്പ് @  
പി.കെ അബ്ദു മുസ്‌ലിയാർ



ഊക്കത്ത് മഹല്ലിൻ്റെ സ്നേഹ വെളിച്ചം അണഞ്ഞു
➖➖➖➖➖
പി.കെ അബ്ദുമുസ്ലിയാർ ഊക്കത്ത് മഹല്ലിൻ്റെ വെളിച്ചമായിരുന്നു..... 
എല്ലാവരും അംഗീകരിച്ചിരുന്ന രണ്ടഭിപ്രായമില്ലാത്ത നാടിനെ സൻമാർഗത്തിലേക്ക് നയിക്കാൻ പ്രാപ്തനായ പകരം വെക്കാനില്ലാത്ത നല്ലൊരു നേതൃത്വം. അശരണരായ പാവങ്ങളുടെ പരാതികളും ആവലാതികളും ബോധിപ്പിക്കാനും തീർപ്പു കൽപ്പിക്കാനും തൻ്റേടമുള്ള  നൃായാധിപൻ. അതിലുപരി ഒരു പ്രദേശത്തെ ദീനിൻ്റെ മാർഗ്ഗത്തിലേക്ക് നയിക്കാൻ അശ്രാന്തം  പരിശ്രമിച്ച മഹത് വൃക്തിത്വം. വർണ്ണിക്കാൻ വാക്കുകളില്ലാത്ത  നല്ലൊരു മനുഷൃ സ്നേഹി....എത്ര പറഞ്ഞാലും തീരാത്ത നന്മയുടെ നിറകുടം. ഇതായിരുന്നു ഞാൻ കണ്ടനുഭവിച്ച എൻ്റെ പിതാവിനു തുല്ലൃം സ്നേഹിച്ചിരുന്ന പാലമഠത്തിൽ കണ്ണാട്ടിൽ അബ്ദു മുസ്ലിയാർ......

മഹല്ലിൽ പലവട്ടം വിഭാഗീയത തല പൊക്കാൻ തുടങ്ങിയപ്പൊഴൊക്കെയും അദ്ധേഹത്തിൻ്റെ നിശ്ചയദാർഷ്ഠൃവും ആത്മസംയമനവും  അവസരോചിതമായ ഇടപെടലുമാണ് ഇന്ന് കാണുന്ന മഹല്ല് ഐക്യം നിലനിൽക്കുവാൻ കാരണം. 

അദ്ധേഹത്തിൻ്റെ വിയോഗത്തോടെ ഞങ്ങൾക്ക് നഷ്ടമായത് ഞങ്ങളുടെ വിഷമങ്ങളും ആവലാതികൾക്കും പരിഹാരം കണ്ടിരുന്ന ഒരു കാരണവരെയാണ്... എൻ്റെ കുടുംബത്തിലെ എല്ലാ കാരൃങ്ങളും  അദ്ധേഹത്തിൻ്റെ  സാന്നിധ്യത്തിലായിരുന്നു നടന്നിരുന്നത്..... എൻ്റെ വിവാഹത്തിനും മക്കളുടെ വിവാഹങ്ങൾക്കും കാർമ്മികത്വം വഹിച്ചതും അവരുടെ ഉപദേശ നിർദ്ദേശങ്ങൾ തേടി കൊണ്ടുമായിരുന്നു....

സങ്കീർണമായ പല ഘട്ടങ്ങളിലും  അദ്ദേഹത്തിൻ്റെ ഇടപെടൽ എനിക്ക് ആശ്വാസമായിട്ടുണ്ട്.... മകളുടെ വിവാഹ ശേഷം ഭർതൃവീടുമായുള്ള സ്വരചേർച്ച വിവാഹ മോചനത്തിൽ എത്തി നിൽക്കെ  അദ്ദേഹത്തിൻ്റെ കാലിൻ്റെ രോഗ അവശതയിലും അത് വകവെക്കാതെയുള്ള സമയോചിതമായ ഇടപെടൽ മൂലം പ്രശ്നം പരിഹരിക്കുകയുണ്ടായി. അവരിന്ന് നല്ല സന്തോഷത്തോടെ കുടുംബമായി ജീവിക്കുന്നു....

അതു പോലെ മാപ്പിളക്കാട് യാത്ര പ്രശ്നം പരിഹരിക്കുന്നതിന് മഹല്ല് തലത്തിൽ നല്ലൊരു ശ്രമം അദ്ദേഹം നടത്തിരുന്നു.... മരണപ്പെടുന്നതിൻ്റെ ഈ അടുത്ത ആഴ്ചകളിലും ഇതു സംബന്ധിച്ച കാരൃങ്ങൾ അവരുമായി ചർച്ച ചെയ്തിരുന്നു..... പെട്ടെന്നുള്ള അദ്ധേഹത്തിൻ്റെ വിയോഗ വാർത്ത ആർക്കും ഉൾ കൊള്ളാൻ കഴിയാത്തതായിരുന്നു. മരണപ്പെടുന്ന ദിവസം രാവിലെ അവരുടെ വീട്ടു പടിക്കൽ വച്ച് ഒരു പുഞ്ചിരി സമ്മാനിച്ചതായിരുന്നു അദ്ധേഹം. പിന്നെ കേൾക്കുന്നത്  മരണവാർത്തയാണ്.

തലേദിവസം വെള്ളിയാഴ്ച്ച ജുമൂഅക്ക് മുൻപുള്ള നാട്ടുകാരെ ഉത്ബോതിപ്പിച്ചുള്ള അവരുടെ പ്രസംഗത്തിൽ ഇയ്യിടെ മരണപ്പെട്ട രണ്ട് മഹത് വൃക്തിളെ കുറിച്ചും അവരുടെ സേവനത്തെ കുറിച്ചും വിശദീകരിക്കുകയും പരലോക ഗുണത്തിന് വേണ്ടി പ്രാർത്ഥിക്കണമെന്ന് ആവശൃപ്പെടുകയും ചെയ്തിരുന്നു. 

അബ്ദു മുസ്ലിയാരുടെ വിടവ് നികത്താൻ കഴിയാത്തതാണ്.... ഊക്കത്ത് പള്ളിയിലെ മിഹ്റാബിനും മിംബറക്കും ഇടയിലുള്ള ആ പ്രകാശം എന്നന്നേക്കുമായി അണഞ്ഞു..... കഴിഞ്ഞ വെള്ളിയാഴ്ച്ച പള്ളിയിലെത്തിയപ്പൊ കുടുംബനാഥൻ നഷ്ടപ്പട്ട വീട് പോലെ അനുഭവപ്പെട്ടു.
പള്ളിയുടെ അകത്ത് എല്ലാവരോടും പുഞ്ചിരിച്ചു കൊണ്ടുള്ള ആ നടത്തമില്ല. ബാങ്കിന് ശേഷം മിംബറയിൽ കയ്യ് വച്ച് മഹല്ല്  നിവാസികളെ അഭിസംബോധനം ചെയ്തുകൊണ്ട് കാലിക പ്രസക്തമായ ഉത്ബോദന പ്രസംഗമില്ല ഒരു മൂഖഥ മാത്രം.... 
ആ വിടവ് നികത്താൻ ഇനി ആര് ?

അവരുടെ നന്മകൾ എഴുതിയാലും പറഞ്ഞാലും തീരാത്തവയാണ്...
ഒരു നാടിനെയും നാട്ടുകാരേയും സമൂഹത്തേയും നേർവഴിക്ക് നടത്തി അവരുടെ ഇഷ്ടവും സ്നേഹവും നേടി മരണം വരെ ദീനീ രംഗത്ത് വൃക്തി മുദ്ര പതിപ്പിച്ച് നമ്മിൽ നിന്നും റബ്ബിലേക്ക് മടങ്ങിയ പ്രയ ഉസ്ഥാദിൻ്റെ പരലോക ജീവിതം പ്രകാശപൂരിതമാവട്ടെ അവരെയും നമ്മേയും ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടി അനുഗ്രഹിക്കുമാറാവട്ടേ എന്ന് പ്രാർതഥിക്കുന്നു.
----------------------
കുഞ്ഞഹമ്മദ് കുട്ടി കെഎം



പി.കെ അബ്ദു മുസ്‌ലിയാർ അഭിമാനകരമായ നേതൃത്വം
➖➖➖➖➖
അന്നുച്ചക്ക് രണ്ടുമണിക്കാണ് വാട്സ്ആപ്പ് തുറന്നത്. വാർത്ത കണ്ട് അക്ഷരാർഥത്തിൽ ഞെട്ടിപ്പോയി. വിശ്വസിക്കാൻ കഴിഞ്ഞില്ല. വാർത്തയോടൊപ്പം നൽകിയ ഫോട്ടോ ഡൗൺലോഡാക്കിയതോടെയാണ് എന്റെ അവിശ്വാസം സങ്കടകരമായ ആ യാഥാർത്യത്തിന് വഴിമാറിയത്. ഉരുണ്ട് കൂടിയ കാർമേഘങ്ങൾ വട്ടമിട്ടപ്പോഴും പതറാത്ത പാദങ്ങളോടെ, സമചിത്തത കൈവിടാതെ ധീരമായി ഊക്കത്ത് മഹല്ലിന് നേതൃത്വം നൽകിയ പി.കെ അബ്ദു മുസ്‌ലിയാർ ഇനി നമ്മോടൊപ്പമില്ല. എന്റെ ദൃഷ്ടിയെ ആ ചിത്രത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ കഴിയാതെ ഏറെനേരം നിർന്നിമേഷനായി നോക്കി നിന്നുപോയി ഞാൻ.

അമരത്വം ലോകത്താർക്കും കൽപിച്ച് നിൽകിയിട്ടില്ല. അത് പടച്ചതമ്പുരാന്റെ മാത്രം വിശേഷണമാണ്. എങ്കിലും അപ്രതീക്ഷിതമായ വേർപാടുകൾ താങ്ങാവുന്നതിലുമപ്പുറമാണ്. അത് സർവ്വാംഗീകൃത നേതൃസ്ഥാനീയരുടെ വിയോഗമാണെങ്കിലൊ ആ വിടവ് നികത്താൻ ഇനി എത്രനാൾ കാത്തിരിക്കേണ്ടി വരും. എല്ലാം الله വിന്റെ നിശ്ചയമാണ് അവനിലാണല്ലൊ നാം ഭരമേൽപിക്കേണ്ടത്.  നിസ്വാർത്ഥ സേവനത്തിലൂടെ മഹല്ലിനെ നയിച്ച് ഏവരുടെയും ആദരം പിടിച്ച് പറ്റിയ മനീഷിയായിരുന്നു അബ്ദു മുസ്‌ലിയാർ. വ്യക്തിപരമായി ഏറെ അടുപ്പം പുലർത്തിയ അദ്ദേഹം മാലിക് എന്നായിരുന്നു എന്നെ വിളിച്ചിരുന്നത്. സാധാരണക്കാർ പണ്ഡിതന്മാരെ കുറിച്ച് വെച്ചുപുലർത്തുന്ന പല ധാരണകളിൽ നിന്നും വ്യത്യസ്തനായിരുന്നു അവർ. അതുകൊണ്ടാണ് ഒഴുക്കിനൊപ്പം നീന്താതെ സമീപ മഹല്ലുകളിൽ നിന്ന് ഊക്കത്ത് മഹല്ല് വേറിട്ടുനിൽക്കുന്നത്. ഊക്കത്ത് മഹല്ല് വെൽഫയർ അസോസിയേഷൻ അദ്ദേഹത്തിന്റെ ഒരു പൊൻതൂവലായിരുന്നു. 

മുറ്റത്തെ മുല്ലക്ക് മണമില്ല എന്ന പഴഞ്ചൊല്ല് അദ്ദേഹത്തിന്റെ കാര്യത്തിൽ വെറും പതിരായിരുന്നു. നാട്ടിലെ ഏതൊരു ചടങ്ങായാലും അബ്ദു മുസ്‌ലിയാർ അവിടെയുണ്ടെങ്കിൽ ആ വ്യക്തിപ്രഭാവം അവിടെ മുഴച്ചുനിൽക്കുമായിരുന്നു. ഇതര നാട്ടുകാരുടെ മുമ്പിൽ അഭിമാനത്തോടെ ആയിരുന്നല്ലൊ നാം നമ്മുടെ മഹല്ല് പ്രസിഡണ്ടിനെ എടുത്തുപറഞ്ഞിരുന്നത്. വലിയ വാഗ്ധോരണിയോ പൊട്ടിച്ചിരിപ്പിക്കുന്ന ഫലിതങ്ങളോ ഇല്ലാതെ സ്വതസിദ്ധമായ നാടൻ ശൈലിയിൽ അദ്ദേഹം നൽകിയ ഉദ്ബോധനങ്ങൾ മഹല്ല് നിവാസികൾ സ്വീകരിച്ചു. പലപ്പോഴും നിശിതമായ വിമർശനങ്ങളും നിർദോഷമായ നിർദ്ദേശങ്ങളും അടങ്ങിയതായിരിക്കും അവ. കരുത്തുറ്റതായിരുന്നു ആ നേതൃത്വം. അതുകൊണ്ടാണല്ലോ നാനൂറിലധികം അധ്യാപകരും നൂറിലധികം അനധ്യാപകരുമുള്ള, നഴ്സറി മുതൽ ഇരുപത്തിഏഴോളം കോഴ്സുകൾ പഠിപ്പിക്കുന്ന കോളേജ് വരെ കൈകാര്യം ചെയ്യുന്ന മലപ്പുറം ജില്ലയിലെ തന്നെ ഏറ്റവും വലിയ വിദ്യാഭ്യാസ സ്ഥാപനമായ മജ്ലിസ് സ്ഥാപനങ്ങളുടെ പ്രസിഡന്റ് പദവിയിൽ ജീവിച്ചിരിക്കുന്ന കാലത്ത് അദ്ദേഹത്തിന് ഒരു പകരക്കാരൻ ഇല്ലാതെ പോയത്.

മാറാക്കര അച്ചിപ്പുറയിലെ പള്ളിദർസിൽ പാണക്കാട് ഉമറലി ശിഹാബ് തങ്ങൾ അദ്ദേഹത്തിന്റെ സഹപാഠിയായിരുന്നു. ദാറുൽഹുദ പ്രസിദ്ധീകരിച്ച 'സയ്യിദ് ഉമറലി ശിഹാബ്തങ്ങൾ ഓർമപ്പുസ്തകത്തിൽ' ഈ ഓർമ അദ്ദേഹം പങ്കുവെക്കുന്നുണ്ട്. "ദർസിലേക്കുള്ള യാത്ര ക്ലേശകരമായിരുന്നു. കോട്ടക്കൽ രണ്ടത്താണി തിരൂർ റൂട്ടിൽ അക്കാലത്ത് ഒരൊറ്റ ബസ് മാത്രമേ സർവീസ് നടത്തിയിരുന്നുള്ളൂ. മിക്കവാറും അതിന്റെ അവസാന ട്രിപ്പിന്റെ സമയം നോക്കിയായിരുന്നു ഞങ്ങളെല്ലാവരും ലീവ് കഴിഞ്ഞ് വീട്ടിൽ നിന്നിറങ്ങിയിരുന്നത്. ഉമറലി തങ്ങൾ കോട്ടക്കൽ നിന്നായിരുന്നു ബസ്സിൽ കയറിയിരുന്നത്. കോട്ടക്കൽ നിന്ന് രണ്ടത്താണിയിലേക്ക് ബസ് ചാർജായി 10 പൈസയേ നൽകേണ്ടിയിരുന്നുള്ളൂ. രണ്ടത്താണിയിൽനിന്ന് 20 മിനുറ്റ് നടന്നു വേണം അച്ചിപ്പുറ പള്ളിയിലെത്താൻ. രണ്ടത്താണി അങ്ങാടിയിൽ നിന്ന് നേരിട്ട് ഒരിടവഴിയുണ്ടായിരുന്നു. അത് നേരെ മാറാക്കര പാടത്തെത്തുന്നു. പിന്നെ പാടത്തെ വീതികുറഞ്ഞ വരമ്പത്ത് കൂടെ നടന്ന് പള്ളിയിലെത്തണം.

പദവികൾ അദ്ദേഹത്തിന് ഒരലങ്കാരമായിരുന്നില്ല. പുറമണ്ണൂരിൽ നിന്ന് വളാഞ്ചേരി വരെ മാത്രമായിരുന്നു സ്ഥാപനത്തിലെ വാഹനത്തിൽ യാത്ര. അവിടെനിന്ന്  യാത്രാബസ്സിലായിരുന്നു അദ്ദേഹം വീട്ടിലേക്ക് മടങ്ങിയിരുന്നത്. കമ്മിറ്റിയോഗത്തിൽ അഭിപ്രായങ്ങൾ വെട്ടിത്തുറന്ന് പറഞ്ഞ് ഇറങ്ങിപ്പോന്ന അദ്ദേഹത്തെ  മുസ്തഫൽ ഫൈസി അടക്കമുള്ള നേതാക്കളും ഭാരവാഹികളും വീട്ടിൽ വന്ന് അനുനയിപ്പിച്ച് തിരിച്ചുപോയ സംഭവം നടന്നത് ഏതാനും മാസങ്ങൾക്ക് മുമ്പാണ്. മജ്‌ലിസ് സ്ഥാപനങ്ങളുടെ ട്രഷറർ പ്രമുഖ വിദ്യാഭ്യാസ പ്രചാരകൻ കൂടിയായ കൊളത്തൂർ ടി മുഹമ്മദ് മൗലവിക്ക് പിന്നാലെ പ്രസി: അബ്ദു മുസ്‌ലിയാർ കൂടി വിടവാങ്ങിയത് വലിയ ശൂന്യതയാണ് അനുഭവപ്പെടുന്നതെന്ന് ഒരു കമ്മിറ്റി ഭാരവാഹി അനുസ്മരിച്ചു.

ഓർമകൾ ഇനിയും ബാക്കിയാണ് ദൈർഘ്യം ഭയന്ന് നിർത്തുന്നു. സമുദായത്തിന് നൽകിയ സേവനത്തിന് പകരമായി നാഥൻ അദ്ദേഹത്തിന്റെ ദറജ ഉയർത്തട്ടെ എന്ന് പ്രാർഥിക്കുന്നു.
------------------------------
ഫൈസൽ മാലിക് വി.എൻ



അബ്ദു മുസ്ല്യാർ :പറയാൻ ബാക്കി വെച്ചത്
➖➖➖➖➖
അബ്ദു മുസ്‌ലിയാരെ ഓർക്കുമ്പോൾ അവി ശ്വസനീയമായ ആ ദിവസം നമ്മുടെ മനസിലേക്കും ഒരു ഞെട്ടൽ രൂപത്തിൽ തികട്ടിവരുന്നു. എല്ലാവരേയും പോലെ പണ്ടാറപ്പെട്ടി മൊയ്തീൻകുട്ടി കാക്കാന്റെ തഹ്ലീൽ ദിവസം ആ വീട്ടിലേക്ക് കയറുന്ന വഴിയിൽ വെച്ചാണ് ഞാൻ അബ്ദു മുസ്‌ലിയാരെ അവസാനമായി കാണുന്നത്. അദ്ദേഹം എന്തോ അത്യാവശ്യം ഉണ്ടായിട്ട് ചടങ്ങിനിടയിൽ തിരിച്ചു പോവുകയായിരുന്നു. അബ്ദു മുസ്‌ലിയാർ സലാം ചൊല്ലി ഞങ്ങൾ അല്പ നേരം സംസാരിച്ചു. സാധാരണഗതിയിൽ അദ്ദേഹവുമായി കണ്ടുമുട്ടുമ്പോൾ ഒരു പണ്ഡിതന്റെ മുമ്പിലൊ, കാരണവരുടെ മുമ്പിലൊ നിൽക്കുന്നതു പോലെയല്ല ഇടപഴകിയിരുന്നത്. വളരെ ഫ്രണ്ട്ലി ആയിട്ടായിരുന്നു പെരുമാറിയിരുന്നത്. അത്കൊണ്ട് തന്നെ തമാശകളും കാര്യങ്ങളും ചരിത്രങ്ങളുമൊക്കെ ഏറെനേരം സംസാരിച്ചിരിക്കാറുണ്ട്. അതിനൊത്ത ഒരുചോദ്യം ആ സമയത്ത് ഞാൻ ചോദിച്ചു. നിങ്ങൾ ഇത് പിരിച്ച് വിട്ട് പോകുകയാണൊ.... അല്ല തുടങ്ങിയതെയുള്ളൂ വേഗം പൊയ്ക്കൊ എന്ന് അദ്ദേഹം മറുപടിയും പറഞ്ഞു. പിന്നെയും ഒന്ന് രണ്ട് കാര്യങ്ങൾ സംസാരിച്ചു. അൽഹുദയിൽ നടക്കുന്ന കുട്ട്യാലി ഹാജിയുടെ അനുസ്മരണ പ്രാർത്ഥന സംഘമത്തിലേക്ക് പനി മൂലം എത്താൻ കഴിഞ്ഞില്ല മെമ്പർ യൂസിഫിനോട് ആ വിവരം പറഞ്ഞയച്ചിരിന്നു എന്നു പറഞ്ഞു. അതു കഴിഞ്ഞ് പത്തോ പതിനഞ്ചോ  മിനിറ്റ്  കഴിഞ്ഞപ്പോഴേക്കും ആ വാർത്ത നമ്മുടെ കാതിലെത്തിയപ്പോൾ ഒരു പാട് ദുഃഖിച്ചു. 

ഒരിക്കൽ ഊക്കത്ത് പള്ളിയിൽ വെച്ചും, അദ്ദേഹത്തിന്റെ  വീട്ടിൽ വെച്ചും പള്ളിയുമായി ബന്ധപ്പെട്ട പഴയകാല ചരിത്രങ്ങൾ വിശദമായിപറഞ്ഞു തന്നിരുന്നു. ഇതെല്ലാം  ആധികാരികമായി വളരെ കൃത്യതയോടെ പറഞ്ഞുതരുമ്പോൾ അദ്ധേഹത്തിന്റെ അവതാരണ ശൈലി എന്നിൽ കൗതുകമുണർത്തി. 

1895 ലാണ്  6 നമ്പർ ഭൂമി വാഖ്ഫായി രേഖപെടുത്തുന്നത്  അതിന് എത്രയോ മുമ്പ്  തന്നെ പള്ളി സ്ഥാപിച്ചിട്ടുണ്ട്. കുളപുരയും തോടിനോടടുത്തു അത്താണിക്ക് ചാരിയുഉള  പാതയുമായിരിന്നു അതിര്.  പള്ളിയുടെ മുന്നിലൂടെ പോകുന്ന റോഡ് നൂറ്റാണ്ട് മുമ്പെ പ്രധാന പാതയായിരുന്നു. ടിപ്പു സുൽത്താന്റെ പടയോട്ടവുമായി ബന്ധപ്പെട്ടാണ് ഈ പാത വരുന്നത്. അത് കൊണ്ട് തന്നെ ചരിത്രപരമായി ഒട്ടേറെ പ്രാധാന്യമുണ്ട് നമ്മുടെ പള്ളിക്ക്. താനൂരിൽ നിന്നുള്ള ഒരു മഹാനാണ് ഈ പള്ളി നിർമിക്കാൻ പ്രദേശത്തെ നാല് കുടുംബങ്ങളോട് നിർദ്ദേശിക്കുന്നത്. അതിൽ പെട്ട രണ്ട് കുടുംബങ്ങൾ  ഐന്തൂർ പോക്കാട്ട് [AP] കുറ്റി പുറത്ത് തുപ്പിലിക്കാട്ട് [TK] പിന്നീട് ഈ മഹല്ലിന്റെ ഭാഗമല്ലാതെയായി... 60 കളിൽ KM മൗലവിയോടനുപന്തിച്ച് നടന്ന വിവാദം സമസ്ത പ്രസിഡന്റ് അബ്ദുൽ ബാരി അവർകൾ ഇടവെട്ട് മഹല്ലിലെ കുടുംബ കാരണവരെ കൊണ്ട് വിവാദങ്ങൾ ഉണ്ടാവില്ലെന്ന് ഒപ്പിടിച്ച് പ്രശനങ്ങൾ അവസാനിപ്പിച്ചത്.. 1966 ലാണ് ഊക്കത്ത് പള്ളി ഒരു ഔദ്യോഗിക കമ്മിറ്റിക്ക് കീഴിൽ വരുന്നതും.. അതിനു ശേഷം ദർസ് ആരംഭിക്കുന്നതും... ഇത് പോലെത്തെ ഒരു പാട് കാര്യങ്ങൾ അബ്ദു മുസ്ലിയാർ തന്റെ ശൈലിയിൽ വിവരിച്ച് തന്നു. 

ഇതിൽ നിന്ന് പ്രചോദനം ഉൾകൊണ്ട് കൂടുതൽ കാര്യങ്ങൾ അറിയുകയും രേഖപ്പെടുത്തുകയും ചെയ്യണമെന്ന് കരുതിയതായിരുന്നു സുഹൃത്ത് സത്താർ കുറ്റൂരുമായി വരാമെന്നു പറഞ്ഞപോൾ  എപ്പോൾ വേണേങ്കിലും വന്നോളൂ.. കുറച്ചു പഴയ രേഖകൾ എന്റെ കയ്യിലുണ്ട്  അതൊക്കെ എടുത്ത് വെക്കണ്ട് എന്നാക്കെ പറഞ്ഞ്  മനസ്സിൽ മായാതെ നിൽക്കുന്നു. കാണുമ്പോഴെക്കെ ഞങ്ങൾ വരാം എന്ന് പറയും വിധി എന്ന് പറയാം  അങ്ങിനെ ഒന്നിരിന്ന്  ചർച്ച ചെയ്യാൻ കഴിഞ്ഞില്ല.. നികത്താൻ കഴിയാത്ത നഷ്ടമാണ് സംഭവിച്ചത്. 

ഊക്കത്ത് പള്ളിയുടെ  ചരിത്രവുമായി ബന്ധപ്പെട്ട ഒട്ടേറെ അപൂർവമായ നിധികൾ, പൂർവ്വ കാല സാമുഹിക ചുറ്റു പാടുകളിൽ നിന്നുളള പാഠങ്ങളും അദ്ദേഹം മനസ്സിൽ സൂക്ഷിച്ചിരുന്നു. അത് പകർന്ന് നൽകാൻ അദ്ദേഹം വളരെ തൽപരനുമായിരുന്നു. പക്ഷെ അത് കേൾക്കാൻ നമ്മൾ അലംഭാവം കാണിച്ചത്‌ വലിയ നഷ്ടം തന്നെയാണ്. ഇനി ഇതൊക്കെ പറഞ്ഞ് തരാൻ ആരാണ് നമുക്കുള്ളത്. അദ്ദേഹം മനസ്സിൽ താലോലിച്ച, പലരോടും പങ്കുവെച്ച പള്ളിയുമായി ബന്ധപ്പെട്ട് നടപ്പിൽ വരുത്തേണ്ട സ്വപ്നങ്ങൾ പൂർത്തീകരിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ബാധ്യതയാണ്. അതാവട്ടെ ഇനിയുള്ള നമ്മുടെ പ്രവർത്തനങ്ങൾ. 

പള്ളിയുമായി ബന്ധപ്പെട്ട് നമുക്കുള്ള ആശയങ്ങളും നിർദ്ദേശങ്ങളും കേൾക്കാനും സ്വീകരിക്കാനും അബ്ദു മുസ്ലിയാർ എന്നും സന്നദ്ധനായിരുന്നു. മൂന്നാഴ്ച മുമ്പ് ഒരു ജുമുഅ ദിവസം അരീക്കൻ മമ്മുട്ടി മാഷുമായി പള്ളിയിൽ വെച്ച് ഞാൻ സംസാരിച്ച് കൊണ്ടിരിക്കുമ്പോൾ അബ്ദുമുസ്ലിയാർ ഇരിക്കുന്നയിടത്തേക്ക് എന്നെ വിളിക്കുകയും പിടിച്ചിരുത്തുകയും ചെയ്ത് വളരെ സ്നേഹത്തിൽ പള്ളിയിൽ നടത്തേണ്ട ചില സംഗതികളെ കുറിച്ച് പറഞ്ഞു. മുമ്പ് അദ്ദേഹത്തോട് നിർദ്ദേശിച്ചത് അദ്ദേഹം സ്വീകരിച്ചിരിക്കുന്നു എന്ന് അതിൽ നിന്ന് മനസ്സിലായി. എല്ലാ പിന്തുണയും നൽകിയാണ് അന്ന് പിരിഞ്ഞത്. 

നാഥൻ അദ്ധേഹത്തിന്റെ കർമ്മങ്ങൾക്ക് പ്രതിഫലം നൽകട്ടെ!വിജയിച്ചവരിൽ ഉൾപ്പെടുത്തട്ടെ  امين
----------------------
ലത്തീഫ് അരീക്കൻ



മുറ്റത്തെ മുല്ലക്കും മണമുണ്ടായിരുന്നു
➖➖➖➖➖
മത അധ്യാപന സംഘടനാ രംഗങ്ങളിൽ ഒരു കാലത്ത് ശോഭിച്ച് നിന്ന വ്യക്തിത്വമായിരുന്നു പി.കെ. അബ്ദു മുസ്ല്യാർ. വിവിധ പ്രദേശങ്ങളിൽ അദ്ദേഹം വർഷങ്ങളോളം മുദരിസായി സേവനം ചെയ്തു. മഹല്ല് ശാക്തീകരണ പ്രവർത്തനങ്ങൾക്കായി ഓടി നടന്നു. അതിനിടയിൽ ചിലപ്പോഴെല്ലാം സമുദായത്തിന്റെ മുഖ്യധാരാ നേതൃത്വവുമായി വിയോജിച്ചു. എൺപതുകളിലെ മലബാറിലെ മുസ്ലിം മുഖ്യധാര പ്രക്ഷുബ്ദമായിരുന്നു. അക്കാലത്ത് മറു വാക്കുകൾ കൊണ്ട് മൗനത്തിന്റെ തോടുകൾ പൊട്ടിച്ച ത്രിമൂർത്തികളിലൊരാൾ അബ്ദു മുസ്ല്യാരായിരുന്നു.  നിലപാടുകൾ മുന കൂർപ്പിച്ച് നിറുത്തിയ കാലമായിരുന്നു അത്. തിരൂർ കേന്ദ്രീകരിച്ച് തുടങ്ങിയ ഇസ്ലാമിക് പ്രചാര സഭ അവരുടെ ആവിഷ്കാരങ്ങൾക്കും ആലോചനകൾക്കും ഊടും പാവും നൽകി. അതിന്റെ പ്രധാന സംരംഭമായിരുന്നു അൽ മുബാറക്ക് വാരിക.

മടുപ്പുളവാക്കി തുടങ്ങിയ മുസ്ലിം പ്രസിദ്ധീകരണങ്ങൾക്കിടയിൽ അൽ മുബാറക്ക് വലിയൊരു ദൗത്യമായിരുന്നു. മുസ്ലിം പ്രാസ്ഥാനിക ഇടങ്ങളിൽ സാധ്യമായ ഏറ്റവും മികച്ച സർഗാത്മക ഇടപെടൽ.  സംവാദങ്ങളുടെയും ധൈഷണികാനുഭവങ്ങളുടെ പുതിയ തുറസ്സുകളായിരുന്നു ഇതുണ്ടാക്കിയത്. വല്ലാത്ത തീയും പുകയുമുണ്ടായിരുന്നു അതിലെ വാക്കുകൾക്ക്. അത് ചുറ്റിലേക്കും പടർന്നു. നമ്മുടെ സാമ്പ്രദായികമായ എഴുത്തു രീതികളെയും വായനാനുഭവങ്ങളെയും മറി കടന്നു. കുറഞ്ഞ കാലമായിരുന്നെങ്കിലും മുസ്ലിം വായനാ പരിസരത്തെ വസന്തകാലമായിരുന്നു അൽ മുബാറക്കിന്റെ കാലം.

പിന്നീട് പുറമണ്ണൂർ മജ്ലിസ് സ്ഥാപനങ്ങളുടെ ഊഴമായി.  ഈ കാമ്പസിലായി പിന്നീട് അബ്ദു മുസ്ല്യാരുടെയും സഹപ്രവർത്തകരുടെയും ശ്രദ്ധ. അൽ മുബാറക്ക് നിലച്ചിടത്ത് നിന്നാണ് അൽ മജ്ലിസ് പച്ച പിടിക്കുന്നത്. രണ്ടും രണ്ട് ദൗത്യങ്ങൾ തന്നെയായിരുന്നു. അന്നത്തെ കാറ്റും കോളുമൊക്കെ ഏതാണ്ട് അടങ്ങിയ ശേഷമാണ് അബ്ദു മുസ്ല്യാരെ നേരിട്ടറിയുന്നത്. അപ്പോഴേക്കും അദ്ദേഹം സജീവ സംഘടനാ ജീവിതത്തിൽ നിന്ന് അദ്ദേഹം പിൻവാങ്ങിയിരുന്നു. ഒരു പെരുമഴ പെയ്ത് തോർന്ന ശാന്തത അവരിൽ കണ്ടു. 

മജ്ലിസിലേക്കുള്ള പോക്കുവരവുകളിൽ ആ ജീവിതം ക്രമപ്പെട്ടു. ഈ കാലത്താണ് നാട്ടുകാർക്കും അബ്ദു മുസ്ല്യാരെ നന്നായി അനുഭവിക്കാൻ കിട്ടുന്നത്. സംഘടനാ നേതാവും മുദരിസുമൊക്കെയായി ശോഭിച്ച ശേഷം ഒരു വിദ്യാഭ്യാസ പ്രവർത്തകനും മഹല്ല് അധികാരിയുമായി അദ്ദേഹം മാറി.
നിലപാടുകളിലുറച്ച് നിരന്തരം കലഹിച്ചവർ ഒരു നിശബ്ദ വിപ്ലവത്തിന് കളമൊരുക്കുകയായിരുന്നു. ഊക്കത്തെ മഹല്ലിന്റെ തലയെടുപ്പായി അദ്ദേഹം മാറി. മിമ്പറിനരികിൽ നിന്ന് കാര്യമാത്ര പ്രസക്തമായ സംസാരങ്ങൾ നടത്തി. മഹല്ലിന്റെ യോജിപ്പും ഉന്നതിയും മാത്രമായിരുന്നു അദ്ദേഹത്തിന്റെ വിഷയങ്ങൾ. പുറത്ത് പരസ്പരം കൊമ്പുകോർത്തിരുന്ന വിത്യസ്ത വിഭാഗങ്ങൾ പള്ളിക്കകത്ത് ഒരുമ കാത്തു. ഈ ഒറ്റ മനുഷ്യന്റെ വാക്കിന്റെ ബലം മാത്രമായിരുന്നു പലപ്പോഴും അതിനുണ്ടായിരുന്നത്. 

നമ്മുടെ വിശേഷങ്ങളിലും പൊതു സദസ്സുകളിലും അദ്ദേഹമുണ്ടായിരുന്നു. പൊതു സ്വീകാര്യതയുള്ള മനുഷ്യർ വേരറ്റുപോയ കാലത്ത് ഈ കുറിയ മനുഷ്യൻ ചുറ്റുവട്ടത്തിന് കാവലായി. കാലുഷ്യമില്ലാത്ത കാലം എന്ന നിലക്കാവും ഊക്കത്ത് മഹല്ലിന്റെ അബ്ദു മുസ്ല്യാരുടെ കാലം അടയാളപ്പെടുക. പദ്ധതികളും പ്രവർത്തനങ്ങളും മഹല്ലിനകത്തെ വിവിധ സ്ഥാപനങ്ങൾക്കും സംഘടനകൾക്കും ഏറെയുണ്ട്. എന്നാൽ വിശ്വാസികൾക്കിടയിൽ യോജിപ്പിന്റെ നേർത്ത നാരുകൾ പോലും പൊട്ടിപ്പോവാതെ നോക്കുന്നതിലായിരുന്നു അദ്ദേഹത്തിന്റെ കരുതൽ. ഒരു മഹല്ലിന്റെ നാഥൻ എന്ന നിലയിൽ അബ്ദു മുസ്ല്യാർക്ക് മാത്രം കഴിയുന്ന നിയോഗമായിരുന്നു ഇത്.

ഓരോ പ്രദേശത്തിനും ഉണ്ടായിരുന്ന  തലയെടുപ്പുകൾ ഒന്നൊന്നായി ഇല്ലാതാവുന്ന നേരത്ത് അബ്ദു മുസ്ല്യാരുടെ വിയോഗം നമുക്ക് അത്ര പെട്ടൊന്നൊന്നും തീർക്കാനാവാത്തൊരു വിടവാണ് ബാക്കിയാക്കിയത്. ഈ കുറിയ മനുഷ്യന്റെ വലിയ നിലപാടുകൾ നാടിന്റെ നൻമക്കായി കാത്തു വെക്കേണ്ടതുണ്ട്. സമൂഹത്തിൽ വല്ലാതെ ആഘോഷിക്കപ്പെട്ട പലരും സ്വന്തം നാട്ടിൽ അത്ര മാത്രം സ്വീകാര്യരായിരുന്നില്ല. എന്നാൽ അബ്ദു മുസ്ല്യാരുടെ കാര്യത്തിൽ മുറ്റത്തെ മുല്ലക്കും മണമുണ്ടായിരുന്നു. ആ ഇടപെടലുകളും നേതൃ സിദ്ധിയും അതിന്റെ നേർസാക്ഷ്യമാണ്.

അള്ളാഹു അവരുടെ ദോഷങ്ങൾ പൊറുക്കുകയും പരലോക ജീവിതം റാഹത്താക്കുകയും ചെയ്യട്ടെ,
----------------------
സത്താർ കുറ്റൂർ



നാം അറിയാതെ പോയ നമ്മുടെ അബ്ദു ഉസ്താദ്
➖➖➖➖➖
രണ്ടാഴ്ച മുമ്പ് ആകസ്മികമായി നമ്മോട് വിട പറഞ്ഞ PK അബ്ദു മുസ്ല്യാർ ഒരു മഹല്ലിന്റെ നായകൻ എന്നതിലുപരി  പാണ്ഡിത്യത്തിന്റെ നിറകുടവും അനേകം മത സാംസ്കാരിക സംരംഭങ്ങളുടെ നേതൃനിരയിൽ മുന്നിൽ നിന്നവരുമായിരുന്നു. മലബാറിലെ അറിയപ്പെടുന്ന മസ്ജിദുകളിലും ശരീഅത്ത് കോളേലും പ്രശസ്ത സേവനം ചെയ്ത മുദരിസായിരുന്നു.

എൺപതുകളുടെ തുടക്കത്തിൽ തിരൂർ ആസ്ഥാനമായി ഇസ്ലാമിക് പ്രചാര സഭ എന്ന പ്രസ്ഥാനം സ്ഥാപിക്കുകയും അക്ഷര കേരളത്തിന് കനപ്പെട്ട സംഭാവനകളർപ്പിച്ച അൽ മുബാറക് വാരിക വർഷങ്ങളോളം പ്രസിദ്ധീകരിച്ചതും ആ മഹാ പണ്ഡിതന്റെ നേതൃത്വത്തിലായിരുന്നു. ആ പ്രസ്ഥാനമാണ് ഇന്ന് വളാഞ്ചേരി പുറമണ്ണൂരിൽ പടർന്നു പന്തലിച്ചു നിൽക്കുന്ന മജ്ലിസുദഅവത്തിൽ ഇസ്ലാമി എന്ന സംരംഭം. ആരോഗ്യമനുവദിച്ച കാലമത്രയും അവർ ദിവസവും കക്കാടംപുറത്ത് നിന്ന് ബസ് കയറി സ്ഥാപനത്തിൽ പോയി വന്നു. അവസാന കാലത്ത് സ്ഥാപനത്തിന്റെ വണ്ടിയിലായി യാത്ര. അന്ത്യനിമിഷവും ആ വണ്ടിയിൽ തന്നെയായി. സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷൻ എന്ന സംഘടനയുടെ സംസ്ഥാപനത്തിലും അതിനെ മഹാപ്രസ്ഥാനമായി വളർത്തുന്നതിലും അദ്ദേഹത്തിന്റെ സേവനം എന്നും സ്മരിക്കപ്പെടുന്നതാണ് .
ഊക്കത്ത് മഹല്ലിനെ തീർത്തും അനാഥമാക്കിയാണ് അബ്ദു മുസ്ലിയാർ യാത്രയായത്. ഏത് സങ്കീർണ്ണതകൾക്കിടയിലും മഹല്ലിനെ ഏകോപിപ്പിച്ചു നിർത്തുന്നതിൽ അദ്ദേഹത്തിന്റെ കഴിവ് മാതൃകയാക്കേണ്ടതാണ്. മിക്ക ജുമുഅ ദിനത്തിലും മഹല്ലിന്റെ പ്രശ്നങ്ങൾ അവതരിപ്പിക്കാൻ മിമ്പറും ചാരി നിന്ന് അദ്ദേഹമുണ്ടാകും. എല്ലാ റമളാൻ അവസാന ജുമുഅ ദിനത്തിലും കണ്ണീരൊലിപ്പിച്ച് വിറക്കുന്ന കൈകളുയർത്തി മരണപ്പെട്ടവർക്കും മഹല്ല് നിവാസികൾക്കും വേണ്ടിയുള്ള അബ്ദു മുസ്ലിയാരുടെ ദുആ ഇനിയില്ലല്ലോ എന്നോർക്കുമ്പോൾ കണ്ണ് നിറയുന്നു.

പ്രദേശത്തെ കഷ്ടപ്പെടുന്നോരുടെ കണ്ണീരൊപ്പാൻ എന്തെങ്കിലും ചെയ്യണമെന്ന അദ്ദേഹത്തിന്റെ ഉൽകടമായ ആഗ്രഹത്തിന്റെ പിറവിയാണ് ഊക്കത്ത് മഹല്ല് വെൽഫയർ അസോസിയേഷൻ. നാലഞ്ച് വർഷം മുമ്പ് രൂപം കൊടുത്ത ആ നിശ്ശബ്ദ പദ്ധതി ഇന്ന് ഒരു പാട് പേരുടെ സാന്ത്വനമായി മാറിയിരിക്കുന്നു. അതിൽ അദ്ദേഹത്തിന്റെ കൂടെ എളിയ സേവനം നടത്താൻ അവസരം ലഭിച്ചത് വലിയ ഭാഗ്യമായി ഈയുള്ളവൻ അഭിമാനിക്കുന്നു. മാസം തോറും ചേരുന്ന അതിന്റെ കമ്മറ്റിയിൽ മരിക്കുന്നതിന്റെ മുമ്പത്തെയാഴ്ച അദ്ദേഹം പറഞ്ഞത് "അടുത്ത മീറ്റിംഗ് നമുക്ക് കമ്മറ്റി മാത്രം പോരാ.. എല്ലാ മെമ്പർമാരെയും ക്ഷണിച്ച് വിപുലമായി കൂടണം" എന്നായിരുന്നു. 

ഊക്കത്ത് മസ്ജിദിന്റെ വളർച്ചക്ക് മുന്നിൽ നിന്ന് പ്രവർത്തിക്കാനും അദ്ദേഹത്തിനായി. വിട പറയുന്നതിന് രണ്ട് ദിവസം മുമ്പ് പള്ളിയിൽ കാർപെറ്റ് പുതിയതിട്ട് തിരുംവരെ രാത്രി ഏറെയായിട്ടും അദ്ദേഹം അവിടെ ഇരുന്നു. 

അദ്ദേഹം അറിഞ്ഞിരുന്നോ .... ഈ മസ്ജിദ് നിറയെ നാളെ ജനങ്ങൾ തിങ്ങി കൂടുമെന്നും അവർക്കായി പള്ളി ചമയിച്ച് നിർത്തണമെന്നും  الله اعلم
കരുണാനിധിയായ റബ്ബ് ആ മഹത് ജീവിതത്തിലെ സുകൃതങ്ങൾ സ്വീകരിച്ച് ഖബറിടം സ്വർഗീയാരാമമാക്കി തീർക്കട്ടെ എന്ന പ്രാർത്ഥനയോടെ.
-------------------------
മുഹമ്മദ് കുട്ടി അരീക്കൻ




അബ്ദു മുസലിയാരുടെ ഒരു സ്വപനം
➖➖➖➖➖
മത-സാമൂഹിക മേഖലകളിൽ അബ്ദു മുസ്ല്യാർ നിമഗ്നനായിരുന്നു. എന്നാൽ ഏറെയൊന്നും അറിയപ്പെടാത്തതും അദേഹം ഏറ്റവും ശ്രദ്ധയൂന്നതുമായിരുന്ന ഒരു കൂട്ടായ്മയുണ്ടു്. ഊക്കത്ത് മഹല്ല് വെൽഫയർ അസോസിയേഷൻ, മഹല്ലിൽ സ്വകാര്യമായി ദാരിദ്ര്യം അനുഭവിച്ചുകൊണ്ടിരിക്കുകയും എന്നാൽ പൊതു ജീവിതത്തിൽ അത് പ്രകടിപ്പിക്കാതെ, ആരോടും സഹായം തേടാതെ കഴിയുന്ന വലിയൊരു വിഭാഗം മഹല്ലിലുണ്ടെന്ന് കുറച്ചു മുമ്പ് നടത്തിയ ഒരു സർവെയിൽ നിന്നു വ്യക്തമായിരുന്നു. ജനങ്ങൾക്കു മുമ്പിൽ ഇവരുടെ മാന്യത നഷ്ടപ്പെടാതെ ഇവർക്കു വേണ്ട സഹായം കൊടുക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ഈ ലക്ഷ്യസാഫല്യത്തിന്നു വേണ്ടിയാണ് മുകളിൽ പറഞ്ഞ കൂട്ടായ്മക്ക് അദ്ദേഹം രൂപം നൽകിയത്. കൊട്ടിഘോഷങ്ങളൊന്നുമില്ലാതെ, തെരഞ്ഞെടുക്കപ്പെടുന്നയാളുകൾക്ക് ആവശ്യമായ സഹായo മാസം പ്രതി അവരുടെ വീട്ടിലെത്തിച്ചു കൊടുത്തു കൊണ്ടു് നാലു വർഷത്തിലധികമായി അസോസിയേഷൻ പ്രവത്തിച്ചു കൊണ്ടിരിക്കുന്നു. യാതൊരു വിധ പരസ്യവും ഇതിനുണ്ടായിരിക്കരുതെന്നത് അദ്ദേഹത്തിന് നിർബന്ധമായിരുന്നു' ഈ രീതി മനസ്സിലാക്കി സഹകരിക്കാൻ തയ്യാറുള്ള, മാസത്തിൽ കഴിയുന്ന ഒരു സംഖ്യ നൽകുന്ന കുറെ സുമനസ്സുകളുടെ ഒരു കൂട്ടായ്മയാണ് ഈ അസോസിയേഷൻ. സ്വകാര്യമായി ഇവർ ഏൽപിക്കുന്ന സംഖ്യയാണ് ആവശ്യക്കാർക്ക് സ്വകാര്യമായി എത്തിച്ചു കൊടുക്കുന്നത്. തുക ഏററ ശേഷം പിന്നീട് തുടരാൻ പ്രയാസമുണ്ടെന്ന് ശ്രദ്ധയിൽ പെട്ട പല അംഗങ്ങളോടും അത് കുറക്കാനോ പൂർണമായി നിറുത്തിക്കളയാനോ സ്നേഹത്തോടെ ഉപദേശിച്ചെങ്കിലും അതിന്നു സമ്മതിച്ചവർ വളരെ വിരളം' ആരെയും നിർബന്ധിക്കരുതെന്നത് അബ്ദു മുസല്യാരുടെ കണിശ നിലപാടായിരുന്നു.

മാസാന്തം കുടുന്ന യോഗത്തിൽ സഹായമർഹിക്കന്നവരുടെ വൃത്തം വിപുലപ്പെടുത്തുന്നതിനെ കുറിച്ചായിരുന്നു അദ്ദേഹം സംസാരിച്ചിരുന്നത്. അസോസിയേഷന്റ ഭാവി പരിപാടിയെ കുറിച്ച് വിശദമായി ചിന്തിക്കാനുള്ള അടുത്ത യോഗത്തിന്റെ നോട്ടീസ് അംഗങ്ങൾക്കയച്ചു കൊണ്ടാണ് അദ്ദേഹം വിടവാങ്ങിയത്. ആ നല്ല മനസ്സിന്റെ ഉടമക്ക് അല്ലാഹു തക്കതായ പ്രതിഫലം നൽകട്ടെ. അദ്ദേഹത്തിന്റെ സ്വപ്നം സാക്ഷാത്കരിക്കാൻ സഹപ്രവർത്തകർക്ക് അല്ലാഹു തൗഫീഖ് നൽകട്ടെ. അദ്ദേഹത്തിന്ന് അല്ലാഹു മഗ്ഫിറതും മർഹമതും പ്രദാനം ചെയ്യട്ടെ. ആമീൻ
----------------------------
ഖാദർ ഫൈസി കൂർമ്മത്ത്



അബ്ദു മുസ്ലിയാർ മാതൃകാപരമായി ഊക്കത്ത് മഹല്ലിനെ നയിക്കുന്നത് എന്നും താൽപര്യത്തോടെ നോക്കി നിന്നിട്ടുണ്ട്. മഹല്ലിന്റെ വഖഫ് ഭൂമി സംരക്ഷിക്കുന്നതിൽ അദ്ധേഹം കാണിച്ച കാര്യക്ഷമത നേരിട്ടറിയാം. പത്തെഴുപത്തഞ്ച് വർഷം മുമ്പുള്ള പല വഖഫ് ഭൂമിയും അദ്ധേഹമാണ് 100 ശതമാനം പള്ളിയുടെ അധീനതയിലാക്കി കൊടുത്തത്. അദ്ധേഹത്തിന്റെ തന്ത്രപരമായ ഇടപെടലിലൂടെയാണ് വലിയ മെനക്കെടില്ലാതെ പള്ളിയുടെ ബിൽഡിംഗ് നിൽക്കുന്ന സ്ഥലം പള്ളിക്ക് വന്ന് ചേർന്നതെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്.

കാലിക്കറ്റ് യൂനിവേഴ്സിറ്റിക്ക് കീഴിൽ ആദ്യമായി സ്വാശ്രയ ഡിഗ്രി അനുവധിച്ച് കിട്ടിയ സ്ഥാപനങ്ങളിൽ പെട്ടതായിരുന്നു അദ്ധേഹത്തിന്റെ മജ്ലിസ്. പത്ത് വർഷം മുമ്പ് ഒരു അധ്യയന വർഷത്തിൽ അഡ്മിഷനൊക്കെ പൂർത്തീകരിച്ച സമയത്ത് നമ്മളോടുള്ള പ്രത്യേക താൽപര്യം കാരണം എന്റെ ഒരു വേണ്ടപെട്ടയാൾക്ക് അദ്ധേഹത്തിന്റെ ആശ്രിതത്തിലുള്ള ഒരു കുട്ടിയെ വേറെ കോഴ്സിലേക്ക് മാറ്റി അഡ്മിഷൻ നേടി തന്നത് മറക്കാൻ കഴിയാത്തതാണ് .

മറ്റ് മഹല്ല് പള്ളികളിൽ നിന്നും വ്യത്യസ്തമായി ഊക്കത്ത് പള്ളിയിൽ മയ്യിത്ത് നിസ്കാരത്തിന് മുമ്പ് ജനാസയെ പറ്റി നിസ്കാരത്തിന് നിൽക്കുന്നവർക്ക് നല്ലൊരു ബോധം അല്ലെങ്കിൽ മതിപ്പ് ഉണ്ടാക്കാൻ അദ്ധേഹത്തിന്റെ വാക്കുകൾക്ക് സാധിച്ചിരുന്നു. മിക്ക ജനാസകളും അദ്ധേഹത്തോട് ആത്മബന്ധം പുലർത്തിയതിനാലാവാം അത്. ഇനിയാ പരിചയപെടുത്തലില്ല...., കഴിഞ്ഞ 30 വർഷങ്ങൾക്കിപ്പുറം പ്രാസ്ഥാനിക സംഘടനാ കെട്ടുപാടുകളിൽ നിന്നൊക്കെ മാറി നിന്ന അദ്ധേഹത്തിന്റെ പ്രധാന പ്രവർത്തന മേഖല ഊക്കത്ത് മഹല്ല് തന്നെയായിരുന്നു

അദ്ധേഹത്തിന്റെ പരലോകജീവിതം സന്തോഷപ്രദമായിരിക്കട്ടെ എന്ന പ്രാർത്ഥനയോടെ ..
------------------
PK നിസാർ



പി.കെ.അബ്ദു മുസ്ലിയാർ,  ഞങ്ങളുടെഎളാപ്പ.
➖➖➖➖➖
ഏത് നല്ല സദസിലും ഇരുത്താൻ പറ്റിയ ക്വാളിറ്റിയുണ്ടായിരുന്ന സാധാരണക്കാരന്റെയും അല്ലാത്തവന്റെയും അബ്ദു മുസ്ലിയാർ,
ആക്വോളിറ്റിയാണ് അദ്ദേഹത്തെ സ്വീകാര്യനാക്കിയത്. സർവസമ്മതനാക്കിയത്. തന്റെ ഉള്ളിൽ ഒരു ഉറച്ച ആദർശവും നിലപാടും ഉണ്ടായിരുന്നിട്ടും എല്ലാവരുടെയും ആളായത് ' (നീ ഭൂമിയിൽ പൊങ്ങച്ചം കാട്ടിക്കൊണ്ട് നടക്കരുത്' ഭൂമി പിളർക്കാനൊപർവ്വതങ്ങളുടെ നീളം പ്രാപിക്കുവാനൊ നിനക്ക് കഴിയുന്നതേയല്ല 'വി.ഖുർആൻ' ) ശരിക്കും ഇത് പഠിച്ച് കൊണ്ട് പ്രയോഗവൽക്കരിച്ച  ഒരു മഹാൻ തന്നെയായിരുന്നു ബഹുമാനപ്പെട്ടവർ, 

പാണ്ഡിത്യത്തിന്റെ പേരിലും അഹങ്കരിക്കുന്നവർക്കിടയിൽ ഒരു വ്യത്യസ്ഥനായിരുന്നു അവരെന്നത് മരണ ശേഷമാണ് പലരും അറിയുന്നത്, ഏത് കാര്യത്തിലും ഞാനെന്ന ഭാവം അഹങ്കാരം ഒരു മനുഷ്യന് ഒരു അണു മണി തൂക്കം ഉണ്ടെങ്കിൽ പോലും സ്വർഗ പ്രവേശം തടയും. അത് പഠിച്ച് ജീവിതത്തിൽ പകർത്തി പ്രത്യേകിച്ച് പാണ്ഡിത്യത്തിന്റെ കാര്യത്തിൽ ജീവിതം കൊണ്ട് നമ്മെ ബോധ്യപ്പെടുത്തി തന്ന അദ്ദേഹത്തെയും നമ്മെയും നാളെ റബ്ബ് സ്വർഗത്തിൽ ഒരുമിച്ച് കൂട്ടട്ടെ, ആമീൻ'
--------------------
പി.കെ.അലി ഹസൻ.
കക്കാടംപുറം'




അദ്ദുലേര് (അബ്ദു മുസ്ല്ലിയാർ)
➖➖➖➖➖
അബ്ദു മുസ്ല്ലിയാരെ നേരിട്ടോ അല്ലാതെയോ  പരിചയാമില്ലങ്കിലും  ഊക്കത്ത് മഹല്ലിനെ  കുറിച്ച് കേൾക്കുമ്പോഴും പറയുമ്പോഴും ആദ്യം മനസ്സിൽ  വരുന്ന വ്യക്തിയാണ് അബ്ദു മുസ്ല്ലിയാർ. ഊക്കത്ത് മഹല്ലിന്റെ   നെടും തൂണായ അവരെ കുറിച്ച്  ആഴത്തിൽ അറിയാൻ കഴിഞ്ഞത് അവരുടെ മരണശേഷമാണ്. 

തൂ വെള്ള വസ്ത്രത്തിൽ തലപ്പാവോടെ വാർധ്യക്കത്തിൽ പൊതിഞ്ഞ എപ്പോഴും ചെറുപുഞ്ചിരിയിലായ മുഖത്തോടെയാണ് അവരെ ഞാൻ കാണുമ്പോൾ എല്ലാം... നമ്മോട് വിട പറയുന്നതിന് ഒരാഴ്ച്ച മുമ്പ് മർഹും കുട്ട്യാലിഹാജിയുടെയും മൊയ്തീൻ കുട്ടി ഹാജിയുടെയും മയ്യിത്ത് നിസ്ക്കാരത്തിൽ പങ്കെടുത്തപ്പോൾ മയ്യിത്തിനെ കുറിച്ച് പറഞ്ഞതും അപ്പോൾ ഇതെപോലരു അവസ്ഥ നമുക്കും വരാനുണ്ടെന്നു  പറഞ്ഞതും പിറ്റെത്തെ ആഴ്ച്ച മുസ്ല്ലിയാർ മരിച്ചെന്ന് കേട്ടപ്പോൾ ഞാൻ ഓർത്ത് പോയത് അതാണ്. അവരുടെ മരണത്തിൽ നമുക്ക്  ഒരു പാട് പാഠങ്ങൾ ഉൽകൊള്ളൂവാനുണ്ട് 

അള്ളാഹുവേ ....
അവർ ദീനിന്ന് വേണ്ടി മരണം വരെ പ്രവർത്തിച്ചതും മഹല്ലിലെ ഐക്യത്തിനും നന്മക്കും വേണ്ടി പ്രവർത്തിച്ചതും അവരുടെ ഖബർ ജീവിതത്തിലെക്കും നാളെ പാരത്രിക ലോകത്തിലേക്കും ഒരു മുതൽ കൂട്ടായി എത്തി ക്കേണമേ.  

അവരോടെപ്പം നമ്മേ എല്ലാവരെയും അള്ളാഹു അവന്റെ ജന്നാത്തുൽ ഫിർദ്ദൗസിൽ ഒരുമിച്ചുകുട്ടി തരുമാറാകട്ടെ...!🤲
--------------------
മുജീബ് ടി.കെ,  
കുന്നുംപുറം 😢



ഹിക്മത്ത് എന്ന് പറഞ്ഞാൽ എന്താണ്.....!!
സുബ്ഹിക്ക് ശേഷം വീട്ടിലേക്ക് മടങ്ങുന്ന വഴിയിൽ ഞാനദ്ദേഹത്തോട് ചോദിച്ചു. ഹിക്മത്ത് എന്ന് പറഞ്ഞാൽ അറിവ് എന്നാണ്. ഇൽ മും ഹിക്മത്തും ഒന്നാണോ? 
അതെ,
അങ്ങിനെയാണേൽ സൂറത്ത് ലുക്മാനിൽ ലുഖ്മാനുൽ ഹകീമിന് അല്ലാഹു ഹിക്മത്ത് നൽകി എന്നുണ്ടല്ലോ? നടത്തം നിർത്തി അബ്ദു മുസ്ലിയാർ സ്വതസിദ്ധമായ ശൈലിയിൽ തലപ്പാ വൊന്ന് തടവി എന്നിട്ട് പറഞ്ഞു. ഇൽമ് എന്ന് പറഞ്ഞാൽ അറിവ് എന്നും ഹിക്മത്ത് എന്നാൽ തിരിച്ചറിവുമാണ്. 

മനസ്സിലായില്ല.
അതായത് ലുഖ്മാനുൽ ഹകീമിന്റെ മുമ്പിൽ ഒരു വിശയം അല്ലെങ്കിൽ പ്രശ്നം അവതരിപ്പിക്കപ്പെട്ടാൽ ചോദിക്കാപ്പെട്ടാൽ അതിന്റെ ആ പ്രശ്നത്തിന്റെ മുൻപ് നടന്നതും ശേഷം നടക്കാനിരിക്കുന്നതും എന്താണെന്ന് തരംതിരിച്ചറിയാനുള്ള  കഴിവ് അല്ലാഹു ലുഖ്മാനുൽ ഹകീമിന്  നൽകി എന്നാണ്, ഇൽമ് പലർക്കും അല്ലാഹു നൽകും പക്ഷെ ഹിക്മത്ത് വളരെ കുറച്ച് പേർക്ക് മാത്രമേ അല്ലാഹു നൽകാറുള്ളൂ, 

എല്ലാ സംശയങ്ങൾക്കും ചോദ്യങ്ങൾക്കും ഉത്തരമുള്ള വധ്യരായ ഗുരുവര്യർ 
ഓർമ്മ വെച്ച നാൾ മുതൽ കേട്ടും കണ്ടും അനുഭവിച്ചും അടുത്തറിഞ്ഞ വലിയ മഹാൻ. നാടിന്റെ നായകൻ. വാക്കുകൾ കൊണ്ടൊന്നും അദ്ദേഹത്തിന്റെ മഹത്വം എഴുതിത്തീർക്കാനാവില്ല. നമ്മുടെ നാടിനെ രൂപപ്പെടുത്തിയ നായകൻ. വീട്ടിലേയും കുടുംബത്തിലേയും നാട്ടിലേയും തീരുമാനങ്ങളുടെ അവസാന വാക്ക് അദ്ദേഹത്തിന്റെ തായിരുന്നു. ഒരു നാടിനെ എങ്ങിനെ നയിക്കണമെന്നും ഒരു മഹല്ലിനെ എങ്ങിനെ രൂപപ്പെടുത്തണമെന്നും കാണിച്ച് തന്ന കരിഷ് മാറ്റിക് ലീഡർ.

ഒരു പാടു നല്ല പാഠങ്ങൾ നമുക്ക് ജീവിച്ച് കാണിച്ച് പഠിപ്പിച്ച വലിയ മഹാൻ, അല്ലാഹുവിന്റെ വിളിക്കുത്തരം നൽകി യാത്രയായി.
നാഥാ,  സ്വർഗത്തിൽ അദ്ദേഹത്തോടൊപ്പം പാപികളായ ഞങ്ങളെയും  ഒരുമിച്ച് കൂട്ടണേ യാ റബ്ബ്.. ആമീൻ 
-------------------
ഷറഫു കണ്ടഞ്ചിറ 




അബ്ദു മുസ്‌ലിയാർ എന്ന എന്റെ എളാപ്പ 
ഓർത്തെടുക്കാൻ  ഒരു ജീവിതം തന്നെയുണ്ട് 
➖➖➖➖➖
കഴിഞ്ഞതിന്റെ അങ്ങേ ശനിയാഴ്ച്ച  സമയം രാവിലെ പതിനെ ന്നോടടുക്കുന്നു     എന്റെ ഫോണിൽ  മകൻ അൻവറിന്റെ   വിളി  കുന്നുംപുറം ദാറുഷിഫ  ഹോസ്പിറ്റലിൽ നിന്നാണ്   ഉപ്പ പോയി   എന്ന് പറഞ്ഞുതീർക്കാത്ത  ഒരു   നിലവിളിയാണ് കേട്ടത്   വീട്ടിൽ നിന്ന് ബൈക്കുമായി കുതിച്ച എനിക്ക് കാണാൻ കഴിഞ്ഞത്   ഇന്നും വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല   അപ്പോൾ അവിടെ അൻവറും മറ്റു  രണ്ടാളും മാത്രമേ ഉള്ളൂ... നെഞ്ചിൽ കൈവെച്ച് മരവിച്ച മനസുമായി   എളാപ്പയുടെ ചാരത്ത് നിന്ന എന്റെ തോളിൽ പിടിച്ച് ആശ്വസിപ്പിച്ചത് ഹോസ്പിറ്റൽ ഉടമയായിരുന്നു. കേട്ടവർ കേട്ടവർ ഓടിയെത്തി എന്റെ ഉപ്പയും എത്തി ആശുപത്രിയിൽ കുഴഞ്ഞു വീണു. 

അദ്ദേഹത്തെ ഞാൻ കണ്ട് തുടങ്ങുന്നത് 1980 കളിലാണ്  അന്ന് എളാപ്പ താമസിച്ചിരുന്നത് കോഴിച്ചെനയിലായിരുന്നു. നൂറ്റാണ്ടുകൾക്ക് മുമ്പ് ബ്രിട്ടീഷുകാരുടെ പട്ടാളക്യാമ്പുമായി കച്ചവടുമായിയാണ് കോഴിച്ചെനയിൽ  പൂർവ്വികർ എത്തിയതാണ് . വല്ലപ്പോഴും അങ്ങോട്ട് വിരുന്നു പോകുമ്പോൾ എളാപ്പയെ കാണാറില്ല  ജോലി സംബന്ധമായി  പുറത്തായിരിക്കും   പിന്നീട് തിരൂരങ്ങാടി വലിയ ജുമാ മസ്ജിദിൽ ദർസ് നടത്തിയിരുന്ന കാലത്ത് 1988 കാലത്ത് ഞാനും ആ ദർസിൽ ഓതിയിരുന്നു  അന്നവിടെ കേരളത്തിലെ   അറിയപ്പെടുന്ന ആലിമീങ്ങൾ   വരാറുണ്ടായിരുന്നു.  ഇന്ന് പടർന്ന് പന്തലിച്ച് നിൽക്കുന്ന  സംഘടനകളുടെ വളർച്ചയുടെ പിന്നണിയിൽ പ്രധാന ഘടകം അദ്ദേഹമായിരുന്നു എന്നത് ഒരു വസ്തുതയാണ്. 

കോഴിച്ചെന താമസിക്കുന്ന കാലത്താണ് അദ്ദേഹം ആദ്യമായി ദർസ് തുടങ്ങിയത് തൃക്കരിപ്പൂരിലായിരുന്നു എന്നാണ് എന്റെ അറിവ് ശംസുൽ ഉലമ ഇകെ ഉസ്താദിന്റെ നിർദ്ദേശ പ്രകാരമായിരുന്നു അത്, മാത്രമല്ല   ഇ കെ ഉസ്താദും കൂടി പോയിട്ടാണ്   അന്നവിടെ ദർസാരംഭിച്ചത്. പട്ടിക്കാട് കോളേജിൽ ശംസുൽ ഉലമയുടെ കീഴിലാണ് പഠിച്ചത്   കോട്ടുമല ഉസ്താദും  ചെറുശോല കുഞ്ഞിമുഹമ്മദ് ഉസ്താദും പ്രധാന ഉസ്താദുമാരാണ്. 

പിന്നീട് കടമേരിയിലും വർഷങ്ങളോളം അച്ചനമ്പത്തും തിരൂർ നാടുവിലങ്ങാടിയിലും  ഒരു പതിറ്റാണ്ട് കാലം തിരൂരങ്ങാടി വലിയ ജുമാഅത് പള്ളിയിലും   ചിറമംഗലത്തും ദർസ് നടത്തി   അവസാനം മരണം വരെ പുറമണ്ണൂർ മജ്ലിസ് കോളേജിലും ക്ലാസ് നടത്തി. നൂറുകണക്കിന് വലിയ വലിയ മുതഅല്ലിമീങ്ങളാണ് ദർസിലുണ്ടായിരുന്നത്, ഇവിടെ നിന്നാണ് കോളേജിലേക്ക് ബിരുദം എടുക്കാൻ   പോകൽ,  നൂറുകണക്കിന് ശിഷ്യന്മാരും ആയിരക്കണക്കിന് അവരുടെ ശിഷ്യന്മാരുമാണ് അദ്ദേഹത്തിൻറെ സമ്പാദ്യം. ഏതാനും മാസം മുമ്പ് ഒരു ശിഷ്യ സംഗമം വീട്ടിൽ വെച്ച് നടത്തിരുന്നു. 

ആത്മീയ ചികിസയിൽ അദ്ദേഹം ഇജാസിയത് ഉണ്ടായിരുന്നു എന്ന് അറിഞ്ഞിട്ടുണ്ട് പക്ഷെ അദ്ദേഹം ആ ഭാഗത്തേക്ക് തന്നെ തിരിഞ്ഞു നോക്കിയിട്ടില്ല. ഞാൻ അദ്ദേഹത്തിൽ കണ്ട പ്രത്യേകത പ്രസക്തിക്ക് മറ്റോ വേണ്ടി അതുമല്ലെങ്കിൽ വലിയ സ്ഥാനത്തിന് അർഹനായിട്ട് പോലും അതൊന്നും ആഗ്രഹിക്കാതെ ഒതുങ്ങിക്കൂടിയ  ഒരു ജീവിത രീതിയെയാണ്. അദ്ദേഹം ഒന്ന് ഒകെ പറഞ്ഞിരുന്നിങ്കിൽ  ഇന്ന് പല പ്രസ്ഥാനത്തിന്റെയും സംസ്ഥാന പ്രസിഡന്റോ സെക്രട്ടറിയോ  ആയിരിക്കും എന്നത് ഞാൻ വെറുതെ പറയുകയല്ല. ഒരു പരമാർത്ഥമാണ്   അത്രമാത്രം അറിവും പാണ്ഡിത്യവും   സംഘടനാ പരിചയവും പ്രായോഗിക വശങ്ങളും അദ്ദേഹം നേടിയെടുത്തിട്ടുണ്ട്. 
  
മതപരമായ വിഷയത്തിൽ ഒരു കിതാബും നോക്കാതെ കൃത്യമായി മറുപടി പറയുകയും പ്രത്യേകിച്ച് സ്വത്ത് വിഷയം ഭാഗം വെക്കുന്ന വിഷയത്തിൽ ഇരുന്ന ഇരിപ്പിൽ വിശദീകരിക്കുന്നത് നേരിട്ടറിഞ്ഞിട്ടുണ്ട്. മതവിജ്ഞാനീയങ്ങളുള്ള അവഗാഹവും പ്രാമാണീകത്തോടെ സമകാലിക വിഷയങ്ങളെ  സമീപിക്കാനുള്ള ആർജവവും അദ്ദേഹത്തിന്റെ സവിശേഷതയാണ്. വെറും ഒരു പണ്ഡിതനായി നാട്ടിൽ ഒതുങ്ങി നിൽക്കാതെ  കുടുബ തർക്കം പരിഹരിക്കുന്നതിലും സ്വത്ത്   മറ്റ്‌ വിവാഹ തർക്കവും   മറ്റെല്ലാ വിഷയങ്ങൾ പണ്ഡിതോചിതമായി പരിഹാരം  കാണാൻ വീട്ടിൽ ദിവസവും നിരവധിയാളുകളെ കാണാറുണ്ട്. തൊണ്ണൂറുകൾക്ക് ശേഷമാണ് കോഴിച്ചെനയിലെ പഴയ വീട് പൊളിച്ചാണ് ഊകത്തെ പുതിയ വീട് നിർമിച്ചതും ഇവിടെ താമസിച്ചതും  

കുടുംബപരമായി എല്ലാ വിഷയങ്ങൾക്കും അദ്ദേഹമാണ്  ഞങ്ങളുടെ അവസാനത്തെ അത്താണി. വലിയവരോ കുട്ടികളോ നോക്കാതെ എല്ലാവരോടും തമാശയും നർമ്മവും  പറഞ്ഞു കുടുംബങ്ങളിൽ എന്നും അദ്ദേഹം   ഇടപെട്ടിരുന്നു അത് കൊണ്ട് തന്നെ കുടുംത്തിലെ മൂന്ന് വയസ്സുള്ള കുട്ടികൾ  വരെ എളാപ്പയെ ഓർക്കാതിരിക്കില്ല. 

എഴുത്ത് നീണ്ട് പോയതിൽ ക്ഷമ ചോദിക്കുന്നു. എവിടെയും എത്തിയിട്ടില്ല നീണ്ട നാല് പതിറ്റാണ്ട് കാലത്തെ എന്റെ അനുഭവങ്ങൾ   എഴുതി തീർക്കാൻ സാധിക്കുകയില്ല.  

റബ്ബ് അദ്ദേഹത്തെയും നമ്മെയും കുടുംബത്തോടൊപ്പം സ്വർഗത്തിൽ വെച്ച് സംഗമിക്കാൻ സൗഭാഗ്യമുണ്ടാകട്ടെ എന്ന പ്രാർത്ഥനയോടെ നിർത്തുന്നു 
ആമീൻ 
--------------------

P K മുജീബ്