Thursday, 4 April 2019

പിൻ നടക്കാൻ കൊതിപ്പിക്കുന്ന മധുരിക്കുംഓർമകൾ


കുരുത്തോല:  'ആരവങ്ങളൊഴിയാത്ത അവധിക്കാലങ്ങൾ'


പിൻ നടക്കാൻ കൊതിപ്പിക്കുന്ന മധുരിക്കുംഓർമകൾ
-------------------------------------------------
കുട്ടിക്കാലം മറക്കാനാവാത്ത ഓർമ്മകളുടെ ഏടുകളാണ്.
കുളത്തിൽ ചാടിയും മീൻ പിടിച്ചും പാടത്ത് കളിച്ചും മരം കയറിയും മാങ്ങാ പറിച്ചും ആഹ്ളാദിച്ചിരുന്ന ആ ബാല്യകാലത്തേയ്ക്ക് ഒരിക്കലെങ്കിലും തിരിച്ചു പോവാൻ കൊതിക്കാത്തവരായി ആരുണ്ട്.!
സ്കൂളിലും മദ്രസയിലും പോവുമ്പോഴും വിരുന്നിന് പോവുമ്പോഴുംമാത്രമായിരുന്നു കാലിൽ ചെരുപ്പിന് സ്ഥാനമുള്ളൂ...
പാടത്തും  പറമ്പിലും തോട്ടിലും കളിക്കളങ്ങളിലും എല്ലാം മണ്ണോട് ചേർന്നുള്ള കാലുകൾ ,
കല്ലും മുള്ളും കാലിനോട്  തോറ്റു പോയ കാലം 
അഥവാ  വല്ല കല്ലിലും തട്ടി കാല് മുറിഞ്ഞാൽ കമ്മ്യൂണിസ്റ്റ് അപ്പയിൽ  സുഖം പ്രാപിച്ചിരുന്ന കാലം അല്ലറ ദാരിദ്ര്യം ഉണ്ടെങ്കിലും  സന്തോഷം നിറഞ്ഞ നാളുകളായിരുന്നു., .

വാഴക്കയറ് കൊണ്ടുണ്ടാക്കിയ ക്ലീനർ  ഇല്ലാതെ ഓടാത്ത ബസ്സിൽ നിന്ന്
ചെരുപ്പ് വട്ടത്തിൽ വെട്ടിയുണ്ടാക്കിയ ഫുൾ ഓപ്ഷൻ വണ്ടിയിലേക്ക് മാറിയപ്പോൾ മനസ്സ് ഒത്തിരിയൊന്നുമല്ല സന്തോഷിച്ചത് ,
ഒരു BMW സ്വന്തമാക്കിയ
ആവേശമായിരുന്നു.

എന്ത് വേണമെങ്കിലും ഇഷ്ടാനുസരണം ലഭിക്കുകയും
 ഉറക്കിൽ നിന്നുണർന്നത് മുതൽ ഉറങ്ങാൻ കിടക്കുന്നത് വരെയും Mobilനോട് ചങ്ങാത്തം പങ്കിടുന്ന പുതു തലമുറക്ക് ഇതൊക്കെ ഉൾകൊള്ളാൻ സാധിക്കുമോ എന്തോ..!
സ്കൂൾ ജീവിതവും  കോമഡികളാണ്
അവസാന പിരീഡ് മുഴുവനും വൈകുന്നേരത്തെ കളിയെക്കുറിച്ചുള്ള പ്ലാനാണ്,
 ജനഗണമന കേൾക്കുമ്പോൾതന്നെ ഓടാൻ റെഡിയായി നിൽക്കും ജയഹേ... എന്ന് പറയുമ്പോൾ തന്നെ ക്ലാസും
 ബെല്ലടികഴിയുമ്പോൾ കോമ്പൗണ്ടും വിട്ടിട്ടുണ്ടാവും എത്ര തിരക്കില്ലാത്തവനും അവസാന ബെല്ലടിക്കുമ്പോൾ ഓടണം എന്ന സ്കൂൾനിയമം പോലെ എല്ലാവരും പാലിക്കും.
മിന്നുന്ന ഓർമകൾ ഒരു പിൻ നടത്തത്തിന് കൊതിയേറുന്നു
ആ കുട്ടിക്കാലം ഇനി ഒരിക്കലും തിരിച്ചുകിട്ടില്ലെങ്കിലും ആ മധുരിക്കും ഓർമയിലൂടെ ഒരു ദിവസം സമ്മാനിച്ച തത്തമ്മ കൂടിന് ഒരായിരം നന്ദി
~~~~~~~~~~~~~~~~~~~
ശിഹാബുദ്ദീൻ നാലുപുരക്കൽ



എന്റെ അവധിക്കാല ഓർമ്മകൾ
  🏃🏼🏃🏼🏃🏼🏃🏼🏃🏼🏃🏼🏃🏼🏃🏼🏃🏼🏃🏼   
ഓർതെടുക്കുമ്പോൾ  ഒരായിരം ഓർമ്മകൾ ഓടിയെത്തുന്ന ആ അവധിക്കാലം.
ഏറെ ആനന്ദം നിറഞ്ഞതായിരുന്നു. ഇന്നും  ആ  വണ്ടി ഉരുട്ടിയ മതിലും അണ്ടിതമ്പു കളിച്ച പറമ്പും പാളയിൽ ഇരുന്ന് കീഞ് ട്രൗസർ കീറിയ ചൗടികുന്നും ആലത്താപ്പൂന്റെ കുളത്തിൽ ചാടിയതും അട്ട കടിച്ചപ്പോ കൂട്ടത്തിലുള്ളവർ പൊട്ടിച്ചിരിച്ചപ്പോ ഞാൻ പൊട്ടിക്കരഞ്ഞതും കിട്ടിയ കട്ടയെടുത് കൂട്ടത്തിലുള്ളവനെ എറിഞ്ഞതും പാടത്തും പറമ്പിലും ഓടിനടന്ന് കൊട്ടക്കായി യും ചോക്കിപ്പഴവും പറിച്ചതും.  പ്രകൃതിയോട് വികൃതികൾ  കാട്ടിയതും എത്ര ഓർത്താലും മതിവരാത്ത മറക്കാൻ ശ്രമിക്കുമ്പോളെല്ലാം ഓർക്കാൻ കൊതിക്കുന്ന ഒരുപാട് സ്നേഹവും സന്തോഷവും അടിയും പിടിയും കുളിയും കളിയും ചിരിയും കരച്ചിലും എല്ലാം  കൂടിക്കലർന്ന അതിരുകളില്ലാത്ത സ്നേഹ സൗഹൃദത്തിന്റെ കഥ പറഞ്ഞ. മതിലുകളില്ലാത്ത വീടുകളുടെയും മതിൽ കെട്ടില്ലാത്ത മനസ്സുകളുടെയും സ്നേഹ കൈമാറ്റങ്ങൾ കൊണ്ട് സുന്ദരമായ ആ അവധിക്കാലം.   
  ഇനി വരില്ലല്ലോ എന്നോർക്കുമ്പോൾ ഒരു സങ്കടം.     
  എങ്കിലും ആ ഓർമകളിൽ തത്തിക്കളിക്കുന്ന    നിമിഷങ്ങൾ മനസ്സിനു തരുന്ന ആനന്ദം അത് മതി ഇന്നീ ഒറ്റപ്പെട്ട ജീവിതത്തിൽ ഓർത്തിരിക്കാൻ.   ആ കൂട്ടും ആ കളിയും ആ ചിരിയും ഇരുത്തവും ഒരു രസം തന്നെ അല്ലെ.. 
എല്ലാം പോയി.. ഇന്ന് മക്കൾ പോകുമ്പോൾ തടയാൻ തോന്നാറില്ല. കളിയുടെ ഭാവവും
 കാലത്തിന്റെ കോലവും മാറിയത് കൊണ്ട് ചെറിയ ഒരാദി ഉള്ളിലുണ്ടെങ്കിലും അവരുടെ ആനന്ദത്തിന് ഞാൻ എതിർ നിൽക്കാറില്ല.
 അവർക്കും വേണ്ടേ ഇങ്ങിനെ ഓർക്കാൻ ഒരു കാലം..
 ഇടക്ക് ഇടക്ക് കാലത്തിന്റെ കൊലക്കേടിനെ കുറിച് ഓർമപ്പെടുത്തുന്നുണ്ടെങ്കിലും. നല്ല കൂട്ടുകെട്ടുകൾ നന്മയിലേകെ കൊണ്ടെത്തിക്കൂ എന്ന വിശ്വാസത്തിൽ ഇന്നിവിടെ ഇരുന്ന് തിരിച്ചു വരാത്ത ആരവങ്ങൾ ഒടുങ്ങാത്ത അവധിക്കാലത്തിന്റെ ആ ആനന്ദം മക്കളിലൂടെ തിരിച്ചു പിടിക്കുകയാണ്..  എങ്കിലും ഇരുട്ടത്തിരുന്നുകൊണ്ട് നിറമുള്ള സ്വപ്‌നങ്ങൾ കണ്ട ഇല്ലായ്മയുടെ ഇരുണ്ട  ജീവിതമായിരുന്നേലും.                   ആ..ബാല്യത്തിനോടാണെനിക്ക്.   എന്നും ഏറെ ഇഷ്ട്ടം..
💕       💕       💕    
മുജീബ് കെ സി✍🏻



ഓർമയിലെ അവധിക്കാലം
➖➖➖➖➖
കുട്ടി കാലത്തെ സ്കൂൾ അവധിക്കാല  ഒാർമ്മകൾ മറക്കാൻ കഴിയാത്തവ യാണ്. 

അക്കാലത്ത് എന്നെ പോലെയുള്ള സമ പ്രായക്കാർക്ക് പഠിക്കാൻ പോവുന്നതിനേകാൾ പ്രിയം കളിയോടായിരുന്നു.

വെള്ളിയാഴ്ച്ചയും ഞായറാഴ്ച്ചയും പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷ ദിനങ്ങളായിരുന്നു.

ഇന്നത്തെ പോലെ വെക്കേഷൻ ക്ലാസുകളും എൻ്ട്രൻസ് കോച്ചിംങ്ങുകളും സാധാരണക്കാരൻ സ്വപ്നം കാണാൻ പറ്റാത്ത കാലം. 

ഇൻ്റർ നെറ്റും ടാബും കംബൃൂട്ടർ ഗയ്മുകളും.മാതാപിതാക്കളുടെയും ഫ്രൻ്റ്സിൻ്റെയും കൂടെ അവധികാല ടൂറുകളും ഇല്ലാത്ത കാലം.
അന്ന് സ്കൂളിലെ രണ്ട് മാസത്തെ അവധി കാലം എന്ത് രസമായിരുന്നെന്നോ...
.അവസാന ദിവസത്തെ പരീക്ഷയും കൂടി വേഗത്തിൽ കഴിഞ്ഞു കിട്ടിയെങ്കിൽ സ്വതന്ത്രനായി.എന്ന് കരുതിയിരുന്ന പ്രായം

 കീറി പറിഞ്ഞ മൂത്തവരുടെ കള്ളി തുണിയുടെ പകുതിയും മൂട് കീറിയ ട്രൌസറുമാവുു വേശം പൊടി മണ്ണിലും ചെളിയിലും  കിടന്ന് കളി കഴിഞ്ഞ് വീട്ടിലെത്തുംബോ ഒരു കോലമായിട്ടുണ്ടാവും

ചെരിപ്പിടാതെ കല്ലിലും മുള്ളിലും ചവിട്ടി
വിരലിൻ്റെ നഖം പോവലും മുള്ള് കുപ്പി ചില്ല് തറക്കലും നിതൃ സംബവുമായിരുന്നു.

ഒരടി ചെരിപ്പില്ലാതെ ഇന്ന് നടക്കാൻ സാധിക്കുമോ.

ക്രിക്കറ്റ് കളിക്കാരുടെയും ഫ്രീക്കൻമാരുടെയും ഫോട്ടോ വച്ച ടി ഷർട്ടും ബനിയൻ ക്ലോത്ത് പേൻ്റ്സും  ഒന്നും കണി കാണാൻ പറ്റാത്ത കാലം

സമ പ്രായക്കാരും  അയൽ വാസികളും കുടുംബക്കാരുമായ ആൺ പെൺ വൃതൃാസമില്ലാതെ ഒരുമിച്ചായിരുന്നു കളിച്ചിരുന്നത്
. ഒാലയും ഈന്തിൻ പട്ടയും കൊണ്ട്  കുറ്റി പുര ഉണ്ടാക്കി വീട് വെച്ചും, ഇലകൾ കൊണ്ട് പാത്രങ്ങളുണ്ടാക്കിയും ചിരട്ടയിൽ മണ്ണപ്പം ചുട്ടും.
ഒാല പുരകളും ഒാടിട്ട വീടുകളും അരങ്ങു തകർക്കുംബോ മണ്ണ് കുഴച്ച് മൺകട്ട ഉണ്ടാക്കി വാർപ്പിട്ട  അന്നത്തെ  സ്വപ്ന വീട് നിർമ്മിച്ചും.
  
 മദ്രസയും സ്കൂളും  ഉണ്ടാക്കി ഉസ്താതും. ടീച്ചറും  . ഹെഡ്മാസ്റ്ററും സദറുസ്ഥാദുമായുമൊക്കെ കളിച്ചും,
പോലീസും പോലീസ്സ്റ്റേഷനും. കള്ളനായും പോലീസായും. വഹള് പറയുന്ന പണഢിതനായും കളിച്ചിരുന്നു.
  കാഞ്ഞീര വള്ളി കൊണ്ട് വളയവും കയറ് കെട്ടി ബസ്സ് ഉണ്ടാക്കിയും  ഡ്രൈവറും കണ്ടക്ടറും യാത്രക്കാരുമായി കളിച്ചും.  
ഹവായി ചെരുപ്പ് കൊണ്ട് ടയറും,കുട കംബിയും ഉജാല കുപ്പിയും മട്ടലും  കൊണ്ട് വണ്ടി ഉണ്ടാക്കിയും. 
തക്കാളി പെട്ടി കൊണ്ട് ബസ്സും ലോറിയും ഉണ്ടാക്കിയും.
പല തരം  പ്രാവിനെ വളർത്തിയും.
 വായ പിണ്ടി കൊണ്ട് മൈക്ക് ഉണ്ടാക്കി സ്കൂൾ കലാ പരിപാടികളും നബിദിന പരിപാടികളും നടത്തിയും .
കൊത്തം കല്ലും സൈബർ, കണ്ണ് പൊത്തി കളി,അണ്ടി തംബ്,കരു, മോതിരം  കളി,തുടങ്ങിയ അക്കാലത്തെ ഗയ്മുകളായിരുന്നു.

മട്ടലും മരക്കഷ്ണവും കൊണ്ട് ബേറ്റ് ഉണ്ടാക്കി കൊയ്ത്ത് കഴിഞ്ഞ തോടിനോട് ചേർന്നുള്ള പാടത്ത്  ,ക്രിക്കറ്റും പന്ത് കളിച്ചും സമയം കഴിച്ചിരുന്നു.
ഇന്നാ പാടം നല്ല തോട്ടമായി തീർന്നു😥

സ്കൂൾ അവധിക്കാലം അധികവും മാങ്ങാ കാലത്തായിരിക്കും. പഴുത്ത് നിൽക്കുന്ന  മാവിൻ ചുവട്ടിൽ   വീഴാറായ മാംബഴം കാത്ത് നിന്നും. 
പറംബിലുള്ള എരണി മരത്തിൽ നിന്നും കൊഴിഞ്ഞു വീഴുന്ന എരണി പൂവും മുറ്റത്തെ മുല്ല വള്ളിയിലെ മുല്ല പൂവും പെറുക്കി പെൺകുട്ടികൾ മാലയുണ്ടാക്കിയിരുന്നു 

കൂട്ടു കാരുമൊത്ത് കുന്നും മലയും  തോടും  പാടവും ചോലയും ചുറ്റി കണ്ടും. ആരാൻ്റെ പറംബുകളിൽ കാഴ്ച്ച് നിൽക്കുന്ന നെല്ലി മരത്തിൽ കല്ലറിഞ്ഞും.    ഉടമസ്ഥരുടെ  ശകാരങ്ങൾ കേട്ടും.

കുംഭ മാസത്തിൽ തുടങ്ങുന്ന  ഉത്സവ പറംബിലെ ഉത്സവക്കാഴ്ച്ചകൾ കണ്ടും  .വീട്ടു കാരും അയൽ പക്കത്തുള്ളവരും സ്കൂൾ തുറന്നിരുന്നങ്കിൽ ഈ ശല്ലൃം തീർന്നേനെ എന്ന് പറയിപ്പിച്ചും.
സ്കൂൾ തുറക്കുന്ന  ദിവസം  വരെ കളിച്ചു തീർക്കുമായിരുന്നു.

സ്കൂൾ റിസൾട്ട് വരുന്ന ദിവസം മദ്രസ്സ വിട്ട് നേരെ പോവുന്നത് സ്കൂൾ നോട്ടീസ് ബോർഡിൽ തൂക്കിയ ലിസ്റ്റിൽ തൻ്റെപേരുണ്ടോ എന്ന് നോക്കാനാവും . 
പിന്നെ പഴയ പുസ്തകത്തിനായുള്ളള്ള നെട്ടോട്ടമായി. എത്രയോ കുട്ടികൾ കൈമാറി പഠിച്ചപുസ്തകം കയ്യിൽ കിട്ടുംബോൾ അന്നത്തെ ഭാഷയിൽ പറഞ്ഞാൽ എറച്ചീം പത്തിരീം......കുഴച്ച പോലെ ആയിട്ടുണ്ടാവും കീറി പറിഞ്ഞ പുസ്തകങ്ങൾ ശരിയാക്കുന്നതിനായി ഊക്കത്ത്  താമസിച്ചീരുന്ന ജിദ്ദൊട്ടിക്കാരുടെ അടുക്കലേക്ക് ഒാട്ടമായി അവിടെയും കീറിപറിഞ്ഞ പുസ്തകൾ തുന്നിക്കൂട്ടുന്ന തിരക്കാവും.
 പഴയ നോട്ട് ബുക്കിലെ നല്ല പേജുകൾ എടുത്ത് ഒട്ടിച്ച് ബുക്കാകിയും ഉപയോഗിച്ചിരുന്നു 

 പുതിയ യൂണീ ഫോമും മുന്തിയ തരം ബേഗും വാട്ടർ ബോട്ടിലും കുടയും പേനയുമൊന്നും കിട്ടാനില്ലാത്ത കാലം ഇവയും കഴിഞ്ഞ വർശത്തേത് പൊടിതട്ടി എടുക്കുന്ന തിരക്കിലാവും..
പിന്നെ സ്കൂൾ തുറക്കുന്ന ദിവസത്തിനായുള്ള കാത്തിരിപ്പായി .
ചിലർക്ക് സന്തോഷം മറ്റു ചിലർക്ക് ദുഖഃവും.

ഇന്നാ സ്ഥിതി മാറി 

ആ കാലത്തെ കളികൾ ഇന്ന് ടി വി ചാനലുകളിലെ വൈകുന്നേര പ്രോഗ്രാമുകളിലെ  ഗെയിമുകളായി വീടുകളിരുന്ന് കണ്ട് രസിക്കാനെ ഇന്നത്തെ കുട്ടിൾക്ക്  ഭാഗൃമുള്ളൂ.
⭐⭐⭐⭐⭐

കുഞ്ഞഹമ്മദ് കുട്ടി കെഎം



🤺🏑 'ചെറുപ്പകാലത്തെ കളിയോർമ്മ '🏌🏅

വേനലവധികാലം വന്നൽ പിന്നെ കളിയോണ്ട് കളിയാണ്.
ഇന്നത്തെ കാലത്ത് തീരെകാണാൻ കഴിയാത്തരു കളിയാണ് പട്ടം പറത്തൽ കളി.
ഞങ്ങളുടെ തറവാട് വീടിന്റെ അടുത്തുള്ള അത്തംപ്പുറം കണ്ടിയിൽ (പറമ്പ്) രാവിലെ തുടങ്ങും പല നിറങ്ങളിലുള്ള വർണ്ണകടലാസിൽ ഞങ്ങൾ തന്നെ ഉണ്ടാക്കിയ പട്ടങ്ങൾ പറത്തൽ.
  നൂലിൽ കെട്ടി പട്ടത്തെ വലിച്ച് കാറ്റിൽ പറന്ന് പറന്ന് കുറെ മുകളിലെത്തിയാൽ പട്ടത്തെ ചെറുതായി കാണുമ്പോൾ നൂലിന്റെ അറ്റത്ത് നിന്നും കടലാസിൽ എഴുതിട്ട് കത്തയച്ച് വിടും.
അധികം ഉയരത്തിലെത്തിയാൽ വിമാനത്തിൽ തട്ടും എന്ന് പറഞ്ഞ് നൂല് അഴിച്ച് വിടും.
പിന്നെ പട്ടത്തെ കാണില്ല.
കൂടുതൽ നൂൽ കെട്ടി അയക്കുന്നവനാണ് കളിയിലെ കേമൻ....

പിന്നെത്തെ കളിയാണ് (വീണാൽ വീണി ) വർഷാപ്പിലും മറ്റും കിട്ടുന്ന റബ്ബറിന്റെയും ഇരുമ്പിന്റെ ചെറിയ ടയർ (വട്ട്) അത് ഇല്ലിക്കോൽ കൊണ്ടുണ്ടാകിയ വടി കൊണ്ട് ഈ ടയർ വീഴാതെ വീടിന്റെ മുറ്റത്തും ഇടവഴിയിലൂടെയും ഉരുട്ടി വീണാൽ നമ്മുടെ ഒപ്പമുള്ള ആൾ അവിടെ നിന്നും ഉരുട്ടി തുടങ്ങും.
അതിൽ എറ്റവും കൂടുതൽ ദൂരം വീഴാതെ ഉരുട്ടിയ ആൾ ജയിക്കും.
ഇതെക്കെ അന്നത്തെ അവേശം നിറഞ്ഞ കളികളായിരുന്നു.
ഇന്ന് ഈ കളികളെന്നും നാട്ടിൽ പുറങ്ങളിലായാലും എവിടെയും കാണാനില്ല.

   MRC പറഞ്ഞ പോലെ ച്ചുള്ളിം പറിം കളിയും അണ്ടി തമ്പ്കളിയും പ്രധാന കളികളായിരുന്നു.
സ്കൂളിൽ പോകുമ്പോഴും സ്കൂൾ പൂട്ടിയ ഒഴിവ് ദിവസങ്ങളിലും എപ്പോഴും കയ്യിൽ കരികല്ല് കൊണ്ടോ മാർബിൾ കൊണ്ടോ ഉണ്ടാക്കിയ വട്ടത്തിൽ ഉണ്ടാക്കിയ സൂട്ടി ഉണ്ടാവും.
വല്യൂപ്പാനെ കാണാതെ പരിക്കിമുച്ചിയിൽ നിന്നും കുറച്ച് അണ്ടി എടുത്ത് കൂടുക്കാരോടെപ്പം അണ്ടിതമ്പ് കളിക്കാൻ പോകും.
കളിയിൽ കിട്ടിയ അണ്ടി കൊടുത്തിട്ട് കടലയും സർബത്തും വാങ്ങും.

  ഷിഹാബ് സാഹിബ് ഓർമയിലെ പോലെ സ്കൂൾ വിടാൻ അവസാന ബെൽ അടി കുമ്പോഴെക്ക് പുതിയത്ത്പുറായ സ്കൂളി നിന്നും വിട്ടിലെക്ക് ഹവായി ചെരുപ്പിൽ പത്ത് പൈസയുടെ വീതിയുള്ളറബർ ഇട്ട് വള്ളി ചെരുപ്പാക്കി തിരിഞ്ഞും മറിഞ്ഞും നോക്കാതെ ഒറ്റ ഓട്ടമാണ് വീട്ടിൽ എത്തിയതിന് ശേഷമാണ് നിൽക്കുക.

ചെറുപ്പത്തിലെ അവധികാലത്ത് മർമ്മ ചികിത്സാലയം നടത്തുന്നു വൈദ്യമാരുടെ അടുത്ത് കൈയും കാലും ഓടിഞ്ഞതും ചതഞ്ഞതുമായി ചികിത്സിക്കാൻ തിരക്കാവും.

  ചെറുപ്പത്തിൽ ഒരിക്കൽ ഞാന്നും എന്നെ ഒരു സ്നേഹിതനും കൂടി പള്ളിയിൽ നിന്നും ഇറങ്ങി പളളിപറമ്പിൽ ചെറിയ കല്ലെടുത്ത് എറ്റവും ദൂരെക്ക് എറിഞ്ഞ് കളിക്കുന്നതിനിടയിൽ ഞാൻ എറിയുമ്പോൾ കല്ല് അവന്റെ തലയിൽ തട്ടി ചോരയെലിച്ചതും ആളുകൾ കൂടി എന്നെ വഴക്ക് പറഞ്ഞതും വീട്ടിൽ എത്തിയപ്പോൾ ഉമ്മന്റെ അടുത്ത് നിന്ന് തല്ല് കിട്ടിയതും കളിയോർമയിൽ മറക്കാൻ കഴിയില്ല.
▪▫▪▫▪▫▪▫▪▫▪
മുജീബ് ടി. കെ 🖋



മറന്നുപോയ കളിഅടയാളങ്ങൾ
~~~~~~~~~~~~~
മാർച്ചിലെ പരീക്ഷ ചൂട്  കഴിഞ്ഞാൽ പിന്നെ രണ്ടു മാസം കളിയാരവങ്ങൾ തുടങ്ങുകയായി നാടെങ്ങും രാവിലെ മദ്രസ വിട്ട് വന്നാൽ തുടങ്ങുന്ന കളികൾ വൈകുന്നേരം മഗ്‌രിബ് വരെ തുടരും ഒരു  ഒഴിഞ്ഞ സ്ഥലം കിട്ടിയാൽ അവിടെ പന്തുകളിയും ക്രിക്കറ്റും എല്ലാം നടക്കും അതായിരുന്നു പോയകാലത്തെ കളിയോർമ്മകൾ 
നല്ലൊരു പന്തില്ലാത്ത കാലത്തു തുണിപന്തുകൊണ്ടു നമ്മളിൽ എത്രപേർ പന്തുകളിച്ചിട്ടുണ്ടാവും പിന്നീട് രണ്ടാം നമ്പർ പന്തും മൂന്നാം നമ്പർ പന്തും വന്നു പിന്നീട് അത് അഞ്ചാം നമ്പർ പന്തിലേക്ക് എത്തി 

ചെരിപ്പിട്ട് പന്തുകളിച്ച ഒരു തലമുറയും  പോസ്റ്റിന് പകരം കല്ലുവെച്ചതും നമ്മൾ മാത്രമായിരിക്കും പിന്നീട് ചില അഗലേർ ഇട്ട് കളിക്കാൻ തുടങ്ങി ഇന്നത് ബൂട്ടിൽ എത്തിനിൽക്കുന്നു 

പന്തുകളിയുടെ പ്രാന്തിൽ നിന്നും ക്രിക്കറ്റ് കളിയിലേക്ക് മാറി പിന്നീട് മൂന്ന് പൂള കൊമ്പുകൾ ഒരു മട്ടൽ ബാറ്റ് ഒരു റബർ പന്ത് നാലാളും ഉണ്ടായാൽ ഒരു ക്ലബ്ബായി ക്രിക്കറ്റ് കളി തുടങ്ങി 
ഫാസ്റ്റ്‌ ബൗളർമാർ സ്പിൻ ബൗളർമാർ വിക്കറ്റ് കീപ്പർമാർ ഒരു പാട് പേരെ ഇപ്പോഴും ഓർമ്മാവരുന്നു 

പന്ത് പെട്ടന്ന് പൊട്ടതിരിക്കാൻ ചെറിയ സൂചികൊണ്ട് ഓട്ടയിടുന്നതും പന്തു സികസർ അടിച്ചാൽ ഔട്ടാണ് എന്ന വിധിയും നമ്മുടെ നാട്ടിലെ ഉണ്ടാവൂ കാരണമായി പറയുന്നത് അപ്പുറത്തെ കാട്ടിലേക്ക് പന്ത് പോയാൽ ഔട്ട് പിന്നീട് പന്ത് കണ്ടെത്തി കൊണ്ടുവരേണ്ട ചുമതലയും ഈ സികസർ അടിച്ച മഹാന് തന്നെ 
കുറ്റൂർ നോർത്തിലെ കളി സ്ഥലങ്ങളിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു അൽഹുദക്ക് സമീപം ഉള്ള ഗ്രൗണ്ട് പലപ്പോഴും ക്രിക്കറ്റ് ടൂർണമെന്റ് അവിടെ നടക്കും കുറ്റൂരിലെ ക്രിക്കറ്റിലെ മുടിചൂടാമന്നൻ മാരായിരുന്നു കെ ടി പടിക്കാർ പിന്നെ ആലുങ്ങൾപുറായ കാർ നിലപറമ്പിലെ ചില വമ്പന്മാർ 

നിലപറമ്പിലെ ചരിത്രം പറയുകയാണെങ്കിൽ ഒരു പാട് ക്ലബ്ബുകൾ നിലനിന്നിരുന്ന ഒരു പ്രദേശമായിരുന്നു ബിസ്മി ക്ലബ് തവക്കൽ ക്ലബ് ക്ലാസിക് ക്ലബ്ബ് ഇനിയും ഉണ്ടാവും ചിലപ്പോൾ എന്നാൽ ഇവരെയെല്ലാം ഒരു കുടകീഴിൽ കൊണ്ടുവരാൻ പുതുതലമുറയ്ക്ക് സാധിച്ചു അതാണ് ഇന്ന് വളർന്നു പന്തലിച്ചു നാസ്ക് എന്ന ക്ലബ്ബായി കുറ്റൂരിലെ അഭിമാനമായി നിലകൊളുന്നത് 

പണ്ടത്തെ കളിയാരവങ്ങൾ ഓർക്കുമ്പോൾ മറക്കാൻ പറ്റാത്ത കുറെ കാര്യങ്ങൾ ഉണ്ട് ചിലപ്പോൾ ഒക്കെ വീട്ടിൽ നിന്നും രാവിലെ ഇറങ്ങിയാൽ കൂട്ടുകാരുടെ പലരുടെയും വീട്ടിൽ പോയി ഓരോ കളികളിൽ ഏർപ്പെടും അവിടുന്നു വേറെ കൂട്ടുകാരന്റെ വീട്ടിലേക്ക്പോകുന്ന വഴിക്ക് കിട്ടുന്ന പഴുത്ത മാങ്ങകൾ അതും കഴിച്ചു കൂട്ടുകാരുടെ വീട്ടിൽ എത്തുമ്പോൾ ചിലപ്പോൾ ഉച്ച ഭക്ഷണവും അവിടുന്നുതന്നെ പിന്നെയും നടത്തം കുന്നും മലയും കാടും കയറി എവിടെയൊക്കെ എത്താൻ പറ്റും അവിടെയെല്ലാം 
കിളിക്കൂട് തപ്പിയും അണ്ണാൻ കൂട് തപ്പിനോക്കിയും കാട്ടുകനികൾ തിന്നും വെയിലും കൊണ്ട് നടന്ന ഒരു കാലം 

സുന്ദരമാണ് ആ കാലം എത്ര കഴിഞ്ഞാലും അതൊന്നും മനസിൽ നിന്നും മായില്ല 

ഓർത്തു പറയാൻ ഇനിയുമുണ്ടാകും ഒരായിയും കളിയോർമ്മകൾ അത്രക്ക് സുന്ദരമായിരുന്നു ആ കാലം 
-----------------
✍ ജാബ്‌ അരീക്കൻ



💓💓 ബാല്യം ഓർമ്മകളുടെ പറുദീസയാണ് 💗💗💗
~~~~~~~~~~~~~~~~~~
വെറുതെയാണ് എന്നറിയാമെങ്കിലും ഒരുവേള ആരും കൊതിച്ച് പോവും ഒന്നുകൂടി ബാല്യകാലത്തെ തിരികെ ലഭിച്ചിരുന്നെങ്കിലെന്ന്,,,
നമുക്കും ഉണ്ടായിരുന്നു നമ്മുടെ ബാല്യത്തിൽ സ്വതന്ത്രമായ ഒരു അവധിക്കാലം ഇന്നത്തെ തലമുറ ബന്ധിക്കപ്പെട്ടതുപോലെ മൊബൈലിലോ ടാബിലോ ബന്ധിക്കപ്പെടാത്ത സ്വതന്ത്രമായ ഒരു അവധിക്കാലം,,,,
എത്ര ഓടിയാലും കിതച്ചു തളരാത്ത ബാല്യത്തെ ഇന്നു നാം എത്ര കൊതിച്ചാലും അത് തിരികെ ലഭിക്കുകയില്ല,,,
അന്നത്തെ അവധിക്കാലത്തെ കുറിച്ച് ഓർക്കുമ്പോൾ ഇന്നും ഒരു കുളിരാണ് മനസ്സിൽ,,,,,

ഇന്ന് കോഗ്രീറ്റ് കാടായി മാറിയ ഞങ്ങളുടെ അന്നത്തെ കളിസ്ഥലം.   വിശാലമായ മയമുട്ടിഹാജി സ്റ്റേഡിയത്തിന്റെ ഓരോ മുക്കിലും മൂലയിലും കണ്ടിരുന്നു ക്ലാസിക് എന്നും തവക്കൽ എന്നും റിലാക്സ് എന്നും പേരില്ലാതെ വീട്ടുമുറ്റത്ത് മറ്റ് പലരും വ്യത്യസ്ഥങ്ങളായ പേരിൽ ഒരേ വീട്ടിലുള്ളവരുടെ തന്നെ ക്ലബ്ബുകൾ. എല്ലാം ക്ലാസികിന്റെ പിൻമുറക്കാരാണങ്കിലും ഈ ക്ലബ്ബുകളുടെ എല്ലാം രൂപപ്പെടലുകളായിരുന്നു ഏറെ രസകരം. 

രണ്ട് മുളം പലക കഷ്ണവും തരക്കേടില്ലാത്ത MTB എന്ന തെങ്ങിൻ മടലും മൂന്ന് കഷ്ണം ഏതെങ്കിലും മര കുറ്റിയോ ഉണ്ടാങ്കിൽ സ്വന്തമായി ഒരു ക്ലബ്ബ് രൂപീകരണം ആർക്കും എളുപ്പമായിരുന്നു. ആ ബാറ്റിലും സ്റ്റമ്പിലും ഇഷ്ട കളിക്കാരന്റെ ബാറ്റിലെ അതേ പേര് വീട്ടിൽ എന്നെങ്കിലും ബാക്കി വന്ന പെയ്ന്റ് ഉപയോഗിച്ച് വർണ്ണ ശഭളമാക്കാനും മറന്നിരുന്നില്ല.
ഏതൊരു ക്ലബ്ബ് ക്യാപ്റ്റന്റെയും പിന്നാമ്പുറകഥ അന്വേഷിച്ചു പോയാൽ അറിയാം ആ ക്ലബ്ബിന്റെ രൂപീകരണകാരണം.അതിൽ ഏറെയും രൂപീകൃതമായത് ഫസ്റ്റ് ബോളും ഫസ്റ്റ് ബാറ്റും കൊടുക്കാത്തതിന്റെ പേരിലോ അല്ലങ്കിൽ കളിയിൽ തീരെ ബാറ്റോ ബോളോ കിട്ടാത്തതിന്റെ പേരിലോ ആയിരുന്നു.

ഉമ്മച്ചിക്കും ചെറിപ്പാക്കും പടച്ചോൻ കനിഞ്ഞു നൽകിയത് ആറിൽ അഞ്ചും ആണായത് മുൻകൂട്ടി കണ്ടിട്ടാണോ എന്നറിയില്ല ചെറിപ്പ വിശാലമായായ മുറ്റം വീടിനൊപ്പം പണികഴിപ്പിച്ചത്.പലപ്പോഴും ക്രിക്കറ്റിനാലും കാൽപന്തുകളിയാലും വീടിന്റെ മുറ്റം മിനി സ്റ്റേഡിയം ആവാറുണ്ട്. കളിയിലെ നിയമങ്ങൾ ബഹുരസമാണ് ആ നിയമങ്ങൾ പിറവി എടുക്കുന്നത് പലപ്പോയും വയസിൽ ഒരിച്ചിരി മൂത്തവരുടെ നിയ പുസ്തകത്തിൽ നിന്നാവും ഇന്നും വീടിൻമേൽ കാണാം മുറ്റം ബാല്യകാല കളി മൈതാനമാക്കിയതിന്റെ അടയാളങ്ങൾ,,,,,

ഞാറാഴ്ചകളിൽ മദ്രസയും വിട്ട് ചന്ദ്രകാന്തയും കണ്ട് കയ്യിൽ കിട്ടിയത് അകത്താക്കി കളിയാണ് മയമുട്ടിഹാജിയുടെ വിശാലമായ സ്റ്റേഡിയത്തിൽ ഏകദേശം മഗ്രിബിനോടടുക്കമ്പോൾ ഇമ്മച്ചിയുടെ ദൂതൻ വരും കളി നിർത്താനായതിന്റെ സൂചനയുമായി ദൂതനെ കൂസാകാതെ കളി തുടരും അടുത്തത്  ഇമ്മച്ചിയുടെ നേരിട്ടുള്ള വിളിയാണ് ഉമ്മച്ചിയുടെ ആ വിളി ഇന്നും മുഴങ്ങുന്നു എന്റെ കാതുകളിൽ. ഇത് എന്റെ മാത്രം ഇമ്മച്ചിയുടെ വിളി അല്ല മൈതാനത്തിന്റെ പല കോണിൽ നിന്നും ദൂദൻമാർ മുഖാന്തരവും നേരിട്ടും പല ഇമ്മച്ചിമാരുടെ വിളികൾ മൈതാനമാകെ അലയടിക്കുന്നുണ്ടാവും,,,,,

ബാല്യകാലത്ത് പല ഹറാമുകളെയും ഹലാലാക്കിയിരുന്നു സ്വന്തമായോ അതുമല്ലങ്കിൽ കൂട്ടുകാരുടെയോ മസ്അലകൾക്ക് അനുസൃതമായി കൊണ്ട്.അതിൽ ഇന്നും എന്നും ഞങ്ങളിൽ പലർക്കും ഓർമയിൽ വന്നു മറയുന്നതാണ് പാപ്പാട്ടെകുണ്ട്.
പാപ്പാട്ടെ കൈതചക്കയും മാങ്ങയും രുചിക്കാത്തവരായി ആരും ഇല്ലാ എന്ന് തന്നെ പറയാം. 
കട്ടു തിന്നലിന്റെ ബാലപാഠവും അതിന്റെ ഒരു മനസുഖവും ബാല്യകാലത്ത് ആവോളം അനുഭവിച്ചവരാവും ഞങ്ങളുടെ പ്രദേശത്തുകാരിൽ അധികം. അതൊരു പൈതൃക സ്വത്തായി അന്യം നിന്ന് പോവാതെ ഞങ്ങൾ നാട്ടുകാർ തലമുറതലമുറകളായി കൈമാറി പോരാൻ ഏറെ ശ്രദ്ധിച്ചിരുന്നു.

അവധിക്കാലത്ത് എങ്ങും രൂപം പ്രാപിക്കുന്നത് പോലെ നിരനിയായി കുട്ടി കച്ചവടക്കാരുടെ ഒരു നിര തന്നെ കാണാറുണ്ട്.പൈസ ഇല്ലാത്തവരിൽ നിന്ന് പൈസക്ക് പകരമായി അണ്ടി വാങ്ങി സാധനം കൊടുക്കാറാണ് പതിവ്. പലരുംകൊടുക്കുന്ന അണ്ടി ആവലണ്ടി എന്നാണ് പറയാറ് എങ്കിലും അത് ഏതെങ്കിലും ഹാജിയാരുടെ പറമ്പിലെ അണ്ടിയാണ് എന്നത് എല്ലാവർക്കും അറിയുന്ന ഒരു നഗ്നന സത്യമായിരുന്നു.
പത്ത് പൈസയുടെ നറുക്ക് ബോഡിൽ നിന്ന് 20 രൂപ ഒരാൾക്ക് നറുക്കടിച്ചപ്പോൾ പൊട്ടിക്കരഞ്ഞ സൂപ്പർ മാർക്കറ്റ് മുതലാളിയുടെ മുഖം ഇന്നും തെളിയുന്നു മനസിൽ,,,.

പറഞ്ഞാൽ തീരാത്ത അനുഭവങ്ങളുടെ കലവറയായിരിക്കും പലർക്കും ബാല്യവും ബാല്യകാലത്തെ അവധിക്കാലവും,,,,
മനസ് എന്ന വക്കു പൊട്ടിയ സ്ലേറ്റിൽ എന്തിട്ട് മായ്ച്ച് കളയാൻ ശ്രമിച്ചാലും എന്നും മായ്ഞ്ഞ് പോവാത്തതായി ഒന്നേ ഒള്ളൂ അതാണ് ബാല്യം,,,
ഇന്ന് നമ്മൾ ഓർക്കാറുണ്ടാവും വേദനയും പ്രയാസവും വരുമ്പോൾ
എന്നും ആ ബാല്യം തിരികെ കിട്ടിയിരുന്നങ്കിലെന്ന്,,,,,
~~~~~~~~~~~
അദ്നാൻ



വിരുന്നുകാരൻ
🍀🍀🍀🍀🍀🍀🍀🍀
അതിരാവിലെ പത്രവുമെടുത്ത് കസേര മുറ്റത്തിട്ട് വായിക്കാനിരുന്നു. ചെറിയൊരു കുളിർ കാറ്റിൽ ഒന്നു മയങ്ങിയോ എന്നൊരു സംശയം.
"അസ്സലാമു അലൈകും" ഗേറ്റ് തുറന്ന് ഒരു അപരിചിതൻ കടന്നു വരുന്നു. കണ്ടാൽ തന്നെ ഒരു മാന്യന്റെ ലുക്കുണ്ട്.
" എന്നെ മനസ്സിലായി കാണില്ല. കുറച്ച് ദൂരെ നിന്ന് വരികയാണ്.കഴിഞ്ഞ വർഷവും ഈ സമയത്ത് ഞാനിവിടെ വന്നിരുന്നു".
"അതെയോ. കഴിഞ്ഞ വർഷം ഈ സമയത്ത് ഞാൻ ഗൾഫിലായിരുന്നു. ഞാൻ പറഞ്ഞു.
" ഞാൻ ഗൾഫിലും വന്നിരുന്നു'' പുഞ്ചിരി തൂകി അയാൾ പറഞ്ഞു.
"ഇരിക്കൂ.... നിങ്ങളുടെ വരവിന്റെ ഉദ്ദേശം.. വല്ല യതീംഖാന പിരിവോ മറ്റോ...?" ഞാൻ സംശയദൃഷ്ടിയോടെ ആഗതനെ നോക്കി.
"ഏയ്... പിരിവും സംഭാവനയുമൊന്നുമല്ല. ഞാൻ വളരെ പ്രധാനപ്പെട്ട ഒരു കാര്യം ഈ നാട്ടുകാരെ അറിയിക്കാൻ വന്നതാ "
"നാട്ടുകാരെ അറിയിക്കാനോ ?!"
"നാട്ടുകാരെന്നു വെച്ചാൽ ഈ നാട്ടിലെ ഓരോ വീട്ടുകാരെയും "
"എന്താപ്പോ ആ കാര്യം" ?
" പറയാം. വിശദമായി പറയാം. അടുത്ത മാസം ഈ നാട്ടിൽ പ്രശസ്തനായ ഒരു അതിഥി വരുന്നുണ്ട്. വളരെ മാന്യനും ഉദാരമതിയുമായ ഒരാൾ. ആ അതിഥിയെ നിങ്ങൾ നാട്ടുകാർ നന്നായി സൽകരിക്കണം. മാന്യമായി സ്വീകരിക്കണം.അത്രയ്ക്ക് പ്രശസ്തനാണദ്ദേഹം."
"ആരാണയാൾ?!". ഞാൻ ഉദ്വേഗത്തോടെ ചോദിച്ചു.
" പറയാം. അദ്ദേഹം നിങ്ങൾക്ക് അമൂല്യമായ സമ്മാനങ്ങൾ കൊണ്ടുവരും. എനിക്കുറപ്പാണ്. അത് കണ്ടാൽ നിങ്ങൾ അതിശയിച്ച് പോകും. അത്ര വിലപിടിച്ച പാരിതോഷികങ്ങളായിരിക്കും അത്. പക്ഷേ ഒരു കാര്യമുണ്ട്. നിങ്ങൾ അർഹിക്കുന്ന മട്ടിൽ അവരെ ആദരിക്കണം." ആഗതൻ പറഞ്ഞു നിർത്തി. അദ്ദേഹത്തിന്റെ കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു.
"ഓ... എനിക്ക് പിടി കിട്ടി. ശ്രീ. രാഹുൽ ഗാന്ധി !!  നിങ്ങൾ പറഞ്ഞത് നേരാണ്. അദ്ദേഹം ഞങ്ങളുടെ മാന്യനായ അതിഥിയാണ്. അദ്ദേഹത്തെ ഞങ്ങൾ നന്നായി സ്വീകരിക്കാൻ ഒരുങ്ങി കാത്തിരിക്കയാണ് ". ഞാൻ ആവേശത്തോടെ പറഞ്ഞു.
ആഗതൻ പുഞ്ചിരിച്ചു. പിന്നെ പതിയെ പറഞ്ഞു.  "ശരിയാണ്. നിങ്ങളെന്നല്ല, ഈ ഇലക്ഷൻ കാലത്ത് ആരും ഈ ഉത്തരം പറയും. പക്ഷേ.. ഞാനുദ്ദേശിച്ചത് അദ്ദേഹത്തെയല്ല.!!! "
എനിക്കാകെ ദേഷ്യം വന്നു തുടങ്ങി.
"പിന്നെയാരാണ് ഞങ്ങൾക്ക് ഇത്ര സൗഭാഗ്യങ്ങളും കൊണ്ട് വരുന്ന, ഞങ്ങൾ മാന്യമായി സ്വീകരിക്കേണ്ട ആ വ്യക്തി?" എന്റെ ശബ്ദം കുറച്ച് ഉച്ചത്തിലായിരുന്നു.
അപ്പോഴും അയാൾ പുഞ്ചിരി തൂകി പറഞ്ഞു.
" സുഹൃത്തേ.... മാന്യനായ, പ്രശസ്തനായ ആ വ്യക്തിയുടെ പേര് നിങ്ങൾ തന്നെ പറയും. ഞാനൊരു കാര്യം വീണ്ടും ഉണർത്തട്ടെ. നിങ്ങളെത്ര മാത്രം ഗൗരവമായി ആ വ്യക്തിത്വത്തെ സ്വീകരിക്കുന്നോ അതിനേക്കാൾ കൂടുതൽ നിങ്ങൾ മാനിക്കപ്പെടും. നിങ്ങൾ നിസ്സാരമാക്കിയാലോ നഷ്ടം നിങ്ങൾക്ക് തന്നെ. ഇനി ഞാൻ എന്റെ പേര് പറയാം. അപ്പോൾ ആ വിരുന്നുകാരന്റെ പേര് നിങ്ങൾ പറയും. ഞാനാണ് ശഅബാൻ.!!!
ഞങ്ങൾ കാത്തിരിക്കുന്ന അതിഥിയുടെ പേര് എന്റെ ചുണ്ടുകൾ മെല്ലെ മന്ത്രിച്ചു. റമളാൻ കരീം
☘☘☘☘☘☘☘☘☘
✍✍✍ മുഹമ്മദ് കുട്ടി



വെക്കേഷൻ💥
~~~~~~~~~
 ഹായ് സ്കൂൾ പൂട്ടി.....! ൻറെ സൈദ് തുള്ളിച്ചാടി. തലയും കുത്തി മറിഞ്ഞു, സന്തോഷം സഹിക്കാൻ വയ്യാഞ്ഞിട്ട് ഡിങ്കൻ കാണിക്കുന്നത് പോലൊക്കെ കാണിച്ചു.
സൈദേ എന്താ പരിപാടി?
ഞാൻ രാജ്യം വിട്ട് പോകാ......
ൻറെ സൈദിൻറെ മറുപടി കേട്ടപ്പോൾ രാജ്യം വിട്ട് പോകാൻ ആഗ്രഹം തോന്നി. പക്ഷേ.......
   കടലക്ക കച്ചവടവും, മാമാന്റെ കല്ലുണ്ടയും ഏട്ട മുടയും കോലും കച്ചവടം ചെയ്യാനായിരുന്നു ആ ഒഴിവുകാലത്ത് മനസ്സിൽ കരുതിയിരുന്നത്. കൂട്ടത്തിൽ ഈന്ത് പട്ടകൊണ്ടൊരു കുറ്റിപ്പുരയും!
    എന്നെ രാജ്യം വിട്ട് പോകാൻ എന്റെ ഉമ്മ സമ്മതിക്കില്ലെന്നറിയാം. അക്കാലത്ത് ബാക്കറിയിലേക്ക് കുട്ടികളെ ആവശ്യമുണ്ടെന്ന് ആൾക്കാർ പറയുന്നത് കേൾക്കാറുണ്ടായിരുന്നു. അന്നൊന്നും രാജ്യം വിട്ട് പോകാൻ ആഗ്രഹിച്ചിരുന്നില്ല. എന്നാലിപ്പോ ൻറെ സൈദ് രാജ്യം വിട്ട് പോകുന്നു!
സമ്മതിക്കില്ലെന്നറിഞ്ഞു കൊണ്ട് തന്നെ ഉമ്മാന്റെ മടിയിൽ അൽപസമയം തല വെച്ചിരുന്നു. ഉമ്മാക്ക് അടക്കയം വെറ്റിലയും ഒക്കെ എടുത്ത് കൊടുത്തു.
മ്മാ ..... ഹു ഹും
എത്താണി :::.
മ്മാ സേൽബി രാജ്യം വിട്ട് പോകാണേലോ......
എങ്ങട്ട്.....?
ച്ച് പുട്യാട്ല്യാ.....
മ്മാ ഹു ഹും ....... ഞാനും പോട്ടെ - .....?
മ്മാൻറെ കുട്ടി പ്പോ പോണ്ട. കാക്ക എങ്ങാനും അറിഞ്ഞാൽ അൻറെ കജും കാലും മുർച്ച് ബ്ടെ കോടീല് ടും ........
എത്ര കരഞ്ഞിട്ടും രാജ്യം വിട്ട് പോകാൻ ഉമ്മ സമ്മതിച്ചില്ല.
     ചക്കക്കൂട്ടാനും കഞ്ഞിയും കുടിച്ച് നേരെ ൻറെ സൈദിന്റെ പൊരീക്ക് പോയി.
സൈദേ ........
മേലാകെ കരിയും കരഞ്ഞ കണ്ണുകളുമായി ൻറെ സൈദ് പുറത്തിറങ്ങി വന്നു.
രാജ്യം വിട്ട് പോകാൻ ൻറെ സൈദിന്റെ ഉമ്മ സമ്മതിക്കാത്തത് കൊണ്ട് തായേരീല് നിലത്ത് തേച്ചിരുന്ന കരിമുഴുവൻ ൻറെ സൈദ് ഉരുണ്ട് മേലാക്കിയതാണ്.
എന്നിട്ടും സമ്മതിച്ചില്ല.
സൈദേ ജ് പോണ് ണ്ടാ.....?
മുണ്ടല്ലേ ....... ഞാമ്പോകും ൻറെ സൈദ് ഉറപ്പിച്ച് പറഞ്ഞു.
ഞാന്നില്ല........
നാളെ പോകും, എങ്ങോട്ടാണെന്നോ ആരുടെ കൂടെയാണെന്നോ ൻറെ സൈദ് പറഞ്ഞില്ല.
ൻറെ സൈദിനെ പിരിയുന്ന സങ്കടവും എനിക്ക് പോകാൻ പറ്റാത്ത വിഷമവും എല്ലാം ഉള്ളിലൊതുക്കി ഈറനണിഞ്ഞ കണ്ണുകളുമായി കയറിപ്പോന്നു. തട്ടാരുടെ ഇടവഴിയിലെത്തിയപ്പോൾ കണ്ണും മുഖവും ഉടുത്ത തുണികൊണ്ട് തുടച്ച് വീട്ടിൽ വന്നു.
അന്നു തന്നെ കുറ്റിപ്പുര കെട്ടാനുള്ള സജ്ജീകരണങ്ങൾ ചെയ്തു ' കൂളാൻ മുഹമ്മദും ഞാനും കൂടി കാലൊക്കെ കുഴിച്ചിട്ടു. നാളെ ഈന്തമ്പട്ട കൊട്ന്നിട്ട് കുറ്റിപ്പുര ണ്ടാക്കാമെന്ന തീരുമാനത്തിൽ പിരിഞ്ഞു.
   പിറ്റെ ദിവസം രാവിലെ ചായ കുടി കഴിഞ്ഞ് ൻറെ സൈദ് പാടത്ത് ക്കാണെന്നും പറഞ്ഞ് ഒരു തുണിയും മുണ്ടും , കുറച്ച് ഉമ്മിക്കരിയും എടുത്ത് പൊതിഞ്ഞ് വെച്ചത് കക്ഷത്തും വെച്ച് നടന്നു.പാക്കട പുറായ വഴി വേങ്ങരയെത്തി.
കുറേ നേരം നിന്നിട്ടും ബസ്സൊന്നും വന്നില്ല. വളരെ കുറച്ച് ബസ്സ് മാത്രമേ അക്കാലത്തള്ളു'
ദൂരെ നിന്നു തന്നെ മലപ്പുറം ഭാഗത്തേക്ക് പോകുന്ന ഒരു ബസ്സ് വരുന്നത് കണ്ടു. തൊട്ടടുത്ത് നിന്നിരുന്ന ഒരാളെ സമീപിച്ച് ൻറെ സൈദ് ചോദിച്ചു;
ഏതാ രാജ്യം വിട്ട് പോണെ ബസ്സ് ........?
അയാൾ ൻറെ സൈദിനെ അടിമുടിയൊന്നു നോക്കി.
നീല കുപ്പായവും മുട്ടിന്റെ നീളമുള്ള കള്ളിത്തുണിയും കാലിൽ തിളങ്ങുന്ന വലിയൊരു വെള്ളിത്തണ്ടയും......!
ഹും: ... രാജ്യം ബ്ട്ട് പോകേ  ജോ ....?
അൻറെ പൊര എവ് ട ടാ" ....?
കുറ്റൂര് .......
ആ മയമുട്ട്യേ ബ നീം കൊണ്ടേയ്ക്കോ ......
തിരിഞ്ഞ് നോക്കിയപ്പോ കണ്ടൻചിറ മുഹമ്മദ് കുട്ടിക്ക !
രാജ്യം വിട്ട് പോകുന്ന പുതി അതോടെ തീർന്നു.
     ഈന്തപ്പട്ട ൻറെ സൈദ് രാവിലെ തന്നെ കൊണ്ടുവന്നു. കുറ്റിപ്പുര റെഡി. ഞങ്ങൾ കടലക്കച്ചോടം ചെയ്തും കുറ്റിപ്പുരയിൽ കളിച്ചും ആ അവധിക്കാലം ആസ്വദിച്ചു.
✍🏼 MRC








No comments:

Post a Comment