Saturday, 30 March 2019

കടമ


കടമ
🌹🌹🌹🌹
ഒരു യാത്രക്കായി കാറിൽ കയറാൻ മുറ്റത്തേക്കിറങ്ങുകയായിരുന്നു നിയാസ്. അപ്പോഴതാ ഗേറ്റ് കടന്ന് മൂത്താപ്പാന്റെ മകൻ അബു കാക്ക വരുന്നു. പണം കടം ചോദിക്കാനാകും. രണ്ട് മാസം മുമ്പ് വാങ്ങിയ രണ്ടായിരം മടക്കി തന്നിട്ടില്ല.
'അസ്സലാമു അലൈകും രാവിലെ തന്നെ എങ്ങോട്ടാ. പിന്നെ, ചെറിയാനെ നാളെ മെഡി.കോളേജിൽ കാണിക്കണം നീ ഉണ്ടെങ്കിൽ ഒരു മൂവായിരം തരണം. പഴേതും കൂടി ഉടനെ മടക്കി തരാ..."
 രാവിലെ തന്നെ വല്യ ശല്യമായല്ലോ എന്ന് കരുതി കുറച്ച് ദേഷ്യത്തോടെ നിയാസിന്റെ മറുപടി:
"ഞാനൊരു വഴിക്കിറങ്ങിയതാ.. ഇപ്പോ ഒന്നുമില്ല, പഴയത് പിന്നെ തന്നാ മതി". മറുപടിക്ക് കാക്കാതെ അവൻ സ്പീഡിൽ കാറെടുത്തു പോയി .
വടകരക്കടുത്ത് കൂടെ ജോലി ചെയ്യുന്ന സുഹൃത്തിന്റെ മോളെ കല്യാണത്തിനാണ് പോകുന്നത്. വഴിയിൽ നിന്ന് റഷീദും മനോജും കേറാനുണ്ട്. എല്ലാരും റിയാദിൽ ഒരുമിച്ചാണ്.

കേറിയ ഉടനെ മനോജ് സംസാരം തുടങ്ങി. രാഷ്ട്രീയവും സാമൂഹ്യവും മറ്റുമായി മാനത്തിന്റെ ചോട്ടിലുള്ളതൊക്കെ അവന് വിഷയമാണ്. 'പറഞ്ഞ് പറഞ്ഞ് നാട്ടിലെ അവസ്ഥകളും പറഞ്ഞു 'തുടങ്ങി. "പാവങ്ങൾ ഇപ്പോഴും പാവങ്ങൾ തന്നെ. 
എന്നാലും നിങ്ങടെ ആളുകൾക്ക് ബുദ്ധിമുട്ടില്ല. കഷ്ടപ്പെടുന്നോരെ സഹായിക്കാൻ നിങ്ങളെ കഴിഞ്ഞിട്ടേയുള്ളൂ. ഞങ്ങടെ ആൾക്കാരെ കാര്യം പറയണ്ട. സ്വന്തം 'കാര്യം മാത്രം."
മനോജിന്റെ സംസാരം നിയാസിന്റെ മനസ്സിൽ തറച്ചു. രാവിലെ അബു കാക്ക പണം കടം 'ചോദിച്ചതും കൊടുക്കാതെ ദേഷ്യപ്പെട്ടു പോന്നതും മനസ്സിലെന്തോ ഒരു നീറ്റലായി അവന് തോന്നി. അബു കാക്ക ഗൾഫിൽ പോയിട്ട് പച്ച പിടിക്കാതെ തിരിച്ച് പോന്നതാണ്. ഇപ്പോൾ 'നാട്ടിൽ ചായക്കട നടത്തുന്നു. ഛെ! കൊടുക്കാമായിരുന്നു.

"പണ്ട് തിരുനബി സംഭാവന ചോദിച്ചപ്പോൾ ഖലീഫ അബൂബകർ സമ്പാദ്യം മുഴുവനും കൊടുത്ത ചരിത്രം നാലാം തരത്തിൽ പഠിച്ചിട്ടുണ്ട്. ആ പാരമ്പര്യമല്ലേ നിങ്ങൾക്ക്. പാവങ്ങളെ സഹായിക്കൽ ഒരു നിർബന്ധ കടമയാണല്ലോ മതത്തിൽ " മനോജ് സംസാരം തുടരുകയാണ്.
നിയാസിന് വളരെ കുറ്റബോധം തോന്നി. തന്റെ കടമ മറ്റൊരാളുടെ പക്കൽ നിന്ന് കേൾക്കേണ്ടി വരിക. അവൻ ഫോണെടുത്തു വീട്ടിലേക്ക് വിളിച്ചു. മോളാണ് ഫോണെടുത്തത്.
"നീ ഉമ്മാനോട് നമ്മുടെ അബു കാക്കാക്ക് ഒരു മുവായിരം രൂപ കൊണ്ട് പോയി കൊടുക്കാൻ പറയ്"
" ഉപ്പാ... അതിന് രാവിലെ അബു കാക്കാക്ക് ഞാൻ പൈസ കൊടുത്തല്ലോ " 
"നിനെക്കെവിടുന്നാ പൈസ കിട്ടിയത് ?
" നിങ്ങളെനിക്ക് സ്കൂളിൽ ടൂർ പോകാൻ തന്ന മുവായിരം ഞാൻ കൊടുത്തു. മുനീർ പാവമാ ഉപ്പാ... എന്റെ ക്ലാസ്സിലാ. കഴിഞ്ഞാഴ്ച അസംബ്ലില് അവൻ തല ചുറ്റി വീണു. ഡോക്ടർമാർ പറഞ്ഞത് അവന് വലിയ അസുഖാന്നാ ... ഓപറേഷന് വല്യ സംഖ്യാകും. നാളെ അവനെ അഡ്മിറ്റ് ചെയ്യും. ഞാൻ എന്റെ ക്ലാസ്സിലെ കുട്ടികൾക്കൊക്കെ വിളിച്ചു പറഞ്ഞു. ആരും ടൂർ പോണില്ല. എല്ലാ പൈസയും കൂടി കൂട്ടി നാളെ ഹെഡ്മാസ്റ്റർ അവന്റെ ഉപ്പാക്ക് കൊടുക്കും"

നിയാസിന് ഒരു വാക്ക് മറുപടി പോലും പറയാൻ കഴിഞ്ഞില്ല. അവനാകെ ചെറുതായപോലെ. കാറിൽ നിന്നും ചെക്ക് ബുക്കെടുത്ത് അബുവിന്റെ പേരെഴുതുമ്പോൾ അവന്റെ കണ്ണിലുരുണ്ടുകൂടിയ രണ്ട് തുള്ളിയുറ്റി ചെക്ക് ലീഫിലെ മഷി പരന്നത് അവനറിഞ്ഞില്ല.
🍀🍀🍀🍀🍀🍀
മുഹമ്മദ് കുട്ടി അരീക്കൻ

Tuesday, 26 March 2019

ഗുരുവോർമ്മ: രാജശേഖരൻ മാഷ്

K.M.H.S  സ്കൂളിൽ ദീർഘകാലം അധ്യാപകനായിരുന്ന രാജശേഖരൻ മാഷെ 'തത്തമ്മക്കൂട് ഗുരുവോർമ്മ' യിൽ അനുസ്മരിക്കുന്നു


ഗുരുവോർമ്മയിലേക്ക് സ്വാഗതം
~~~~~~~~~~~~~~~~~~~~
നാടിന് മറക്കാനാവാത്ത ഒരു അധ്യാപകനായിരുന്നു രാജശേഖരൻ മാഷ്.
തന്റെ ജീവിതത്തിന്റെ നല്ലൊരു പങ്കും ഒരു നാട്ടുകാരനെന്ന പോലെ നമ്മോടൊപ്പം ചെലവഴിച്ചു. കലാലയന്തരീക്ഷത്തിലെ പിരിമുറുക്കങ്ങളില്ലാത്തതായിരുന്നു മാഷിന്റെ പീരിയഡുകൾ. വർണ്ണചിത്രങ്ങൾക്ക് മുന്നിൽ വെച്ചാണ് അദ്ദേഹത്തെ നമ്മൾ അനുഭവിച്ചത്. റോസാ ദളങ്ങൾക്കും പച്ചില തണ്ടുകൾക്കും നിറം കൊടുത്ത് അദ്ദേഹത്തിന്റെ മുന്നിലേക്ക് നീട്ടുമ്പോൾ കിട്ടിയിരുന്ന  അംഗീകാരം ആർക്കും മറക്കാനാവില്ല. 

ചിത്രകല ജൻമ സിദ്ധമായ കഴിവാണെങ്കിലും നല്ല പ്രചോദനങ്ങൾ ആ കഴിവിനെ വളർത്തിയെടുക്കുന്നതിൽ വലിയ ഘടകമാണ്. പഴയ തലമുറയിൽ വളർന്ന് വന്ന കലാകാരൻമാർക്ക് രാജശേഖരൻ മാഷിനോട് തീർത്താൽ തീരാത്ത കടപ്പാടുണ്ടാവും. മിഴിവുള്ള ചിത്രങ്ങൾക്ക് നടുവിലും മുഴക്കമുള്ള ശബ്ദം കൊണ്ടാണ് അദ്ദേഹം നമ്മോട് സംവദിച്ചത്.വിദ്യാർത്ഥികളോടുള്ള അദ്ദേഹത്തിന്റെ സമീപനങ്ങളിൽ കാർക്കശ്യം ഒട്ടുമുണ്ടായിരുന്നില്ല. മിഴിവുള്ള ഒരു പിടി ചിത്രങ്ങളും അതിന് നേരെ നോക്കി പറഞ്ഞ നല്ല വാക്കുകളുമാണ് നമുക്ക് രാജശേഖരൻ മാഷ്. നമ്മുടെ കലാലയാന്തരീക്ഷത്തിന് മറക്കാനാവാത്ത അധ്യാപകരിലൊരാൾ. 
തന്റെ ആയുസ്സിന്റെ നല്ലൊരു പങ്കും അദ്ദേഹം ചെലവഴിച്ചത് ഈ നാട്ടിലാണ്. മാഷിന്റെ ഭാര്യ ശകുന്തള ടീച്ചറെയും നമുക്ക് മറക്കാനാവില്ല.  ആ അധ്യാപക കുടുംബത്തെ കുറിച്ചുള്ള നല്ല ഓർമ്മകൾക്ക് ഇടം നൽകുകയാണ് ഇന്ന് തത്തമ്മക്കൂട്.

രാജശേഖരൻ മാഷിന്റെ അയൽപക്കത്ത് ബാല്യം ചെലവഴിച്ച ശിഹാബ് നാലുപുരക്കൽ ആ ഓർമ്മകൾ പങ്ക് വെക്കും. എല്ലാ വായനക്കാരും മാഷിനെ കുറിച്ചുള്ള ഓർമ്മയുടെ വർണ്ണ ചിത്രങ്ങൾ പങ്ക് വെച്ച് ഇന്നത്തെ 'ഗുരുവോർമ്മ'യുടെ ഭാഗമാവണമെന്ന് അഭ്യാർത്ഥിക്കുന്നു,
----------------------
തത്തമ്മക്കൂട്
അഡ്മിൻ ഡെസ്ക്ക്




തത്തമ്മക്കൂട് സംഘടിപ്പിച്ച രാജശേഖരൻ മാഷ് അനുസ്മരണത്തിൽ നിന്നും :-

രാജശേഖരൻ മാഷ് 
നിറം മങ്ങാത്ത ഓർമ്മകൾ.
------------------------------
ഞങ്ങളുടെ   വീടിന്റെ അയൽവാസി ആയിരുന്നു മാഷ്. 
കുട്ടികാലം മുതൽ അവരുടെ വീട്ടുമുറ്റവും ഞങ്ങളുടെ കളിസ്ഥലമായതുകൊണ്ടുതന്നെ മറ്റൊരു വീടായി അവിടം തോന്നിയിട്ടേയില്ല.
 എന്നേക്കാൾ പ്രായം കൂടിയതും കുറഞ്ഞതുമായ മൂന്ന് മക്കളും മാഷിനും ടീച്ചർക്കും പുറമെ ടീച്ചറുടെ ജേഷ്ടsത്തിയും ജേഷ്ടത്തിയുടെ മകളും അടങ്ങിയ സന്തോഷം നിറഞ്ഞ വീട്,  പിന്നീടെപ്പോഴോ ഇവർ ഞങ്ങളുടെ വീട്ടിലെതന്നെ അംഗങ്ങളായി മാറി.
 പലപ്പോഴുംഭക്ഷണവും മാഷിന്റ വീട്ടിൽ നിന്നായി, പ്രവാസി ആവുന്നത് വരെ എല്ലാ ഓണത്തിനും മാഷിന്റ വിട്ടിൽ നിന്നല്ലാതെ ഭക്ഷണം കഴിച്ചിട്ടില്ല.
 മാഷിന്റെ കുട്ടികളുടെകളികളും  ഞങ്ങളോടൊപ്പം തന്നെയായിരുന്നു.

ഒരു അയൽവാസി എന്നതിലുപരി ഞങ്ങളിലൊരാളായി പലപ്പോഴും ഒരു  രക്ഷകർത്താവിന്റെ റോളിലും ഇടപെട്ടു.

 ഞങ്ങളുടെവലിയുമ്മ മരിച്ച് ഏഴാം നാളിൽ നടക്കുന്ന തഹ് ലീൽ നടക്കുന്ന ദിവസം എല്ലാ ദിവസവും എട്ട് മണിക്ക് മുമ്പ് ഭക്ഷണം കഴിക്കുന്ന മാഷോട് രാത്രി പത്തു മണിക്ക് ശേഷമുള്ള പരിപാടി പറയാതിരുന്നിട്ടുപോലും രാത്രി പതിനൊന്ന് മണിക്ക്എല്ലാം പര്യാവസാനിക്കുന്നത് വരെ ഞങ്ങളുടെ കൂടെ നിന്ന് എല്ലാ  കാര്യങ്ങളും നിയന്ത്രിച്ചു.
ഇന്നും ജീവസുറ്റ ഒരുപാട് ഓർമ്മകൾ മാഷെ ഓർക്കുമ്പോൾ ഉണ്ട്.    
വർഷങ്ങൾക്ക് മുമ്പ് സൗദി അറേബ്യയയിലേക്കുള്ള എന്റെ കന്നിയാത്രയിൽ ഒരു മണിക്കൂർ വൈകിവന്ന ബോംബെ ബസ്സ് വരുന്നത് വരെ കുളപ്പുറത്ത് കൂടെ നിന്ന് ധൈര്യവും പല വിലപെട്ട ഉപദേശവും തന്നാണ് മാഷ് മടങ്ങിയത്,

പിന്നീട് താമസം സ്വന്തം നാടായ തിരുവനന്തപുരത്തേക്ക് മാറിയപ്പോഴും ഹൃദ്യമായ ബന്ധത്തിന് ഒരിടിവും സംഭവിച്ചില്ല.

ഞങ്ങളുടെ കുടുംബത്തിലെ ചെറിയ സന്തോഷങ്ങളിൽപോലും ഞങ്ങളിലേറെ സന്തോഷിച്ചതും  മാഷാണന്ന് തോന്നിയിട്ടുണ്ട്. 

മാഷ് നമ്മളിൽ നിന്ന് പിരിഞ്ഞ് പത്ത് വർഷങ്ങൾക്ക് ശേഷവുംആ  പഴയ ഓർമ്മകളോരോന്നും മനസ്സിൽ നിറഞ്ഞു നൊമ്പരപ്പെടുത്തുന്നു.
പ്രവാസിയായത് കൊണ്ട് അവസാനമായി ഒരു നോക്ക്കാണാൻ പോലും കഴിയാത്ത അവസ്ഥ ഒരു വല്ലാത്ത
കനലായി എരിയുന്നു.... 

ശിഹാബുദ്ദീൻ.നാലുപുരക്കൽ



ഗുരു ഓർമ്മ
--------------
    രാജാ രവിവർമ്മയെ കൊട്ടാരത്തിന്റെ ചുവരുകളിൽ കരിക്കട്ട കൊണ്ട് ചിത്രങ്ങൾ വരക്കാൻ അനുവദിച്ചത് പോലെ, എൻറെ വീട്ടിലെ ചുവരുകളിലും കരിക്കട്ട കൊണ്ടെങ്കിലും ചിത്രം വരക്കാൻ എന്നെ അനുവദിച്ചിരുന്നെങ്കിൽ ഞാനിന്ന് പിക്കാസോ യോ, ലിയനാർഡോ ഡാവിഞ്ചിയോ, സാൽവഡോർ ഡാ ലിയോ, എം എഫ് ഹുസൈനോ, രാജശേഖരൻമാഷോ ആകുമായിരുന്നു!
 അഞ്ചാം ക്ലാസ്സുമുതൽ ഒമ്പതാം ക്ലാസ്സുവരെ മാഷിന്റെ ശിക്ഷണത്തിൽ ചിത്രകല അഭ്യസിക്കാൻ കഴിഞ്ഞു. മാഷിൻറെ ശിക്ഷണം എന്നിൽ വളരെയധികം സ്വാധീനം ചെലുത്തിയിരുന്നു. മാഷ് വരക്കുന്ന ഓരോ ചിത്രങ്ങളും ശ്രദ്ധയോടെ വീക്ഷിച്ച് വരക്കുമായിരുന്നു. മാഷിന്റെ ക്ലാസ്സിൽ മാഷിനിഷ്ടപ്പെട്ട കുട്ടികളിലൊരാളാകാൻ എനിക്ക് കഴിഞ്ഞിരുന്നു. ചിത്രകലക്ക് പുറമെ രാജശേഖരൻ മാഷ് നല്ലൊരു കണക്കദ്ധ്യാപകൻ കൂടിയായിരുന്നു. ഘനഗംഭീരമായ ശബ്ദം മാഷിനെ മറ്റദ്ധ്യാപകരിൽ നിന്നും വ്യത്യസ്ഥനാക്കിയിരുന്നു. അത് കൊണ്ട് തന്നെയാവണം മാഷിനെ കുട്ടികൾക്കൊക്കെ പേടിയായിരുന്നു. 

പത്താം ക്ലാസ്സിൽ ചിത്രകലയില്ലാത്തത് എന്നെ ഏറെ വേദനിപ്പിച്ചു. ചിത്രകലയെ ഇക്കാലയളവിൽ അങ്ങേയറ്റം ഇഷ്ടപ്പെട്ടു പോയിരുന്നു. ഒപ്പം മാഷിനെയും .
സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ ശേഷം ചിത്രകല യോടുള്ള എൻറെ താൽപര്യം കാരണം, ആട്ടക്കോളി മുഹമ്മദ്‌ സാഹിബ് എന്നെ മദ്രാസ്സിലെ ചിത്രകുള്ളൻ ചിത്തിര വിദ്യാലയത്തിൽ ആറ് മാസത്തെ കോഴ്സിന് എന്നെ കൊണ്ടുപോയി ചേർത്തിരുന്നു.

നിറങ്ങളുടെ ലോകത്ത് പാറിപ്പറന്നിരുന്ന കാലത്ത് എവിടെ വെച്ച് മാഷ് കണ്ടാലും ജോലിയുടെ കാര്യങ്ങളൊക്കെ ചോദിച്ചറിയാറുണ്ടായിരുന്നു.
സ്കൂൾ പഠനം കഴിഞ്ഞിട്ടു തന്നെ ഏതാണ്ട് 39 വർഷത്തോളമായി. എന്നിട്ടും മാഷിനെ ഇന്നലെ കണ്ടതുപോലെ ഓർക്കാൻ കഴിയുന്നു!
അതു തന്നെയാണ് യഥാർത്ഥ ഗുരുശിഷ്യബന്ധം...
രാജശേഖരൻ മാഷിന് ആദരാഞ്ജലികൾ അർപ്പിച്ച് കൊണ്ട് ......
--------------------------------
എം ആർ സി അബ്ദുറഹ്മാൻ



അധ്യാപനത്തേക്കാളുപരി അന്നം തന്ന മാഷും കുടുമ്പവും
----------------------------------------
കൂട്ടിലെ പല തത്തകൾക്കും ചിത്രകലയെ കുറിച്ചും ക്ലാസ്സ് അനുഭവങ്ങളെ കുറിച്ചും ഓർമിച്ചെടുക്കാനുണ്ടാവുമ്പോൾ അയൽവാസികളായ ഞങ്ങൾക്ക് പറയാനുണ്ടാവുക തിർത്തും വ്യത്ഥ്യസ്ഥമായ അനുഭവകഥകളായിരിക്കും. സ്ക്കൂളിൽ മാഷ് ചിത്രകലാ അധ്യാപകൻ എന്നതിലുപരി വർഷത്തിന്റെ തുടക്കത്തിൽ പുതിയ പാഠപുസ്തകത്തിന്റെ ചാർജ്ജും വഹിച്ചിരുന്നല്ലൊ പഴയ പുസ്തകം വാങ്ങിച്ച് ഒപ്പിച്ച് പഠിക്കാൻ വന്നിരുന്ന ഞങ്ങൾക്ക് ചിത്രകലയോട് പേരിന്ന് പോലും ഒട്ടും താൽപര്യം ഇല്ലാത്ത ഞങ്ങൾക്ക്  മാഷ് ടീച്ചർ കുടുമ്പത്തിനോട് തിർത്താൽ തീരാത്ത കടപാടാണ് ഉള്ളത്. 

അരപട്ടിണിയിലും ദാരിദ്ര്യ ത്തിലും ആയിരുന്ന ഞങ്ങളുടെ ബാല്യം ചായയും എന്തെങ്കിലും കഴിച്ച് മദ്റസ്സയിൽ പോയി തിരിച്ച് വന്ന് സ്ക്കൂളിലേക്ക് പോകാനുള്ള ഇടവേളയിൽ ഉച്ചക്കത്തെ കഞ്ഞിയിൽ നിന്നും അൽപ്പം "വറ്റ് "ഇട്ട് ബാക്കി കഞ്ഞി വെള്ളം ഒഴിച്ച് പ്രസിദ്ധമായ പഴം കഞ്ഞിയായിരുന്നു ചിലപ്പോൾ കിട്ടിയിരുന്നത് അതും കിട്ടാത്ത എത്രയോ ദിനങ്ങൾ ആ സമയത്തായിരിക്കും മാഷുടെ വീട്ടിൽ നിന്നും ടീച്ചറുടെ ജേഷ്ട്ടത്തിയുടെ വിളി എടാ ഹബീബെ ദോശ വേണോടെയ് എന്തായാലും വാങ്ങുമെന്നും കഴിക്കുമെന്നും അറിയാം എന്നാലും അങ്ങിനെ ഒരു ചോദ്യമാണ് ചിലപ്പോൾ ദോശയാകാം ഇഡ്ഡലി യാകാം സാമ്പാറും ചട്ട്ണിയും ഉണ്ടാകും അത് കിട്ടുമ്പോൾ ഞങ്ങളുടെ സന്തോഷം ഇവിടെ അക്ഷരങ്ങൾക്ക തീതമാണ്.  പലപ്പോഴും തോന്നീട്ടുണ്ട് ഞങ്ങൾക്കും കൂടി വേണ്ടിയിട്ടാണോ? ഇത്രയും ബാക്കിയാകാൻ മാത്രം കൂടുതൽ ഉണ്ടാക്കുന്നത് എന്ന് ഞങ്ങൾ മദ്റസ്സ വിട്ട് വരുന്ന സമയം ടീച്ചറും മാഷും മക്കളും സ്കൂളിൽ പോയിട്ടുണ്ടാവും പിന്നെ ടീച്ചറുടെ ചേച്ചി മാത്രമാണ് വീട്ടിൽ ഉണ്ടാവാറ് അവരുടെ അടുക്കള പണിയും അലക്കലും തൂക്കലും കഴിഞ്ഞാൽ പിന്നെ നമ്മുടെ വീടായിരുന്നു ടീച്ചറും മാഷും മക്കളും വൈകുന്നേരം സ്ക്കൂൾ വിട് വരുന്നത് വരെ അഭയം ഞങ്ങളും മാഷ് വീട്ട് കാരും തമ്മിലുള്ള സ്നേഹവും ബദ്ധവും ങ്ങിനെയായിരുന്നു എന്ന് വാക്കുകളിലോ അക്ഷരങ്ങളിലോ ഒതുക്കാൻ പ്രയാസമാണ്.

ഒരു ചക്ക ഇട്ടാൽ ഞങ്ങൾ മൂന്ന് കഷ്ണമാക്കി ഒന്ന് തറവാട്ടി (എളാപ്പ ) ലേക്കും ഒന്ന് ടീച്ചർക്കും ഒന്ന് നമുക്കും അതായിരുന്നു ആ ബദ്ധത്തിന്റെ ഊഷ്മളത  ആ സ്നേഹത്തിന്റെ സൗഹാർദ്ദത്തിന്റെ ഇതളുകൾ പൊഴിക്കാൻ തുടങ്ങിയാൽ എങ്ങിനെ അവസാനിപ്പിക്കാൻ കഴിയും എന്നത് പ്രയാസമായിരിക്കും
തളിപ്പറമ്പിൽ അലൂമനി കച്ചവടത്തിന് പോയ ഉപ്പ കാശ് അയക്കാൻ വൈകുമ്പോൾ ശനിയാഴ്ച കഴിഞ്ഞാൽ ഈ ആഴ്ച്ചത്തെ റേഷൻ കിട്ടില്ലല്ലൊ എന്ന് മനസ്സിലാക്കി" മാഷ് "പാത്തുട്ടി ഉമ്മാഈ ആഴ്ച്ചത്തെ റേഷൻ മേടിച്ചിട്ടില്ലല്ലൊ ടീച്ചറുടെ അടുത്ത് നിന്ന് പൈസ വാങ്ങി റേഷൻ വാങ്ങിച്ചോളീ ഉപ്പ വന്നിട്ട് തിരിച്ച് തന്നാൽ മതി എന്ന് പറയുന്ന മാഷ് ഇത് പല ആവർത്തി തുടരുന്ന കാരണം മടിച്ച് മടിച്ച് നിൽക്കുന്ന ഉമ്മാന്റെ കയ്യിലേക്ക് ചോദിക്കാതെ തന്നെ പൈസയുമായി വരുന്ന ടീച്ചറെ കാണുമ്പോഴാണ് ഇത് പറഞ്ഞ് ഏൽപ്പിച്ചാണ് മാഷ് അങ്ങാടിയിൽ പോയത് എന്ന് നമ്മൾ അറിയുന്നത് അങ്ങിനെത്തെ നിഷ്ക്കളങ്ക സ്നേഹത്തിന്റെ നിരവധി ഏടുകൾ അയവിറക്കാനുണ്ട് എങ്ങിനെ എഴുതി പരിസമാപ്തി കുറിക്കും എന്ന് ഭീതി ഉള്ളത് കൊണ്ട് മാത്രം തൽക്കാലം നിർത്തുകയാണ്.

ഞങ്ങൾക്ക് ഓർമ്മ വെച്ച അന്ന് മുതലെ ടീച്ചറും മാഷും ഞങ്ങളുടെ അയൽപക്കത്തുണ്ട് ഏകദേശം 30-35 വർഷം നമ്മുടെ നാട്ടിൽ ഉണ്ടായിരിന്നു എന്നാണ് എന്റെ ഒരു നിഗമനം തിരുവനന്തപുരത്തിന്റെ രണ്ട് ഭാഗത്ത് നിന്ന് വന്ന് ഒരാൾ ഒളകരയിലും മറ്റയാൾ പുത്തൂർ പള്ളിക്കലും ജോലിയിരിക്കെ കല്യാണത്തിന് ശേഷം രണ്ട് പേരും കുറ്റൂരിലേക്ക് ട്രാൻസ്ഫർ ആയതിന് ശേഷമാണ് കുറഞ്ഞ കാലം കോർട്ടേഴ്‌സിൽ താമസിച്ചതിന് ശേഷം നമ്മുടെ അയൽപക്കത്ത് സ്വന്തമായി സ്ഥലം വാങ്ങിച്ച് വീട് വെച്ച് താമസമാക്കുന്നത് മക്കളുണ്ടായതും അവർ പഠിച്ചതും ജോലിക്കാരായതും ഒക്കെ നമ്മുടെ നാട്ടിൽ വെച്ച് തന്നെ മൂത്ത മകളെ കല്യണം കഴിച്ചത് വരെ നമ്മുടെ വീട്ടിൽ വെച്ചാണ്,  അവർ തൃശ്ശൂരിൽ ഭർത്താവൊന്നിച്ച് അധ്യാപികയായി ജോലി ചെയ്യുന്നു, രണ്ടാമത്തെ മകൾ തിരുവനന്തപുരത്ത് Air force School ൽ ടീച്ചറാണ് അവരുടെ ഭർത്താവ് എയർഫോഴ്സിൽ ഉദ്യോഗസ്ഥ്ൻ, മൂന്നാമത്തെത് മകൻ ഫാമിലി യോടെ ദുബായിൽ printing മേഘല തിരഞ്ഞെടുത്തിരിക്കുന്നു. ഒരു നിമിത്തമെന്നോണം ടീച്ചറും മാഷും താമസിച്ചിരുന്ന വീടും സ്ഥലവും ഞാൻ വിലക്ക് വാങ്ങി   അവർ റിട്ടയർ ആയി നാട്ടിൽ വീട് വെച്ച് സെറ്റിലായി     വളരെ കുറഞ്ഞ കാലമേ മാഷ്ക്ക് പുതിയ വീട്ടിൽ താമസിക്കാനായുള്ളൂ വിശ്രമജീവിതം ആസ്വധിക്കാനുള്ള സൗഭാഗ്യം ലഭിക്കും മുമ്പേ ദൈവം തമ്പുരാൻ ആ സ്നേഹപൂമരത്തെ ഞങളിൽ നിന്നും അടർത്തികളഞ്ഞു സുകൃതങ്ങൾ കാരുണ്യമായി പൈയ്തിറങ്ങട്ടെയെന്നും മോക്ഷം ലഭിക്കട്ടെ എന്നും പ്രാർത്ഥിക്കാം   ടീച്ചർ ഇപ്പോൾ ഒറ്റക്ക് തിരുവനന്തപുരത്തെ വീട്ടിൽ ആയയോടപ്പം താമസം ഞങ്ങൾ പലകുറി പോയിട്ടുണ്ട് പലപ്പോഴും വിളിക്കാറുണ്ട് മക്കളുമായുള്ള സാഹോദര്യബദ്ധം ഇന്നും നിലനിർത്തുന്നു.
ലേഘനത്തിന്റെ തുടക്കത്തിൽ പരാമർശിച്ച ടീച്ചറുടെ ജേഷ്ട്ടത്തി ഞങ്ങളെല്ലാവരും സ്നേ ഹത്തോടെ ചേച്ചി എന്ന് വിളിക്കുന്ന ആ അമ്മയും രണ്ട് ദിവസം മുമ്പ് (24.3 2019) ഈ ലോകത്തോട് വിട പറഞ്ഞു
-------------------------------
ഹബീബുല്ല നാലുപുരക്കൽ




ഒരിക്കലും മറക്കാത്ത ഒരു അടിപിടി
÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷
രാജശേഖരൻ മാഷെ കുറിച്ചു പറയുമ്പോൾ മറക്കാത്ത ഒരു അനുഭവം ഉണ്ടെനിക്ക്. ഒമ്പതാം ക്ലാസ്സിൽ പഠിക്കുന്ന കാലം, അധ്യാപകൻ ഇല്ലാത്ത പിരിയഡ് പുറകിലിരിക്കുന്ന സുഹൃത്തുമായി ഉണ്ടായ കശപിശ അടിപിടിയിൽ കലാശിച്ചു. രണ്ടാളും ബെഞ്ചിനും ടെസ്കിനും ഇടയിൽ ആയതിനാൽ അടി കൈകൊണ്ട് മാത്രമായിരുന്നു. അപ്പുറത്തും ഇപ്പുറത്തും മറ്റുള്ളവർ ഇരിക്കുന്നതിനാൽ കൈവീശി മാത്രമേ അടി സാധ്യമായിരുന്നുള്ളൂ. റോഡിനോട് ചാരിയുള്ള ക്ലാസ് റൂമിൽ രാജശേഖരൻ മാഷ് ഉണ്ടായിരുന്നു, ദൂരെ നിന്നും എതിർ വശത്തെ അര മതിലുള്ള ക്ലാസ് റൂമിൽ നടക്കുന്ന അടിപിടി അദ്ദേഹം കണ്ടു. ഇത് ശ്രദ്ധയിൽപ്പെട്ട ഉടനെ അദ്ദേഹം ധൃതഗതിയിൽ ഞങ്ങളുടെ ക്ലാസിലേക്ക് വന്നു. സ്വന്തം മക്കൾ അടിപിടി കൂടുന്നത് പോലെ വളരെ വൈകാരികമായി വഴക്ക് പറയുകയാണ് ചെയ്തത് ആദ്യം,  ഇങ്ങനെയൊക്കെ അടിക്കാൻ പാടുണ്ടോ എന്ന് പറയുകയും അടിപിടി കണ്ടുനിന്ന ക്ലാസിലുള്ള മറ്റു വിദ്യാർത്ഥികളെയും ശകാരിച്ചു. കയ്യിൽ ഒരു ചെറിയ വടി ഉണ്ടായിരുന്നെങ്കിലും നിങ്ങൾക്ക് രണ്ടുപേർക്കും ഇത് മതിയാകില്ല എന്ന് അദ്ദേഹത്തിന് ബോധ്യമുള്ളതുകൊണ്ട് ഞങ്ങളെ അദ്ദേഹം ഹെഡ്മാസ്റ്റർ രാജഗോപാലൻ മാഷിൻറെ അടുത്തേക്ക് കൊണ്ട് പോവുകയാണുണ്ടായത്. ഹെഡ്മാസ്റ്ററുടെ അടുത്തു എത്തുംവരെ  അദ്ദേഹത്തിൻറെ ഇരുവശത്തുമുള്ള ഞങ്ങളെ ഗുണദോഷിച്ചു കൊണ്ടിരുന്നു, വളരെ വികാരഭരിതമായിട്ടാണ് അദ്ദേഹം വിഷയം ഹെഡ്മാസ്റ്ററുടെ മുമ്പിൽ അവതരിപ്പിച്ചത്. വളരെ സാകൂതം കേട്ട ഹെഡ്മാസ്റ്റർ ഞങ്ങളെ രണ്ടു പേരെയും വിളിച്ച് വിഷയം ചോദിച്ചു. രാജശേഖരൻ മാഷ് അദ്ദേഹത്തിന് ക്ലാസിലേക്ക് പോവുകയും ചെയ്തു.

ഈ വിഷയം രണ്ട് അധ്യാപകരും കൈകാര്യം ചെയ്തത് വളരെയധികം അത്ഭുതപ്പെടുത്തുകയും ഇന്നും മറക്കാനാവാത്തതും ആണ്.

രാജശേഖരൻ മാസ്റ്റർ സ്വന്തം മക്കളോട് എന്നപോലെ വളരെ വൈകാരികമായി സമീപിക്കുകയും ഗുണദോഷിക്കുകയും ഇനി ആവർത്തിക്കരുത് താക്കീത് നൽകുകയും ചെയ്തു. അദ്ദേഹം ഓടി വന്നതും മുഖഭാവത്തിൽ ഉള്ള വിഷമവും അദ്ദേഹത്തിന്റെ ശബ്ദത്തിൻറെ ഒരിക്കലും കേൾക്കാത്ത ടോണും ജീവിതത്തിൽ പലപ്പോഴും ചിന്തകളിലൂടെ കയറിയിറങ്ങി പോയിട്ടുള്ള ഒന്നാണ്. 

വയറുനിറച്ച് അടി പ്രതീക്ഷിച്ച് ഏത് ശിക്ഷയും ഏറ്റുവാങ്ങാൻ തയ്യാറായി നിൽക്കുന്ന ഞങ്ങളോട് ഹെഡ്മാസ്റ്റർ അദ്ദേഹത്തിൻറെ ഓഫീസിൻറെ പുറത്ത് വാതിലിന് ഇരുവശത്തുമായി  നിർത്തുകയാണ് ഉണ്ടായത്. ഒരടി പോലും കിട്ടിയില്ലെങ്കിലും അരമണിക്കൂറോളം വാശിയിൽ മസിൽ പിടിച്ച് നിന്ന ഞങ്ങൾ കീഴടങ്ങേണ്ടിവന്നു. വാശി കുറഞ്ഞതോടെ പരസ്പരം സംസാരിക്കേണ്ടിയും, അടിപിടി മറന്നു പഴയ സൗഹൃദത്തിലേക്ക് തിരിച്ചു പോകേണ്ടിയും വന്നു. മുക്കാൽ മണിക്കൂറിനുള്ളിൽ അടിപിടി കൂടിയ രണ്ടുപേർ തോളിൽ കയ്യിട്ടു ക്ലാസിലേക്ക് തിരിച്ചു വരുന്ന കാഴ്ചയാണ് സഹപാഠികൾ കാണുന്നത്. മനശാസ്ത്രപരമായി വിഷയത്തെ സമീപിച്ച രാജഗോപാലൻ മാസ്റ്റർ അന്ന് ഞങ്ങളെ ഞെട്ടിച്ചു കളഞ്ഞു.... ഒപ്പം കിട്ടിയ സമ്മാനം ആഘോഷിക്കാൻ പാകത്തിൽ കാത്തുനിന്ന സഹപാഠികൾ നിരാശരാകേണ്ടിയും. ഓർമ്മകളിൽ ഇന്നും ഈ അധ്യാപകർ വഴികാട്ടികളായി നിലകൊള്ളുന്നു.

രാജ ശേഖരൻ മാഷിന് നിത്യ ശാന്തി നേരുന്നു.
-------------------------------
മുസ്തഫ ശറഫുദ്ധീൻ അരീക്കൻ



എന്റെ പ്രിയ ഗുരു..
------------------
കലാലയ ജീവിതത്തിൽ എന്നും ഓർമ്മിക്കുന്ന നാമമാണു രാജശേഖരൻ മാഷ്.
എന്റെ കലാവാസനകളെ നിറഞ്ഞു പ്രോൽസാഹിപ്പിച്ച ഒരാൾ.
ഗൗരവക്കാരെനെന്നു തോന്നുമെങ്കിലും മനസ്സിൽ നിറയെ സ്നേഹം മാത്രമായിരുന്നു അദ്ദേഹത്തിനു.

മാഷെ ഓർക്കുമ്പോൾ വർഷങ്ങൾക്ക് മുന്നെ നടന്ന ഒരു ശാസ്ത്ര മേളയാണു ഓർമ്മ വരുന്നത്. അന്ന് അവിടെ (പഴയ ലൈബ്രറി റൂമിൽ) ഒരു ദിനോസറിനെ നിർമ്മിച്ചു വെച്ചിരുന്നു.

അത് അദ്ദേഹത്തിന്റെ മേൽനോട്ടത്തിലായിരുന്നു എന്നാണു എന്റെ ഓർമ്മ.
----------------------------
മുസ്തഫ കെ. സി 



പുസ്തകവും നിറവും കൊണ്ട് വരാത്തവർ നിൽക്വാ.... 
ഉച്ചത്തിലുള്ള ആ സ്വരം ഇന്നും കാതുകളിൽ മുഴങ്ങുന്നു
വരക്കാൻ ഇഷ്ടമുള്ളത് കൊണ്ട് മാഷെ ക്ലാസുകൾ എനിക്ക് കൗതുകമായിരുന്നു.
ഒരു വൃത്തം വരച്ച് മുകളിലും താഴെയും അൽപം മായ്ച് ഒന്ന് വളച്ച് വരച്ച് ആപ്പിൾ വരച്ചതും ദീർഘവൃത്തത്തിന്ന് താഴെ ഒരു വശത്ത് ചെരിച്ച് മാമ്പഴം വരച്ചതും ,ചെമ്പരത്തിയും ഇലകളും.... ... പിന്നെ പലതരം നിറങ്ങളും. 

ഇന്നും മനോമുകുരത്തിൽ തെളിയുന്നു, ആ നിറങ്ങളിലൂടെയാണ് നാം മാഷിനെ ഓർക്കുന്നതും.

ഇന്നത്തെ ഓർമ പുതുക്കലിൽ മാഷെ ക്കുറിച്ച് കൂടുതൽ വിശേ ങ്ങൾ അറിയാൻ കഴിയുമെന്ന പ്രതീക്ഷിക്കാം
-------------------------------
മൊയ്‌ദീൻ കുട്ടി അരീക്കൻ



മാഷെ ഓർക്കൂമ്പോൾ
എനിക്കോർമ വരുന്നത്.
സാറിന്റെ ഒരു സ്ഥിരം ഡയലോഗാണ്.😃

നിറം. 
പെനസിൽ.
ബുക്ക്
എന്നിവ
കൊണ്ട് വരാത്തവർ

എഴുന്നേറ്റ് നിൽക്കുക.
--------------
ഹനീഫ പി. കെ.



രാജശേഖരൻ മാഷെ ക്കുറിച്ച് ഒരുപാട് ഒർമ്മകളുമായി കൂട്ടിൽ വന്നവർക്കെല്ലാം അഭിനന്ദനങ്ങൾ നേരുന്നു. Upയിലും Hs ലും ഞാനും അദ്ദേഹത്തിന്റെ ശിഷ്യനായിരുന്നു. അന്ന് സ്ക്കൂൾ മേനേജരായിരുന്ന KP മൊയ്തീൻ കുട്ടി ഹാജിയുടെ മാഷ് വരച്ച ഒരു ചിത്രം ഇന്നും ഓഫീസ്സിലെ ചുമരിലുണ്ടാകും. ഇന്നും ഞാനോർക്കുന്നു. അത്രക്കും കഴിവുറ്റതായിരുന്നു അദ്ദേഹത്തിന്റെ രചന. നർമ്മസല്ലാപത്തിലൂടെ സഹപ്രവർത്തകരെയും വിദ്യാർത്ഥികളെയും നാട്ടുകാരെയും ആകർഷിച്ച ഒരു വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു മാഷ്.
--------------------------------
മമ്മുദു അരീക്കൻ 


#*#*#*#*#*#*#*#*#*#*#*#*#*#*#*#*

Monday, 25 March 2019

🏃🏼🏃🏼🏃🏼നസീറിന്റെ വികൃതി🏃🏼🏃🏼🏃🏼


മാനോ... ഡാ ... മാനോ.. ആ....എന്തെമ്മാ.... 
എത്ത  അനക്ക് ഔട പണി.. 
ഒന്ന്ബഡ ബന്ന... 
ഈ കാക്കച്ചിന ഒന്ന് നോക്കെ...
എപ്പോ നോക്യാലും ആ റേഡിയാമ്മൽ കളിച്ചോ അത് കേടന്നാൽ കാക്ക ബെരുമ്പ നല്ലോം കിട്ടും അനക്ക്..  
മുറ്റത്ത്‌ വിരിച്ച കൈതോലപ്പായയിൽ ചിക്കിയിട്ട അരിയിൽ പരതിക്കൊണ്ട് നബീസുമ്മ അകത്തേക്ക് വിളിച്ചുപറഞ്ഞു. 
നസീർ അനുസരണയുള്ള കൂട്ടത്തിലാണ്.   
  ഇടക്കൊക്കെ ചില കുരുത്തക്കേടുകളുണ്ടെങ്കിലും ഉമ്മയെ ഏറെ സ്നേഹിക്കുന്ന കുട്ടിയാ.. ഉമ്മക്കും നസിമോനോട്‌ വല്യ സ്നേഹാ.. രണ്ട് പേരോടും ഉപ്പാക് കലിപ്പും നസീറിന്റെ ചില കുസൃതികൾ ഉപ്പാന്റെ കലിപ്പ് കൂട്ടും അന്ന് നല്ലോണം തല്ലും കിട്ടും അപ്പോഴൊക്കെ അത് കണ്ട് ഇന്റെ കൂട്ടിന ഇങ്ങക്ക് കണ്ടൂട.
കിട്ടി കിട്ടി കുട്ടി.. 
 വാക്കുകൾ മുറിഞ് നബീസുമ്മ തേങ്ങും..
 മോനെ പിടിച്ചുമാറ്റി സ്നേഹത്തോടെ ശകാരിക്കും  എന്നാലും അവൻ ഉപ്പയുടെയും നല്ല കുട്ടിയാണ്.
 പഠിത്തത്തിൽ മിടുക്കനായ അവൻ എന്തെങ്കിലും കയ്യിൽ കിട്ടിയാൽ അതൊന്ന് പോസ്റ്റ്മോർട്ടം ചെയ്യൽ അവന്റെ വികൃതിയിൽ പെട്ടതാണ്.  
അതിൽ അവൻ മിടുക്കനാ... 
നബീസുമ്മ അപ്പുറത്തെ പറങ്കിമാവിന്റെ ചോട്ടിൽ നേരത്തെ കൂട്ടി വെച്ച വെറക് ചുള്ളികളുമായി വരുമ്പോൾ അവൻ ഉമ്മരത്തെ   തിണ്ണയിൽ റേഡിയോയിൽ പാട്ടും കേട്ടിരുന്ന് ചെരിപ്പ് കൊണ്ട് ചക്രം ഉണ്ടാക്കുന്ന തിരക്കിലാണ്. 
 വിറകുമായി വരുന്ന ഉമ്മയെ കണ്ട് നസീർ ചോദിച്ചു.  
 കാക്കഎപ്പളാബെരമ്മാ... 
എത്തിനാ അത് കേടട്ത്തനാ..
ഇജ്ജ് ആ ബാർത്ത ബെചോക ആ ചൊളകം കേക്ക്ണ നേരം..
 അതും പറഞ്ഞ് നബീസുമ്മ.. അടുക്കളയിലേക്ക് പോയി..
 സമയം അസർ ബാങ്ക് വിളിച്ചു.,
 വരുമ്പോൾ ചായയും അരിവറുത്തതും തേങ്ങയുമാണ് നാസറിൻ ഇഷ്ട്ടം.
 (നസീറിന്റെ കാക്ക)
പത്തിരിചട്ടിയിൽ ഇട്ട അരി ഇളക്കിക്കൊണ്ട് നബീസുമ്മ അടുക്കളയിൽ നിന്ന് നസീറിനെ വിളിച്ചു.
പലകുറി വിളിച്ചിട്ടും അവന്റെ മറുപടി ഒന്നും കേൾക്കുന്നില്ല..
 പെട്ടെന്ന് നബീസുമ്മ അടുപ്പ് കുത്തിക്കെടുത്തി. കോലായിലൂടെ തായെരീക്ക് ചെന്ന് നോക്കി.. 
ഈ ചെർക്കൻ എങ്ങാട്ടെ പോയി. 
നബീസുമ്മ മുറ്റത്തെക്കിറങ്ങി..
 കൊയ് കോ...യി.. പണ്ടാറക്കോയി.. കോയ്‌.. ചിക്കിയിട്ട അരിയിൽ കൊത്തിപ്പെറുക്കുന്ന കോഴിയെ ആട്ടിയപ്പോൾ  അപ്പുറത്തെ തൊടിയിൽ ചിക്കിയിട്ട തുണിഎടുക്കുന്ന കദീജത്ത നബീസുമ്മയോട് ചോദിച്ചു. 
എന്താ താത്ത നസിമോൻന്ന് ഇങ്ങട്ട് കണ്ടീല.
 കദീസാ..ഞാൻപ്പോ. അന്നോട് ചോയ്ച്ചാൻ ബരേന്  ഇന്റെ ചേർക്കൻ ഇണ്ട ഔഡാന്ന്.. ഇല്ല്യ ഇബട്ക്ക് ബന്ന്ട്ട് ഇല്ല്യല്ലോ.... 
അവരുടെ മറുവടിക്ക്.. നബീസുമ്മ ഏ.... എന്നൊരു മറുവടി നൽകി അരിയുടെ തുണി നാല് മൂലയും കൂട്ടിപിടിച്ചു ഒരു കിഴിയാക്കി പായയും മടക്കി അകത്തെക്ക് പോയി. 
അപ്പോൾ നേരം വെയിൽ പോയി മാനം പ്രകൃതിക്ക് തണൽ വിരിച്ചിരുന്നു..
 നബീസുമ്മക്ക് അപ്പോഴും മനസ്സിൽ മോനെ കാണാത്ത വിഷമം അലട്ടി.
 പുറത്തെക്ക് പോകുമ്പോൾ പറഞ്ഞിട്ടാണല്ലോ അവൻ പോവാർ.
 നസീറേ...നസീർ ഇത്തവണ വിളികേട്ടു..
 ഉമ്മദെഷ്യത്തിലാണെന്ന് മനസ്സിലായ അവൻ റേഡിയോ വേഗം മറച്ചുവെച്ച് കയ്യിലുള്ള കത്തിപ്പീലി മറക്കാൻ ശ്രമിക്കുമ്പോൾ ഉമ്മ വാതിൽ തുറന്ന് അകത്തെക്ക് വന്നു.
 എത്ത അനക്ക് ഇവടെ പണി.. 
ഒത്തുല്യമ്മ.. ഉമ്മ അവന്റെ കയ്യിലുള്ള കത്തിപ്പീലി വാങ്ങി ആ റേഡിയ ഓടെ... ന്റെ റബ്ബേ.. ആ കാഴ്ച്ച കണ്ട് നബീസുമ്മ നെഞ്ചത്ത് കൈ വെച്ച് പറഞ്ഞു.. കാക്ക ഇപ്പൊ വരും അത് ഓൻ ബെച്ചോടുത്ത് കൊണ്ടേയ്‌ ബെച്ചാള.. ഞാനെത്തും കാട്ടീറ്റില്ല്യ.. നോകീട്ടൊള്ളു. 
ഇന്റെ അസർപ്പോ പോകും അന്റെ ബർത്തനം കേട്ട്ന്നാൽ നബീസുമ്മ മഞ്ചമ്മൽ ഉണ്ടായിരുന്ന കിണ്ടിയുമായി കിണറ്റിങ്ങലേക്ക് നടന്നു..
 നസീർ എടുത്തതുപോലെ ഒരു വിധത്തിൽ ഫിറ്റ്‌ ചെയ്ത് എടുത്ത ഇടത്തിൽ കൊണ്ട് വെച്ച് ഓൺ ചെയ്ത് നോക്കി. മിണ്ടുന്നില്ല. ഒന്ന് തട്ടി നോക്കി. എന്നിട്ട് അവൻ ഇക്ക വരുമ്പോഴുണ്ടാകുന്ന ഗുലുമാൽ ആലോചിച് ആകെ ബേജാറിലായി.
 നാസർ പണി കഴിഞ്ഞ് വന്നാൽ പിന്നെ റേഡിയോ ആണവന്റെ കൂട്ട്. ഉമ്മ നിസ്കാരം കഴിഞ്ഞ് നസീറിനെ തിരക്കി അവൻ നാസറിന്റെ അടിയിൽ നിന്ന് രക്ഷപെടാൻ വേണ്ടി വേഗം പോയി ഉറങ്ങുകയാണ്.
 നബീസുമ്മ അവനെ വിളിച്ചു അപ്പോഴാണ് നാസറിന്റെ വിളികേട്ടത്. ഇമ്മാ...ദാ.. ഇത് പൊരിച്ചാളി. നീറീനാണ്. ഇതിനൊക്കെ ഒരുപാട് കായ് ആവൂലെ കുട്ട്യേ ആ മത്തി മാങ്യാ പോരേന. മീനുമായി അടുക്കളയിലേക്ക് പോയ നബീസുമ്മ മോനെ വിളിച്ചു. ന്നാ ഈ ചായ കുട്ചിട്ട് പൊയ്ക്കോ...
 നാസറിന്റെ ഇഷ്ട വിഭവം മുന്നിൽ എടുത്ത് വെച്ച് ഉമ്മ മീനുമായി മുറിക്കാൻ കൊട്ടത്തളത്തിലേക്ക് പോയി. 
ചായകുടിച്ചിരിക്കുമ്പോൾ അവന്റെ മനസ്സിലേക്ക് ഓടി ഓർമയെത്തി. ഇന്ന് ഞായറാഴ്ച യാണല്ലോ. സിനിമ ശബ്ദരേക ഉള്ള ദിവസം. അതിന് മുമ്പൊരു നാടകവും. അവൻ വേഗത്തിൽ ചായ കുടിച് റൂമിലേക്ക് പോയ്‌ റെഡിയായോ എടുത്തു...ഓൺ ചെയ്തു... അവന്റെ ഉള്ളിലെ ആശ നിരാശയായതിന്റെ  ദേഷ്യം ഒരു വലിയ ശബ്ദമായ്  വീടിന്റെ അകത്തളത്തിൽ നിന്ന് നബീസുമ്മയുടെ ശ്രവണ പദത്തിലേക്ക് ആഞ്ഞടിച്ചു.. മ്മാ.....
 നബീസുമമ്മ  കയ്യിലുള്ള കത്തി മീൻപാത്രത്തിലിട്ട് അകത്തേക്കോടി........🏃🏼🏃🏼🏃🏼
തീർന്നു.....✍🏻 
 അവിടെ പിന്നെന്ത്‌ സംഭവിച്ചു എന്നറിയില്ല.... 😂
--------------------------
മുജീബ് കെ സി

KLL-7344 ഇന്നും ഓർമയിൽ ഓടുന്ന വണ്ടി


🚛🚛🚛87/88
    പടിഞ്ഞാർ മാനം ചുവന്നു തുടങ്ങുന്നുണ്ട്. സൂര്യന്റെ വിടവാങ്ങലിന്റെ സങ്കടം കൊണ്ടാവും പകലിന്റെ മുഖഭാവവും മാറാൻ തുടങ്ങി. റോഡിന്റെ ഇരുവശവും ഉള്ള തണൽ മരചില്ലകൾ ഇളം തെന്നലിന് താളത്തിൽ നിന്ന് കിണുങ്ങുന്നുണ്ട്..  ചീനിമരകൊമ്പിലെ കാക്കക്കിളിക്കൂട്ടിൽ നിന്ന് കരയുന്ന കുഞ്ഞിന് തീറ്റയുമായെത്തിയ അമ്മക്കിളിയെനോക്കി അട്ടിയിട്ട മരത്തടിയിൽ  ഇരിക്കുന്ന എന്നെ ആരോ വിളിച്ചതു പോലെ തോന്നി.. അപ്പോഴാണ് അങ്ങകലെ  ആകാശ ഉയരങ്ങളിലൂടെ ഒരു  മത്സര പ്രതീതി നൽകി പറന്നകലുന്ന അരയന്ന കൂട്ടങ്ങളുടെ മനോഹര കാഴ്ച ഞാൻ കണ്ടത്,  കൂടണയാൻ പോവുന്ന ആ അരയന്നങ്ങളെ  നോക്കി ഇരിക്കുന്ന എന്റെ ശ്രദ്ധ പെട്ടെന്ന് വിളിവന്ന ദിശയിലേക്ക് തിരിഞ്ഞു . ഗുരുജിയാണ് വിളിച്ചതെന്ന് മനസ്സിലായി.  മുഹമ്മദ്ക്ക എന്റെ ഗുരുജി (ഡ്രൈവിങ്) ഇന്നെന്താണാവോ പ്ലാൻ മനസ്സിൽ വെറുതെ പറഞ്ഞു. മുഹമ്മദ്‌ക വിളിച്ചാൽ എനിക്ക് മറു ചോദ്യമില്ല എന്താണേലും  അനുസരിക്കുക. അതാണ് പതിവ്.. എന്റെ വീട്ടുകാർക്കും  വീട്ടിലെത്താൻ വൈകിയാൽ മുഹമ്മദ്‌ കാകന്റെ വണ്ടിയിൽ പോയതായിരുന്നു എന്ന് പറഞ്ഞാൽ പിന്നെ ശകാരമോ  ചോദ്യമോ ഇല്ല..  

ഞാൻ അവരുടെ അടുത്തേക്ക് നടന്നടുത്തു വാ പോകാം.. ഞാനും ഗുരുജിയും വണ്ടിയിൽ കയറി. ഗുരുജി ഹീറ്റർ ബട്ടനിൽ വിരൽ അമർത്തി. നിമിഷങ്ങൾക്ക് ശേഷം ഞങ്ങളുട വണ്ടി ഒന്ന് തലകുലുക്കി യാത്രക്ക് സമ്മതമാണെന്ന മട്ടിൽ സ്റ്റാർട്ടായി.. മറ്റഡോർ 305 പുറമെ കാണാൻ പ്രൌഡി കുറവാണെങ്കിലും അകമേ ഹൃദയം ശുദ്ധമായിരുന്നു.. യാത്ര തുടങ്ങുകയായി. വണ്ടി മുന്നോട്ട് നീങ്ങുമ്പോൾ ഗുരുജി പറഞ്ഞു നമ്മൾ തൃശൂരിലേകാണ് പോകുന്നത് തിരിച്ചെത്താൻ വൈകും. വണ്ടി പോകുന്നത് കൊണ്ടോട്ടി റൂട്ടിൽ ഗുരുജി പറയുന്നത് തൃശൂരിലേക്ക്.. ഞാൻ ഒന്നും മിണ്ടിയില്ല ഇനി തമാശയാണെങ്കിലോ.. വണ്ടി അല്പം മുന്നോട്ട് നീങ്യപ്പോൾ ഗുരുജി ചോദിച്ചു.   വീട്ടിൽ പറയണ്ടേ.. അവർ നിന്നെ  തിരയില്ലേ.  ഗുരുജിയുടെ ആ ചോദ്യത്തിൻ ഇല്ല എന്ന് മറുവടി നൽകി. അപ്പൊ പിന്നെ എന്താ അന്വേഷിക്കാത്തത് എന്നായി അടുത്ത ചോദ്യം.  വീട്ടിൽ എത്താൻ വൈകിയാൽ അവർകറിയാം നിങ്ങളുടെ കൂടെയാവും എന്ന്. അത് കൊണ്ട് പ്രശ്നമൊന്നും ഇല്ല.     അതിൽ ഗുരുജി സംതൃപ്തനായി. പകലിന്റെ ചിരി മാഞ്ഞു മുഖം കറുത്ത്‌ തുടങ്ങി. ഞങ്ങളുടെ വണ്ടി അടക്കി വെച്ച വാഴക്കുല കൂട്ടത്തിന്റെ അരികിൽ ചേർത്ത് നിർത്തി.. മിനിട്ട്കൾ കൊണ്ട് വണ്ടി ലോഡ് ചെയ്ത് തൃശൂരിലേകുള്ള യാത്ര തുടർന്നു. 

ഇതിന് മുമ്പൊരിക്കലും ദൂരയാത്ര പോയിട്ടില്ല ആ സന്തോഷവും ഉള്ളിലുണ്ട്. കൊല മുതലാളിയും ഗുരുജിയും (മുഹമ്മദ്‌ ക) ഓരോ വർത്തമാനങ്ങൾ പറഞ്ഞുകൊണ്ട് യാത്ര തുടരുകയാണ് ഞാൻ ഡോർഅരികിൽ ചേർന്നിരുന്ന്  ഓടുന്ന വണ്ടിയെയും സംസാരിക്കുന്ന ഗുരുജിയെയും ശ്രദ്ധിക്കാതെ  കാണാകാഴ്ചകൾ കാണാൻ ശ്രദ്ധ മുഴുവൻ പുറത്തെക്ക് ആയിരുന്നു.. കാറ്റിനു അല്പം തണുപ്പുണ്ട്.. ഗുരുജി യാത്രക്ക് കുറച്ച വേഗതകൂട്ടി.. കുറെ ദൂരം പോയി പുറം കാഴ്ച മങ്ങിതുടങ്ങി എന്റെ മുഖത്ത്‌  വന്നടിക്കുന്ന കുളിർ കാറ്റ് എന്റെ കൺപീലികളെ തലോടികൊണ്ടിരുന്നു. വണ്ടിക്ക് ലൈറ്റ് തെളിഞ്ഞു.. കാഴ്ചകൾക്ക് പകലിന്റെ തിളക്കമില്ല.. കുറച്ചുകൂടി മുന്നോട്ട് പോയി ഗുരുജി ഒരു ഡീസൽ പമ്പിന്റെ അടുത്തേക്ക് കൊണ്ട് നിർത്തി ഇറങ്ങി ബില്ലെടുക്കാൻ ഓഫീസിലേക്ക് എന്നെ പറഞ്ഞയച്ചു.. ഡീസലടിച് തൊട്ടടുത്ത തട്ടുകടയിൽ നിന്ന് തൊട്ടാൽ പൊള്ളുന്ന ഓരോ കട്ടനും കുടിച് യാത്ര വീണ്ടും തുടർന്നു. !!

ഏകദേശം എവിടെ എത്തി എന്നൊരു പിടിത്തവും ഇല്ല വണ്ടി പായുകയാണ്..😂 ഗുരുജിയുടെ ചുണ്ടിൽ നിന്ന് നീറുന്ന ബീഡിക്കുറ്റിയിലേക്ക് നോക്കി ഞാൻ ചോദിച്ചു നേരം ഇപ്പൊ എത്രയായി. ഗുരുജി ചുണ്ടിലിരുന്നെരിയുന്ന ബീഡിക്കുറ്റി എടുത്ത് പുറത്തേക്കെറിഞ്ഞു.     എന്നിട്ട് പറഞ്ഞു. ഇശാ ബാങ്ക് കൊടുത്തിട്ടുണ്ടാകും. കൃത്യമായി പറയാൻ വാച്ചില്ലായിരുന്നു മൂന്നു പേരുടെ കയ്യിലും.     വിജനമായ റോഡിലൂടെയാണ് ഇപ്പോൾ വണ്ടി പോയിക്കൊണ്ടിരിക്കുന്നത്. വണ്ടിയുടെ വേഗത പിന്നെയും കുറഞ് വന്നു. ഗുരുജി  അടുത്ത ബീഡിക്ക് തീ കൊളുത്താൻ തീപ്പെട്ടി എടുത്തു പലവട്ടം ഉരസിയപ്പോൾ ഒരുവട്ടം കത്തിയ കൊള്ളി ബീഡിക്ക് തീ പിടിപ്പിച്ചു. പതുക്കെ പോയിരുന്ന വണ്ടി കുതിക്കാൻ തുടങ്ങി.. പ്രക്രതിയെ തഴുകി  പുറത്തുനിന്ന് വരുന്ന കാറ്റിന്റെ മൂളലും എഞ്ചിൻ ബോണ്ടിന്റെ വിടവിലൂടെവരുന്ന ചൂട് കാറ്റിന്റെ ശല്യപ്പെടുത്തലും ഗുരുജിയുടെ ബീഡിയുടെ പുകയും ഒരു വല്ലാത്ത സുഖം. യാത്ര ആനന്ദകരം.. അനുഭവിച്ചല്ലേ പറ്റൂ.. തൃശൂർ കാണാനല്ലേ...  കൂരിരുട്ടിന്റെ ക്രൂരമായ നോട്ടം ചുറ്റുനിന്നും എന്നെ പേടിപ്പെടുത്തി ഇടവിട്ടുവരുന്ന അണ്ണാച്ചി ലോറിയുടെ ലൈറ്റ് കാണുമ്പോൾ ഗുരുജി വേഗത കുറയ്ക്കും പൊതുവെ ഗുരുജി പതുക്കെ പോക്കിന്റെ ആളാണ്.. അത് കൊണ്ട് ആവാം അധികമൊന്നും അപകട കഥ ഗുരുജി പറഞ്ഞു കേട്ടിട്ടില്ല. നല്ല ക്ഷമാശീലനും അധ്വാനിയും സുമുഖനുമായ ഗുരുജി ചില സമയം വലിയ ദേഷ്യക്കാരനും ആണ്.. ചിരിയാണെങ്കിൽ ഗുരുജിയെ ഒന്നുകൂടി സുന്ദരനാകും.. വണ്ടി കുറച് തിരക്കുള്ള റോട്ടിലൂടെയാണ് ഇപ്പൊ പോയിക്കൊണ്ടിരിക്കുന്നത്. കൊല മുതലാളി തോളിലുള്ള മുണ്ടെടുത്തു തലയിൽ കെട്ടി.. അൽപനേരത്തെ മുന്നോട്ടുള്ള യാത്രയിൽ റോഡരികിൽ ഉടനീളം വാഴക്കുലയുമായി വന്ന വണ്ടികൾ കുറച്ചപുറത്തെ ഒരു കടക്കു മുമ്പിൽ ഗുരുജി വണ്ടി നിർത്തി.. 

മുതലാളി ഇറങ്ങി ഞാൻ വണ്ടിയിലേക് തന്നെ കേറി ഗുരുജി ഒരു ചിരി എന്നിട്ട് ഒരു ചോദ്യം നീ തൃശൂർ കണ്ടോന്ന്.. അപ്പൊ പള്ള പയ്ച്ചിട്ട് എന്തൊക്കെയോ പറയാൻ തോന്നി. ഗുരുജിയോട് അങ്ങിനെ പറയാൻ കഴിയില്ലല്ലോ.. മിനിറ്റുകൾ കഴിഞ്ഞു മുതലാളിയും തൊഴിലാളികളും വന്നു.. പെട്ടെന്ന് വണ്ടി കാലിയാകാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.. ഞാനവിടെ ഒക്കെ ഒന്ന് നടന്നു നോക്കി കുറച്ചപ്പുറത്തെ ഇരുട്ടിന്റെ മറവിലേക്ക് മാറിനിന്നു ചുറ്റും ഒന്ന് കണ്ണോടിച്ചു ആരും വരുന്നില്ല എന്നുറപ്പു വരുത്തി.. ഹൗ... എന്തോരാശ്വാസം ..ഇനി എന്തെങ്കിലും കഴിച്ചാല് കയ്യിലാണെങ്കിൽ അഞ്ചു പൈസയും ഇല്ല എന്തൊക്കെയോ സ്വയം പറഞ്ഞ് തല ചൊറിഞ് ഗുരുജിയോട് അഞ്ചു രൂപ വാങ്ങാൻ തീരുമാനിച്ചു വണ്ടിയുടെ  അടുത്തെത്തി. മുതലാളിയും ഗുരുജിയും കാര്യമായ എന്തോ സംഭാഷണത്തിലാണ്. ഞാൻ അല്പം മാറി വണ്ടിയിൽനിന്ന് കുല ഇറക്കുന്ന മല്ലന്മാരെ നോക്കി നിൽക്കെ പിറകിൽ വന്നൊരാൾ തട്ടി ഞാൻ തിരിഞ്ഞു നോക്കി ഒരു കറുത്ത മനുഷ്യൻ ആ വേഷം കണ്ടപ്പോൾ അവിടെ ജോലി ചെയ്യുന്ന ആളാണെന്നു മനസ്സിലായി അയാൾ എവിടുന്ന് വന്നു പേരും വിവരവും എല്ലാം ചോദിച്ചു. ഞാൻ മെല്ലെ ഗുരുജിയുടെ അടുത്തേക്ക് നടക്കാൻ തുടങ്ങുമ്പോൾ അയാളുടെ  കയ്യിലുണ്ടായിരുന്ന സഞ്ചിയിൽ നിന്ന് രണ്ട് പഴുത്ത പഴം എനിക്ക് നേരെ നീട്ടി ആദ്യം നിരസിച്ചെങ്കിലും പിന്നെ സ്വീകരിച്ചു. വിശപ്പുണ്ടായിരുന്നു ഫ്രീയാണെന്നറിഞ്ഞപ്പോൾ പിന്നൊന്നും ചിന്തിച്ചില്ല. ആ മനുഷ്യൻ പിന്നെ ദൂരെ ഇരുട്ടിലേക്ക് മറയും വരെ ഞാൻ നോക്കിനിന്നു ഞാൻ അതിൽ നിന്നൊരുപഴം തോലുരിച്ചു കഴിക്കാൻ തുടങ്ങുമ്പോൾ ഗുരുജിപിന്നിൽ നിന്നും ചോദിച്ചു. 

എന്താ.... എന്തെങ്കിലും കഴിക്കണ്ടേ.. ഗുരുജിയുടെ ആ ചോദ്യത്തിന് വേണ്ടി കാതോർക്കാൻ തുടങ്ങിയിട്ട് മണിക്കൂർ ആയി ആവണം. ഞാൻ ഒരു താഴ്മയോടെയാണ് അത് പറഞ്ഞത്. ഇപ്പൊ കഴിയും പോകുന്ന വഴിയിൽ നിർത്തി എന്തെങ്കിലും കഴിച്ചിട്ട് പോവാം.. അപ്പൊ ഒരു പഴം മതി മറ്റേത് പിന്നെ കഴിക്കാം ഞാനത് വണ്ടിയുടെ രണ്ട് സീറ്റിന്റെ ഇടയിലുള്ള മരപ്പെട്ടിയിൽ കൊണ്ട് വെച്ച് ഗുരുജിയോട് ചോദിച്ചു. ഇതാ..... തൃശൂർ.. എന്റെ ചോദ്യം കേട്ട കൊല മുതലാളി അല്ല ഇത് തൃശൂരിന്റെ മാർക്കറ്റ്.. അങ്ങാടിയിൽ ഇപ്പൊ ആരും ഉണ്ടാവൂല.  വാ നമുക്കെന്തെങ്കിലും കഴിക്കണം  ഇവന്റെ കണ്ണൊക്കെ ചെറുതാകുന്നുണ്ട്.. ഗുരുജിയോടാണ് ചേട്ടൻ പറഞ്ഞത്.  അത് ഒന്ന് മുഖം കഴുകിയാൽ ശെരിയാകും. എന്നും പറഞ്ഞ് ഗുരുജി വണ്ടിയിൽ കേറി നീ ഉറങ്ങും എന്ന് പറഞ്ഞ് എന്നെ നടുവിൽ ഇരുത്തി. ഇനി തിരിച്ചുള്ള യാത്രയാണ്.   ഞങ്ങളുടെ വണ്ടി തിരിച്ചു അല്പം മുന്നോട്ട് നീങ്ങിയപ്പോൾ കണ്ട തട്ട് കടയുടെ കുറച്ചപ്പുറത് ഞങ്ങളുടെ വണ്ടി നിർത്തി ഞങ്ങൾ ആ പട്രോൾമാക്സ്ന്റെ പ്രകാശം ലക്ഷ്യമാക്കി നടന്നു.. നാല് സ്റ്റൂളും ഒരു ബെഞ്ചും കുറെ ആളുകളും.    ചിലരൊക്കെ നിന്നും നടന്നും കഴിക്കുന്നുണ്ട് ഗുരുജി എന്റെ കയ്യിൽ ഒരു കപ്പ് തന്നു ആ ബക്കറ്റിൽ ഉണ്ട് വെള്ളം പോയ്‌ മുഖം ഒന്ന് കഴുകിക്കളെ അതും പറഞ്ഞ് ഗുരുജി ഇട്ട്ലി ഓർഡർ ചെയ്തു ഞാൻ തട്ടുകടയുടെ പരിസരവും ഇരുൾ മൂടിക്കിടക്കുന്ന വിജനതയിൽ നിന്ന് കേൾക്കുന്ന നായകളുടെ ഓരിയിടലുകളും ശ്രദ്ധിക്കുന്നതിനിടെ കയ്യിലുള്ള കപ്പ് മുക്കിയത് വേസ്റ്റ് വെള്ളത്തിന്റെ ബക്കറ്റിലായിരുന്നു . പറ്റിയ അമളി മറ്റാരും കാണ്ടിട്ടില്ലെന്ന് കരുതി ഞാൻ കപ്പവിടെ വെച്ച് അവിടെ നിന്നൊരു സ്റ്റീൽ ക്‌ളാസെടുത്തു.. വീണ്ടും മറ്റൊരു ബക്കറ്റിൽ നിറച്ചുവെച്ച വെള്ളം ഉപയോഗിച്ച് മുഖം കഴുകി വരുമ്പോൾ ഗുരുജി ഇതെല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു.. ഗുരുജി ആരോടും പറയില്ല എന്നെനിക്കുറപ്പുള്ളത് കൊണ്ട്  ഞാൻ ഒരു ചിരിയോടെ അടുത്തിരിക്കാൻ തുനിഞ്ഞപ്പോൾ ഗുരുജി ചിരിച്ചു കൊണ്ട് പറഞ്ഞു. ഞാൻ കണ്ടു ഞാനേ...... കണ്ടുള്ളൂ... ഞാൻ ചമ്മി നില്കുന്നത് കണ്ട ഗുരുജി ന്നാ അത് വാങ്ങി കഴിക്ക്... ചേട്ടൻ നീട്ടിയ ഇട്ടിലി പെട്ടെന്ന് വാങ്ങി ചട്ടിണിയിൽ കുത്തി കട്ടൻ ചായയും കൂട്ടി തട്ടി.... അപ്പോഴും സമയം എത്രയായെന്ന് ഒരു അറിവും ഇല്ല ഇനി സമയം അറിഞ്ഞിട്ടെന്തു കാര്യം... കഴിയാനുള്ളതൊക്കെ കഴിഞ്ഞു.. ഇനി ഒന്നുറങ്ങണം... ഈ പാതിരാവിൽ ഇനി എന്ത് കാണാൻ ഞാൻ എന്നോട് തന്നെ പറഞ്ഞ് സങ്കടം തീർത്തു..നടന്നു... നടത്തത്തിനിടെ ചേട്ടനും ഗുരുജിയും ബീഡിക്ക് തീ കൊടുത്തു.. നല്ല തണുത്ത കാറ്റ് വീശുന്നുണ്ട്. ആകാശം ശാന്തമാണ്.. പ്രകൃതി ഉറങ്ങുകയാണോ.എന്ന് തോന്നി  എവിടെയും ഒരു മൂകത ഒന്ന് തിരിഞ്ഞു നോക്കി ഇരുട്ടിനു നടുവിൽ തെളിയുന്ന പെട്രോൾ മാക്സിന്റെ വെളിച്ചത്തിൽ തെളിയുന്ന ആ തട്ടുകടയിലെ കഥ ഓർത് ഞാൻ ഉള്ളിൽ ഊറി ചിരിച്ചു.. നിമിഷങ്ങൾ കൊണ്ട് ഞങ്ങൾ നാട്ടിലേക്കുള്ള യാത്ര പുറപ്പെട്ടു... ആ യാത്ര പോലെ ഒരു യാത്ര പിന്നൊരിക്കലും പോയിട്ടില്ല...  ഇന്നും ഓർമയിൽ ഓടുന്നു ആ വണ്ടി.... മനസ്സിൽ  ഗുരുജിയും... സംഭവിച്ചതെല്ലാം നല്ലതിന്.. ഇനി സംഭവിക്കാനുള്ളതും നല്ലതിനാവട്ടെ......  ശുഭം..... 
-----------------------
മുജീബ് കെ സി

Friday, 22 March 2019

ഇണ്ണീൻ കാക്ക




ഇണ്ണീൻകാക്ക: ഓർമ്മയിലെ ചൂട്ടു വെളിച്ചങ്ങൾ
-------------------------------------------------------
പോക്കുവരവുകളുടെ കാലടയാളങ്ങളിൽ നിന്നാവും ഇടവഴികളുണ്ടായത്. ഒരു പാട് ഇടവഴികൾ നിറഞ്ഞൊരു പ്രദേശമായിരുന്നു നമ്മുടെ നാട്.  പാടത്തേക്ക് നീണ്ടിറങ്ങുന്ന ഈ വഴികളോരോന്നും നാടിന്റെ കാർഷിക ജീവിതത്തിന്റെ ഭാഗം കൂടിയായിരുന്നു. എന്റെ ബാല്യത്തിന്റെ ഓർമ്മകളിലിപ്പോഴും ഒരു കുണ്ടനിടവഴി നീണ്ടു നിവർന്ന് കിടക്കുന്നുണ്ട്. വീടിന്റെ പൂമുഖത്തിരുന്നാൽ അതു വഴി പോവുന്നവരെയെല്ലാം വ്യക്തമായി കാണാം. അക്കരെ ഭാഗത്തുള്ളവരുമായി ഇപ്പോഴത്തതിനേക്കാൾ അടുപ്പവും സമ്പർക്കവും അന്ന് നമുക്കുണ്ടായിരുന്നു. ഈ വഴിയോരങ്ങളിൽ നിഷ്കളങ്കമായ നാട്ടു സൗഹൃദങ്ങൾ പൂത്ത് നിന്നിരുന്നു. മലാരം കയറി വന്ന ആ വഴിപോക്കരുടെ മിണ്ടിപ്പറച്ചിലുകളിൽ നിന്നാണ് പല ജീവിതങ്ങളെയും അടുത്തറിഞ്ഞത്. അവരിൽ കർഷകരും കച്ചവടക്കാരും സ്കൂൾ കുട്ടികളും വഴിവാണിഭക്കാരുമുണ്ടായിരുന്നു.
രാത്രി കാലങ്ങളിൽ മിന്നി പോവുന്ന ചൂട്ടു വെളിച്ചങ്ങൾ കാണാം. ആ നടത്തത്തിന്റെ രീതി കണ്ടാൽ തന്നെ ആളെ തിരിച്ചറിയാനാവും. അത്രക്കും പരിചിതമായിരുന്നു ഈ വഴികളും വഴിപോക്കരും. 

ഇങ്ങനെയൊരു ചൂട്ടു വെളിച്ചത്തിലാണ് ഇണ്ണീൻ കാക്കയെ ആദ്യമായി കാണുന്നത്. എന്റെ വീടിന്റെ നേരക്കരെയായിരുന്നു അവരുടെ വീട്. അക്കരയും ഇക്കരയും ഒരു പോലെ സമ്പർക്കം പുലർത്തിയ കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. വളരെ അടുത്ത ചില ബന്ധുക്കൾ അവർക്ക് ഇവിടെ ഉണ്ട്.. അദ്ദേഹത്തിന്റെ ഉപ്പയുമായും എന്റെ വീടിന് നല്ല അടുപ്പമുണ്ടായിരുന്നു. അത് തറവാട് വീടുകൾ തമ്മിലുള്ള അയൽപക്കത്തിൽ നിന്നും തുടങ്ങിയതാണ്. 

ഇണ്ണീൻ കാക്ക ഒരു ഹോട്ടൽ വ്യാപാരിയായി പറമ്പ് കയറി വന്നതോടെ അദ്ദേഹവുമായി കൂടുതൽ അടുത്തിടപഴകാനായത്.ഏറെ ജനകീയമായിരുന്ന കുട്ട്യാലി കാക്കാന്റെ ഹോട്ടലിന്റെ പിന്തുടർച്ചയായിരുന്നു ഇണ്ണീൻ കാക്കാന്റേത്. കുട്ട്യാലി കാക്കയെ പോലെ തന്നെ സ്വന്തം കുടുംബാംഗങ്ങളെ ഇണ്ണീൻ കാക്കയും ഹോട്ടൽ വ്യാപാരത്തിന്റെ ഭാഗമാക്കി മാറ്റി. കൃത്രിമങ്ങളില്ലാത്ത തനി നാടൻ വിഭവങ്ങളായിരുന്നു ഈ ഹോട്ടലിന്റെ വ്യതിരക്തത. നമ്മുടെ പ്രദേശവുമായി അദേഹം കുറഞ്ഞ കാലം കൊണ്ട് തന്നെ അടുത്തിടപഴകി.
ഏത് പ്രായത്തിലുമുള്ള ആളുകളുമായും സൗഹൃദം പുലർത്തി. കുടുംബത്തോടൊപ്പം ഹോട്ടൽ തുറക്കാൻ പോവുന്നതും രാത്രി ഏറെ വൈകി കടയടച്ച് ചൂട്ട് മിന്നി തിരിച്ച് പോവുന്നതും ആദ്യകാലങ്ങളിലെ പതിവ് കാഴ്ചയായിരുന്നു. ഈ പോക്ക് വരവിന്റെ അസൗകര്യം തന്നെയാവും അദ്ദേഹത്തെ കുടുംബത്തോടൊപ്പം ഇവിടെ തന്നെ സ്ഥിരതാമസമാക്കാൻ പ്രേരിപ്പിച്ചതും. പിന്നീട് അദേഹത്തിന്റെ എല്ലാമെല്ലാം ഈ ഹോട്ടൽ തന്നെയായിരുന്നു. തൊഴിലാളികളും, സ്കൂൾ വിദ്യാർത്ഥികളും നാട്ടുകാരുമെല്ലാം ഒരു പോലെ ആശ്രയിച്ച ഈ ഹോട്ടൽ നല്ല നിലയിൽ തന്നെ വർഷങ്ങളോളം അദ്ദേഹത്തിന് നടത്തിക്കൊണ്ട് പോവാൻ സാധിച്ചു. ആസ്വദിച്ച് ഭക്ഷണം കഴിക്കാവുന്ന ഗൃഹാന്തരീക്ഷമായിരുന്നു ഈ ഹോട്ടലിന്. ചായ മക്കാനികൾ നാടിന്റെ പരിച്ഛേദമായി മാറിയ ഒരു കാലമുണ്ടായിരുന്നു. നാട്ടുവിശേഷങ്ങൾ പങ്ക് വെച്ചും ചായ മധുരങ്ങൾ പങ്കിട്ടുമാണ് അത്തരം സ്ഥാപനങ്ങൾ നിലനിന്നുപോന്നത്.  ആ കണ്ണിയിലെ അവസാനത്തെ സംരംഭമായിരുന്നു ഇണ്ണീൻ കാക്കാന്റെ ന്യൂ കേരള ഹോട്ടൽ

ഏറെ നിഷ്കളങ്കമായിരുന്നു അദ്ദേഹത്തിന്റെ മനസ്സ്. ആരെയും വെറുക്കാനറിയാത്ത മനുഷ്യൻ.. മധുരമൂറിയ വിഭവങ്ങൾ കൊണ്ടും
നല്ല വാക്കുകൾ പറഞ്ഞുമാണ് അദ്ദേഹം നമുക്കിടയിൽ ചെലവഴിച്ചത്. തന്റെ ആരോഗ്യം അനുവദിക്കും വരെ അത്യധ്വാനം ചെയ്താണ് അവർ കുടുംബത്തെ പോറ്റിയത്. രോഗം കാരണം തീരെ വയ്യാതായപ്പോൾ മാത്രമാണ് ആ ഹോട്ടലിന്റെ വാതിലുകൾ അടഞ്ഞുകിടന്നത്. കുറച്ച് കാലം രോഗിയായി കിടന്നു. മാരക രോഗമാണെന്നറിഞ്ഞിട്ടും മാനസികമായി അദ്ദേഹം തളർന്ന് പോയിരുന്നില്ല. പെൺമക്കളെയെല്ലാം നല്ല രീതിയിൽ കെട്ടിച്ച് അയക്കാൻ കഴിഞ്ഞതിന്റെ സന്തോഷം അദ്ദേഹം പലപ്പോഴും പങ്ക് വെക്കാറുണ്ടായിരുന്നു. വയലോരത്ത് പണി പൂർത്തിയായി വരുന്ന വീടിനെ കുറിച്ചും കണ്ടപ്പോഴെല്ലാം പറഞ്ഞ് കൊണ്ടിരുന്നു.  
മരിക്കുന്നതിന്റെ രണ്ട് ആഴ്ച മുമ്പ് പോയപ്പോഴും ആ സ്വപ്നഭവനം പൂർത്തിയാവുന്നതിന്റെ സന്തോഷം ആ മുഖത്ത് കണ്ടു. ശയ്യാവലംഭിയായിരുന്നെങ്കിലും അദ്ദേഹത്തിന്റെ വേർപാട് ഇത്ര പെട്ടൊന്ന് ഉണ്ടാകുമെന്ന് കരുതിയില്ല.  മനസ്സിന്റെ നൻമ കൊണ്ടും ഉള്ള് തുറന്ന വർത്തമാനങ്ങൾ പറഞ്ഞും ഈ നാടുമായി അടുത്തിടപഴകിയ ഇണ്ണീൻ കാക്കയുടെ വേർപാടോടെ തലമുറകളെ ചേർത്ത് നിറുത്തിയ ഒരു കണ്ണിയാണ് നമുക്ക് നഷ്ടമായത്.
അദ്ദേഹത്തിന്റെ പരലോക ജീവിതത്തിന്റെ നൻമക്കായി പ്രാർത്ഥനകൾ നേരുന്നു.
------------------------
സത്താർ കുറ്റൂർ




പ്രിയപ്പെട്ട മർഹും ഉണ്ണീൻകാക്കയെ പലരും അനുസ്മരിച്ചത് കണ്ടു
സാധാരണ കൂട്ടിലെ പരിപാടികൾ ആസ്വദിക്കാറേ ഉള്ളൂ. ഇടപെടൽ കുറവാണ്...
എന്നാൽ ഉണ്ണീൻ കാക്കയെ അനുസ്മരിക്കുമ്പോൾ നിർവികാരമായി നോക്കി നിൽക്കാൻ കഴിയില്ല.
കുറ്റൂരിലെ ദീർഘമായ സേവന കാലത്ത് ഏറ്റവും കൂടുതൽ അടുത്തിടപഴകിയവരിൽ പെട്ട ഒരു വെക്തിത്വമാണദ്ദേഹം
എന്റെ ഒരു കുടുംബവീടുപോലെയാണ് എനിക്ക് അനുഭവപ്പെട്ടിരുന്നത് 
പരസ്പര സ്നേഹ വർത്തമാനങ്ങളും തർക്കങ്ങളും തമാശകളും പങ്കുവെച്ചു
ദിവസം രണ്ടു നേരമെങ്കിലും അദ്ദേഹത്തിന്റെ ഹോട്ടലിൽ പോകാതിരിക്കില്ല - നമ്മുടെ വീട്ടിൽ നിന്ന് ഭക്ഷണം കഴിക്കുന്നത് പോലെയാണ് അനുഭവപ്പെട്ടിരുന്നത്.

പല രാത്രികളിലും വളരെ വൈകിയും എന്നെ കാത്ത് ഇരിക്കുമായിരുന്നു
സാധാരണ രാത്രി ഭക്ഷണം അദ്ദേഹം തെയ്യാറാക്കലില്ല. എന്നാൽ ഞങ്ങൾ (അൽഹുദ യിലെ ഉസ്താദുമാർ)ക്ക് വേണ്ടി പല ദിവസവും രാത്രി ഭക്ഷണം തെയ്യാറാക്കലുണ്ട്. വ്യാഴാഴ്ചകളിലൊക്കെ ഞാൻ മമ്പുറം സ്വലാതും കഴിഞ്ഞ് വളരെ വൈകി വന്നാലും എനിക്ക് ഭക്ഷണം നൽകിയിരുന്നു. സ്വന്തം മകനെപ്പോലെ കണ്ട് എന്ത് കാര്യവും തുറന്ന് പറയുമായിരുന്നു
കളങ്കമെന്തന്നറിയാത്ത പച്ചമനുഷ്യനായിരുന്നു അദ്ദേഹം. ഒരു പാട് ജീവിത പ്രയാസങ്ങൾക്കിടയിലും എല്ലാ സങ്കടങ്ങളും മനസ്സിലൊതുക്കി പുറമേ പുഞ്ചിരിച്ച് നമ്മെ അത്ഭുതപ്പെടുത്തി അദ്ദേഹം തികഞ്ഞവിശ്വാസിയായ അദ്ദേഹം തന്റെ പരാതീനധകൾ പറഞ്ഞു ആരുടെ മുമ്പിലും ചെറുതായില്ല. ഉള്ളതിൽ തൃപ്തിപ്പെട്ട് വിധിയെ പഴിക്കാതെ അന്തസ്സായി ജീവിച്ചു.
ഹോട്ടലിൽ പാചകവും വിതരണവും വൃത്തിയാക്കലും വെള്ളവും, വെറകും കൊണ്ട് വരലും എല്ലാം അധികവും അദ്ദേഹം തന്നെയാവും. എന്നാലും വൈകുന്നേരങ്ങളിൽ ശാന്തനായി പള്ളിയിൽ വരാനും നാട്ടിലെ കല്യാണങ്ങളിലും മരണവീടുകളിലും എത്തിപ്പെടാനും സമയം കണ്ടെത്തി. 
മത വിജ്ഞാന സദസ്സുകളും പ്രാർത്ഥനാ സദസ്സുകളിലും അദ്ദേഹം വളരെ താൽപര്യത്തോടെ പങ്കെടുത്തു.

വഴി പോക്ക രായ പലർക്കും ആശ്വാസവും വിശ്രമകേന്ദ്രവുമായിരുന്നു ന്യൂ കേരള കാലമെത്ര കഴിഞ്ഞാലും കുറ്റൂർ പ്രദേശം ഉണ്ണീൻകാക്കയെ ഓർക്കും
പകയും വിദ്വേശവുമില്ലാതെ സ്നേഹത്തോടെ പെരുമാറിയ ഉണ്ണീൻകാക്കയോട് കാരുണ്യവാനായ അല്ലാഹു അവന്റെ ദയയും കരുണയും നൽകി അനുഗ്രഹിക്കട്ടെ
ജീവിതത്തിൽ ലഭിക്കാതെ പോയ സുഖ സൗകര്യങ്ങൾക്ക് പകരം നാഥൻ സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ
അവരെയും നമ്മെയും ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടട്ടെآمين
---------------------------
അൻവർ റശീദ് ബാഖവി



ഉണ്ണീൻ കാക്ക - എളിമ ജീവിതത്തിന്റെ ഉത്തമ മാതൃക
~~~~~~~~~~~~
നമ്മളൊക്കെ മിക്കവാറും എളിമയോടെ ജീവിക്കുന്നവർ തന്നെയാണ്. പക്ഷേ, എത്രത്തോളം? നാം കൂട്ടുകാരോട് എളിമയോടെ പെരുമാറുന്നെങ്കിലും വീട്ടുകാരോട് അത്ര തന്നെ ഉണ്ടാവില്ല. സംസാരത്തിൽ മാന്യന്മാരാണെങ്കിലും പ്രവൃത്തിയിൽ അത്രത്തോളം കാണണമെന്നില്ല. എന്നാൽ നടത്തത്തിലും പെരുമാറ്റത്തിലും വീട്ടിലും നാട്ടിലും സംസാരത്തിലും വരെ എളിമ കാഴ്ചവെച്ച് നമുക്കെല്ലാം മാതൃകയായി ജീവിച്ച ഒരു പച്ച മനുഷ്യനായിരുന്നു ഉണ്ണീൻ കാക്ക. നാട്ടു സൗഹൃദങ്ങളുടെ കേന്ദ്രമായിരുന്ന ചായക്കടകളിൽ കുറ്റൂരിലെ അവസാന കണ്ണിയായിരുന്നു അദ്ദേഹത്തിന്റെ ഹോട്ടൽ. സുബ്ഹിക്ക് ശേഷം സജീവമാകുന്ന കടയിലേക്ക് കുറ്റൂര് അങ്ങാടിയിൽ നിന്നു വരെ രാവിലെ കാരണവന്മാരടക്കം ഒട്ടേറെ പേർ എത്തിയിരുന്നു. അലമാരിയിൽ നിറച്ചു വെച്ച ബന്നും നുറുക്കും ബിസ്കറ്റും ഈസികുക്കിൽ തിളപ്പിച്ച ചായയും ആ നീണ്ടു ശോഷിച്ച കൈവിരലുകളിൽ നിന്ന് പകരുമ്പോഴും വളരെ പതിഞ്ഞ സ്വരത്തിൽ അദ്ദേഹം നാട്ടുവർത്തമാനങ്ങളിൽ പങ്കുകൊണ്ടു. 

ഒരു വീടെന്ന സ്വപ്നം യാഥാർത്ഥ്യമാകും മുമ്പ് അദ്ദേഹം വിട പറഞ്ഞു. മൂത്ത മകന്റെ അസുഖവും അദ്ദേഹത്തെ വളരെ അസ്വസ്ഥനാക്കിയിരുന്നു. അസുഖം വന്നു കിടപ്പിലാക്കുന്നത് വരെ ചെറുതെങ്കിലും ഒരു ഏർപ്പാട് കൊണ്ടു നടക്കാൻ അദ്ദേഹത്തിനായി. ഭൂമിയെ പോലും നോവിക്കാതെ എളിമയോടെ നടന്നു ആരോടും പരിഭവം പറയാതെ കഴിഞ്ഞ് ലളിത ജീവിതത്തിന്റെ മഹനീയ മാതൃക കാണിച്ചു തന്ന് നമുക്ക് മുമ്പേ നടന്നു പോയ ഉണ്ണീൻ കാക്കയുടെ ബർസഖീ ജീവിതം സ്വർഗ്ഗീയമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.آمين
---------------------------
മുഹമ്മദ് കുട്ടി അരീക്കൻ



ജീവിതം  സമ്പന്നമാകാൻ ജനനം ശ്രേഷ്ഠമാകണമെന്നില്ല.
ജനിച്ച ഇടം പുൽകൂടാകാം മണിമാളികയാവാം ജന്മസ്ഥലത്തിന്റെ മാഹാത്മ്യം ആരെയും സവിശേഷ പ്രതിഭകൾ ആകിയിട്ടില്ല. എവിടെ ജനിച്ചു എന്നതിനേക്കാൾ എന്തിനു വേണ്ടി ജനിച്ചു എന്നതാണ് പ്രസക്തം. സ്വന്തം  
ചെയ്തികളാണു ജന്മതത്ത സാധൂകരിക്കുന്നത്.

ഉണ്ണീൻ കാക്ക പരിചയമില്ല സത്താർ കുറ്റൂരിന്റെ ഈ എഴുത്തിലൂടെ അറിഞ്ഞു. ശുദ്ധ ഹൃദയത്തിന്റെ അടയാളപ്പെടുത്തലുകൾ നടത്തി വിട പറഞ്ഞ അദ്ദേഹത്തിന് നാഥൻ സ്വർഗം നൽകി അനുഗ്രഹിക്കട്ടെ.آمين
--------------------------
ഷറഫു കണ്ണഞ്ചിറ 

Monday, 4 March 2019

അടിക്കുറിപ്പ് മത്സര വിജയി

തത്തമ്മക്കൂട് ഓൺലൈൻ കൂട്ടായ്മയുടെ ഫോട്ടോ പ്രദർശനത്തോടനുബന്ധിച്ച് നടന്ന അടിക്കുറിപ്പ് മത്സരത്തിൽ സമ്മാനർഹരായവർ



Sunday, 3 March 2019

ബഷീർ കാടേരിയുടെ ഫോട്ടോ പ്രദർശനത്തിൽ നിന്നും

തത്തമ്മക്കൂട് വാട്സാപ്പ് ഗ്രൂപ്പ് സംഘടിപ്പിച്ച  ബഷീർ കാടേരിയുടെ ഫോട്ടോ പ്രദർശനത്തിൽ നിന്നും


ഓർമയുടെ ഫ്രെയിമുകൾ



പ്രദർശനത്തിൽ നിന്നും തിരഞ്ഞെടുത്ത  ഏതാനും ചില ഫോട്ടോസ് :
-----------------------------------------------------------------
മണ്ണടിയുന്ന പൈതൃകത്തിന്റെ കാവലാൾ ......


ജനാദ്രിയ .....സാംസ്‌കാരിക ത്തനിമയുള്ള വട്ടപ്പാട്ട് ....



മമ്പുറപ്പൂ മഖാമിലെ ......


ഓ , കടലേ ... നീയാണ് ജീവൻ നൽകുന്നത് ....!!!



മുതലാളിയുടെ ചില്ലിക്കാശിന്....
ചില കാഴ്ചകൾ കയ്യൊപ്പുകളാണ്.അത് കഴിഞ്ഞ് പോയ കാലത്തെ ഓർമ്മപ്പെടുത്തലാണ്....

കടലിന്റെ മക്കൾ....
ചാകരയും കാത്ത്


ഓഖി : തീരമണയുമോ അച്ഛാ .....



മാധ്യമം പത്രം ഫോട്ടോഗ്രാഫി മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ചിത്രം....


നമ്മൾ കൊയ്യും വയലെല്ലാം നമ്മുടെതാകും പൈങ്കിളിയെ .....



Historical place Jeddah, Saudi Arabia.



ചകിരികൊണ്ടു ജീവിതം നെയ്യുന്നവർ ....



ജീവജലം തരുമോ ..? വേനൽ കനത്തതോടെ കിണറുകൾ വറ്റിവരണ്ടു., പാടത്തെ തോടുകളിൽനിന്ന് വെള്ളം ശേഖരിക്കാൻ വരുന്ന കുട്ടി.



പ്രളയകാലത്തു്



കൃഷിയിലെ നിറക്കാഴ്ചകള്......



വയൽ കിളികൾ വരവായി ........



സമർപ്പണം.... — feeling lucky at ഞമ്മളെ മലപ്പുറം.



നന്മയിലേക്ക്...
ഇറങ്ങി വരുന്ന പുലരികൾ...



പുഞ്ചപ്പാടത്തെ പൂങ്കുയിലേ ...
പുന്നാരപ്പാട്ടൊന്നു പാടാമോ ...
അക്കണ്ടം നട്ടു ഞാൻ ,ഇക്കണ്ടം നട്ടു ഞാൻ ,
മേലെ കണ്ടത്തിൽ ഞാറു നട്ടു ...
എന്നാലും തമ്പ്രാന് തീണ്ടലാണെ ......



പ്രപഞ്ചത്തിന്റെ സ്സ്നേഹത്തിലേക്ക് .....



ഒരു മഴപ്പക്ഷി നീ കൂട്ടിലെന്തേ.. ഒരു നിലാവോർത്തു കിടന്നിടുന്നു..
അരികിലായെത്തും മധുമാസത്തിൽ.. വിധുരമായെന്തെ കരഞ്ഞിടുന്നു.... Muralee Mohan


ദുഃഖഭാരം ......
രണ്ടറ്റം കൂട്ടിമുട്ടിക്കാൻ ഇടത്തട്ടുകാരാണ് ഏറെ പ്രയാസപ്പെടുന്നത് ....



ഇവിടെ കടലുമുണ്ട് ,ജീവിതവുമുണ്ട് ....


ജീവിതഭാരം ......
ഇരുളടഞ്ഞ രാവുകളെയും ,വെളിച്ചത്തിന്റെ പകലുകളെയും ചേർത്താണ് കാലം ദിവസങ്ങളെ മെന ഞെടുടുക്കുന്നത് ....



പോയ കാലം ......
പുതിയ കാലം........
ജോലി കഴിഞ്ഞ് മടങ്ങുന്ന ബംഗാളികളെ കൗതുകത്തോടെ നോക്കിയിരിക്കുന്ന old പുലികൾ..... ഒരു ഗ്രാമക്കാഴ്ച....



"തിരൂരങ്ങാടി വലിയപള്ളി " മമ്പുറത്ത് നിന്നുള്ള കാഴ്ച.... ഒരു നോമ്പുകാലത്താണ് ഈ ചിത്രം പകർത്തിയത്. — feeling happy.



"ഓരോ മനുഷ്യനും സ്വന്തം ആട്ടിൻ പറ്റത്തോട് ചുമതലകളുള്ള ഇടയനാണ് "നബിവചനം



ഓർമ്മകൾ മേയുന്നൊരിടം .....



ഈ മനോഹര തീരം ......
കാഴ്ചകൾ എന്നും വിസ്മയം തീർക്കുന്ന ദൃശ്യാനുഭവനമാണ് ......



കടലൂണ്ടി പുഴയോരം....
പുണ്യമതീ മമ്പുറം............
അലവീവൊലീ.... നിലാവേ....
അലങ്കാര തീ മധുവേ.......



സമകാലികം, സുന്ദരം....
ഒറ്റത്തെങ്ങിനായി ഞാനൊരുപാട് അലഞ്ഞിട്ടുണ്ട്



വെളിച്ചത്തെ.. മറഞ്ഞിരിക്കാനാവില്ല ...
സത്യം അതെവിടെയായാലും വെളിച്ചമായെത്തും



എടത്തോള ഭവനം .....



മമ്പുറപ്പൂമഖാമിലെ .......



കതിർ തിങ്ങിയ പാടത്തെ നെൽക്കതിരുകൾ വാടി വീഴുമ്പോഴും, മായാത്ത പുഞ്ചിരി....



Basheer Kaderi
October 15, 2018 · 
"വെളുപ്പിനും കറുപ്പിനും ഇടയ്ക്കു ഒരുപാട് വർണ്ണങ്ങൾ ഉണ്ട് "

കണ്ണുകളെ ജീവിത യാഥാർത്ഥ്യങ്ങളിലേക്ക് തുറന്നുവയ്ക്കുമ്പോൾ നമ്മളറിയും; സന്തോഷത്തിന്റെ വെന്മകൾക്കും ദു:ഖങ്ങളുടെ ഇരുളുകൾക്കും ഇടയിലാണ് മിഴിവാർന്ന വർണ്ണങ്ങളൊക്കെയും വഹിച്ച് ജീവിതനദി ഒഴുകുന്നതെന്ന്.

തിരുരങ്ങാടിയിലെ പാരീസ് കോർണറിലെ എന്റെ ചിത്രങ്ങളുടെ,കാഴ്ച... .....



അകമേ വെളിച്ചം....
ചുവരുകൾ എന്നും അകവും പുറവും സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു, 
എന്നാൽ ജാലകങ്ങൾക്ക് ആ വേർതിരിവില്ല! 
ജാലകങ്ങൾ, അകം പുറങ്ങളെ അതിന്റെ സഹജമായ പാരസ്പര്യങ്ങളോടെ ഇണങ്ങിച്ചേരാൻ അനുവദിച്ചുകൊണ്ട് നിലകൊള്ളുന്നു....

Location: ഞമ്മളെ, കോഴിക്കോട്.


കണ്ണിലെ വെളിച്ചം.. ഒരു... കവിതപോലെ ....

ജിദ്ദയിലെ ബാബ് മക്കയുടെ തെരുവിൽ നിന്നാണ് ഈ പൂച്ചക്കണ്ണുകളുള്ള യമനിലെ ആദിമ വിഭാഗമായ ബദു ഗോത്രത്തിൽ പെട്ട ഇവരുടെ ചിത്രം പകർത്താനായതു്, പിന്നീടൊരിക്കൽ സ്റ്റുഡിയോയിൽ വരികയും ഞങ്ങൾ ഒരുമിച്ചുള്ള ഫോട്ടോ എടുക്കുകയും ചെയ്തു .....



അന്താരാഷ്ട്ര റമദാൻ ഫോട്ടോഗ്രാഫി കോമ്പറ്റീഷനിലേക്കു തിരഞ്ഞെടുത്ത ചിത്രം



ചരിത്രത്തിന്റെ ചുവടുകൾ.....
Mishkal Mosque, Kuttichira, calicut.
യമനിലെ വ്യാപാര പ്രമുഖനും കപ്പൽ ഉടമയുമായ "നാ ഖുദാ മിസ് ഖാൽ " ആണ് ഈ പള്ളി നിർമ്മിച്ചത്. കോഴിക്കോടുമായി വ്യാപാര ബന്ധമുണ്ടായിരുന്ന അദ്ദേഹം 14-ാം നൂറ്റാണ്ടിൽ ആണ് ജീവിച്ചിരുന്നത്.ആ കാലഘട്ടത്തിൽ അദ്ദേഹം കോഴിക്കോട് വന്ന് താമസിച്ചിരുന്നു. അതാണ്ഇവിടെ പള്ളി നിർമ്മിക്കാൻ കാരണമായത്...

നോമ്പ് കാലത്താണ് ഈ ചിത്രം പകർത്തിയത്. — feeling nostalgic.



സന്തോഷത്തിന്റെ...
പ്രകാശം......

നോമ്പ് തുറക്കുന്നവർക്ക് രണ്ട് സന്തോഷമാണ്.... ഒന്ന്, നോമ്പ് തുറക്കുമ്പോഴുള്ള സന്തോഷം, രണ്ട്. അല്ലാഹുവിനെ കണ്ട് മുട്ടുമ്പോഴുള്ള സന്തോഷം....

















































----------------------
തത്തമ്മക്കൂട്
അഡ്മിൻ ഡെസ്ക്ക്