Tuesday, 16 August 2016

വർണ്ണങ്ങളുടെ രാജകുമാരൻ


~~~~~~~~~~~~~~~~~~
തത്തമ്മക്കൂടിന്റെ
 തുടക്കകാലത്ത്
 പോസ്റ്റർ ഡിസൈൻ 
ചെയ്യാൻ ആരെങ്കിലും 
ഒരാൾ മുന്നോട്ട് വരുമോ എന്ന
 ഈയുള്ളവന്റെ ചോദ്യത്തിന് 
കിട്ടിയ ഉത്തരങ്ങളായിരുന്നു
 പിന്നീട് കൂട്ടിൽ പതിഞ്ഞ
 മനോഹരമായ പോസ്റ്ററുകൾ.

വർണ്ണ ഭംഗിയില്ലാതെ 

വരണ്ട് കിടന്നിരുന്ന
തത്തമ്മക്കൂട് 
ആരുടേയും കണ്ണ് തട്ടും വിധം 
ചമഞ്ഞ് നിൽക്കാൻ തുടങ്ങിയത് 
അന്നു മുതലാണ്.

ഒരു ദേശത്തിന്റെ 

പച്ചപ്പുകൾക്ക്  കുളിര് പകരാൻ
 ഒരു പുഴ തന്നെ ഉള്ളിലൊളിപ്പിച്ച സഹോദരൻ ഇർഷാദായിരുന്നു
 അന്നത്തെ ചോദ്യത്തിന്
 ഉത്തരം പറഞ്ഞത്.

നൂറിലേറെ വരുന്ന 

പ്രതിഭാശാലികളായ നാട്ടുകാരിൽ
 നാടിന്റെ നിറങ്ങളെ മുഴുവൻ
 ഉള്ളിൽ കൊണ്ട് നടക്കുന്നവനാണ് 
ഇർഷാദ് എന്ന് ഈയുള്ളവന് തോന്നിയിട്ടുണ്ട്.

ഇങ്ങനെയൊക്കെയായിട്ടും അംഗീകാരത്തിന്റെ വാടാമലരുകൾ അർഹതപ്പെട്ട ഒരാളിൽ മാത്രം മണം പരത്താതായപ്പോഴാണ് 

ഈ പേര് പുറത്ത് പറയേണ്ടി വന്നത്.

കൂടിന്റെ ഇടപെടലുകൾക്ക്

 അവതരണ ഭംഗി നൽകുന്നതിലും ആശയഗാംഭീര്യം വളർത്തുന്നതിലും നിർണ്ണായക പങ്ക് ഇവിടെ പതിഞ്ഞ പോസ്റ്ററുകൾക്കുണ്ടായിരുന്നു.

ആ പോസ്റ്ററുകൾ  നമ്മോട് 

വാചാലമായി സംസാരിച്ചിരുന്നു.

അതിലെ കുറിയ വരികൾ

 മനസ്സിലിപ്പോഴും
 മണം പരത്തുന്നുണ്ട്.

സഹൃദയത്വത്തിന്റെ 

മഴനൂൽ വർണ്ണങ്ങളാണ് തത്തമ്മക്കൂട്ടിലേക്ക് അത് വഴി പെയ്തിറങ്ങിയത്.

അതിന്റെ   കാഴ്ചകൾ

 അനുവാചക മനസ്സിൽ വർണ്ണ പ്രപഞ്ചം
 തീർത്തപ്പോഴും
ആരും ചോദിച്ചില്ല 

ഈ ചമയങ്ങൾ 

ആരുടേതാണെന്ന്?

ഏറെ കൊതിച്ചു പോയിരുന്നു

 ഈയുള്ളവൻ
ആ ഒരു ചോദ്യം കേൾക്കാനായി....

നിരാശ ബാക്കിയായ

 കാത്തിരിപ്പിന്റെ 
മനം മടുപ്പിൽ നിന്നാണീ കുറിപ്പ്.

മനസ്സ് കൊണ്ട് മാത്രം

 വായിക്കാൻ പാകമാക്കി വെച്ച
കൂട്ടിലെ ചുമർചിത്രങ്ങൾ 
 സഹൃദയത്വത്തിന്റെ നിറം മങ്ങാത്ത കരുതിവെപ്പുകളായി 
നമുക്ക് എക്കാലവും
 സൂക്ഷിക്കുവാൻ സാധിക്കട്ടെ -

ഈ സർഗാത്മക പ്രവർത്തനം
 കൂടുതൽ മിഴിവോടെ തുടരാൻ
പ്രിയ സഹോദരൻ 
വർണ്ണങ്ങളുടെ രാജകുമാരൻ
 ഇർഷാദിന് ഇനിയുമാവട്ടെ
------------------------------
സത്താർ കുറ്റൂർ
---------------------------------
തത്തമ്മക്കൂട് 
അഡ്മിൻ ഡെസ്ക്ക്

കുറ്റൂർ ക്ഷയിക്കുന്നോ?!


ഇപ്പോഴത്തെ നമ്മുടെ കുറ്റൂരങ്ങാടിയുടെ അവസ്ഥ കണ്ടാൽ ഏറെകാലമായി ഇവിടെ വസിക്കുന്ന ഒരാളെന്ന നിലക്ക് ചോദ്യം ഇടക്കൊക്കെ മനസിൽ വരാറുണ്ട്എൻറെ ചെറുപ്പത്തിലെ  കുറ്റൂരിൻറെ കഥ പറയാം. അന്ന് നാട്ടിൽ  ഇത്ര ബിൽഡിംഗുകൾ
ഇല്ല. സ്കൂളിന് ഇത്രയധികം കെട്ടിട സമുച്ചയങ്ങളില്ല. നമ്മുടെ റോഡിലൂടെ ചീറിപായുന്ന വാഹനങ്ങളില്ല. പക്ഷെ പകലും രാത്രിയും കുറ്റുരങ്ങാടി നിറയെ ആളുണ്ടായിരുന്നു. സുബ്ഹിക്ക് മുമ്പേ കുട്ട്യാലികാക്കാൻറ(اللهم اغفر له وارحمه)   സമാവറിൽ വെള്ളം തിളച്ചിരുന്നു . ശങ്കരേട്ടൻ പുട്ടുംറവ വറുത്ത് ഉപ്പുമാവും റെഡിയാക്കിയിരുന്നു. താമുവിൻറെചായകട വേറെയും. കടയിൽ ഒരുപാട്  പേർ ചായകച്ചോടം ചെയ്തിട്ടുണ്ട്ഏതായാലും സ്ബ്ഹി നിസ്കാരത്തോടെ കുറ്റൂർ ഉണർന്നു. കുട്ട്യാലിക്കയുടെ ചായകടയുടെ കൂടെ മസാല കടയും. രാവിലെ തന്നെ നിറയെ ആളുകൾ... കാരണവൻമാർ മുൻവശത്ത്. ചെറുപ്പക്കാർ പിറകിൽ. പിന്നീട് പരന്ന പത്ര വായനയാണ്. മാതൃഭൂമി വായിക്കാൻ ശങ്കരേട്ടൻറടുത്ത് പോണം വായനശാലയിൽ ചന്ദ്രികയും മനോരമയും. കുറ്റൂരിൽ മാത്രം നാലോ അഞ്ചോ മസാലക്കടഇന്നോ?! വൈകുന്നേരമാണ് അങ്ങാടിയുടെ നിറവ്. കുറ്റൂരിൻറെ ചെറുപ്പവും ബാല്യവും സ്കൂൾ ഗ്രൗണ്ടിലെത്തും. ബാറ്റ്മിൻറണും വോളിബോളും കള്ളിവളപ്പിൽ ഫുട്ബോളും. കളിക്കാരും കാഴ്ചക്കാരുമായി നല്ലൊരു ജനക്കൂട്ടംമഗ് രിബോടെ വോൾടേജ് കുറവെങ്കിലും എല്ലായിടത്തും ലൈറ്റ് തെളിഞ്ഞു. വോൾടേജ് പ്രശ്നം 110 ൻറെ ബൾബിട്ട് ഞങ്ങൾ പരിഹരിച്ചു. രാത്രി 10 മണിയോടെ അതൂരി വെച്ടില്ലെങ്കിൽ ഫ്യൂസ്!!. വായനശാലയിൽ രാത്രിവരെ നീളുന്ന കേരംസ്ഒരുപാട് ടൂർണമെൻറുകൾ. . കഥാപ്രസംഗം...വഅള് പരമ്പര...കളരി പരിശീലനം... നമ്മുടെ ഐക്യപെടലിൻറെ നൂറുനൂറ് അടയാളങ്ങൾ... സൊറ പറഞ്ഞിരിക്കാൻ മതിലുകളില്ലാത്ത സ്കൂൾ വളപ്പിലെ വിശാലമായ പാറപ്പുറങ്ങൾസുബ്.ഹിക്കുണരുന്ന കുറ്റൂർ  അന്നുറങ്ങിയിരുന്നത് ഏല്ലാ ജോലിയും തീർത്ത് അൽപം ക്ഷീണത്തോടെയെങ്കിലും പിറ്റേന്നത്തെ നല്ല പുലരിയും സ്വപ്നം കണ്ടായിരുന്നു


---------------------------------------------
മുഹമ്മദ്‌ കുട്ടി അരീക്കൻ

"ശശിയാവുക അഥവാ ഇളിബ്യനാവുക"


ഓഫീസിന്റെ ലിഫ്റ്റിലേക്ക്‌ കാലെടുത്ത്‌ വെച്ചതേയുള്ളൂ, പുറത്തേക്കിറങ്ങിവന്ന കോഴിക്കോട്ടുകാരൻ കോയക്കയോട്‌ എന്റെ പിറകെ വന്ന ഒരാൾ: "സുഖമല്ലേ"
തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത്‌ ഒരു 110 അറബിയെ.
അറബി സംസാരിക്കുന്ന മലയാളിയെ കണ്ടാൻ നമുക്ക്‌ പുഛമാണ്‌. എന്നാൽ മലയാളം സംസാരിക്കുന്ന അറബിയെ കണ്ടാൽ അൽഭുതവു. അതാണൊരു ശരാശരി മലയാളിയുടെ സ്വഭാവം.
ലിഫ്റ്റ്‌ പൊങ്ങി തുടങ്ങി. ഞാൻ ചോദിച്ചു "മലയാളം അറിയാമോ?"
കുറച്ച്‌ അറിയും, കോഴിക്കോട് - തൃശൂർ എല്ലാം വന്നിട്ടുണ്ട്‌. മലയാളം നെഞ്ചിലാണ്‌.... (ഭാഷ അത്രക്ക്‌ ഫ്ലുവെന്റ്‌ അല്ലെങ്കിലും ഒരു മലയാളിയായ എനിക്ക്‌ മനസ്സിലാകാൻ അത്‌ ധാരാളം)
എനിക്കിറങ്ങേണ്ട ഫ്ലോർ എത്തിയെങ്കിലും ഇറങ്ങാതെ ഞാനയാളെ അനുഗമിച്ചു. ഞാൻ ചോദിച്ചു വീഡിയോ പിടിച്ചോട്ടെ? അതെ എന്നയാൾ തലയാട്ടി.
ഞാനെന്റെ വിഖ്യാതമായ മൊബെയിൽ കയ്യിലെടുത്തു വീഡിയോ ഓണാക്കി അയാളുടെ നേരെ പിടിച്ച്‌ മൂപ്പരെകൊണ്ട്‌ ആവുന്നത്‌ മലയാളം സംസാരിപ്പിച്ചു. ബാപ്പയും ഉമ്മയും കോഴിക്കോട്ടുകാരാണെന്നോ മൂപ്പരുടെ പേർ മലയാള ചുവയുള്ള മുഹമ്മദ്‌ കുട്ടി എന്നാണെന്നോ എന്തൊക്കെയോ അയാൾ പറഞ്ഞു.
ഏതായാലും അയാൾക്കിറങ്ങേണ്ട ഒമ്പതാം നമ്പർ ഫ്ലോറിൽ അയാളെ ഇറക്കി വിട്ട്‌ വീഡിയോ പിടിച്ച ചാരിദാർത്ഥ്യത്തിൽ സലാമൊക്കെ പറഞ്ഞ്‌ അദ്ദേഹത്തെ യാത്രയാക്കി തിരിച്ചിറങ്ങുംബോൾ... വീഡിയോ ഓഫ്‌ ചെയ്യാൻ ചുവപ്പ്‌ ബട്ടണിൽ തൊട്ടതേയുള്ളൂ.... ദാണ്ടെ കിടക്കുണു....
അതുവരെ പിടിച്ച വീഡിയോ എല്ലാം ബാഥിലായി എന്ന് വേറെ പറയണോ? ഓഫ്‌ ചെയ്യാൻ ബട്ടണിൽ തൊട്ടപ്പോൾ മാത്രമാൺ വീഡിയോ റെകോർഡിംഗ്‌ ഓൺ ആയത്‌ എന്ന ആ മഹാ സത്യം എനിക്ക്‌ മനസ്സിലായത്‌. പിന്നെ 6 സെക്കന്റിനകം വീണ്ടും ഓഫ്‌ ചെയ്തു. അതായത്‌ ഇത്രയും നേരം വീഡിയോ പിടിച്ചിട്ടും എനിക്ക്‌ കിട്ടിയത്‌ ആറു സെക്കന്റ്‌ "തറ" (കാമറയിൽ പതിഞ്ഞ 6 സെക്കന്റ്‌ വീഡിയോയിൽ ഗ്രാനേറ്റ്‌ പതിച്ച തറ മാത്രം).
ചുരുക്കത്തിൽ, ഞാനാരായി? ശശിയായി എന്ന് പറയാം. ആകെ മനസ്സിനൊരു മരവിപ്പ്‌. ഒരസുലഭ മുഹൂർത്തം കളഞ്ഞു കുളിച്ചില്ലേ..... വീണ്ടും അയാളെ തേടിപ്പോയാലോ എന്ന് ഒരു നിമിഷം ചിന്തിച്ചുപോയി. എന്നെ കുറ്റം പറയാനൊക്കുകേലല്ലോ.
---------
തൊട്ടതിനും പിടിച്ചതിനുമൊക്കെ മൊബെയിലും കൊണ്ട്‌ കോപ്രായം കാട്ടാൻ പടിക്കാത്തതുകൊണ്ടും സെൽഫിയെടുത്ത്‌ പരിചയമില്ലാത്തതുകൊണ്ടുമാവാം ഇങ്ങനെയൊക്കെ സംഭവിക്കുന്നത്‌.
----------
കൃത്യം 6 വർഷങ്ങൾക്ക്‌ മുമ്പ്‌ ഇതുപോലൊരു സംഭവം എന്റെ ജീവിതത്തിൽ നടന്നു. അന്നെന്റെ ജീവിതത്തിലെ ഒരു സുപ്രധാന ദിനമായിരുന്നു. ആ ദിവസത്തിലേക്കടുക്കാൻ ഇനി ദിവസങ്ങൾ മാത്രം. കൃത്യമായി പറഞ്ഞാൽ 2010 സെപ്തംബർ 17 ന്റെ വെള്ളിയാഴ്ച്ച രാവിലെ കൃത്യം 8:30. സ്ഥലം ഊക്കത്ത്‌ ജുമാമസ്ജിദിന്റെ അകത്തളം. ബന്ധുക്കളുടെയും നാട്ടുകാരുടെയും സാന്നിദ്ധ്യത്തിൽ രണ്ടുപേരെ സാക്ഷികളായി നിയമിച്ച്‌ അവളുടെ പിതാവുമായി നടത്തിയ ചരിത്രപ്രസിദ്ധമായ കരാറായിരുന്നു അന്ന് നടന്നത്.
ഈ കരാർ എന്റെ പ്രശസ്തമായ മൊബെയിലിൽ പകർത്താൻ എന്റെ അനിയനെ ഏൽപിച്ചു. (അവൻ ഇവിടെയൊക്കെയൊണ്ട്‌) ഫങ്ഷനുകളെല്ലാം കൃത്യമായി പറഞ്ഞു കൊടുത്താണവനെ കൃത്യം ചെയ്യാൻ ഏൽപ്പിച്ചത്‌. (അനിയാ പൊറുത്തേക്കണേ, നിന്റെ മനസ്സിനെ മുറിപ്പെടുത്തിയ ആ സംഭവം, നീ മറക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും അത്‌ മറക്കാതെ ഇടക്കിടെ നിന്നെ ഓർമ്മപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഈ ജേഷ്ടനോടങ്ങ്‌ പോറുത്തേക്കണേ...) കരാർ പ്രൗഡ ഗംഭീരമായി തന്നെ പര്യവസാനിച്ചു. ആദ്യം മുതൽ അവസാനം വരെ കൃത്യമായി റെക്കോർഡ്‌ ചെയ്തുകൊണ്ടിരുന്ന അവന്റെ കഴിവിനെ, തിരിച്ചും മറിച്ചും സൂം ചെയ്തും അല്ലാതെയും നിന്നും ഇരുന്നു വീഡിയോ പിടിച്ച അവന്റെ ആത്മാർത്ഥതയെ ഞാനന്ന് മനസ്സിൽ പ്രശംസിച്ചു കാണണം. പുതിയാപ്പിളയായി ഇരിക്കുന്ന എനിക്കന്ന് അതേ പറ്റുമായിരുന്നുള്ളൂ.
അന്നും ഞാനാരായി? ശശിയായി. വേറെ ആരാവാൻ??
സംഭവ ബഹുലമായ ആ കരാറൊപ്പിട്ട്‌ അവന്റെ കയ്യിൽ നിന്നും മൊബെയിൽ വാങ്ങി പരിഷോധിച്ച ഞാൻ ഒരു വേള സ്തംബനസ്തനായി നിന്നു പോയി. ഒരു ഷോകേറ്റ പ്രതീതി. പുറത്ത്‌ കാണിക്കാനൊക്കുമോ? ഫോണിൽ ആകെ റെകോർഡ്‌ ആയത്‌ 2-3 സെക്കന്റ്‌ നിലനിൽക്കുന്ന 2 വീഡിയോ. ഒന്ന് തുടക്കവും മറ്റൊന്ന് ഒടുക്കവും. (ഒന്നിൽ നികാഹ് ഖുതുബയുടെ ആദ്യ ഭാഗം "അൽ ഹംദു ലില്ലാഹ്‌..." രണ്ടാമത്തേതിൽ എല്ലാം കഴിഞ്ഞുള്ള പ്രാർത്ഥന "ബാറകല്ലാഹു ലകുമാ....") ഇടയിലുള്ളത്‌ എല്ലാം ചുമ്മാ അവൻ മൊബെയിൽ സ്ക്രീനിലൂടെ കണ്ടു എന്നതൊഴിച്ചാൽ റെകോർഡ്‌ ആയില്ല എന്നതാണ്‌ സത്യം. വല്ലതും പറയാൻ പറ്റുമോ? നേരത്തെ തിരിച്ച്‌ നടക്കാൻ ശ്രമിച്ച പോലെ ഇതുണ്ടോ വല്ലതും നടക്കുന്നു?? അവനെ സമാധാനിപ്പിച്ചു വിട്ടെങ്കിലും എനിക്കെന്നെ സമാധാനിപ്പിക്കാൻ കുറച്ച് പാടുപെടേണ്ടി വന്നു. വല്ലതും പറയാനൊക്കുമോ, ഞാൻ പുതിയാപ്പിളയായിപ്പോയില്ലേ.
അവിടുന്ന് ഏകദേശം 4 വർഷങ്ങൾ കഴിഞ്ഞപ്പോഴാണ്‌ അവന്റെ നികാഹ്‌. പഴയത്‌ ഞാൻ മറന്നിട്ടില്ലെങ്കിലും അവന്റെ നികാഹിന്റെ വീഡിയോ 'എതിർപ്പുകൾക്കിടയിലും' കൃത്യമായി പിടിച്ചു കൊടുത്തു എന്ന ചാരിതാർത്ഥ്യം എനിക്കിന്നും ഉണ്ട്‌. അന്നും ആ പഴയ കാര്യം അവനെ ഓർമ്മപ്പെടുത്തിയിരുന്നു എങ്കിലും.
സത്യായിട്ടും ഞാനൊരു പാവാ.... എന്നെ കണ്ടാൽ പാവമാണെന്ന് തോന്നൂലേ??

-------------------------------
അബൂ ദിൽസാഫ്

ഓർമ്മയിൽ പൂത്ത മൈലാഞ്ചി ചെടികൾ


ആദിൽ മോൻ പുതിയ ഡ്രസ്സുകൾ എടുത്ത് ധരിച്ച് നോക്കി.
ഉപ്പച്ചി മരിച്ചതിന് ശേഷം ആദ്യത്തെ പെരുന്നാളായിരുന്നു അവനന്ന്.
രാത്രി വല്ലിപ്പ പെരുന്നാൾ കോടിയുമായി വരുമെന്ന് വല്ലിമ്മ പറഞ്ഞിരുന്നെങ്കിലും പിന്നീട് എപ്പോഴോ ഉറക്കിലേക്ക് വീണു.
പെരുന്നാൾ പുലരിയിൽ വല്ലിപ്പയും വല്ലിമ്മയും തട്ടി വിളിച്ചപ്പോഴാണ് പിന്നെ ഉറക്കുണർന്നത്.
പെട്ടൊന്ന് മുഖം കഴുകി വന്നു.
പെരുന്നാളിന്റെ മൊഞ്ചും, മണവുമുള്ള പ്ലാസ്റ്റിക് കവർ തുറന്നു.
വല്ലിപ്പയും,വല്ലിമ്മയും, ഉമ്മയും, താത്തയും അത് കാണാൻ കാത്ത് നിന്നു.
ആറ് മാസമായി ജീവിതത്തിന്റെ നിറങ്ങൾ നഷ്ടമായ ആ വീട്ടിൽ അന്ന് ആദ്യമായി സന്തോഷത്തിന്റെ വർണ്ണ പൂക്കൾ വിരിഞ്ഞു.
പെരുന്നാൾ കോടിയുടെ പുതു മണം പരന്നു.
ആദിൽ മോന്റെ താത്ത മൈലാഞ്ചി ചോപ്പിന്റെ മൊഞ്ചുള്ള കുഞ്ഞി കൈകൾ അവർക്ക് നേരെ നീട്ടി.
ചായ കുടിച്ച് വന്ന ആദിൽ മോന് അവന്റെ ഉമ്മയും വല്ലിമ്മയും കൂടി പുതു വസ്ത്രങ്ങളണിയിച്ചു.
അവർക്ക് സ്നേഹത്തിന്റെ ചുടു ചുംബനങ്ങൾ മാറി മാറി നൽകി.
പിന്നെ വല്ലിപ്പാന്റെ കൈ പിടിച്ച് തൊട്ടടുത്ത പള്ളിയിലേക്ക് നടന്നു.
ഉമ്മയും വല്ലിമ്മയും താത്തയും പൂമുഖവാതിൽക്കൽ അവരിറങ്ങുന്നത് നോക്കി നിന്നു.
ആ ഉമ്മയുടെ ഉള്ളിൽ അപ്പോഴും തന്റെ മരിച്ച് പോയ മകൻ ഫാസിലിനെ കുറിച്ച മരിക്കാത്ത കിനാവുകളായിരുന്നു.
അവനും ഒരുനാൾ ഇതുപോലെ വീട്ടിൽ നിന്നിറങ്ങിപ്പോയതാണ്.
പിന്നീട് വെളള പുതപ്പിച്ച അവന്റെ മയ്യിത്താണ് തിരിച്ച് വന്നത്.
ഓർമ്മകൾ തികട്ടി വന്നപ്പോൾ ആ ഉമ്മ കണ്ണ് തുടച്ചു.
വല്ലിപ്പയും പേരക്കുട്ടിയും നടന്നകലുന്നത് വരെ അവർ നോക്കി നിന്നു.
ആദിൽ മോൻ വല്ലിപ്പാന്റെ തൊട്ടടുത്ത് തന്നെയാണ് പള്ളിയിൽ ഇരുന്നത്.
തന്റെ ഉപ്പച്ചിയുടെ കൂട്ടുകാരെല്ലാം അവരുടെ മക്കളുടെയും കൈപിടിച്ച് പള്ളിയിൽ വരുന്നതും അടുത്തിരിക്കുന്നതും ആദിൽ മോനിൽ ഉപ്പച്ചിയെ കുറിച്ച ഓർമ്മകളുണർത്തി.
കഴിഞ്ഞ പെരുന്നാളിന് പള്ളിയിൽ പോവും നേരം കൂടെ കൂടിയപ്പോൾ നിന്നെ അടുത്ത പെരുന്നാളിന് ഞാൻ കൊണ്ട് പോവുമെന്ന് പറഞ്ഞ ഉപ്പച്ചി ഇപ്പോൾ എന്റെ കൈ പിടിക്കാനില്ലല്ലോ
യെന്നോർത്ത് ആ കുഞ്ഞു മനസ്സിൽ വേദന പടർന്നു.
ഉസ്താദിന്റെ പ്രസംഗം നീണ്ടു പോവുമ്പോഴും ആ കുഞ്ഞു മനസ്സിൽ വിരഹ വേദനകളുടെ ചുരുൾ നിവരുകയായിരുന്നു.....
അതിനിടയിൽ അവനെപ്പോഴോ ഒന്ന് മയങ്ങി.
കണ്ണുകൾ മാളി ...
പിന്നെ അടുത്തിരുന്ന വല്ലിപ്പ തട്ടി വിളിച്ചപ്പോഴാണ്
ഉപ്പച്ചിയുടെ ഓർമ്മകളും കിനാവുകളും കൂട് കൂട്ടിയ മയക്കം അവനെ വിട്ടൊഴിഞ്ഞ് പോയത്.
ഉസ്താദ് ദുആക്കുള്ള ഒരുക്കത്തിലായി.
ആളുകൾ ഒന്നിളകിയിരുന്നു.
വല്ലിപ്പ അവന്റെ കൈകൾ മേൽപോട്ട് ഉയർത്തി പിടിപ്പിച്ചു.
നീണ്ട ദുആ...
അതിനിടയിൽ ആദിൽ മോന്റെ ഉപ്പച്ചിയും കടന്നു വന്നു.
'നമ്മുടെ പള്ളിയുടെ സമീപത്തെ ഫാസിൽ ഈ പെരുന്നാളിന് നമ്മോടൊപ്പമില്ല.
അവനിന്ന് ആറടി മണ്ണിലാണ്.
പടച്ചോനേ.....
അവന്റെ പരലോകം നീ വെളിച്ചമാക്കണേ....
ഉസ്താദിന്റെ കണ്ഠമിടറി.
ആദിൽ മോന്റെ മനസ്സിൽ വീണ്ടും നോവിന്റെ നനവ് പരന്നു..
അടുത്തിരുന്ന വല്ലിപ്പ അവന്റെ തലയിൽ തലോടി
ഒന്നുകൂടി അവനെ അടുത്തേക്ക് ചേർത്തിരുത്തി.
പള്ളി പിരിഞ്ഞു .
സൗഹൃദത്തിന്റെ ആശ്ലേഷങ്ങൾ.....
സ്നേഹ സല്ലാപങ്ങൾ......
അതിനിടയിൽ പലരോടും കുശലം പറഞ്ഞും സന്തോഷം പങ്ക് വെച്ചും
ആ പേരക്കുട്ടിയും വല്ലിപ്പയും നടന്നു........
🌿🌿🌿🌿🌿🌿🌿🌿
കുറച്ചപ്പുറത്തുള്ള പള്ളിക്കാട് ...
റോഡിൽ വണ്ടിയിറങ്ങി കുറച്ച് നടക്കാനുണ്ട്.
ആദിൽ മോൻ വല്ലിപ്പയോടൊപ്പം നടന്നു.
കുത്തനെയുള്ള ഇറക്കത്തിൽ അവന്റെ കൈ മുറുക്കി പിടിച്ചു.
മൈലാഞ്ചി ചെടികൾ പൂത്ത് നിൽക്കുന്ന മീസാൻ കല്ലിനടുത്തേക്ക് വല്ലിപ്പ അവനെ ചേർത്ത് നിർത്തി.
കൈകൾ മേലോട്ട് ഉയർത്തി പിടിപ്പിച്ചു.
കരളുരുകിയ പ്രാർത്ഥനയിൽ വല്ലിപ്പാന്റെ മുഖത്ത് കണ്ണീർതുള്ളികൾ ഒലിച്ചിറങ്ങുന്നത് അവൻ കണ്ടു.
വല്ലിപ്പ പ്രാർത്ഥനയുടെ നിർവൃതിയിൽ സലാം പറഞ്ഞ് തിരിഞ്ഞ് നടന്നു.
ഖബറിന് പുറത്ത് കിളച്ചിട്ട മണ്ണിന് അപ്പോഴും മരണത്തിന്റെ മണം മാറിയിട്ടില്ലായിരുന്നു.
ആദിൽ മോൻ മീസാൻ കല്ലിൽ തന്റെ കൈവിരൽ കൊണ്ട് തൊട്ടു.
കഴിഞ്ഞ പെരുന്നാളിന് കളിപ്പാട്ടവുമായി വന്ന ഉപ്പച്ചി ഇന്നത്തെ പെരുന്നാൾ ചോറ് തിന്നാൻ ഈ ഖബറിനുള്ളിൽ നിന്ന് എണീറ്റ് വരുന്നത് അവൻ കിനാവ് കണ്ടു.
വാടിയ പനിനീർ പൂവ് പോലെ
മൗനിയായി......
തല താഴ്ത്തി......
മ്ലാന മുഖവുമായി അവൻ നിന്നു.
ഓർമ്മയുടെ ഒരു കണ്ണീർ തുള്ളി ഒലിച്ചിറങ്ങാനിരിക്കെ വല്ലിപ്പ അവന്റെ കൈ പിടിച്ച് മെല്ലെ തിരിച്ച് നടന്നു.......

---------------------------
സത്താർ കുറ്റൂർ

23/07/2016 ക്വിസ് മൽസര വിജയി...



ഈ ആഴ്ചയിലെ (23-07-2016) ക്വിസ് മൽസര ജേതാക്കൾ അബ്ദുൽ നാസർ KP & ഫൈസൽ മാലിക് VN

**********************
തത്തമ്മകൂട്
ക്വിസ് പ്രോഗ്രാം കമ്മിറ്റി 
കുറ്റൂർനോർത്ത്

തത്തമ്മക്കൂട് ക്വിസ് പ്രോഗ്രാം 23-07-2016



തത്തമ്മക്കൂട് വാട്സ് ആപ്പ് ഗ്രൂപ്പിൽ 23/07/2016 ശനിയാഴ്ച നടക്കാൻ പോകുന്ന ക്വിസ് പ്രോഗ്രാമിന് നേതൃത്വം നൽകുന്നത് മൊയ്തീൻ കുട്ടി അരീക്കൻ

**********************
തത്തമ്മകൂട്
ക്വിസ് പ്രോഗ്രാം കമ്മിറ്റി 
കുറ്റൂർനോർത്ത്

*പുകവലിക്കരുത്!* അത്, എന്റെ സൃഷ്ടാവിന് തൃപ്തിയില്ലാത്ത പ്രവർത്തിയാണ്


ഒരു മനുഷ്യന്റെ ജീവിതം മുഴുവൻ സൃഷ്ടിച്ച് പരിപാലിക്കുന്ന അല്ലാഹുവിന്റെ തൃപ്തിക്ക് അനുസരിച്ചായിരിക്കണം.
അവന്റെ ഊണും ഉറക്കവും നടത്തവും കിടത്തവും എല്ലാം അല്ലാഹു തൃപ്തിപ്പെടുന്ന രീതിയിൽ ആക്കി തീർക്കുക.

ഇതു തന്നെയാണ് ഭൂമിയിൽ മനുഷ്യന്റെ പരീക്ഷണവും. ഈ പരീക്ഷണത്തിൽ വിജയിക്കുന്നവർക്കാണ് സ്വർഗം.

*എങ്ങിനെ ഈ പരീക്ഷണത്തിൽ വിജയിക്കും?*

*കാര്യം സിംപിൾ !*
*നമ്മുടെ പ്രിയപ്പെട്ട റസൂൽ (സ) യെ പൂർണ്ണമായും പിൻപറ്റുക. കാരണം, അതാണ് അല്ലാഹുവിന് തൃപ്തികരമായ വഴി.*

വിശദമായി പറഞ്ഞാൽ മനുഷ്യ ജീവിതത്തിൽ അവന്റെ എല്ലാ പ്രവൃത്തികളും റസൂൽ (സ) കാണിച്ചു തന്ന അതേ രീതിയിൽ ആക്കി തീർക്കുക.

നബി(സ) ചെയ്തത് ചെയ്യുക .
വിലക്കിയതിൽ നിന്ന് നിന്ന് വിട്ടു നിൽക്കുക.

*പുകവലി, നബി(സ) കാണിച്ചു തന്ന ജീവിതത്തിൽ എവിടെയും കാണില്ല! അത് കൊണ്ട് തന്നെ സൃഷ്ടിച്ച് പരിപാലിക്കുന്ന അല്ലാഹുവിന് തൃപ്തിപ്പെടുത്തുന്ന പ്രവൃത്തിയല്ലത് . തീർച്ച!*

ഞാൻ ഒരിക്കലും എന്റെ നാഥന്റെ തൃപ്തിയില്ലാത്ത പ്രവൃത്തി ചെയ്യില്ലെന്ന് ഒരുത്തൻ ഉറപ്പിച്ചാൽ, അവന് പുകവലിക്കാനാവില്ല! മാത്രമല്ല, ഈ തെറ്റിൽ നിന്ന് മാറി നിൽക്കുന്നതിന് പ്രതിഫലവും ലഭിക്കും.

പടച്ചവൻ ഒരു മനുഷ്യന് ഭൂമിയിൽ അനുവദിച്ച വെള്ളവും വായുവും ഭക്ഷണവും അനുഭവിക്കാതെ ആരും ഈ ലോകം വിട്ടു പോകില്ല. ആയുസ്സ് തീരുമാനിച്ചു കഴിഞ്ഞതാണ്. രോഗത്തിനോ, പുകവലിക്കോ മരണവുമായി ബന്ധമൊന്നുമില്ല! നേരത്തെ മരിച്ചവർ എല്ലാം പുകവലിക്കാരുമല്ല!

*വല്ലവനും നേരത്തെ മരിക്കാതിരിക്കാൻ പുകവലിക്കാതിരിക്കുന്നു എങ്കിൽ അവൻ മണ്ടനാണ്. എന്റെ സൃഷ്ടാവിന് ഇഷ്ടമല്ലാത്ത പ്രവർത്തിയിൽ നിന്ന് വിട്ടു നിൽക്കുന്നവൻ ബുദ്ധിമാനാണ് .*

🔷🔸🔶🔹🔷🔸🔶🔹🔷

_നിലപാടിൽ തെറ്റുണ്ടെങ്കിൽ ചൂണ്ടിക്കാണിക്കമെന്ന് അപേക്ഷിക്കുന്നു._

🔷🔸🔶🔹🔷🔸🔶🔹🔷
ഷാഫി അരീക്കൻ

നീതി


സൗമ്യയും ജിഷയും
പത്രങ്ങളാഘോഷിക്കുന്നു
ചാനൽ ചർച്ചയാക്കുന്നു
ചാമിമാർ വിലസുന്നു.

പാപികൾക്കായ്
പഴുതുകൾ തേടുന്നു
നിയമവും പാലകരും
നോക്കുകുത്തിളാകുന്നു.

നീതിതേടുന്നു നാം
നേതാക്കളോ
പാഴ്വാക്കുകളാൽ
പഴിചാരുന്നു-തമ്മിൽ


-----------------------------------------------
മൊയ്തീൻ കുട്ടി അരീക്കൻ

കത്ത്


മനസ്സിൽ മായാതെ കിടക്കുന്ന ചില ഓർമ്മകൾ എത്ര പങ്കുവച്ചാലും ഒരു നെരിപ്പോടുപോലെ ഉള്ളിൽ എരിഞ്ഞുകൊണടിരിക്കും.
നാട്ടിൽ ടെലിഫോൺ വ്യാപിപ്പിക്കുന്നതിനു മുമ്പ് കത്തുകൾ (പ്രത്യേകിച്ച് പ്രവാസിയുടെ) വരികളിലെ വാചാലതയായിരുന്നു. അതിൽ ആശകളും പ്രതീക്ഷകളുമായിരുന്നു. നൊമ്പരരങ്ങളും വിരഹ ദുഃഖവും ആവാഹിച്ചിരുന്നു. ആശയവിനിമയത്തിനപ്പുറം ഹൃദയങ്ങൾ തമ്മിൽ ബന്ധിപ്പിച്ചിരുന്ന കണ്ണിയാരുന്നു.
ഇനി എന്നിലുണ്ടായ അനുഭവത്തിലേക്ക് കടക്കാം. ഞാൻ PDC ഫ്ളാറ്റായി ബാപ്പയുടെ കടയിൽ നിൽക്കുന്ന കാലം. പഴയ വീടിനടുത്ത് (സ്കൂളിന് പിന്നിൽ ) ഒരു ഷെഡിൽ പെട്ടിക്കട . ഉച്ചഭക്ഷണത്തിന് സ്കൂൾ വിട്ട സമയം സാധാരണ കടയിൽ വരുന്ന അയൽ പ്രദേശത്ത്കാരനായ ഒരു കുട്ടിയും (8 ലോ 9 ലോ ആണ്) കൂടെ രണ്ടുമൂന്നു കുട്ടികളും. വന്നപാടെ ഒപ്പമുള്ളവർക്ക് അവരാവശ്യപ്പെട്ട മിഠായി എടുത്തു കൊടുത്ത് അവരെ വിട്ടു. എന്താ ഇന്ന് പതിവില്ലാത്ത ഒരു ചെലവാക്കൽ, ഞാൻ ചോദിച്ചു. ഉപ്പ ഗൾഫിൽന്ന് വന്ന ചെലവാ.. പിന്നെ കടയുടെ സൈഡിലുള്ള ബഞ്ചിലിരുന്ന് അരയിൽ നിന്നും ഒരു ഫോറിൻ കീസ് എടുത്തു. അതെന്താണെന്ന് ചോദിച്ചപ്പോൾ ഉപ്പ പോസ്റ്റ് ചെയ്യാൻ ഏൽപ്പിച്ച കത്തുകളാ.. ഒരു പത്തു പതിനഞ്ചു കത്തുകളുണ്ട്. ഇത്പ്പഞ്ഞ് പോസ്റ്റെയ്യിണൊന്നുല്ല എന്ന് പറഞ്ഞ് ഒരു കത്തെടുത്ത് പൊട്ടിച്ചു അതെന്തിനാ പൊട്ടിച്ചത് (ആ ചെയ്യുന്നത് തെറ്റാണെന്ന് അറിയാമെന്നല്ലാതെ കത്തിൻറെ മൂല്യം അന്നെനിക്ക് അറിയില്ലായിരുന്നു.) എൻറെ ചോദ്യത്തിന് ഒരു ഒഴുക്കൻമട്ടിൽ .ആ.. വെറുതെ എന്ന് പറഞ്ഞ് കടയുടെ പിന്നിൽ പോയി കത്തുകൾ ഓരോന്നും പൊട്ടിച്ചു വായിക്കാൻ തുടങ്ങി. കച്ചവടത്തിനിടയിൽ ഇടയ്ക്കിടെ ഞാൻ അവനെ നോക്കുമ്പോൾ അവനതിൽ മുഴുകിയിരിക്കുന്നത് കാണാമായിരുന്നു. വായിച്ചു കഴിഞ്ഞ കത്തുകൾ കീറി ചെറിയ കഷണങ്ങളാക്കി അടുത്തുളള തെങ്ങിൻ തടത്തിലേക്കറിഞ്ഞു.
എന്തോ പിന്നെ ഞാനൊന്നും പറഞ്ഞില്ല.
താമസിയാതെ പ്രവാസിയായ ഞാൻ എഴുതിത്തുടങ്ങിയപ്പോഴാണ് അതിന്റെ വില മനസിലാകുന്നത്. ആ സംഭവം ഇന്നും മനസ്സിൽ നിന്നും പോയിട്ടില്ല......

-------------------------------------------
മൊയ്തീൻ കുട്ടി അരീക്കൻ

വെള്ളിവെളിച്ചം 🌟🌟🌟 പള്ളിയിലേക്ക് നടക്കുക


بسم الله الرحمنالرحيم. .. الحمدلله رب العالمين ..والصلاة والسلام على سيدنامحمد وعلى آله وصحبه أجمعين .
നാമെല്ലാം ഇന്ന് പല കാര്യങ്ങൾക്കായി നടക്കുന്നവരാണ്അങ്ങാടിയിലേക്കും ജോലിസ്ഥലത്തേക്കും മസ്ജിദിലേക്കും നടന്നും വണ്ടിയിലും നാം പോകുന്നുജമാഅത്ത് നിസ്കാരത്തിനായി പള്ളിയിലേക്കുള്ള നടത്തം അത് വല്ലാത്തൊരു നടത്തമാണ്. ഓരോ ചുവടിനും കൂലിയാണ്. പാപമോചനമാണ്ബഹു. അബൂഉമാമ () പറയുന്നു. റസൂലുല്ലാഹി സ്വല്ലല്ലാഹുഅലൈഹിവസല്ലം അരുളി:
മൂന്നു കൂട്ടർ അല്ലാഹു സുബ്ഹാനഹുവതആല യുടെ പൂർണ്ണ ഉത്തരവാദിത്തത്തിലാണ്. ഒന്ന് റബ്ബിൻറ മാർഗത്തിലെ പോരാളിഅദ്ദേഹം വധിക്കപ്പെട്ട് സ്വർഗത്തിലെത്തി.. അല്ലെങ്കിൽ വമ്പിച്ച പ്രതിഫലവുമായും ഗനീമതുമായി തിരികെ വന്നാലും അയാളുടെ ഉത്തരവാദിത്തം അല്ലാഹു ഏറ്റെടുത്തുരണ്ട്.. മസ്ജിദിലേക്ക് പോകുന്നവൻ.. അവൻറെ ഉത്തരവാദിത്തവും അല്ലാഹുവിനാണ്മൂന്ന്.. (വീട്ടുകാർക്ക്) സലാംചൊല്ലികൊണ്ട് തൻറെ വീട്ടിൽ പ്രവേശിച്ചവനും അല്ലാഹുവിൻറെ ഉത്തരവാദിത്തത്തിലാണ്.
നമ്മുടെ നടത്തത്തിൽ ഒന്നാം സ്ഥാനം പള്ളിയിലേക്കാകട്ടെ..  അല്ലാഹു ഉത്തരവാദിത്തമേറ്റെടുത്തവരൂടെ കൂട്ടത്തിൽ ഉൾപെടാൻ ശ്രമിക്കുക... റബ്ബ് അനുഗ്രഹിക്കട്ടേ.. ദുആയിൽ ഉൾപെടുത്തുക..
وصلىالله وسلم على نبينا محمد وعلى اله وصحبه اجمعين .. والحمد لله رب العالمين .. والسلام عليكم ورحمة الله وبركاته


----------------------------------------
മുഹമ്മദ്‌ കുട്ടി അരീക്കൻ, 

16/07/2016 ക്വിസ് മൽസര വിജയി...




ഈ ആഴ്ചയിലെ (16-07-2016) ക്വിസ് മൽസര ജേതാവ് ഉസാമ അഹമ്മദ് PK

**********************
തത്തമ്മകൂട്
ക്വിസ് പ്രോഗ്രാം കമ്മിറ്റി 
കുറ്റൂർനോർത്ത്

തത്തമ്മക്കൂട് ക്വിസ് പ്രോഗ്രാം 16-07-2016



തത്തമ്മക്കൂട് വാട്സ് ആപ്പ് ഗ്രൂപ്പിൽ 16/07/2016 ശനിയാഴ്ച നടക്കാൻ പോകുന്ന ക്വിസ് പ്രോഗ്രാമിന് നേതൃത്വം നൽകുന്നത് അബ്ദുൽ നാസർ KP 

**********************
തത്തമ്മകൂട്
ക്വിസ് പ്രോഗ്രാം കമ്മിറ്റി 
കുറ്റൂർനോർത്ത്