Sunday, 27 May 2018

എണ്ണവണ്ടി


സ്കൂൾ പൂട്ടിയ സന്തോഷത്തോടെയാണ് മദ്രസ്സ വിട്ട് പുറത്തേക്കോടിയത്.
ൻറെ സൈദിനെ കാണുന്നില്ലല്ലോ .......?
കുട്ടികളൊക്കെ പോയിക്കഴിഞ്ഞു. ൻറെ സൈദിനെ കാണാനില്ലല്ലോ ......!
എല്ലാ കുട്ടികളും പോയിക്കഴിഞ്ഞപ്പോൾ മോല്യേര് ചെവിക്ക് പിടിച്ച് പുറത്തേക്ക് കൊണ്ടു വരുന്നു ൻറെ സൈദിനെ !
സൈദേ എന്താടാ....?
ഞാനാ ആദ്യം പുറത്തേക്ക് ബന്നീനത്, മൈമാലി മുന്നിച്ചാടീപ്പോ ഞാൻ കാല് വള്ള്യച്ച് തളളിട്ടു. അത് അയാള് കണ്ടു. ഇന്നോട് പറഞ്ഞു ഒടുക്കം പോയാ മതീന്ന്.....
സാരമില്ല. ചെവിവേദനിക്കുന്നുണ്ടെങ്കിലും എന്റെ വാക്കുകൾ ൻറെ സൈദിനെ ആശ്വസിപ്പിച്ചു.
ജ്ജ് ൻറോട്ക്ക് പോരേ, അനക്ക് ഞാൻ ഒരു വണ്ടി കാണിച്ച് തരാം. 
എന്ത് വണ്ടിയാ സൈദേ ?
എണ്ണവണ്ടി, മക്കത്തക്ക് എണ്ണ കൊണ്ടോണെ വണ്ടിയാ.......
അൽഭുതം തോന്നി!
വണ്ടി കാണാനുള്ള മോഹം മനസ്സിലുദിച്ചു. 
രണ്ട് പേരും എന്റെ വീട്ടിലൂടെ പോയി. ശർക്കരച്ചായയും തേങ്ങയിട്ട് ഇലയിൽ പരത്തി ചുട്ട കട്ടിപ്പത്തിരിയും കഴിച്ചു.
പിന്നെ ഒരോട്ടമായിരുന്നു.
ൻറെ സൈദിന്റെ പുരയിലാണ് ഓട്ടം നിന്നത്.
അകത്ത് പോയി ഒരു തീപ്പെട്ടിയുമായി വന്നു.
തീപ്പെട്ടി തുറന്നു .... കാവിയും കറുപ്പും നിറത്തിലുള്ള, കണ്ണികൾ അടുക്കിയ പോലൊരു പുഴു പുറത്തുചാടി. 
ഇതാണ് മക്കത്ത്ക്ക് എണ്ണ കൊണ്ടോണ എണ്ണ വണ്ടി...... ൻറെ സൈദ് ആർത്തു ചിരിച്ചു.
ൻറെ സൈദിന്റെ നിർദ്ദേശം അനുസരിച്ച് കൊണ്ട് ഞാൻ ആ പുഴുവിന്റെ പുറത്ത് തലോടി' അൽഭുതം! വിരൽ നിറയെ എണ്ണ!
നിനക്കിതിനെ എവിടുന്നാ കിട്ടീത്?
" മക്കത്ത്ക്ക് എണ്ണ കൊണ്ടോകുമ്പോ ഞാൻ പിടിച്ചതാ"
പുഴുവിനെ സ്വതന്ത്രമാക്കി.
അത് പടിഞ്ഞാറോട്ട് പ്രയാണം തുടങ്ങി.
പിന്നീട് ഞാൻ കണ്ടു, എന്റെ വീടിനടുത്തു കൂടിയും എണ്ണ വണ്ടി ഓടുന്നത്.
മാസങ്ങളും വർഷങ്ങളും കടന്നു പോയി .....
മക്കത്ത് എണ്ണ മതിയായതുകൊണ്ടാണോ ആവോ....
പിന്നീട് എണ്ണ വണ്ടി ഇതുവഴി കടന്നു പോകാറില്ല.
----------------------------------------------------------------------------------------------
✍🏻 എം ആർ സി അബ്ദുറഹ്മാൻ



അയൽവാസി


സലീമിന്റെ അയൽവാസിയാണ് ചങ്ങരൻ. രണ്ട് കുടുംബങ്ങളും തമ്മിൽ സന്തോഷത്തിലും അതിലേറെ സ്നേഹത്തിലും കഴിയുന്നവരാണ്.
    നല്ല തണപ്പുള്ള മഞ്ഞ് കാലം, കലപില കൂട്ടുന്ന കിളികൾ. ഇപ്പുറത്തെ കൂട്ടിൽ നിന്നുംപൂവൻകോഴിയുടെ നീട്ടിയുള്ള കൂവലും ചങ്ങരന്റെ തൊഴുത്തിൽ നിന്നും പശുവിന്റെ കർണ്ണാനന്ദകരമായ    ശബ്ദവും എല്ലാം കൂടി ഒരു ഗ്രാമീണ അന്തരീക്ഷം! ഇതൊക്കെ ശരിക്കും ആസ്വദിച്ച് ജീവിക്കുന്നവരാണ് സലീമിന്റെയും ചങ്ങരൻറെയും കുടുംബങ്ങൾ . ഒരു ദിവസം സലീം സുബ്ഹി നമസ്കാരം കഴിഞ്ഞ്വരുമ്പോൾ സാധാരണ കാണാത്ത തന്റെ നാട്ടുകാരനും മൂന്ന് നാല് വീടിനപ്പുറം താമസിക്കുന്ന അയമു ഹാജിയുടെ മകൻ അസ്ലമിനെ കണ്ടത്. അവൻ ഉത്തരേന്ത്യയിൽ എവിടെയോ പഠിക്കുകയാണ്. സലീമിനെ എന്നോകണ്ടതാണ്. രണ്ട് പേരും സലാം പറഞ്ഞ് പരസ്പരം പല കാര്യങ്ങളും സംസാരിച്ചു. ഉത്തരേന്ത്യ കാണാത്ത സലീം ഉത്തരേന്ത്യയിലെ വിശേഷങ്ങളെല്ലാം ചോദിച്ചറിഞ്ഞു. സംസാരിച്ച് കൊണ്ട് രണ്ട് പേരും യാത്ര തുടർന്നു: വീടെത്തുന്നതിന് മുമ്പായി അസ്ലം സലീമിനോട് പറഞ്ഞു, നിങ്ങളുടെ ചെറിയ മകൾ എപ്പോ നോക്കിയാലും നിങ്ങളുടെ അയൽവാസി ചങ്ങരൻറെ പേരമക്കളുടെ കൂടെയാണല്ലോ കളിക്കുന്നത്, ഇതൊന്നും നമ്മൾക്ക് ചേർന്നതല്ല. അവർ ഹരിജനങ്ങളല്ലേ? അവരോടൊന്നും ബന്ധപ്പെടരുത്'. നമ്മൾ മുതിർന്നവർ ശ്രദ്ധിക്കണം. ഇത്രയും കേട്ടപ്പോൾ സലീമിന്റെ മനസ്സ് വേദനിച്ചു. അവനൊന്നും തിരിച്ച് പറയാൻ കഴിയാത്ത വിധം തൊണ്ട വരണ്ടു. ഇങ്ങനെയൊന്നു പ്രതീക്ഷിച്ചതേയല്ലായിരുന്നു. സലീം ജനിച്ചതു മുതൽ വളർന്നതെല്ലാം ഈ അയൽവാസികളുടെ കൂടെ തന്നെയായിരുന്നു.അങ്ങനെ വളർന്ന സലീമിനെ എങ്ങനെയാണ് അസ്ലമിന്റെ വാക്കുകൾ വേദനിപ്പിക്കാതിരിക്കുക......? അവർ രണ്ട് പേരും പരസ്പരം വാഗ്വാദങ്ങൾ വരെ നടത്തി. അവസാനം സലീം പറഞ്ഞു, അയൽവാസി അരായാലും അവരുമായി നല്ല ബന്ധം പുലർത്താനും സഹകരിക്കാൻ പറ്റുന്ന മേഖലകളിൽ സഹകരിക്കാനുമാണല്ലോ നമ്മോട് നമ്മുടെ മതത്തിന്റെ കൽപന. അതൊക്കെ നീ മറന്ന പോലെയാണല്ലോ നിന്റെ സംസാരം: ...നീയൊക്കെ എവിടെയോ പോയി പുതിയ മതം പഠിച്ച്ത്തിരിക്കുന്നു - സലീമിന് ദേഷ്യവും സങ്കടവും വന്നു. നമ്മുടെ നാടിനും നമ്മുടെ മതത്തിന് ഉൾക്കൊള്ളാനും പറ്റുന്ന സംസ്കാരത്തിലേക്ക് നീ മാറണം എന്നാണ് എനിക്ക് പറയാനുള്ളത്. അവർ നടന്ന് സലീമിന്റെ വീടിനടുത്തെത്തി. സമയം ഒരു പാടായി. മോളെ മദ്രസ്സയിൽ കൊണ്ടാക്കാനുണ്ടു്. നീ കേറുന്നോ ഒരു കട്ടൻ കുടിച്ചിട്ട് പോകാം. സലീം അസ്ലമിനോടായി പറഞ്ഞു. ഇർശാ അള്ളാ പിന്നീടാകാം എന്ന് പറഞ്ഞ്  അസ്ലം യാത്ര പറഞ്ഞ് പോകാൻ നേരം അതാ വരുന്നു ചങ്ങരേട്ടൻ!  വൃദ്ധനായ ചങ്ങരേട്ടൻ മോണകാട്ടിച്ചിരിച്ച് കൊണ്ട് അവരുടെ അടുത്ത് വന്ന് നിന്നു.വടിയും കുത്തിപ്പിടിച്ച് നിൽക്കുന്ന ചങ്ങര നോട് സലീം ചോദിച്ചു ചങ്ങരേട്ടനെവിടെ പോയതാ രാവിലെ തന്നെ? മോണകാട്ടിച്ചിരിച്ച് കൊണ്ട് ചങ്ങരേട്ടൻ പറഞ്ഞു, മോളൂന് ഇന്നു് മദ്റസ്സിൽ പരീക്ഷയാണെന്ന് പറഞ്ഞു, നിങ്ങ വരാൻ നേരം വൈകിയപ്പോ മ്മച്ചി പറഞ്ഞു മോളൂനെ കൊണ്ടാക്കാൻ. പരീക്ഷയായത് കൊണ്ട് മോളുന് നേരത്തെ പോണമെന്നു് പറഞ്ഞു. സ്നേഹത്തോടെയുള്ള ആ വാക്കുകൾ കേട്ട് സലീം അസ്ലമിന്റെ മുഖത്തേക്ക് നോക്കി. കണ്ടാ ഞങ്ങൾ അയൽവാസികൾ ' എന്ന ചോദ്യവും ചോദിച്ചു. അസ്ലം തലതാഴ്ത്തി. അപ്പോഴതാ പാർവ്വതിയമ്മ വരുന്നു. പുഞ്ചിരി തൂകിക്കൊണ്ട് പാർവ്വതിയമ്മ ചോദിച്ചു, അല്ലാ മൂന്നാളും കൂടി എന്തേ ഗൈറ്റിങ്ങൽ തന്നെ നിന്നത്? മറുപടി പറയാതെ തന്നെ സലീം ചോദിച്ചു, ചേച്ചിയെങ്ങോട്ടാ.....? കൊറച്ച് കരിവേപ്പിന്റെല വേണം. പാർവ്വതി നേരെ സലീമിന്റെ പറമ്പിൽ കയറി കറിവേപ്പില ഒടിച്ചു. പുറത്തിറങ്ങി നന്ദിയോടെ പുഞ്ചിരിച്ച് കൊണ്ട് ചങ്ങരേട്ടനെയും കൂട്ടി അവരുടെ വീട്ടിലേക്ക് നടന്നു.ഇതും കൂടി കണ്ടപ്പോൾ അസ്ലമിന് ശരിക്കും മനസ്സിലായി, അയൽപക്ക ബന്ധത്തിന്റെ ആഴവും സേ നഹവും!
അസ്ലം സലീമിൻറെ കൈ പിടിച്ച് സലാം ചൊല്ലി യാത്ര പറഞ്ഞു. "നല്ല അയൽവാസിയും സുഹൃത്തുക്കളുമാണ് ഞങ്ങൾ. അതിന് മതത്തിന്റെയോ അല്ലെങ്കിൽ മറ്റെ ന്തിന്റെയെങ്കിലും പേരിൽ അകറ്റി നിർത്തേണ്ടവരല്ല അയൽവാസിയെന്ന് " നഗ്നനേത്രങ്ങളെക്കൊണ്ട് കണ്ട് ബോധ്യപ്പെട്ട് സന്തോഷത്തോടെയാണ് അസ്ലം മടങ്ങിയത്. ഇങ്ങനെയാണ് മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധം, അല്ലാതെ ജാതിയും മതവും നോക്കിയല്ല അയൽവാസിയെ സ്നേഹിക്കേണ്ടത്. "തന്റെ അയൽവാസി പട്ടിണി കിടക്കുമ്പോൾ വയറുനിറച്ച് തിന്നുന്നവൻ എന്നിൽ പെട്ടവനല്ല എന്നാണല്ലോ തിരുവചനം"
(അയൽവാസിയായ മുസ്ലിം എന്നു പറഞ്ഞിട്ടില്ലെന്ന് ഓർക്കണം )
------------------------------------------------------------------------
✍🏻 ഹനീഫ പി. കെ

➖➖കള്ളൻ കണാരൻ ➖➖


കള്ളൻ കണാരൻ ഇടക്കിത്തിരി കറുപ്പ് ബാക്കിയായ  നരച്ച മീശ പിരിച്ച് ഇടത് കൈ തലക്ക് താഴെ തിരുകി തിണ്ണയിൽ ആകാശത്തിലെ നക്ഷത്രങ്ങളെ നോക്കി നെടുവീർപ്പിട്ട് മലർന്നു  കിടന്നു. അമാവാസിയെ പ്രണയിച്ച കണാരൻ്റെ  രണ്ട് ഉണ്ട കണ്ണുകളെ പൗർണ്ണമിയിലെ പൂർണ്ണ ചന്ദ്രൻ അലോസരപ്പെടുത്തി.  അടുക്കളയിലെ അടുപ്പ് പുകയാത്തതിൻ്റെ കലിപ്പ് വലിയ വീട്ടിൽ ജനിക്കേണ്ടി വന്നിട്ടും ഈ കള്ളൻ്റെ കൂടെ പൊറുക്കേണ്ടി വന്നതിൻ്റെ കലിപ്പ് ദേവകി അടുക്കളയിലെ ഞെളുങ്ങിയ അലൂമിനിയ പാത്രത്തിൽ തീർത്തു. നിലാവില്ലാത്ത രാത്രിയിൽ ആളുമാറി കൂടെ ഇറങ്ങിപ്പോന്ന പൊട്ടത്തരത്തെ ഒാർത്ത് പതിവു പോലെ പിറു പിറുത്തു
ഇത്തിക്കരെ പക്കിയാണന്നാ ധാരണ ഒരായുസ്സ് മുഴുവൻ കട്ടിട്ടും മുഴു പട്ടിണിയും പരിവട്ടവും ബാക്കി തന്നെ. നിങ്ങളിങ്ങനെ അടക്കയും മാങ്ങയും കട്ട് നടന്നോ... ഒാരോരുത്തർ ബാങ്കുകാരെയും നാട്ടേരേയും പറ്റിച്ച് അനൃ നാട്ടിൽ പോയി സുഖിക്കുന്നത് കണ്ടിട്ട് കൊതിയാവുണൂ. കണാരൻ തൻ്റെ പ്രതാപ കാലത്തെ കുറിച്ച് വെറുതെ ഒന്ന് ഒാർത്തു സാഹസികമായ അയാളുടെ മോഷണ വഴികളിലെ ചിത്രങ്ങൾ അയാളുടെ രോമ പൂകങ്ങളെ ഉണർത്തി. അന്യം നിന്ന് പോയ ഒാട് വീടുകളും ഊഴ്ന്ന് ഇറങ്ങിയ മച്ചിൻ പുറങ്ങളും ഒരു നെടു വീർപ്പിൽ അവസാനിപ്പീച്ചു. മോഷണങ്ങളിലെ ആധുനികങ്ങളിലേക്ക് കൈ വെക്കാനാവാതെ ഗൃാസ് കട്ടറിനെയും കോട്ടിട്ട ഒാൺ ലൈൻ കള്ളൻമാരെയും കുറിച്ച് ഒാർത്തപ്പോൾ   നിതാഖാത്ത് മൂലം ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങിയ പ്രവാസിയുടെ അവസ്ഥയിലുള്ള കണാരന് തന്നോട് തന്നെ പുഛം തോന്നി. ആധുനിക രീതിയിലുള്ള കള്ളൻമാരെ പോലെ ആവാൻ കഴിയാത്തതിലുള്ള ദുഖവും ഒന്നിനും കൊള്ളാത്തവനെന്ന ഭാരൃ ദേവകിയുടെ പരിഭവം പറച്ചിലും കണാരനെ തളർത്തി. ഒന്ന് കണ്ണ് മയങ്ങിയ കണാരൻ ഞെട്ടി തിണ്ണയിൽ നിന്നും താഴെ വീണു. നാഴിയരിക്ക് കട്ട് കള്ളനായി നാട്ടുകാർ കെട്ടിയിട്ട് തല്ലി കൊന്ന കള്ളൻ്റെ നീണ്ട നിലവിളി അയാളുടെ ഉറക്കം കെടുത്തി.
അപ്പോഴാണ് അയാളുടെ ഗുരുവിൻ്റെ ഉപദേഷം കണാരന്  ഒാർമ്മ വന്നത്.

കക്കാൻ പഠിച്ഛാൽ പോര നിക്കാനൂം പഠിക്കണം !!
-----------------------------------------------------------
✍🏻 കുഞ്ഞഹമ്മദ് കൂട്ടി മാപ്പിളക്കാട്ടിൽ

Thursday, 17 May 2018

തത്തമ്മക്കൂട് പാരിക്കാടിന്റെ പച്ചപ്പിലേക് നടക്കുന്നു


നമുക് പരിക്കാട്ടെ പച്ചപ്പിലേക് നടക്കാം..........


🥦🥦🥦🥦🥦🥦🥦🥦🥦🥦🥦🥦🥦🥦🥦🥦🥦🥦🥦🥦🥦

2017 നവംബർ  09 ( വ്യാഴം )

തത്തമ്മക്കൂട്ടിൽ വായിക്കുക 

കുറ്റൂർ നോർത്ത് പാരികാടിനെ കുറിച്
----------------------
തത്തമ്മക്കൂട് 
അഡ്മിൻ ഡെസ്ക്ക്





പാരിക്കാട്: ഓർമ്മയിലെ പച്ചപ്പുകൾ


പ്രകൃതി രമണീയമായ കാഴ്ചകൾ കൊണ്ട് മനസ്സിലിപ്പോഴും പച്ച പിടിച്ച് നിൽക്കുകയാണ് പാരിക്കാടെന്ന പ്രദേശം. കുറ്റൂർ നോർത്ത് പടപ്പറമ്പ് റോഡിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് ഒരു നൂറ് മീറ്റർ നടന്നാൽ പാരിക്കാട്ടെ ഈ പച്ചപ്പിലെത്താം. പാറകൾ നിറഞ്ഞ പ്രദേശമായതിനാൽ 'പാറക്കാട്' എന്ന പ്രയോഗം ലോപിച്ചായിരിക്കും 'പാരിക്കാട്'എന്ന പേര് വന്നത്.
കണ്ണമംഗലത്തെ ഇരങ്ങളത്തൂർ വയലിൽ നിന്നാണ് ഇവിടേക്ക്ള്ള വെള്ളമൊഴുകി വരുന്നത്. വയൽ വക്കത്തെ കൈതോടിലൂടെ ശാന്തമായി ഒഴുകുന്ന ഈ നീരൊഴുക്കിന് കടുപ്പം ചാലിലെ ഓവു പാലം കടന്നാൽ വല്ലാത്ത വേഗമാണ്. ഈ കടുപ്പം കൊണ്ട് തന്നെയാവും ഇവിടേക്ക് 'കടുപ്പംചാല് ' എന്ന് പേര് വന്നതും. പാരിക്കാട്ടെ കാഴ്ചകൾ തുടങ്ങുന്നത് ഇവിടെ നിന്നാണ്. ആർത്തലച്ചൊഴുകുന്ന ഈ വെള്ളമൊഴുക്ക് റോഡിൽ നിന്ന് കാണാൻ നല്ല രസമാണ്‌. പരന്ന് കിടക്കുന്ന കരിമ്പാറകളിൽ ശക്തമായി വന്ന് വീഴുന്ന വെള്ളം കുറച്ച് കൂടി താഴോട്ടിറങ്ങിയാൽ നല്ല മര്യാദയോടെ ശാന്തമായൊഴുകുന്നത് കാണാം. ആ ഒഴുക്ക് കാഞ്ഞിരക്കുറ്റിയിലെത്തിയാൽ വീണ്ടും കടുപ്പംചാലിലെ രൗദ്ര ഭാവം കാട്ടും. ഈ കാഞ്ഞീരക്കുറ്റിയാണ് പാരിക്കാട്ടെ പ്രധാന കുളിക്കടവ്. ഒരു കാലത്ത്  കള്ളിവളപ്പ് മുതൽ പടപ്പറമ്പ് വരെയുള്ള വീട്ടുകാർ ആശ്രയിച്ചിരുന്നത് ഈ കുളിക്കടവിനെയായിരുന്നു.
കരിമ്പാറക്കൂട്ടങ്ങൾക്കിടയിലൂടെ വെളളിയരഞ്ഞാൺ പോലെ ഒലിച്ചിറങ്ങുന്ന വെള്ളത്തിന് താഴെ തല കാട്ടി കുളിക്കുന്നതിന്റെ രസം പറഞ്ഞറിയിക്കാൻ കഴിയില്ല. ആഴമല്ല ഒഴുക്കിന്റെ സൗന്ദര്യമാണ് പാരിക്കാട്ടെ കുളിക്കടവുകളെ വിത്യസ്തമാക്കുന്നത്. തിരിമുറിയാത്ത മഴ പെയ്ത് തണുത്തുറഞ്ഞ പ്രഭാതങ്ങളിൽ മീൻ പിടിക്കാൻ വരുന്ന നാട്ടുകൂട്ടങ്ങൾ ഇവിടെ എമ്പാടുമുണ്ടായിരുന്നു. ഇരുൾ കനത്ത നേരത്ത് പെട്രോമേക്സിന്റെ വെളിച്ചത്തിലും ഇവർ വരും. കാഞ്ഞീരക്കുറ്റിയിൽ നിന്ന് പാരിക്കാട്ടെ ഏറ്റവും താഴ്ചയുള്ള പ്രദേശത്തേക്ക് വെള്ളമൊഴുകുന്നത് കാണാൻ വല്ലാത്ത രസമാണ്. ഇതിന്റെ ശബ്ദം ഒരു പാട് അകലെ വരെ കേട്ടിരുന്നു. മഴ വരുന്നതിന്റെ ശബ്ദം പാരിക്കാട്ടെ ഒഴുക്കിന്റേതാവുമെന്ന് കരുതി അവഗണിച്ചതിനാൽ നനഞ്ഞൊട്ടിയ ബാല്യം ഓർമ്മയിൽ നിന്ന് മായില്ല.
പാരിക്കാട്ടെ ഓർമ്മകളിൽ എടുത്തു പറയേണ്ട ഒന്നാണ് അവിടത്തെ കരിങ്കൽ ക്വാറികൾ. അവിടെ വെടി പൊട്ടിക്കുന്നത് കാണാൻ മുപ്പത് വർഷങ്ങൾക്കപ്പുറത്തെ കൗതുകക്കൂട്ടങ്ങളിൽ ഈയുള്ളവനുമുണ്ടായിരുന്നു.
വെടിക്ക് തീ കൊടിക്കുന്നതിന് മുമ്പ്

വെടിയേ.......

എന്ന് വലിയ ശബ്ദത്തിൽ ആർത്ത് വിളിക്കുന്നതും നീട്ടി കൂവുന്നതും കേൾക്കാം. കേട്ടവരെല്ലാം ഭീതിയോടെ ഓടി മറയുന്നതും കാണാം.
തമിഴൻമാരായിരുന്നു അവിടത്തെ തൊഴിലാളികളിൽ നല്ല പങ്കും. അവർ കുടുംബ സമേതം താമസിച്ചിരുന്നതും ഇവിടെ തന്നെ. അതിനായി കരിമ്പാറപ്പുറത്ത് നിരനിരയായി കെട്ടിയുണ്ടാക്കിയ കൂരകളിലെ ജീവിതം കണ്ട് അൽഭുതം കൂറി നിന്നിട്ടുണ്ട്. ജീവിത പ്രാരാബ്ദത്തിന്റെയും അത്യധ്വാനത്തിന്റെയും പാരിക്കാട്ടെ പരുക്കൻ കാഴ്ചകൾ അന്നെന്റെ കുഞ്ഞു  മനസ്സിനെ വല്ലാതെ വേദനിപ്പിച്ചിട്ടുണ്ട്. ഈ ക്വാറിക്ക് വേണ്ടിയാണ് പാരിക്കാട്ടേക്ക് റോഡ് വെട്ടിയത്. ഈ റോഡിലൂടെ വലിയ ലോറികൾ കരിങ്കല്ലുമായി കയറ്റം കയറി പോവുന്നത് അക്കാലത്തെ പതിവ് കാഴ്ചയായിരുന്നു. പ്രകൃതിയുടെ പച്ചപ്പും, ചെങ്കുത്തായ ഭൂപ്രകൃതിയും, ഉറവ വറ്റാത്ത കരിമ്പാറകളും ഇവിടത്തെ സവിശേഷതകളാണ്. മഴക്കാലത്ത് പച്ച സാരിയുടുത്ത സുന്ദരിയെ പോലെ പാരിക്കാട് ചമഞ്ഞ് നിൽക്കുകയാണെന്ന് തോന്നും. ഇവിടത്തെ പാറയിടുക്കിലൂടെ ഒഴുകുന്ന ഉറവകൾക്ക് വല്ലാത്ത തണുപ്പും തെളിയുമാണ്. വെള്ളച്ചാട്ടത്തിന്റെ കനത്ത ശബ്ദം മഴക്കാലം മുഴുവൻ നീണ്ടു നിൽക്കും. അതിനിടയിലും തൊട്ടപ്പുറത്തെ നിരവധി കരിങ്കൽ പാളികൾക്കിടയിലൂടെ കിനിഞ്ഞിറങ്ങുന്ന ഉറവകളും, കളകളാരവം മുഴക്കി പോവുന്ന ആണികളുമൊക്കെ ഈ പ്രദേശത്തിന് സംഗീത സാന്ദ്രമായ ഒരന്തരീക്ഷം പകരുന്നു. കനത്ത വെള്ളമൊഴുക്കിന്റെ അട്ടഹാസങ്ങൾക്കിടയിലും ഇവ നമ്മെ ചേർത്ത് പിടിച്ച് എന്തൊക്കെയോ സ്വകാര്യം പറയുകയാണെന്ന് തോന്നും. അത്രക്കും ഹൃദ്യമാണ് ഈ നീരൊഴുക്കുകൾ ഇടതൂർന്ന് വളർന്ന പാഴ്ചെടികളും,  പാകമായി നിൽക്കുന്ന കായും,  പുഞ്ചിരിച്ച് നിൽക്കുന്ന  വർണ്ണ പൂക്കളും സമ്മാനിക്കുന്ന വസന്തം കൂടിയാണ് പാരി ക്കാട്ടെ മഴക്കാലങ്ങൾ.ഇവിടത്തെ ചുള്ളിക്കയുടെ രുചി അറിയാത്ത നാട്ടുകൂട്ടങ്ങളുണ്ടാവില്ല. വലിയ മരങ്ങളിലല്ല പാഴ്ചെടികളിലും കുറ്റിക്കാടുകളിലും പാറക്കെട്ടുകളിലുമൊക്കെയാണ് പാരിക്കാടിന്റെ സൗന്ദര്യം വഴിഞ്ഞൊഴുകുന്നത്. വൈകുന്നേരങ്ങളിൽ ഇവിടത്തെ പാറക്കൂട്ടങ്ങളിലിരുന്ന് കിഴക്കോട്ട് പറക്കുന്ന പക്ഷിക്കൂട്ടങ്ങളെ കാണാൻ നല്ല രസമാണ്. കിഴക്ക് ഭാഗത്തെ പനക്കൂട്ടങ്ങളിൽ നിറയെ വവ്വാലുകൾ തൂങ്ങി നിൽക്കുന്നതും ഇവിടത്തെ കൗതുക കാഴ്ചയാണ്. നെടിയാരം ബംഗ്ലാവും, മലബാർ കലാപകാലത്തെ സ്മരണകൾ തുടിക്കുന്ന തോന്നിയിൽ തറവാടും ഈ പാറക്കെട്ടുകളിലിരുന്നാൽ കാണാൻ കഴിയും. കീരിയും, പാമ്പും, കൊളക്കോഴിയും, മയിലും, മൊച്ചയും,കുരങ്ങൻമാരുമെല്ലാമുള്ളതായിരുന്നു  ഒരു കാലത്ത് ഈ പ്രദേശം. അയൽനാടുകളിൽ നിന്നെല്ലാം നായാട്ടു നായ്ക്കളുമായി ഇവിടെ എത്തുന്നവരുമുണ്ടായിരുന്നു.വേനൽ കാലങ്ങളിൽ പാരിക്കാടിന് വല്ലാത്തൊരു മൗനമാണ്. അന്നേരം വെള്ളച്ചാട്ടത്തിന്റെ അട്ടഹാസങ്ങൾ നിലച്ചിരിക്കും. ഇട തൂർന്ന് വളർന്നിരുന്ന പാഴ്ചെടികൾ ഉണങ്ങി കരിഞ്ഞിരിക്കും. ജലമൊഴുക്കിന്റെ ശബ്ദം നഷ്ടപ്പെട്ടാലും ആ നീരുറവകൾ വറ്റുമായിരുന്നില്ല. അപ്പോഴും ഇവിടെ അലക്കാനും കുളിക്കാനും വരുന്നവരുടെ നാട്ടുവർത്താനങ്ങളും, കളിതമാശകളും, നീട്ടി കൂവലുകളുമൊക്കെ കേൾക്കാം. പാഴ്ചെടികൾ ഉണങ്ങി തീർന്നാൽ കരിമ്പാറ കൂട്ടങ്ങളിൽ വെള്ളമൊലിച്ചതിന്റെ എച്ചിൽ പാടുകൾ തെളിഞ്ഞു കാണാം. അസ്തമയ സൂര്യന്റെ കിരണങ്ങൾ തട്ടുമ്പോൾ ഈ പാറക്കൂട്ടങ്ങൾക്ക് വല്ലാത്ത തിളക്കം തോന്നിക്കും. പട്ട ചാരായം മോന്താൻ വന്നവർ അന്നേരം മൂളിപ്പാട്ടും പാടി തിരിച്ച് കയറുന്നുണ്ടാവും. പണി കഴിഞ്ഞ് കുളിച്ച് പോവുന്നവരും, മേക്കാൻ കൊണ്ട് വന്ന ആടിനെയുംവലിച്ച് ഇരുട്ടു മുമ്പേ വീടണയാൻ തിടുക്കപ്പെടുന്നവരെയും കാണാം....
 പശുവിന് പുല്ലരിയാൻ വന്നവർ തലച്ചുമടുമായി തിരിഞ്ഞ് നടന്നിരിക്കും... നമ്മുടെ നാട്ടു സായാഹ്നങ്ങൾ അന്ന് ഇങ്ങനെയൊക്കെയായിരുന്നു. സമ്പർക്കങ്ങളുടെ തണലിടങ്ങളായിരുന്നു ഇവിടം. നാട്ടുകാരുടെ നിരന്തര നടത്തത്തിൽ നിന്നാണ് നടവഴികൾ വന്നത്. നമ്മൾ നടത്തം നിറുത്തിയപ്പോൾ ഇത്തരം നടവഴികളും അടഞ്ഞുപോയി. പാരിക്കാട്ടെ നീരാഴുക്ക് കാണാനോ പഴുത്ത് പാകമായ അവിടത്തെ ചുള്ളിക്ക പറിക്കാനോ ആരും ഇന്നിതു വഴി വരുന്നില്ല. ആൾ പെരുമാറ്റമില്ലാതായപ്പോൾ ഈ നടവഴികളും ഇല്ലാതായി. പ്രകൃതിയുടെ പച്ചപ്പിലേക്കുള്ള വഴിയടയാളങ്ങളെ കണ്ടെത്താൻ നമുക്കുമാവണം. നാട്ടു സമ്പർക്കങ്ങളുടെ നനവും നൻമയും തിരിച്ച് പിടിക്കാൻ കൊതിക്കുന്നവർക്ക് മുന്നിൽ ഇത്തരം നടവഴിയോർമ്മകൾ മാത്രമാണ് ബാക്കിയുള്ളത്. പഴയ പച്ചപ്പും നീരുറവകളും നഷ്ടപ്പെട്ട് പോവുന്ന കാലത്ത് പാരിക്കാടിന്റെ ഓർമ്മ തരുന്ന ഗൃഹാതുരത്വം പോലും വല്ലാത്തൊരു അനുഭൂതിയാണ് നമുക്ക് പകർന്ന് തരുന്നത്.
-------------------------------------------------------------------------------------------------------------------------
🖊  സത്താർ കുറ്റൂർ

മനം മയക്കുന്ന പാരിക്കാട്‌


മദ്രസ പഠന കാലത്ത്   സഹപാഠികളായിരുന്ന ആലുങ്ങൽ മുഹമ്മദ് അലിയും ഇല്യാസുമൊക്കെയാണ് പാരികാടിനെ കൂടുതൽ പരിചയ പെടുത്തി തന്നത് ബിലാലിനേയു മൊജ്ജിനെയും ഒക്കെ ചൂണ്ടൽ കുത്തിവെച്ചു പിടിച്ച കഥകൾ ഒരുപാടുണ്ടായിരുന്നു അവർക്കൊക്കെ പറയാൻ . അതിന്റെ കൂട്ടത്തിൽ പാരിക്കാടിന്റെ വശ്യതയും വന്യതയും കുറച്ചൊക്കെ പൊടിപ്പും തൊങ്ങലും ചേർത്ത് ഭീതി പെടുത്തുന്ന രീതിയിലാണ് അവർ അവതരിപ്പിക്കാറു . ആദ്യമായി പാരിക്കാട് പോയത് കടന്നൽ കൂട് കാണാനായിരുന്നു .ഒരു മീറ്ററോളം വലുപ്പമുള്ള ഭീമൻ കടന്നൽ കൂട് കാണാൻ സ്ക്കൂളിൽ നിന്നും കൂട്ടുകാരോടൊത്തായിരുന്നു പോയിരുന്നത് ഇരിങ്ങലത്തൂർ പാടത്തുനിന്നും നെച്ചിക്കാട്ട് പാടത്തു നിന്നും വരുന്ന ചെറിയ കൈതോടുകൾ എത്തിച്ചേരുന്നത് സുന്ദരമായ പാരിക്കാട്ടിലെ വെള്ളച്ചാട്ടത്തിലേക്കാണ് പാരിക്കാട്ടിലേക്കുള്ള റോഡിനു കുറുകെയുള്ള  ഈ  കൈതോട് മുറിച്ചു കടന്നു വേണം താഴെ എത്താൻ .സാഹസികർക്ക് പാറക്കെട്ടുകളും വള്ളിപ്പടർപ്പുകളും പിടിച്ചു കേറിയും തോടിനോട് ചേർന്നും പോകാം . കുറ്റിക്കാടുകളും വള്ളികളും പാറക്കൂട്ടങ്ങളും താണ്ടിയെത്തുന്ന വെള്ളത്തിന് നല്ല തണുപ്പാണ് പാക്ഷികളുടേയു ചീവീടുകളുടെയും ശബ്ദങ്ങൾക്കൊപ്പം നല്ല കുളിരുള്ള കാറ്റും കൊണ്ട് മതിവരുവോളം ആ ചെറിയ വെള്ളച്ചാട്ടത്തിനു താഴെ ഇരിക്കാം കുളിക്കാം ആസ്വദിക്കാം .പോക്കാനും മയിലും കുറുക്കനും ഒക്കെ അവിടെ ഉണ്ടെന്നു കേട്ടിരുന്നു . തെങ്ങോലകളിലൊക്കെ തൂക്കണാംകുരുവിയുടെ കൂടുകൾ യഥേഷ്ടം കാണാം വിവിധ ഇനം പക്ഷികളും പാമ്പുകളും കീരിയും മറ്റു ഇഴ ജന്തുക്കളാലും സമ്പന്നമാണ് ഇവിടുത്തെ ജൈവവൈവിധ്യം പാരിക്കാട് ക്രിക്കറ്റ് കളിയ്ക്കാൻ പോയതും ഓർക്കുന്നു .പാറപുറത്തു മാത്രം കളിച്ചു പരിചയമുള്ള  ഞങ്ങൾക്കൊക്കെ പാരിക്കാട്ടെ പുല്ലു നിറഞ്ഞ ആ ഗ്രൗണ്ടിലെ കളി ഒരു അനുഭൂതി ആയിരുന്നു കൂരിയാട് കന്യാകുമാരി റോഡിൽ നിന്ന് നോക്കിയാൽ കാണുന്ന വിശാലമായ നമ്മുടെ കുറ്റൂർപാടത്തിന്റെ ഉത്ഭവം തുടങ്ങുന്നതും പാരിക്കാട് നിന്നാണ്. വർഷങ്ങൾ ഒരുപാട് മുൻപോട്ടു പോയിരിക്കുന്നു ഇന്ന് പാരിക്കാടിനു ഒരുപാട് മാറ്റങ്ങൾ വന്നതായി കേട്ടു .ഏതായാലും ഒന്ന് കൂടെ പോകണം അവിടേക്ക് നുകരണം ആ സൗന്ദര്യം ഒരു വട്ടം കൂടെയെന്ന് മനസ്സ് കൊതിക്കുന്നു  അപ്പൊ എങ്ങനെ ? കുറ്റൂർപാടത്തിന്റെ ഉത്ഭവം കാണാൻ പാടവരമ്പത്തിലൂടെ ചേറിൽ പുതഞ്ഞ കാലുമായി ഒന്ന് നടന്നാലോ ?
---------------------------------------------------------------------------------------------------------------------------
🖊 ബാസിത് ആലുങ്ങൽ

കാണാൻ മോഹിച്ച വെള്ളച്ചാട്ടം


കുറ്റൂർ സ്കൂളിൽ എട്ടാം ക്ലാസ്സ്‌ പഠിക്കുന്ന സമയം. സി വി റഹൂഫിന്റെ കഥകളിലെ പാരിക്കാടും പാരിക്കാട്ടെ വെള്ളച്ചാട്ടവും കാണാൻ മോഹിച്ച്‌ ഒരു ഞായറാഴ്ച ഉച്ചക്ക്‌ ശേഷം വീട്ടിൽ നിന്നും ചാടി. കൂട്ടിന്‌ അന്നത്തെയീ കന്നാസിന്റെ കടലാസായിരുന്ന ലത്തീഫും(മാട്ടിൽ കെ.സി.ലത്തീഫ്‌). പാരിക്കാട്ടേക്ക്‌ ഒരു പാട്‌ നടക്കാനുണ്ട്‌. കുറ്റൂരും കഴിഞ്ഞ്‌ പോവണം. റഹൂഫിന്റെ വിവരണങ്ങളിലെ അടയാളങ്ങൾ നോക്കി പാരിക്കാട്ടേക്കിറങ്ങുന്ന വഴി കണ്ടെത്തി. ഉരുളൻ കല്ലുകൾ കൊണ്ടുള്ള നടപ്പാതയിൽ കൂടി നടക്കുമ്പോൾ തന്നെ താഴെ നിന്നും  ജല മേളം കേൾക്കാനായി. അതിനോട്‌ മൽസരിക്കാനെന്നവണ്ണം കിളികൾ പാടിത്തിമിർക്കുന്നുണ്ടായിരുന്നു.... ചുറ്റുമുള്ള പച്ചപ്പിനിടയിൽ നിന്നും പാൽനുര പകർത്തി താഴേ കല്ലിലേക്കു പതിക്കുന്ന പാരിക്കാട്ടെ വെള്ളച്ചാട്ടത്തിന്റെ ഭംഗി ആവോളം നുകർന്നു. ഐസിന്റെ തണുപ്പുള്ള വെള്ളത്തിൽ മുഖവും കയ്യും കഴുകി നിൽക്കുമ്പോൾ, "വെള്ള ച്ചാട്ടത്തിൽ ഇംഗ്ലീഷ്‌ മീൻ ഉണ്ടാവോലോ...."എന്ന ലത്തീഫിന്റെ അറിവു വെച്ച്‌ ഒരു പാട്‌ തപ്പിയെങ്കിലും ഒന്നിനെ പോലും കിട്ടാത്തതിന്റെ നിരാശയിൽ തിരിച്ചു കയറുമ്പോൾ, "എവിടെയായിരുന്നു ഇത്രേം നേരം" എന്ന ഉമ്മാന്റെ ചോദ്യത്തിന്‌ മറുപടി ആലോചിക്കുകയായിരുന്നു. വർഷങ്ങൾക്ക്‌ ശേഷം ഈ കഴിഞ്ഞ അവധി നാളുകളിൽ വിരസമായ പകലുകളിലൊന്നിൽ പാരിക്കാടിന്റെ വഴികളിലേക്കിറങ്ങിയെങ്കിലും ഒറ്റക്കാണെന്നുള്ളതും ഒരപരിചിതന്റെ സാന്നിധ്യം കണ്ട പരിസരവാസികളുടെ കണ്ണുകളിൽ നീണ്ട  സംശയമുനയും മനസ്സിലാക്കിയപ്പൊ ഒരു ചെറിയ ഉൾഭയം. (പേടി അല്ല, പേടി ഞമ്മക്ക്‌ പണ്ടെ ഇല്ല.) വണ്ടി തിരിച്ചു പഴയ കാല പ്രതാപമില്ലെങ്കിലും പാരിക്കാടിന്റെ വെള്ളച്ചാട്ടത്തെ വീണ്ടുമൊന്നു കാണാനുള്ള മോഹം പാതി വഴിയിലുപേക്ഷിച്ചു.
ഇനി മറ്റൊരിക്കൽ വരുമ്പോൾ കാണാനാകുമെന്ന പ്രതീക്ഷയോടെ....
----------------------------------------------------------------------------------------------------------------------------
🖊  അഷ്‌കർ പി. പി.

എന്റെ പാരിക്കാട്...!


പാരിക്കാട്.... പേരു പോലെ തന്നെയാണ് സ്ഥലവും ഒരു കാടുപിടിച്ച പ്രദേശം.... പക്ഷെ ഈ പ്രദേശത്തെ വ്യത്യസ്ഥമാക്കുന്നത് അവിടുത്തെ ദൃശ്യവിസ്മയം തീർക്കുന്ന പ്രകൃതിയുടെ മനോഹാരിത തന്നെയാണ്... ചുറ്റിലും പച്ചപ്പ്‌ നിറഞ്ഞ കാട്....  പരസ്പരം നോകി ച്ചിരിക്കുന്ന പാറ കെട്ടുകൾ...... എല്ലാവരെയും തൊട്ടു തലോടുന്ന  ഇളം കാറ്റ്.... എല്ലാറ്റിലും ഉപരി പാറ കെട്ടുകൾക്കിടയിലുടെ കളകളരവം തീർതൊഴുകുന്ന വെള്ളച്ചാട്ടം... ..  ആരും കാണാൻ കൊതിക്കുന്ന പ്രകൃതി ഭംഗി....  ഇതിന്റെ യഥാർത്ഥ നാമം ഭാലിക്കാട് ആണെന്ന് മുംബ് പറഞ്ഞു കേട്ടിട്ടുണ്ട്..... ( വെറും കേട്ടറിവ് മാത്രമാണ് യാതാർത്ഥ്യം എന്താണെന്ന് അറിയില്ല) പണ്ട് .... ഒഴിവു സമയങ്ങളിൽ മിക്കപ്പോഴും പാരിക്കാടായിരിക്കും ഞങ്ങൾ കുട്ടികൾ ....ഞങ്ങളുടെ വിനോദ കേന്ദ്രമായിരുന്നു അവിടം. ഒരു മുണ്ടും ഒരു കവറും കയ്യിലെടുത്ത് പാരിക്കാട് കുണ്ടിറങ്ങും... ഒരു പാട് സമയം മീൻ പിടിക്കാൻ വേണ്ടി ചിലവഴിക്കും... തിരിച്ച് പാരിക്കാട്കുണ്ട് കയറുമ്പോൾ കയ്യിലുള്ള കവറ് ഫുള്ളായിരിക്കും... ബിലാൽ, പരൽ, ആരൽ, കടു, കോട്ടി തുടങ്ങി മീനുകൾ കൊണ്ട് കവറ് നിറയും....  ഞാൻ കുഞ്ഞുനാൾ തൊട്ട്കേ ൾക്കുന്നതാണ് പാരിക്കാട് എന്ന നാമം അതുപോലത്തന്നെ RpT യും .... ഈ ക്ലബ് ഒരിക്കലും ഒരു സ്പോർട്ട്സ് ക്ലബ്ബ് മാത്രമാണെന്ന് എനിക്ക് തോന്നിയിട്ടില്ല.... ഒരുപാട് സാമൂഹിക പ്രവർത്തനങ്ങൾ കബ്ബ് ചെയ്തിട്ടുണ്ട്..... കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.... എല്ലാവരും സാധാരണ സ്വന്തം നാടിന്റെ പേര് സ്വന്തം ക്ലബ്ബിന്റെ കൂടെ ചേർത്തപ്പോൾ.... ഞങ്ങൾ, ആരും തിരിച്ചറിയാതെ പോയ പാരിക്കാടിന്റെ നാമം സ്വീകരിച്ചതാകാം..... പണ്ട് സ്കൂളില്ലാത്ത ദിവസങ്ങളിൽ മദ്റസ വിട്ടു കഴിഞ്ഞാൽ പരി മുഹമ്മദ് കാക്കാന്റെ വീടിനു താഴെയുള്ള പറമ്പും ലക്ഷ്യം വച്ച് ഓടും... നാട്ടിലെ എന്റെ കാരണവൻമാരായിട്ടുള്ള ആളുകൾ അവിടെ ക്രിക്കറ്റ് കളിക്കുന്നുണ്ടാകും ..... ആ സമയങ്ങളിൽ ഇവിടം ഞാൻ ഏറ്റവും കൂടുതൽ കണ്ടിരുന്നത് ക്രിക്കറ്റായിരുന്നു ..... അന്ന് കുട്ടിയായിരുന്ന ഞാനടകം വരുന്ന ഒരു സംഘം എല്ലാം കാഴ്ച്ചക്കാരായി നോക്കി നിന്നു കാണാറാണ് പതിവ്... കളി ഹരം മൂത്താൽ പലരും ഭക്ഷണം പോലും കഴിക്കാൻ പോകാറില്ല... വൈകുന്നേരം വരെ നീണ്ടു നിൽക്കുന്ന കളി ....... അതാണ് ഞാൻ കണ്ട തുടങ്ങിയ എന്റെ RPT കൂട്ടംഇതെല്ലാം എന്റെ കാഴ്ച്ചപ്പാടുകൾ മാത്രം ഇത് എങ്ങനെ രൂപം കൊണ്ടു എന്നത് പൂർവ്വികരായിട്ടുള്ള RPT കളോട് ചോദിച്ചറിയണം
--------------------------------------------------------------------
🖊 നുഫൈൽ ബാവ

പാരിക്കാട്


പച്ചപുതച്ചൊരു പാരിക്കാട്ടിൽ
പിച്ചവെച്ചു നടന്നാട്ടെ
പച്ചച്ചില്ലകൾ ഉമ്മ കൊടുക്കും
കൊച്ചരുവികളെ തൊട്ടാട്ടേ

പാൽപത തീർത്തും പാഞ്ഞ് കളിച്ചും
പാറക്കെട്ടിൽ തൊട്ടു ചിരിച്ചും
പാലരുവികൾ പാരിക്കാടിൻ
പാരിൽ ചന്തം തീർക്കുന്നു

മാമരം കോച്ചും തണുപ്പിൻ കാലം
മാദകമാണീ സൗന്ദര്യം
മരതക കാന്തി നുകരാൻ വന്നവർ
മതി തീരാതെ മടങ്ങുന്നു

പൂക്കളും കനികളും കായ്കളും നിറയും
പൂങ്കാവനമാണീ കാട് പാടവും തോടും ചോലയും കാണാൻ
പാരിക്കാട്ടേക്കൊന്നു വരൂ
--------------------------------------------------------------
🖊 മുഹമ്മദ്‌ കുട്ടി അരീക്കൻ

💥പാരിക്കാട്💥


മദ്രസ്സയിൽ പഠിക്കുന്ന കാലത്താണ് പാരിക്കാടിനെക്കുറിച്ച് ആദ്യമായി കേൾക്കുന്നത് . ന്റെ സൈദിന്റെ കൂടെ വൈകുന്നേരം തോട്ടിൽ ചാടാൻ കുറ്റൂർ തോട്ടിലേക്ക് പോയി. ചാടിക്കളിക്കുന്നതിനിടയിൽ ഒരു തേങ്ങ ഏകനായി തോട്ടിലൂടെ ഒഴുകി വരുന്നത് കണ്ടു, ൻറെ സൈദ് നീന്തിപ്പോയി തേങ്ങാ കൈക്കലാക്കി. കല്ലിൽ എറിഞ്ഞ് തേങ്ങാ പൊളിച്ചു. അക്കാലത്ത് കല്ലിൽ തേങ്ങ എറിഞ്ഞ് പൊളിക്കുന്നതിൽ വിദഗ്ദനായിരുന്നു ൻറെ സൈദ്.
സൈദേ തേങ്ങ ഇനിയും വരോ? വായിലുള്ള ചവച്ച തേങ്ങ തുപ്പാതെ ൻറെ സൈദ് പറഞ്ഞു, തേങ്ങ പാരിക്കാട്ട് ന്ന് ബെരെയ്ക്കാരം...... പറഞ്ഞു തീർന്നപ്പോഴേക്കും തോട്ടിലെ മീനുകൾക് തേങ്ങാ ചാകര ! പാരിക്കാട്ട് നിന്നാണ് തോട് തുടങ്ങുന്നതെന്ന് ൻറെ സൈദ് പറഞ്ഞു. കുറ്റൂർ തോടിന്റെ ഉൽഭവവും പാരിക്കാടും കാണാനുള്ള ആഗ്രഹം മനസ്സിൽ കുടിയേറി.പിറ്റേന്ന് ഞാനും ൻറെ സൈദും CV ഖാദറിന്റെ കൂടെ മദ്രസ്സ വിട്ടപ്പോൾ പാരിക്കാട് കാണാൻ പോയി. ഇരിങ്ങളത്തുർ പാടത്ത് നിന്ന് പാരിക്കാട്ടേക്കെത്തുന്ന വെള്ളം ഒഴുകി പാടത്തേക്കെത്തി തോട്ടിലൂടെ ഒഴുകുന്നു. മുകളിൽ (ഇന്നത്തെ റോഡ്) നിന്ന് തന്നെ പറ്റിക്കാടിന്റെ മനോഹാരിത ഞങ്ങൾ ആവോളം നുകർന്നു. കൊടും കാടായിട്ടായിരുന്നു അന്ന് തോന്നിയത്.  ഞമ്മള് താഴേക്ക് പോകാ..... ഭയം അൽപം പോലുമില്ലാത്ത ൻറെ സൈദ് പറഞ്ഞു. ഖാദറിന്റെ സഹായത്തോടെ താഴേക്കിറങ്ങി ' തിരിഞ്ഞ് നിന്ന്‌ മുകളിലേക്ക് നോക്കി. ഹായ്....... വെള്ളച്ചാട്ടം! ടീച്ചർ പറഞ്ഞില്ലേ നയാഗ്ര വെള്ളച്ചാട്ടം ന്ന് അതാണി തെന്ന് ൻറെ സൈദ് പറഞ്ഞു. അത് അമേരിക്കിലല്ലേ സൈദേ :? അതിലൊന്ന് ഇതാണ് എന്ന് ൻറെ സൈദ് പഠിപ്പിച്ചു. വീണ്ടും ഞങ്ങൾ താഴോട്ടിറങ്ങി. മുത്തുകൾ ചിതറിത്തെറിക്കന്ന പോലെ വെള്ളം പാറയിൽ വീണ് ചിന്നിച്ചിതറുന്നു! പക്ഷികളുടെ കളകളശബ്ദങ്ങൾ ! കുറുക്കനും അവന്റെ കുടുംബങ്ങളും അവിടെ താമസിക്കുന്നുണ്ടെന്ന് ഖാദർ പറഞ്ഞു. വീണ്ടും താഴേക്ക്, എവടക്കാ നായ്ക്കളേ ങ്ങള് ബര്ണ്  പോയിനെടാ ...... സ്ത്രീകളുടെ കൂട്ടത്തോടെയുള്ള ശബ്ദം കേട്ട് ഞങ്ങൾ തിരിഞ്ഞോടി......
-----------------------------------------------------------
🖊  എം ആർ സി അബ്ദുറഹ്മാൻ, 

ഞാൻ കണ്ട പാരിക്കാട്


പാരിക്കാട് എന്ന സ്ഥലം കേട്ടറിവ് അല്ലാതെ കണ്ടറിവ്‌ എനിക്കില്ലായിരുന്നു.പേരിൽ തന്നെ പ്രകൃതിയുടെ മനോഹാരിത വിളിച്ചോതുന്ന പാരിക്കാട്‌ ഞാൻ  സന്ദർശിച്ചത് ഇക്കഴിഞ്ഞ ശനിയാഴ്ച്ച വൈകുന്നേരമായിരുന്നു. ഒരത്യാവശ്യ കാര്യത്തിന് കുന്നുംപുറത്തേക്ക് പോയ ഞാനും എന്റെ സുഹൃത്തും പോയ കാര്യം സാധിക്കാതെ മടങ്ങുമ്പോൽ നമുക്ക് എവിടെയെങ്കിലും പോയി ഇരിക്കാം എന്ന സുഹൃത്തിന്റെ അഭിപ്രായത്തിന് ഞാൻ ലൈക്ക് ചെയ്യുകയായിരുന്നു.അങ്ങനെ കുറ്റൂർ പാടത്ത് പോയി ഇരിക്കാമെന്ന് തീരുമാനിച്ച ഞങ്ങൾ കുറ്റൂർ നോർത്തിൽ എത്തി. സംസാരത്തിനിടക്ക് കൊറിക്കാൻ  വേണ്ടി പൂളപ്പൊരി വാങ്ങി തിരിച്ചു വണ്ടിയിൽ കയറുമ്പോൾ പെട്ടെന്ന് എന്റെ തീരുമാനം മാറ്റി ഞാൻ പറഞ്ഞു. നമുക്ക് പാരിക്കാട് പോയാലോ എന്ന്; സുഹൃത്തിന്റെ സമ്മതപ്രകാരം ഞങ്ങൾ വണ്ടി പാരിക്കാട്ടേക്ക് തിരിച്ചു. പ്രകൃതി രാമണീയമായ പാരിക്കാട്‌ റോഡിൽ തന്നെ ഇരുവശവും കുറ്റിക്കാടുകൾ കൊണ്ട് മൂടിയിരുന്നു. അവിടെ എത്തിയപ്പോൾ സൈഡിൽ കണ്ട കനാലിന്റെ അടുത്ത് വണ്ടി നിർത്തി കുറെ സമയം അവിടെ തന്നെ ഞങ്ങൾ നിന്നു. കള കളാരവം മുഴക്കി ഒഴുകുന്ന കനാലിലെ വെള്ളത്തിൽ കിടന്ന് പുളകം കൊള്ളുന്ന മത്സ്യക്കൂട്ടങ്ങളെ കണ്ട് രസിച്ചു. അല്പപം കഴിഞ്ഞപ്പോഴാണ് അടുത്ത് കണ്ട പാറക്കൂട്ടത്തിന്റെ അടുത്തേക്ക് ഞങ്ങൾ നീങ്ങിയത്. അവിടെ കണ്ട രണ്ട് കല്ലുകൾ മുഖാമുഖം ഇട്ട് അതിൽ ഞങ്ങൾ ഇരുന്നു.

     സുഹൃത്തിന്റെ സങ്കടങ്ങളും പരിഭവങ്ങളും വളരെ ആകാംക്ഷയോടെ ഞാൻ കേട്ടിരുന്നു. ഞങ്ങളുടെ സൗഹൃദവും അങ്ങനെ തന്നെ ആണ്. പ്രശ്‌നങ്ങൾ പരസ്പരം പങ്കുവെച്ചു കൊണ്ട് അവ തരണം ചെയ്യാനുള്ള പോംവഴികൾ കണ്ടെത്തുകയും ചെയ്ത്  കൊണ്ടുമാണ് ഞങ്ങൾ ഓരോ കൂടിക്കാഴ്ചയും പിരിയാറുള്ളത്. കയ്യിൽ കരുതിയിരുന്ന പൂളപ്പൊരിയുടെ അളവ് കുറയുന്തോറും അവന്റെ പ്രശ്നങ്ങളുടെ ഭാരവും കുറഞ്ഞിരുന്നു. നല്ലൊരു മഴയുടെ സാധ്യതകൾ മാനത്ത് കാണാമെങ്കിലും അതിലൊന്നും ഞങ്ങൾ ശ്രദ്ധിച്ചില്ല. തൊട്ടപ്പുറത്തുള്ള വെള്ളച്ചാട്ടത്തിലെ വെള്ളം  വീഴുന്ന മധുരശബ്ദം  വാക്കുകൾക്കിടയിലുള്ള മൗനത്തെ കീറിമുറിച്ചു കൊണ്ട് കാതുകളെ കീഴടക്കിയിരുന്നു.(അവിടെ വെള്ളച്ചാട്ടം ഉണ്ടെന്ന് പറഞ്ഞു തന്നത് കൂടെ ഉണ്ടായിരുന്ന സുഹൃത്തായിരുന്നു) മഴയുടെ മുന്നോടിയായി വന്ന ഇളം തെന്നൽ പോലും സുഹൃത്തിന്റെ മനസ്സിലെ സങ്കടഭാരം കുറയ്ക്കുന്നത് ഞാൻ കണ്ടറിഞ്ഞു. ആ ഇരുത്തം അങ്ങനെ നീളുമ്പോൾ തൊട്ടപ്പുറത്തെ വെള്ളച്ചാട്ടത്തിൽ നിന്ന് കുട്ടികൾ ചാടിക്കുളിക്കുന്ന ശബ്ദവും അവരുടെ ആർപ്പു വിളികളും കേൾക്കാമായിരുന്നു. പ്രകൃതിയുടെ ശീതീകരിച്ച തോപ്പിൽ  പാറക്കെട്ടുകൾ കൊണ്ടും ഇടതൂർന്ന് വളർന്ന മരങ്ങൾ കൊണ്ടും അലങ്കരിച്ച പാരിക്കാട്ട്  അങ്ങനെ ഇരിക്കുമ്പോഴാണ് മാനത്ത് നിന്നും ജല കിരണങ്ങൾ ദേഹത്തെ പുളകം കൊള്ളിച്ചു കൊണ്ട് ചുംബനങ്ങൾ നൽകിയത്. ആദ്യമൊക്കെ മഴയെ അതുജീവിച്ചു കൊണ്ടും ആസ്വദിച്ചു കൊണ്ടും അവിടെ തന്നെ നിന്നെങ്കിലും രക്ഷയില്ലെന്ന് കണ്ടപ്പോൾ തിരിച്ചു പോന്നു. തിരിച്ചു വീട്ടിൽ എത്തിയപ്പോൾ മനസ്സിന്  ആശ്വാസം പകരുന്ന കാഴ്ചകൾ സമ്മാനിച്ച  പാരിക്കാടിനോട്  യാത്ര പറയാതെ പോന്നതിലുള്ള ആവലാതി മാത്രം ശേഷിച്ചിരുന്നു.
-----------------------------------------------------------
🖊  ജുനൈദ് കള്ളിയത്ത്

പാരിക്കാടിന്റെ സൗന്ദര്യം


പാരിക്കാടിന്റെ  സൗന്ദര്യം ആസ്വദിക്കാൻ അവിടെ പല തവണ പോയിട്ടുണ്ട്. അവിടെയുള്ള വെള്ളച്ചാട്ടത്തിൽ കുളിച്ചിട്ടുണ്ട്  സ്കൂളിൽ പഠിക്കുന്ന കാലത്ത്  അവിടെ നിന്ന് ഫോട്ടോ എടുക്കാനും പോയിരുന്നു.
അവിടുത്തെ വെള്ള ച്ചാട്ടത്തിന്റെയും പാറക്കൂട്ടങ്ങളുടെയും  അടുത്തു നിന്നുമാണ് ഫോട്ടോ എടുത്തിരുന്നത്. ഇന്നത്തെ പോലെ മൊബൈൽ ഫോണിലായിരുന്നില്ല   Kodak ന്റെ ക്യാമറയുംKonica യുടെ ഫിലിമുമായാണ് ഫോട്ടോ എടുക്കാൻ പോയിരുന്നത്  അന്ന്  Konicaയുടെ ഫിലിമിന്റെ റോളിന് 45 രൂപയാണ് വില. 1999ൽ നടന്ന കാര്യമാണ് പറയുന്നത് ക്യാമറ വാടകക്കും കിട്ടിയിരുന്നു. ഫോട്ടോ എടുത്ത് കഴിഞ്ഞാൽ അതു മായി കുന്നുംപുറം ചിത്ര സ്റ്റുഡിയോയിലേക്കാണ് പോയിരുന്നത്  അവിടെ നിന്നാണ് ഫോട്ടോ കഴുകിച്ചിരുന്നത്. അന്ന് പാരിക്കാട്ടിൽ നിന്നും എടുത്ത ഫോട്ടോകളെല്ലാം ഇന്നും ഭദ്രമായി വീട്ടിലെ ആൽബത്തിൽ സൂക്ഷിച്ച് വെച്ചിരിക്കുന്നു. പാരിക്കാടിനെകുറിച്ച് പിന്നെയുള്ള ഒാർമയും  സ്കൂളിൽ പഠിക്കുന്ന സമയത്തുള്ളത് തന്നെ  അന്ന്  അവിടെ വലിയൊരു കടുന്നൽ  കൂടുണ്ടെന്ന് അറിഞ്ഞ് കാണാൻ പോയതായിരുന്നു. ആ കടുന്നൽ കൂട് പിന്നീട്  കുറ്റൂർനോർത്ത് അങ്ങാടിയിലെ അപ്പുക്കുട്ടന്റെ കടയുടെ മുന്നിൽ പ്രദർശിപ്പിച്ചത് ഒാർമ വരുന്നു. ഞാൻ ആദ്യമായി കുറുക്കനെ കണ്ടതും പാരിക്കാട്ടിൽ വെച്ചു തന്നെ. അവസാനം പാരിക്കാട്ടിലേക്ക് പോയത് 2006 ൽ നെടിയാരം കാണാൻ പോയ സമയത്താണ്അന്ന് പാരിക്കാട്ടിലൂടെയാണ് നെടിയാരം കാണാൻ പോയത്. പാരിക്കാട്ടിൽ കുരങ്ങൻമാരും മയിലുകളും ഉണ്ടെന്ന് കേട്ടിട്ടുണ്ട് അതിൽ എത്രത്തോളം സത്യമുണ്ടെന്ന് അറിയില്ല. ഇപ്പോൾ പാരിക്കാടിന് വലിയ മാറ്റം വന്നിട്ടുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്  വീടുകളൊക്കെ വന്നിട്ടുണ്ട്.  ഇനി പഴതു പോലെ അവിടേക്ക് പോകാൻ പറ്റുമോയെന്നും അറിയില്ല.
-------------------------------------------
🖊  ഷബീറലി.എം.കെ

ഞാൻ സ്വപ്നം കണ്ട "PAARIKAAD RESORT"


അതെ നിങ്ങൾ ആരും കാണാത്ത ഒരു parikkad ഞാൻ സ്വപ്നം കണ്ടിരുന്നു. ഏകദേശം 5/6വർഷങ്ങൾക്ക് മുമ്പ്. അടിയിലെ വെള്ള ചാട്ടത്തിന്റെ അടുത്ത് ഒരു രണ്ടര ഏക്കർ സ്ഥലം എന്റെ പേരിലും മുകളിൽനിന്ന് തഴേക്ക് ഇറങ്ങി വരുമ്പോൾ പണ്ട് ഉരുളൻ കല്ലുകൾ അടിയിലേക്ക് വീഴാൻ തയ്യാറായി നിൽക്കുന്ന ഇപ്പോൾ കൃഷിക്ക് അനിയോജ്യമാക്കി കൃഷി നടത്തിക്കൊണ്ടിരിക്കുന്ന ആ മൂന്നര ഏക്കർ സ്ഥലം എന്റെ എളാപ്പാന്റെ അടുത്തും പിന്നെ ഏത് സമയത്തും വിൽക്കാൻ തയ്യാറായി നിൽക്കുന്ന ഇപ്പോൾ 2/3 വീടുകൾ വന്ന ആ തെങ്ങിൻതോപ്പും ആകെ ക്കൂടി ഒരു 10 ഏക്കർ സ്ഥലം. ഇതായിരുന്നു എന്റെ സ്വപ്നഭൂമി. സ്വപ്നം NO 1- ആ റോഡ് ഇറങ്ങി വരുന്ന ഭാഗത്തു നിന്ന് ആ തോടിന്റെ ഇരുവശങ്ങളിലും വിശാലമായി നടക്കാൻ പറ്റുന്ന (ഇപ്പോൾ കോട്ടക്കുന്നിൽ നിന്നും തിരിച്ചു ഇറങ്ങുന്ന മാതിരി )എല്ലാവരും ഇഷ്ട്ടപ്പെടുന്ന നടപ്പാത. N0 2 ഒരു സൈഡിൽ നിന്ന് മറ്റൊരു സൈഡിലേക്ക് കേബിൾ ക്കാർ. 
NO 3 അടിയിൽ വാട്ടർ പാർക്കും വള്ളത്തിൽ ചവിട്ടി ഓടിക്കുന്ന തോണികളും.  No 4  ചെങ്കുത്തായി നിൽക്കുന്ന സൈഡുകളിൽ "parikkad villakal "അങ്ങനെ അതി സുന്ദരമായ ഒരു സ്മാൾ കോട്ടക്കുന്ന്. കുറ്റൂർനോർത്തിന്റെ മുഖച്ഛായ തന്നെ മറ്റുമായിരുന്നു. പക്ഷെ ഒരു ദിവസം ഒരു ബ്രോക്കറുടെ ഫോൺ വന്നു സംഗതി നടന്നു.
----------------------------------------------------
🖊  ഷിഹാബുൽ ഹഖ് പി. കെ

ഞാൻ കണ്ട പാരിക്കാട്


ഞാൻ സ്കൂളിൽ പഠിക്കുന്ന സമയത്ത്ആണ് അവിടെ പോയത്. അവിടെ ചെന്നാൽ നമുക്ക് കാണാൻ കഴിയും വെള്ളത്താൽ വിസ്മയം തീർക്കുന്ന അതി മനോഹര കാഴ്ച്ച.   ഇരുണ്ടപ്പാറയിലൂടെ തൊട്ടുതലോടികൊണ്ട്മു കളിൽ നിന്ന്താഴെക്ക് പൂ വിരിയും പോലെ അതി മനോഹരമായ താഴെക്ക് ഒലിച്ച് വീഴുന്ന വെള്ളത്തെ നോക്കി കാണാൻ എന്ത് രസമാണെന്നൊ ഞങ്ങൾ പോയിരുന്ന കാലത്ത് ഒരു ഫോട്ടോ എടുക്കണമെങ്കിൽ ക്യാമറ വേണം' അന്ന് ഞങ്ങൾ ക്യാമറയിൽ കുറച്ച് ഫോട്ടോസ് എടുത്തു അന്ന് മുബൈലിന്റെ സേവനം വളരെ വിരളമായിരുന്നു കയ്യിലുള്ള ക്യാമറയിൽ ഫോട്ടോയും എടുത്തു ഞങ്ങൾ അവിടം വിട്ടു
--------------------------------------------------
🖊 സഫ്‌വാൻ. സി

കാണാൻ ആഗ്രഹിച്ച പാരിക്കാട്. ..........


പാരിക്കാടിനെ കുറിച്ച് ഞാൻ പണ്ടേ കേൾക്കാറുള്ളതാണെങ്കിലും ശരിക്കൊന്ന് കാണാൻ പറ്റിയിട്ടില്ല.  സ്കൂളിൽ പഠിക്കുന്ന കാലത്ത് പാരിക്കാടിനെ പറ്റി കേട്ടത് 'പേടിക്കാട്' ആയിട്ടാണ്. കാണാൻ ഉള്ള ആഗ്രഹം മനസ്സിൽ ഉണ്ടായിരുന്നത് കൊണ്ട് രണ്ട് വർഷം മുമ്പ് ആണ് ആ വഴി പോയപ്പോൾ ബൈക്കിൽ റോഡിറങ്ങി. മഴക്കാലമായിരുന്നത് കൊണ്ട് കടപ്പംചാലിലൂടെ തെളിഞ്ഞ വെള്ളം ഒഴുകി വരുന്നുണ്ടായിരുന്നു. പറഞ്ഞു കേട്ട പണ്ടത്തെ ആ സൗന്ദര്യം ഇപ്പോൾ കാണാൻ കഴിഞ്ഞില്ല. സമയക്കുറവ് കൊണ്ട് വിശദമായി കാണാൻ നിന്നില്ല. എന്നാലും എപ്പോഴെങ്കിലും വിശദമായി കാണാൻ ഉള്ള ആഗ്രഹം മനസ്സിൽ ബാക്കി നിൽക്കുന്നു.
-----------------------------------------------------------------------------------------
🖊 മൊയ്തീൻ കുട്ടി പൂവഞ്ചേരി

പാരിക്കാട്ടെ അപകടം


പാരിക്കാട് എന്ന്‌ കേൾക്കുമ്പോൾ നെച്ചികാട്ട് കാരിക്കുട്ടിയെ ആണ് ആദ്യം ഓർമ വരിക. ഉപ്പ എന്നും രാവിലെ പാരികാട്ട് പോകും അവിടെ ഒരു മതിൽ ഉണ്ട് ബാലൻസോടെ അതിൽ നടക്കണം മതിലിനു മുകളിൽ നിന്ന് താഴെ നോക്കുമ്പോൾ അരണ്ട വെളിച്ചത്തിൽ ഒരാൾ കിടക്കുന്നു ഇറങ്ങി നോക്കിയപ്പോൾ കാരിക്കുട്ടി ബോഡി ബലം വെച്ചിട്ടുണ്ട്. രാത്രി വെള്ളമടിച്ച് ഫിറ്റായി മതിൽ നിന്നും വീണാതാ പിന്നെ ബഹളവും പോലീസും ഒക്കയായി. പാരിക്കാട് തുടക്കം മഴ കാലത്തു കോയിസ്സൻ മായിൻക്കാൻറെ തോട് എന്നുപറയും അവിടെ  കുളിയും അനിയൻ ഒലിച്ചു പോയതും ഞാൻ വരമ്പിൽ കൂടി ഓടി പിടിച്ചതും പാരികാട്ട്ഏറ്റവും താഴെ പോയതും കുളിയും കളിയും കഴിഞ്ഞു തിരിച്ചെത്തുമ്പോൾ വീട്ടിൽ ഉമ്മാന്റെ വക ശകാരവും അടിയും എല്ലാം കൂടി ഒരു ത്രിൽ. ഇവിടെ കൂട്ടത്തിൽ ആകൂട്ടുകാർ cv കാദർ കാക്ക അങ്ങിനെ ഒത്തിരി പേർ (ഒന്നു ഓർത്തുപോയി പാരികാട്ട്കുണ്ടും കാടും നിറഞ്ഞുള്ള ആ ഇറക്കങ്ങൾ) പേ ടിയും ഉണ്ട് 4 എണ്ണം കൂടിയാൽ എന്തു പേടി ഒന്നു കുളിക്കാൻ അവസരം ഉണ്ടാക്കിയ അഡ്മിൻ ഡെസ്ക്കിന് ആയിരം ആശംസകൾ നേരട്ടെ കുളിരണിഞ്ഞ ഓർമകളോടെ.
--------------------------------------------------------------------------------------------------------------------------------
🖊 പി.പി.ബഷീർ