Monday, 21 March 2016

നോവൽ "കള്ളിത്തുണി" - ( ഭാഗം -01 )


സൈദുവിനെ നെഞ്ചോട് ചേർത്ത് ഉമ്മ ഉറങ്ങാൻ കിടന്നു.  
പിന്നെ
മണ്ണെണ്ണ വിളക്ക് മെല്ലെ ഊതിക്കെടുത്തി.
ഇരുട്ടിന്റെ മറക്കപ്പുറത്ത് നിന്ന് ആ ഉമ്മ പതിഞ്ഞ സ്വരത്തിൽ വിളിച്ചു.

സൈദോ.......

ഉറക്കിന്റെ വക്കത്തെത്തിയ സൈദു
ആ വിളി കേട്ട് കണ്ണ് തുറന്നു.

എത്താ ഇമ്മാ ...

അടുത്ത ആഴ്ച അന്റെ മുട്ട മുറിച്ചണംന്ന്  ഉപ്പ പറഞ്ഞിട്ട്ണ്ട്.

സൈദു ഒന്ന് ഞെട്ടി.

ബേദനാവോ ഇമ്മാ

മണെണണ്ണ വിളക്കിന്റെ ചെറിയ തിരിനാളം പോലും ഊതിക്കെടുത്തിയ ആ ഇരുട്ടിൽ സൈദുവിന് വല്ലാത്ത പേടി തോന്നി.

ഉമ്മ സൈദൂനെ ഒന്നുകൂടി ചേർത്ത് പിടിച്ചു.

നഗ്നമായ ആ മേനിയിൽ തലോടി.
അവന്റെ വള്ളി ട്രൗസർ നേരെയാക്കി.

ബേദനൊന്നും ഉണ്ടാവൂല്ല
സൈദോ
പിന്നെ അനക്ക് നല്ല ചീര്ണി പള്ള നറച്ചും തിന്നാനും കിട്ടും.
മുട്ട മുറിച്ചാൻ പോവുമ്പ മാറ്റാനായി കുന്നുംപുറം ചന്തീന്ന് കള്ളിത്തുണി കൊണ്ടുവരാന്നും ഉപ്പ പറഞ്ഞിട്ടുണ്ട്.

മുട്ട മുർച്ചാൻ പോണ്ട തലേന്ന് മമ്പോറ്ത്ത് ക്ക് പോണംന്നും പറഞ്ഞീനു.

ഉമ്മ പറഞ്ഞ് തീർന്നപ്പോൾ മുട്ട മുറിക്കുന്നതിന്റെ വേദന തൽക്കാലത്തേക്കെങ്കിലും സൈദു മറന്നു.

എല്ലാം ആലോചിച്ച് കിടന്ന സൈദുവിന്റെ പുതപ്പിനുള്ളിലേക്ക് ചീര്ണിയുടെ മധുരവും, കള്ളിത്തുണിയുടെ മണവും,
മമ്പുറം കാഴ്ചയുടെ അതൃപ്പങ്ങളും അരിച്ച് കയറി.

സൈദൂന്റെ ഉറക്കം പിന്നെ എവിടേക്കാണ് പോയതെന്നറിഞ്ഞില്ല.

സൈദു തിരിഞ്ഞും മറിഞ്ഞും കിടന്നു.

തുറന്ന് വെച്ച മത്താരണയിലൂടെ തണുത്ത കാറ്റ് വന്ന് ഒരു പാട് തവണ തലോടി പോയി.

നിലാവ് പരന്ന് കിടക്കുന്ന വീട്ടുമുറ്റത്ത് അവന്റെ ഉറക്കം വരാത്ത കണ്ണുകൾ
അലഞ്ഞ് നടന്നു.

വൈക്കോൽ ആലക്കടുത്തെ മൂച്ചി ക്കൊമ്പത്ത് നിന്ന് ഒരു കാക്കച്ചിയുടെ കരച്ചിൽ കേട്ടു .

ഉറക്കം പോയ അസ്വസ്ഥതയോടെ  സൈദു കണ്ണ് പൂട്ടി.

എന്നിട്ടും പോയ ഉറക്കം തിരിച്ച് വരാൻ മടിച്ച് നിന്നു.

സൈദു ഉമ്മാന്റെ അടുത്തേക്ക് ഒന്നുകൂടി അടുത്ത് കിടന്നു.
ശരീരത്തിൽ നിന്നിറങ്ങിയ പൊതപ്പ് ശരിയാക്കി.
ഉമ്മ നന്നായി കൂർക്കം വലിച്ച് തുടങ്ങിയിരുന്നു.


പിറ്റേന്ന് രാവിലെ സൈദു
പതിവിലും നേരത്തെ ഉണർന്നിരുന്നു.

നേരെ താത്ത കിടക്കുന്ന പടിഞ്ഞാറോത്ത്ക്കാണ്
സൈദ് ഓടി ചെന്നത്.

താത്ത നല്ല ഉറക്കത്തിലായിരുന്നു .

സൈദു കണ്ണ് തിരുമ്മി
കോട്ടുവാ ഇട്ടു.
ഒലിച്ചിറങ്ങിയ കേല തുടച്ചു.

പിന്നെ
താത്ത കിടക്കുന്ന അച്ചിപ്പായയുടെ വക്കത്ത് ചെന്നിരുന്നു.

താത്താനെ തട്ടി വിളിച്ചു.
അവൾ ഉറക്കമുണർന്നു.

എത്താ..
എത്താ....
സൈദോ

ജ്  അറിഞ്ഞോ

എത്ത്

സൈദു ഉമ്മ പറഞ്ഞത് മുഴുവൻ ഒരക്ഷരം പോലും വിടാതെ പെങ്ങളോട് പറഞ്ഞ് തീർത്തു.

അതൃപ്പം കേട്ട് താത്ത എണിറ്റ് ചുമരിൽ ചാരിയിരുന്നു.

പരന്ന് കിടന്ന മുടി ചുറ്റിയെടുത്ത് കെട്ടി.

സൈദോ
ഇതൊന്നും ജ് ഒറക്കത്തിൽ കണ്ടതല്ലല്ലോ

താത്താക്ക് എല്ലാം ഒരു സ്വപ്നം പറഞ്ഞു കേട്ട പ്രതീതിയായിരുന്നു.

സൈദു പറഞ്ഞതിന് ഒരുറപ്പ് കിട്ടാനായി താത്ത ബേം നീച്ചു.

പിന്നെ അടുക്കളയിലുള്ള ഉമ്മാന്റെ അടുത്തേക്ക് നടന്നു.
തൊട്ടു പിന്നിൽ സൈദുവും കൂടി .
അപ്പാഴും അവന്റെ മനസ്സ് നിറയെ മുട്ട മുറിക്കുമ്പോഴുണ്ടാവുന്ന വേദനയും
ചീര്ണിയുടെ മധുരവും
കള്ളിത്തുണിയുടെ പുതുമയുമായിരുന്നു.

                    
            (തുടരും)
-------------------------------
സത്താർ കുറ്റൂർ

No comments:

Post a Comment