Tuesday, 22 March 2016

ന്റെ സൈദിന്റെ വണ്ടി കച്ചവടം ...


അന്ന് പെയ്ൻറിംഗ് ജോലി ഇല്ലായിരുന്നു, ഉച്ചയൂണുകഴിഞ്ഞ് കുറ്റൂരങ്ങാടിയിലേക്ക് കയറാനായി ഷർട്ടിട്ടതാ. അപ്പോഴാണ് മാഡത്തിൻറെ ഒരഭ്യർഥന! നിങ്ങളിപ്പോ പോകല്ലീ ഈ കുട്ടിയെ ഒന്ന് നോക്കീ കുറേ പണികളുണ്ട്.  തത്തമ്മക്കൂട്ടിലെ ഒരു തത്തയാണ് അന്നത്തെ ആ ചെറിയകുട്ടി!  സന്തോഷത്തോടെ തന്നെ ഷർട്ട് വീണ്ടും അഴിച്ച് വെച്ചു. കുട്ടിയെ തോളിലിട്ട് കോലായിൽ അങ്ങോട്ടുമിങ്ങോട്ടും നടന്നു.

വീട്ടിലേക്ക് രണ്ടാളുകൾ കടന്നു വരുന്നു, ഒന്ന് ൻറെ സൈദാണ് മറ്റെയാൾ?
കുറ്റൂരിലെ ആദ്യത്തെ വണ്ടിക്കച്ചവടക്കാരൻ! പാൻറും കാക്കി ഷർട്ടുമാണ് വേഷം! മനസ്സിലായി, കോയിസ്സൻ മൊയ്തീൻ!  രണ്ട് പേരും കോലായിലേക്ക് കയറി. മാഡം വന്ന് കുട്ടിയെ അകത്തേക്ക് കൊണ്ടുപോയി.  ഷർട്ടിട്ട് വേഗം വാ, നമുക്ക് ഒരു സ്ഥലം വരെ പോകാനുണ്ട്.  ൻറെ സൈദാണ് അത് പറഞ്ഞത്. ൻറെ സൈദ് പറഞ്ഞാൽ എവിടേക്കാണെന്ന് പിന്നെ ഞാൻ ചോദിക്കില്ല. അതിൻറെ ആവശ്യമില്ല.  മാഡത്തിനോടും ഉമ്മാനോടും യാത്ര പറഞ്ഞു, അതങ്ങിനെയാണ്. ൻറെ സൈദ് വന്ന് വിളിച്ചാൽ എങ്ങോട്ടാണ് പോകുന്നതെന്ന് ഉമ്മയോ മാഡമോ ചോദിക്കാറില്ല.

മുറ്റത്ത് നിൽക്കുന്ന വണ്ടിക്കച്ചവടക്കാരൻ സേഠ് അപ്പോഴും ഒന്നും മിണ്ടുന്നില്ല.  റോഡരുകിൽ ഞങ്ങളെ പ്രതീക്ഷിച്ച് ഒരു ഓട്ടോറിക്ഷ ഡ്രൈവറില്ലാതെ ഞങ്ങളെപ്രതീക്ഷിച്ച് നിൽക്കുന്നുണ്ടായിരുന്നു. കാക്കിധാരിയായ സേഠ് മുന്നിൽ കയറി കടിഞ്ഞാൺ പിടിച്ചു, പിൻസീറ്റിൽ ഞാനും ൻറെ സൈദും! പെട്രോൾ എൻജിൻ അതിൻറെ പ്രവർത്തനം തുടങ്ങി. വണ്ടി മുന്നോട്ടുള്ള പ്രയാണമാരംഭിച്ചു. 

വണ്ടിയിൽ വെച്ച് ൻറെ സൈദ് പറഞ്ഞു, മിതീൻ ആദ്യമായി വിറ്റ വണ്ടിയുടെ കാശ് ഇതുവരെ കിട്ടിയില്ല, നമുക്കതൊന്നു വാങ്ങിക്കൊടുക്കണം. അപ്പോഴാണ് കാര്യത്തിൻറെ ഗൗരവം എനിക്ക് മനസ്സിലായത്. മൊയ്തീൻ വിഷമിക്കണ്ട, അക്കാര്യം ഞാനും ൻറെ സൈദും ശരിയാക്കിത്തരാം.  വണ്ടി ഒന്നുകൂടി സ്പീഡ് കൂടിയെന്നെനിക്ക് തോന്നി. കക്കാട് മേലെ പമ്പിൽ നിന്ന് പെട്രോൾ അടിച്ചു യാത്ര തുടർന്നു. തെയ്യാല വഴി താന്നൂരെത്തി. 
താന്നൂർ കടപ്പുറത്തെ കൊലകൊമ്പനാണത്രെ ഓട്ടോ വാങ്ങിയത്. അഡ്വാൻസ് മാത്രം കിട്ടീട്ടുള്ളൂ പിന്നെ കാശില്ല. മൊയ്തീൻ വരുമ്പോഴൊക്കെ വിരട്ടി വിടും. പാവം സേഠ് പേടിച്ച് തിരിച്ച് പോരും. എന്നാൽ ഇന്ന് സേഠ് നല്ല ആവേശത്തിലാണ്. താന്നൂർ അങ്ങാടിയിൽ വണ്ടി നിർത്താൻ ഞാനാവശ്യപ്പെട്ടു. വണ്ടി സൈഡാക്കി. ൻറെ സൈദേ നമ്മൾ കടപ്പുറത്തേക്ക് പോകണ്ട, നമ്മൾ പോലീസ്റ്റേഷനിൽ വിരം പറയണം. പേടികൊണ്ടാണ് ഞാനത് പറഞ്ഞതെങ്കിലും ൻറെ സൈദും പറഞ്ഞു അതാണ് നല്ലത്.  വണ്ടി നേരെ പോലീസ്റ്റേഷനിലേക്ക് വിട്ടു. ആറടി ഉയരം,കട്ടിയുള്ള കൊമ്പൻ മീശ, വീതിയുള്ള തടിച്ച ശരീരം, S I അപ്പുക്കുട്ടൻ നായർ!  മെലിഞ്ഞ് നീണ്ട് വയറുചാടിയ ഒരു പോലീസുകാരൻ ഉമ്മറത്ത് തോക്കുമായി നിൽക്കുന്നു! അകത്ത് പത്തോളം കോൺസ്റ്റബിൾസ്. മുഖത്ത് ഡെനൈറ്റ് കണ്ണടയും വെള്ള പോളിസ്റ്റർ തുണിയുടെ ഒരു തല ഭാരക്കൂടുതലായതുകൊണ്ടോ എന്തോ ഇടതുകൈയിൽ താങ്ങിപ്പിടിച്ച് ൻറെ സൈദ് മുന്നിലും പിന്നിൽ ഞാനും എൻറ പിറകിൽ വണ്ടിക്കച്ചവടക്കാരനും നേരെ എസ് ഐ ഇരിക്കുന്ന റൂമിലേക്ക് നടന്നു.  റൂമിലേക്ക് കയറിയ ഞങ്ങളെ അപ്പുക്കുട്ടൻ സാർ സൂക്ഷിച്ച് മൂന്നു പേരെയും ഒന്ന് തറച്ചു നോക്കിയശേഷം, ഘനഗംഭീര ശബ്ദത്തിൽ ഊം എന്നൊരു മുരൾച്ച!  ൻറെ സൈദ് ധൈര്യം സംഭരിച്ച് വിഷയം അവതരിപ്പിച്ചു.  അവതരണം കേട്ട ശേഷം ഗൗരവക്കാരനായ അപ്പുക്കുട്ടൻ നായർ ശാന്തമായി വിനയത്തോടെ ആതിഥ്യമര്യാദയോടെ ഞങ്ങളോടിരിക്കാൻപറഞ്ഞു. കസേരയിലിരുന്ന ഞങ്ങളോട് എസ് ഐചോദിച്ചു, നിങ്ങൾക്ക് വണ്ടി വിൽക്കാൻ വേറെ ആരെയും കണ്ടില്ലേ?
അവൻ കടപ്പുറത്തെ ഗുണ്ടയാണത്രേ!  മൊയ്തീൻറെ സങ്കടം കേട്ടപ്പോൾ എസ് ഐ പറഞ്ഞു ഞാൻ അവനെ വിളിപ്പിക്കാം. ഞങ്ങളോട് പുറത്തെ ബെഞ്ചിലിരിക്കാൻ പറഞ്ഞിട്ട് ഒരു പോലീസുകാരനെ അകത്തേക്ക് വിളിച്ചു.
രണ്ടു മിനിറ്റിന് ശേഷം അയാൾ ജീപ്പുമായി പുറത്തേക്ക് പോയി. ചുമരിൽ തൂങ്ങുന്ന ഗാന്ധിജിയുടെ ചിത്രത്തിലേക്ക് നോക്കിയിരുന്ന് സമയം പോയതറിഞ്ഞില്ല.  


പോലീസ് ജീപ്പിൻറെ ശബ്ദം അടുത്തടുത്ത് വരുന്നു. നിമിഷങ്ങൾക്കകം പോലീസ് ജീപ്പ് വന്ന്നിന്നു. ഒരു കറുത്ത് തടിച്ച നീളമുളള ഒരാൾ ചാടിയിറങ്ങി എസ് ഐ യുട റൂമിലേക്ക് കയറിപ്പോയി.
കാര്യങ്ങൾ എസ് ഐ അയാളെ ബോധ്യപ്പെടുത്തി. ഞങ്ങളെ കണ്ട ഭാവം നടിക്കാതെ അയാൾ ഇറങ്ങിപ്പോയിഒരു പോലീസുകാരൻ വന്ന് പറഞ്ഞു, അവൻ ഇപ്പോ കാശും കൊണ്ടുവരും. മൊയ്തീന്സമാധാനമായി.
എസ് ഐ പുറത്ത് വന്ന് പറഞ്ഞു ഒരു മുവായിരം രൂപയുടെ കുറവുണ്ടത്രേ!തത്ക്കാലം കിട്ടുന്നത് വാങി പൊയ്ക്കോളൂ. ഒരു പോലീസുകാരൻ സൈദിനെ വിളിച്ച് പറഞ്ഞു 'ചിലവുവേണം. എസ് ഐ യും പതിനൊന്ന് പോലീസുകാർക്കും വേണം! എസ് ഐ യുടെ കയ്യിൽ കാശ് കൊടത്തിട്ട് അയാൾ ഒന്നും മിണ്ടാതെ ഞങ്ങളുടെ മുന്നിലൂടെ കടന്നു പോയി.
എസ് ഐ ഞങ്ങളെ മൂന്ന് പേരെയും അകത്തേക്ക് വിളിച്ചു. കാശ്തന്നു. അൽപം കുറവുണ്ടെങ്കിലും മൊയ്തീന് സന്തോഷമായി. 


സാറിനോട് യാത്ര പറയുമ്പോൾ ൻറെ സൈദ് ചോദിച്ചു, സാറെ ചായക്കെൻതെങ്കിലും? അതൊക്കെ പോലീസുകാരൻറട്ത്ത് കൊടുത്തേക്കൊടോ.. ആയിരത്തി അഞൂരായിരിന്നു  പോലീസുകാരൻ വേണമെന്ന് പറഞ്ഞിരുന്നത്! പുറത്തിറങ്ങിയ ഞങ്ങളുടെ അടുത്ത് രണ്ട് പോലീസുകാർ വന്ന് കൈ നീട്ടിയപ്പോൾ, ൻറെ സൈദ് പറഞ്ഞു എസ് ഐ ൻറെ അടുത്ത് 1500 രുപ കൊടുത്തിട്ടുണ്ടെന്ന് പറഞ്ഞു!പോലീസുകർക്ക് സന്തോഷമായി! ൻറെ സൈദിന് അപ്പുക്കുട്ടൻ നായരോട് വീണ്ടും യാത്ര പറയണമെന്നൊരു തോന്നൽ... എസ് ഐയുടെ റൂമിൽകയറി  ൻറെ സൈദ് പറഞ്ഞു "പോലീസുകാരുടെ അടുത്ത് കൊടുത്തിട്ടുണ്ട്" എസ് ഐ സന്തോഷം കൊണ്ട് പുഞ്ചിരി തൂകി.

തിരിച്ച് പോരുമ്പോൾ  കമ്പനി നൽകിയ പരമാവധി സ്പീഡിലാണ് 'സേഠ്' വണ്ടി വിട്ടത്!
-------------------------------
എം.ആർ.സി അബ്ദുറഹിമാൻ

No comments:

Post a Comment