Thursday, 25 July 2019

അൽ ഖുർമയിൽ ഒരു ദിനം



ചെറിയ പെരുന്നാൾ അവധി ദിനങ്ങൾ മിക്കവാറും റൂമിൽ ഉറങ്ങി തീർക്കേണ്ടി വരുമെന്ന ചിന്തയിൽ  ഇരിക്കുമ്പോഴാണ് തലേ ദിവസം വന്ന അരീക്കൻ ലത്തീഫ്കയുടെ കാൾ മൊബൈലിൽ മിസ്ഡ് കാൾ ആയി കിടക്കുന്നത് കണ്ടത്. അദ്ദേഹം വിളിച്ചത് ഞാൻ അറിഞ്ഞിരുന്നില്ല ഉടനെ തിരിച്ചു ബന്ധപെട്ടു. അദ്ദേഹമാണ് അൽ ഖുർമ യാത്രയെ പറ്റി പറയുന്നത്. ഫൈസൽ മാലിക് സാഹിബിലൂടെ നമ്മൾ നിരന്തരം കേട്ടറിഞ്ഞ അൽ ഖുർമ. ഫ്രീ ആയിട്ട് വിളിക്കൂ വൈകുന്നേരം പോകാം എന്നു പറഞ്ഞു. മഗ്രിബിന് ശേഷം ഞങ്ങൾ സഹയാത്രികരായ തത്തമ്മക്കൂട്ടിലെ മറ്റൊരു അംഗം കാമ്പറൻ ഷമീറിനെയും പാവിൽ അഷ്റഫിനെയും എടുക്കാൻ പോയി. ജിദ്ദയിലെ കുറച്ച് കറക്കത്തിന് ശേഷം ഭക്ഷണവും കഴിച്ചു വീണ്ടും  ഗുലൈലിലെ ലത്തീഫ്കയുടെ  റൂമിലേക്ക്‌. അവിടെ നാട്ടുകാരോടൊത്തു കുറച്ച് സൊറ പറച്ചിൽ. ഇതിനിടയിൽ രാവിലെ പോയാൽ മതിയോ എന്ന ഒരു ചർച്ചയുണ്ടായി. രാത്രി വെളിച്ചത്തിലാണ്  തായിഫ് ചുരത്തിന്റെ സൗന്ദര്യം കൂടുതൽ മിഴിവോടെ കാണാൻ കഴിയുക എന്നുള്ളത് കൊണ്ട് യാത്ര രാത്രി തന്നെയാക്കി. 

ഫൈസൽ സാഹിബിനെ വിളിച്ച് വിവരം പറഞ്ഞു റൂട്ട്മാപ് അയപ്പിച്ചു. രാത്രി കുറച്ച് വൈകി കൃത്യം 1.45 നാണു ഞങ്ങൾ പുറപ്പെട്ടത്. ജിദ്ദയിൽ നിന്നും നാനൂറ് കിലോമീറ്റർ ദൂരമുള്ള ഖുർമയിലേക്ക് മക്ക തായിഫ് വഴിയാണ് ഞങ്ങളുടെ യാത്ര. തായിഫ് ചുരമായിരുന്നു ആദ്യ ലക്ഷ്യം,ചുരം കയറുന്നതിനു മുൻപ് അടിവാരത്തു നിന്നും നല്ല അറേബ്യൻ ഗാവയും ഈത്തപ്പഴവും കഴിച്ച് യാത്ര തുടർന്നു. ചുരം ഇറങ്ങുമ്പോൾ വലതു വശം ചേർന്നാണ് കാഴ്ചകൾ കൂടുതൽ കാണാൻ സാധിക്കുന്ന വ്യൂ പോയിന്റുകളെങ്കിലും  കയറ്റത്തിനിടയിലും രാത്രിയിലെ ചുരത്തിന്റെ വെളിച്ചം വിതറിയ ആ മായാ കാഴ്ച പിന്നിലേക്ക് നോക്കി ഞാൻ കൺ കുളിർക്കെ കണ്ടാസ്വദിച്ചു. വെള്ളി വെളിച്ചം പരത്തി കയറിവരുന്ന വാഹനങ്ങളുടെ നീണ്ട നിര മുകളിൽ നിന്നും നോക്കുമ്പോൾ മിന്നാമിനുങ്ങുകൾ ഒഴുകി നടക്കുന്ന പോലെ.. പന്തം മിന്നുമ്പോൾ വളഞ്ഞു പുളഞ് കെട്ടു പിണഞ്ഞു പുറത്തേക്ക് വരുന്ന പ്രകാശമുണ്ടല്ലോ പല തവണ നമ്മൾ  കണ്ടാസ്വദിച്ചിട്ടുള്ള ആ തീ നാളങ്ങളുടെ കിരണങ്ങൾ കാണുന്ന  പോലെ  മുകളിലേക്ക് കയറി വന്നുകൊണ്ടിരിക്കുന്നു.ചുരത്തിനു മുകളിലെ ഷഫാ പാർക്കിനെ പിന്നിലാക്കി ഞങ്ങളുടെ വാഹനം തായിഫ് റിയാദ് എക്സ്പ്രസ്സ്‌ വേ യിലേക്ക് കടന്നു. 

തായിഫ് എയർപോർട്ട് റോഡും ക്രോസ്സ് ചെയ്ത് യാത്ര തുടർന്നു പിന്നീടങ്ങോട്ട് വിജനമായ മരുഭൂവിലൂടെയുള്ള യാത്ര നൂറ്റമ്പത് കിലോമീറ്റർ അപ്പുറത്ത് റിദ്വാൻ എന്ന ചെറിയ പട്ടണത്തിന്റെ പ്രദേശത്താണ് നിറുത്തിയത്.ചെറിയ തണുപ്പുണ്ടായിരുന്നു അവിടെ  അപ്പോൾ. കുറച്ച് നേരം അവിടെ ചിലവഴിച്ച ശേഷം യാത്ര തുടർന്നു.റോഡ് സൈഡിൽ ഇടയ്ക്കിടെ  അൽ ഖുർമ യുടെ സൈൻ ബോർഡ്‌ ദൃശ്യമായി തുടങ്ങി ഇടയ്ക്കിടെ ഫൈസൽ സാഹിബിന്റെ ഫോൺ വരുന്നുണ്ടായിരുന്നു. അൽ ഖുർമയിലേക്ക് എഴുപതു കിലോമീറ്റർ എന്ന ബോർഡ് കണ്ടു വണ്ടി വലതു വശത്തേക്ക് തിരിഞ്ഞു.


ഈ റോഡിന്റെ തുടക്കം മുതൽ പുറം കാഴ്ചകൾ വളരെ വിജനമായ ഒട്ടും ആർഭാടമില്ലാത്ത മരു പ്രദേശമായാണ് അനുഭവപെട്ടതെങ്കിലും പതിയെ പതിയെ ചെറിയ മസ്‌റകളും പച്ചപ്പും കണ്ടു തുടങ്ങി. ചെറിയ ചെറിയ വാലികളും നിറയെ ഒട്ടക ക്കൂട്ടങ്ങളും ആട്ടിൻ പറ്റങ്ങളുംകൃഷിയിടങ്ങളും നിറഞ്ഞ സ്ഥലങ്ങളിൽ കൂടി മരുഭൂഗ്രാമങ്ങളുടെ ഭംഗി ആസ്വദിച്ചുകൊണ്ട് സൗദിയുടെ യഥാർത്ഥ ആത്മാവുകളായ ഗ്രാമീണ സൗന്ദര്യം തേടിയിറങ്ങിയ ഞങ്ങൾ അവസാനം അൽ ഖുർമയുടെ തിരുമുറ്റത്തേക്ക്  പ്രവേശിച്ചു. നൂറ്റി അമ്പത് കിലോമീറ്റർ അപ്പുറത്തുള്ള  റാണിയാ എന്ന സ്ഥലത്തേക്ക് തിരിയുന്ന ജംഗ്ഷൻ തൊട്ട് വലത്തോട്ട് ഏകദേശം ഏഴു കിലോമീറ്റർ വരുന്ന  റോഡിന്റെ ചുറ്റുവശമാണ് അൽ ഖുർമ എന്ന കൊച്ചു പ്രദേശം. നല്ല വീതിയുള്ള റോഡിന്റെ ഇടതു വശം കച്ചവട സ്ഥാപനങ്ങളും വീടുകളും കോളേജുകളും മറ്റു അനുബന്ധ സൗകര്യങ്ങളും നിറഞ്ഞ പട്ടണപ്രദേശമാണ്. റോഡിന്റെ വലതുവശം മൊത്തത്തിൽ ഒഴിഞ്ഞ പ്രദേശവുമാണ്. പട്ടണത്തിന്റെ ഉള്ളിലേക്ക് കടന്നാൽ ചെറിയ  ചെറിയ റോഡുകൾ വഴി എല്ലാ തെരുവുകളും ബന്ധിപ്പിച്ചിട്ടുണ്ട് അതുകൊണ്ട് തന്നെ വഴി തെറ്റിയാലും തിരിച്ചുവരാതെ തന്നെ മറ്റൊരു വഴിയിലൂടെ ലക്ഷ്യസ്ഥാനത്ത്  എത്താം.കൊച്ചു കൊച്ചു  ഗ്രാമങ്ങളാൽ ചുറ്റപ്പെട്ട തിരക്കൊ ട്രാഫിക് ബ്ലോകോ  മറ്റു ബഹളമോ ഇല്ലാത്ത ഒരു  പട്ടണം. 

ഗൂഗിൾ മാപ്പിന്  പിറകെ പോയ വണ്ടി ചെന്ന് നിന്നത് ഏതോ ഒരു വീടിന്റെ മുന്നിലാണ്. പിന്നീട് ഫോൺ വിളിച്ചു ചോദിച്ചു അധികം അകലെയല്ലാതെ മറ്റൊരിടത്തു വെച്ചു ഫൈസൽ സാഹിബിനെ കണ്ടുമുട്ടി. ഞാൻ അദ്ദേഹത്തെ ആദ്യമായാണ് കാണുന്നത്. കുശലം പറച്ചിലിന് ശേഷം ഞങ്ങളെ കൊണ്ടുപോയത് അവിടത്തെ പ്രശസ്ത മലയാളി  ഹോട്ടൽ ആയ "ഹറമൈൻ" ഹോട്ടലിലേക്കാണ്.രാവിലത്തെ സ്പെഷ്യൽ കൂടുതലും അറബി വിഭവങ്ങൾ ആയതോണ്ട്  കഴിക്കാൻ വന്നവരിലും കൂടുതൽ അന്നാട്ടുകാരായിരുന്നു. ഉച്ചയ്ക്കും രാത്രിയിലും മലയാളികളുടെ പൂര തിരക്കാണത്രെ. അവിടുത്തെ പ്രധാന വിഭവമായ ഫ്രഷ് ഒട്ടക ലിവർ ഞങ്ങൾക്ക് വേണ്ടി സ്പെഷ്യൽ ആയി മസാലയും പച്ചമുളകും  ഒക്കെ ചേർത്ത് ഉണ്ടാക്കി തന്നു.   കൂടെ പൊറോട്ടയും ബീഫും.നല്ല വിശപ്പ് ഉള്ളത് കൊണ്ട്  എല്ലാരും നന്നായി കഴിച്ചു .മുൻപ് ഒട്ടകം കഴിച്ചപ്പോൾ  ഇത്രയും രുചി ഉള്ളതായി തോന്നിയിരുന്നില്ല. 

ഹോട്ടലിൽ നിന്നിറങ്ങി നഗരത്തിലൂടെ ഒരു ഓട്ട പ്രദക്ഷിണം നടത്തി.നഗരം എന്ന് പറയുമ്പോൾ  ജിദ്ദ പോലോത്ത മെട്രോ സിറ്റി കളിൽ നിന്ന് വരുന്നവർക്ക് ഒരു അതിശയോക്തിയായി തോന്നാം.ഒരു പോലീസ് സ്റ്റേഷൻ  ഒരു ബലദിയ ഓഫീസ്(മുനിസിപ്പാലിറ്റി)  രണ്ടു മൂന്നു ഹോസ്പിറ്റലുകൾ മറ്റു അനുബന്ധ ഗവണ്മെന്റ് അതോറിറ്റികളും മാത്രമുള്ള സ്ഥലമാണെങ്കിലും മദ്രസകളും കോളേജുകളും  ഒരുപാട് ഉണ്ട് ഇവിടെ .ഈ നഗരത്തിൽ  മൂന്നോ അതിൽ കൂടുതലോ നിലയുള്ള ഒരു ബിൽഡിംഗ്‌ പോലും കണ്ടതായി തോന്നിയില്ല. മറ്റിടങ്ങളിലെ പോലെ ഫ്ലാറ്റുകളും തീരെ കണ്ടില്ല. മലയാളികളുടേതായി ഒരുപാട് കച്ചവട സ്ഥാപനങ്ങൾ ഉണ്ട് ഇവിടെ. മെയിൻ റോഡുകളിൽ നിന്ന് ഉള്ളിലേക്കുള്ള ചെറു  റോഡുകളുടെ ഇരു വശങ്ങളിലും സ്വദേശി വീടുകളാണ്.അത്യാവശ്യം നല്ല രീതിയിലുള്ള മണി മാളികകൾ. വീടിനു പുറത്തു വലിയ കാറുകളും മസ്‌റയിലെ  ആവശ്യത്തിന് ഉപയോഗിക്കുന്ന മറ്റു ചെറു വാഹനങ്ങളും യഥേഷ്ടം കാണാൻ കഴിഞ്ഞു. ഇവിടത്തെ മാർകറ്റിൽ ലഭിക്കുന്ന പച്ചക്കറി ആട് ഒട്ടക  ഇറച്ചികൾ ഒക്കെ കൂടുതലും ഇവിടത്തെ തോട്ടങ്ങളിൽ നിന്നും ഫാമുകളിൽ നിന്നും മാത്രം വരുന്നവയാണത്രെ.ഒട്ടകത്തിന്റെ മാംസം ഫ്രഷ് ആയി ഏതു സമയത്തും ലഭിക്കുമത്രേ. 

നമ്മുടെ പഞ്ചായത്ത്‌ റോഡിനു സമാനമായ ചെറിയ റോഡിലൂടെ വണ്ടി കുറച്ചു ദൂരം മുന്നോട്ട് പോയപ്പോൾ ഖുർമ പട്ടണത്തിന്റെ പിന്നിലായുള്ള   പച്ചപ്പോടു കൂടിയ ഗ്രാമീണ വഴിയിൽ എത്തി . മസ്‌റകൾക്ക് നടുവിലൂടെ നീളത്തിൽ  ഒരുപാട് സ്ഥലംതരിശ് ഭൂമി പോലെ കിടക്കുന്നു. ഇതിനു കുറുകെയുള്ള ചെമ്മൺ പാത മുറിച്ചു കടന്നപ്പോഴാണ് ഈ തരിശു ഭൂമി ഇവിടുത്തുകാരുടെ നൈൽ നദി ആണെന്ന് ഫൈസൽ സാഹിബ്‌ പറയുന്നത് കേട്ടത്.പുഴയിലെ വെള്ളത്തെ ആശ്രയിച്ചാണ് പ്രദേശത്തെ കൃഷികളൊക്കെ എന്ന് തോന്നുന്നു.  ഇത് ഇപ്പോൾ നമ്മുടെ ഭാരത പുഴ പോലെ വറ്റി വരണ്ടു കിടക്കുകയാണെങ്കിലും ഒരു മഴ പെയ്താൽ നിറഞ്ഞൊഴുകുമത്രേ. ഇരു കരകളിലും നമ്മുടെ നാട്ടിലേത് പോലെയുള്ള  ധരാളം കിണറുകൾ കാണാൻ കഴിഞ്ഞു. ഫലഭൂഷ്ടമായ മണ്ണാണെന്നു തോന്നും വിധം പ്രദേശം കൃഷിയിടങ്ങളാൽ സമ്പന്നമാണ്. കിലോമീറ്ററുകൾ ദൂരെയാണ് പുഴയുടെ ഉത്ഭവമെന്നും ഏറ്റവും വീതിയിൽ പുഴ ഒഴുകുക ഖുർമയുടെ പ്രാന്തപ്രദേശത്ത്     കൂടിയാണെന്നും പിന്നീട് ഗൂഗിൾ മാപ് നോക്കിയപ്പോൾ മനസിലാക്കാൻ കഴിഞ്ഞു. കുറച്ചു ദൂരെയായി പുഴക്ക് സമാന്തരമായി ഒരു റോഡ് പോകുന്നുണ്ട്. ജനവാസം കുറഞ്ഞ അവിടെ നിന്നങ്ങോട്ടെല്ലാം കുറച്ചു  ഉള്ളിലേക്കായി  ഒറ്റപ്പെട്ട ബദു ഗ്രാമങ്ങൾ ആണ്. പല ഗോത്രങ്ങളിലായി വസിക്കുന്ന അവരെല്ലാം ആശ്രയിക്കുന്നത് അൽ ഖുർമ പട്ടണത്തെയാണ്. 

 റോഡിന്റെ ഇരു വശത്തുമായി കിടക്കുന്ന  പച്ചപ്പട്ടുടുത്ത വയലേലകളുടെ സുന്ദരമായ  ഗ്രാമീണ ഭംഗി നുകർന്ന്  കൊണ്ട്  ചെറിയ ഊടു വഴികളിലൂടെ സഞ്ചരിച്ച ഞങ്ങൾ എത്തപ്പെട്ടത് ഒരു ഫാം ഹൌസിൽ ആണ്.അവിടുത്തെ നോട്ടക്കാരനായ സ്വദേശി യുവാവിനോട് അനുവാദം വാങ്ങി അകത്തു കടന്നു. നല്ല സുഖമുള്ള കാറ്റായിരുന്നു ആദ്യം ഞങ്ങളെ സ്വാഗതം ചെയ്തത്. ജിദ്ദയിലെ ചൂടിൽ നിന്ന് വന്ന ഞങ്ങൾക്ക് അവിടെ ചിലവഴിച്ച മുഴുവൻ സമയവും വീശി അടിച്ചുകൊണ്ടിരുന്ന കുളിർ കാറ്റ് ഗംഭീര അനുഭവമായിരുന്നു. നാട്ടിലെ പാടവക്കത്തു നിന്നാൽ കിട്ടുന്ന കാറ്റിന്റെ ഒരു അനുഭൂതി എന്നിൽ തികട്ടി വന്നു. മുൻവശത്തായി ഒന്ന് രണ്ടു  റസ്റ്റ്‌ ഹൌസ്കളും  പിന്നാലെ പച്ചക്കറി തോട്ടവും കിണറും കുളവും കാണാൻ കഴിഞ്ഞു. തക്കാളി മുളക് ചിരങ്ങ ഉള്ളി പുതിന മല്ലി ജെർജീർ പിന്നെ  പേരറിയാത്ത വിവിധ തരം ഇലകളും കൃഷി ചെയ്യുന്നതായി കണ്ടു. തോട്ടത്തിൽ പൂത്തുലഞ്ഞ ഈന്തപ്പനകളും മാവും മുന്തിരി തോട്ടവും എല്ലാം നടന്നു കണ്ടു ഫാമിന്റെ അവസാനത്തിലാണ് ചെമ്മരിയാടുകളും മുട്ടനാടുകളും ജമ്നാപ്യാരി ആടുകളും കോഴികളും വിവിധ ഇനം പ്രാവുകളും അടങ്ങിയ ഒരിടംകണ്ടത്. പെയിന്റ് ബക്കറ്റുകൾ തട്ടു തട്ടായി അടുക്കി വെച്ചാണ് പ്രാവുകൾക്ക് കൂടൊരുക്കിയിരിക്കുന്നത്. അതിൽ മുട്ടയിട്ടു അടയിരിക്കുന്ന ധരാളം പ്രാവുകളെ കാണാമായിരുന്നു. എല്ലാം നടന്നു കാണുന്നതിനിടയിൽ തോട്ടത്തിൽ വിവിധ ഇടങ്ങളിൽ സ്ഥാപിച്ച മൺ കൂജകളിൽ നിന്നും നല്ല തണുത്ത വെള്ളം കുടിക്കാൻ മറന്നിരുന്നില്ല.

റൂമിൽ പോയി അൽപം വിശ്രമിച്ച ശേഷം ഫൈസൽ സാഹിബ്‌ ഞങ്ങളെ മറ്റൊരു മസ്‌റ കാണിക്കാൻ കൊണ്ടുപോയി. ആ തോട്ടത്തിലെ  പണിക്കാരനായ ബംഗാളി മുസ്തഫയെ വിളിച്ച് വരുന്ന വിവരം അറിയിച്ചിരുന്നു. നേരത്തെ പോയ സ്ഥലത്തു നിന്നും കുറച്ചു ദൂരം കൂടെ ഉണ്ടായിരുന്നു അങ്ങോട്ടേക്ക്. വഴിയരികിലെ ഹിജ്‌റ     മസ്ജിദിനോട് ചേർന്ന ചെറിയ നാട്ടു വഴിയിലൂടെ അൽപം മുന്നോട്ട് പോയപ്പോൾ മസ്‌റയുടെ മുൻപിലെത്തി.മുസ്തഫ അവിടെ കാത്തിരിപ്പുണ്ടായിരുന്നു. വിവിധ ഇനങ്ങളിലുള്ള വലിയ ഈന്തപ്പനകൾ ഉള്ള ഒരു തോട്ടമാണ് ഇവിടെയുള്ളത്. പഴുത്തു പാകമാകുന്നതേയുള്ളൂ. മരത്തിൽ കയറാനുള്ള വലിയ ഒരു കോണിയും അവിടെ കണ്ടു. ഞങ്ങൾ എല്ലാരും ഒന്ന് കയറി നോക്കി. ആഴമേറിയ വലിയ ഒരു കിണർ ഉണ്ട് അവിടെ നനക്കാനായി ഈ കിണറ്റിലെ വെള്ളം പമ്പു ചെയ്യുന്നത് കാണാമായിരുന്നു. വിവിധങ്ങളായ പച്ചക്കറികളും ഇലകളും  അവിടെ കൃഷി ചെയ്യുന്നുണ്ട്. പിന്നീട് ഞങ്ങൾ തൊട്ടടുത്തുള്ള മറ്റൊരു ഫാം ഹൌസ് സന്ദർശിച്ചു. സുന്ദരമായി ഒരുക്കിയ തോട്ടവും കോട്ടേജുകളും അടങ്ങിയ ഇവിടം പാകമായി തുടങ്ങിയ ഈന്തപ്പനകളാൽ സമ്പുഷ്ടമായിരുന്നു. പലതരത്തിലുളള പഴങ്ങളും പച്ചക്കറികളും ഇവിടെയും ധാരാളം കാണാമായിരുന്നു. നല്ല രീതിയിൽ നനച്ചു പരിപാലിക്കുന്നതിനാൽ നല്ല പച്ചപ്പ്‌ ഉണ്ടായിരുന്നു ഈ തോട്ടവും പരിസരവും  മാത്രമല്ല ചെറിയ തണുപ്പും. എല്ലാം നടന്നു കാണുന്നതിനിടയിലും തഴുകലും തലോടലുമായി നല്ല കുളിർ കാറ്റും ഞങ്ങളെ പിന്തുടരുന്നുണ്ടായിരുന്നു. തോട്ടത്തിനോട് അനുബന്ധിച്ച ഫാമിൽ കുതിരകളെ വളർത്തുന്നുണ്ട്. നന്നായി പോസ് ചെയ്ത അവറ്റകളുടെ കൂടെ നിന്ന് കുറെ ഫോട്ടോയും എടുത്ത് ഞങ്ങൾ അവിടുന്ന് തിരിച്ചു. 
 

ഉച്ചക്ക് റൂമിൽ മട്ടൺ കബാബ് ഒരുക്കി ഞങ്ങളെ കാത്തിരിക്കുന്നുണ്ടായിരുന്നു ആതിഥേയർ.അതും കഴിച്ച് അൽപം ഉറങ്ങി. രാത്രിയിൽ കൂട്ടിലെ അംഗം ശിഹാബുദ്ധീൻ നാലുപുരക്കലിനെയും പരിചയക്കാരായ മറ്റു ചിലരെയും സന്ദർശിച്ചു. പന്തല്ലൂർ കാരൻ അഷ്‌റഫ്‌ കാക്ക ഉണ്ടാക്കിയ ചൂടുള്ള ഒന്നാന്തരം പുട്ടും ഒട്ടക കറിയും കഴിച്ച് മടക്കയാത്രക്ക്‌ ഒരുങ്ങി. തിരിച്ചു വരവിൽ തായിഫ് ചുരം ഒഴിവാക്കി സൈൽ അൽ കബീറിലൂടെ തായിഫിന്റെ  മല മടക്കുകളും താഴ്വാരങ്ങളും പിന്നിട്ട് വീണ്ടും ജിദ്ദയിലേക്ക്. മുമ്പ് സന്ദർശിച്ച ഒരുപാട് സ്ഥലങ്ങളെക്കുറിച്ചുള്ള  മുൻധാരണകളും മനസ്സിൽ പേറിയാണ് അവിടെ എത്തിയതെങ്കിലും ആ പ്രതീക്ഷകൾ ഒക്കെ ആസ്ഥാനത്താക്കുന്ന തരത്തിലുള്ള വ്യത്യസ്തമായ  അനുഭവങ്ങളും കാഴ്ചകളുമാണ് അൽ ഖുർമ ഞങ്ങൾക്ക് സമ്മാനിച്ചത്.

കൂടുതൽ വീഡിയോകൾക്കും ഫോട്ടോസിനും ഇവിടെ ക്ലിക്ക് ചെയ്യുക

----------------------------------------------------------------------------------------------------------
✍ ബാസിത് ആലുങ്ങൽ.

Wednesday, 24 July 2019

വഴിയോർമകൾ


🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲

എഡിറ്റർ : മുജീബ് ടി.കെ
കവർ : റാഷിദ് അമ്പിളിപ്പറമ്പൻ

🌳🌳🌳🌳🌳🌳🌳🌳🌳🌳🌳🌳🌳🌳🌳

ചെളി നിറഞ്ഞ ഇടവഴി


 കോരിച്ചൊരിയുന്ന മഴ, മദ്രസ്സ വിട്ട് നനഞ്ഞു കൊണ്ട് തന്നെ വീട്ടിലേക്കോടി. സ്കൂളിൽ ബെല്ലടിക്കാൻ ഇനി അര മണിക്കൂറോളം ബാക്കിയുണ്ട്. റൈസ് ഫ്രൈയും തേങ്ങാ ചിരവിയതും ഇട്ട് ചൂടുള്ള ചായ കുഞ്ഞു പിഞ്ഞാണത്തിൽ ഉമ്മ ഒഴിച്ച് തന്നു. നല്ല തണുപ്പുളളത് കൊണ്ട് ചൂട് ചായ വയറു നിറയെ കുടിച്ചു. മഴക്ക് ഒരു ശമനവുമില്ല. ഓലമേഞ്ഞ വീടിൻറെ ഇറയത്ത് വെള്ളം വീഴുന്നതും നോക്കി തായേരിൽ ഇരുന്നു. മഴ മാറീട്ട് പോയാ മതി, ഉമ്മാന്റെ താക്കീത്.ജലദോഷം പിടിച്ചാൽ ഉമ്മ തന്നെ കഷ്ടപ്പെടേണ്ടി വരും.മരങ്ങളും ചെടികളും സന്തോഷം കൊണ്ട് ആടിക്കളിക്കുന്നത് നോക്കിയിരിക്കുന്നതിനിടയിൽ ഒരു 'വിരിയോല' ഇങ്ങനെ വരുന്നു.(പനയുടെ ഓലകൊണ്ട് ഒരാളുടെ നീളത്തിൽ തോണിപോലെയുണ്ടാക്കുന്നതാണ് വിരിയോല)'ആളെ കാണുന്നില്ല. അടുത്ത് വന്ന് വിരിയോല താഴെ ഇറക്കി വെച്ചപ്പോ ആളെ മനസ്സിലായി '
ൻറെ സൈദ്!
ഉടുത്ത തുണിയാകെ നനഞ്ഞിരിക്കുന്നു. വിറക്കുകയാണ്. ഉമ്മ കൊടുത്ത ചൂട് ചായ  ൻറെ സൈദ് കുടിച്ചു. എങ്ങനേ സ്കോൾക്ക് പോകാ? ബില്ലട്ചാനായി. കുടയില്ല ഒരു തൊപ്പിക്കുടയും വിരിയോലയും എൻറെ വീട്ടിലുമുണ്ട്. പക്ഷേ അത് രണ്ടും ഉമ്മ തരില്ല. ൻറെ ബിരിയോല ഇബട വെക്കാണ്. സ്കോൾക്ക് കൊണ്ടോണ്ട എന്ന് മ്മ പറഞ്ഞ്ക്ണ് .ചായ കുടിക്കുന്നതിനിടയിൽ ൻറെ സൈദ് പറഞ്ഞു.മഴ ഒരു വിധം കുറഞ്ഞു. മരങ്ങളടെ ചില്ലകളിൽ നിന്ന് വെള്ളം ഇറ്റി വീഴുന്നു. ഇറയത്ത് നിന്നും വെള്ളം ധാരധാരയായി ഒഴുകുന്നു.ഒരു നീണ്ട വാഴയില ഉമ്മ വെട്ടിത്തന്നു. ഇതേറ്റ് മേം പെയ്ക്കോളീ''''.... ബില്ലട്ച്ചിക്ക്ണ് ........ഞാനും ൻറെ സൈദും പച്ചക്കുടക്കീഴിൽ സ്കൂളിലേക്ക് തിരിച്ചു. ചെറിയ ഇടവഴി നിറയെ വെള്ളം കെട്ടി നിൽക്കുന്നു 'നഗ്നപാദരായ ഞങ്ങൾ ചെളിവെള്ളത്തിൽ ചവിട്ടിമെതിച്ചു. സൈദേ ഇല്ലിക്കോല് ണ്ടാവൂട്ടാ......ൻറെ സൈദിന് ഒരു മുന്നറിയിപ്പ് കൊടുത്തു. ഇരു സൈഡിലും വേലിയായതിനാൽ മുള്ള് പ്രതീക്ഷിക്കാം.ൻറെ സൈദിൻറെ തണ്ട ചെളി പുരണ്ട് കാണുന്നേയില്ല. ചക്കിങ്ങലിട വഴിയിലേക്ക് കടന്നപ്പോൾ എരണിപ്പൂവ് ധാരാളം വീണ് കിടക്കുന്നു! കുറേ പെറുക്കിയെടുത്തു. സൈദേ ബില്ലട്ച്ച്ക്ക്ണ് ട്ടോ......
ഇടക്ക് ഞാനൊന്നോർമ്മിപ്പിച്ചാലും ൻറെ സൈദ് പറയും നിക്കെ നിക്കെ .......
ഇടവഴിയിലെ വെള്ളത്തിൽ കാൽ കഴുകിയപ്പോൾ ൻറെ സൈദിൻറെ തണ്ട വെട്ടിത്തിളങ്ങി.ഇന്ന് സ്കോളില്ലെ, കുട്ട്യാളെ ആ രീം കാണുന്നില്ലല്ലോ ....?
നേരെ ക്ലാസ്സിലേക്ക് ചെന്നു, ക്ലാസ് തൊടങ്ങീട്ട് ഒരു പീരീഡ് കഴിഞ്ഞ്ക്ക്ണ്.....! അതാണ് കുട്യാളെ പുറത്ത് കാണാഞ്ഞത്.
 വാതിൽക്കൽ ചെന്ന് ൻറെ സൈദ് ഉറക്കെ പറഞ്ഞു.

സേറേ കടക്കട്ടേ.....?

ൻറെ സൈദിൻറെ ശബ്ദം കേട്ട് കുട്ടികളും ക്ലാസ്സെടുത്ത് കൊണ്ടിരിക്ക്ണ മാസ്റ്റും തിരിഞ്ഞ് നോക്കീ.ഉം എന്താടാ, ഉപ്പ് മാവ് തിന്നാൻ നേരത്താണോടാ ക്ലാസ്സിൽ വരുന്നത്? കേറെ ടാ രണ്ടാളും 'ആദ്യം ൻറെ സൈദ് ക്ലാസ്സിൽ കയറി .പുറകെ ഞാനും. കുട്ടികളാരോ കൊണ്ടു കൊടുത്ത കൂരി വടി മൂന്നാല് പ്രാവശ്യം വാനിലേക്കുയർന്ന് താഴ്ന്ന് ൻറെ സൈദിൻറെ ചന്തിയിൽ ഉമ്മ വെച്ചു. കരഞ്ഞ് കൊണ്ട് ൻറെ സൈദ് മാറി നിന്നു. എനിക്കും കിട്ടി രണ്ട് മൂന്നെണ്ണം ഒരു പക്ഷേ കണ്ണകൾ ഈറനണിഞ്ഞെങ്കിലും ഉപ്പുമാവിൻറെ മണം മൂക്കിലേക്ക് കയറുന്നത് കൊണ്ട് കരഞ്ഞില്ല. അപ്പോഴാണ് ഞാനത് ശ്രദ്ധിച്ചത്.
ൻറെ സൈദിൻറെ തുണി വീണ്ടും നനഞ്ഞ് താഴേക്ക് ഒലിക്കുന്നു .......... !
--------------------------------------------------------------------------------------------------------------------------
✍ എം ആർ സി അബ്ദുറഹ്മാൻ

വല്ല്യാപുട്ടിയും ഇണ്ണിയേച്ചനും


കുട്ടിക്കാലത്തെ വഴികൾ ഓർക്കുമ്പോൾ ഇവരെ ആണ് ആദ്യം ഓർമ വരിക. കുറ്റൂരിലുള്ള ആളുകൾക്കു ഇവരെ അറിയുമായിരിക്കും. ഞങ്ങൾ ആലുങ്ങൽ പുറായയിലുള്ളവർ ഇവരുടെ വീടിന്റെ മുൻപിലൂടെ ഉള്ള ഇടവഴിയിലൂടെ ആയിരുന്നു അൽഹുദ മദ്രസയിലേക്കും സ്കൂളിലേകും പോയിരുന്നത്.അവർ ഉപദ്രവിക്കും എന്ന് പറഞ്ഞ് ചെറുപ്പം മുതലേ വലിയവർ കുട്ടികളെ പേടിപ്പെടുത്തുമായിരുന്നു.പക്ഷെ എന്റെ മുൻപിൽ വെച്ചു ആരെയും ഉപദ്രവിക്കുന്നത് ഞാൻ കണ്ടിട്ടില്ല.ഒറ്റക്കാവുമ്പോൾ അത് വഴി പോകരുതെന്ന് ഉമ്മ പറയും. എങ്കിലും എന്തുണ്ടാവാനാ എന്നും പറഞ്ഞ് അതിലൂടെ പോകും.എന്നാലും അവരെ കണ്ടാൽ ഒറ്റ ഓട്ടമാണ്. സ്കൂളിലെത്തുമ്പോഴേ നിർത്തൂ.. ഒരുപാട് ഓർമ്മകൾ സമ്മാനിച്ച വഴിയാണത്. മാങ്ങയും ചുള്ളിക്കയും ചാമ്പക്കയും അമ്പായങ്ങയും എല്ലാം ഈ വഴിയിൽ ഉണ്ട്. രാവിലെ ആദ്യം എത്തുന്നവർ എല്ലാം എടുത്ത് വെച്ചു ഒരു രൂപക്കും 50 പൈസക്കുമൊക്കെ സ്കൂളിൽ വന്ന് കച്ചോടാകും. അങ്ങനെയൊക്കെ ആണ് എന്റെ ആദ്യ കാല കച്ചവടം. ആ വഴിയിലൂടെ പോയവർക്ക് മറക്കാനാവാത്ത ഒരുപാട് ഓർമ്മകൾ ഉണ്ടാകും. കളിച്ചും ചിരിച്ചും മഴയത്ത് നനഞ്ഞ് ഓടിയും ചാടിയും കളിച്ചുരുന്ന കാലം..ആഹാ.... എന്ത് രസമായിരുന്നു.. നിസാർക പറഞ്ഞത് പോലെ സ്കൂൾ വിട്ടാൽ ഒറ്റ ഓട്ടമാണ് കളിക്കാൻ പോവാൻ. ആ ഓട്ടം ഒരു മത്സരം തന്നെ ആയിരുന്നു. വഴിയിലെ കുണ്ടും കുയ്യും എല്ലാം മനഃപാഠമാക്കിയുള്ള ഓട്ടമാണത്. ചെളിയിൽ ചവിട്ടിയും പാറയുടെ മുകളിലൂടെ ചാടിയും വീട്ടിലെത്തുമ്പോയേകും വസ്ത്രമൊക്കെ അലങ്കോലമായീണ്ടാവും. എങ്ങെനെയാ ഇതൊക്കെ മറക്കാൻ പറ്റാ... ഇതെല്ലാം ഓർമിപ്പിച്ച താത്തമ്മക്കൂടിനു എന്റെ പെരുത്തിഷ്ടം..
--------------------------------------------------------------------------------------------------------------------------
✍ അബ്ദുൽ ഹാദി പി പി

ബാല്യത്തിൽ പതിഞ്ഞ കാൽപാടുകൾ


സ്കൂളും പള്ളിയും മദ്രസയും വീട്ടുമുറ്റത്തായതിനാൽ ആ അഞ്ചാം ക്ലാസ്സുകാരന് കൂട്ടുകാരോട് ചെറിയ അസൂയ തോന്നിയിരുന്നു. അവർക്ക് ഇഷ്ടം പോലെ നടന്ന് കളിച്ച് രസിച്ച് വീട്ടിലെത്തിയാൽ മതിയല്ലോ. മദ്രസ അഞ്ച് കഴിഞ്ഞപ്പോൾ ഉപ്പ (അല്ലാഹു ഉപ്പാക്കും ഉമ്മക്കും മഗ്ഫിറത്ത് നൽകട്ടെ... ആമീൻ) അവനെ ഊക്കത്ത് ദർസിൽ ചേർത്തപ്പോൾ അവന് ഉത്സാഹമായി. കാരപറമ്പും കഴിഞ്ഞ് മാപ്പിളക്കാടൻ തൊടുവിലേക്കും അവിടുന്ന് മലാരം ഇറങ്ങി തോട് മുറിച്ച് കടന്ന് വരമ്പത്തൂടെ നടന്ന് വേണം പള്ളിയിലെത്താൻ.  സ്കൂളുള്ള ദിവസം സമയം തീരെയില്ല. ചായ കുടി കഴിഞ്ഞ് ഒറ്റയോട്ടം .. തിരികെ മറ്റൊരോട്ടം. എന്നാൽ ഞായറാഴ്ചയാണ് വഴിയിൽ കാണുന്ന അപ്പയോടും കുറുന്തോട്ടിയോടും കിന്നാരം പറഞ്ഞ് ഈണത്തിൽ പാടുന്ന കുയിലിന് മറു പാട്ട് പാടി നീണ്ടു പോയ മാവിന്റെ കൊമ്പിലേക്ക് കല്ലെറിഞ്ഞ് വീട്ടുകാരുടെ ശകാരം കേട്ട് ഓടി മറഞ്ഞ് വീട്ടിലെത്താൻ ചിലപ്പോൾ മണിക്കൂർ പിടിക്കും. മഴക്കാലത്ത് തോട്ടിൽ ചാടി മണ്ണിര കോർത്ത് ചൂണ്ടലിട്ട് കോട്ടിയും പരലും പിടിച്ച് കണ്ണ് ചോപ്പിച്ച് പുരയിലെത്തും. നടക്കുമ്പോൾ കാല് വെച്ച് കുത്തി ചോരയൊലിച്ച് കമ്യൂണിസ്റ്റ് അപ്പ തേക്കും. കൂടുതൽ നടക്കാൻ പുതിയാകുമ്പോൾ റോഡിലുടെ കക്കാടംപുറം വഴി കുറ്റൂർ പിടിക്കും. വഴി നിറയെ ഓലപ്പുരകളാണ്.ഒന്ന് മഴ പെയ്താൽ കേറി നിൽക്കാൻ പോലും സൗകര്യമില്ലാത്ത പല വീടുകളും ചോർന്നൊലിക്കുന്നുണ്ടാകും. റോഡ് ടാർ ചെയ്യാത്തതിനാൽ ഇടക്കിടെ കുണ്ടും കഴിയും നിറയെ വെള്ളം വാഹനങ്ങൾ തീരെ ഇല്ലെന്ന് പറയാം. ആദ്യമൊക്കെ കാളവണ്ടിയിൽ സാധനങ്ങൾ വന്നിരുന്നത് പിന്നെ ലോറിയിലായി. വൈകുന്നേരം ചില ദിവസങ്ങളിൽ കൊടുവായൂർ ചെന്തക് മീൻ വാങ്ങാൻ ഒരു നടത്തമുണ്ട്. ആരെങ്കിലും കൂട്ടുണ്ടാവും. കുത്തുപാളയിലോ തേക്കിൻ ഇലയിലോ പൊതിഞ്ഞ മീൻ കാക്കയും പരുന്തും റാഞ്ചാതിരിക്കാൻ ഒരു ഇല്ലിക്കോൽ കരുതണം. ചിലപ്പോൾ അങ്ങാടിയിൽ സൈക്കിൾ ബാലൻസുകാരും സർക്കസ്കാരുമൊക്കെയുണ്ടാകും. ഇന്ന് നടവഴിയും ഇടവഴിയുമില്ല,  ഓലപ്പുര കാണാനില്ല. പറമ്പിൽ കൃഷിയില്ല, പാടവരമ്പില്ല, അണ്ണാര കണ്ണനെ കാണാനില്ല.എന്നാലും ബാല്യത്തിൽ പതിഞ്ഞ കാൽപാടുകൾ തിരഞ്ഞ് തിരികെ നടക്കുമ്പോൾ എന്തെന്നില്ലാത്തൊരു സംതൃപ്തി. ഇത്തരമൊരു ഓർമ്മ പങ്ക് വെക്കാൻ തത്തമ്മക്കൂടുണ്ടല്ലോ എന്നൊരു സന്തോഷവും.
--------------------------------------------------------------------------------------------------------------------------
✍ മുഹമ്മദ് കുട്ടി അരീക്കൻ

.......എനിക്കുമുണ്ട് എന്റെ സ്കൂൾ വഴി.........


കാലങ്ങൾ ഒരു പാട് കഴിഞ്ഞു പോയെങ്കിലും സ്കൂളിക്ക് പോയതും വന്നതും ഇന്നും ഓർമയിൽ തങ്ങി നിൽക്കുന്നു. റോഡ് ക്രോസ്സ് ചെയ്ത് ഇറങ്ങിയാൽ തോട്ടങ്ങളും തോടും പാടവും കടന്ന് നിലമ്പൂരിലെ തേക്കിങ് കാടുകളെ വെല്ലെന്ന മാതിരിയുള്ള തെങ്ങിന്റെയും കമുങ്ങിന്റെയും ആലഞ്ചെറിയിലൂടെ അങ്ങ് സ്കൂളിൽ എത്തുന്നത്. മഴക്കാലത് തോട് മുറിച്ചു കടക്കാൻ ഇടുന്ന ആപാലം ഇന്നും ഒരു പേടി സ്വപ്നമാണ്. കാരണം ഇടുന്ന സമയത്ത് രണ്ടോ മൂന്നോ തെങ്ങുണ്ടാവും പിന്നെ അത് ഒറ്റ തെങ്ങായി മാറും അതിലൂടെ നടത്തം പ്രാക്ടീസാവുമ്പോയേക്കും ആതെങ് മുറിഞ്ഞു ഒരു കമുങ് ഇട്ടിട്ടുണ്ടാവും. പിന്നെ അതിലൂടെ മുറിച് കടക്കലുണ്ട്. ഹാവൂ ഇന്നും അത് ഓർക്കുമ്പോൾ ഒരു ഇഞ് തെറ്റിയാൽ ബുക്കും നമ്മളും തോട്ടിൽ ഉണ്ടാവും. പിന്നെ അത് കഴിഞ്ഞാൽ ഒരു വെള്ളം നിൽക്കുന്ന കുഴിയുണ്ട്. മഴക്കാലത് വെള്ളം നനയാതെ സ്കൂളിൽ എത്തണമെങ്കിൽ സുഹൃത്തുക്കൾ വിചാരിക്കുക തന്നെ വേണം                    പിന്നെ അലാൻജീരിയിൽ സ്‌കൂൾ  കട്ട് ചെയ്തിരിക്കാനുള്ള ഒരു മൂച്ചി എല്ലാം ഇന്ന് ഓർമ്മകൾ മാത്രം.സ്‌കൂൾ  വിട്ട് കൂടണയുക എന്നത് എന്നും ഒരു സങ്കടമാണ് 😔😔.സുഹൃത് ബന്ധങ്ങളും ടീച്ചേർസ് കുശലങ്ങളും എല്ലാം ഓർമയിൽ മാത്രം. 
--------------------------------------------------------------------------------------------------------------------------
✍ ഷിഹാബുൽ ഹഖ് പി. കെ

Friday, 19 July 2019

എം. ആർ. സി. മൊയ്തീൻ കാക്ക


പളളിപ്പറമ്പ് @  
എം. ആർ. സി. മൊയ്തീൻ കാക്ക 



* പിതൃതുല്യനായ സഹോദരൻ *
--------------------
ഒരു പിതാവിൻറെ ലാളനയേൽക്കാൻ ഭാഗ്യമില്ലാതിരുന്ന എന്നെ ലാളിക്കാനും സ്നേഹിക്കാനും തല്ലാനും തലോടാനും ശിക്ഷിക്കാനുമൊക്കെയുണ്ടായിരുന്നത് എൻറെ കാക്കയായിരുന്നു. എനിക്ക് രണ്ട് വയസ്സുള്ളപ്പോഴായിരുന്നു എൻറെ ഉപ്പ (കാമ്പ്രൻ ആലസ്സൻകുട്ടി (മേ മാടൻ) മേമാട്ട് പാറയിൽ നിന്ന് കുറ്റൂരിൽ വന്ന് താമസിച്ചത് കൊണ്ട് മേമാടൻ എന്ന് വിളിക്കുന്നത്) ഈ ലോകത്തോട് വിട പറഞ്ഞത്.

ഓർമ്മ വെച്ച കാലം മുതൽ കാക്ക നാട് വിട്ട് (അലുമിനിക്കച്ചവടം) പോകുന്നതാണ് കണ്ടിട്ടുള്ളത്. പിന്നീടെപ്പോഴോ സ്കൂളിൽ പ്യൂണായി ജോലിക്ക് കയറി. അധികം താമസിയാതെ ആ ജോലി ഒഴിവാക്കി. വീണ്ടും നാട് വിട്ടു. യാറത്തുംപടി യുടെ അപ്പുറത്ത് പെരുവള്ളൂരിൽ നിന്ന് കള്ളിയത്ത് തിത്തിക്കുട്ടിയെ വിവാഹം ചെയ്തു. ഈ കല്യാണം എനിക്കോർമ്മയില്ല. പിന്നീട് കാക്ക നാട്ടിൽ പണിക്ക് പോയിത്തുടങ്ങി. ചുമടെടുക്കുന്ന ജോലിക്കായിരുന്നു കൂടുതലും പോയിരുന്നത്. ഓല മേഞ്ഞപുരകളുടെ മുകളിൽ വിരിച്ചിരുന്ന പനമ്പുല്ല്, ഊരകം മലയിൽ നിന്നായിരുന്നു കൊണ്ട് വന്നിരുന്നത്. പുലർച്ചെ നാല് മണിക്ക് എണീറ്റ് പോയി 11 മണിയാകുമ്പോഴേക്ക് വലിയ കെട്ട് പുല്ലുമായി കാക്ക തിരിച്ചെത്തുമായിരുന്നു. യൗവനകാലത്തു തന്നെ മർഹൂം അബ്ദുള്ള മാഷിൻറെയും ചെറിയ കുട്ട്യാലി ഹാജിയുടെയും കൂടെ സാമൂഹ്യ സാംസ്കാരിക പ്രവർത്തനങ്ങളിൽ പങ്കാളിയായിരുന്നു. സുഹൃത്തുക്കൾ നൽകിയ ഇരട്ടപ്പേര് (MRC) മരണം വരെ കൊണ്ടു നടന്നു! സന്തോഷത്തോടെയായിരുന്നു ആ പേര് കാക്ക സ്വീകരിച്ചത്. പിന്നീട് അനുജൻ മാർക്കും ഞങ്ങളടെ മക്കൾക്കും ആ പേര് നാട്ടുകാർ തന്നു. ഇപ്പോൾ എൻറെ പേരക്കുട്ടികളെയുംMRC എന്ന് വിളിക്കുന്നു!

സെന്റിന് നൂറ് രൂപ നിരക്കിൽ സ്ഥലം വാങ്ങി നിലപറമ്പിൽ കാക്ക വീട് വെച്ചു. 1980ൽ അവിടെ താമസമാക്കി. 1982ൽ ജിദ്ധയിലെത്തി. പന്ത്രണ്ട് വർഷത്തെ പ്രവാസത്തിന് ശേഷം നാട്ടിൽ തന്നെ കൂടി. ഗൾഫിലേക്ക് പോകുന്നതിന് മുമ്പുതന്നെ ഹുജ്ജത്തുൽ ഇസ്ലാം മദ്രസ്സയുടെ റസീവർ ആയിരുന്നു.  തിരിച്ച് വന്ന ശേഷവും കാക്ക ആ ജോലി തന്നെ സ്വീകരിച്ചു. കാൽമുട്ട് വേദന സഹിക്കാൻ വയ്യാതെ നടക്കുമ്പോൾ ഞങ്ങളൊക്കെ പല തവണ ആ ജോലി ഉപേക്ഷിക്കാൻ ആവശ്യപ്പെട്ടിരുന്നു. പക്ഷേ കാക്ക കേട്ടില്ല. എന്റെ ആരോഗ്യമുള്ളേടത്തോളം കാലം ഞാനീ ജോലിയിൽ തന്നെ തുടരട്ടെ എന്നായിരുന്നു കാക്കാൻറെ മറുപടി. ഒരിക്കൽ എൻറെ സാന്നിദ്ധ്യത്തിൽ മക്കളെല്ലാവരും കൂടി (ഹസ്സൻകുട്ടി, അബ്ദുൽ മജീദ്, മുഹമ്മദ് ഷാഫി) ഒരു ഓഫർ മുന്നോട്ട് വെച്ചു. ഉപ്പ വീട്ടിലിരിക്കുക. ഞങ്ങൾ മൂന്ന് പേരും മാസം തോറും നിശ്ചിത സംഖ്യ നിങ്ങൾക്ക് തരാം - പക്ഷേ കാക്ക അന്ന് അത് സമ്മതിക്കാതെ ആ ജോലിയിൽ തന്നെ തുടർന്നു. പിന്നീട് പാടേ അവശനായപ്പോൾ ജോലി ഉപേക്ഷിച്ചു. അപ്പോഴേക്കും മക്കളടെ പഴയ ഓഫർ തീർന്നിരുന്നു! എങ്കിലും മരണം വരെ ആ മക്കൾ തന്നെ പൊന്നുപോലെ നോക്കി.

കാക്ക പിരിവിന് പോകുമ്പോൾ കക്ഷത്ത് ഒരു ബാഗുണ്ടാകും, ഓരോ വീട്ടിൽ ചെല്ലുമ്പോഴും കുട്ടികളുടെ ശ്രദ്ധ മുഴുവൻ ബാഗിലായിരിക്കും. ബാഗിൽ പല തരത്തിലുള്ള മിഠായികൾ അദ്യമേ കരുതി വെച്ചിട്ടുണ്ടാകും. KS കുറ്റൂരിന്റെയും (എന്റെ മറ്റൊരു ജ്യേഷ്ടൻ ) കുഞ്ഞീതു കാക്കാൻെറയും (മേ മാടൻ) വീട്ടിലെ കുട്ടികൾ മിഠായി മൂത്താപ്പ എന്നായിരുന്നു കാക്കാനെ വിളിച്ചിരുന്നത്.  

എന്റെ കാക്ക വിട പറഞ്ഞപ്പോൾ പ്രവാസ ലോകത്ത് നിന്ന് സങ്കടപ്പെടാനേ എനിക്ക് കഴിഞ്ഞുള്ളൂ. അള്ളാഹുവേ: എന്റെ കാക്കാക്ക് പൊറുത്തു കൊടുക്കേണമേ- എന്റെ കാക്കാക്ക് സ്വർഗ്ഗത്തിലൊരിടം നൽകേണമേ -
കാക്കാനേയും നമ്മെയെല്ലാവരെയും ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടണേ - ആമീൻ
----------------- 
MRC അബ്ദുറഹ് മാൻ



ഉപ്പാനെ കുറിച്ച് ഓർക്കുമ്പോൾ..... 
----------------------
ഉപ്പാനെ കുറിച് ഓർക്കുമ്പോൾ ഉപ്പാന്റെ കൂടെ പള്ളിക്കു വേണ്ടി തേങ്ങ ഇടാൻ പോകുന്നതാണ് ഓർമ വന്നത്  തിയ്യൻ  ആണ്ടിയും ഉപ്പയും മായിരുന്നു തേങ്ങ ഇടാൻ പോകാറ്  സ്കൂൾ ഇല്ലാത്ത ദിവസങ്ങളിൽ ആണെങ്കിൽ എന്നോടും വരാൻ പറയും   പോകാൻ വലിയ മടിയായിരുന്നു  കാരണം കുറേ തേങ്ങയെറ്റി  നടക്കണം  ഒരുതെങ്ങു ഇവിടെ ആണെങ്കിൽ അടുത്ത തെങ്ങ് കുറേ അപ്പുറത്ത് ആയിരിക്കും  ഓരോ വീട്ടുകാർ പള്ളിക്കു വേണ്ടി കൊടുത്ത് തെങ്ങ് ആകുമ്പോൾ ഓരോ തൊടുവിലും ഓരോ തെങ്ങേ കാണൂ. എല്ലാം കൂടെ എടുത്തു വണ്ടി വരുന്ന സ്ഥലത്തു കൂട്ടിഇടണം  നെല്ലാട്ട തൊടുവിലും  അച്ചംബാട്ട്  കാദർ കാകന്റെ അടുത്തുള്ള തൊടുവിലും  എന്നെ വിളിക്കുമ്പോൾ എല്ലാം വണ്ടി വരാത്ത സ്ഥലങ്ങളിൽ ആയിരിക്കും തേങ്ങഇടാറു. പള്ളിയുടെ പരിസരത്ത് ആകുമ്പോൾ പള്ളിയിൽ കൊണ്ട് പോയി കൂട്ടിയിടും.  എന്നാലും  കൂലിയും കിട്ടും. സ്കൂളിൽ പോകുമ്പോൾ മിട്ടായി വാങ്ങാനുള്ള ക്യാഷ് കിട്ടും  രാവിലെ 6 മണിക്ക് തുടങ്ങി വെയിൽ ആകുംപോയേക്കും നിറുത്താറാണ് പതിവ്.

ഞാൻ മദ്രസ വിട്ട്  9 മണി ആകുമ്പോഴാണ്  എത്താറു 2 മണിക്കൂർ പണി എടുക്കുമ്പോളേക്കും ഉമ്മ കഞ്ഞിയുമായി വരുന്നുണ്ടോന്നു വഴി യിലേക് നോക്കും  ഉണ്ടെങ്കിൽ അവിടെ ഇരിക്കും  ആദ്യം കഞ്ഞി കുടിക്കൽ. അതിനെ ശേഷം ജോലി തുടരും.. എനിക്ക് തല നല്ല വേദന ഉണ്ടാകാറുണ്ട് തരിക കനമില്ലെങ്കിൽ  തേങ്ങ കുത്തി നല്ല വേദന ഉണ്ടാകും   പിരഡി വേദനയും എന്റെ ക്ഷീണം കാണുമ്പോൾ തന്നെ ഉമ്മയും ഉപ്പയും പറയും എന്നാ നീ ആ ഓല കെട്ടും കൊണ്ട് വീട്ടിൽ പൊയ്ക്കോ  3 ഓല കേട്ടു ഉണ്ടാകും അതിൽ ഒരു ചെറിയ കേട്ടു ഉണ്ടാകും  അതും  തലയിൽ വെച്ച് വീട്ടിലേക്കു പോരും ഉപ്പ വീട്ടിൽ എത്തിയാൽ  കൂലിയും കിട്ടും അപ്പോൾ എല്ലാ വേദനയും മാറും..
നാഥാ ഞങ്ങളുടെ ഉപ്പാന്റെ ഖബറിനെ പ്രകാശി പിക്കണെ ഖബർ വിശാല മാകണേ  സ്വർഗം നൽകണേ നാഥാ ..
ആമീൻ  ആമീൻ ആമീൻ ..
--------------------
MRC ഷാഫി



തൻ്റെ ജീവിതകാലം ദീനീ സേവനത്തിനായും മാറ്റി വച്ച MRCമൊയ്തീൻ കാക്ക
➖➖➖➖
MRC മൊയ്തീൻ കാക്കയെ ഒാർക്കുംബോൾ എനിക്കും ഒാർമ്മ വരുന്നത് അദ്ധേഹത്തിൻ്റെ മകൻ പറഞ്ഞ പോലെതന്നെ മദ്രസ്സയിലേയും പള്ളിയിലേയും ആത്മാർത്ഥമായ സേവനം തന്നെയാണ്...
എൻ്റെ വീട്ടിലും രണ്ട് തെങ്ങ് കുറ്റൂർ മദ്രസ്സയിലേക്കുണ്ടായിരുന്നു.. അതിൻമേലുള്ള തേങ്ങ ഇടുവിക്കാൻ ആദൃ കാലങ്ങളിൽ ആണ്ടിയും പിന്നെ മുരളിയുമായി വന്നിരുന്നു....
റോഡ് സൗകരൃം പോലുമില്ലാത്ത സ്ഥലത്ത് നിന്നും തേങ്ങ ചാക്കിലാക്കി തലയിൽ വച്ച് കാരപറംബിലേ കയറ്റവും  കയറിയായിരുന്നു കൊണ്ടു പോയിരുന്നത്...

മദ്രസ്സയിലെയും ഊക്കത്തെ പള്ളിയിലെയും മാസ വരി സംഖൃ പിരിക്കുന്നതിനായും വീട്ടിൽ വരാറുണ്ടായിരുന്നു. എൻ്റെ ഉപ്പയുമായും സ്വറ പറഞ്ഞിരുന്നിട്ടേ അവിടുന്ന് മടങ്ങാറുണ്ടായിരുന്നുള്ളൂ..

അതു പോലെ ഹുജ്ജത്തുൽ ഇസ്ലാം മദ്രസ്സയിലെയും, കുറ്റൂർ പള്ളിയിലേയും എന്ത് പരിപാടികളിലും അദ്ധേഹത്തിൻ്റെ നിറ  സാന്നിദൃം കണ്ടിട്ടുണ്ട്. ഊക്കത്ത് പള്ളിയിലേ റസീവർ സ്ഥാനം ഏറ്റെടുത്ത കാലത്ത് പള്ളിയിലെ പൊതു കാരൃങ്ങളിലും ശ്രദ്ധിച്ചിരുന്നു....

മദ്രസ്സയിലെ മാസാന്തവരിക്ക് മാത്രമായി ഒരു ദിവസവും.... സംഭാവന പെട്ടിയുടെ പിരിവിന് മറ്റൊരു ദിവസവുമായിരുന്നു അദ്ധേഹം വീടുകളിൽ വരാറുണ്ടായിരുന്നത്. രണ്ടു പിരിവും ഒരുമിച്ച് വാങ്ങിയാൽ ഈ വയസ്സ് കാലത്ത് നിങ്ങളുടെ നടത്തം കുറച്ചുകൂടെ.... എന്ന് ചോദിച്ചപ്പൊ പറഞ്ഞ മറുപടി.. രണ്ടും കൂടി ഒരുമിച്ച് തന്നാൽ വീട്ടുകാർക്ക് അതൊരു ഭാരമാവുകയും  പെട്ടി പൈസതരുന്നത് കുറയുകയും ചെയ്യും എന്നായിരുന്നു മറുപടി... 

അതു പോലെ ഊക്കത്തെ പള്ളിയിലെ കാശും മദ്രസ്സയിലെ കാശും മാസത്തിലെ രണ്ടു ദിവസങ്ങളിലായിട്ടായിരുന്നു വാങ്ങിയിരുന്നത് കേവലം ഒരു ജോലിയായല്ല അദ്ധേഹം റസീവർ സ്ഥാനം കണ്ടിരുന്നത്.... 

തൻ്റെ ആരോഗൃമുള്ള കാലത്ത് ദീനീസേവനത്തിനായുംം മാറ്റിവച്ച നമ്മുടെ പള്ളികളും മദ്രസ്സയുഃ പരിപാലിച്ച് നാഥനിലേക്ക് നമ്മിൽ നിന്നും വിട പറഞ്ഞ മൊയ്തീൻ കാക്കയുടെ പരലോക ജീവിതം പ്രകാശ പൂരിതമാവുകയും ദീനീ സേവനങ്ങൾ ഖബറിൽ ഒരു മുതൽ കൂട്ടാവുകയും വുകയും ചെയ്യട്ടേ.....
 ➖➖➖➖ 
കുഞ്ഞഹമ്മദ്കുട്ടി കെഎം



കുന്നുംപുറത്ത്ക്കാരായ എന്റ ഉപ്പയും എളാപ്പയും ഒക്കെ പഠിച്ചത് ഹുജജത്തിലായിരുന്നു. പിന്നീട് അവരുടെയൊക്കെ നേതൃത്വത്തിൽ കുന്നുംപുറത്ത് മദ്രസ തുടങ്ങിയിട്ടും ഞങ്ങൾ മക്കളൊക്കെ ഹുജജത്തിൽ തന്നെയാണ് പഠിച്ചത്. അത് കൊണ്ട് തന്നെ കാക്ക റിസീവറായി വിരമിക്കുന്നത് വരെ ഇവിടെ തറവാട്ടിലും വരുമായിരുന്നു. വെറും ഒരു റസീവറായി പൈസ വാങ്ങി പോകുക മാത്രമല്ല അദ്ധേഹം ചെയ്തിരിന്നുന്നത്, വീട്ടുകാരോടൊക്കെ നല്ല ആത്മബന്ധം പുലർത്തിയിരുന്നു, അത് കൊണ്ട് തന്നെ അദ്ധേഹത്തിന്റെ വീട്ടിലെ എല്ലാ കല്യാണങ്ങൾക്കു ഞങ്ങൾക്കും ക്ഷണമുണ്ടാകും, തിരിച്ച് അദ്ധേഹവും നമ്മുടെ പരിപാടികൾക്കും വരാറുണ്ടായിരുന്നു.

ഇടക്കാലത്ത് ഞാൻ ഒരു ചെറിയ കാലയളവ് നിലപറമ്പിൽ താമസിച്ചപ്പോൾ ആ ബന്ധം ഒന്നുകൂടി പുതുക്കാൻ കഴിഞ്ഞിരുന്നു. അദ്ധേഹത്തിന്റെ പരലോകജീവിതം സന്തോഷ പ്രദമാക്കട്ടെ എന്ന പ്രാർത്ഥനയോടെ....... ആമീൻ.
---------------
നിസാർ പി. കെ. 



ജ്യേഷ്ഠ സഹോദരനെ കുറിച്ച് MRC യുടെ മനസ്സിൽ തട്ടുന്ന വരികൾ. തൂക്കരിയും സംഭാവനകളും കലക്ട് ചെയ്യുന്ന പള്ളി മദ്രസ്സാ റസീവറുടെ റോളായിരുന്നു ആ ജീവിതത്തിന്റെ നിയോഗം. പലരും സൂചിപ്പിച്ച പോലെ പ്രയാസകരമായിരുന്നു ആ ജോലി. എങ്കിലും അദ്ദേഹമത് അർപ്പണ ബോധത്തോടെ സന്തോഷപൂർവ്വം  ചെയ്തു. പാരത്രിക ജീവിതത്തിൽ അത് ഗുണകരമായി ഭവിക്കാതെ പോകില്ല, തീർച്ച. നല്ല സ്റ്റഡിയായി നിവർന്ന് നടന്നിരുന്ന മൊയ്തീൻ കാക്കക്ക് ഒരു കാലം വരെ ഉള്ള പ്രായം പോലും തോന്നിച്ചിരുന്നില്ല. പിന്നീടൊരിക്കൽ നാട്ടിൽ വന്നപ്പോൾ വടിയുടെ സഹായത്തോടെ പള്ളിയിലേക്ക് നടന്ന് നീങ്ങുന്നത് കണ്ടപ്പോൾ അത്ഭുതവും ഒപ്പം ദുഃഖവും തോന്നിപ്പോയി. സ്‌കൂളിന്റെ പിൻവശ റോഡിലെ ഈ കണ്ടുമുട്ടലിൽ ജിദ്ദയിൽ ഞങ്ങളോടൊപ്പമുള്ള മകൻ ഹസ്സൻ കുട്ടിയെ കുറിച്ചും മറ്റുമുള്ള ഹൃസ്വ സംസാരങ്ങൾ പതിവായിരുന്നു. അല്ലാഹു അദ്ദേഹത്തിന് മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ
-------------------
ജലീൽ അരീക്കൻ



പിതാവിന്റെ വിയോഗം അറിയിക്കാതെ നാട്ടിലെ ദാരിദ്യ യുഗത്തിൽ  കിനാദ്വാനത്തിലൂടെ തന്നെ വളർത്തി വലുതാക്കിയ സഹോദരന്റെ ഓർമ്മ കുറിപ്പ്. 

നാട്ടിൽ ജോലി കിട്ടാ കാലത്ത് ഊരകം മല കയറി വിറകും, ഉണക്ക പുല്ലും ശേഖരിച്ച്  ഉപജീവനം നടത്തിയിരുന്ന പലരേയും കുട്ടികാലത്ത് കാണാമായിരിന്നു. അവരൊക്കെ ജീവിതം വെല്ലുവിളിയായി ഏറ്റെടുത്തവരും  അതിനോട് പടവെട്ടിയവരുമായിരിന്നു. 

ഇന്നെലെകളിൽ കണ്ട പലതും  നിറ്റാണ്ടുകൾ മുമ്പേയുള്ളതെന്നെ തരത്തിൽ വിസ്മൃതിയിൽ ആണ്ടു പോവുന്ന നമ്മൾ കഠിനാദ്വാനികാളായ മുൻ തല മുറകളെ സ്മരിക്കാനും  അവർക്ക് വേണ്ടി പ്രാത്ഥിക്കാനും.. ഡിജിറ്റൽ യുഗത്തിൽ  സമയം കിട്ടാതെ പോവുന്നത് നന്ദി കേടാവും.
------------------------
അബ്ദുലത്തീഫ് അരീക്കൻ



السلام عليكم 
ഇന്ന് നമ്മൾ കൂട്ടിൽ സ്മരിക്കുന്നത് MRC മൊയ്തീൻ കാക്കയെന്ന കാംബ്രൻ മൊയ്തീൻ കാക്കയേ ആണല്ലൊ. എന്റെ ചെറുപ്പത്തിൽ എന്റെ പിതാവ് എന്ക്ക് നേരിട്ട് പറഞ്ഞു തന്ന പരിചയപ്പെടുത്തി ത്തന്ന ഒരു കാരണവരാണ് അദ്ധേഹം ചെറുപ്പം മുതലേ മൊയ്തീൻകാകാനെ അടുത്ത കുടുംബ ക്കാരനായേ കണ്ടിട്ടുമുള്ളു ശാന്ത സ്വഭാവക്കാരനായ അദ്ധേഹം എപ്പോഴും നല്ല സ്നേഹബന്തം നിലനിർത്തിയിരുന്നു  പടച്ചവൻ അദ്ധേഹത്തിനും നമ്മളിൽനിന്ന് പിരിഞ്ഞുപോയ കാരണവൻ മാർക്കും സ്വർഗത്തിൽ ഇടം നൽകി അനുഗ്രഹിക്കട്ടേ اَمين
--------------------
Abdullah Kambran




Thursday, 18 July 2019

നിവേദനം


ഗൾഫിലെത്തിയിട്ട് കുഞ്ഞീൻകുട്ടിക്ക് ഏറ്റവും സന്തോഷമുള്ള ദിവസമായിരുന്നു അന്ന്. വേഗം പണിയൊക്കെ തീർത്ത് അവൻ ടൗണിലേക്ക് ടാക്സി കയറി. വണ്ടി മുന്നോട്ട് പോകുന്ന സ്പീഡിൽ അവന്റെ മനസ്സ് പിറകോട്ട് ഓടിക്കൊണ്ടിരുന്നു.

നാട്ടിൽ തെറ്റില്ലാതെ ഓട്ടോ ഓടിച്ചു ജീവിച്ചു കൊണ്ടിരിക്കുമ്പോഴാണ് വിസ വന്നത്. കൺസ്ട്രക്ഷൻ കമ്പനിയിലേക്കാണ്. ഇഖാമയും  ടിക്കറ്റും റൂമും ഒക്കെ ഫ്രീയാണ്. കേറി വന്നപ്പോഴാണ് കഷ്ടപ്പാട് അറിയുന്നത്. പത്തിരുന്നൂറ് പേരുള്ള ഒരു വലിയ കമ്പനി. ബംഗാളിയും മസ്രിയും ഹിന്ദിക്കാരും എല്ലാരും കൂടിയുള്ള ഒരു ലേബർ ക്യാമ്പ് . ശമ്പളം മര്യാദക്ക് കിട്ടില്ല. പൊള്ളുന്ന ചൂടിൽ കഠിനമായ ജോലി. രക്ഷപ്പെടാൻ ഒരു മാർഗവുമില്ല. മലയാളികൾ ആകെ എട്ട് പത്ത് പേർ. വന്നിട്ട് ഒരു കൊല്ലം കഴിഞ്ഞു.

കഴിഞ്ഞാഴ്ച നാട്ടുകാരൻ ഷംസുവിനെ കണ്ടുമുട്ടി. അവനാണ് പറഞ്ഞത് ഈ വെള്ളിയാഴ്ച നാട്ടിൽ നിന്ന് MLA വരുന്നു പ്രവാസികളുടെ പ്രശ്നങ്ങൾ പഠിക്കാൻ. സിറ്റിയിലെ സ്റ്റാർ ഹോട്ടലിൽ സ്വീകരണം ഒരുക്കിയിട്ടുണ്ട്. അപ്പോൾ തന്നെ കുഞ്ഞീൻകുട്ടി പേപ്പർ വാങ്ങി ഷംസുവിനെ കൊണ്ട് എല്ലാ കാര്യങ്ങളും വെച്ച് MLA ക്ക് കൊടുക്കാൻ ഒരു നിവേദനം തയ്യാറാക്കിച്ചു. ഇന്ന് നേരിട്ട് ആ പേപ്പർ കൊടുക്കണം. എംബസി ഇടപെട്ട് കിട്ടാനുള്ള ശമ്പളം വാങ്ങിക്കണം. ലേബർ കേമ്പിലെ ദുരിതങ്ങൾ തീർക്കണം. ഇല്ലെങ്കിൽ നാട്ടിലേക്ക് പോകാനനുവദിക്കണം. വണ്ടി ഹോട്ടലിന് മുമ്പിലെത്തിയപ്പോഴാണ് കുഞ്ഞീൻ കുട്ടി ചിന്തയിൽ നിന്നുണർന്നത്. ഷംസു പറഞ്ഞതനുസരിച്ച് ഹോട്ടൽ ചിലവിലേക്ക് ഒരു സംഖ്യ സംഭാവനയും അവൻ കയ്യിൽ കരുതിയിരുന്നു.

യോഗം ആരംഭിച്ചു. നേതാവിന് ഹാരാർപ്പണവും പാരിതോഷികങ്ങളും നൽകുന്ന തിരക്കിലാണ് എല്ലാവരും. അടുത്തത് നിവേദനങ്ങൾ സ്വീകരിക്കലാണ്. ഓരോ പേപ്പർ കൊടുക്കുമ്പോഴും ഷംസു അതിലെ കാര്യങ്ങൾ MLA യെ ധരിപ്പിക്കും. കുഞ്ഞീൻകുട്ടിയുടെ പ്രശ്നം നന്നായി  അവതരിപ്പിച്ചതിന് ശേഷം MLA യുടെ മറുപടി പ്രസംഗമായിരുന്നു. വളരെ വികാരാധീനനായാണ് അദ്ദേഹം പ്രസംഗിച്ചത് .  "നിങ്ങളുടെ പ്രശ്നങ്ങൾ നാളെ തന്നെ എംബസിയിൽ ധരിപ്പിക്കും. ഒരു കോപ്പി മുഖ്യമന്ത്രിക്കും ഒന്ന് കേന്ദ്രമന്ത്രിക്കും സമർപ്പിക്കും. ലേബർ കേമ്പിലെ പ്രശ്നങ്ങൾ കേട്ടപ്പോൾ എന്റെ കണ്ണു നിറഞ്ഞു പോയി ...." വിഭവസമൃദ്ധമായ സദ്യയും കഴിഞ്ഞ് കിട്ടിയ പാരിതോഷികങ്ങളും കെട്ടി പെറുക്കി നേതാവും അനുയായികളും സ്ഥലം വിട്ടു.

ഷംസു പറഞ്ഞതനുസരിച്ച് ഹോട്ടൽ റൂം ക്ലീനാക്കാൻ കുഞ്ഞീൻകുട്ടിയും സഹായിച്ചു. വേസ്റ്റ് ബോക്സിൽ ചുരുട്ടിക്കൂട്ടിയിട്ട വലിയ രണ്ട് കടലാസ് കെട്ട് കണ്ട് അവൻ അതെടുത്ത് നിവർത്തി നോക്കി. അവൻ ഞെട്ടിപ്പോയി. MLA സ്വീകരിച്ച നിവേദനങ്ങൾ ചുരുട്ടി വേസ്റ്റ് ബോക്സിലേക്കെറിഞ്ഞിരിക്കുന്നു. നിറഞ്ഞൊലിക്കുന്ന കണ്ണീരുമായി അവൻ പുറത്തേക്ക് നോക്കുമ്പോൾ നിരനിരയായ് റോഡിലൂടെ നേതാക്കളുടെ കാറുകൾ നിയോൺ വെളിച്ചത്തിൽ ചീറിപ്പാഞ്ഞു കൊണ്ടിരുന്നു.
--------          --------         - - - - - - - 
മുഹമ്മദ് കുട്ടി അരീക്കൻ


* നഷ്ടത്തിന്റെ വില *


നഷ്ടപ്പെടുമ്പോൾ മാത്രം അറിയുന്ന ഒരു അറിവാണ് നഷ്ടത്തിന്റെ വില. ആവേശം മൂത്ത് അതിന്റെ പാകം മൂപ്പായിക്കഴിഞ്ഞാൽ പിന്നത്തെ അവസ്ഥ അത് പ്രകടമാക്കലാണ് എന്നതാണ് എന്റെ അനുഭവം. ഇന്നലെ രാവിലെ 10- മണിക്ക് സംഭവിച്ചതും അതാണ്‌. 

ഇന്നലെ രാവിലെ ഞാനും കൂട്ടുകാരും കൂടി ചെറിയ ഒരു സന്തോഷ യാത്ര നടത്തി. അതൊരു ഒന്നൊന്നര യാത്രയായിരുന്നു. എല്ലാവരും നമ്മുടെ ഈ സ്നേഹക്കൂട്ടിലുള്ളവർ തന്നെ. പക്ഷെ ആ യാത്ര മനസ്സിന്ന് തന്ന ഒരു സുഖവും സന്തോഷവും അക്ഷരങ്ങൾക്കതീതമാണ്. കാരണം ആ യാത്രയുടെ ചുക്കാൻ പിടിച്ചിരുന്ന ഞങ്ങളുടെ (അല്ല നമ്മുടെ) കൂട്ടുകാരൻ ജലീൽ അത്രക്കാവിഷയത്തിൽ തൽപരനും ഉന്മേഷവാനും ആയിരുന്നു. അതിലേറെ ആവേശത്തിലായിരുന്നു മറ്റൊരു കൂട്ടുകാരൻ അബ്ദു റഷീദ്  ഇ. കെ.,  അതുപോലെത്തന്നെ മേലകത്ത് ബഷീർ (യാത്രയിലെ നാൽവർ സംഘം).

അങ്ങിനെ വളരെ നേരത്തെ കാര്യങ്ങൾ തീരുമാനിക്കുന്നു, വളരെ കണിശമായ സാമ്പത്തിക ഇടപാട്, സമയത്തിന്റെ വില, സഹയാത്രികരോടും മറ്റും കാണിക്കേണ്ട മര്യാദ, കാഴ്ചകൾ കാണുന്നിടത്ത് ചെല്ലുമ്പോൾ അവിടത്തെ പാവപ്പെട്ട തൊഴിലാളികളെ കാണേണ്ട രൂപത്തിൽ കണ്ട് അവരെ സന്തോഷിപ്പിക്കുന്നു. കൃഷിയിടങ്ങൾ മനം നിറയെ കണ്ടു എന്ന് മാത്രല്ല, ഒന്ന് കണ്ട് കഴിഞ്ഞ് വാഹനം കയറി മടങ്ങുമ്പോഴാവും വഴിയിൽ മറ്റൊരിനം കൃഷി കാണുന്നത്. അവിടം ഇറങ്ങി ആ കൃഷിയും കർഷകനേയും കാണുന്നു. അവരോടതിനെ കുറിച്ച അന്വേഷിച്ചറിയുന്നു. കൃഷി ചെയ്യുന്ന രീതിയും അതിന്റെ തുടക്കം മുതൽ അവസാനം കാശ് പോക്കറ്റിലാവുന്ന അവസ്ഥ വരേ വളരെ ആവേശത്തോടെയും അതിലേറെ സന്തോഷത്തോടെയും വിവരിക്കുന്ന കർഷക മുതലാളിയെ അവർക്ക് നൽകാൻ കഴിയുന്ന അത്ര ബഹുമാനം നൽകി അവരുടെ നിർദേശം സ്വീകരിച്ച് അവർ കാണിച്ച വഴികളിലൂടെയും ഊരിലൂടെയും സഞ്ചരിച്ച് മനസ്സിന്നും ശരീരത്തിന്നും ഒരേ പോലെ കുളിരേകി, സമുദ്രനിരപ്പിൽ നിന്നും എത്രയോ ഉയരത്തിൽ ശീതീകരിച്ച മുറി പോലെ നിൽക്കുന്ന മലമുകളിൽ ഹൈന്ദവ ദേവാലയത്തിന്റെ തിരുമുറ്റവും അതിന്റെ പരിസരവും കണ്ട് മനം നിറച്ച്, ചാഞ്ഞും ചെരിഞ്ഞും കുത്തിനിറച്ച സഞ്ചാരികളായ ഭക്തി ജനങ്ങളേയും (ഞങ്ങളെ പോലോത്ത ഭക്തി ഇല്ലാത്ത സഞ്ചാരികളും കാണും) കൊണ്ട് കർണ്ണാടകയുടെ ഇരുകിളി ചിഹ്നംപതിച്ച വണ്ടിയിൽ താഴെ ഇറങ്ങുബ്ബോൾ കാട്ട് പോത്തിനെ കണ്ടവരും കാണാത്തവരും ആനയേയും അങ്ങിനെതന്നെ ഒക്കെ ആസ്വദിച്ച് താഴെ വണ്ടി പാർക്കിങ്ങിൽ എത്തി..

കന്നട ചേച്ചിയുടെ കരങ്ങളാൽ ചൂടുള്ള മുളക് ബജിയും ഉരുളക്കിഴങ്ങ് ബജിയും കന്നട ചേട്ടന്റെ കരങ്ങളാൽ വളരെ ഭംഗിയായി ചെത്തിയ ഇളനീറും കൂടിച്ച് വീണ്ടും ആ സുന്ദരമായ യാത്ര തുടർന്നു.  പിന്നേയും പല പല കാഴ്ചകളും ബണ്ടിപ്പൂർ വനത്തിലൂടെ വളരെ  ആസ്വാദകരവും അതിലേറെ മനോഹരവുമായവ കണ്ട് ഞങ്ങൾ ഗൂഡല്ലൂർ വഴി നാടുകാണിച്ചുരമിറങ്ങി നിലമ്പൂർ വഴി വന്ന് ചാലിയാറിൽ ചിലർ മുങ്ങിയും പൊങ്ങിയും പേടിച്ചും രസിച്ചും കുളിച്ച് കളിച്ച് തമർത്ത് തിരികെ വന്ന് യാത്ര തുടർന്നു. ആ പുഴക്കും പുഴയോരത്തിനും വല്ലാത്തൊരു കിന്നാരം പറച്ചിലായിരുന്നു ആ സമയത്ത് കുളിക്കടവിൽ നോക്കി നിന്ന എന്നോട്.

അതാ വണ്ടി കൊണ്ടോട്ടി യുടെ നഗര മധ്യത്തിൽ എത്തി. വയർ നിറച്ച് ഭക്ഷണവും കഴിച്ച് എല്ലാവരും അവനവന്റെ വീട് ലെക്ഷ്യമാക്കി നീങ്ങി -
അന്നത്തെ യാത്രയുടെ ആദ്യം മുതൽ അവസാനം വരെ ആനന്ദകരമാക്കിയ  ഞങ്ങളുടെ ക്ലബ്ബിന്റെ ക്യാപ്റ്റൻ മിസ്റ്റർ ജലീൽ - അവരുടെ യാത്രാ താൽപര്യവും അനുഭവവും കൃത്യതയും എന്നെ വല്ലാതെ ആകർഷിച്ചു.
ആ സന്തോഷം കൂട്ടിലൂടെ കൂട്ടുകാർക്കൊന്നു പങ്ക് വെക്കാം എന്നുള്ള അത്യാഗ്രഹം എന്നെ കൂടിന്റെ പുറത്തെത്തിച്ചു.

അപ്പോഴാണ് എനിക്ക് നഷ്ടത്തിന്റെ വില ശരിക്കും മനസ്സിലായത്.
---------------------
ഹനീഫ. P - K

Wednesday, 17 July 2019

'മറന്ന് വെക്കാത്ത കുടയോർമ്മകൾ'

☔☔☔☔☔☔☔☔☔☔☔☔☔☔☔☔☔

എഡിറ്റർ : മുജീബ് കുഴിയഞ്ചേരി
കവർ : റാഷിദ് അമ്പിളിപ്പറമ്പൻ

☔☔☔☔☔☔☔☔☔☔☔☔☔☔☔☔☔




മറന്ന് വെച്ച നാടൻ പുള്ളിക്കൊട


☔☂☔☂☔🌂☔☂☔☂☔
ഭൂമിയിലെക്ക് വെളിച്ചത്തിന് വേണ്ടി സൂര്യനേയും വളർച്ചയിൽ നിന്നും നനച്ചു വളർത്താൻ മഴയെയും നാഥൻ സ്യഷ്ടിച്ചു. സുഖലോലുപനായ മനുഷ്യൻ ഇവ രണ്ടും തടയാൻ ഓക്ക് തടിയും മരങ്ങളുടെ ഇലകളും തിമിംഗലത്തിന്റെ എല്ലുകളും ഉപയോഗിച്ച് മറയുണ്ടാക്കി ഉയർത്തിപ്പിടിച്ചു നടന്നു. അവിടെ നിന്നായിരുന്നു കുടയുടെ ജനനമെന്ന് ഞാൻ വായിച്ചിട്ടുണ്ട്. എന്നാൽ ഇന്ന് ഇതിന് രണ്ടിനുമല്ലാതെ (മഴക്കും വെയിലിനും) പൂരപറമ്പിലെ കുടമാറ്റത്തിന്ന് പല വർണ്ണങ്ങളിലും മോഡലുകളിലുമായിയുള്ള മുത്തുക്കുടകളും ചെറിയ കുട്ടികൾക്ക് കളിക്കുവാനുള്ള കളികുടക്കളുമായി ഇപ്പോൾ കുടകൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്നു.

എനിക്ക് സ്വാന്തമായി കുട കിട്ടിയത് രണ്ടാം ക്ലാസ്സിലായിരിക്കുമ്പോഴാണ്. എനിക്ക് നല്ല ഓർമയുണ്ട് ഉപ്പക്ക് തമഴ്നാട്ടിൽ കച്ചവടം ഉള്ളപ്പോൾ അവിടെ നിന്നും കൊണ്ട് വന്ന ചുകപ്പും ഓറഞ്ചുകളറും പുള്ളിയുള്ള ആന മാർക്കിന്റെ നാടൻ തുണിയുടെ ഒറ്റ മടക്കുള്ള കുടയായിരുന്നു. അങ്കനവാടിയിൽ പോകുമ്പോൾ വീട്ടിലുള്ള വളഞ്ഞകാലുള്ള വലിയ വയസ്സൻകുട ചൂടി ഉമ്മ വിട്ട് തരും. 

സ്ക്കൂളിൽ ഒന്നാം ക്ലാസ്സിലായപ്പോൾ എനിക്കും ചെറിയ ഏളാപ്പക്കും കൂടി വലിയുപ്പ ഒരു കറുപ്പ് കുട വാങ്ങി തന്നു. അന്ന് സ്കൂൾ വിടുന്ന നേരത്ത് മഴയാണെങ്കിൽ എന്നോട് കുടയിൽ പോരുവാൻ പറഞ്ഞ് ഏളാപ്പ ഒന്നും നോക്കാതെ പ്ലാസ്റ്റിക് കവറിലാക്കിയ പുസ്തക്കങ്ങൾ തലയിൽ വെച്ച് ഒറ്റ ഓട്ടമാണ്.

പോകുന്ന വഴിയിൽ മഴപെയ്ത് നിറഞ്ഞ കുണ്ടിലും കുഴിയിലുമെല്ലാം കുട നിവർത്തി കോരി നോക്കിയും അവിടെയും ഇവിടെയും കുത്തിയും പിടിച്ചും കുട്ടികൾ തമ്മിൽ കുടയുടെ വളഞ്ഞ പിടുത്തം കൊണ്ട് പിന്നിൽ നിന്ന് ഷർട്ടിന്റെ കോളറിൽ വലിച്ചും തമാശകൾ കളിച്ചും സ്കൂളിലെക്ക് നടന്ന് പോകും. മഴക്കാലമായാൽ കുട ചൂടി പോകാന്നുള്ള സന്തോഷത്തിൽ എന്നും സ്ക്കൂളിൽ പോകും. ഇന്നത്തെ പോലെ അന്ന് സ്ക്കൂളിന്ന് ഓരോ ക്ലാസ്സിലും വാതിലും ജനലുകളും ഇല്ലത്തത് കൊണ്ടു് മിക്ക ദിവസങ്ങളിലും സ്ക്കൂൾ വിടുമ്പോൾ മഴ ഇല്ലങ്കിൽ കുട മറന്ന് വെക്കും. പിന്നെ വഴിൽ വെച്ച് മഴ പെയ്താൽ വീണ്ടും വേഗം സ്കൂളിൽ പോയി കുട എടുത്ത് വരും.

പിറ്റത്തെ കൊല്ലം മഴഇല്ലത്ത ഒരു ദിവസം ക്ലാസ്സിൽ കുടമറന്ന് വെച്ചതും രണ്ട് മൂന്ന് ദിവസത്തിന് മഴയില്ലായില്ലത്തത് കൊണ്ട് കുട സ്കൂളിൽ നിന്നും കണാതായതും അതിന് ഉമ്മന്റെ അടുത്ത് നിന്ന് അടിക്കിട്ടിയതും പിന്നെ വാങ്ങി തന്ന കുട ഒരിക്കലും മറന്ന് വെക്കാതെ സുക്ഷിച്ച് കൊണ്ട് നടന്നതും കുടയോർമയിൽ മറക്കാൻ കഴിയില്ല.🤣
ഇന്ന് വലിയ ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾ ബാഗിൽ കുടയുണ്ടായിരുന്നാലും ചെറിയ മഴയത്ത് ന്നനഞ്ഞ് പോകുന്നത് ഒരു ഫാഷനായി കാണുന്നു.😎
☔☂🌂🌂🌂🌂🌂🌂🌂☂☔
മുജീബ് ടി.കെ,  -  കുന്നുംപ്പുറം🖋

ഞാനുംഒരു ഓർമ്മക്കുട ചൂടി


ഓർമകളെ പലകുറി പിറകോട്ട് വലിച്ചു പിടിച്ചിട്ടും  ആദ്യമായി മഴയത്തൊരു കുട പിടിച്ചത് എന്നാണെന്നോർമയിലില്ല. മഴക്കാലത്ത് സ്കൂളിൽ നിന്നും വൈകുന്നേരംവീട്ടിലേക്കുള്ള ഓട്ടത്തിൽ മിക്ക ദിവസങ്ങളിലും  മഴയും കൂട്ടിനുണ്ടാകും. 

മഴ മുഴുവൻ ദേഹത്തേക്ക് പതിച്ചാലും മഴയോട് അന്ന്  പരിഭവം തോന്നീട്ടില്ല..
ഇനി പരിഭവിച്ചാലും മഴ പിന്നെയും വരും അത് കൊണ്ട് തന്നെ എന്തിന് കലഹിക്കണം പലർക്കുമെന്ന പോലെ എനിക്കും കുട വിദൂര സ്വപ്നവും. പുസ്തകകെട്ടുകൾ ചേർത്ത് പിടിച്ച് വീട് വരെ ഒരേ ഓട്ടമാണ്, ഇന്നത്തെ പോലെ സ്കൂൾ തുറക്കുമ്പോൾ പുതിയ കുട വേണമെന്ന വാശിയൊന്നും അന്നില്ലായിരുന്നു. 

പല വീടുകളിലും ഒന്നോ രണ്ടോ കുടയേ കാണു.. ആ കുടപിടിച്ച് വര്ഷങ്ങളോളം നടക്കും, അത് കളഞ്ഞു പോവുന്നത് വരെ.. കളഞ്ഞു പോയാൽ കിട്ടുന്ന വഴക്കിനു കൈയും കണക്കുമില്ല. ഇന്ന്മക്കൾ പഠിക്കാൻ തുടങ്ങിയപ്പോൾ ഒരു ദിവസം പോലും വെയിലോ മഴയോ കൊള്ളാൻ ഭാഗ്യമില്ലാതെ പോയ എത്ര  കുടകൾ,  എങ്കിലും പുതിയതിനു വാശി പിടിക്കുമ്പോൾ ഇനി ഈ വർഷം കുടയില്ല എന്ന ഭീക്ഷണിയിൽ വീണ്ടും പുതിയ കുട. ദോഷം പറയരുതല്ലോ പല കുട്ടികളുടെയും കുട ഒരു തുള്ളി വെള്ളം പോലും കൊള്ളിക്കാറില്ല. വീടിന്റെ മുമ്പിൽ നിന്ന് സ്കൂൾ ബസ്സിൽ കയറി സ്കൂളിൽ ചെന്ന് ഇറങ്ങുന്ന കുട്ടിക്കും കൂട്ടിന് കുട വേണം. 

അങ്ങിനെ വർഷങ്ങൾക്കു ശേഷം ഈ ചൂടുകാലത്ത് മരുഭൂമിയിൽ നിന്നും കൂട്ടിൽ ഞാനും ഒരു ഓർമ്മക്കുട ചൂടി .. 
〰〰〰〰〰〰〰〰〰〰〰
 ശിഹാബുദ്ദീൻ.നാലു പുരക്കൽ

മറന്നുവെക്കാത്ത കുടയോർമ്മകൾ


ചെറുപ്പത്തിന്റെ അധ്ർപ്പത്തിൽ ചൂടിയതും വലിപ്പത്തിന്റെ വകതിരിവിനെ  വകവെക്കാതെ നനഞ മഴയിൽ  ചൂടാതെ പോയതും മറന്നുവെക്കാത്ത കുടയൊർമയിലെ നനവുണങ്ങാത്ത ഓർമകളാണ്..  സ്കൂൾ പഠനകാലത്തും അതിന് പിമ്പും കുടയുമായി ഇറങ്ങൽ കുറവാണ്. അതിന് കാരണം മറ്റൊന്നുമല്ല കോരിച്ചൊരിയുന്ന മഴയാണെങ്കിലും മഴനനയാനാണ് അന്നത്തെ ജീവിത സാഹചര്യം പഠിപ്പിച്ചത്. പുസ്തക സഞ്ചിയും തലയിൽ വെച്ചോടി വീടണഞ്ഞ കാലം. 

അതികം കുടകളൊന്നും ഉണ്ടാവില്ല അപ്പൊ ഉള്ള കുട എവിടെങ്കിലും വെച്ച് മറന്നാൽ അന്ന് വലിയ പൊല്ലാപ്പാകും. പൊതുവെ ഞാൻ അന്നും ഇന്നും ഒരു കാര്യത്തിലും കൂടുതൽ ശ്രദ്ധചെലുത്താത്ത ഒരു പ്രകൃതക്കാരനാണ്. ഇപ്പൊ എന്താണോ വേണ്ടത് അത് പിന്നേക്കുള്ളത് പിന്നെ അത് കൊണ്ട് തന്നെ അന്നും ഇന്നും പലർക്കും ഞാനൊരു ഉത്തരവാദിത്വമിലാത്തവനായി തോന്നുക സ്വാഭാവികം. എങ്ങിനെ അങ്ങിനെ ആയി എന്ന് ചോദിച്ചാൽ അതിന് പ്രതേകിച്ചൊരു മറുപടിയില്ല. 😁😂

അന്ന് ഉമ്മയുടെ നിർബന്ധ വാക്കുകൾക്ക് വഴങ്ങി വാഴയില വെട്ടി കുടയാക്കിയും. പിരിശത്തോടെ പരിഭവം പറയുമ്പോൾ  പോഡെണ്ണിന്റെ ഇലകൊണ്ട് തൊപ്പിക്കുട ഉണ്ടാക്കിയും സ്കൂളിൽ പോയ കാലം. അന്നൊക്കെ മഴക്കാലം വന്നാൽ പിന്നെ ഉമ്മയുടെ ശകാരം വളരെ കൂടുതലാവും കാരണം കൂടുതൽ അന്വേഷിക്കേണ്ടതില്ലല്ലോ. അന്നൊന്നും ഇന്നത്തെപ്പോലെ കാലാവസ്ഥക്കനുസരിച് കളർ മാറുന്ന തുണിത്തരങ്ങളില്ലല്ലോ. ഉള്ളത് കൊണ്ട് ഓണമാകുന്ന കാലമല്ലേ. കീറിയതാണേലും മാറ്റി ഉടുക്കാൻ തരാൻ  തുണിയില്ലാത്തതിന്റെ വിഷമം കൊണ്ട് തന്നെയാവും അന്ന് ശകാരിച്ചിട്ടുണ്ടാവുക. 

തിരിച്ചറിവില്ലാത്ത ഇളം പ്രായത്തിന്റെ കുസൃതികൾ ഉമ്മയെ ഒരുപാട്  വേദനിപ്പിച്ചിട്ടുണ്ടാകും.  പെയ്തു തിമിർക്കുന്ന പേമാരിയിലും എന്നെ കാണാതെ ഉള്ള് നീറിനിൽക്കുന്ന ഉമ്മ  മഴനനഞ്ഞെത്തുന്ന എന്നെ  ചേർത്ത് നിർത്തി തട്ടത്തിൻ തലകൊണ്ട്  നറുകിൽ മൃദുവായി  തോർതിത്തന്നത് എന്റെ കുട്ടിക്ക് പനിപിടിക്കില്ലേ ഇങ്ങിനെ മഴനനഞ്ഞാലെന്ന വാത്സല്യ മൊഴികൾ കൊണ്ടായിരുന്നു.

ഉപ്പ ഉപയോഗിച്ചിരുന്ന തൊപ്പിക്കുട വെച്ച് മഴ പെയ്യുമ്പോൾ മുറ്റത്ത്‌ ചാടിക്കളിച്ചതും തൊപ്പിക്കുട ഊരി വെക്കാൻ പറഞ്ഞ് ഇല്ലിക്കോൽ കൊണ്ട് അടിക്കാൻ ഓങ്ങിയതും ചോലയുടെ കരയിൽ ഉമ്മ അലക്കികൊണ്ടിരിക്കുമ്പോൾ  ചാറ്റൽ മഴ ഒരു കുളിരായ് പെയ്തതും. തൊട്ടടുത്തുണ്ടായിരുന്ന മട്ടിമരത്തിന് ചോട്ടിൽ കീറക്കുട ചൂടി ഇരുന്നതും ഓർക്കുമ്പോൾ ഉള്ളിൽ കുളിര് അരിക്കുന്നു..

കാലമെത്ര കഴിഞ്ഞാലും കാത്തുവെച്ച നിധിപോലെ ഹൃദയത്തിൽ മിന്നിമറയുന്ന ചിലയോർമകൾ മൗനമാം മനസ്സിലും മനഃശാന്തിനൽകും.  ഇന്ന് വരെ മഴനനഞകാരണം കൊണ്ട് പനി വന്നിട്ടില്ല. അൽഹംദുലില്ലാഹ്. മഴ ഒരനുഗ്രഹമാണ് ആ മഴനൂലുകൾ ശരീരം നനയ്ക്കുമ്പോൾ ഉണ്ടാകുന്ന വികാരം മനസ്സിന് വല്ലാത്തൊരു കുളിരാണ്. ഇന്നീ.. ഈന്തപ്പനയുടെ കഥ മൂളിയെത്തുന്ന ചൂട് കാറ്റുള്ള മണലാരണ്യത്തിലും അതിശയം പോലെ  മഴവർഷിക്കുമ്പോൾ ആ വലിയ നീർതുള്ളികളെ കൈകുമ്പിളിലാക്കി നടന്നിട്ടുണ്ട് കുടയില്ലാതെ...
ഇന്നീ മറന്നുവെക്കാത്ത കുടയോർമകളിൽ സൗധര്യമുള്ള പല എഴുത്തുകളും വരാനിരിക്കുമ്പോൾ. കൂടുതൽ മുഷിപ്പിക്കുന്ന എഴുത്തിലേക്ക് പോകുന്നില്ല.. 
☔☔☔☔☔☔☔☔☔☔
മുജീബ് കെ.സി 🛶

രാജേട്ടന്റെ കുട


1986 ജൂൺ മാസത്തിലെ ഒരു മഴക്കാലത്താണ് കുട ചൂടി ഒരാവശ്യത്തിന് ആദ്ധ്യമായി പുറത്തിറങ്ങുന്നത്. കൃത്യമായി പറഞ്ഞാൽ ഒന്നാം ക്ലാസിലേക് ഒന്നര കിലോമീറ്റർ ദൈർഘ്യമുള്ള ഒരഞ്ചു വയസ്സുക്കാരന്റെ കുട ചൂടിയുള്ള ഒരു കാൽ നട യാത്ര ....

കട്ടിയുള്ള കോട്ടൻ തുണിയാണ് ആ കാലൻ കുടക്ക്, വലിയ മഴയത്ത് കുറെ സമയം  ചൂടിയാൽ അൽപാല്പം വെള്ളം കിനിഞ് വന്ന് പിന്നെ കുടക്ക് ഭാരം കൂടും, ഉപയോഗം കഴിഞ് ഉണങ്ങണമെങ്കിൽ മണിക്കൂറുകളെടുക്കും , അലുമിനിയത്തിന്റെ കട്ടിയുള്ള കമ്പി, എന്നെ വളരെയാകർശിച്ചിരുന്നത് അതിന്റെ സ്ഫടികത്തിന്റെ പിടിയായിരുന്നു. സ്ഫടികത്തിന്റെ പിടിക്കുള്ളിൽ പല ഡിസൈനിൽ മനോഹരമായ ചിത്രപ്പണികൾ കാണാം ...

പിന്നീട് ഒരു നാലഞ്ച് വർഷം കഴിഞപ്പോൾ (1990 ൽ) കോട്ടൻ ശീല മാറി പോളിസ്റ്റർ തുണിയിലായി  കുടകൾ, അത് വരെ വ്യാപകമായ കാലൻ കുടകൾക്ക് പകരം പോളിസ്റ്റർ തുണിയുടെ ഫോൾഡിംഗ് കുടകൾ ഇറങ്ങാൻ തുടങ്ങി ... 
കുന്നുംകുളം ബെയ്സ് ചെയ്ത ധാരാളം ബ്രാന്റുകൾ അക്കാലത്ത് വ്യാപകമായിരുന്നു , മാൻ മാർക്ക് കുട , സെന്റ് ജോർജ് കുട , തുടങ്ങിയവ , അതിൽ വ്യാപകമായ പരസ്യത്തിൽ സെന്റ് ജോർജ് കുടയായിരുന്നു മുൻപന്തിയിൽ ..... പിന്നീട് ഡബിൾ ഫോൾഡിംഗ് ന്യൂ ജെൻ കുടകൾ .... പ്രശസ്തമായ സെന്റ് ജോർജ് കമ്പനി വിഭജിച്ച് പോപ്പിയും ജോൺസുമായി , അതോടെ കുട പരസ്യത്തിന്റെ ഒരു പ്രളയം തന്നെയായിരുന്നു ...

ഈ അടുത്ത് 60 കഴിഞ്ഞ എന്റെ സുഹൃത്ത് രാജൻ നായരുടെ വീട്ടിൽ പോയപ്പോൾ ഇറങ്ങാൻ നേരം മഴ പെയ്തു, പടിപ്പുരക്കടന്ന് കാറിനടുത്തേക്ക് ഏതാണ്ട് ഇരുനൂറ് മീറ്റർ നടക്കണം, മഴ ചോരാതായപ്പോൾ മനമില്ലാ മനസ്സോടെ പുള്ളി അകത്ത് ചെന്ന് ഒരു കുടയെടുത്ത് തന്നു ...

കുറച്ച് പഴകിയതായപ്പോൾ ഞാനൊന്ന് സൂക്ഷിച്ച് നോക്കി, കാലിൽ കാണുന്ന പേര് സെന്റ് ജോർജ് അബ്രേല.... ഞാൻ ചോദിച്ചു രാജേട്ടാ ഈ കുട എന്ന് വാങ്ങിയതാ ? അതൊരു രണ്ട് മൂന്ന് വർഷമായിക്കാണുമെടോ .... അപ്പോ ഞാൻ പറഞ്ഞു മിനിമം ഒരു ഇരുപത്തിയഞ്ച് കൊല്ലമായിക്കാണുമെന്ന്, ഇത് കേട്ട് മുപരെ ഭാര്യ ചിരിച്ച് കൊണ്ട് അകത്ത് നിന്ന് ഇറങ്ങി വന്നു പറഞ്ഞു ഏതാണ്ട് 30 കൊല്ലമായിക്കാണുമെന്ന്, ഞങ്ങളുടെ കല്യാണത്തിന് വാങ്ങിയതാ... ഈ മനുഷ്യനോട് മാറ്റാൻ പറഞ്ഞാൽ കേൾക്കില്ല, നിരന്തരം അത് തന്നെ റിപ്പയർ ചെയ്ത് ഉപയോഗിക്കും....

ഭാര്യ പോയതോടെ അതിശയത്തിൽ മുപ്പരെന്നോട് ചോദിച്ചു നിനെക്കെങ്ങനെ മനസ്സിലായി 25 കൊല്ലമായിക്കാണുമെന്ന്? അപ്പോ ഞാൻ പറഞ്ഞു സെന്റ് ജോർജ് കമ്പനി നിർത്തിയിട്ട് 25 കൊല്ലമായി പിന്നെ ധൈര്യയിട്ട് പറയാലോ........ 😀😀😀😀😀 ഇത് കേട്ട് എന്റ ഓർമ്മശക്തിയെ പുകഴ്ത്തിയ മുപ്പരുണ്ടോ അറിയുന്നു അക്കാലത്തെ കുട പരസ്യത്തിന്റെ പ്രളയം .... 😀😀😀
============
നിസാർ പി. കെ. 

Tuesday, 16 July 2019

ഒപ്പനപ്പാട്ട് ആസ്വാദനം


അതിഥിയെ പരിചയപ്പെടാം.
🌹🌹🌹🌹🌹🌹🌹
ശംഷാദ് എടരിക്കോട് :

# കൊണ്ടോട്ടി മഹാകവി മോയിൻ കുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമി നടത്തിയ തനത് മാപ്പിളപ്പാട്ട് രചന മത്സരത്തിൽ രണ്ട് വർഷം തുടർച്ചയായി ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്.
കൂടാതെ , 
# എ.വി.മുഹമ്മദ് അനുസ്മരണ മാപ്പിളപ്പാട്ട് രചന മത്സരം
# മാസ് നരിക്കുനി ആൾ കേരള മാപ്പിളപ്പാട്ട് രചന മത്സരം 
# കോർവ മാപ്പിളപ്പാട്ട് രചന മത്സരം എന്നിവയിൽ എല്ലാം ഒന്നാം സ്ഥാനത്തിന് അർഹനായിട്ടുണ്ട്.
# കഴിഞ്ഞ തുടർച്ചയായ 6 വർഷം സംസ്ഥാന സ്കൂൾ കലോത്സവങ്ങളിൽ വട്ടപ്പാട്ട് , കോൽക്കളി ഇനങ്ങളിൽ വിവിധ ടീമുകൾക്ക് തന്റെ പരിശീലനത്തിലൂടെ ഒന്നാം സ്ഥാനം നേടിക്കൊടുക്കാൻ സാധിച്ചു.

# കൊ‌ണ്ടോട്ടി മാപ്പിള കലാ അക്കാദമിയുടെ ലോഗോ രൂപകൽപ്പന ചെയ്തത് ചിത്രകലാ അധ്യാപകൻ കൂടി ആയിരുന്ന ഷംസദ് ആണ്.

# മാപ്പിളപ്പാട്ട് , വട്ടപ്പാട്ട് , കോൽക്കളിപ്പാട്ട് രചയിതാവും സംഗീത സംവിധായകനുമാണ്.

# 17 വർഷം സജീവമായി മാപ്പിള കലാ രംഗത്തുണ്ട്. മാപ്പിളപ്പാട്ട് , വട്ടപ്പാട്ട് , കോൽക്കളി , ദഫ്മുട്ട് തുടങ്ങിയവയിൽ പരിശീലകനാണ്.
വിവിധ മാപ്പിളകലകളിൽ വിധികർത്താവായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.


Monday, 15 July 2019

പൂക്കാത്ത പൂമരങ്ങൾ


ഉഷ്ണാധിക്യത്താൽ ആകെ ഉണങ്ങിക്കരിഞ്ഞിരുന്ന സസ്യലതാദികൾ, കൊച്ചു പുൽചെടികൾ വരെ തളിർത്തു, ഒരു നവജീവൻ കിട്ടി ഉൻമേഷത്തോടെ ഇളം കാറ്റിൽ ഇളകിയാടി, അവക്കൊക്കെ ഇളം ചൂടുള്ള വെയിൽ നിഴൽ വീഴ്ത്തി, ആ നിഴലുകളും ഇളകിക്കളിച്ചു. എന്തൊ പറയുന്നു ആ നിഴലുകൾ, 

അതൊ തൻ്റെ നാഥനെ സ്തുതിക്കുന്നുവൊ? -

കൊച്ചു കിളികൾ മരക്കൊമ്പിലിരുന്ന് ആടിക്കളിച്ച് കളകളാരവം മുഴക്കുന്നു, കണ്ണിൽകാണാത്ത ജീവികളും കൂടി എവിടെ നിന്നൊക്കെയൊ പ്രകൃതിദത്തമായ  സൃഷ്ടിപരമായ തങ്ങളുടെതന്ത്രികൾ മീട്ടുന്നു - മനുഷ്യന്റെ കർണപുടങ്ങളെ ആനന്ദതുന്ദിലമാക്കുന്ന ഈ ലോല സംഗീതം ഒരു നേരമ്പോക്കൊ?

അതൊ തൻ്റെ നാഥനെ സ്തുതിക്കുന്നുവൊ?.

ഇവിടെയാണ് ഇത് കാണുമ്പോളാണ് നാം ചിന്തിക്കേണ്ടത് വള്ളികളും വൃക്ഷങ്ങളും റബ്ബിന് സുജൂദ് ചെയ്യുന്നുണ്ടെന്ന് ഖുർആൻ പറഞ്ഞതിനെപറ്റി ... പക്ഷെ മനുഷ്യർ കൂടുതലും ഇതൊന്നും ചിന്തിക്കാത്തവരാണ് - ഈ ലോകത്തിനാകമാനം മാത്യകയായി തീരേണ്ടതായ ഒരു പ്രത്യയശാസ്ത്രത്തിന്റെ വക്താക്കളായവർ തന്നെ പരിധിവിട്ട് അനൈക്യത്തിലാണ്. പരസ്പരം നരകത്തിലാക്കുന്ന തത്രപ്പാടിലാണ് ഈ പരിധിവിട്ട അനൈക്യം നമ്മുടെ നാശത്തിന്റെ കുഴി തോണ്ടും - തീർച്ച. എത്ര ശൂരതയുള്ള ഒരു നായയെ കണ്ടാലും നമ്മൾ ഒരു കല്ലെടുത്ത് അതിനെ ഒന്ന് എറിഞ്ഞ് നോക്കും, പക്ഷെ അതെ കല്ല് കൊണ്ട് ഒരു തേനീച്ചക്കുടിനെ നമ്മൾ ഒന്നിൽ അധികം പേരുണ്ടായാലും ആ കല്ല് നമ്മൾ ആ കൂടിന് നേരെ എറിയില്ല - കാരണം അതൊരു ആ നായയുടെ മൂക്കിൽ തുമ്പത്തിരിക്കുന്ന ഒരു ജീവിയോളമെ ഉള്ളുവെങ്കിലും അതൊരു കൂട്ടമാണ് ' നല്ല നന്മകൾ.
----------------------------------------------
✍ അലി ഹസ്സൻ പി. കെ

സുബ്ഹാനല്ലാഹ്...


തൂണുകൾ നാട്ടാതെ വൻപന്തലിട്ടു
പന്തലിൽ പൊൻവിളക്ക് തൂക്കിയിട്ടു
രാവിൽ വിളക്കൊന്ന് മാറ്റിയിട്ടു
അലങ്കാര ദീപങ്ങൾ കൊളുത്തിയിട്ടു

മണ്ണിതിൽ പച്ച പുതപ്പ് വിരിച്ചു
മാമരങ്ങൾ തണലിൻ കുട പിടിച്ചു
മലകളാൽ ഭൂമിക്ക് ആണിയടിച്ചു
മഴ പെയ്തു പുഴകൾ നിറഞ്ഞൊലിച്ചു

വാന ലോകത്ത് കറങ്ങും ഗ്രഹങ്ങൾ
കാണാൻ കഴിയാത്ത അത്ഭുതങ്ങൾ
പാരിൽ പരകോടി ജീവജാലങ്ങൾ
പാടുന്നു റബ്ബിൻ സ്തുതിഗീതങ്ങൾ

കരയും കടലും പുഴയും പുൽമേടും
കുന്നും മലകളും വൻകാടുകളും
പ്രപഞ്ചത്തിലത്ഭുതം നിറച്ച നാഥാ
പ്രണമിക്കുന്നു ഞാൻ സുബ്ഹാനല്ലാഹ്
------------------------------------------------------------------
✍ മുഹമ്മദ് കുട്ടി അരീക്കൻ

Saturday, 13 July 2019

മാഞ്ഞ് തീരുന്ന നടവഴികൾ


കാർഷികവൃത്തിയുടെ പോക്കുവരവിൽ നിന്നാണ് പഴയ കാലത്ത് നടവഴികളുണ്ടായത്. കുറുക്കു വഴികളായിരുന്നു അതിൽ പലതും. നടന്നു പതിഞ്ഞ കാൽപാടുകൾ മാത്രമായിരുന്നു അതിന്റെ ആധാരം.

മറ്റുള്ളവരുടെ സൗമനസ്യത്തിലാണവ നിലനിന്നത്. എന്നാൽ കാർഷിക വൃത്തി ഉപേക്ഷിച്ചതും സൗകര്യങ്ങൾ കൂടിയതും ഈ വഴികളോരോന്നും മാഞ്ഞ് തുടങ്ങാൻ കാരണമായി.  കനം വെച്ച അതിരുകൾക്കുള്ളിൽ അവ മുറിഞ്ഞു തീർന്നു. വേലികളായിരുന്നു പോയ കാലത്തിന്റെ അതിരടയാളങ്ങൾ. നിഷ്പ്രയാസം കവച്ച് വെക്കാൻ കഴിഞ്ഞ കയകൾ വേലിയുടെ ഔദാര്യങ്ങളായിരുന്നു. ഈ കയകൾക്ക് നേരെയാണ് പല നടവഴികളും നീണ്ട് കിടന്നിരുന്നത്. വേലിയും കയകളും നാടു നീങ്ങിയതോടെ നടവഴികളിൽ കാട്കയറി. നമ്മുടെ പോക്കുവരവുകളും കാഴ്ചപ്പുറങ്ങളും നിയന്ത്രണ വിധേയമായി.  സൗകര്യങ്ങൾക്കൊപ്പം സ്വാർത്ഥതയും സ്വകാര്യതയും  തലപൊക്കി നിന്നു. ഇപ്പോൾ നമ്മൾ എല്ലാം കൊട്ടിയടച്ച് തീർന്നിരിക്കുന്നു. കാറ്റും വെളിച്ചവും കയറാത്ത ഇടങ്ങളായി നമ്മുടെ വീടുകൾ മാറിയിരിക്കുന്നു. ഓരോ വീടും അവനവന്റെ സാമ്രാജ്യമായി മാറിയിരിക്കുന്നു. അയൽപക്ക ബന്ധങ്ങൾക്കിടയിൽ മൂകമായ മൗനത്തിന്റെ ഗന്ധം പരന്നിരിക്കുന്നു. ഇപ്പോൾ നാട്ടു മണമുള്ള വഴിയോരങ്ങളുടെ ഗൃഹാതുരത്വം തിരിച്ച് വന്നെങ്കിലെന്ന് നമ്മൾ വല്ലാതെ കൊതിച്ച് പോവുന്നു. പരസ്പരം അറിയാത്ത പരിസരമാണ്  നമുക്കിടയിൽ പെരുകിയിരിക്കുന്നത്. സാമൂഹിക ബന്ധങ്ങൾക്കിടയിലുണ്ടായ അപായകരമായ മാറ്റമാണ് ഇതിലൂടെ നാം അനുഭവിക്കുന്നത്. ശക്തമായ അവബോധം വളർത്തിയും സ്നേഹസമ്പർക്കങ്ങളുടെ ഓർമ്മയുണർത്തിയും ഈ സാമൂഹിക ദുരന്തത്തെ അതിജയിക്കാൻ നമുക്കാവണം.

ഓരോ ഗ്രാമവും മറക്കാനാവാത്ത കടപ്പാടിന്റെ ശേഷിപ്പാണെന്ന പാഠം നമ്മൾ പുതിയ കാലത്തേക്ക് പകരണം. അതുവഴി തലമുറകൾക്കിടയിൽ ശക്തമായ തിരിച്ചറിവുകളുണ്ടാവുമെന്ന് തന്നെ പ്രതീക്ഷിക്കാം. കെട്ടിമറച്ച മതിൽ കെട്ടുകളേക്കാളധികം തുറന്ന് വെച്ച വാതിൽ പടികളാണ് വേണ്ടത്. അവയാണ് നമ്മുടെ ജീവിതത്തെ നിർണ്ണയിക്കേണ്ടത്. അതു വഴി പോക്കുവരവുകളുടെ

പഴയ നനവും നൻമയും തിരിച്ച് പിടിക്കാനാവട്ടെ എന്ന് പ്രാർത്ഥിക്കാം.
-------------------------
സത്താർ കുറ്റൂർ

സുന്നത്തുകളെ പരിഗണിക്കുക

സർവ്വലോകരക്ഷിതാവേ.. നിനക്കാണ് അഖില സ്തുതി കീർത്തനങ്ങളും.. തിരു നബി(സ്വ)യിൽ നിന്റെ സ്വലാത്തും സലാമും സദാ വർഷിക്കേണമേ..

റബ്ബ് സുബ്ഹാനഹു വ തആലാ തന്റെ അടിമകളോട് അരുളുന്ന ഖുദ്സിയായ ഒരു ഹദീസിന്റെ ആശയമിതാണ്:
 സുന്നത്തായ അമലുകളിലൂടെ നാം റബ്ബിന്റെ സാമീപ്യം നേടാൻ പരിശ്രമിക്കണം. ആർക്കെങ്കിലും അല്ലാഹുവിന്റെ സാമീപ്യം കരസ്ഥമാക്കാൻ കഴിഞ്ഞാൽ അവന്റെ കാതും കണ്ണും കൈകളും കാലുകളും എല്ലാം റബ്ബ് ആകും. അവന്റെ ദുആ ക്ക് ഉത്തരമുണ്ട്, പാപമോചനവുമുണ്ട്.

പ്രിയപ്പെട്ടവരെ, നമ്മുടെ നിത്യജീവിതത്തിൽ ഉണരുന്നത് മുതൽ ഉറങ്ങുന്നത് വരെ നമുക്ക് സുന്നത്തായ ഒരു പാട് അമലുകളുണ്ട്. നാം ഒന്നു ശ്രദ്ധിച്ചാൽ വാരിക്കൂട്ടാൻ പറ്റിയ പുണ്യങ്ങൾ. ഫർള് നമസ്കാരം നാം കൃത്യമായി നിർവഹിക്കുന്നു. എന്നാൽ അതിന്റെ കൂടെയുളള റവാതിബ് സുന്നത്തകൾക്ക് നാം കണിശത കൽപിക്കുന്നില്ല. സത്യത്തിൽ ഫർള് നമസ്കാരങ്ങൾ കണക്ക് നോക്കുമ്പോൾ രക്ഷപ്പെടാനുള്ള അളവ് തികഞ്ഞില്ലെങ്കിൽ എന്റെ അടിമയുടെ സുന്നത്ത്' നിസ്കാരങ്ങളുണ്ടെങ്കിൽ അത് കൂടി പരിഗണിക്കാൻ കരുണാവാരിധിയായ റബ്ബ് മലക്കുകളോട് പറയുമെന്ന് പുണ്യ റസൂൽ(സ്വ) അരുളിയിടുണ്ട്.

12 റക്അത്ത് റവാതിബ് സ്ഥിരമായി നിർവഹിക്കുന്നവർക്ക് സ്വർഗത്തിൽ മണിമാളികയാണ് വാഗ്ദാനം. 10 റക്അത്താണെന്നും അഭിപ്രായമുണ്ട്. ളുഹ്റിന് മുമ്പ് 4 റക്അത്ത് പരിഗണിച്ചാണ് 12 എന്ന് പറഞ്ഞത്.  ളുഹ്റിന് മുമ്പ് 4 ( അല്ലെങ്കിൽ 2), ശേഷം 2, മഗ്രിബിന് ശേഷം 2 , ഇശാക്ക് ശേഷം 2, സുബ്ഹിക്ക് മുമ്പ് 2.

ഇത് കൃത്യമായി പതിവാക്കി ശീലിക്കുക. എത്ര തിരക്കാണെങ്കിലും റബ്ബുൽ ആലമീന്റെ സാമീപ്യം നേടാൻ റവാതിബ് സുന്നത്തിലൂടെ നമുക്ക് കഴിയണം. അത് പോലെ നിസ്കാരം കഴിഞ്ഞാൽ ദിക്റ് ദുആ ക്ക് സമയം കണ്ടെത്തണം. നിസ്കാര ശേഷമുള്ള ആയത്തുൽ കുർസിയ്യ് പാരായണത്തിന്റെ മഹത്വം അവന് സ്വർഗ പ്രവേശനത്തിന് ഇനി മരണമേ തടസ്സമായുള്ളൂ എന്നാണ്. അത്പോലെ പളളിയിൽ കടക്കുമ്പോൾ വലത് കാൽ വെക്കുക, ദിക്റ് ചൊല്ലുക, വുളു കഴിഞ്ഞാൽ ദുആ ചൊല്ലുക. ഭക്ഷണം കഴിക്കുമ്പോഴും ബാത്ത് റൂമിൽ കയറുമ്പോഴും സുന്നത്ത് പിന്തുടരുക. നിത്യജീവിതത്തിൽ പരമാവധി സുന്നത്തുകൾ അനുധാവനം ചെയ്ത് ജീവിക്കാനും അത് വഴി സ്രഷ്ടാവായ റബ്ബിന്റെ സാമീപ്യവും തൃപ്തിയും നേടിയെടുക്കാനും നാം ശ്രദ്ധ വെക്കുക. നാഥൻ നമ്മെ അനുഗ്രഹിക്കട്ടെ.
---------------------------------------------
✍ മുഹമ്മദ് കുട്ടി അരീക്കൻ

Friday, 12 July 2019

കള്ളിയത്ത് ഹനീഫ ഹാജി


പളളിപ്പറമ്പ് @  
കള്ളിയത്ത് ഹനീഫ




ഹനീഫാക്കയെ ഓർക്കുമ്പോൾ
--------------------
പ്രവാസം നമുക്കിടയിൽ തീർക്കുന്ന ചില അകലങ്ങളുണ്ട്. അതിന്റെ പേരിലാവാം കുറച്ച് വൈകിയാണ് ഹനീഫാക്കയെ അറിയുന്നത്. നാട്ടുകാരെന്ന നിലയിൽ  പരസ്പരം കാണാനും ഇടപഴകാനും അവസരങ്ങളുണ്ടാവുമ്പോഴാണല്ലോ നമുക്കിടയിലെ അകലവും അപരിചിതത്വവും ഇല്ലാതാവുക. പ്രവാസം അവസാനിപ്പിച്ച ശേഷമാണ് ഹനീഫാക്കയെ കൂടുതൽ മനസ്സിലാക്കാൻ സാധിച്ചത്.

പൊതു പ്രാധാന്യമുള്ള ചില വിഷയങ്ങളുമായി ബന്ധപ്പെട്ട് പലപ്പോഴായി അവരെ സുഹൃത്തുക്കൾക്കൊപ്പം സമീപിച്ചിട്ടുണ്ട്. അന്നേരങ്ങളിലെല്ലാം മാന്യമായ പെരുമാറ്റവും ആ മനസ്സിന്റെ നൈർമ്മല്യവും അനുഭവിക്കാനായി. ഒരു പ്രവാസിയെ സംബന്ധിച്ചിടത്തോളം വിശ്രമ ജീവിതത്തിന്റെ സുഖവും സ്വസ്ഥതതയും വലിയൊരു സ്വപ്നമാണ്. എന്നാൽ കാർന്ന് തുടങ്ങുന്ന രോഗാവസ്ഥയിലാണ് ഹനീഫാക്കയുടെ പ്രവാസം അവസാനിക്കുന്നത്. അന്ന്‌ മുതൽ അദ്ദേഹം പുതിയൊരു ജീവിതം പരിശീലിക്കുകയായിരുന്നു. രോഗത്തിന്റെ അവശതയും മറ്റ് പ്രയാസങ്ങളും മാത്രമായിരുന്നു പിന്നീട് ആ ജീവിതത്തിന് കൂട്ട്.   പ്രതിസന്ധികളെയും പരീക്ഷണങ്ങളെയും അക്ഷോഭ്യനായി അദ്ദേഹം നേരിട്ടു.

ഒരു വിശ്വാസി എന്ന നിലയിൽ  മനസ്സിന്റെ  നൈർമല്യം  അവസാനം വരെ നിലനിറുത്താനായി. രോഗത്തിന്റെ അവശതയിലും പ്രസന്നഭാവത്തോടെയാണ്  അവരെ കണ്ടുമുട്ടിയത്. വിശേഷങ്ങളിലും, വഴിയോരങ്ങളിലും അവരുണ്ടായിരുന്നു. അന്നേരമെല്ലാം ചെറിയൊരു പുഞ്ചിരിയും കുശലാന്വേഷണവും പതിവായി. ആശുപത്രി വാസത്തിന്റെയും ചികിൽസാ യാത്രകളുടെയും തീക്ഷ്ണാനുഭവങ്ങൾ. മരുന്ന് മണം വിട്ട് പോവാത്ത കഥകളായി ആ ജീവിതം മാറി. തന്റെ രോഗാവസ്ഥയെ കുറിച്ച് കൃത്യമായ ബോധ്യം അദ്ദേഹത്തിനുണ്ടായിരുന്നു. കാത്തു വെച്ച സ്വപ്നങ്ങൾക്ക് മേൽ കരിനിഴൽ വീഴുന്നതിന്റെ ഓരോ ഘട്ടത്തെയും അവർ നേർക്ക്നേർ കണ്ടു. അഴിക്കും തോറും ആ ജീവിതാനുഭവങ്ങൾ ചുറ്റിപ്പിണഞ്ഞു.  എല്ലാം വിധിയാണെന്ന്  സമാധാനിക്കുന്നതോടൊപ്പം തന്നെ തികഞ്ഞ ആത്മവിശ്വാസത്തോടെ ശാരീരിക അവശത മറന്ന് അദ്ദേഹം മുന്നോട്ട് നടക്കാൻ ശ്രമിച്ചു. അവസാന കാലത്ത് ആത്മീയ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിച്ചിരുന്നു. ആരാധനകളിൽ നല്ല ചിട്ടകൾ പുലർത്തിയിരുന്നു. ആത്മീയ വേദികളിൽ പതിവായി പങ്കെടുക്കുമായിരുന്നു.

താൻ ആർക്കും ഒരു ബാധ്യതയാവരുതെന്ന്  അകം നീറുന്ന രോഗാവസ്ഥകളിൽ അദ്ദേഹം മനസ്സറിഞ്ഞ് തേടിയിട്ടുണ്ടാവാം. ആ മനസ്സിന്റെ തേട്ടം പോലെ തന്നെയാണ്  അദ്ദേഹത്തിന്റെ വിയോഗവും.
അള്ളാഹു അവരുടെ പരലോകജീവിതം ധന്യമാക്കട്ടെ,
***********
സത്താർ കുറ്റൂർ



* ഞങ്ങളുടെ ബാവ *
--------------------
ഞെട്ടലോടെയാണ് ആ വാർത്ത വാട്സപ്പിൽ വായിച്ചത് . ആദ്യം വിശ്വസിക്കാൻ പ്രയാസപ്പെട്ടു, പിന്നീട് നാട്ടിലേക്കു വിളിച്ചു ബോധ്യപ്പെട്ടു. കുറെ കാലത്തിനു ശേഷം ആളുകളുടെ മുൻപിൽ നിന്നു ഏങ്ങലടിച്ചു കരയാൻ തുടങ്ങിയത് വളരെ പ്രയാസപ്പെട്ടു നിയന്ത്രിക്കാൻ സമയമെടുത്തു. വിദേശത്തായതിനാലും മയ്യിത് പെട്ടെന്ന് തന്നെ എടുക്കുന്നതിനാലും എത്തിപ്പെടാൻ കഴിയാതെ പോയി.

ബാവ എന്നും എനിക്ക് ഒരു അത്ഭുദമായിരുന്നു. എന്നെ ഒരു മകനെ പോലെയാണോ അതോ ഫ്രണ്ടിനെ പോലെയാണോ അദ്ദേഹം കാണുന്നതെന്ന് എന്നും എനിക്ക് വേർതിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. കളിക്കൂട്ടുകാരിയായ എന്റെ ഉമ്മയുമായുള്ള എളാപ്പ മൂത്താപ്പ മക്കൾ എന്ന സ്നേഹവും എന്റെ ഉപ്പയുമായുള്ള  അടുത്ത ബന്ധവുമാണോ, അതോ എന്നോടുള്ള പ്രത്യേക സ്നേഹമാണോ കാരണമെന്ന് ഞാൻ ആലോചിക്കാറുണ്ടായിരുന്നു .

അദ്ദേഹത്തിന്റെ ജീവിതത്തിലെ ഓരോ ഉയർച്ചയും താഴ്ചയും ഞങ്ങൾ പങ്കു വെക്കാറുണ്ടായിരുന്നു, അത് പോലെ തിരിച്ചും.

ജീവിതത്തിൽ കഠിനാദ്ധ്യാനിയായി, തന്റേതായ വ്യത്യസ്തങ്ങളായ ആദർശങ്ങൾ മുറുകെ പിടിച്ചു ജീവിച്ചയാളാണ് ബാവ. തുറന്ന സ്വഭാവമുള്ള വ്യക്തി. അതിൽ ഒരുപാടു കാര്യങ്ങൾ എന്റെ ജീവിതത്തിലും വന്നപ്പോൾ, അദ്ദേഹം അന്ന് പറഞ്ഞതും ചെയ്തതുമായ കാര്യങ്ങൾ ഓർമ വരുമായിരുന്നു . 

ഇന്നലെ സത്താർ സാഹിബ് "മാഞ്ഞ് തീരുന്ന നടവഴികളെ" കുറിച്ച് എഴുതിയ പല കാര്യങ്ങളും വര്ഷങ്ങള്ക്കു മുൻപ് കുടുമ്പത്തിന്റെ കൂട്ടുറപ്പിനായി, അയല്വക്കക്കാർക്കടക്കം ചെയ്യുമായിരുന്നു. അതിൽ പ്രധാനം, വീടിന്റെ തൊട്ടുമുന്പിലെ പറമ്പിൽ 'വേല' നടക്കുമ്പോൾ അദ്ദേഹവും, ഭാര്യ താത്തയും, സ്വന്തം വീട്ടിൽ കുടുംബക്കാർക്കും അയല്വക്കകാര്കും വെച്ച് വിളമ്പി മറ്റൊരു ഉത്സവം കഴിക്കും - അത് രണ്ടോ മൂന്നോ ദിവസം നീണ്ടു നില്കും. അത് പോലെ നോമ്പ് സൽക്കാരങ്ങൾ ഒരു കല്യാണ സമൃദ്ധമായ രീതിയിൽ ആയിരുന്നു പണ്ട് നടത്താറ്. ബന്ധങ്ങൾക്കു ആഴവും ദൃഢതയും നല്കാൻ അക്കാലങ്ങളിൽ അത് വളരെ സഹായകമായിരുന്നു.

എന്നെ പല ഘട്ടങ്ങളിലും ഉപദേശങ്ങൾ കൊണ്ടും അല്ലാതെയും സഹായിച്ചതും മാർഗ ദര്ശങ്ങള് തന്നതും ഞാൻ ഈ അവസരത്തിൽ സ്നേഹപൂർവ്വം സ്മരിക്കുന്നു.

ഒരുകാലത്തു പ്രവാസികളിൽ ഏറ്റവും നല്ല വിജയം ബിസിനെസ്സിലൂടെ അദ്ദേഹം കൈവരിച്ചിരുന്നു. ആത്മാർത്ഥമായ ദീനിലുറച്ച വ്യാപാരം ആയിരുന്നു ഒരു കാരണം. അതിനു പുറമെ ജോലിയും ചെയ്യുമായിരുന്നു.

പ്രവാസജീവിതം കഴിഞ്ഞു നാട്ടിൽ വന്ന അദ്ദേഹത്തിന് അസുഖം വന്നതിനേക്കാൾ തളർത്തിയത്, വിശ്വസിച്ചു പുതിയ  ബിസ്നെസ്സ് പാർട്ണര്ഷിപ് ചെയ്ത ചിലർ, അറിഞ്ഞോ അറിയാതെയോ അദ്ദേഹത്തന്റെ ആദര്ശങ്ങള്ക്കു വിപരീതമായി പ്രവർത്തിച്ചതായിരുന്നു. താത്തയുടെ (ഭാര്യ) മരണവും വല്ലാതെ തളർത്തി. എന്നാൽ എല്ലാം വളരെ കരുത്തോടെ നേരിട്ട്, നശ്വരമായ ജീവിതത്തിൽ എന്ത് സംഭവിച്ചാലും നാം തളരരുതെന്നു വഴി കാണിച്ചു തന്നിട്ടും, അദ്ദേഹത്തിന്റേതായ ഒരു വല്ലാത്ത ഫൂട്പ്രിന്റ് ഞങ്ങൾ കുടുംബക്കാരിൽ എല്ലാം എക്കാലത്തേക്കും നൽകിയിട്ടുമാണ് അദ്ദേഹം ഞങ്ങളെ വിട്ടു പോയത് 

പടച്ച തമ്പുരാൻ അദ്ദേഹത്തിന് സ്വർഗം നൽകി അനുഗ്രഹിക്കുമാറാകട്ടെ - ആമീൻ 

(ഇനിയും ഒരുപാട് ഓർമങ്ങൾ എഴുതണമെന്നണ്ട്- യാത്രയിലായതിനാൽ നിര്ത്തുന്നു )

അഡ്മിൻ ഡെസ്കിനു വളരെ വലിയ നന്ദി 🙏
***********
റിയാസ് കള്ളിയത്ത്



ഞങ്ങളുടെ ഹനീഫാക്ക
--------------------
ൻറെ സൈദിൻറെ കൂടെ കുന്നാഞ്ചേരിപ്പള്ളിക്കുളത്തിൽ ചാടാൻ പോയിരുന്ന കാലത്തൊക്കെ ഹനീഫാക്കാനെ കാണാറുണ്ടായിരുന്നു. വളരെ സൗമ്യമായും ഭവ്യതയോടെയുമായിരുന്നു ഹനിഫാക്ക കുട്ടികളോടും മുതിർന്നവരോടും സംസാരിച്ചിരുന്നത്. അത് ഹനീഫാക്കാൻറെ ഒരു പ്രത്യേകതയായിരുന്നു. കുറ്റൂരിൻറെയും പരിസര പ്രദേശത്തെയും ആദ്യ ഡ്രൈവറായിരുന്നു ഹനീഫാക്കാൻറെ പിതാവാവ് ബാപ്പു ഹാജി. അദ്ദേഹം ബോംബെയിൽ രണ്ട് തട്ടുള്ള ബസ്സിൻറെ ഡ്രൈവറായിരുന്നു എന്ന് കുട്ടിക്കാലത്ത് പറഞ്ഞു കേട്ടിട്ടുണ്ട്.ഹനീഫാക്കാന്റെ പിതാവിനെ കണ്ടിട്ടുണ്ട്.1975 ൽ അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞു. ഹനീഫാക്കയും പിതാവിന്റ ജോലി തന്നെ തിരഞ്ഞെടുത്തു. അക്കാലത്ത് മറ്റ് ഡ്രൈവർമാർ കുറ്റൂരിലുണ്ടായിരുന്നില്ല. ഹനീഫാക്കാക്ക് ഒരു ഫിയറ്റ് കാർ ഉണ്ടായിരുന്നു. മുകളിൽ ഇളം മഞ്ഞയും ബാക്കിയുള്ള ഭാഗം കറുപ്പുമായിരുന്നു. അക്കാലത്ത് ഹനീഫമാരെയും വേറെ കണ്ടിട്ടില്ല!

കുറ്റൂരിൽ നിന്ന് ഗൾഫിലേക്ക് പ്രയാണമാരംഭിച്ചപ്പോൾ തന്നെ ഹനീഫാക്കയും പ്രവാസിയായി. സത്താർ സാഹിബ് പറഞ്ഞത് പോലെ ദീനീ സ്ഥാപനങ്ങളെ അകമഴിഞ്ഞ് സഹായിച്ച ഒരു വ്യക്തിയായിരുന്നു ഹനീഫാക്ക. ഹുജ്ജത്തുൽ ഇസ്ലാം മദ്രസ്സയുടെ വളർച്ചയിൽ അദ്ദേഹത്തിൻറെ പങ്ക് എടുത്തു പറയേണ്ടതു തന്നെയാണ്. പല സന്ദർഭങ്ങളിലും രാഷ്ട്രീയമായ സംഭാന്നകൾക്കും മദ്രസ്സകളുടെ (ഹുജ്ജത്തുൽ ഇസ്ലാം, അൽ ഹൂദ) പിരിവിനും അദ്ദേഹത്തെ സമീപിച്ചപ്പോഴൊക്കെ നല്ല രീതിയിൽ സഹകരിച്ചിരുന്നു. എവിടെ വെച്ച് കണ്ടാലും കുശലാന്വേഷണം നടത്താതെ ഹനീഫാക്ക വിടില്ലായിരുന്നു. പിന്നീട് ഞാനും പ്രവാസിയായതോടെ അപൂർവ്വമായേ കണ്ട് മുട്ടാരുണ്ടായിരുന്നുള്ളൂ. ഞങ്ങളുടെ സൗഹൃദം പിന്നീട് ഫേസ്ബുക്കിലൂടെയായി 'കഴിഞ്ഞ തവണ ഞാൻ നാട്ടിൽ വന്നപ്പോൾ പലതവണ ഹനീഫാക്കയുമായി സംസാരിച്ചിരുന്നു. തനിക്ക് പിടിപെട്ട രോഗത്തെ കുറിച്ചും സംസാരിച്ചിരുന്നു. അദ്ദേഹത്തിൻറെ വേർപാട് ഞെട്ടലോടെയാണ് പ്രവാസ ലോകത്ത് നിന്നും ശ്രവിച്ചത്.
അദ്ദേഹത്തിൻറെ പാരത്രിക ജീവിതം വിജയിപ്പിച്ച് കൊടുക്കണേ - നമ്മളെയും അദ്ദേഹത്തെയും റബ്ബ് ജന്നാത്തൽ ഫിർദൗസിൽ ഒരുമിച്ച് ചേർക്കണേ നാഥാ - അമീൻ യാ റബ്ബൽ ആലമീൻ'
***********
എം ആർ സി അബ്ദുറഹ്മാൻ



സുകൃതങ്ങളുടെ വിടവാങ്ങൽ
💧💧💧💧💧💧💧💧💧💧
പ്രകൃതി പോലും കണ്ണീരണിഞ്ഞ ഒരു വൈകുന്നേരത്ത് ഒരുപാട് പുണ്യങ്ങൾ പെയ്ത ഒരു പെരുമഴ നിലച്ചു. സമ്പുഷ്ടമായൊരു പ്രവാസ ജീവിതത്തിന്റെയിടയിൽ ആദ്യം പ്രിയതമ വിട പറഞ്ഞു. പിന്നീട് പ്രവാസമവസാനിപ്പിച്ച് നാട്ടിലെത്തിയപ്പേൾ കുറെ അസുഖങ്ങൾ കാത്തിരിക്കുകയായിരുന്നു. 

എനിക്ക് വളരെ അടുത്ത ബന്ധമില്ലെങ്കിലും ഇടക്ക് കണ്ടുമുട്ടുമ്പോൾ ഒരു പുഞ്ചിരിയെങ്കിലും കൈമാറാതെയില്ല. കുറ്റൂരിൽ ഹുജ്ജത്തിലെ MC അബ്ദുറഹ്മാൻ മുസ്ല്യാരുടെ ആദ്യകാല ശിഷ്യന്മാരിൽ പെട്ടവരാണ് എന്റെ മൂത്ത ജ്യേഷ്ടനും കള്ളിയത്ത് ബാപ്പു ഹാജിയുടെ മോൻ ഹനീഫാക്കയും. അന്നേ മദ്രസയിലും പള്ളിയിലും തന്റെ സാന്നിധ്യമറിയിച്ചിരുന്നു.  പ്രവാസകാല ജീവിതമൊക്കെ റിയാസ് ഇവിടെ അനുസ്മരിച്ചു. മരിക്കുന്നതിന് ഏതാനും മാസം മുമ്പ് വരെ കുറച്ച് കാലം രാവിലെ സ്ഥിരമായി കിലോമീറ്ററുകൾ നടക്കാറുണ്ടായിരുന്നു. പിന്നെ അവശതകൾ ഓരോന്നായി കീഴ്പെടുത്തി കൊണ്ടിരുന്നു. മരണ ദിവസം സുബ്ഹിക്ക് കുന്നാഞ്ചേരി മസ്ജിദിലേക്ക് ജമാഅത്തിന് വന്നത് ഒരു വടിയും കയ്യിൽ പിടിച്ചായിരുന്നു.
"എന്താ ... ഹനീഫാ ... വടി കൊണ്ടു നടക്കാനായോ എന്ന ചോദ്യത്തിന്     "ബുദ്ധിമുട്ടുകൾ അതിൻമേൽ തീർന്നു കിട്ടിയാൽ മതിയായിരുന്നു" എന്നോ മറ്റോ മറുപടി പറഞ്ഞതായി ജനാസ നിസ്കാര സമയത്ത് കെ.പി.കുഞ്ഞിമൊയ്തു ഹാജി (ബാപ്പു) കരച്ചിലടക്കാനാകാതെ വികാരഭരിതനായി അനുസ്മരിച്ചതോർക്കുന്നു.

വീട്ടുകാർക്കും കൂട്ടുകാർക്കും നാട്ടുകാർക്കും ഒരു പാട് നന്മകൾ ചൊരിഞ്ഞ് വിട പറഞ്ഞ ഹനീഫ സാഹിബിന് അദ്ദേഹത്തിന്റെ സുകൃതങ്ങൾക്ക് പകരം സ്വർഗ്ഗം നൽകണേ റബ്ബേ എന്ന് പ്രാർത്ഥിക്കുന്നു.
***********
മുഹമ്മദ് കുട്ടി അരീക്കൻ



ആകസ്മികമായ മരണം 
--------------------
ഞാനും സുഹൃത്തും കൂടി പെരിന്തൽമണ്ണ പോകുമ്പോഴാണ് അസ്ലമിന്റെ ഫോൺ വരുന്നത്, എവിടെയാണ്  നമ്മുടെ മേലാടത്തെ ബാവ മരിച്ചു, പെട്ടെന്ന് വരണം എന്നും പറഞ്ഞു കൊണ്ട്. ഒരു നിമിഷം ഞെട്ടിപോയെങ്കിലും സമനില വീണ്ടെടുത്ത് വണ്ടി തിരിച്ചു. വീട്ടിലെത്തി മയ്യിത് പരിപാലനത്തിലും മറ്റും കൊയിസ്സൻ അഷ്‌റഫിന്റെ കൂടെ ഭഗവാക്കായി. 
ഞങ്ങൾ ബാവാ എന്ന് വിളിക്കുന്ന ഹനീഫക്ക നാട്ടിലായതിന് ശേഷം സത്താർ പറഞ്ഞ പോലെ രോഗങ്ങളാലും മറ്റും വിഷമങ്ങളിലായിരുന്നു. അതോടൊപ്പം ഭാര്യയുടെ മരണവും ശേഷം മറ്റൊരു വിവാഹം. നമ്മുടെ കൂട്ടിലെ തത്തയായ അഫ്സൽ (കുഞ്ഞാപ്പു) ഏക മകനാണ്. സിൽസില മകൾ. 

അള്ളാഹു അവരുടെ ആഖിറം നന്നാക്കി കൊടുക്കുമാറാകട്ടെ എന്ന് പ്രാർത്തിക്കുന്നു
***********
നൗഷാദ് പളളിയാളി



എന്റെ ഉപ്പ
--------------------
അസ്സലാമുഅലൈക്കും...
തത്തമ്മ കൂട്ടിൽ പള്ളിപ്പറമ്പ് പരിപാടിയിൽ എന്റെ ഉപ്പാന്റെ പരലോക വിജയത്തിന് വേണ്ടി മനസ്സറിഞ്ഞ് പ്രാർത്ഥിച്ച എന്റെ എല്ലാ സഹോദങ്ങൾക്കും ഞാനെന്റെ നന്ദി അറിയിക്കുന്നു. നിങ്ങളുടെ പ്രാർത്ഥനകൾ അള്ളാഹു സ്വീകരിക്കട്ടെ ആമീൻ... നാളെ ജന്നത്തുൽ നഈമിൽ നമ്മെയും നമ്മിൽ നിന്ന് മരണപ്പെട്ട നമ്മുടെ പ്രിയപ്പെട്ടവരെയും അള്ളാഹു  ഒരുമിച്ച് കൂട്ടട്ടെ. ആമീൻ...

ഓരോ ഓർമ്മക്കുറിപ്പുകൾ വായിക്കുമ്പോഴും ഹൃദയം നൊമ്പരപ്പെട്ടങ്കിലും, ഉപ്പാനെകുറിച്ചുള്ള നിങ്ങളുടെ ഓർമ്മകളും സ്നേഹവും എന്നിൽ സന്തോഷവും  അഭിമാനവും ഉണ്ടാക്കി. 

എന്റെ ഉപ്പയെ കുറിച്ചുള്ള ചിന്തകൾ  എനിക്ക് ഓർമകളല്ല. എന്റെ ജീവനും ശക്തിയും പ്രതീക്ഷയും പ്രേരണയും  ആണ് ....

ഉപ്പാക്ക് രണ്ട് വയസ്സ് മാത്രം പ്രായമുള്ള സമയത്ത് ഉമ്മയെ നഷ്ട്ടപ്പെട്ട എന്റെ ഉപ്പാക്ക് പിന്നീടുള്ള ജീവിതം ശെരിക്കും ഒരു ചാലൻജ് പോലെയായിരുന്നു.
വളരെ ചെറുപ്പത്തിൽ തന്നെ ഡ്രൈവർ ജോലി അടക്കം പലവിധ ജോലികൾ ചെയ്തു. നാദാപുരം ഭാഗത്തു അലൂമിനിയം കച്ചവടം ചെയ്ത കാര്യം ഉപ്പ പറഞ്ഞത് ഞാൻ ഓർക്കുന്നു. 1979തിൽ എന്റെ ജനനത്തോടെ ഉപ്പ പ്രവാസിയായി. അന്നത്തെ റെക്കോർഡ് കാസ്സറ്റിൽ ഗൾഫിലെ പ്രയാസങ്ങളും, ഗൾഫ് നിർത്തി നാട്ടിൽ പോരുന്ന കാര്യവും ഒക്കെ  എന്റെ ഉപ്പ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. പിന്നീട് പ്രവാസം നിർത്താൻ നീണ്ട മുപ്പത് വർഷം എടുത്തു.

ഉപ്പാന്റെ ഓരോ വെക്കേഷനും ഞങ്ങൾക്ക് സന്തോഷത്തിന്റെ സുദിനങ്ങളായിരുന്നു. യാത്രകളും ഹോട്ടലും കുടുംബ സന്ദർശനങ്ങളും ഒക്കെയായി പൂർണമായും ഞങ്ങളോടൊപ്പം തന്നെയായിരിക്കും. പിന്നീട് ഇവിടെ വന്നപ്പോളാണ് ഉപ്പ എത്ര മാത്രം കഷ്ടപ്പെടുന്നത് കൊണ്ടാണ് ഞങ്ങൾ ഇത്ര സുഖമായി ജീവിക്കുന്നത്  എന്ന്  ഞാൻ മനസ്സിലാക്കിയത്.

ക്യാമ്പിൽ സ്വന്തമായി ഒരു ബക്കാല ഉണ്ടായിരുന്നു. അവിടേക്കുള്ള സാധനങ്ങൾ കൊണ്ടുവരുന്നതും, ലോഡ് ഇറക്കുന്നതും, കടയിൽ ഷെൽഫിൽ നിറക്കുന്നതും തുടങ്ങി എല്ലാ ജോലിയും ചെയ്യും. കൂടാതെ കമ്പനിയിലെ ഡ്രൈവറും പർച്ചേസറും ഒക്കെ ഉപ്പ തന്നെ. ഉപ്പ ജോലി എടുത്തിരുന്ന  അൽ-മുഹാവിസ് കമ്പനിയിൽ നിന്നും എനിക്ക് കിട്ടിയ സ്വീകരണം ഉപ്പാനോട് അവരുടെ കഫീലിനും സഹപ്രവർത്തകർക്കും ഉള്ള ഇഷ്ട്ടം എനിക്ക് മനസ്സിലാക്കിത്തന്നു. മുഹാവിസിന്റെ മരണം എന്റെ ഉമ്മാന്റെ ട്രീട്മെന്റിന് വേണ്ടി ബാംഗ്ലൂരിൽ നിൽക്കുമ്പോളാണ് ഞങ്ങൾ അറിഞ്ഞത്. അന്ന് ഉപ്പ ഗൾഫ് നിർത്തി പോന്നിരുന്നു. ജീവിതത്തിൽ എന്റെ ഉപ്പ ഏറ്റവും കൂടുതൽ കരഞ്ഞ    സമയം അതാണ് എന്നാണ് എനിക്ക് തോന്നുന്നത്. ഉള്ള്നീറി ഹൃദയം തകർന്നത് എന്റെ ഉമ്മാന്റെ മരണത്തിലും. അമിത ദുഃഖം കണ്ണീരിനെ ഇല്ലാതാക്കും എന്ന് എനിക്കന്നു മനസ്സിലായി. മാനസികമായി വല്ലാതെ തകർന്നു.

തോൽവി ഉപ്പാക്ക് ഇഷ്ട്ടം അല്ലായിരുന്നു. രോഗങ്ങളെ പോലും മനധൈര്യംകൊണ്ട് കീഴടക്കി. പൂർവാധികം ശക്തിയോടെ ജയിച്ചു മുന്നേറാൻ ശ്രമിച്ചു കൊണ്ടിരുന്നു. ഇസ്ലാമിക വിഷയങ്ങളിൽ കൃത്യത പുലർത്തി. പരമാവധി നിസ്കാരം ജമാഅത്തായി തന്നെ നിർവഹിക്കാൻ ശ്രമിച്ചു. അവസാന റമളാനിൽ പോലും മുഴുവൻ നോമ്പും ആറു നോമ്പും എടുത്തു. അല്ലാഹുവേ എന്റെ ഉപ്പാക്ക് നീ ആയിരം മടങ് പ്രതിഫലം നൽകേണമേ... ആമീൻ.

ഒരു കാരണവശാലും കള്ളം പറയരുത് എന്നും,  പരമാവധി കടം വാങ്ങരുത് എന്നും  അഥവാ വാങ്ങേണ്ടി വന്നാൽ കയ്യിൽ കാശ് വരുന്ന മുറക്ക് പെട്ടൊന്ന്  കടം വീട്ടണം എന്നും ഉപ്പ ഉപദേശിക്കുമായിരുന്നു. 

ഞാൻ അംഗമായ പല വാട്സ്ആപ്പ് ഗ്രൂപ്പിലും ഉപ്പയും അംഗമായിരുന്നു. ഇന്ന് ഞാൻ എഴുതിയ ഈ കുറിപ്പ് വായിക്കാൻ എന്റെ ഉപ്പാക്ക് കഴിയില്ല. കഴിയുമായിരുന്നെങ്കിൽ എന്റെ ഹൃദയം മുഴുവൻ ഞാൻ ഇവിടെ എഴുതി വെച്ചേനെ.

ഉപ്പ എപ്പോളും പറയും "വണ്ടി ഓടിക്കുമ്പോളാണ് എനിക്ക് ഏറ്റവും മനസുഖം കിട്ടുന്നത്"... അവസാന സമയത്തും സന്തോഷത്തോടെ വളയം പിടിച്ച എന്റെ ഉപ്പാനെ, ഉപ്പ ഏറ്റവും കൂടുതൽ സ്നേഹിച്ച ഡ്രൈവിംഗ് സീറ്റ് ചതിച്ചില്ല.

നമുക്കും നമ്മുടെ പ്രിയപ്പെട്ടവർക്കും അള്ളാഹു പൊറുത്തു  നൽകട്ടെ. നാളെ ജന്നത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂടാനും സ്വർഗ്ഗത്തിന്റെ സന്തോഷങ്ങൾ ആസ്വദിക്കാനും അള്ളാഹു അനുഗ്രഹിക്കട്ടെ... ആമീൻ\.. ആമീൻ യാറബ്ബൽ ആലമീൻ....
***********
അഫ്സൽ കള്ളിയത്ത്