Thursday, 29 March 2018

☔☔ മഴ


പറമ്പിലൂടെ നടന്ന് വരുന്ന മൊയ്തീൻ ഹാജിയെ നോക്കിക്കൊണ്ട് നബീസുമ്മ തായേരീലെ ബെഞ്ചിലിരിക്കയായിരുന്നു. വായിലിട്ട് ചവച്ചിരുന്ന വെറ്റില മുറുക്ക് തുപ്പിക്കൊണ്ട് ഹാജിയാർ കയറി വന്നു. എൺപതാമത്തെ വയസ്സിലും ഒന്നു പോലും കൊഴിഞ്ഞ് പോകാത്ത വെറ്റിലക്കറപിടിച്ച പല്ലും കാട്ടി ചിരിച്ച് കൊണ്ട് നബീസുമ്മാ നോടായി പറഞ്ഞു, നല്ല കാറ്ണ്ട് പെയ്യ്ണ് ല്യാ.....  കയ്യിലുണ്ടായിരുന്ന കാലൻ കുട കഴുക്കോലിൽ തൂക്കി, ചാരുകസേരയിൽ നീണ്ടു നിവർന്ന് കിടന്നു. ബല്ലാത്ത ചൂട്.... '' നബീസുമ്മ പാള കൊണ്ടുണ്ടാക്കിയ വിശറിയെടുത്ത് കൊടുത്തു.

ഹസീനാ ........
പേരക്കുട്ടി ഹസ്നയെയാണ് ഹാജിയാർ ഹസീനയെന്ന് വിളിച്ചത്. ഹാ
ജിയാർക്കങ്ങനെയേ വരൂ, കൂടെ ഒരു 'ഷെറിൻ' എന്ന വാലുള്ളത് ഹാജിയാർക്ക് പറയാനേ അറിയില്ല. ഹസ്ന വാതിൽക്കൽ തല കാട്ടി.
മോളേ ഹസീനാ പ്പാക്ക് ബള്ളം കൊട്ന്നാ ...... ഒരു മൊന്ത നിറയെ ഇളം ചൂടുള്ള കഞ്ഞിവെള്ളവുമായി ഹസ്ന വന്നു.  മൊന്ത കാലിയാക്കി പാത്രം നബീസുമ്മാന്റ കയ്യിൽ കൊടുത്തു.


ആരാ ബര്ണ്..... കുഞ്ഞാല്യാക്കല്ലേ അത്?  നബീസുമ്മ അകത്തേക്ക് പോയി.
കുഞ്ഞാലി കുത്തറക്കേ.......  മൊയ്തീൻ ഹാജിയും കുഞ്ഞാലിയും വിസ്തരിച്ചൊന്നുമുറുക്കി. കുഞ്ഞാലിയാണ് ഹാജിയാരുടെ കൃഷിപ്പണികളൊക്കെ നോക്കി നടത്തിയിരുന്നത്.  ഞാറൊക്കെ പൗക്കാൻ തൊടങ്ങീക്ക്ണ്...... കുഞ്ഞാലി പറഞ്ഞു. ഉം, ഉണങ്ങിക്കരിഞ്ഞ കൃഷിയിടങ്ങളൊക്കെ ചുറ്റിക്കറങ്ങിക്കണ്ടാണ് ഹാജിയാർ വന്നിരിക്കുന്നത്. 
കുഞ്ഞാലിയേ...... കാറും കോളും എന്നുണ്ട്, മഴ മാത്രം ല്ലല്ലോ ...... 

ഹാജിയാരുടെ ഓർമ്മകൾ പുറകോട്ട് പാഞ്ഞു, പണ്ടൊക്കെ സമയാസമയങ്ങളിൽ മഴ പെയ്തീനു, കൃഷിപ്പണിക്കൊന്നും ഒരു ബുദ്ധിമുട്ടും ഇല്ലായിരുന്നു. പാടത്ത് കന്ന് പൂട്ടി ,തോല് കണ്ടത്തിൽ കൊണ്ടേയിട്ട് പൂട്ടി ഉർച്ച നടത്തി ഞാറ് പറിച്ച് നടുമായിരുന്നു. പുഞ്ചകൃഷിക്ക് മാത്രമാണ് വെള്ളത്തിനൽപം ബുദ്ധിമുട്ടുണ്ടായിരുന്നത്. കുഞ്ഞാലിന്റെ കാരണോല് ഏത്തക്കൊട്ടമ്മെ തേവാനുണ്ടായിരുന്നത് കൊണ്ട് പുഞ്ചകൃഷിയും നടന്നിരുന്നു. ഇന്നിപ്പോ തോൽവെട്ടിട്ടില്ല, എല്ലാം കാട് പിടിച്ചിരിക്കുന്നു. വെട്ടണമെങ്കിൽ മഴ പെയ്യണം. പാടം ശരിയാക്കാതെ തോൽ എന്ത് ചെയ്യും?പറമ്പിലും ഒരു കൃഷിയുമില്ല. എല്ലാ വഴികളിലൂടെയും നീർചാലുകൾ പാടത്തേക്കൊഴുകേണ്ട സമയമാണിത്. പാള കൊണ്ടുണ്ടാക്കിയ വിശറി വീശിക്കൊണ്ട് ഹാജിയാർ കുഞ്ഞാലിയോട് ചോദിച്ചു, ഞാറ് അരിഞ്ഞ് മൂര്യാക്ക് കൊടുത്താലോ......? അത് നാശാക്കണ്ടല്ലോ....... അല്ല ഹാജിയാരേ മഴ ഇന്നോ നാളേ ണ്ടാവും, കുഞ്ഞാലിക്ക പറഞ്ഞു.

പറമ്പ് ല് പാർക്ക് ണോൽക്കൊക്കെ കുട്ച്ചാമ്പള്ളം കിട്ട്ണ്ണ്ടാ.....?
കേറൊക്കെ ബറ്റീക്ക്ണ്, പഞ്ചായത്തിന്റെ ബണ്ടി രണ്ടീസം കൂടുമ്പോ ബന്ന് മൂന്ന് നാല് കൊടംബളളം കൊടുക്കും: അതേണ്ടെന്താകാനാ - ....?
സാധാരണയിൽ നിന്ന് മഴ ഒരു മാസം വൈകി. ചൂട് സഹിക്കാൻ പറ്റാതായിത്തുടങ്ങി. പണ്ടൊക്കെ പാടത്തിന്റെ വക്കത്ത് മാത്രമേ പൊരണ്ടായിരുന്നുള്ളൂ. പാടത്തിന്റെ വക്കത്ത് താമസിക്ക്ണ ഞങ്ങൾക്കിത്ര ചൂടുണ്ടാകുമ്പോ പറമ്പ് ലെ ആൾക്കാരെ സ്ഥിതി യെന്താ? ഹാജിയാർ ആരോടെന്നില്ലാതെ പറഞ്ഞു. കുഞ്ഞാലിയേ എന്തോണ്ടാ മഴ പെയ്യാത്തത്?
ൻറെ കുട്ട്യാള് പറഞ്ഞു മരങ്ങളൊക്കെ ബെട്ടിറ്റാ....... അപ്പോഞ്ഞ് ബളം ഇടണങ്കി തോല് വെട്ടേണ്ടേ? അല്ല തോലല്ലാ, മരം ഒന്നായിറ്റ്.....


ഹാജിയാരുടെ ഓർമ്മകൾ വീണ്ടും പുറകോട്ട് പോയി.
തന്റെ കുട്ടിക്കാലത്തൊക്കെ കൃഷിണ്ടാക്കാത്ത സ്ഥലമെല്ലാം മരങ്ങൾ ഇടതൂർന്ന് നിന്നിരുന്നു. മൃഗങ്ങളും പക്ഷികളും യഥേഷ്ടം ഉണ്ടായിരുന്നു. ഇന്നെല്ലാം പോയി. ഒക്കെ മൊട്ടക്കുന്നുകളായി. കൃഷി ചെയ്യാൻ സ്ഥലമില്ലാണ്ടായി. ഒക്കെ നെരപ്പാക്കി പൊരകള് ണ്ടാക്കല്ലേ....... അങ്ങാടീലൊന്നും ബളളല്ലാന്ന് പേരക്കുട്ടി ഹസ്ന പത്രം വായിച്ചിങ്ങാണ്ട് പറഞ്ഞു. ആഫ്രിക്കീല് കേപ്ടൗൺ എന്ന നാട്ടില് ഒരീസം ഒര് കുടുംബത്തിനു് ഒരീസം 49 ലിറ്റർ ബളളം അളന്ന് കൊടക്കാണേലോ.....! കൊറച്ചീസം കൂടി കഴിഞ്ഞാല് ഓൽക്ക് തീരെ ബള്ളം ണ്ടാവൂലാന്ന് ശാസത്രജ്ഞൻമാരൊക്കെ പറഞ്ഞിനേ ലോ..... അള്ളാൻറെ ഓരോ വിധി......!
അത് പ്പന്താ ചെയ്യാ? അപ്പോഴാണ് ഹസ്സ ഇന്നത്തെ പത്രം കക്ഷത്ത് വെച്ച് ബല്ലിപ്പാന്റ ട്ത്ത്ക്ക് വന്നത് .....,
ന്താ മോളേ.....?
മിഞ്ഞാന്ന് താത്ത വന്നപ്പം മ്മാനോട് പറഞ്ഞിന് മുറീലൊക്കെ AC വെക്കാൻ ബല്ലിപ്പാനോട് പറയണംന്ന്, മറുപടിക്ക് കാത്ത് നിൽക്കാതെ മാണിക്യ മലർ പാട്ടും പാടി ഹസ്ന അകത്തേക്ക് പോയി. ശരിയാ, ഇക്കണക്കിന് ചൂടാണെങ്കിൽ എല്ലാ പൊരീലും A/C വെക്കേണ്ടി വരും.


കുഞ്ഞാലിയേ മഴക്ക്പ്പന്താ ചെയ്യാ? ഞ്ഞ് പ്പൊന്നും ചെയ്യാനില്ല. ൻറെ കുട്ട്യാള് പറഞ്ഞു, എല്ലോട്ത്തും മരം നട്ട് പിടിപ്പിച്ച ണം ന്നാ മഴ ണ്ടാവൂത്രേ!
പണ്ടൊക്കെ ഒരു കിണ്ടി വെള്ളം ണ്ടായിരുന്നെങ്കി പറമ്പീ പോയി ഒന്ന്‌ വെളിക്കിരുന്ന് ശുദ്ധിയാക്കി പോന്നാലും അരക്കിണ്ടി വെള്ളം ബാക്കിണ്ടേയ്ന്. ഇന്ന് കക്കൂസിൽ പാരാൻ എത്ര വെള്ളം വേണം? ഒരു പാട് വെള്ളം ആൾക്കാര് വെറുതെ കളയാണ്. നമ്മളിന്ന് സൂക്ഷിച്ച് ചില വാക്കിയില്ലെങ്കിൽ അടുത്ത തലമുറ വെള്ളം കിട്ടാതെ അലയേണ്ടി വരും.
വെളളം അമൂല്യമാണ് , അത് പാഴാക്കിക്കളയരുത്.

------------------------------------------------------
✍🏼    
എം ആർ സി അബ്ദുറഹ്മാൻ, 

Wednesday, 28 March 2018

〰〰ദാഹം 〰〰


എന്റെ നാടിന് ദാഹിക്കുന്നു
തൊണ്ടക്കുഴികൾ വറ്റിവരളുന്നു '
ഉമിനീർ ഗ്രന്ഥികൾ പോലുമിത്തിരി
തെളിനീരിനായി നാക്കു നീട്ടുന്നു

ഈയഗോളം കത്തിയെരിയുന്നു മേലെ
തീയുണ്ടകൾ പെയ്യുന്നു ഭൂമിക്ക് മീതെ
പക്ഷി പറവകൾ വെള്ളം തേടുന്നു
പച്ചപ്പുല്ലുകൾ ഉണങ്ങി കരിയുന്നു

കാർമേഘക്കീറൊട്ടുമില്ല മാനത്ത്
കാലത്തെ പഴിക്കുന്നു പലരുമീ നേരത്ത്
കാറ്റും മഴയും തിമിർത്തു പെയ്ത കാലത്ത്
കരുതിയില്ലൽപവും ഈ ചൂടു സമയത്ത്

മണ്ണ് തുരക്കുന്ന ലോറികൾ പായുന്നു
മാന്തിപറിക്കുന്നു കുടിനീര് oതേടുന്നു
മനംനൊന്ത് മാലോകർ റബ്ബോടിരക്കുന്നു
മഴ തരണേ... നാഥാ നീ ദാഹം തീർക്കണേ
-----------------------------------------------------
🖊  മുഹമ്മദ്‌ കുട്ടി അരീക്കൻ

പൊയ്പോയ സുകൃതം


ചെറുപ്പത്തിൽ ഉമ്മാന്റെ വീട്ടിൽ പോകുമ്പോൾ സഞ്ചി ആദ്യം തന്നെ റെഡിയാക്കും. കുളപ്പുറം കുണ്ട് ഇറങ്ങുമ്പോൾ സഞ്ചി കാട്ടിൽ ഒളിപ്പിക്കും പിന്നെ അതിൽ അണ്ടി നിറക്കൽ ആയി ഒരുപാട് അണ്ടി കൊണ്ടുവന്നു വിൽക്കും ആ പണം സ്വന്തം .എന്റെ വീടിന്റെ അക്കരെ ഒരുപാട് പറങ്കൂച്ചി തോട്ടം അവിടുന്ന് എടുക്കൽ ആലുങ്ങൾ ഷെരീഫിന്റെ തറവാട്ടിൽ ഇവിടെ നിന്നും ഒക്ക്യ കുറെ അണ്ടികൾ കട്ടിട്ടുണ്ട് അന്ന് കളവ് ആണ് എന്നറിയില്ല നാഥൻ പൊറുക്കട്ടെ. അണ്ടിപ്പുട്ട് അതൊരു വിഭവം തന്നെ വലിയുമ്മ ആയിരുന്നു അതിന്റെ മാസ്റ്റർ ഇന്നും നാവിൽ വെള്ളമൂറും പിന്നെ അണ്ടിത്തമ്പുകളി അതിൽ തന്നെ പലവിധത്തിലുള്ള കളികൾ കരിങ്കല്ല് കൊണ്ടു ഏർസൂട്ടി മടിയിൽ അടിവെച്ചു നല്ലവെള്ള തുണി കറപിടിച്ചു അരയിൽ കറ ആയി പൊള്ളിയതിനും ഉമ്മാന്റെ അടികിട്ടി യതും ഓർമകൾ കളിയിൽ സി.വി കാദർ, പകിടേരി കാദർ, മൊല്ലകാദർ, കാമ്പ്രൻ അബ്ദുറഹിമാൻ (കാക്ക) ആലുങ്ങൾ പുറയായിൽ ഒരുകൂട്ടം ഉണ്ടാവും
ആ കളിയുടെ ബാക്കിയായി ഇന്നും RPT നിലകൊള്ളുന്നു.  ഇന്ന് അണ്ടി വഴിയിൽ കിടന്ന് തട്ടിയാൽ പോലും നോക്കില്ല. കാലം പോയ പോക്ക് അന്ന് 5 പൈസ കിട്ടിയാൽ മുട്ടായി വാങ്ങാം എന്നതായിരുന്നു അതെടുക്കാൻ പ്രേരിപ്പിച്ചത് ഇന്ന് മോശവും മക്കളുടെ കയ്യിൽ ഇഷ്ടംപോലെ പണവും എല്ലാം    ഒരു ഓർമ്മ  ഓർമ പെടുത്താൻ ഒരു നിമിത്തം പോലെ തത്തമ്മക്കൂട്. ഈ കൂട്ടായ്മക്ക് ഒരായിരം നന്ദി അർപ്പിക്കുന്നു.
-----------------------------------------------------------------
🖊 പി.പി.ബഷീർ

അണ്ടിക്കാലം.


അണ്ടിക്കാലത്ത ഓർക്കുമ്പോൾ, മർഹും അരീക്കൻ ഉണ്ണീൻകാക്ക (റഷീദിന്റെ ഉപ്പ , അല്ലാഹു മഗ്ഫിറത്ത് നൽകട്ടെ ) കണ്ണൂർ ഇരിക്കൂർ ഭാഗങ്ങളിൽ പണിക്ക്പോകുന്ന കാലത്ത് ‌അവീടെയുള്ള വലിയ ആളുകളെപറ്റി മറ്റുള്ളവർ പറയുന്നത് പറയയാറുണ്ട് "ഓർ ആരപ്പാ ഓർക്കെത്ര അണ്ടിയാ" എന്ന്..  അതിൽ നിന്നും മനസ്സിലിക്കാം അന്ന് അണ്ടിക്കുള്ള സ്ഥാനം. അന്ന്അണ്ടിയും തേങ്ങയുമൊക്കെയായിരുന്നു. മുഖ്യ വരുമാന മാർഗ്ഗങ്ങൾ. ഇന്ന് പറങ്കിമാവിൻ ചുവട്ടിലും റോട്ടിലും വഴികളിലും ആർക്കും വേണ്ടാത്തപോലെ വീണു കിടക്കുന്ന അണ്ടികൾ കണ്ട്നെ ടുവീർപ്പിടുകയല്ലാപതന്ത് ചെയ്യാൻ. അതൊക്കെപ്പോട്ടെ...  ഞാനിന്നലെ രണ്ട് പർങ്കേങ തിന്നു. ഒന്ന് ചോന്തതും ഒന്ന് മഞ്ഞയും. മഞ്ഞയായിരുന്നു മധുരം കൂടുതല്. രണ്ടു ദിവസം മുമ്പ് പർങ്കേങ്ങോണ്ട്ള്ള കട്ചാപർചിയും. നല്ലരസം.  സകരിയ്യാന്റെ കുട്ടി ണ്ടാക്കിത്തന്നതാ... പർങ്കേങ്ങന്റെ നീര്ക്ക് ചക്കര പൊട്ച്ചത് ട്ട് കൊർച്ച് തേങ്ങ ചെരണ്ടീതും കൂടിട്ട്  (ഒര് നുള്ള് ഉപ്പും) അട്പ്പത്ത്വെച്ച് വെച്ച് ഇളക്കി കുറുകി വരുമ്പോ ഒരു വായന്റെലീക്ക് മാറ്റ്യാ മതി. (വായന്റെലീല് ഒട്ടിപ്പുട്ച്ചൂല) പിന്നെ ചെറ്യേ ഉർള ആക്കി ഉര്ട്ട്യാമതി.
  ഞങ്ങളെ തൊടുവീലുമുണ്ടായിരുന്നു മൂന്ന് പറങ്കൂച്ചി. ഓരോ ആഴ്ചയിലും പെറുക്കിക്കൂട്ടിയ അണ്ടികളുമായി ചന്തയിൽ പോയി ഇറച്ചിയും മറ്റു സാധനങ്ങളും വാങ്ങും ചാളക്കണ്ടിയിലേക്ക് എളാപ്പാന്റെ (മാനിയുടെ ഉപ്പ)കൂടെ അണ്ടി പെറുക്കാൻ പോയിരുന്നു രണ്ടു ബീരാൻമാരുമുണ്ടാകും കൂടെ. അങ്ങനെ  പഴയ അണ്ടിക്കാല ഓർമകൾ പറഞ്ഞാൽ തീരൂല.

മഴക്കാലത്ത് അണ്ടിമുളച്ച് വന്നാൽ അതിന്റെ പരിപ്പ് പച്ചനിറത്തിൽ മുകളിൽ വരുന്നത് തിന്നവരുണ്ടോ?.
------------------------------------------------------------------------------
🖊  മൊയ്തീൻ കുട്ടി അരീക്കൻ

ബാല്യകാല ഓർമ പുസ്തകത്തിലെ മായാചിത്രം


എന്റെ ചെറുപ്പത്തിൽ വീടിന്റെ ചുറ്റുമായി നാല് പറിങ്കിമാവുണ്ടായിരുന്നു അതിൽ രണ്ടെണ്ണം നല്ല മധുരമുള്ള ചെറിയതരം പറിങ്കി മാങ്ങയായിരുന്നു.
വീടിന്റെ കിഴക്കായി  നീണ്ടു കിടക്കുന്ന ഭാഗം ധാരാളം ഇനം പുൽ ചെടികളും  വിവിധ ഇനം മാമ്പഴം കായ്ക്കുന്ന മാവുകളും കൊച്ചു കൊച്ചു പാറകളും കൊണ്ട് സമൃദ്ധമായ ഒരു സുന്ദര ലോകമായിരുന്നു കൃഷ്ണേട്ടന്റെയും എന്റെയും വീടിന്റെ യിടയിൽ നിറയെ കാടായിരുന്നു. (ഇപ്പൊ അവിടെ മൂന്ന് വീടും റോഡും വന്നു)  ആ കാടിന്റെ ഇടയിലൂടെ കൊച്ചു കൊച്ചു നടവഴികൾ. ഒരുപാട് കളിച്ചു തിമിർത്ത ആ നിമിഷങ്ങൾ ഇന്നും ഓർമകളിൽ നിറഞ്ഞു നില്കുന്നു. അണ്ടിക്കാലം ആയാൽ പുലർച്ചെ എഴുന്നേറ്റ് നേരെ ഒരു ഓട്ടമാണ് പറുങ്കൂചിന്റെ ചോട്ടിലേക്ക്. പാള കൊണ്ടുണ്ടാക്കിയ ഒരു ബട്ടിയും ഉണ്ടാകും എന്നിട്ട് മദ്രസയിൽ പോകാൻ ഉമ്മവിളിച്ചു ചങ്ക് പൊട്ടിചാലെ അന്ന് മദ്രസയിൽ പോകൂ. വരുമ്പോൾ ആവൽ (വവ്വാൽ)ഈമ്പിയിട്ട അണ്ടിയാണ് നുള്ളി പൊറുക്കൽ ആർക്ക് കൂടുതൽ കിട്ടി എന്ന് എണ്ണി നോക്കൽ പതിവാണ് കുറവാണെങ്കിൽ നാളെ എനിക്കേയ്കാരം തോന കിട്ആ എന്നും പറഞ്ഞ്സ്വ രൂപിച്ച അണ്ടി ഉമ്മയെ ഏൽപിച്ച് മദ്രസയിൽ പോകും അന്നത്തെ പ്രധാന കളി അണ്ടിതമ്പാണ്  പ്രധാന ജോലി ഏർ സൂട്ടി ഉണ്ടാകലും. നല്ല അഴകിൽ സൂട്ടി ഉണ്ടാക്കി വിൽക്കാറുമുണ്ട്. പകരം വാങ്ങൽ അണ്ടി തന്നെയായിരുന്നു അന്ന് അണ്ടി ഒരു വരുമാന മാർഗവും പറുങ്കിമാങ്ങ ദാഹ ശമനിയും ആയിരുന്നു. അണ്ടിത്തമ്പ് പോലെ അന്നത്തെ പല കളികളും പുതിയ തലമുറക്ക് അന്യമാണിന്ന്. അന്ന് ഉള്ളവർ സ്നേഹിച്ച്പ രിപാലിച്ചു നട്ടു വളർത്തിയ സകലതും വെട്ടി നിരത്തി വീടുകൾ  ഉയർന്നു. ഇന്ന് ഓർമ്മക്ക് പോലും ഒരു പറുങ്കിമാവ് ആ പരിസരത്ത് എവിടെയും കാണാനില്ല.പച്ച അണ്ടി കീറി അതിന്റെ ഉള്ളിലെ കാമ്പ് തിന്നതും ചമ്മൽ കത്തിച് വട്ടമിട്ടിരുന്ന് അണ്ടി ചുട്ടതും പറങ്കി മാങ്ങ കൊണ്ട് കടിച്ചാപർച്ചി ഉണ്ടാക്കിയതും തെക്കേ പറങ്കിമാവിൻ കൊമ്പിൽ ഊഞ്ഞാൽ കെട്ടി ആടിയതും ഇന്നും ബാല്യകാല ഓർമ പുസ്തകത്തിൽ മായാചിത്രമായ്  തിളങ്ങുന്നു.
-------------------------------------------------------------------------
🖊 മുജീബ് കെ.സി

അണ്ടീം പർങ്ക്യാങ്ങിം


സ്കൂളിൽ പഠിക്കുന്ന കാലത്ത് കാരപറമ്പിലെ പറങ്ക്യാങ്ങയും കുട്യാല്യാക്ക തേങ്ങ വെട്ടുമ്പോഴുള്ള തേങ്ങാ വെള്ളവും ഒരുപാട് കഴിച്ചിട്ടുണ്ട്. ഇന്നത്തെ പോലെ മുന്തിയ തരം ചോക്ലേറ്റും ബർത്ത്ഡേ കേക്കുകളും എെസ്ക്രീമുകളൊന്നും ഇല്ലാത്ത കാലത്ത് എല്ലാവരും ഇവയൊക്കെ ആയിരുന്നു കഴിച്ചിരുന്നതും . അണ്ടിക്കാലമായാൽ അണ്ടി പറിക്കുന്നിടത്ത് ചെന്ന് അണ്ടി പിഴിതെടുത്ത പറിങ്കൃാങ്ങ ഇലയിൽ പൊതിഞ്ഞ് കൊണ്ടു പോയിട്ടുണ്ട് പറങ്കിമാങ്ങ നീര് എടുത്ത് തിളപ്പിച്ച് കട്ച്ചാപർച്ചി ഉണ്ടാകാമെന്ന സഹപാഠികളുടെ കണ്ടു പിടിത്തം പരീക്ഷിച്ചിരുന്നു. സ്കൂളിൽ പോവുമ്പോൾ സ്കൂളിനോട് ചേർന്നുള്ള പറംബുകളിൽ നിറയെ പല നിറത്തിലും രുചിയിലുമുള്ള  പറങ്കൃാങ്ങ പറങ്കിമൂച്ചികളിൽ കാഴ്ച്ച് നിൽക്കുന്നത് കാണാം. അതിൻ്റെ ചുവട്ടിൽ നിറയെ അണ്ടി വീണു കിടക്കുന്നുണ്ടാവും അണ്ടി പിഴുത് മാങ്ങ കടിക്കുമ്പോൾ കവിളിലൂടെ ഒലിച്ചിറങ്ങുന്ന വെള്ളം തുണിയിലും ഷർട്ടിലും പുള്ളികളാക്കിയിട്ടുണ്ട്. വാവലും മറ്റു പക്ഷികളും കൊത്തി കൊണ്ടു വന്ന് തിന്നതിന് ശേഷം നിലത്ത് വീഴുന്നത് (ആവോൽ അണ്ടി) പെറുക്കി കോതേരിൻ്റെ പീടീൽ കൊടുത്ത് മസാലടിയും കട്ച്ചാപർച്ചീം നാരങ്ങാ മിഠായിയും വാങ്ങി കഴിച്ചിട്ടുണ്ട്. സ്കൂളിൽ സഹപാഠികളൊത്ത് അണ്ടി തംബ് കളിച്ചിട്ടുണ്ട്. അക്കാലങ്ങളിൽ ഒഴിവ് ദിസങ്ങളിൽ കടല വറുത്ത് വീടുകളിൽ നടന്ന് കച്ചവടം ചെയ്തിരുന്നു. അന്ന് അണ്ടി വാങ്ങി കടല വിറ്റിരുന്നു. പറമ്പിൽ നിന്നും പക്ഷികൾ കൊണ്ടിടുന്ന അണ്ടി പെറുക്കി തീയിൽ ചുട്ട് തിന്നാറുണ്ടായിരുന്നു. അണ്ടി ചുട്ടെടുത്തും എള്ളും ശർക്കരയും കൂട്ടി അണ്ടി പുട്ട് ഉണ്ടാക്കിയും തിന്നിരുന്നു. എൻ്റെ ഉപ്പ റോഡ് സൈഡിലെ അണ്ടി പാട്ടത്തിന് എടുക്കാറുണ്ടായിരുന്നു. കക്കാടംപുറം ആൽത്താപ്പുൻ്റെ പറമ്പിൽ അക്കാലത്ത് നിറയെ  പറങ്കിമാവായിരുന്നു. അതും പാട്ടത്തിന് എടുത്തിരുന്നു. പൂവ് ഇളകാതെ പറിക്കുന്നതിനായി പ്രത്യേക തരത്തിലുള്ള തോട്ടി ഉണ്ടാക്കി ഉപ്പയുടെ കൂടെ അണ്ടി പെറുക്കാൻ പോയിരുന്നു. അണ്ടി സ്വരൂപിച്ച് കുന്നുംപുറം ചന്തയിൽ കൊണ്ടു പോയി വിൽക്കും അണ്ടി എടുക്കാനായി ചന്ത ദിവസം കച്ചവടക്കാർ ബുധനാഴ്ചകളിൽ വന്നിരുന്നു അണ്ടിക്കാലം ചെറിയ കുട്ടികൾ മുതലുള്ളവർക്ക് ഒരു വരുമാന മാർഗ്ഗവുമായിരുന്നു പണത്തിന് പകരം അണ്ടി കൊടുത്തും വീട്ടു സാധനങ്ങൾ വാങ്ങിയിരുന്നു. നമ്മുടെ പ്രദേശങ്ങൾ പറങ്കി മാവുകൾ നിറഞ്ഞതായിരുന്നു ഇന്ന് അവയെല്ലാം വംശനാശം സംഭവിച്ച പോലെ അപ്രത്യക്ഷമായി. പറങ്കിമാങ്ങ പോലെയുള്ള ആരോഗൃത്തിന് ദോശകരമല്ലാത്ത പഴങ്ങളുടെ രുചിയിലുള്ള  ജാമുകളും ചോക്ലേറ്റുകളും മാർക്കറ്റുകളിൽ നിന്നും വാങ്ങി രുചിക്കേണ്ട അവസ്ഥയിലേക്കെത്തി നമ്മൾ.
----------------------------------------------------------
🖊 കുഞ്ഞഹമ്മദ് കൂട്ടി മാപ്പിളക്കാട്ടിൽ

അണ്ടിത്തമ്പ്


മുറ്റത്ത് നിന്ന് മേലേപറമ്പിലേക്ക് നോക്കി, വലിയ പറുങ്കുച്ചി നിറയെ ചുവന്ന നിറത്തിലുള്ള പറങ്കിമാങ്ങകൾ! വേലിക്കരികിൽ ചെന്ന് ഒന്ന് എത്തി നോക്കി. ധാരാളം അണ്ടീം പറങ്കിമാങ്ങയും വീണ് കിടക്കുന്നു! നല്ല വിശപ്പുണ്ട്. കുറച്ച് കിട്ടിയിരുന്നങ്കിൽ! മുമ്പേ ഉണ്ടാക്കി വെച്ചിരുന്ന കൊക്കയുള്ള ഇല്ലിക്കോല് തപ്പിയെടുത്തു .വേലിയുടെ വിടവിലൂടെ ഓരോരോ പറങ്കിമാങ്ങയിൽ കൊക്ക അമർത്തി. പത്തിരുപത് അണ്ടീം പറങ്കിമാങ്ങയും കിട്ടി. ഉമ്മ കാണാതെ അണ്ടിയിരിഞ്ഞ് മടിയിൽ വെച്ചു. വയറു നിറയെ പാവങ്ങളുടെ ആപ്പിളായ(അക്കാലത്ത് ) പറങ്കിമാങ്ങ തിന്നു. പഴുപ്പ് കുറഞ്ഞത് ഉപ്പു കൂട്ടിത്തിന്നു. ഉച്ചക്കഞ്ഞി കലത്തിൽ കിടന്ന് വേവുന്നു ....... അടുപ്പിൽ തീ നല്ല പോലെ കത്തുന്നു. മൂന്ന് അണ്ടിയെടുത്ത് തീയിലേക്കിട്ടു അൽപം ദൂരെ മാറി നിന്നു. അടുപ്പിൽ നിന്നും അണ്ടി തൂറ്റുന്ന ശബ്ദം കേട്ടാകണം ഉമ്മ വടിയുമായി വന്ന് എന്നെ ഓടിച്ചു. ഓട്ടം നിർത്തി അൽപം മാറി നിന്നു. എത്രണാ അടുപ്പിലിട്ടത്?മൂന്ന്...... അടുപ്പിലിട്ടത് കരിയാതെ തന്നെ കിട്ടി. നല്ല രുചിയുള്ള അണ്ടി. എത്ര തിന്നാലും മതിവരാത്തത്! നേരം വൈകുന്നേരമായി. നാലണയും പാളയുമായി ഉമ്മ വന്നു. മീൻ കൊണ്ടെരേ........ പെട്ടെന്ന് തന്നെ മിനുമായി വന്നു. അപ്പോഴാണ് കൂളാൻ മുഹമ്മത് വരണത്. കൾച്ചാണ്ടാ? ആ എന്ന് പറഞ്ഞ് റോഡിലേക്ക് പോയി. മടിയിലുണ്ടായിരുന്ന അണ്ടികളിൽ നിന്ന് ഒന്ന് പുറത്തെടുത്തു. അണ്ടിത്തമ്പ്കളി തുടങ്ങി. ഞാനൂണ്ട് ........ തിരിഞ്ഞ് നോക്കിയപ്പോൾ ൻറെ സൈദ്. മൂത്താപ്പാടെ പോയി വരുന്ന ൻറെ സൈദിന്റെ മടിയിൽ നിറയെ വലിയ വലിയ അണ്ടികൾ! മൂന്നു് പേരും കളി തുടങ്ങി. ൻറെ സൈദിന് നിർഭാഗ്യമുള്ള ദിവസമായിരുന്നു അത്. ൻറെ സൈദിന്റെ അണ്ടികളെല്ലാം ഞങ്ങൾക്ക് രണ്ട് പേർക്കും കിട്ടി. ൻറെ സൈദിന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു് തുടുത്തു. ൻറെ സൈദ് തുണി മുറുക്കി മടക്കിക്കുത്തി. എന്റെ മടിയിലുണ്ടായിരുന്ന അണ്ടികളെല്ലാം തട്ടിപ്പറിച്ച് അവനോടി , ഞാനും മുഹമ്മദും കൂടി പിടിച്ച് കുറേ അണ്ടികൾ തിരിച്ച് വാങ്ങി. താഴെ ചിതറിക്കിടക്കുന്ന അണ്ടി പെറുക്കുന്നതിനിടയിൽ ദേഷ്യം സഹിക്കാഞ്ഞിട്ടാകണം, രണ്ട് പേരുടെയും നടുപ്പുറത്ത് ഇടിച്ച് ൻറെ സൈദ് ഓടി.
ഓനെ അങ്ങനെ വിട്ടാൽ പറ്റില്ല..... മുഹമ്മദിന്റെ അഭിപ്രായത്തോട് ഞാനും യോചിച്ചു. പടിഞ്ഞാറോട്ട് നടന്നു. തട്ടിപ്പറിച്ച അണ്ടികൾ തിരിച്ച് വാങ്ങണമെന്ന് ഞങ്ങൾ തീരുമാനിച്ചു. KTമാഷിന്റെ സ്വന്തം പഞ്ചായത്ത് കിണറിന്റെ അടുത്ത് എത്തിയപ്പോൾ കുഴച്ച മണ്ണ് കൊണ്ട് ൻറെ സൈദ് ഞങ്ങളെ രണ്ട് പേരെയും എറിഞ്ഞു. മേലാസകലം കുഴച്ച മണ്ണ്.
ആ മണ്ണിന് മൂത്രത്തിന്റെ മണമുണ്ടായിരുന്നു!
------------------------------------------------------------
🖊 എം ആർ സി അബ്ദുറഹ്മാൻ

Wednesday, 21 March 2018

തത്തമ്മക്കൂട്ടിൽ നല്ല പൌത്തക്ക മണക്കും😘😘😘😘




ഒരു ദേശം അവരുടെ ചക്കക്കാലത്തെ ഒരിക്കൽ കൂടി അനുഭവിക്കുന്നു..... 

മധുരമൂറുന്ന ചക്കക്കഥകൾ......
🥦🥦🥦🥦🥦🥦🥦🥦🥦🥦🥦🥦🥦🥦🥦🥦🥦🥦🥦🥦🥦

2018 മാർച്ച്  21, 22  ( ബുധൻ, വ്യാഴം )

തത്തമ്മക്കൂട്ടിൽ വായിക്കുക 
വായിൽ വെള്ളം നിറയുന്ന ഓർമ്മയെഴുത്തുകളിലേക്ക് ഏവർക്കും സ്വാഗതം


------------------------------------
തത്തമ്മക്കൂട് 
അഡ്മിൻ ഡെസ്ക്ക്

Monday, 19 March 2018

അരീക്കൻ കുഞ്ഞറമു കാക്ക





പളളിപ്പറമ്പ് @ 63 
അരീക്കൻ കുഞ്ഞറമു കാക്ക  



കുഞ്ഞറമു കാക്ക: 
പിതാവിന്റെ സന്തത  സഹചാരിയും മാതൃകായോഗ്യനാ വ്യക്തിത്വവും
~~~~~~~~~~~~~~~~~~~~~~
കുഞ്ഞറമു കാക്ക എന്റെ പിതാവിന്റ കൂടെ പതിറ്റാണ്ടുകളോളം  ഒരു മെയ്യായി കൂടെ നടന്ന സഹോദരനായിരുന്നു. 
വേങ്ങരയിലെ ഇസ്മത്ത് ഹോട്ടലിലും പലചരക്ക് കടയിലും ഉപ്പാന്റെ അസാന്നിധ്യത്തിൽ കൈകാര്യങ്ങൾ നോക്കി നടത്തിയിരുന്നത് കുഞ്ഞറമു  കാക്കയായിരുന്നു. 
കച്ചവട കാര്യത്തിലും കുടുംബ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിലും കുഞ്ഞറമു കാക്കയുടെ ഉത്തരവാദിത്വ ബോധം ഉപ്പയുടേതിന് സമാനമായതിനാലാവാം വർഷങ്ങളോളം ഒന്നിച്ചുണ്ടായിട്ട് ഒരിക്കൽ പോലും ഒരു മുഷിഞ്ഞ വാക്ക് പോലും ഉപ്പ കാക്കയെ കുറിച്ച് പറയുന്നത് കേട്ടിട്ടില്ല.  
സ്കൂൾ കഴിഞ്ഞു ഉപ്പ എന്നെ പലചരക്ക് കടയിൽ നിറുത്തിയതിനാൽ കച്ചവടത്തിന്റെ   ബാല പാഠങ്ങൾ പടിക്കുന്നത് കുഞ്ഞറമു കാക്കയിൽ നിന്നാണ്. 

രാവിലെ കക്കാടം പുറത്ത് നിന്ന്  ട്രക്കറിലോ ബസ്സിലോ  കുരിയാട്ടേക്കും  അവിടെ നിന്ന് വേങ്ങരക്കും  ഒന്നിച്ചായിരുന്നു പോയിരുന്നത്. തിരിച്ചും ഇങ്ങിനെ തന്നെ. എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ മനസ്സിൽ മായാതെ നിൽക്കുന്നു. 
ഒരു പാട്  മാതൃക അദ്ദേഹത്തിൽ നിന്ന് പഠിക്കാനുണ്ട്. എത്ര തിരക്കിനിടയിലും പിഴക്കാത്ത  കണക്കുകൾ, ആരോടും കയർക്കുകയോ ദേഷ്യപ്പെടുകയോ ചെയ്യാത്ത പ്രകൃതം, വൃത്തിയായ വസ്ത്രധാരണം, പാഴ് ചെലവുകൾ വരാതെ ബഡ്ജറ്റ് തയ്യാറാക്കൽ, ഇബാദത്തിലെ കണിശത അങ്ങിനെ ഒരു പാട് മാതൃക കാക്കയിൽ നിന്നുണ്ട്. 
ഗുരുതരമായ രോഗം ശാരീരികമായി പ്രയാസത്തിലായതിനാൽ കുന്നുംപുറത്തെ കച്ചവടം കൈമാറ്റം നടത്തി. വിശ്രമവും ചികിൽസയുമായി വീട്ടിൽ കഴിച്ച് കൂട്ടുന്ന നേരം. സാധാരണ കാണുമ്പോൾ കുശലാന്വേഷണം നടത്തി പിരിയാറുള്ള  എനിക്ക് ജിദ്ധയിലേക്ക് പോവുന്നതിന്റെ  മുമ്പ് ഒന്നു  വിശദമായി കാര്യങ്ങൾ സംസാരിക്കണമെന്ന് തോന്നി. വീട്ടിൽ ഇരുന്ന് വിശദമായി സംസാരിച്ചു. ചില തീരുമാനങ്ങൾ എടുത്തു പക്ഷെ വിധി മറ്റൊന്നായിരുന്നു. അള്ളാഹു അദ്ദേഹത്തെ വിജയിച്ചവരിൽ ഉൾപ്പെടുത്തട്ടെ امين
-------------------------------------------
അബ്ദുലത്തീഫ് അരീക്കൻ



മർഹൂം... കുഞ്ഞറമു കാക്ക...  
പകരക്കാരനില്ലാത്ത പരോപകാരി
~~~~~~~~~~~~~~~~~~~~~~
തന്റെ ആയുഷ്കാലത്ത് സ്വന്തം ആവശ്യങ്ങളേക്കാൾ മറ്റുള്ളവരുടെ കാര്യങ്ങൾക്ക് വേണ്ടി സമയം കണ്ടെത്തുകയും അതിന് വേണ്ടി ഓടി നടക്കുകയും ചെയ്ത നിസ്വാർത്ഥനായ ഒരു പൊതു സേവകനെയാണ് നമുക്ക് കുഞ്ഞറമു കാക്കയുടെ വേർപാടിലുടെ നഷ്ടമായത്. അയൽപക്കത്തും കുടുംബത്തിലും ഒരു കല്യാണമുണ്ടായാൽ പിന്നെ അതിന്റെ ഒരുക്കം മുതൽ ഒടുക്കം വരെ എല്ലാ കാര്യത്തിലും കൃത്യമായ അഭിപ്രായത്തോടെ കണിശമായ നിർദ്ദേശത്തോടെ കാക്ക ഒപ്പമുണ്ടാകും. സാധനങ്ങൾ വാങ്ങുന്നത് മുതൽ പന്തൽ ഏല്പിക്കുന്നത് വരെ കാക്കയുടെ അഭിപ്രായം സ്വീകരിച്ചാൽ ഏത് ഫംഗ്ഷനും സാമ്പത്തിക ലാഭത്തോടൊപ്പം സമയലാഭത്തോടെ ഭംഗിയാക്കാം. 
സദാ ചുണ്ടിൽ നിറഞ്ഞ പുഞ്ചിരിയും ശബ്ദം കുറഞ്ഞ സംസാരവും വൃത്തിയുള്ള വേഷവും കാക്കയെ മറ്റുള്ളവരിൽ നിന്ന് വേറിട്ടു നിർത്തി. വിശാലമായ ഒരു സൗഹൃദ ബന്ധം കാത്തു സൂക്ഷിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. കുന്നും പുറത്തെ എന്താവശ്യത്തിനും കാക്കയെ സമീപിച്ചാൽ പരിഹാരം കാണമായിരുന്നു - 
ഏറെക്കാലം വേങ്ങരയായിരുന്നു.
വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടും തികഞ്ഞ മതബോധവും കണിശമായ ഇബാദത്തും കൊണ്ടു നടന്നു.
മധ്യവയസ്സ് പിന്നിടുമ്പോഴേക്ക് രോഗം കീഴടക്കുകയായിരുന്നു. എന്നാലും പ്രയാസങ്ങൾ ആരെയും അറിയിക്കാതെ സ്വയം ഒതുങ്ങി ജീവിതം നയിച്ചു. പ്രസരിപ്പാർന്ന യുവത്വം അവസാന ഘട്ടത്തിലെത്തിയിeട്ട ഉണ്ടായിരുന്നുള്ളു.  കുടുംബത്തിനും നാട്ടുകാർക്കും ഏറെ ഉപകാരങ്ങൾ ചെയ്ത് മെഴുകുതിരി പോലെ പ്രകാശം ചൊരിഞ്ഞ കാക്കയുടെ ജീവിതം സ്വയം ഉരുകിത്തീരുകയായിരുന്നു. 
റബ്ബ് സുബ്ഹാനഹു വ  തആലാ കഞ്ഞറമു കാക്കയുടെ ഖബറിലേക്ക് സ്വർഗീയാനുഗ്രഹങ്ങൾ ചൊരിഞ്ഞു കൊടുക്കട്ടെ എന്ന ദുആയോടെ...
---------------------------------------------
മുഹമ്മദ് കുട്ടി അരീക്കൻ



കുഞ്ഞറമു കാക്ക
ഞങ്ങൾ ആശ്രയിച്ചിരുന്ന അയൽവാസി
~~~~~~~~~~~~~~~~~~~~~~
കുറഞ്ഞ കാലമാണെങ്കിലും എനിക്ക് നല്ലൊരു അയൽവാസിയെയാണ് 
ആ നല്ല മനുഷ്യന്റെ വിയോഗത്തോടെ  നഷ്ടമായത്.
നല്ലൊരു ഉപദേശകനും കൂടിയായിരുന്നു എനിക്ക് കുഞ്ഞറമു കാക്ക.
ഞാൻ നാട്ടിലില്ലാത്ത സമയത്ത് എന്റെ മക്കൾക്ക് കുന്നുംപുറത്ത് നിന്ന് എന്തെങ്കിലും വേണമെങ്കിൽ അവർ പറയും നമുക്ക് കുഞ്ഞർമു കാക്കാനോട് പറയാം എന്ന്.
അങ്ങിനെ അവർ അദ്ധേഹം പോവുന്നതും നോക്കി വീടിന്റെ മുറ്റത്ത് നിൽക്കും. 
ഒരു ഓട്ടോറിക്ഷ സ്വന്തം ഓടിച്ചായിരുന്നല്ലൊ അദ്ധേഹത്തിന്റെ യാത്ര കൂടുതലും.
ആ ഓട്ടോറിക്ഷയുടെ ശബ്ദം കേട്ടാൽ എന്റെ മക്കൾ പറയുമായിരുന്നു കുഞ്ഞറ്മു കാക്ക വരുന്നുണ്ട് നമുക്ക് പോയി നോക്കാമെന്ന്.
നോക്കുമ്പോൾ ആ മുറ്റത്ത് നിന്ന് മതിലിന്റെ മുകളിലൂടെ ഈ മുറ്റത്തേക്ക് അവർ ഏൽപിച്ചത് എന്തായാലും എത്തിച്ച് കൊടുക്കുമായിരുന്നു.
കൊണ്ടു വന്നതിന്ന് ശേഷം മാത്രമേ കാശ് വാങ്ങുമായിരുന്നുള്ളു എന്നും മക്കൾ പറഞ്ഞത് ഞാനോർക്കുന്നു.
കുറഞ്ഞ കാലമാത്രമാണ് എനിക്കും എന്റെ മക്കൾക്കും ആ നല്ല അയൽവാസിയെ അനുഭവിക്കാൻ കഴിഞ്ഞുള്ളു.
അപ്പോഴേക്കും അദ്ധേഹം വീട് വിറ്റ് തറവാട് വീടിന്റെയടു ത്ത് വേറെ വീട് വെച്ച് താമസം അങ്ങോട്ട് മാറ്റി.
അദ്ധേഹത്തിന്റെ മരണ സമയത്ത് ഞാൽ നാട്ടിലുണ്ടായിരുന്നു.
മയ്യത്ത് രാത്രി വീട്ടിലേക്ക് കൊണ്ട് വന്ന സമയത്ത് കുന്നുംപുറത്തെ ഒട്ടുമിക്ക വ്യാപാരികളും അവിടെ കാത്ത് നിൽപുണ്ടായിരുന്നു.
അത് തന്നെ മതി അദ്ധേഹത്തിന്റെ മറ്റുള്ളവരോടുള്ള ബന്ധത്തിന്റെ ആഴം മനസിലാക്കാൻ.

കുഞ്ഞറമു കാക്കാക്ക് വേണ്ടി റബ്ബിലേക്ക് കയ്യുയർത്താൻ
കൂട്ടുകാരും നാട്ടുകാരും കുടുംബക്കാരും മാത്രമാണല്ലൊ ഉള്ളത് എന്ന് ഓർത്ത് ഇന്നത്തെ ഈ ദിവസമെങ്കിലും നാം അദ്ധേഹത്തിന്ന് വേണ്ടി ആത്മാർത്ഥമായി പ്രാർത്ഥിക്കുക.
റബ്ബ് ഖബൂലാക്കട്ടെ 
കുഞ്ഞറമു കാക്കാന്റെ ഖബറിനെ അള്ളാഹു സന്തോഷത്തിലാക്കി കൊടുക്കട്ടെ.
സുബ്ഹി ന്റെ മുന്നെ ഖുർആർ ഓതുന്ന പതിവുണ്ടായിരുന്നു അദ്ധേഹത്തിന്ന്.
ഖുർആനിന്റെ ബറകത്ത് കൊണ്ട് അദ്ധേഹത്തിന്റെ ഖബറിനെ പ്രകാശിപ്പിക്കട്ടെ.
ആമീൻ യാ റബ്ബൽ ആലമീൻ.
------------------------------
ഹനീഫ പി.കെ



എൻ്റെ കുഞ്ഞറമ്മു കാക്ക
~~~~~~~~~~~~~~~~~~~~~~
    ഈ അഴ്ച്ചയിലെ പള്ളി പറമ്പിൽ അരീക്കൻ കുഞ്ഞറമുകാക്കാനെ കുറിച്ചാണ് അനുസ്മരിക്കുന്നതെന്ന് അറിഞ്ഞപ്പോൾ എൻ്റെ കണ്ണുകൾ നിറഞ്ഞു പോയി.
കാരണം എൻ്റെ ഉപ്പയെപ്പോലെ തന്നെ ഞാൻ വളരെയധികം സ്നേഹിച്ചിരുന്നു എൻ്റെ സ്വന്തം കാക്കയെ.
വളരെ താഴ്മയോടെയുള്ള സ്വഭാവത്തിൻ്റെ ഉടമയായ അദ്ദേഹം നിഷ്കളങ്കമായ മനസ്സിൻ്റെ ഉടമയായിന്നു.
ജീവിതത്തിലും കച്ചവടത്തിലും നല്ല കൃത്യനിഷ്ഠത പുലർത്തിയിരുന്നു.
  എൻ്റെ അനുഭവത്തിൽ കച്ചവടത്തോടനുബന്ധിച്ചായാലും മറ്റുള്ള ഏത് കാര്യങ്ങളും അതാത് സമയത്ത് തന്നെ എല്ലാം ശരിയാക്കി വെക്കും.
കച്ചവട രംഗത്ത് ഒരുപാട് നല്ല നല്ല കാര്യങ്ങൾ മനസ്സിലാകാനും പകർത്താനും കഴിഞ്ഞിട്ടുണ്ട്.
എനിക്ക് ഒരു ഗുരുനാഥൻ കൂടിയാണ് കാക്ക.
എനിക്ക് ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയില്ല ആ സ്നേഹനിധിയെ. 
ജീവിതത്തിൽ ഏത് പ്രതിസദ്ധി ഘട്ടത്തിലും തളരാതെ ആത്മവിശ്വാസത്തോടെ നേരിടുന്ന ക്ഷമാദയാലുവായിരുന്നു അദ്ദേഹം.
കാക്കാക്ക് മക്കളില്ലെങ്കിലും സ്വന്തം മക്കളെ പോലെയാണ് ഞങ്ങളെ കണ്ടിരുന്നതും സ്നേഹിച്ചിരുന്നതും  തിരിച്ചും ഞങ്ങൾ ആ ബഹുമാനാവും ആദരവും നൽകിയിരുന്നു.
എന്ത് കാര്യങ്ങൾ എൽപ്പിച്ചാലും സ്വയം എറ്റെടുത്തതായാലും വളരെ ഭംഗിയോടെഅത് നിറവേറ്റാൻ താൽപര്യം കാണിച്ചിരുന്ന മഹാ വ്യക്ത്യത്വത്തിൻ്റെ ഉടമയായിരുന്നു കുഞ്ഞറമ്മു കാക്ക
പഴയ കാലത്ത് മദ്രാസ്സിലും പിന്നീട് വേങ്ങരയിലും ഹോട്ടലിലും മറ്റു ജോലി ചെയ്ത് കുന്നുംപ്പുറത്ത് ഫേൻസി കട നടത്തിയിരുന്നത് ശരിക്കൊരു ജനസേവനം കൂടിയായിരുന്നു. കാരണം കുന്നുംപുറത്ത് ഫേൻസി കടകൾ ഇല്ലാത്ത കാലത്ത് ഏത് ഫേൻസി സാധനമായാലും സ്റ്റേഷനറി ഐറ്റമായാലും എവിടെ കിട്ടിയില്ലെങ്കിലും കുന്നുംപുറം ഫേൻസിയിൽ കിട്ടുമെന്ന് എല്ലാവർക്കും അറിയാമായിന്നു.
പല രോഗങ്ങളുണ്ടായിരുന്നെങ്കിലും അതിനോടൊക്കെ തരണം ചെയ്ത് ആരെയും ബുദ്ധിമുട്ടിക്കാതെ ജീവിച്ച് മരണത്തിന് മുമ്പ് തന്നെ അദ്ദേഹത്തിനോടനുബധിച്ചുള്ള കാര്യങ്ങളെക്കെ സ്വയം ക്ലിയറാക്കി അവസാനം ഈ ലോകത്തോട് വിട പറഞ്ഞ എൻ്റെ കുഞ്ഞറമ്മു കാക്കാൻ്റെ ഖബർ ജീവിതം അല്ലാഹു
റാഹത്തിലും സന്തോഷത്തിലുമാക്കി സ്വാർഗപൂന്തോപ്പാക്കി മാറ്റട്ടെ..!
آمِيـــــنْ
----------------------------------------
മുജീബ് ടി. കെ. കുന്നുംപ്പുറം



നമ്മുടെ കുഞ്ഞറമു കാക്ക 
~~~~~~~~~~~~~~~~~~~~~~
എല്ലാവർക്കും പ്രിയപ്പെട്ടവരായിരുന്നു. സൗമ്യമായ സംസാര രീതി ആർക്കും ഇഷ്ടപ്പെടുമായിരുന്നു. ഞാൻ കാണുന്ന അന്നു മുതലേ ജീവിതച്ചിലവുകൾക്ക് വേണ്ടി ഓടി നടക്കുന്ന പാവം ഒരു പച്ച മനുഷ്യൻ. മദ്രാസ്സിലും പിന്നെ വേങ്ങര പലചരക്കുകടയിലും പിന്നെ കന്നുംപുറത്ത് ഫാൻസിസ്റ്റോർ തുടങ്ങി ആ ജീവിതം അതിൽ അവസാനിച്ചു. ഞാൻ കോളേജിൽ പഠിക്കുന്ന കാലത്ത് കാക്കാക്ക് വേണ്ടി മദ്രാസ്സിലേക്ക് മൂത്താപ്പാക്ക് ഒരുപാട് കത്തെഴുതിക്കൊടുത്തിട്ടുണ്ട്. ഒരിക്കൽ മദ്രാസ്സിൽ നിന്ന്  നാട്ടിൽ വന്നപ്പോൾ ഒരു TATA 21 പേന കൊണ്ടു തന്നത് ഇന്നും ഓർക്കുന്നു. ഈ ശറഫാക്കപ്പെട്ട വെള്ളിയാഴ്ചയുടെ ബർക്കത്ത് കൊണ്ട് അവരുടെ പാരത്രിക ജീവിതം പ്രകാശപൂരിതമാക്കിക്കൊടുക്കട്ടെ.ഖബറിലെ എല്ലാ ശിക്ഷയിൽ നിന്നും അള്ളാഹു അവർക്ക് മോചനം കൊടുക്കട്ടെ. ആമീൻ
-----------------------------
മമ്മദു അരീക്കൻ



ഞാൻ കണ്ട കുഞ്ഞറമു കാക്ക
~~~~~~~~~~~~~~~~~~~~~~
അരീക്കൻ കുഞ്ഞറമു കാക്കാനെ ഞാൻ  ചെറുപ്പത്തിൽ എപ്പഴും കാണുന്നതായിരുന്നു

 വെള്ളിയാഴ്ച്ച ജുമൂഅക്ക് ഊക്കത്ത് പള്ളിയിലേക്ക് ആലാഞ്ചേരി വഴി മാപ്പിളക്കാട് തോട് വരംബിലൂടെ ആയിരുന്നു വന്നിരുന്നത്. 

പിന്നീട് കൂടുതൽ അടുത്ത് ഇടപഴകിയതും സംസാരിച്ചിരുന്നതും കുന്നുംപുറത്ത് അദ്ധേഹത്തിന് സ്വന്തമായുണ്ടായിരുന്ന ഫേൻസി ഷോപ്പിൽ വച്ചായിരുന്നു.
ഞാൻ ഒരു ഏജൻസിയുടെ ബൾബ് സപ്ലൈ ചെയ്തിരുന്ന സമയത്ത് അവരുടെ കടയിലും ഫേൻസി ബൾബുകൾ കൊടുത്തിരുന്നു  പിന്നെ കുന്നുംപുറത്ത് ബസ്സിൽ ജോലി ചെയ്തു കൊണ്ടിരുന്നപ്പോൾ ഒാരോ വക്തിലും പള്ളിയിൽ ജമാഅത്തിന് തന്നെ എത്തുന്നതും കണ്ടിട്ടുണ്ട്.

നമ്മുടെ പ്രദേശങ്ങളിൽ ഫേൻസി ചെരിപ്പ് കടകൾ ഇത്രസുലഭമല്ലാത്ത കാലത്ത് കുന്നുംപുറത്ത് കുഞ്ഞറമു കാക്കാൻ്റെ ഷോപ്പ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. 

സ്കൂൾ തുറക്കുന്ന സമയങ്ങളിൽ സ്കൂൾ വീദൃാർത്ഥികൾക്ക് വേണ്ട എല്ലാ സാധനങ്ങളും കുഞ്ഞറമു കാക്കാൻ്റെ കടയിൽ എത്തിയിരിക്കും
ആ സീസണിൽ നല്ല തിരക്കാവും കടയിൽ. 

കുന്നുംപുറത്ത് വൃാപാരി വൃവസായി യൂണിറ്റിൽ പ്രധാന സ്ഥാനം വഹിച്ചിരുന്നു അദ്ധേഹം. 

മദ്രസകളിലെ നബിദിന പരിപാടികളിലേക്ക് മത്സരാർത്ഥികൾക്കുള്ള സമ്മാനങ്ങൾ എല്ലാ വർഷവും അദ്ദേഹത്തിൻ്റെ കടയുടെ പേരിൽ  കാെടുക്കാറുണ്ടായിരുന്നു.

വളരെ ശാന്ത സ്വഭാവക്കാരനും  ദീനീ സ്നേഹിയുമായിരുന്നു  അദ്ദേഹം. ഞാൻ
പ്രവാസി ആയതിൽ പിന്നെ നേരിൽ കണാനും  സംസാരിക്കാനും  കഴിഞ്ഞിരുന്നില്ല പിന്നീട്  ഒരിക്കൽ നാട്ടിൽ വന്നപ്പോൽ സുഖമില്ലാതെ വീട്ടിലുണ്ട് എന്നറിഞ്ഞു പോയി കണ്ടിരുന്നു  പിന്നീട് കുഞ്ഞറമു കാക്കാൻ്റെ മരണ വിവരമാണ് എനിക്ക്   കേൾക്കാൻ കഴിഞ്ഞത്  
തത്തമ്മ കൂട്ടിൽ പരേതനെ കുറിച്ചുള്ള അനുസ്മരണവും പ്രാർത്ഥനയും അവർക്ക് ഖബറിൽ മുതൽ കൂട്ടാവട്ടെ.. 
അവരിൽ നിന്ന് വന്ന് പോയ തെറ്റുകൾ പൊറുത്ത് സ്വർഗാവകാശികളിൽ ഉൾപ്പെടുത്തുമാറാവട്ടെ
------------------------------------------------
കുഞ്ഞഹമ്മദ് കുട്ടി കെഎം



കുഞ്ഞറമു കാക്ക
~~~~~~~~~~~~~~~~~~~~~~
വേങ്ങര ഇസ്മത്ത് ഹോട്ടലിനോട് ചേർന്ന് അരിക്കൻ അബ്ദുറഹ്മാൻ ഹാജിയുടെ മസാലക്കടയിലേക്ക് പോയിരുന്ന കുഞ്ഞറമുക്കയെ കുട്ടിക്കാലം മുതലേ അറിയാമായിരുന്നു- ആ കട നിർത്തിയ ശേഷമായിരുന്നു സ്വന്തമായ ഒരു സ്ഥാപനം ( ഫാൻസിസ്റ്റോർ) കുന്നുംപുറത്ത് തുടങ്ങിയത്.പിന്നീട് ഫുട്ട് വെയർ രംഗത്തും സജീവമായത്. ബിസിനസ്സിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോഴും ഒരു സ്വകാര്യ ദു:ഖം അദ്ദേഹത്തിനുണ്ടായിരുന്നു. അള്ളാഹു വിന്റെ വിധി അദ്ദേഹത്തിന് സന്താനങ്ങൾ നൽകേണ്ട എന്നായിരുന്നു.
പിന്നീട് രോഗിയായി .
ആരോടും ചിരിച്ചു കൊണ്ടു മാത്രം സംസാരിക്കുന്ന പ്രകൃതക്കാരനായിരുന്നു കുഞ്ഞറ മുക്കാക്ക:
അദ്ദേഹത്തിന് ഖബറിടം വിശാലമാക്കിക്കൊടുക്കണേ -
അദ്ദേഹത്തെയും ഞങ്ങളെയും അള്ളാഹു ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടട്ടെ - ആമീൻ
--------------------------------------------
എം.ആർ.സി അബ്ദുറഹ്മാൻ



കുഞ്ഞറമ്മു എളാപ്പ
~~~~~~~~~~~~~~~~~~~~~~
കുഞ്ഞറമ്മു എളാപ്പയുടെ വിയോഗം വളരെ വേദനപ്പെടുത്തുന്നതാണ്‌.
ഉപ്പാന്റെ എളാപ്പാന്റെ മകനാണെങ്കിലും മറ്റുള്ളവരെകാളും അടുത്ത ബന്ധവും സ്നേഹവുമായിരുന്നു 
ഉപ്പയോടും ഞങ്ങളോടുമെല്ലാം.
കുട്ടികൾ ഇല്ലാത്ത എളാപ്പ സ്വന്തം മക്കളെ പോലെ നോക്കിയതിന്‌ ഞങ്ങളുടെ ചെറുപ്പം കടപ്പെട്ടതാണ്‌.
സ്കൂൾപഠനം കഴിഞ്ഞ്‌ കുന്നുംപുറം കടയിൽ ജോലിക്ക്‌ നിറുത്തിയതും പിന്നീട്‌ ഒരു കട നടത്താനും കച്ചവടത്തിന്റെ ബാലപാഠങ്ങൾ അറിയാനും മിഠായി തെരുവ്‌ മാർക്കറ്റും കുന്നംകുളം മാർക്കറ്റുമെല്ലാം കാണാനും 
മനസിലാക്കാനുമെല്ലാം സാധിച്ചത് എളാപ്പയിലൂടെയാണ്‌.
എളാപ്പ ഉപ്പയുമായി വലിയ പ്രായവിത്യാസമില്ലെങ്കിലും വളരെ ബഹുമാനത്തോടെയെ സംസാരിക്കു. ആവർത്തിച്ച്‌ പറഞ്ഞാൽ മാത്രമെ ഉപ്പാന്റെ മുന്നിൽ ഇരിക്കുകയുള്ളൂ.
കച്ചവടത്തിലായാലും നിത്യ ജീവിതത്തിലും മാതൃകയാക്കേണ്ട ഒരു പാട്‌ കാര്യങ്ങൾ എളാപ്പയിലുണ്ടായിരുന്നു.
സന്താന ഭാഗ്യം ലഭിക്കാതെ നാഥനിലേക്ക്‌ മടങ്ങിയ അവരുടെ ഖബറിലേക്ക്‌ നമ്മുടെ പ്രാർത്ഥനകൾ വെളിച്ചമാകട്ടെ...

ആമീൻ യാ റബ്ബൽ ആലമീൻ...
----------------------------------
നൗഷാദ്‌ അരീക്കൻ



ചെറുപ്പത്തിൽ വേങ്ങരയിൽ പോയാൽ കുഞ്ഞറമുകിക്കാന്റെ അവിടെയായിരുന്നു അത്താണി. ഉപ്പ അവിടെ നിറുത്തി പറയും കുഞ്ഞറമു ഇബനെ ഇവിടെ നിർത്തട്ടെ ഞാൻ കുറച്ച് സാധനം വാങ്ങി വരാം
അന്നു മുതൽ ഉള്ള ബന്ധം ആണ് ഒരു ജേഷ്ടനെ പോലെ.

ശബ്‌ദം താഴ്ത്തിയുള്ള സംസാരവും താഴ്മയും ഉള്ള വ്യക്തി. ആരോടും കയർക്കാതെ ഒതുങ്ങി കൂടിയ ജീവിതം നയിച്ചു പോന്ന ഒരുവ്യക്തി. കുന്നുംപുറം കടയിൽ ആയപ്പോൾ ഇടക്ക് അവിടെ ഇരുന്ന് ഒത്തിരി സംസാരിക്കും മരണസമയത്ത്‌ ഞാൻ നാട്ടിൽ ഉണ്ടായിരുന്നു അള്ളാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ 
--------------------------
പി.പി. ബഷീർ



അരീക്കൻ കുഞ്ഞറമു കാക്കയെ കുറിച്ച് ഓർക്കുമ്പോൾ ഒരു പാട് നല്ല നല്ല ഇടപെടലുകൾ മനസ്സിൽ ഓർമ വരുന്നു.  കുന്നുംപുറം ടൗണിൽ എനിക്കുണ്ടായിരുന്നു നല്ല ഉപദേശകനും നല്ല തമാശകൾ പറയുന്ന ഒരു വ്യക്തിയും ആയിരുന്നു. ഏതായാലും റബ്ബിന്റെ വിളിക്കും ഉത്തരം നൽകി അദ്ദേഹം നമ്മെ വിട്ടു പിരിഞ്ഞു. അദ്ദേഹത്തിന്റെ ഖബർ സ്വർഗ്ഗത്തോപ്പാക്കി കൊടുക്കണം നാഥാ. ആമീൻ
--------------------------------
ഷിഹാബുൽ ഹഖ് 



അരീക്കൻ കുഞ്ഞറമ്മു കാക്ക പക്വമായ  മിതഭാഷിയായിരുന്നു.. സൗമ്യമായ സ്നേഹ പെരുമാറ്റം കൊണ്ട് എല്ലാവർക്കും ഇഷ്ട വ്യക്തിയായിരുന്നു അദ്ധേഹം..
വേങ്ങര പലചരക്ക് കടയിൽ ജോലി ചെയ്യുന്ന കാലത്ത് ഞങ്ങളുടെ വീട്ടാവശ്യത്തിനുള്ള എല്ലാ സാധനങ്ങളും എത്തിച്ചു തന്നിരുന്നത് കുഞ്ഞറമ്മു കാക്കയായിരുന്നു... അദ്ധേഹത്തിന്റെ കണക്കിലുള്ള കണിശത എടുത്തു പറയേണ്ട വിശേഷണമാണ്...
നാഥൻ അദ്ദേഹത്തിൻ്റെ ദോശങ്ങൾ പൊറുത്തു കൊടുത്തു  ഖബർ വിശാലമാക്കി കൊടുക്കട്ടെ..!
آمِيـــــنْ آمِيـــــنْ آمِيـــــنْ  يَا رَبَّ الْعَالَمِين
-----------------------------------------
അമ്പിളി പറമ്പൻ മുനീർ



കുഞ്ഞറമു കാക്ക കുന്നുംപുറം ഫാൻസി നടത്തുന്നത് മുതലാണ് എനിക്ക് കാര്യമായ പരിചയം.
വേങ്ങര കടയിൽ അഷ്റഫ് ആയതിന് ശേഷമുള്ള ഓർമ്മയെ എനിക്കുള്ളു. ഫാൻസിസ്റ്റോർ തുടങ്ങിയ അക്കാലത്ത് അത് നാട്ടുകാർക്ക് വളരെ ഉപകാരപ്രദവും  ആ മേഖലയിൽ എല്ലാ സാധനങ്ങൾക്ക് ആശ്രയിക്കാവുന്ന ഒരിടമായിരുന്നു. വെറും കച്ചവട മനസ്സ് മാത്രമുള്ള ഒരു കച്ചവടക്കാരനായിരുന്നില്ല അദ്ദേഹം, ആർദ്രമായ ഒരു സേവന മനസ്സിന് ഉടമയായിരുന്നു അദ്ദേഹം. സംസാരിക്കുമ്പോഴെല്ലാം പ്രതിപക്ഷ ബഹുമാനവും ആദരവും പുലർത്തിയിരുന്നു അദ്ദേഹം. നല്ലൊരു കച്ചവടക്കാരന് വാഗ്ദാനം ചെയ്യപ്പെട്ട പ്രതിഫലം അള്ളാഹു അദ്ദേഹത്തിന് നൽകട്ടെ.! അദ്ദേഹത്തിനായി ഇവിടെ സ്മരിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തവരുടെ പ്രാർത്ഥനകൾ അല്ലാഹു സ്വീകരിക്കട്ടെ.
ആമീൻ
---------------------------------------------
മൊയ്തീൻ കുട്ടി പൂവഞ്ചേരി



കുഞ്ഞറമു കാക്കയെ ഞാൻ കുന്നുംപുറത്ത് കടയിൽ നിന്ന് കാണാറുണ്ടായിരുന്നെങ്കിലും അദ്ധേഹവുമായി ഇടപെടലുണ്ടായത് കക്കാടംപുറം ഹസൈന്റെ കടയിൽ നിന്നാണ് മിക്ക ദിവസങ്ങളിലും രാവിലെയും രാത്രിയും ഹസൈന്റെ കടയിൽ വന്നു അവരുടെ കാര്യങ്ങൾ അന്വേഷിക്കുന്നത് കാണാറുണ്ട്. അവരുടെ എല്ലാ കാര്യങ്ങൾക്കും നേതൃത്വം  കൊടുത്തിരുന്നത് അവരുടെ ഈ അമ്മോനായിരുന്നു. വളരെ സൗമ്യമായി സംസാരിക്കുന്ന ഒരാളായിരുന്നു അദ്ധേ ഹത്തിന്റെ മരണ സമയത്ത് ഞാൻ നാട്ടിലുണ്ടായിരുന്നു അദ്ധേഹത്തെയും ഞമ്മളെയും ഞമ്മളിൽ നിന്ന് മരണപെട്ട് പോയവരെയും ജന്നാത്തുൽ ഫിർദൗസിൽ റബ്ബ് ഒരു മിച്ച് കൂട്ടുമാറാവട്ടെ
---------------------------
മജീദ് കാംബ്രൻ



കുഞ്ഞറമു കാക്ക അണിഞ്ഞ തൂവെള്ള വസ്ത്രം പോലെ വെളുപ്പായിരിക്കും ചുണ്ടിൽ സദാ പുഞ്ചിരി തൂകുന്ന ആ മുഖവും. പതിഞ്ഞ ശബ്ദം കഞ്ഞറമു കാക്കയെ വ്യത്യസ്ഥനാക്കി...

അടുത്തറിയാൻ ശ്രമിക്കാത്തത് കൊണ്ടാവും ഓർത്തെടുക്കാൻ ഒരു പാടൊന്നും ഇല്ലാത്തതും.....

നീല കളറുള്ള അരീക്കൻ ഫാൻസി എന്നെഴുതിയ ഓട്ടോയുടെ സാരഥിയായി കണ്ടിട്ടുണ്ട് പലപ്പോഴും...
ദുൻയാവിൽ ഒരുപാടൊന്നും സമ്പാദ്യം ഇല്ലെങ്കിലും സമ്പാദ്യം മുഴുവൻ ആഖിറത്തിലേക്കായിരുന്ന എന്ന് ശരിവെക്കുന്നതാണ് കുടുംബക്കാരുടെയും നാട്ടുകാരുടെയും കൂട്ടുകാരുടെയും അയൽവാസികളുടെയു ഓരോ ഓർത്തെഴുതലുകളും..

നാഥൻ അവരെയും നമ്മെയും സ്വർഗ്ഗത്തിൽ ഒരുമിച്ച് കൂട്ടുമാറാവട്ടെ.
ആമീൻ..
--------------------------------
അദ്നാൻ അരീക്കൻ

Saturday, 17 March 2018

എന്റെ അണ്ടിക്കാല ഓർമകൾ


ഒരു കാലത്ത് പറപ്പുകടവത്ത്  തറവാട്ടിൽ പർങ്കുച്ചിയും പർങ്ക്യാങ്ങയും സുലഭമായിരുന്നു. ഏക്കർ കണക്കിന് സ്ഥലത്ത് പൂത്തുലഞ്ഞു നിൽകുന്ന വൻ പർങ്കുച്ചി മരങ്ങൾ. ഞങ്ങൾ ഓരോ മരത്തിനും വ്യത്യസ്ത പേരുകളാണ് കൊടുത്തിരുന്നത്. പേരു പോലെ എല്ലാത്തിൽ നിന്നും വ്യത്യസ്തമായ അണ്ടിയും പർങ്കിമാങ്ങയും ആണ് കിട്ടിയിരുന്നത്. വ്യത്യസ്ത നിറത്തിലുള്ള പർങ്ക്യാങ്ങ ഓരോന്നിനും വ്യത്യസ്ത രുചികളുമായിരുന്നു. എല്ലാ മരങ്ങളും നട്ട് വളർത്തിയത് വലിയുപ്പയായിരുന്നു. ഉമ്മാന്റെ വീട്ടിൽ വിരുന്ന് വരുന്ന ഞങ്ങൾക്ക്‌ ഏറ്റവും സന്തോഷമായ കാര്യമാണ് അണ്ടിക്കാലം. രാവിലെ വലിയ തോട്ടിയും ചാക്കും ബക്കറ്റും എടുത്ത് അമ്മാവൻമാരുടെ കൂടെ ഞങ്ങളും ഇറങ്ങും. ബഷീർക്കയും കരീംക്കയുമാണ് മരത്തിൽ കയറൽ മറ്റുള്ളവരും ഉണ്ടാകും. ആദ്യം അവർ മരത്തിൽ കയറി  ഓരോ കൊമ്പുകളും ഒന്നൊന്നായി മെല്ലെ ഒന്നു കുലുക്കും. പൂത്തുലഞ്ഞു നിൽക്കുന്ന മരത്തിൽ നിന്നും മഴ പെയ്യുന്ന മാതിരി കശുമാങ്ങ താഴേക്ക് പതിക്കും, അത് കഴിഞ്ഞ് പിന്നെ തോട്ടി കൊണ്ട് പറിക്കാനുളളത് പറിക്കും. പറങ്കുച്ചിക്ക് താഴെ നിന്ന് മുകളിലേക്ക് നോക്കി നിൽകുന്ന ഞങ്ങളോട് പെറുക്കാൻ പറയും. പിന്നെ ഒരു ആവേശമാണ്.  അതിവേഗതയിൽ ഞങ്ങൾ അത് എല്ലാം പെറുക്കി വലിയ ഒരു കൂമ്പാരമാക്കും.വീണ അണ്ടി എല്ലാം പെറുകി കഴിഞ്ഞാൽ എല്ലാവരും കൂടി ഒന്നിച്ചിരുന്ന്(അറബികൾ ഭക്ഷണം കഴികുന്ന മാതിരി) അണ്ടി ഇരിയാൻ തുടങ്ങും. ഇരിയുമ്പോൾ തന്നെ ഞങ്ങൾക്ക് വേണ്ട പർങ്ക്യാങ്ങ ഞങ്ങൾ മാറ്റി വെച്ചിട്ടുണ്ടാവും.അപ്പോഴേക്കും ഞങ്ങൾക്ക് കഴിക്കാനുള്ള(പള്ളീകത്തൽ) ഭക്ഷണം വലിയുമ്മ തൊടുവിലേക്ക് കൊടുത്തയച്ചു കാണും. അതും കഴിച്ച് കുറച്ച് വിശ്രമവും കഴിഞ്ഞ്  ഇരിഞ്ഞു കഴിഞ്ഞ അണ്ടിയുമായി ഞങ്ങൾ അടുത്ത മരം ലക്ഷ്യമാക്കി നീങ്ങും.പെറുക്കി കിട്ടിയ കിലോ കണക്കിന് അണ്ടിയുമായി  ഞങ്ങൾ വീട്ടിലെത്തും. എന്നിട്ട് തറവാട്ടിലെ എട്ച്ചേപ്പിൽ വലിയുപ്പ ഉണ്ടാക്കിയ വലിയ ഒരു മരത്തിന്റെ പെട്ടി ഉണ്ട് അതെല്ലാം അതിൽ നിക്ഷേപിക്കും.പെട്ടി നിറയുമ്പോൾ ആണ് ഞങ്ങൾക്ക് വല്യപെരുന്നാൾ. നിറഞ്ഞ പെട്ടിയിലെ അണ്ടി വിൽക്കുന്ന ദിവസം എല്ലാവരും കൂടി ചാക്കിലാക്കി അമ്മോൻമാരും വലിയുപ്പയും കൊടുവായൂർ അങ്ങാടിയിൽ കൊണ്ടുപോയി വിൽക്കും. അയ്യപ്പൻ ചേട്ടന്റെ കടയിലും കള്ളിക്കാട്ടെ കടയിലും ആണ് അന്നൊക്കെ അണ്ടി എടുത്തിരുന്നത്.അണ്ടിയെല്ലാം വിറ്റ് വലിയുപ്പ മിഠായിയും പലഹാരമൊക്കെയായി രാത്രി വീട്ടിൽ എത്തും അതെല്ലാം സന്തോഷത്തോടെ തിന്ന് ഞങ്ങൾ അവസാനത്തെ ഇനമായ പൈസ വീതം വെക്കലിനു കാത്തിരിക്കും. ഇതറിയുന്ന വലിയുപ്പ ചിലപ്പാേൾ മന:പൂർവം ഞങ്ങളെ നിരാശരാകാൻ പൈസ ഇല്ലന്നും അയ്യപ്പൻ തന്നിട്ടില്ലെന്നും പറഞ്ഞ് മേലെ കിടക്കാൻ പോവും. ഇത് കേൾക്കുന്ന ഞങ്ങൾ കുരങ്ങൻ ഇഞ്ചി കടിച്ച മാതിരി നിൽകുമ്പോൾ വലിയുമ്മ വന്ന് സമാധാനിപ്പിച്ച് വല്യുപ്പാനോട് പറയും"അയ്റ്റങ്ങൾക്ക് ഇളളത് അങ്ങട് കൊടുത്താളി" ഇതു കേൾക്കുമ്പോൾ വല്യുപ്പ ചിരിച്ച് കൊണ്ട് ഞങ്ങൾക്ക് ഓരോരുത്തർക്കും ഉള്ള ഓഹരി തരും എന്നിട്ട് പറയും,"കൂടുതൽ പെർക്ക്ണോൽക്ക് കൂടുതൽ പൈസ". ഇതായിരുന്നു വല്യുപ്പാന്റെ നയം. അപ്പോൾ ഉണ്ടാകുന്ന സന്തോഷമുണ്ടല്ലോ അതിനു പകരമാവാൻ ഇന്നേവരെ വാങ്ങിയ മറ്റൊരു സാലറിക്കും കഴിഞ്ഞിട്ടില്ല. കിന്റൽ കണകിന് അണ്ടി കിട്ടിയ സ്ഥലത്ത് ഇന്ന് ഒരു പർങ്കൂച്ചിയും ഇല്ല പേരിന് ഒരണ്ടി പോലും ഇല്ല.ആ ഓർമകൾ മാത്രം ബാക്കി.
-----------------------------------------------------------------------------
🖊 ഷമീം കെ

ബാപ്പ പകർന്ന ഗുണപാഠം


നമ്മുടെ പറങ്കൂച്ചി എന്ന് പറയുന്ന മരവും പറങ്കിമാങ്ങ എന്നറിയപ്പെടുന്ന പഴവും അണ്ടി എന്ന് പറയപ്പെടുന്ന വിത്തും എല്ലാം കൂടി അറിയപ്പെടുന്ന പേരാണ് പറങ്കിയണ്ടി. യൂറോപ്പിൽ നിന്ന് വന്ന പറങ്കികൾ എന്നറിയപ്പെടുന്ന പോർച്ചുഗീസുകാർ  ഇവിടെ എത്തിച്ച് കൃഷി ചെയ്ത് ഉണ്ടാക്കിയതാണ് എന്ന് പറപ്പെടുന്നു. ഏതായാലും നമ്മുടെ പഴയ കാല വരുമാനം അണ്ടിയായിരുന്നു അരി വാങ്ങാൻ, കൊണ്ടോട്ടി നേർച്ചക്ക് പോവാൻ, മിഠായി വാങ്ങാൻ കാശില്ലെങ്കിൽ അണ്ടി മതിയായിരുന്നു. എല്ലാവരെയും പോലെ ഞാനും അണ്ടി തമ്പ് കളിച്ചും വിറ്റും നടന്നിരുന്ന കാലം അന്ന് മാട്ടിലെ പറമ്പിൽ അണ്ടി സുലഭമായി ലഭിക്കുന്ന കാലമായിരുന്നു. (മാട്ടിലെ പറമ്പ് എന്ന് പറഞ്ഞാൽ മാട്ടിൽ കെ.സി സൈതലവി ഹാജിയുടെ വീട് അതായിരുന്നു ഞങ്ങളുടെ തറവാട്) മാട്ടിലെ പറമ്പിലെ അണ്ടി എടുക്കാത്ത ആരും ഈ പ്രദേശത്ത് ഉണ്ടാകില്ല കാണാതെയും കണ്ട് കൊണ്ടും അക്കാലത്ത് അത് ഒരു രസത്തിന് എടുക്കുന്നതാണ്. അണ്ടി തമ്പ് കളിക്കാൻ അല്ലെങ്കിൽ മിഠായി വാങ്ങാൻ മാട്ടിലെ അണ്ടിയുടെ ഇൻചാർജ് എന്റെ അമ്മായിക്കായിരുന്നു ഞങ്ങൾ ഞായറാഴ്ചകളിൽ അണ്ടി എടുക്കാൻ അമ്മായിയെ സഹായിക്കും വൈകുന്നേരം വരെ എടുത്താൽ കൂലി തരൽ ഉച്ചക്ക് പൊടിയനി ഇലയിൽ ചക്ക കൂട്ടാനും കഞ്ഞിയും കിട്ടും. പോരുമ്പോൾ ഒരു ഇലയിൽ പത്തോ പതിനഞ്ചോ അണ്ടിയും തരും
ഇതേ കിട്ടുകയുള്ളൂ എന്ന് മനസ്സിലാക്കി അമ്മായി അറിയാതെ ടൗസറിന്റെ കീശയിലും മടിയിലുമായി കുറെ അണ്ടി ഞങ്ങൾ മോഷ്ടിച്ച് വെക്കും അത് കുറെ കാലം തുടർന്നപ്പോൾ ഒരു ദിവസം പിടിക്കപ്പെട്ടു അമ്മായി ഉപ്പാനോട് പറഞ്ഞു അന്ന് രാത്രി ഉപ്പാന്റെ കൂടെ എല്ലാവരും ഭക്ഷണം കഴിച്ച് കൊണ്ടിരിക്കെ ഉപ്പ എനിക്ക് മാത്രം കുറെ ചോറും മീനും ഒക്കെ ഇട്ട് തന്ന് കൊണ്ടിരിന്നു പതിവില്ലാത്ത സ്നേഹപ്രകടനം എന്താണ് എന്ന് മനസ്സിലായില്ല വയറ് നിറഞ്ഞോ എന്ന് ചോദിച്ച് ഇനി കൈ കഴുകിക്കോ എന്ന് പറഞ്ഞ് കുറെ കഴിഞ്ഞതിന് ശേഷം ഉപ്പാന്റെ കുട്ടി ഇവിടെ വന്നാ എന്ന് പറഞ്ഞ് ഞാൻ അടുത്ത് ചെന്നതും അതെ പറങ്കൂച്ചി കൊമ്പ് കൊണ്ട് പൊതിരെ തല്ല് കിട്ടി കൊമ്പ് മുറിയുന്നത് വരെ ഇനി നീ അമ്മായിന്റെ അണ്ടി നീ എടുക്കുമോ എന്ന് ചോദിച്ചായിരുന്നു അടി. അപ്പോഴാണ് കാര്യം മനസ്സിലായത് നീ ഇന്ന് അമ്മായിയുടെ അണ്ടി കക്കും നാളെ നാട്ടുകാരുടെ അണ്ടി കക്കും അത് കൊണ്ട് മേലിൽ ആരുടെ അണ്ടിയും മറ്റ് സാധനങ്ങളും കക്കരുത്. അതിനാണ് ഈ അടി. അന്ന് മുതൽ പറങ്കൂച്ചിയുടെ ചുവട്ടിൽ കൂടി പോവുമ്പോഴെക്കും ആ അടി ഓർമ വന്ന് തുടങ്ങും. ഈ സംഭവത്തിലൂടെ
എന്റെ ഉപ്പാന്റെ അടുത്ത് നിന്ന് ഒരു പാഠം പഠിച്ചു ആരുടെ മുതലും അനുവാദം ഇല്ലാതെ എടുക്കുന്നത് കളവിൽ പെടും
ഒരു അണ്ടിയല്ലെ എന്ന് കരുതേണ്ട.
ആനയെ കട്ടാലും അണ്ടി കട്ടാലും കളവ് കളവ് തന്നെ.
---------------------------------------------------------------------------
🖊 സലിം കെ. സി

🌳പറമ്പിലെ പറുങ്കുച്ചി തോട്ടം🌳


അണ്ടിക്കാലം വന്നാൽ പണ്ടൊക്കെ കുട്ടികൾക്ക് എന്ത് കൊണ്ടും സന്തോഷത്തിൻ്റെ കാലമാണ്. എൻ്റെ വളരെ ചെറുപ്പത്തിൽ ഞങ്ങളുടെ തറവാട് വീടിൻ്റെ അടുത്ത് പറുങ്കൂച്ചികൾ ഇല്ലെങ്കിലും തോട്ടശ്ശേരിഅറക്കടുത്ത് മലാരത്ത് പറമ്പിൽ  വല്ല്യുപ്പാക്ക് ചെറിയെരു പറുങ്കൂച്ചി തോട്ടമുണ്ടായിരുന്നു. അണ്ടികാലം തുടങ്ങിയാൽ വല്ല്യുപ്പാൻ്റെ കൂടെ ഞാനും ചെറിയ എളാപ്പയും കൂടി അണ്ടി പെറുകൂട്ടാൻ വേണ്ടി പറമ്പിലെക്ക് പോവും. ആദ്യം താഴെ വീണ് കിടക്കുന്ന അണ്ടീം പർങ്കിമാങ്ങയും പെറുക്കിക്കൂട്ടം. പിന്നെ പറുങ്കുച്ചിമേൽ കയറി കുലുക്കി വീഴ്ത്തും അതിൽ നിന്നും നല്ല പറങ്കിമാങ്ങ എടുത്ത് കവറിട്ട് വീട്ടിലേക്ക് കോണ്ട് വന്ന് അതിൻ്റെ നീരെടുത്ത് ചക്കരയും കൂട്ടി നല്ല ഒന്നാന്തരം കട്ച്ചപ്പർച്ചി ഉണ്ടാക്കി തരും ഞങ്ങളുടെ വല്ല്യുമ്മ. പെറുക്കി കൂട്ടിയ അണ്ടികളിൽ നിന്നും വല്യൂപ്പാനെ കാണാതെ എട്ട് പത്തെണ്ണമെടുത്ത് പേൻ്റിൻ്റെ കീശയിലിട്ട് വെയ്ക്കും സ്കൂളിൽ നിന്നും അണ്ടിതമ്പ് കളിക്കാൻ. ബുധനാഴ്ച്ചയായാൽ വല്യൂപ്പ അണ്ടി വിൽക്കാൻ ചന്തയിൽ പോകുബോൾ അണ്ടി പെറുക്കി കെടുത്തതിന് ഞങ്ങളെയും ചന്തയിലേക്ക് കൊണ്ട് പോയിട്ട് അണ്ടിവിറ്റ് മറ്റു സാധനങ്ങളോക്കെ വാങ്ങി മടങ്ങുമ്പോൾ മുന്തിരി ജ്യൂസ്സും സമൂസയും വാങ്ങി തരും. ആ കാലമെക്കെ പോയി ഇപ്പോഴത്തെ കുട്ടികൾക്ക് പറങ്കിമാങ്ങയും ചക്കയും ഒന്നും വേണ്ടാത്ത കാലമായി.
--------------------------------------------------------------------
🖊 മുജീബ് ടി.കെ

എന്റെ ഓർമ്മയിലെ അണ്ടികാലം


അണ്ടിയെ മാത്രം ആശ്രയിച്ചിരുന്ന ഒരു കുട്ടിക്കാലം എനിക്കുണ്ടായിരുന്നു. എന്റെ ഉമ്മയുടെ വീട് ചെണ്ടപ്പുറായയിലാണ്.എന്റെ ചെറുപ്പത്തിൽ എല്ലാ വ്യാഴാഴ്ച്ചയും അന്ന്വിരുന്നു പോവുന്ന ശീലമുണ്ടായിരുന്നു.അന്നൊക്കെ നടന്ന് പോവുകയും വരുകയും ചെയ്യും എന്റെ ഉമ്മയുടെ വീട്ടിൽകുറെ അണ്ടി മരങ്ങളും മാങ്ങയും ചക്കയും എല്ലാം ഉണ്ട് കൂടുതലായും നമ്മൾ ആശ്രയിച്ചിരുന്നത് അണ്ടിയെ ആണ്. പോയാൽ എല്ലാ മരത്തിലും കേറി അണ്ടിയെടുക്കും എന്നിട്ട് വല്ലുമ്മക്ക് കൊടുക്കും വല്ലുമ്മ അതിൽ നിന്നും എനിക്കും തരും അതാണ് പതിവ്. തിരിച്ച് വീട്ടിലേക്ക് പോരുമ്പോൾ വല്ലുമ്മ തന്റെ തുണി കോന്തലയിൽ കെട്ടിവെച്ച പണത്തിൽ നിന്നും പെറുക്കി വല്ലതും തരുകയും അതിന്റെ പുറമേ അണ്ടിയും മാങ്ങയും തരും എന്നിട്ട് പറയും അണ്ടി കൊണ്ട് പോയി നാശമാക്കി കളയരുത് എന്ന്  ആ സമയത്ത് പതിയെ പറയും ഇല്ല ഈ സമയത്തെല്ലാം എന്റെ മനസ്സിൽ കാണുന്ന കാഴ്ച്ച വീട്ടിൽ എത്തിയാൽ കുറച്ച് അടുപ്പിലിട്ട് ചുട്ടു തിന്നണം കുറച്ച്  അണ്ടി തമ്പ് കളിക്കണം എന്നതായിരുന്നു. പിറ്റേന്ന് നേരെ സ്കൂളിൽ പോയി കളി ആര്യമ്പിക്കും കരിങ്കല്ലിൽ കൊത്തിയെടുത്ത സൂട്ടി അല്ലെങ്കിൽ മാർബിളിൽ കൊത്തിയെടുത്ത സൂട്ടി തന്റെ ഉന്നം വെച്ചു ഏറിൽ ചില സന്ദർഭങ്ങളിൽ അണ്ടിയുടെ മണ്ട വരെ പോട്ടി പോവുന്ന  കാഴ്ച്ചയും കാണാം ആദ്യമൊക്കെ കുറെ കിട്ടും തൊലിഞ്ഞ് പോവുന്നത് കണ്ടാൽ വേഗം സ്ഥലം വിടും.
------------------------------------------------------------------------
🖊 സഫ്‌വാൻ. സി

അണ്ടിയും പറങ്കിമൂച്ചിയും പിന്നൊരു മരണപ്പാച്ചിലും


എന്റെ ചെറുപ്പത്തിലേ ഞങ്ങളുടെ പറമ്പിൽ ധാരാളം പറങ്കിമൂച്ചിയും അണ്ടിയും ഉണ്ടായിരുന്നു. അതിൽ കിഴക്ക് വശത്തെ ചുവന്ന പറങ്ക്യാങ്ങക്ക് നല്ല മധുരവും അതിന്റെ അണ്ടി എപ്പഴും നല്ല കാമ്പുള്ളതും ആയിരുന്നു. പിന്നെ നന്നായിരുന്നത് ഒരു മഞ്ഞപ്പറങ്കിയാങ്ങയും. 30-35 ആയിരുന്നു കുന്നുമ്പുറം ചന്തയിലും കൊടുവായൂരും ഒക്കെ ധാരാളമായി കൊണ്ട് പോയി വിറ്റിരുന്ന  കാലത്തെ വില. പിന്നെ പിന്നെ അണ്ടിയൊക്കെ കുറഞ്ഞു. ഇപ്പൊ ഇന്ന് വിറ്റതിന് ഒരു കിലോക്ക് 125 രൂപക്കാണ്. അണ്ടി ചുട്ടത്, അണ്ടിപ്പുട്ട്, ചുട്ട അണ്ടിയിട്ട തരിക്കഞ്ഞി, പറങ്ക്യാങ്ങ നീരിന്റെ കട്ച്ചാ പർച്ചി ഇതൊക്കെ രുചിയൂറുന്ന ഓർമ്മകളാണ്. ചെളളണ്ടി കീറി ആ അണ്ടി കൊണ്ട് കറി വെച്ചാൽ കോഴിക്കറിയും ഒന്ന് നാണിച്ച് നിൽക്കും.  ഫ്യൂസായ ബൾബിന്റെ ഉരുക്ക് നീക്കി ഫിലമെൻറും നീക്കി ഉള്ള് കാലിയാക്കി ചെള്ളണ്ടി അതിൽ ഇറക്കി കെട്ടിവെക്കും. എന്നിട്ട് അണ്ടിയും പറങ്ക്യാങ്ങയും അതിനകത്ത് വലുതാകും. അപ്പോൾ അതൊരു കൗതുകകരമായ സംഗതി ആയിരുന്നു.        ഇനി ഹെഡ്ഡിങ്ങിലേക്ക് വരാം.   നന്നെ ചെറുപ്പത്തിൽ ഞാനൊക്കെ അണ്ടിത്തമ്പ് കളിക്കാൻ തുടങ്ങുന്നതിന് മുമ്പ് എന്റെ വീടീന്റെ പിറകു വശത്തുള്ള പറമ്പിൽ ഒരു നല്ല പറങ്കിമാവ് ഉണ്ടായിരുന്നു. മുതിർന്ന കുറച്ചു ചെക്കന്മാർ അണ്ടിത്തമ്പ് കളിക്കാനായി അതിന്റെ ചോട്ടിന്നും മോളിന്നുമായി അണ്ടിയൊക്കെ എടുത്ത് കൊണ്ട് പോയി. ശേഷം ഞാൻ അതിൽ കയറി കൊമ്പത്ത് ഇരിക്കുകയായിരുന്നു, അപ്പോഴാണ് പറമ്പ് ഉടമസ്ഥന്റെ  മകന്റെ അണ്ടി പെറുക്കാനുള്ള വരവ്. താഴെ അണ്ടിയൊന്നും കാണാതെ മുകളിലേക്ക് നോക്കിയപ്പോഴാണ് ഞാൻ പറങ്കുച്ചിമ്മൽ ഇരിക്കുന്നത് കണ്ടത്. ആരെടാ അങ്ങിയൊക്കെ എടുത്തത് എന്ന് പറഞ്ഞ് വടി എടുത്തതും ഞാൻ ഇറങ്ങി ഓടി. പെരുമ്പാച്ചിൽ പാഞ്ഞ് തടിയെടുത്തു. പിടി കിട്ടിയിരുന്നെങ്കിൽ നിരപരാധിയായിരുന്ന എന്നെ എന്തും ചെയ്യാനുള്ള ദേഷ്യം ഉണ്ടായിരുന്നു അയാൾക്ക് !,! പടച്ചോൻ കാത്തു !!
-----------------------------------------------------------------
🖊 മൊയ്തീൻ കുട്ടി പൂവഞ്ചേരി

കശുമാങ്ങയും കശുവണ്ടിയും പോഷക കലവറ


നമ്മുടെ നാട്ടില്‍ സാധാരണ കാണാറുള്ള ഒരു വൃക്ഷമാണ് കശുമാവ്. പഴയ തലമുറയിലുള്ളവര്‍ കശുമാവും പ്ളാവും മാവും ഒക്കെ നട്ടുപിടിപ്പിക്കാറുണ്ടായിരുന്നെങ്കിലും പുതിയ തലമുറ ഇതിനൊന്നും മെനക്കെടാറില്ല എന്നതാണ് സത്യം. അവര്‍ക്ക് ‘ഫല’മില്ലാത്ത ഓര്‍ക്കിഡും അക്കേഷ്യയുമൊക്കെ വളര്‍ത്താനാണ് താല്‍പര്യം. പോഷക സമൃദ്ധമായ ഫലമാണ് കശുമാങ്ങ. പറങ്കിമാങ്ങ എന്ന പേരിലും അറിയപ്പെടുന്ന ഈ ഫലം പോര്‍ച്ചുഗീസുകാരാണ് മലയാളികളെ പരിചയപ്പെടുത്തിയത്.( പറങ്കികൾ പരിചയപ്പെടുത്തിയത് കൊണ്ടാവാം പറങ്കിമാങ്ങ എന്ന പേരു ലഭിച്ചത് ) തെക്കേ  അമേരിക്കയിലെ ബ്രസീലിലാണ് ഇത് ജന്മമെടുത്തത്. ഏറ്റവും കൂടുതല്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലാണെങ്കിലും ഇന്ത്യയില്‍ കൂടുതല്‍ കാണുന്നത് കേരളം, ഗോവ, ബംഗാള്‍ എന്നിവിടങ്ങളിലാണ്.മാവ് ‘മൂച്ചി’ എന്ന് അറിയപ്പെടുന്നതിനാല്‍ ‘പറങ്കിമൂച്ചി’യെന്നും ഇതിന് പേരുണ്ട്.
നമ്മുടെ നാട്ടിൽ പറങ്കൂച്ചി എന്നാണ് അറിയപ്പെടുന്നത്,  കപ്പല്‍വഴി വിദേശത്തു നിന്ന് വന്നതുകൊണ്ടാവാം ചിലയിടങ്ങളിൽ കപ്പല്‍ മാങ്ങയെന്നും അറിയപ്പെടുന്നു.  പൊതുവെ ഇതിന്റെ തടി കുറുകിയ രീതിയിലാണ് കാണപ്പെടുന്നത്. 10-12 മീറ്ററില്‍ കൂടുതല്‍ വളരാറില്ല. ഇലക്ക് ഓവല്‍ ആകൃതിയാണുള്ളത്. മഞ്ഞ നിറത്തിലുള്ള ചെറിയ പൂക്കളാണ് ഇതിനുള്ളത്. ചിലപ്പോള്‍ ഇതിന്റെ ഇതളുകളില്‍ പിങ്ക് നിറത്തിലുള്ള വരകളുണ്ടാവും. വൃക്കയുടെ ആകൃതിയാണ് കശുവണ്ടിക്കുള്ളത്.
 പോഷകപരമായി നോക്കുകയാണെങ്കില്‍ രണ്ടും (കശുമാങ്ങയും, കശുവണ്ടിയും) പ്രയോജനകരമാണ്. കശുമാവിന്റെ ഇലകള്‍, മരതൊലി, പഴം, കറ എന്നിവ ഒൗഷധമാണ്. കൂടുതല്‍ നീരും കുറച്ച് ചണ്ടിയുമാണ് കശുമാങ്ങയിലുള്ളത്. സാധാരണ പറമ്പില്‍ നിന്ന് കശുവണ്ടിയെടുത്തിട്ട് കശുമാങ്ങ വലിച്ചെറിഞ്ഞു കളയുന്ന പതിവാണ് നമുക്കുള്ളത്. കുട്ടികളാരെങ്കിലും എടുത്ത് തിന്നാല്‍ അവരെ വിലക്കാനും മുതിർന്നവർ മടിക്കില്ല. തൊണ്ട കാറുമെന്നും മറ്റും ഭയപ്പെടുത്തിയാണ് ഈ വിലക്ക്.
എന്നാല്‍ നാം ആപ്പിളും ഓറഞ്ചും മുന്തിരിയുമൊക്കെ വലിയ വില കൊടുത്ത് വാങ്ങി കഴിക്കുമ്പോലെ ചെന്നൈ, ബാംഗ്ലൂർ, മുംബൈ  എന്നിങ്ങനെയുള്ള നഗരങ്ങളിൽ കശുമാമ്പഴം തെരുവുകളില്‍ വില്‍ക്കാന്‍ വെച്ചിരിക്കുന്നതു കാണാം. പഞ്ചസാരയും , മാംസ്യം,  കൊഴുപ്പ്,  ധാതുലവണങ്ങള്‍,  അന്നജം, കരോട്ടിന്‍, ടാനിന്‍ എന്നിവയും കശുമാങ്ങയിലുണ്ട്, പഴുക്കാത്തവ തിന്നാൽ ചിലര്‍ക്ക് ഛര്‍ദ്ദിയുണ്ടാക്കുന്നതായി കാണാറുണ്ട്.വിറ്റമിന്‍-സി ഏറെ അടങ്ങിയിരിക്കുന്ന ഈ പഴത്തിന്റെ നീര് ഛര്‍ദ്ദിക്കും അതിസാരത്തിനും ശമനം ലഭിക്കാനും ഉതകുന്നതാണ്. ചൂടു കൊണ്ടുണ്ടാകുന്ന അസുഖങ്ങള്‍ക്ക് കശുമാങ്ങ ഫലപ്രദമാണ്.  കശുമാമ്പഴം സ്ക്വാഷ് ഉണ്ടാക്കാനും മറ്റും ഉപയോഗിക്കുന്നുണ്ട്.കശുവണ്ടിയുടെ പുറത്തെ പാട മാറ്റി ഉണക്കി വറുത്ത് കഴിച്ചാല്‍ പോഷക ആഹാരമാണ്. കശുമാവിന്റെ തടിയില്‍ നിന്നുള്ള കറ നല്ല ഒരു കീടനാശിനിയുമാണ്.
--------------------------------------------------------------------
🖊 ലിയാക്കത്ത്  ഇ. കെ

Wednesday, 14 March 2018

സ്നേഹം തേടുന്ന കാമുകി


~~~~~~~~~~~~~~~~~~
ഇത് മുഫീദ.
ബാല്യ കാല  സ്വപ്നങ്ങൾക്ക് തടയിടേണ്ടി വന്നവൾ! തൊട്ടടുത്ത പറമ്പിലെ പച്ചപ്പ് ആസ്വദിച്ചു കൊണ്ട് വീടിന്റെ ഉമ്മറത്തിരുന്നപ്പോൾ  അവളുടെ ഭൂതകാല ഓർമകൾ മനസ്സിൽ മിന്നിതിളങ്ങാൻ തുടങ്ങി .

4 വർഷം മുമ്പാണവൾ വിവാഹിതയായത്.

ഉമ്മയുടെ നിർബന്ധത്തിനു വഴങ്ങി തന്റെ സമ്മതം പോലും ചോദിക്കാതെ വല്ലിപ്പ അവളുടെ നിക്കാഹിന് മുന്നിട്ടിറങ്ങി.വാപ്പ ഇല്ലാത്ത കുട്ടി ആയത് കൊണ്ടും വീട്ടിലെ മുതിർന്ന കുട്ടി ആയത് കൊണ്ടും തന്റെ പതിനെട്ടാം വയസ്സിൽ അവൾ പുതിയൊരു ജീവിതത്തിലേക്ക് കാലെടുത്തു വെച്ചു.
പഠിക്കണം എന്ന മോഹം പലതവണ പറഞ്ഞപ്പോൾ സമ്മതം മൂളിയ ഉമ്മ പിന്നീടത് വേണ്ട എന്ന് തന്നെ വെച്ചു,കാരണം 
അടുത്ത വീട്ടിലെ പയ്യനോട് ഇവൾക്കുണ്ടായിരുന്ന ബന്ധം തന്നെ. വളരെ നല്ല ഒരു പയ്യനായിട്ടും ചില രാഷ്ട്രീയ വൈരാഗ്യങ്ങൾ ഉള്ളത് കാരണം തന്റെ പേരകുട്ടിയെ ആ വീട്ടിലേക്ക് വിവാഹം ചെയ്ത് കൊടുക്കില്ല എന്ന് വലിപ്പ ദൃഢ നിശ്ചയം ചെയ്തു, ഉടൻ തന്നെ മറ്റ് വിവാഹാലോചനകൾ ക്ഷണിക്കുകയും  ചെയ്തു. 

അവളുടെ പിതാവ് നാട്ടിൽ അറിയപ്പെട്ട പ്രമാണിയും പ്രവാസിയുമായിരുന്നു.ഏകദേശം 9 വർഷം വർഷം മുമ്പാണദ്ദേഹം മരണപ്പെട്ടത്. വിദേശത്തായിരുന്ന അദ്ദേഹത്തിന് ഒരു ആക്സിഡന്റ് സംഭവിക്കുകയും തൽക്ഷണം മരണമടയുകയും ചെയ്തു.അന്നവൾക്ക്  പതിമൂന്ന് വയസ്സായിരുന്നു പ്രായം.
അതിൽ പിന്നെ ഉമ്മയും അനിയനും അനിയത്തിയും അടങ്ങുന്ന ചെറുകുടുംബത്തിന്റെ മേൽനോട്ടം വല്ലിപ്പയുടെ കൈകളിൽ എത്തിച്ചേർന്നു.

           ദുഖങ്ങളും സങ്കടങ്ങളും നിറഞ്ഞ തന്റെ ജീവിതം ആദ്യരാത്രി തന്നെ തന്റെ  ഭർത്താവിനോടവൾ തുറന്നു പറഞ്ഞു.അന്നാണവർ പരസ്പരം മുഖത്ത് നോക്കുന്നതും സംസാരിക്കുന്നതും.
ഭാര്യയുടെ മുൻകാല ചരിത്രങ്ങൾ ഇഷ്ടപ്പെടാത്തത് കൊണ്ടോ എന്തോ അയാളുടെ മനസ്സിൽ ഒരു പുച്ഛം!പോരാത്തതിന് അവർ തമ്മിൽ പതിനൊന്ന് വയസ്സിന്റെ പ്രായ വ്യത്യാസമുണ്ടെന്ന് അയാൾ അറിയുന്നതും അപ്പോഴായിരുന്നു.അവളുടെ ചെറിയ ശരീരവും തുറന്ന മനസ്സും ഒന്നും അയാൾക്ക് തീരെ പിടിച്ചില്ല. എങ്കിലും മനമില്ലാ മനസ്സോടെ അയാൾ ആ ജീവിതത്തിനു തിരി കൊളുത്തി.
എന്നാൽ അദേഹത്തിന്റെ സ്വഭാവത്തിലെ മാറ്റങ്ങൾ നാൾക്കുനാൾ കഴിയുന്തോറും അവൾക്ക് മനസ്സിലാകാൻ തുടങ്ങി.അയാളിൽ നിന്നും ഒരു പ്രത്യേക അകൽച്ച അവൾക്ക് അനുഭവപ്പെട്ടു.അവളെ കൂടെ കൊണ്ട് നടത്താൻ പോലും അയാൾക്ക് മടിപ്പ് തോന്നിത്തുടങ്ങി. 


കാലചക്രം മുന്നോട്ട് കുതിച്ചു പാഞ്ഞു.ഒന്നാം വിവാഹ വാർഷികം കഴിഞ്ഞു ആഴ്ചകൾ പിന്നിട്ടപ്പോൾ അവളിൽ ക്ഷീണവും ഛർദ്ദിയുമൊക്കെ പ്രത്യക്ഷപ്പെട്ടു.
അതെ, അവൾ ഗർഭിണിയായിരിക്കുന്നു.ജീവിതത്തിൽ ഏതൊരു ഭാര്യയ്ക്കും ഉണ്ടാകുന്ന സന്തോഷം അവളിലും അല തല്ലി.
ശാരീരിക ബുദ്ധിമുട്ടുകൾ സഹിച്ചു കൊണ്ടവൾ കാത്തിരുന്നു - തന്റെ ആദ്യത്തെ കണ്മണിയെ കാണാൻ.

മാസങ്ങൾ പിന്നിട്ടു .ഡോക്ടർ നിർദ്ദേശിച്ച ദിവസം വന്നെത്തി.കുടുംബത്തോടൊപ്പം 
ഹോസ്പിറ്റലിൽ എത്തിയ അവളെ ലേബർ റൂമിൽ പ്രവേശിപ്പിച്ചു .ബാക്കിയുള്ളവർ അക്ഷമരായി പുറത്ത് കാത്തിരുന്നു.ഏതാനും മിനുട്ടുകൾ പിന്നിട്ടു,തൊണ്ട പൊട്ടുന്ന ശബ്ദത്തിലവളെ കരയിച്ചു കൊണ്ട് അവൻ  ഭൂമിയിലേക്ക് പിറന്ന്  വീണു ,സുന്ദരനായ ഒരാൺ കുട്ടി.
എല്ലാവർക്കും സന്തോഷമായി.ഭർത്താവിന് അതിലേറെ സന്തോഷം.അതോടെ അദ്ദേഹം തന്റെ ഭാര്യയേക്കാളേറെ മകനെ സ്നേഹിക്കാൻ തുടങ്ങി.

കേന്ദ്ര ഗവണ്മെന്റ്  ഉദ്യോഗസ്ഥനായ അദ്ദേഹത്തിന്  പലപ്പോഴും രാത്രി ഡ്യൂട്ടി ആയിരുന്നു ലഭിച്ചിരുന്നത്.തന്റെ ഭാര്യയുടെ കൂടെ ഒന്ന് ഇരിക്കാനോ സന്തോഷത്തോടെ ഒന്ന് നോക്കുവാനോ അദ്ദേഹത്തിന് കഴിഞ്ഞില്ല.ജോലിത്തിരക്കോ അവളോടുള്ള വെറുപ്പോ കാരണം ആയാളതിന്ന് മുതിർന്നതുമില്ല.
പക്ഷെ ഇതെല്ലാം തന്റെ ഭാര്യയിൽ വിഷമത്തിന്റെ വിത്തുകൾ വിതറുന്നുണ്ടെന്ന കാര്യം അയാൾ പാടെ മറന്നു പോയി.

തന്റെ പ്രിയതമനിൽ നിന്നും ലഭിക്കേണ്ട പരിഗണനയും സ്നേഹവും അവൾക്ക് അന്യമായി കൊണ്ടിരുന്നു. അതവളിൽ വെറുപ്പിന്റെ വേരോട്ടത്തിന്  വഴി തെളിയിച്ചു.എന്നാൽ ഭർത്താവിന്റെ മാതാപിതാക്കൾക്കവൾ ഇഷ്ടപ്പെട്ട മരുമകൾ ആയിരുന്നു. അതിനാൽ തന്നെ അവൾക്ക് വേണ്ടതെന്തും അവർ വാങ്ങി കൊടുത്തു. 
എങ്കിലും തന്റെ ജീവിത പങ്കാളിയിൽ  നിന്ന് കിട്ടേണ്ട സ്നേഹവും ലാളനയും കിട്ടാതെ അവളുടെ മനസ്സ് ദാഹിച്ചു.

           മാസങ്ങൾ കഴിഞ്ഞു.ഇപ്പോൾ അവളുടെ മകന് രണ്ട് വയസ്സ് പിന്നിട്ടു.
കാലചക്രത്തിന്റെ  വേഗത കൂടിയത് പോലെ അവൾക്ക് തോന്നി.
മകനെ വീട്ടുകാരെ ഏല്പിച്ചു പുറത്തു പോയി പഠിക്കാം എന്നവൾ തീരുമാനിച്ചു.
പ്ലസ് ടു വിൽ നിറുത്തി വെച്ച പഠനം തുടരാൻ വീട്ടുകാരും സമ്മതിച്ചു.
വീട്ടമ്മയായത് കാരണം വിദൂര വിദ്യാഭ്യാസത്തിനു കീഴിൽ ബിരുദത്തിന് രെജിസ്റ്റർ ചെയ്തവൾ പഠനം തുടങ്ങി.
പരീക്ഷയുടെ ആഴ്ചകൾക്ക് മുൻപുള്ള കോണ്ടാക്റ്റ് ക്ലാസ്സ്‌ അവളും അറ്റൻഡ് ചെയ്തു.പ്രകൃതി രമണീയമായ ക്യാമ്പസും അവിടുത്തെ സൗഹൃദങ്ങളും അവളുടെ മനസ്സിലെ വേദനകളെ അലിയിച്ചു തീർത്തു.
ഒത്തിരി നല്ല സൗഹൃദങ്ങളിൽ നിന്നും പരിചയപ്പെട്ട ഒരു ആണ് കുട്ടിയെ അവൾ നോക്കി വെച്ചു.ആഴ്ചകളിലെ ഒഴിവു ദിവസങ്ങളിൽ മാത്രം നടക്കുന്ന ക്ലാസുകൾക്ക് വേണ്ടി അവൾ ഓരോ ആഴ്ചയും കാത്തിരുന്നു. ഓരോ ക്ലാസ്സിലും അവന്റെ പെരുമാറ്റവും സ്വഭാവവും അവൾക്ക് അവനോടുള്ള സ്നേഹം വർധിപ്പിച്ചു. 
തന്റെ മനസ്സിന്റെ വേദനകളെല്ലാം അവൾ അവന്റെ മുമ്പിൽ തുറന്നു പറഞ്ഞു.അവനാൽ കഴിയുന്ന ആശ്വാസ വാക്കുകൾ കൊണ്ടവൻ മറുപടി കൊടുത്തു.അതവളിൽ സന്തോഷം നൽകി.താമസിയാതെ അവൾ അവനെ propose ചെയ്‌തു.
തന്റെ ജീവിത പങ്കാളിയേക്കാളേറെ അവൾ അവനെ സ്നേഹിച്ചു.ഭർത്താവിൽ നിന്ന് കിട്ടുന്നതിനെക്കാളേറെ സ്നേഹവും പരിഗണനയും കിട്ടിയപ്പോൾ  അവളത് മതിമറന്ന് ആസ്വദിച്ചു.

ദിവസങ്ങൾ കടന്നു പോയി, അവരുടെ ക്ലാസ്സുകൾ കഴിഞ്ഞു.അടുത്ത ക്ലാസ്സിനായി ഇരുവരും കാത്തിരുന്നു. കാത്തിരിപ്പ് അവരുടെ സ്നേഹത്തിന്റെ കടുപ്പം കൂട്ടി.
അതിനിടയിൽ അവർ തമ്മിൽ ഫോൺ വിളികളായി .ആ വിളികൾ പലപ്പോഴും മണിക്കൂറുകൾ നീണ്ടു നിന്നു.അങ്ങനെ ദിവസങ്ങൾ കടന്നു പോയി.

     കഴിഞ്ഞ ഞായറാഴ്ച്ച രാത്രി വന്ന അവന്റെ വിളിയാണ് അവളുടെ ജീവിതം മാറ്റി മറിച്ചത്.താൻ അളവറ്റു സ്നേഹിക്കുന്ന  തന്റെ കാമുകന് തന്നെ വേണ്ടാ എന്ന്.!
വിവാഹിതയായ ഒരു സ്ത്രീയെ അവിവാഹിതനായ കാമുകനും വേണ്ടാതായി.മുഫീദ ആകെ തളർന്നു പോയി .താൻ ജീവന് തുല്യം സ്നേഹിച്ച കാമുകനും തന്നെ ഉപേക്ഷിച്ചു. അതിൽ പിന്നെ അവളുടെ മനസ്സുമാറി.ഇനി ആരെയെങ്കിലും ആത്മാർത്ഥമായി സ്നേഹിക്കുകയാണെങ്കിൽ അത് തന്റെ ഭർത്താവിനെ മാത്രമായിരിക്കുമെന്നും ആ ജീവിതം പൊരുത്തപ്പെട്ടു കൊണ്ടു മുന്നോട്ട് പോകാമെന്നും അവൾ ദൃഢനിശ്ചയം ചെയ്തു.
അന്ന് തന്നെ തന്റെ ഭർത്താവിനോട് അവൾ എല്ലാം തുറന്നു പറഞ്ഞു മാപ്പപേക്ഷിച്ചു.എന്തു കൊണ്ടോ അവളുടെ ആ നിഷ്കളങ്കത അയാൾക്ക് ഇഷ്ട്ടപ്പെട്ടു .തന്റെ സ്നേഹം ലഭിക്കാതെ വന്നപ്പോൾ  കാമുകനിൽ നിന്ന് അവൾ അത് തേടിയത്തിൽ അയാൾക്ക് കുറ്റ ബോധം തോന്നി.പഴയ സ്വഭാവം മാറ്റി നല്ലൊരു ജീവിതത്തിന് വേണ്ടി അവർ തുടക്കം കുറിച്ചു.കഴിഞ്ഞു പോയതെല്ലാം സൃഷ്ടാവിനോട് കരഞ്ഞു പറഞ്ഞവർ മാപ്പിരന്നു.


ദിവസങ്ങൾ കഴിഞ്ഞു, ഇന്നിപ്പോൾ അവർ ഇണക്കിളികളായി  മാറിയിരിക്കുന്നു. താൻ പലതവണ കുറ്റപ്പെടുത്തിയ ഭർത്താവിന്റെ സ്നേഹം കണ്ടവളുടെ കണ്ണു നിറഞ്ഞു.അതെല്ലാം ആസ്വദിച്ചു കൊണ്ട് നല്ലൊരു കാമുകിയായവൾ അദ്ദേഹത്തിന്റെ കൂടെ സന്തോഷത്തോടെ ജീവിക്കാൻ പഠിച്ചു.ബാല്യത്തിൽ തന്നെ തന്റെ  സ്വപ്നങ്ങൾക്ക് തിരശ്ശീല വീണു എന്ന് തെറ്റിദ്ധരിച്ചതിൽ അവൾ ഖേദിച്ചു.കുടുംബം എന്തെന്ന് തന്നെ പറയാതെ പഠിപ്പിച്ച ഭർത്താവിനോടവൾ മനസ്സു കൊണ്ട് നന്ദി പറഞ്ഞു കൊണ്ട് ചിന്തയിൽ നിന്നുണർന്നു.ജോലി കഴിഞ്ഞു തിരിച്ചെത്താറായ ഭർത്താവിന്  ചായ ഉണ്ടാക്കാൻ വേണ്ടി അവൾ അടുക്കളയിലേക്ക് നടന്നു.
--------------------------------------
✍🏻 ജുനൈദ് കള്ളിയത്ത്

Sunday, 11 March 2018

പറങ്കൂച്ചി എന്ന തണൽമരം


എന്റെ വീടിന്റെ തൊട്ടടുത്ത് തന്നെ പറങ്കൂചിമരം ഉണ്ടായിരുന്നു അത് ഞങ്ങൾക്ക് വെറും അണ്ടിയും പറങ്കെങ്ങയും മാത്രമല്ലായിരുന്നു വലിയ തണല്മരമായിരുന്നു. ഒരുപാട് ജീവികൾക്ക് വീടായിരുന്നു  മരത്തിന്മേൽ കൊഴിയുന്ന ഇലകൾക് മറ്റൊരു പേരുണ്ടായിരുന്നു  ചെമ്മൽ. ഈ ചെമ്മൽ വാരലായിരിന്നു എന്റെ പണി. പറങ്കൂച്ചിയുടെ തൊട്ടടുത്തായിരുന്നു ക്രിക്കറ്റ്‌ കളിച്ചിരുന്നത് നട്ടുച്ച ആയാൽ  എല്ലാവരും മരച്ചുവട്ടിലേക് പോകും അവിടെ കുത്തിയിരുന്ന്  കളിയിലെ തോൽവിയും ജയവും മറ്റവന്റെ ബോളിൽ  സിക്സറും ഫോറും അടിച്ച കഥ പറഞ്ഞിരിക്കും ഇടക്കിടക്ക് ശരീരത്തെ തഴുകി തലോടി ഒരു കുളിർകാറ്റ് വന്നു പോകും പിന്നെ ഒരുപാട് വട്ടം ചീഞ്ഞ പറങ്കെങ്ങ എടുത്തു തമ്മിൽ എറിഞ്ഞു കളിക്കുമായിരുന്നു. മരത്തിന്റെ മുകളിലേക്ക് കേറാൻ മത്സരികുമായിരുന്നു  ഒരുപാട് അണ്ടി ചുറ്റുണ്ട് പറങ്കെങ്ങയുടെ നീര് എടുത്തു കടച്ചാപറച്ചി ഉണ്ടാക്കിയിട്ടുണ്ട്. പിന്നെ  പലപ്പോഴും കേൾക്കാറുണ്ട്  അണ്ണാൻ അണ്ടി ഈബിയ മാതിരി  ആദ്യമായി അണ്ണാൻ അണ്ടി ഈബിയത്  കണ്ടത് പറങ്കൂച്ചി മരത്തിൽ നിന്നായിരുന്നു. അങ്ങിനെയങ്ങനെ ഒരുപാട് പറയാനുണ്ട്  ഇവിടെ ചുരുക്കുന്നു ഇന്ന് ആ തണൽമരം ഇല്ലാതായി  ഇന്നും പറങ്കെങ്ങ കാണുമ്പോൾ ഓർത്തുപോകും ജീവിതത്തിലെ ചില നിമിഷങ്ങൾ.
--------------------------------------------------------------------------------------------------------------------------
🖊 ഇസ്മായിൽ വഫ കെ.ടി

Saturday, 10 March 2018

നമ്പൻ കുന്നത്ത് ഒസ്സാൻ കുട്ട്യസ്സൻ കാക്ക


പളളിപ്പറമ്പ് @ 62


കുട്ട്യസ്സൻ കാക്ക: നമ്മുടെ വിശേഷങ്ങളിൽ ചേർന്ന് ഇരുന്ന ഒരാൾ.......
➖➖➖➖➖➖➖➖➖
നാടോർമ്മകളിൽ നിറയുന്ന ചില
പച്ച മനുഷ്യരുണ്ട്.
നമ്മുടെ വിശേഷങ്ങളുടെ വിളി കാത്തിരുന്നവർ.
അവർ നമുക്ക് ആരുമായിരുന്നില്ല.
എന്നാൽ അവരില്ലാതെ നമുക്ക് ഒന്നുമുണ്ടായിരുന്നില്ല.
നമ്മുടെ സന്തോഷങ്ങളിൽ ചേർന്നിരുന്നും ചടങ്ങുകളിൽ കാർമ്മികരായും അവർ ഓരോ നാടിന്റെയും ഹൃദയം കവർന്നു.
പഴയ കാലത്തെ നാട്ടു നടപ്പുകൾ സ്നേഹസമ്പർക്കങ്ങളാൽ ഉഷ്മളമായിരുന്നു.
ഇതിൽ പലതും മാമൂലുകളെന്ന പേരിൽ നമ്മൾ വഴിയിലുപേക്ഷിച്ചപ്പോൾ നഷ്ടമായത് നൻമയൂറി നിന്ന നാട്ടനുഭവങ്ങളായിരുന്നു.
നമ്മുടെ സന്തോഷങ്ങളോടും സ്വകാര്യങ്ങളോടുമുള്ള അടുപ്പം കൊണ്ട് മാത്രം മനസ്സിൽ നിന്ന് പടിയിറങ്ങി പോവാത്തവർ ചുരുക്കം ചിലരെ ഉണ്ടാവൂ.
പൊക്കിൾ കൊടി ബന്ധം പോലെ ഒരു നിലക്കും അറുത്തുമാറ്റാൻ കഴിയാത്ത അവരുടെ ഓർമ്മകൾക്ക് നമ്മുടെ ജൻമത്തോളം പഴക്കമുണ്ടാവും. നമുക്ക് ഓർമ്മ വെക്കുന്നതിന് മുമ്പേ നമ്മെ അവർ ഓർത്തു വെച്ചിട്ടുണ്ട്.
നമ്മിലെ വളർച്ചയുടേയും മാറ്റത്തിന്റെയും ഓരോ നിറപ്പകർച്ചകളും കുറച്ച് അകലെ നിന്നാൽ പോലും അവർക്ക് മനസ്സിലാക്കാൻ കഴിയും.
മൊട്ടയാക്കുന്നതിന്റെ സങ്കടമായിരുന്നു എന്റെയും ബാല്യത്തിന്റെ നോവുകളിലൊന്ന്.
വെള്ളിയാഴ്ചകളിലാണ് സാധാരണ ഈ 'ദുരന്തം' നടക്കുക.
വീടുകളിൽ ചെന്ന് കുട്ടികളുടെ മുടി കളയുന്നതായിരുന്നു അന്നത്തെ രീതി.
ഒരു വളപ്പ് മുഴുവൻ മുടി കളഞ്ഞ് പോവുന്ന ഒത്താൻമാരുടെയും,
ഒത്താച്ചിമാരുടെയും മുന്നിൽ നിന്ന് ചിലരെല്ലാം തല വെട്ടിച്ച് പായുന്നതും സർവ്വ സാധാരണയായിരുന്നു.
എന്നാൽ പിണച്ചു വെച്ചൊരു
പച്ച ഈർക്കിൾ കൊണ്ടോ പൂമുഖത്ത് നിന്ന് കേട്ട ഉളളുലക്കുന്നൊരു ശകാരം കൊണ്ടോ അത്തരം കുറുമ്പുകൾ അടങ്ങി അമർന്നു.
മൊട്ടയടിച്ച
പിറ്റേ ദിവസം മദ്രസയിലേക്കും സ്കൂളിലേക്കും പോവുന്നതിന്റെ ജാള്യത സഹിക്കാൻ കഴിയാത്തതാണ്.
മൊട്ട മറയാൻ കെട്ടിയ ഉറുമാലിന് നേരെ ചൂണ്ടിയുള്ള കൂട്ടുകാരുടെ പരിഹാസങ്ങൾക്ക് നടുവിൽ തല താഴ്ത്താനേ അന്നേരം കഴിയൂ.
ഒത്താൻപീട്യകൾ അന്നും നാട്ടിലുണ്ടായിരുന്നു.
പക്ഷേ മുതിർന്നവരുടെ മാത്രം ആശ്രയമായിരുന്നു അവിടം.
കൊടുവായൂരിലേക്ക് മീൻ വാങ്ങാൻ പോയപ്പോഴാണ് കക്കാടംപുറത്തെ ഒത്താൻപീട്യ കണ്ടത്.
കാരണവൻമാരായിരുന്നു അന്നേ അവിടെ കണ്ടവരെല്ലാം.
ഇറയത്ത് കൊളുത്തിയിട്ട കാലൻ കുടയും മുറുക്കാൻ തുപ്പി ചുവപ്പിച്ച പീടിക തിണ്ണയും ഒച്ച വെച്ച രാഷ്ട്രീയ വർത്തമാനങ്ങളും കുടിച്ച് വെച്ച ചായ ഗ്ലാസുകളുമെല്ലാം ഈ പീടികത്തിണ്ണയിൽ അന്നേ കണ്ടതോർക്കുന്നു.
വലിയ കണ്ണാടിയിൽ മുഖം തെളിയുന്നതിന്റെ അതൃപ്പം മീൻ പാളയും പിടിച്ച് റോഡിന്റെ ഓരം പറ്റി ചിലപ്പോഴെല്ലാം നോക്കി നിന്നിട്ടുണ്ട്.
ആ കത്രികയുടെ ശബ്ദം ഒരു സംഗീതം പോലെ ആസ്വദിച്ചിട്ടുണ്ട്.
വല്ല്യുപ്പ പറയാറുള്ള കുട്ട്യസ്സൻ കാക്കയുടെ പീട്യയാണ് ഇതെന്ന് പിന്നെയും ഏറെ നാളത്തെ പോക്കുവരവുകൾക്കിടയിലാണ് അറിയുന്നത്.
വല്യുപ്പയുടെ സുഹൃത്തുക്കളിൽ ഒരാളായിരുന്നു കുട്ട്യസ്സൻ കാക്ക.
ആ സ്നേഹവും ഓർമ്മയും ഉളളിൽ വെച്ചാണ് അവർ എന്നോട് പെരുമാറിയിരുന്നതും.
എൺപതുകളുടെ അവസാനമാണ് നമ്മുടെ നാടുകളിൽ ഡക്കറേഷൻ ചെയ്ത ബാർബർ ഷോപ്പുകൾ വന്നു തുടങ്ങുന്നത്.
പഴയ ഒത്താൻ പീടികകൾ ഒന്നൊന്നായി മുഖം മിനുക്കി ചമഞ്ഞ് നിന്നു തുടങ്ങി.
തിരിയുന്ന കസേരകൾ വന്നു.
അത്തരം കസേരകളിൽ ഇരുന്ന് മുടി വെട്ടുക എന്നത് അന്നത്തെ മോഹങ്ങളിലൊന്നായിരുന്നു.
മൊട്ടയടിക്കുന്നതിന്റെ നിർഭാഗ്യങ്ങൾ അവസാനിച്ച ചില സുഹൃത്തുക്കൾ തങ്ങളുടെ ബാർബർ ഷാപ്പ് അനുഭവങ്ങൾ ഗമയോടെ പറയുന്നത് കേട്ട് ആ തിരിയുന്ന കസേരയിൽ ഇരിക്കാൻ വല്ലാത്ത കൊതി തോന്നിയിട്ടുണ്ട്.
കുട്ട്യസ്സൻ കാക്ക തന്റെ പഴമയിൽ നിന്ന് മാറാൻ ഒരിക്കലും തയ്യാറായിരുന്നില്ല.
സ്വന്തമായ ജീവിത ശൈലികളെ ജീവിതാവസാനം വരെ അദേഹം കൂടെ കൊണ്ട് നടന്നു.
അന്നത്തെ ഫ്രീക്കൻമാരെ ആകർഷിക്കാനുള്ള മുഖം മിനുക്കലുകൾക്ക് നേരെ  ബോധപൂർവ്വം തന്നെ മുഖം തിരിച്ചു.
അദ്ദേഹത്തിന്റെ സൗഹൃദങ്ങളെല്ലാം ഈ പഴമയെ ഇഷ്ടം വെച്ചവരായിരുന്നു.
അവർ നേരം വെളുത്ത് വൈകുന്നേരം വരെ അവിടെ രസം പറഞ്ഞിരുന്നു.
അവസാന കാലത്ത് നാട്ടിലെ കാരണവൻമാർക്ക് കൂടിയിരിക്കാൻ ഒരിടം എന്ന നിലയിൽ കൂടി ഈ പീടികയുടെ നെരപ്പല എടുത്തു വെച്ചു.
ജീവിത സായാഹ്നത്തിലെ ഒറ്റപ്പെടലുകളിൽ
മുണ്ടി തൊദാരിക്കാൻ പൂതി വെച്ചവരെല്ലാം നേരവും കാലവും നോക്കാതെ ഇവിടെ വന്നിരുന്നു.
നാടിന്റെ വെളിച്ചത്തിൽ നിന്ന് കോലായയിലെ നാല് ചുമരുകൾക്കുള്ളിലേക്ക് ഒതുങ്ങിയവർക്ക് മുടി കളയാൻ ഇവിടെ വരുന്നത് വല്ലാത്തൊരു ആശ്വാസം തന്നെയായിരുന്നു.
അവരുടെ സൗഹൃദവും വേവലാതികളും, ഉള്ളുലക്കുന്ന അനുഭവം പറച്ചിലുമെല്ലാം പലപ്പോഴും കേട്ടിരിക്കാൻ ഈയുള്ളവനും കഴിഞ്ഞിട്ടുണ്ട്.
ഒരു മിതഭാഷിയായിരുന്നു കുട്ട്യസ്സൻ കാക്ക.
ആ പീടികത്തിണ്ണയിൽ നിന്ന് കേൾക്കുന്ന രസം പിടിച്ച വർത്തമാനങ്ങൾക്കിടയിലും വളരെ കുറച്ച് മാത്രം ഇടപെടുന്ന ഒരാൾ.
ആൾക്കൂട്ടങ്ങളിൽ നിന്നല്ല ഒറ്റക്ക് ഇരുന്ന നേരങ്ങളിലാണ് അവർ കൂടുതലും സംസാരിച്ചത്. ആ സംസാരങ്ങൾക്ക് ഹൃദയത്തിന്റെ ഭാഷയായിരുന്നു.
അമർത്തി വെച്ച ജീവിതാനുഭവങ്ങളും മങ്ങി തീരാത്ത നാട്ടോർമ്മകളും അന്നേരം ഒഴുകിവരും.
നന്നായി പത്രം വായിക്കുകയും റേഡിയോ വാർത്തകൾ ശ്രദ്ധിക്കുകയും ചെയ്തിരുന്നു കുട്ട്യസ്സൻ കാക്ക.
കാണുമ്പോഴെല്ലാം സൗഹൃദം പങ്കിട്ടു.
കൊച്ചു തമാശകൾ പങ്ക് വെച്ചു.
വീട്ടിലെ വിശേഷങ്ങൾ തിരക്കി.
കല്യാണ വീടുകളിലും, നാട്ടിലെ മരണ വേദനകൾക്കിടയിലും പള്ളിയിലെ പതിവുകളിലുമെല്ലാം അവരെ കണ്ടു.
ചെറിയൊരു പുഞ്ചിരി എപ്പോഴും ആ മുഖത്തുണ്ടായിരിന്നു. അദ്ദേഹം ആരോടും ദേഷ്യപ്പെടുന്നതോ കടുപ്പിച്ച് സംസാരിക്കുന്നതോ കണ്ടിട്ടില്ല.
അടിയുറച്ച മുസ്ലിം ലീഗുകാരനായിരുന്നു.
ആ ആദർശ ബന്ധത്തിന്റെ ഉള്ളടുപ്പം അദ്ദേഹവുമായി അടുത്തിരുന്നപ്പോഴെല്ലാം നന്നായി അനുഭവിക്കാനായിട്ടുണ്ട്.
മങ്ങി തീരാത്ത ഓർമ്മ കൊണ്ട് ചില കാരണവൻമാർ നമ്മെ വിസ്മയിപ്പിച്ചിട്ടുണ്ട്.
അവരിൽ ഒരാളായിരുന്നു കുട്ട്യസ്സൻ കാക്ക.
സമൂഹത്തിൽ ഉണ്ടാവുന്ന മാറ്റങ്ങളെ ഉൾക്കൊള്ളാനുള്ള വിശാലത ആ മനസ്സിന് വേണ്ടുവോളമുണ്ടായിരുന്നു. ഒരു പഴമക്കാരനായിക്കൊണ്ട് തന്നെ സമൂഹത്തിലെ ഏത് തുറയിലുള്ളവരോടും ഇടപഴകാൻ അദേഹത്തിനായി.
നമ്മൾ ജീവിച്ച് പോന്ന ഇടങ്ങളുടെ ഓർമ്മകളാണ് നമ്മുടെ കാരണവൻമാർ.
നമ്മുടെ ചില ചിട്ടകൾക്കും ചടങ്ങുകൾക്കും സാമൂഹികമായ വലിയ അർത്ഥങ്ങളുണ്ടായിരുന്നു. അതിന്റെ നേർ സാക്ഷ്യങ്ങളായിരുന്നു ഇവർ.
അതു കൊണ്ട് തന്നെ ചില വിയോഗങ്ങൾ തലമുറകൾക്കിടയിലെ വിടവുകളെ വർധിപ്പിക്കും. ഇതിനെ
അവരുടെ ഓർമ്മകൾ കൊണ്ട്  മറച്ച് പിടിക്കുക മാത്രമാണ് പരിഹാരം.
തുറന്ന് വെക്കാത്ത നെരപ്പലയും അകത്തേക്കിട്ട് പോയൊരു
മരബെഞ്ചും
നിറമടർന്ന ചേറ്റേംപടിയും
ഓർമ്മകളുടെ ഗൃഹാതുരത്വമായി ഇന്നും ഒരു മാറ്റവും ഇല്ലാതെ അവിടെയുണ്ട്.
അറുത്ത് മാറ്റാനാവാത്ത
പൊക്കിൾ കൊടി ബന്ധങ്ങളുടെ വായിച്ച് തീരാത്തൊരു കഥ പുസ്തകം പോലെ.....
---------------------------
സത്താർ കുറ്റൂർ



കക്കാടം പുറത്തിന്റെ നിറസാന്നിദ്ധ്യം
➖➖➖➖➖➖➖➖➖
ഒരു കാലത്ത് കക്കാടം പുറത്തിന്റെ നിറസാന്നിദ്ധ്യമായിരുന്ന കുട്ട്യസ്സൻ കാക്ക രാവിലെ മുതൽ രാത്രി വരെ കക്കാടം പുറത്തുണ്ടാകുമായിരുന്നു. ബാർബർമാർക്ക് യൂണിയനായതിന് ശേഷം ചൊവ്വാഴ്ച അവധിയായാലും കുട്ട്യസ്സൻ കാക്ക കക്കാടം പുറത്ത് തന്നെയുണ്ടായിരുന്നു.
എന്റെ ചെറുപ്പകാലം മുതലേ കുട്ട്യസ്സൻ കാക്കാനെ അറിയാം. ലീഗ് സമ്മേളനങ്ങളിലേക്ക് (അഖിലേന്ത്യ, ഇന്ത്യൻ യൂണിയൻ) ഞങ്ങൾ ഒരുമിച്ച് പോയിരുന്നു. അദ്ദേഹത്തിന്റെ മകൻ മുസ്തഫയുടെ മരണമാണ് അദ്ദേഹത്തെ തളർത്തിയത്. മുടികളച്ചലിന് അദ്ദേഹത്തെ കൂട്ടിക്കൊണ്ട് പോയിട്ടുണ്ട്.
റബ്ബേ അദ്ദേഹത്തിന്റെ ഖബറിടം നീ വിശാലമാക്കിക്കൊടുക്കണേ -
അദ്ദേഹത്തെയും ഞങ്ങളെയും ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടണേ നാഥാ - ആമീൻ
--------------------------------------------
എം ആർ സി അബ്ദുറഹ്മാൻ



മർഹൂം കുട്ട്യസ്സൻ കാക്ക 
നിസ്വാർത്ഥ സേവനത്തിന്റെ പുരുഷായുസ്സ്
➖➖➖➖➖➖➖➖➖
പോയ കാലത്ത് നമ്മുടെ നാട്ടിലെ നിസ്വാർത്ഥ സേവനത്തിന്റെ അടയാളങ്ങളായിരുന്നു ഒസ്ലാൻമാർ. കിട്ടുന്ന കൂലി എത്രയെന്നോ എന്തെന്നോ നോക്കാതെ ആണുങ്ങളും പെണ്ണുങ്ങളും സമയത്തും അസമയത്തും വെയിലത്തും മഴയത്തും നമ്മുടെയൊക്കെ വീടുകളിലവരെത്തി.  കുട്ടികളുടെയും മുതിർന്നവരുടെയും ക്ഷൗരം വടിച്ചു വൃത്തിയാക്കി. പേറ്റുനോവിന്റെ കൂടെയിരുന്ന് ആശ്വാസത്തിന്റെ തുരുത്തായി. കൊയ്ത്തുകാലത്ത് നെല്ലും  ചക്ക - മാങ്ങ കാലത്ത് അതും പെരുന്നാളിന് അരിയും മുടികളച്ചാലിന് മൂരിക്കുട്ടിയുടെ കൊറുവും
അവരുടെ സേവനത്തിന് സമുഹം വിലയിട്ടു.  പലതും പേരിന് മാത്രം കൊടുത്തു.  എന്നാലും പരിഭവമില്ലാതെ അവർ എല്ലാ വീടുകളും കയറിയിറങ്ങി.
പിന്നീട് അങ്ങാടികൾ പിറന്നപ്പോൾ  പീടികമുറിയിൽ ഒരു ബെഞ്ചുമിട്ട് അവർ ഇരുന്നു.
കക്കാടം പുറത്തെ മദ്രസ പീടികയുടെ അറ്റത്തെ മുറിയിൽ കുട്ട്യസൻ കാക്കയുടെ പീടിക മുറി ക്ഷൗരാലയം മാത്രമായിരുന്നില്ല. നാട്ടുകാരണവൻമാരുടെ സംഗമ സ്ഥലം കൂടിയായി അന്നു. സാമൂഹ്യ പ്രശ്നങ്ങളും രാഷ്ട്രീയവും അവിടെ ചർച്ചക്ക് വന്നു. എല്ലാറ്റിനും തന്റെ മൗനഗംഭീര്യ മുഖഭാവത്തോടെ വെറ്റിലക്കറയുള്ള പല്ലുകാട്ടി മൂപ്പർ പുഞ്ചിരിച്ചു. ബാർബർഷാപ്പുകളുടെയും ബ്യൂട്ടി പാർലറുകളുളടയും കടന്നുകയറ്റത്തിലും അദ്ദേഹം കുലുങ്ങാതെ കൂസലില്ലാതെ തന്റെ ജോലി തുടർന്നു.
എന്റെ ചെറുപ്പത്തിൽ ഞാനൊരു പുതിയാപ്പിള സൽക്കാരത്തിന് പോയി. സൽകാരം കഴിഞ്ഞ് ഇറങ്ങാൻ നേരം കുട്യസൻ കാക്ക വന്നു ഒരു പൊതിയഴിച്ചു പുതിയാപ്പിളക്ക് കൊടുത്തു സ്വതസിദ്ധമായ ഒരു നിറഞ്ഞ പുഞ്ചിരി. ആ പൊതിയിൽ ചെറിയൊരു കണ്ണാടി. കുടെ ഒരു ചീർപ്പും. പുതിയാപ്പിള കണ്ണാടിയിലൊന്നു നോക്കി മുടിയൊന്നു വാർന്നു ശരിയാക്കി. കണ്ണാടി തിരിച്ചു കൊടുത്തു. കൂടെ ഒരു സംഖ്യയും. അത് അക്കാലത്ത് ഒസ്സാൻമാർക്കുള്ള ഒരു അവകാശമായിരുന്നു. ഒരു പ്രദേശത്ത് കല്യാണം കഴിഞ്ഞാൽ പുതിയാപ്പിള സൽക്കാരത്തിന്  നാട്ടിലെ ഒസ്സാൻ കണ്ണാടി കാണിക്കും. പുതിയാപ്ള പണം കൊടുക്കണം. സമുഹം കൽപിച്ചരുളിയ മറ്റൊരു ഔദാര്യം.
നാട്ടിലെ എല്ലാ രംഗത്തും തന്റെ നിറഞ്ഞ മൗന സാന്നിധ്യം കൊണ്ട് എല്ലാരുടെയും ആദരവ് പിടിച്ചുപറ്റിയ അദ്ദേഹത്തിനു അല്ലാഹു മഗ്ഫിറത്തേകട്ടെ ആമീൻ
------------------------------------------
മുഹമ്മദ്‌ കുട്ടി അരീക്കൻ



ബാവു 
➖➖➖➖➖
ഞങ്ങൾ അടുപ്പക്കാർ 'ബാവു ' എന്നായിരുന്നു കുട്ടി ഹസ്സൻ കാക്കയെ വിളിച്ചിരുന്നത്. കക്കാടംപുറത്ത് ആ പേര് വ്യാപകമായിരുന്നില്ല. ഞാനൊക്കെ അദ്ദേഹത്തെ നേരിട്ട് "ബാവു" എന്നായിരുന്നു സംബോധനം  ചെയ്തിരുന്നത്. പേര് വിളിച്ചിരുന്നില്ല.
നടക്കാനും ജോലി ചെയ്യാനും കഴിയാതെ വന്ന അവസാന വർഷങ്ങളിലും എങ്ങനെയെങ്കിലും രാവിലെ കക്കാടംപുറത്തെത്തി സൗഹൃദം പുതുക്കിയിരുന്നത് കാണാമായിരുന്നു. അത്രക്കും ബന്ധം   അദ്ദേഹം കക്കാടംപുറത്തുകാരുമായി  നിലനിർത്തിയിരുന്നു. ഒരു മുതലെടുപ്പും പാർട്ടിയിൽ നിന്നും ആഗ്രഹിക്കാതെ മരണം വരെ IUML ന്റെ ആത്മാർത്ഥ ഭടൻ ആയിരുന്നു ബാവു.
     പാർട്ടിയുടെ ജീർണതകളിലും ഉൾപാർട്ടി അഭിപ്രായ വിത്യാസങ്ങളിലും വിയോജിപ്പുകൾ രഹസ്യമായും പരസ്യമായും പ്രകടിപ്പിച്ചിരുന്നെങ്കിലും ഒരിക്കൽ പോലും അഞ്ചാറു പതിറ്റാണ്ടുകൾക്കിടയിൽ കോണി താഴെ ഇറക്കി വെച്ചിരുന്നില്ല. അത്രക്കും മുസ്ലിം ലീഗിനെയും അതിന്റെ നേതാക്കളെയും കോണിയെയും അദ്ദേഹം സ്നേഹിച്ചിരുന്നു.
ഒരു പഞ്ചായത്ത് ഇലക്ഷനിൽ പലമാടത്തിൽ ബാവ തോറ്റു. വോട്ടെണ്ണൽ സ്ഥലത്തെ ആൾകൂട്ടത്തിൽ വെച്ച് അദ്ദേഹം സങ്കടപ്പെടുകയും പ്രാദേശിക നേതൃത്വത്തിനെതിരെ പൊട്ടിത്തെറിക്കുകയും ചെയ്തതായി കേട്ടിട്ടുണ്ട്. അത്രക്കും ബാവനെയും പാർട്ടിയെയും അദ്ദേഹം സ്നേഹിച്ചിരുന്നു.
അകാലത്തിലുള്ള മകന്റെ മരണം അദ്ദേഹത്തെ ആഴത്തിൽ തളർത്തിയിരുന്നു. PK മമ്മു ബാപ്പുവിന്റെ വീട്ടിലേക്ക് അദ്ദേഹത്തെ വരുത്തുകയും ബാപ്പു സൗമ്യമായി വിവരം പറയുകയും ചെയ്തു. ഞങ്ങൾ കുറച്ചു പേര് ദൃസാക്ഷികളായും ഉണ്ട്. അദ്ദേഹം പൊട്ടി പൊട്ടി കരഞ്ഞു. ഞങ്ങളും ദുഃഖം കടിച്ചമർത്തി കൂടെ ഇരുന്നു. ആ സംഭവം ഇന്നും ഓർമയിൽ നിൽക്കുന്നു.
      അള്ളാഹു അദ്ദേഹത്തെയും നമ്മിൽ നിന്നും മരണപ്പെട്ടവരെയും നമ്മെയും അവന്റെ അതിമഹത്തായ ജന്നത്തുൽ ഫിർദൗസിൽ ഒരുമിപ്പിക്കട്ടെ. നന്ദി
------------------------------------
എ. പി. ബീരാൻകുട്ടി



ഒസ്സാൻ കുട്ടി ഹസ്സൻ കാക്ക. 
➖➖➖➖➖➖➖➖➖
എൻ്റെ വളരെ ചെറുപ്പം മുതലെ കാണുന്ന മുഖമായിരുന്നു ഒസ്സാൻ കുട്ടി ഹസ്സൻ കാക്ക. 
എൻ്റെ  പിതാവിൻ്റെ അടുത്ത സൗഹൃദങ്ങളിൽ ഒരാളുമായിരുന്നു അദ്ധേഹം അത് കൊണ്ട് തന്നെ ആ സ്നേഹം എന്നോടും കാണിച്ചിരുന്നു
എനിക്ക് ഒാർമ്മ വച്ച നാൾ മുതലെ അദ്ധേഹം കക്കാടം പുറത്ത് മദ്രസ്സ പീടികയിൽ ബാർബർ ഷോപ്പ് നടത്തുകയാണ് അവസാനം വരെ അതെ കെട്ടിടത്തിൽ തന്നെയായിരുന്നു ഷോപ്പ് എന്നാണ് ഒാർമ്മ 
ഇപ്പോഴത്തെ തിരിയുന്ന കസേരയും മറ്റു സജ്ജീകരണങ്ങളും വരുന്നതിന് മുംബുള്ള കാലത്ത്  മരം കൊണ്ടുള്ള ബഞ്ചും ചുമരിൽ വയ്ക്കുന്ന കണ്ണാടിക്ക് പകരം കയ്യിൽ തരുന്ന ചെറിയ കണ്ണാടിയുമായിരുന്നു  ഉപയോഗിച്ചിരുന്നത്.
അതിനു ശേഷം മരത്തിൻ്റെ കസേരയായി മാറി എല്ലാവരും പ്രായ വൃതൃാസമില്ലാതെ കുട്ടൃസ്സൻ കാക്കാൻ്റെ അടുക്കൽ നിന്നായിരുന്നു  മുടിവെട്ടിയിരുന്നത് 
അതും അദ്ധേഹത്തിൻ്റെ മോഡലിൽ
വീട്ടിൽ നിന്നും കട്ടിസ്സൻ കാക്കാൻ്റെ ഷോപ്പിലേക്കാണ് മുടി വെട്ടാൻ പറഞ്ഞയക്കാറ്.
അവർക്ക് മൂത്ത കുട്ടികളൊക്കെയും പെൺമക്കളായിരുന്നു അവർക്ക് താഴെ  രണ്ട് ആൺ മക്കളും.
മൂത്ത മകൻ മുസ്തഫ കക്കാടം പുറത്ത് അവരുടെ ബന്ധുവായ മൊയ്തീൻ കുട്ടിയുടെ അടുക്കൽ നിന്നും  പണി പടിച്ച്  അതെ കടയിൽ തന്നെ  ജോലി ചെയ്ത് വരവെ
യു.എ.ഇ യിലേക്ക് പോയി കുറച്ചു നാൾ കൊണ്ട് തന്നെ അവിടെ വച്ച് മരണപ്പെട്ടു ഞങ്ങൾ സമപ്രായക്കാരും കൂട്ടു കാരുമായിരുന്നൂ. അദ്ധേഹത്തിൻ്റെ താങ്ങായിരുന്ന മകൻ്റെ പെട്ടന്നുള്ള മരണം അദ്ധേഹത്തെ ആകെ തളർത്തിയിരുന്നു 
വീണ്ടും കുറെ കാലം കക്കാടം പുറത്ത് ഷോപ്പ് നടത്തിയിരുന്നു 
എല്ലാവരോടും സൗമൃ സ്വഭാവക്കാരനും നല്ല തമാശ രൂപേണയുള്ള സംസാരവും തല താഴ്ത്തിയുള്ള നടത്തവും ഏത് സമയത്തും തോളത്തൊരു ടർക്കിയും ഇന്നും ഒാർമ്മയിൽ ഉണ്ട് 
അവസാന നാളുകളിൽ ഞാൻ കാണുംബോൾ പ്രായാദികൃത്താൽ വളരെ പ്രയാസപ്പെട്ടു കൊണ്ട് കാലിൽ നീര് വന്ന് നടക്കാൻ വയ്യാത്ത വിധം ബസ്സിൽ വന്ന് കയറുമായിരുന്നു 
ഞാൻ പ്രവാസി ആയതിന് ശേഷം കാണാൻ സാധിച്ചിരുന്നില്ല 
പിന്നെ കക്കാടംപുറം വോയ്സിലൂടെയാണ് അവരുടെ മരണ വിവരം അറിഞ്ഞത്.
ബാർബർ ഷോപ്പുണ്ടായിരുന്ന കാലത്ത് എല്ലാ വക്തിലും കക്കാടംപുറം മസ്ജിദിൽ ജമാഅത്തിന് അദ്ദേഹത്തെ കാണാറുണ്ടായിരുന്നു.
കുട്ടിസ്സൻ കാക്കാനെ പോലെയുള്ള നമുക്കിടയിൽ ഇടപഴകി കളി  തമാശകൾ പറഞ്ഞ്  ജീവിച്ച എത്രയോ കാരണവൻമാൻ വിടപറഞ്ഞു പോയി
 ഇങ്ങനെയുള്ളവരെ ഒാർക്കാനും പ്രാത്ഥനയിൽ പങ്കു ചേരാനും തത്തമ്മ കൂട് നിമത്തമാകൂന്നു
നമുക്കിടയിൽ നിന്നും മരണപ്പെട്ടൂ പോയവരുടെ പരലോക ജീവിതം പടച്ച റബ്ബ് ഖൈറിലാക്കട്ടെ....
--------------------------------------------
കുഞ്ഞ്ഹമ്മദ് കുട്ടി കെഎം



കുട്ടിഹസ്സൻ കാക്ക:  ഓർമ്മയിലെ മായാത്ത മുഖം
➖➖➖➖➖➖➖➖➖
കക്കാടം പുറത്തിന്റെ ഓർമ്മയിലെ മായാത്ത മുഖം എനിക്ക് അദ്ദേഹത്തേ ഓർമ്മയിൽ വരുന്നത് എന്റെ സുന്നത്ത് കർമ്മത്തോടെയാണ് (മാർക്ക കല്യാണം) ഞാൻ വിജാരിച്ചിരുന്നത് കട്ടിഹസ്സൻക്കയാണ് സുന്നത്ത് കർമ്മം ചെയ്യുന്നത് എന്നാണ് പിന്നീട് ഉമ്മ പറഞ്ഞു കുട്ടി ഹസ്സൻ കാക്ക ഒരാളെ കൊണ്ടുവരും അയാളാണ് സുന്നത്ത് ചെയ്യുന്നത് എന്ന് കുട്ടി ഹസ്സൻ കാക്ക തന്നെ വലിയ ഒരാളാണ് പിന്നെ അതിനേക്കാൾ വലിയ ഒരാളൊ പേടിയായിരുന്നു. അങ്ങിനെ സുന്നത്ത് കർമ്മത്തിന് ശേഷം കുട്ടിഹസ്സൻ കാക്ക ദിവസവും വരും മുറിവ് പരിശോധിക്കും അങ്ങിനെ അദ്ദേഹവുമായി കമ്പനിയായി പിന്നെ ഉപ്പാന്റെ കൂടെ മുടി വെട്ടാൻ പോകുമ്പോൾ അദ്ദേഹം എന്നെ ദേഷ്യം പിടിപ്പിക്കാൻ വേണ്ടി മൊട്ടയടിക്കാം എന്നാൽ ചെരങ്ങ് ഉണ്ടാകില്ല എന്ന് പറയും അന്നത്തെ കാലത്തെ Favorite രോഗമാണ് ചെരങ്ങും ചൊറിയും അതിനുള്ള പ്രതിവിധി മൊട്ടയടിയും അദേഹം മുതിർന്നവരോടും കുട്ടികളോടും വളരെ സ്നേഹത്തിലേ പെരുമാറിയിട്ടുള്ളൂ ഇന്നത്തെ തലമുറയ്ക്ക് അറിയില്ല മർഹൂം കാമ്പ്രൻ മുഹമ്മദ് കാക്കാന്റെ പച്ചകറി കടയും അതിന്റെ പടിഞ്ഞാറെ മുറി ബാർബർ ഷോപ്പും    എന്റെ ഓർമ്മ ശരിയാണെങ്കിൽ കക്കാടം പുറത്തെ ആദ്യത്തെ ബാർബർ ഷോപ്പായിരിക്കും അദേഹത്തിന്റെ മൂത്ത മകൻ ചെറുപ്രായത്തിലെ മരണപ്പെട്ടു അതിനു ശേഷം അദ്ദേഹം വളരെ മാനസികമായി തകർന്നു പിന്നീട് കുറച്ച് വർഷങ്ങൾക്ക് ശേഷമാണ് പഴയ അവസ്ഥയിലേക്ക് തിരിച്ചു വന്നത് വർഷങ്ങളോളം കക്കാടംപുറത്തിന്റെ നിറ സാന്നിധ്യമായിരുന്ന കുട്ടിഹസ്സൻ കാക്കാനെ പള്ളി പറമ്പിലൂടെ വീണ്ടും ഓർമ്മിച്ചെടുക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ട് അല്ലാഹു അദ്ദേഹത്തിന്റെയും നമ്മളുടെയു പാരത്രിക ജീവിതം വിജയിപ്പിക്കട്ടെ ആമീൻ
--------------------------
മൂസ അരീക്കൻ



കുട്ടി ഹസ്സൻ കാക്ക
➖➖➖➖➖➖➖➖➖
കുട്ടി ഹസ്സൻ കാക്കാനെ സ്മരിക്കുന്ന ഈ ദിവസം എനിക്ക് മറക്കാനാവാത്ത പലകാര്യങ്ങളും അദ്ധേഹവുമായി ഉണ്ട്.  പ്രധാനപ്പെട്ടത്  സുന്നത്ത് കല്യാണം തന്നെ. ഇപ്പോഴും പേടി മാറിയിട്ടില്ല  കത്തി മൂർച്ച കൂട്ടുന്നത് മനസിൽ നിന്ന് പോവുന്നില്ല 
മറ്റൊന്ന് അദ്ധേഹത്തിന്റെ മകൻ മുസ്തഫ  അവനെ ദുബായി എന്ന് പറഞ്ഞ് മോഹിപ്പിച്ചത് ഞാനായിരുന്നു.  അങ്ങിനെ അവൻ ദുബായിലെത്തി. ഖിസൈസിൽ ജോലിക്ക് നിന്ന് നിർഭാഗ്യവശാൽ ആ സഹോദരൻ ആറു മാസമായപ്പോഴേക്കും സൈലന്റ് അറ്റാക്കിൽ മരണപ്പെട്ടുപോയി. എന്നും സങ്കടത്തോടെയാണ് ആ കാര്യം ഓർകുന്നത് 
ഉപ്പാക്കും മകനും പടച്ചവൻ പൊറുത്ത് കൊടുക്കട്ടെ 
സ്വർഗത്തിൽ ഇടം നൽ കട്ടെ 
اَمين 
------------------------------
അബ്ദുള്ള കാമ്പ്രൻ 



പത്രാസുകളോട് മുഖം തിരിച്ച വ്യക്തിത്വം
➖➖➖➖➖➖➖
മർഹൂം കുട്ടിഹസ്സൻകാക്ക ചെറുപ്പം മുതൽ സുപരിചിതനായ മുഖമാണ്
പരിചയമില്ലാത്തവർ ആരും നമ്മുടെ നാട്ടിലുണ്ടാവില്ല . കാഴ്ചയിൽ ഗൗരവക്കാരനാണങ്കിലും അടുത്തിടപഴകാൻ അവസരം കിട്ടിയപ്പോൾ വളരെ സൗമ്യനായിരുന്നു എന്ന് മനസ്സിലായിട്ടുണ്ട്.
പലരും തമാശയായി പറയുന്നത് പോലെ
നമ്മുടെ നാട്ടിൽ ഏറ്റവും നീതിമാനായ ജോലിക്കാർ ബാർബർമാരാണന്ന് എനിക്ക് തോന്നാറുണ്ട്
ജാതി മത വർണ്ണ ഭേദമന്യേ ഏവർക്കും ഒരേ കസേര ഒരേ ചീപ്പ് ഒരേ കത്രിക ഒരേ വാട്ടർ
സമ്പൂർണ്ണ സ്ഥിതിസമത്വം
നമ്മുടെ നാട്ടിൽ അത്യാധുനിക ബാർബർ ഷോപ്പുകൾ പിറവിയെടുത്തപ്പോഴും
മർഹൂം കുട്ടിഹസ്സൻ കാക്കയുടെ പഴയ മരക്കസേരയുള്ള കടയിലേക്ക് ജനങ്ങളെ ഉത്സാഹത്തോടെ അടുപ്പിച്ചത് അദ്ധേഹത്തിന്റെ സ്വഭാവവും ചെയ്യുന്ന ജോലിയോടുള്ള ആത്മാർത്ഥതയും തന്നെയാണ്.
പത്രാസുകളോട് എന്നും മുഖം തിരിച്ചു
എല്ലാവരോടും വളരെ സൗഹാർദപരമായി ഇടപഴകുമ്പോഴും തന്റെ ആദർശത്തിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ മുറുകെ പിടിച്ചു.
സത്യമാണെന്ന് ബോധ്യപ്പെട്ടാൽ അതിൽ ഉറച്ചു നിൽക്കാനും മറുവശത്ത് ആരായാലും സത്യം തുറന്നു പറയാനും മർഹൂം കുട്ടിഹസ്സൻ കാക്കായുടെ  ആർജ്ജവം ആരെയും അതിശയിപ്പിക്കും
മരിക്കുന്നത് വരെ ചന്ദ്രികയുടെ സ്ഥിരം വരിക്കാരനും വായനക്കാരനുമായിരുന്നു.
ഗൗരവത്തോടെയുള്ള നോട്ടവും സംസാരമൊക്കെയാണെന്ന് നമുക്ക് തോന്നുമെങ്കിലും തനിച്ചിരിക്കുമ്പോൾ വളരെ സൗഹൃദ പരമായ പെരുമാറ്റത്തിലൂടെ ആ നല്ല മനസ്സ് പ്രകടമായിരുന്നു. അനുഭവത്തിലൂടെ ഞാൻ പലതവണ മനസ്സിലാക്കിയിട്ടുണ്ട്. ധാരാളം സവിശേഷതകളുള്ള മർഹൂം കുട്ടിഹസ്സൻ കാക്കായേയും നമ്മേയും നാഥൻ അവന്റെ ജനാത്തുൽ ഫിർദൗസിൽ ഒരുമിച്ചുകൂട്ടി അനുഗ്രഹിക്കട്ടെ.
ആമീൻ..
----------------------------------------------------
ശിഹാബുദ്ദീൻ.നാലു പുരക്കൽ



മർഹൂം കുട്ടിഹസ്സൻ കാക്ക 
➖➖➖➖➖➖➖➖➖
ചെറുപ്പം തൊട്ട് കക്കാടംപുറത്ത് കാണുന്ന മുഖം. മദ്രസയുടെ പീടികയിൽ കുറച്ചു കാരണവന്മാരും കുട്ടിഹസ്സൻ കാക്കയും ഇരിപ്പുണ്ടാവും. 
ഇടയ്ക്കിടെ നമ്മളെപ്പോലുള്ള കുറച്ചാളുകളും അദ്ദേഹവുമായി പഴംകഥകൾ പറഞ്ഞിരിക്കാൻ ചെല്ലുമായിരുന്നു. മകൻ മുസ്തഫ മരിച്ചതിന്റെ തഹ്‌ലീലോ അതോ നാല്പതോ ഓർമയില്ല അദ്ദേഹം ക്ഷണിച്ചത്  വിതുമ്പി കൊണ്ടായിരുന്നു. 
നാടിൻറെ നന്മയുടെ അകക്കാമ്പായിരുന്ന കുട്ടിഹസ്സൻ കാക്കയെ പോലുള്ള ആളുകളുടെ മരണം നമ്മുടെ നാടിന് നികത്തവനാത്ത നഷ്ടം തന്നെയാണ്.
----------------------------------
 നൗഷാദ് പള്ളിയാളി



കുട്ടിഅസ്സൻ കാക്ക: മന്ദഹസിക്കുന്ന മുഖം 
➖➖➖➖➖➖➖➖➖
കുട്ടിഅസ്സൻ കാക്ക കക്കാടംപുറം അങ്ങാടിയുടെ മന്ദഹസിക്കുന്ന ഒരു മുഖമായാണ് എന്റെ ഓർമ. ശാന്തമായ പെരുമാറ്റം. കുട്ടിക്കാലത്തു ഒരുപാട് പ്രാവശ്യം അദ്ദേഹത്തിന്റെ അടുത്ത് പോയിട്ടുണ്ട്. 
ഇക്കയുടെ മകന്റെ അകാലത്തിലുള്ള മരണം ഒരു വല്ലാത്ത ഞെട്ടലോടു കൂടിയാണ് കേട്ടത്. ആ കുടുംബത്തിന്റെ പ്രതീക്ഷ അസ്തമിച്ചെന്നു തോന്നിയ നിമിഷം വല്ലാത്ത ഒരു അസ്വസ്ഥത തോന്നി. പ്രയാസത്തോടെ ആണെങ്കിലും അത് അതിജീവിച്ചു അദ്ദേഹം വീണ്ടും ജീവിതം മുന്നോട്ടു നയിക്കുന്നത് കണ്ടപ്പോൾ ആശ്വാസവും സന്തോഷവും തോന്നി.
അള്ളാഹു അദ്ദേഹത്തിന് കബർ വിശാലമാക്കി കൊടുക്കുകയും, പാപങ്ങൾ പൊറുത്തു സ്വര്ഗ്ഗാവകാശി ആക്കുകയും ചെയ്യട്ടെ, ആമീൻ.
-------------------------------------
റിയാസ് കള്ളിയത്ത്



ആ നിഷ്കളങ്കമായ മനസ്സിനെ സ്നേഹത്തോടെയല്ലാതെ ഓർക്കാൻ കഴിയില്ല
➖➖➖➖➖➖➖➖➖
പള്ളിപ്പറമ്പിൽ ഇന്ന് കുട്ടിഹസ്സൻ കാക്കാനെ അനുസ്മരിക്കുന്നു എന്നറിഞ്ഞപ്പോ മുതൽ മനസ്സിൽ വല്ലാത്ത ഒരു വേവലാതിയായിരുന്നു 
 കാരണം വളരെ ചെറുപ്പത്തിലെ ജോലിപരമായി നാടുവിട്ടു മറുനാട്ടിൽ ആയിരുന്ന എനിക്ക് കൂടുതൽ ആളുകളുമായി 
പരിചയമില്ല 2000 ത്തിന് ശേഷമാണ് കക്കാടംപുറം അങ്ങാടിയുമായി കൂടുതൽ അടുക്കുന്നതും ആളുകളുമായി ഇടപഴകുന്നതും പുതിയ കുറെ സുഹൃത്തുക്കൾ പിറക്കുന്നതും.
കുട്ടിഹസ്സൻ കാക്കയുമായി കൂടുതൽ അടുപ്പം  തുടങ്ങുന്നത് തന്നെ ഈ അടുത്ത കാലത്താണ് എന്നു പറഞ്ഞാൽ 2009/10 കാലഘട്ടത്തിലാണ്  ഗുഡ്സ് ആപയുമായി ചെറിയരീതിയിൽ നാട്ടിൽ കൂടിയകാലം. ആ ഇടക്ക് കൂടുതൽ സമയവും ഇരിപ്പിടം കുട്ടിഹസ്സൻ കാകന്റെ ബെഞ്ചിലായിരുന്നു ഒരുപാട് പഴയ ലീഗ് പരിപാടിയുടെയും ജാഥയുടെയും കഥകൾ പറയുമായിരുന്നു 
നല്ല തമാശകൾ പറയുമായിരുന്നു 
എന്റെ ഉപ്പയുടെ അപാരമായ ലീഗ് പ്രണയത്തിന്റെ കഥകൾ കേട്ട് ഒരുപാട് ചിരിച്ചിട്ടുണ്ട്. വർത്താനം പറഞ്ഞു തുടങ്ങിയാൽ നല്ല രസമാണ്  പ്രായത്തിന്റെ വിഷമതകൾ ഏറെ ഉണ്ടെങ്കിലും അതൊന്നും വകവെക്കാതെ എന്നും അല്പം വൈകിയാലും കടതുറക്കൽ പതിവായിരുന്നു. തോളിൽ ഒരു ചെറുമുണ്ടും ഇട്ട് വരുന്ന ആ നിഷ്കളങ്കമായ മനസ്സിനെ സ്നേഹത്തോടെയല്ലാതെ ഓർക്കാൻ കഴിയില്ല.
അള്ളാഹു അദ്ദേഹത്തിന്റെ എല്ലാ പാപങ്ങളും പൊറുത്ത്‌ പാരത്രീക ജീവിതം സന്തോഷത്തിലാക്കി കൊടുക്കട്ടെ... ആമീൻ
---------------------------
മുജീബ് കെ സി



പുഞ്ചിരിക്കുന്ന സ്നേഹ നിറകുടം
➖➖➖➖➖➖➖➖➖
എന്റെ കൂട്ടുകാരന്റെ ഉപ്പയാണ് വലിയ മനസ്സിന്റെ ഉടമയാണ് അദേഹം കക്കാടംപുറത്തുകാർക്ക് ആർക്കും
അറിയാതിരിക്കില്ല കാരണം പഴയ കാല ബാർബർ ഷോപ്പ് ഉടമയും
കുഞ്ഞു നാളിൽ ഏത് കുട്ടിയും കണ്ടാൽ പേടിച്ച് ഓടുന്ന മുഖം കാരണം
അന്നൊക്കെ സുന്നത്ത് കല്യാണങ്ങൾ ഇവർ മുഖേനയാണ് നടത്തുന്നത്
ആയത് കൊണ്ട് തന്നെ
ഇവരെ അറിയാത്തവർ
ഉണ്ടാകാൻ വഴി ഇല്ല.
എന്റെ ചെറുപ്പത്തിൽ മൊട്ട അടിക്കാൻ വിടുന്നത് അദ്ദേഹത്തിന്റെ കടയിലോട്ട് ആണ്
നമ്മുടെ ഇഷ്ട്ടത്തിന്ന് മുടി വെട്ടണമെന്നുണ്ടങ്കിൽ വേറെ കടയിൽ പോയി വെട്ടണം അതിന്ന് കയ്യിൽ പൈസയും വേണം അതില്ലാത്ത കാലത്ത്
എന്റെ ഉപ്പയോട് മുടി വെട്ടിക്കാൻ പൈസ വേണം മുടി വെട്ടിക്കാൻ എന്നു പറഞ്ഞാൽ പറയും
കുട്ടിഹസ്സൻ കാക്കയുടെ കടയിൽ പോയി മൊട്ട അടിച്ച് വരാൻ പറയും
അത് കേൾക്കുമ്പോഴേക്കും കരച്ചിൽ വരും. ഞാൻ സ്കൂളിൽ ഏഴാംതരം പഠിക്കുന്ന സമയത്താക്കെ
മൊട്ട അടിക്കുമായിരുന്നു.
അന്നൊക്കെ മുടി മൊട്ടയടിച്ചാൽ പിന്നെ കുറെ ദിവസത്തിന് മുടി വെട്ടേണ്ട ആവിശ്യമില്ല
അത് മനസ്സിലാക്കി തന്നെയാണ് ഉപ്പമാർ അന്ന് മൊട്ട അടിപ്പിക്കുന്നതും.
മൊട്ട അടിച്ചതിന് ശേഷം കണ്ണാടിയിൽ നോക്കി കരയാറുണ്ടായിരുന്ന കാലം.
വലിയ മനസ്സിന്റെ ഉടമയാണ് കുട്ടിഹസ്സൻ കാക്ക അതിരാവിലെ തന്നെ കക്കാടംപുറത്ത് വരും വരുമ്പോൾ കൂടെ മക്കളെയും കൂടെ കൊണ്ട്
വരുന്ന ശീലം അദ്ദേഹത്തിന് ഉണ്ട് അവരെ ഹോട്ടലിൽ കൊണ്ട് പോയി എന്താ അവർക്ക് വേണ്ടത് എന്ന് വെച്ചാൽ വാങ്ങി കൊടുക്കുന്ന അളായിരുന്നു
നമ്മുടെ മദ്രസ്സയുടെ റൂമിലായിരുന്നു കട.
കട തുറന്ന് പണി കഴിഞ്ഞാൽ അവിടെത്തെ
ഇരിപ്പിടത്തിൽ ഇരിക്കും
ആ സമയത്ത് അവിടെ ചെന്നാൽ പുഞ്ചിരിക്കുന്ന കുട്ടിഹസ്സൻ കാക്കയെ കാണാം ചെന്നാൽ ഒരുപാട് സംസാരിച്ചിരിക്കും വലിപ്പചെറുപ്പമില്ലാതെ എല്ലാവരുമായി നല്ല കൂട്ടായിരുന്നു പണിയും വർത്തമാനങ്ങളും കഴിഞ്ഞാൽ പിന്നെ വല്ലതും കഴിക്കണം ചായയും പൊറാട്ടയും ഏറെ പ്രിയം.
മുസിംലീഗ് പാർട്ടിയെ അത്ര ഏറെ സ്നേഹിച്ച
മഹൽ വ്യക്തിത്വമാണ്
ലീഗിനെ ആരെങ്കിലും വല്ലതും മോശമായി പറഞ്ഞാൽ പിന്നെ അദേഹത്തിന് സഹിക്കാൻ പറ്റില്ല. അത്ര ഏറെ മുസ്ലിംലീഗിനെ സ്നേഹിച്ചവരാണ്.
ഏറെ കാലം പ്രായം തളർത്തി എങ്കിലും കട എങ്ങനെ എങ്കിലും തുറക്കും 
അതായിരുന്നു ശീലം
.കുറച്ച് ദിവസം അസുഖക്കാരനായിരുന്നു
ചില ദിവസങ്ങളിൽ രാത്രി
അസുഖം കൂടിയാൽ 
എന്റെ വണ്ടിക്ക് വിളിക്കുമായിരുന്നു
അസുഖം കൂടുകയും കുറയുകയും ചെയ്ത് കൊണ്ട് കുറച്ച് ദിവസം
ഹോസ്പിറ്റലിൽ കിടന്നു.
ഒരു ദിവസം എന്റെ കൂട്ടുകാരൻ ഫോൺ വിളിച്ചു ഞാൻ ഫോൺ എടുത്തപ്പോൾ അവൻ പതിഞ്ഞ ശബ്ദത്തിൽ കരഞ്ഞ് കൊണ്ട് പറഞ്ഞു
എടാ ഉപ്പ പോയി ആ വാക്ക് കേട്ട് ഞാൻ  ഞെട്ടിപ്പോയി.
നിറഞ്ഞ കണ്ണുമായി കേട്ടപാതി കേൾക്കാത്ത പാതി ഞാൻ ഓടി അവരുടെ വീട്ടിലേക്ക് ആ വലിയ മനുഷ്യന്റെ മരണം വല്ലാതെ മനസ്സിന്ന് നൊമ്പരപ്പെടുത്തി
ആ മഹൽ വ്യക്തിയുടെ
പരലോകജീവിതം സന്തോഷത്തിലും സമാധാനത്തിലും ആക്കി കൊടുക്കുമാറാവട്ടെ ആമീൻ
നിറകണ്ണുകളോടെ
------------------------
സഫ്‌വാൻ സി