തത്തമ്മക്കൂട്ടിലെ പള്ളിപ്പറമ്പ് പരിപാടിയിൽ കരീം സാഹിബിനെ ഓർക്കുകയാണല്ലോ നാം..
അള്ളാഹു അദ്ദേഹത്തിന്റെ കബർ വിശാലമാക്കുകയും സ്വർഗം നൽകി അനുഗ്രഹിക്കുകയും ചെയ്യട്ടെ. ആമീൻ .
അതോടൊപ്പം നമ്മിൽ നിന്നും വിട്ടു പിരിഞ്ഞ നമ്മുടെ മാതാപിതാക്കൾ മറ്റു ബന്ധു മിത്രാദികൾ മറ്റു എല്ലാവര്ക്കും അള്ളാഹു മഗ്ഫിറത് നൽകട്ടെ സ്വർഗം നൽകി അനുഗ്രഹിക്കുകയും ചെയ്യട്ടെ. ആമീൻ.
കരീം സാഹിബിനെ ഓർക്കുമ്പോൾ ആദ്യമായി വരുന്നത് അദ്ദേഹത്തിന്റെ ആ മായാത്ത പുഞ്ചിരിയും കുറ്റൂരിന്റെ വീഥികളിലൂടെ അദ്ദേഹത്തിന്റെ CTJ ഹീറോ ഹോണ്ട മോട്ടോർ ബൈക്കിൻറെ ശബ്ദവുമാണ്.
എന്റെ ഓർമ്മ ശരിയാണെങ്കിൽ ഞാൻ ആദ്യമായി മോട്ടോർ സൈക്ലിളിൽ കയറിയതും ആ വണ്ടിയിലാകും എന്നാണ്. പിന്നെയും എത്രയോ തവണ പല സ്ഥലത്തു വച്ചും ആ ബൈക്കിൽ കയറാനും ഭാഗ്യം കിട്ടിയിട്ടുണ്ട് . ഒരു ദിവസം ഞങ്ങൾ കുറച്ചു പേര് ചെണ്ട പുറായായിൽ നിന്നും യുവജനോത്സവം കഴിഞ്ഞു നടന്നു വരുമ്പോൾ വഴിയിൽ വെച്ച് കണ്ടതും ഞങ്ങളെ നാലോ അഞ്ചോ പേരെ ഒന്നിച്ചു ആ ബൈക്കിൽ കയറ്റി കുറ്റൂർ എത്തിച്ചതും ഇപ്പോൾ ഓർത്തു പോകുന്നു.എവിടുന്നു കണ്ടാലും വിശേഷങ്ങൾ അന്വേഷിക്കൽ അദ്ദേഹത്തിന്റെ പതിവായിരുന്നു. നാട്ടിലെ എല്ലാ ആളുകളോടും വലിപ്പ ചെറുപ്പമില്ലാതെ സുഹൃത് ബന്ധം സ്ഥാപിക്കാനും അദ്ദേഹത്തിന് സാധിച്ചിരുന്നു . ഏതായാലും നമുക്ക് ആ നല്ല മനുഷ്യന് വേണ്ടി ഈ സമയത്തു മനമുരുകി പ്രാർത്ഥിക്കാം . അള്ളാഹു അദ്ദേഹത്തെ അവന്റെ ജന്നത്തുൽ ഫിർദൗസിൽ പ്രവേശിപ്പിക്കട്ടെ , നമ്മെയും . ആമീൻ
--------------------------------
നജ്മുദ്ധീൻ അരീക്കൻ
കരീംക്കയെന്ന നിറപുഞ്ചിരി തൂകുന്ന ആ മുഖം ഇന്നും മനസ്സിലിങ്ങനെ മായാതെ കിടക്കുന്നു
കുട്ടിക്കാലം മുതലേയുള്ള പരിചയമായിരുന്നു അദ്ധേഹത്തോട്
എന്റെ ഉപ്പയുടെ കൂട്ടുകാരനായ കരീംക്കയെന്ന നല്ല വ്യക്തിത്വത്തിന്നുടമ
ഒരു നാടിനെ മുഴുവന്‍ കണ്ണീരിലാഴ്ത്തിയ അദ്ധേഹത്തിന്റെ വിയോഗം
ഓര്‍മ്മകളിലിന്നും കണ്ണുനീര്‍ തുള്ളികളാല്‍ നനഞ്ഞുകുതിര്‍ന്നിരിക്കുന്നു
ജീവിതത്തിലാദ്യമായി ഞാനൊരു ബൈക്കില്‍ കയറിയത് കരീംക്കയുടെ ബൈക്കിലാണ്
ഏതാനും മാസങ്ങള്‍ക്ക് മുംബ് അദ്ധേഹത്തിന്റെ ആ പഴയ ബൈക്കിന്റെ ഫോട്ടൊ കാണാനിടയായി സങ്കടത്തോടെ അന്നാ ഫോട്ടൊ ഒരുപാട് നേരം നോക്കിയിരുന്നു
അദ്ധേഹത്തിന്റെ വിയോഗം ഒരു നാട് മുഴുവന്‍ വലിയ ഞെട്ടലോടെയാണ് കേട്ടത്
വലിപ്പ ചെറുപ്പമില്ലാതെ എല്ലാവര്‍ക്കും നല്ലൊരു സുഹൃത്തും വഴികാട്ടിയുമായിരുന്നു അദ്ധേഹം
ഒരുപാട് സ്വപ്നങ്ങള്‍ ബാക്കിവെച്ച് നമ്മില്‍ നിന്ന് വിട്ട് പോയ കരീംക്കയുടേയും നമുക്ക് വേണ്ടപ്പെട്ട മറ്റെല്ലാവരുടേയും ഖബറിനെ അല്ലാഹു വിശാലമാക്കി കൊടുക്കട്ടെ അവരുടെയെല്ലാം പരലോകജീവിതം സുഖത്തിലും സന്തോശത്തിലും സമാദാനത്തിലും ആക്കി കൊടുക്കട്ടെ ആമീന്‍.
------------------------------------
അൻവർ ആട്ടക്കോളിൽ
ഒരു നല്ല സുഹൃത്തായിരുന്നു, വളരെ പക്വമായ നിലപാടുകളും, എതിരാളിയുടെ നിലപാടുകൾ പോലും ശ്രദ്ധാപൂർവം കേൾക്കുകയും ബഹുമാനിക്കുകയും ചെയ്യാറുണ്ടായിരുന്നു. പ്രായം കൊണ്ട് ഞങ്ങൾ നല്ലവ്യത്യാസമുണ്ടായിരുന്നെങ്കിലും current affairs കൾ jwelleryയിൽ വെച്ച് ചർച്ച ചെയ്യുക ഒരു പതിവായിരുന്നു. പലപ്പോഴും കോളേജിലേക്ക് പോകുമ്പോഴോ തിരിച്ചു വരുമ്പോഴോ CTO റീജിസ്ട്രേഷനുള്ള ബൈക്കിലെ പിൻസീറ്റുകരനായിരുന്നു. ഇന്നും ആ ബൈക്കിന്റെ പ്രത്യേക ശബ്ദവും മായാത്ത പുഞ്ചിരിയും സജീവമായി മനസ്സിൽ നിൽക്കുന്നു....
അല്ലാഹു അദ്ദേഹത്തിന്റെ ഖബരിടം വിശാലമാക്കട്ടെ,
((اللهم اغفر له وارحمه ؛
وتقبل اللهم حسناته وتجاوز عن سيئاته وادخله جناتك النعيم ))
----------------------------------------------
മുസ്തഫ ശറഫുദ്ധീൻ അരീക്കൻ
കാഞ്ഞീരപറംബൻ കരീം സാഹിബിനെ സ്മരിച്ച് കൊണ്ട് ഞാനും കുറിക്കാം 2 വാക്ക്.
വർഷങ്ങൾക്ക് മുമ്പ് കക്കാടംപുറത്ത് പരിചയമുള്ള ഏക വ്യക്തി അദ്ദേഹമായിരുന്നു.ഒരേ തൊഴിൽ മേഖലയിൽ ആയതാകാം ഞങ്ങളെ അടുപ്പിച്ചതെങ്കിലും മരണം വരെ ആ സൗ ഹൃദം കാത്തുസൂക്ഷിക്കാൻ സാദിച്ചിരുന്നു.സംസാരത്തിലെ വിനയം,സദാ പുഞ്ചിരി തൂകുന്ന വദനം..ഇന്നും ഓർമ്മയിൽ മായാതെ കിടക്കുന്നു.എല്ലാരേയും പോലെ ഈയുള്ളവനും ആ CTOബൈക്കിന്റെ പിന്നിലുള്ള് യാത്ര ആവോളം ആസ്വദിച്ചിട്ടുണ്ട്.
മരിക്കുന്നതിന്റെ 2 ദിവസം മുമ്പ് ചേളാരി ഒരു കോൺട്രാക്റ്ററെ കാണാൻ വന്നപ്പോൽ എന്റടുത്തിരുന്ന് കുറെ സംസാരിക്കുകയും കൂട്ടത്തിൽ തന്റെ കുഞ്ഞിന്ന് ഒരു പാദസരം ഉണ്ടാക്കുന്നതിനെകുറിച്ച് സംസാരിക്കുകയുമുണ്ടായി.അപകട വിവരം ചേളാരിയിൽ വെച്ച് തന്നെ അറിഞ്ഞിരുന്നെങ്കിലും നാട്ടിലെത്തിയപ്പോഴാണ് അപകടത്തിൽ പെട്ടത് കരീം സാഹിബാണെന്ന് അറിഞ്ഞത്.വാർത്തകേട്ടപാടെ എന്റെ മനസ്സിൽ ഓടിയെത്തിയത് തന്റെ മകൾക്ക് സമ്മനിക്കാൻ ഉദ്ദേശിച്ച കൊച്ചു പാദസരത്തെ കുറിച്ചുള്ള് വിതുമ്പുന്ന ഓർമ്മക്കളായിരുന്നു.
അദ്ദേഹത്തിന്റെ ഖബർ വിശാലമക്കി കൊടുക്കട്ടെ.അവരേയും നമ്മേയും ജന്നാതുൽ ഫിർദ്ദൗസിൽ ഒരുമിച്ച് കൂട്ടുമാറകട്ടെ.ആമീൻ
-----------------------------
അബ്ദുൽ നാസർ KP
💗അദ്ദുക്ക-സ്നേഹ സാഗരം💗
കാഞ്ഞിരപറമ്പൻ കരീംക എന്റെ വല്യുപ്പയുടെ ജേഷ്ടന്റെ മകനായിരുന്നു. മനുഷ്യ ജീവിതം എങ്ങനെ പരിപൂർണ്ണമാകാം എന്നതിനുള്ള ഉത്തരമാണ് അദുക്കയുടെ ജീവിതം
എല്ലാവരേയും ഒരു ചെറുപുഞ്ചിരി കൊണ്ട് കീഴടക്കുന്ന പ്രകൃതക്കാരനായിരുന്നു അദ്ദേഹം .ആരെയും സഹായിക്കുന്നതിൽ പിശുക്ക് കാണിക്കാത്ത അദ്ദേഹം എല്ലാവരുമായും നല്ല സൗഹൃദ ബന്ധം കാത്ത് സൂക്ഷിച്ചിരുന്നു. കുടുംബ ബന്ധം കാത്ത് സൂക്ഷിക്കുന്നതിലും മുൻപന്തിയിലായിരുന്നു അദ്ദേഹo നാട്ടിലെ മിക്ക ജീവകാരുണ്യ പ്രവർത്തനങ്ങളിലും മുന്പന്തിയിലായിരുന്നു. നമ്മുടെ കുട്ടിലെ എഞ്ചിനിയർ സലീം തത്ത പറഞ്ഞ പോലെ എന്റെയും ടടLC പഠന കാലത്ത് എനിക്ക് ആ വ ശ്യ മായ എല്ലാ പ്രോൽസാഹനവും അദ്ദേഹത്തിൽ നിന്നും എനിക്ക് കിട്ടിയിട്ടുണ്ട്.
വേദനിക്കുന്നവരുടെ വേദന കണ്ടെത്താനും പ്രയാസപ്പെടുന്നവരുടെ നൊമ്പരം തിരിച്ചറിയാനും എന്നും ഞാൻ കൂടെ ഉണ്ടാവും എന്ന മുദ്ര്യാ വാക്യം ഉയർത്തി പിടിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ഓരോ പെരുമാറ്റ രീതിയും .
അദ്ദേഹത്തിന്റെ പക്വമായ പെരുമാറ്റം ആരും ഇഷ്ട്പെടുന്നതായിരുന്നു.
ഏതായാലും പറക്കമുറ്റാത്ത തന്റെ കുരുന്നു മക്കൾക്ക് മുത്തം നൽകി സുപ്രഭാതത്തിന്റെ വർണ്ണപുലരിയിൽ തന്റെ സഹജീവികൾക്ക് പുഞ്ചിരി സമ്മാനിച്ച് പ്രപഞ്ചനാഥന്റെ അലംഘനീയമായ വിളിക്ക് ഉത്തരം നൽകിയ കരീക്കയുടെ പരലോകജീവിതം സന്തോഷവും സമാധാനവും നിറഞ്ഞതാകട്ടെ..........
അവരുടെയും നമ്മളുടേയും ദോഷങ്ങൾ പൊറുത്ത് തന്ന് നമ്മെ എല്ലാവരെയും കാരുണ്യവാൻ സ്വർഗത്തിൽ ഒരുമിച്ച് കൂട്ടുമാറാവട്ടെ .........
ആമീൻ
--------------------------
അഹമ്മദ് കുറ്റൂർ
അബ്ദുൽ കരീം
ചെറുപ്പം മുതലേ കരീമിൻറെ ജ്യേഷ്ടൻ ഹസ്സൻ എൻറെ ക്ലാസ്സ് മിറ്റും ഉറ്റ സുഹൃത്തമായിരുന്നു. സുഹൃത്തായ ഹസ്സന്റെ കൂടെ ഇവരുടെ വീട്ടിൽ പോകാറുണ്ടായിരുന്നു. അന്നൊക്കെ കുട്ടിയായ കരീമിനെ അവിടെ വെച്ച് കാണാറുണ്ടായിരുന്നു. വർഷങ്ങൾക്ക് ശേഷമാണ് കരീമുമായി ബന്ധം പുലർത്തുന്നത്.
സ്കൂൾ ജീവിതം കഴിഞ്ഞ് കരീം, വീനസ് മെറ്റൽ ഇൻഡസ്ട്രീസിൽ ഹെൽപറായി ജോലിക്ക് ചേർന്നു. ജോലിയിൽ കരീമിനുണ്ടായിരുന്ന ഉൽസാഹവും ആത്മാർത്ഥതയും, ഫോർ മാനേയും മാനേജർ ബാപ്പുട്ടിയെയും ആകർഷിച്ചു. അവസരം കിട്ടുമ്പോഴൊക്കെ എല്ലാവരുടെയും പിത്തണയോടെ ഹാമറിൽ പ്രവർത്തിക്കാൻ തുടങ്ങി. ക്രമേണ വീനസ് മെറ്റൽ ഇൻഡസ്ട്രീസിലെ മെയ്ൻ പണിക്കാരനായി മാറി.
വീനസ് പൂട്ടിയപ്പോൾ താൻ ആദ്യമായി പഠിച്ച ജോലി തന്നെ നോക്കാൻ തന്നെ തീരുമാനിച്ചു. അങ്ങിനെ KP മുഹമ്മദലി ഹാജിയുടെ, പൂന്താനത്തിനടുത്തുള്ള മെറ്റൽ ഇൻഡസ്ട്രീസിൽ ഇതേ ജോലിക്ക് ചേർന്നു. ഞാനും ഒരു ദിവസം കരീമിന്റെ കൂടെ ഈ സ്ഥാപനത്തിൽ പോയിട്ടുണ്ട്.
പിന്നീട് ക കമ്പനിയുടെ പ്രവർത്തനം മന്ദഗതിയിലായപ്പോൾ കരീം ആ ജോലി ഇപക്ഷിച്ചു. കുറച്ച് കാലം ഹസ്സൻറെ കൂടെ ഇൻസ്റ്റാൾമെന്റ് ബിസിനസ്സിൽ കൂടി.പിന്നീട് ജ്വല്ലറി ബിസിനസ്സ് രംഗത്തേക്ക് കടന്നു.
രാഷ്ട്രീയമായി രണ്ട് ധ്രുവങ്ങളിലായി രുന്നെങ്കിലും ഞങ്ങൾ നല്ല സൗഹൃദത്തിലായിരുന്നു. എവിടെ എന്ത് പരിപാടിയുണ്ടായാലും, ഞാനും സൈതലവിയും ലത്തീഫും കരീമും ഒന്നിച്ച് പോകമായിരുന്നു. കരീമിന്റെ മരണവാർത്ത ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല. ഒരു ആത്മാർത്ഥ സുഹൃത്തിനെ യായിരുന്നു ഞങ്ങൾക്ക് മൂന്നു പേർക്കും നഷ്ടമായത്.
കരീമിനെയും നമ്മെയും ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടിത്തരട്ടെ. - ആമീൻ
-----------------------------------------------
എം ആർ സി അബ്ദുറഹ്മാൻ
കെ പി.അബ്ദുൽ കരീം,
സ്നേഹാർദ്രമായ ഓർമ്മകൾ
♦♦♦♦♦♦♦♦മരണത്തിന്റെ കണ്ണീരുണങ്ങാതെ കിടന്ന ഒരു നാളിൽ കരീമാക്കയുടെ കുടുംബത്തിലെ മുതിർന്നൊരു ഉമ്മയുമായി സംസാരിക്കാനിടയായി.
ആ ഉമ്മ പറഞ്ഞതിങ്ങനെയാണ്.
'ഇനി അങ്ങനത്തെ ഒരു കുട്ടി ഞങ്ങളെ കുടുംബത്തിലില്ലെടാ,
കുടുംബ സ്നേഹം ഉള്ളോനായിരുന്നു,
ഈ വഴിക്ക് പോവാണെങ്കിൽ എത്ര തെരക്കാണെങ്കിലും ഇവിടെ കേറിയിട്ടേ ഓൻ പോവൂ.
ഇതാ...
ഈ തിണ്ണയിൽ പടിഞ്ഞൊരു ഇരുത്താണ്.
എല്ലാ വർത്താനും ഓൻ ചോദിക്കും.
ഇന്റെ രോഗവിവരം മുതൽ പേര കുട്ട്യാളെ പഠിപ്പിനെ പറ്റി വരെ,
ഓൻ അങ്ങനത്തൊരു മട്ടായിരുന്നു,
എന്തൊരു സഹായത്തിനും ഓൻ റെഡി ആയിരുന്നു.
ഇപ്പോ ഓനെ ഓർക്കുമ്പോ കണ്ണീരാണ് ആദ്യമെത്തല്.
ഞമ്മക്ക് അത്രേ വിധിച്ചിട്ടൊള്ളൂ എന്ന് കരുത്യാ മതി.
ഓന്റെ മോട്ടോർ സൈക്കിളിന്റെ ഒച്ച കേൾക്കും പോലെ ചെലപ്പോ തോന്നും,
ഓൻ ബെരൂല്യാന്നറിയാം.
എന്നാലും ഞാൻ ഇരിക്കിന്നോട്ത്ത്ന്ന് ഒന്ന് നീച്ച് നോക്കും'
............... ചില ഓർമ്മകൾ അങ്ങിനെയാണ്. കാലമെത്ര കഴിഞ്ഞാലും അതിലേക്ക് നാം ഇടക്കിടെ പാളി നോക്കും,
ഓർമ്മകൾ കടന്ന് പോയ ജീവിതത്തിന്റെ ബാക്കിയാണ്.
അനുഭവങ്ങളുടെ ആഴവും തീക്ഷ്ണതയുമാണ് അവയെ നിലനിറുത്തുക.
എത്ര വർഷം ജീവിച്ചു എന്നതല്ല,
എത്രമേൽ ഹൃദ്യമായി വർഷിച്ചു എന്നതാണ് ധന്യ ജീവിതം.
കരീമാക്കയെ ഈ വാക്കുകൾക്ക് നേരെ എഴുതുന്നതിൽ വല്ലാത്തൊരു ചേർച്ച തോന്നുന്നു.
നല്ലൊരു സംസാര പ്രിയ നായിരുന്നു കരീമാക്ക.
എത്ര നേരം വേണമെങ്കിലും മടുപ്പില്ലാതെ കരീമാക്കയോട് സംസാരിച്ചിരിക്കാൻ കഴിയും.
നമ്മുടെ നാടൻ ഭാഷയിൽ പറഞ്ഞാൽ ഈ കുറിപ്പുകാരൻ കരീമാക്കയുടെ കെടക്കാരനായിരുന്നില്ല.
എന്നിട്ടും അദ്ദേഹത്തിന്റെ സൗഹൃദ വലയത്തിൽ ഈ യുള്ളവനും ഒരിsമുണ്ടായിരുന്നു.
ആരുമായും എളുപ്പം ഇടപഴകുന്ന ഒരു പ്രകൃതമായിരുന്നു അദ്ദേഹത്തിന്റേത്.
അവിടെ വലിപ്പചെറുപ്പമൊന്നുമില്ലായിരുന്നു.
ആ ഹൃസ്വ ജീവിതത്തിൽ കുറെ നൻമകൾ കയ്യടക്കത്തോടെ കാത്തു വെച്ചിരുന്നു.
സൗമ്യമായ പെരുമാറ്റവും മികച്ച സംഘാടന ശേഷിയും മറ്റുള്ളവരിൽ നിന്ന് ഒരു കാതം മുന്നിൽ നടക്കാൻ ഈ ചെറുപ്പക്കാരനെ പ്രാപ്തനാക്കി.
ഏ ആർ നഗറിലെ മെസാക് സെന്ററും, വ്യാപാരി സംഘടനാ യൂണിറ്റും, സ്കൂളിലെ PTA യുമൊക്കെ അദ്ദേഹത്തിന്റെ പ്രവർത്തന ഗോദയിൽ ചിലതാണ്.
എയർപോർട്ടിനടുത്ത ഹജ്ജ് ക്യാമ്പിൽ സേവന നിരതനായ വളണ്ടിയറായിരുന്നു.
വിയോജിപ്പുകളെ ആരോഗ്യകരമാക്കാൻ കഴിഞ്ഞുവെന്നത് കരീമാക്കയിൽ നിന്ന് കിട്ടിയ നല്ലൊരു പാഠമാണ്.
അദ്ദേഹം മരിക്കുന്നതിന്റെ ഒന്നോ രണ്ടോ വർഷം മുമ്പ് നടന്നൊരു പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഓർമ്മ വരുന്നു.
ഒരു വശത്തെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ കടിഞ്ഞാൺ അന്ന് കരീമാക്കയുടെ കയ്യിലായിരുന്നു. സംഘർഷത്തിന്റെ നെരിപ്പോടിൽ ഒരു നാട് മുഴുവൻ പുകഞ്ഞ് നിന്നപ്പോഴും ആ പരിസരത്തൊന്നും കരീമാക്കയെ കാണാൻ കഴിഞ്ഞിരുന്നില്ല.
നിലപാടിലുറച്ച് തന്നെ വിയോജിപ്പുകളോട് സഹിഷ്ണുത പുലർത്താൻ ഇത് വഴി സാധിച്ചു.
സുഹൃദ് ബന്ധങ്ങൾ ആ ജീവിതത്തിന്റെ അലങ്കാരങ്ങളായിരുന്നു.
നിർലോഭം നൽകിയ പുഞ്ചിരിയിലും ഉയർന്ന സംവേദനക്ഷമതയിലും അത് വല്ലാതെ തെളിഞ്ഞ് നിന്നു.
കരീമിന് നന്നായി പെർഫോമൻസ് ചെയ്യാമായിരുന്ന ഒരു കാലത്തിന് തൊട്ട് മുമ്പാണ് അവൻ പോയതെന്ന് അവരുടെ ഒരാത്മ സുഹൃത്ത് ഈയിടെ ഈ കുറിപ്പുകാരനുമായി പങ്ക് വെച്ചത് ഓർമ്മ വരുന്നു.
അത് വളരെ കൃത്യമായൊരു നിരീക്ഷണമാണെന്ന് ഈ യുള്ളവനും തോന്നി.
സഹൃദയത്വവും,
വശീകരണ ശേഷിയുള്ള വാചാലതയും ജീവിതോപാധിയായ കാലം ആ വിയോഗത്തിന്റെ കണ്ണീരുണങ്ങുന്നതിന് മുമ്പേ തന്നെയാണല്ലോ വന്നണഞ്ഞതും.
ചിന്തകളിലും, പ്രവർത്തനങ്ങളിലും വാർധക്യത്തിന്റെ ലക്ഷണങ്ങൾ കാട്ടുന്ന ചെറുപ്പക്കാരാണിപ്പോൾ നമുക്ക് ചുറ്റുമുള്ളത്.
അരുതായ്മകളോട് കലഹിക്കാനും, ഇടപെടലുകളുടെ നൈതികത നിലനിറുത്താനും ഇവർക്ക് കഴിയാതെ പോവുന്നു.
കൂട്ടത്തിൽ കൂടി വ്യക്തിത്വം കളയുന്ന ചെറുപ്പക്കാർ നമ്മുടെ കാലത്തെ വലിയൊരു നിരാശ തന്നെയാണ്.
പ്രബുദ്ധത കൂടുന്നതിനനുസരിച്ച് പ്രതിബദ്ധത ചോർന്ന് കൊണ്ടിരിക്കുന്നു.
ഇത് വഴിയുണ്ടാവുന്ന വലിയ ശൂന്യതയിലാണ് കരീമാക്കയുടെ വിയോഗം വീണ്ടും വീണ്ടും മനസ്സിൽ തെളിയുന്നത്.
ആ മരണ ദിവസത്തെ ഒന്നുകൂടി ഓർത്തെടുക്കുന്നു,
ഒരു വ്യാഴാഴ്ച ദിവസമായിരുന്നു അന്ന് എന്നാണെന്റെ ഓർമ്മ.
മഗ് രിബിന് ശേഷം പുറത്ത് പോവേണ്ട എന്ന് കരുതി വീട്ടിൽ തന്നെയിരിക്കുകയായിരുന്നു,
അപ്പാഴാണ് സുഹൃത്തിന്റെ വിളി വന്നത്,
നമ്മുടെ കരീമാക്ക ആക്സിഡന്റായി !
അതിന്റെ രണ്ട് ദിവസം മുമ്പ് അവരുടെ ബൈക്കിൽ രാമനാട്ടുകര വരെ യാത്ര ചെയ്തിരുന്നു,
നാട്ടുവർത്താനങ്ങൾ,
രാഷ്ട്രീയം,പ്രാദേശികം, തുടങ്ങി ഒരു പാട് വിഷയങ്ങളന്ന് സംസാരിച്ചു.
കണ്ട് മുട്ടുമ്പോഴൊക്കെ പദ്ധതികളും, പ്ലാനുകളുമായിരുന്നു ആ മനസ്സ് നിറയെ.
ഒടുങ്ങാത്ത യാത്രകളുടെ തിരക്കിലും സംസാരങ്ങൾക്ക് സമയം കണ്ടെത്തി.
തന്റെ ഓട്ടത്തിന് ഒന്ന് കൂടി വേഗം കൂട്ടാൻ പുതിയൊരു ബൈക്ക് വാങ്ങി അതിന്റെ പുതുമ തീരും മുമ്പാണ് ആ അപകടത്തിന്റെ അലർച്ച കേട്ടത്. താൻ
ഏറ്റെടുത്ത് നടത്തിയിരുന്ന വ്യവസായ യൂണിറ്റ് മികച്ച നിലയിലെത്തുന്ന നേരം.
ചില മരണങ്ങളങ്ങിനെയാണ്.
സ്വപ്നങ്ങൾ കൂടുകൂട്ടുന്ന നേരം നോക്കി തന്നെ വരും.
നമുക്ക് ചികഞ്ഞെടുക്കാൻ കുറെ വേദനകൾ തന്ന് അതങ്ങ് പോവുകയും ചെയ്യും.🔸
------------------------------
✍സത്താർ കുറ്റൂർ
കെ പി കെരീം എന്‍െ അടുത്ത സുഹുര്‍ത്തുക്കളില്‍ ഒരാളായിരുന്നു
എഘിലും രാഷ്ട്രീയമായി രണ്ടു ചേരികളായിരുന്നു
എന്നാലും ആബന്ധം ഞങ്ങള്‍ വളരെ നല്ലരീതിയിലായിരു
ഞാനും അവനുമായി ഇട പഴകിയ ഒാരോ നിമിഷവും ഇന്നും ഒാര്‍തെടുക്കാന്‍ എനിക്ക് കഴിയും
അത് നാലോ അഞ്ച്വോ പാര ഗ്രാഫില്‍ ഒതുങ്ങുന്നതല്ല
അവനെയും നമ്മളെയും നാഥന്‍ തുണക്കട്ടെ... ആമീന്‍
-----------------------------
സൈദലവി പരി
കരീം കാക്കയുമായി എന്റെ ബന്ധം തുടങ്ങുന്നത് pdc ക്ക് പഠിക്കുമ്പോഴാണ്. എന്നും ഒരു ഗുണകാംക്ഷിയായും മാർഗനിർദേശിയായും ഒപ്പം ഉണ്ടായിരുന്നു. കോളേജിൽ പോകുമ്പോൾ മൂപ്പരുടെ കടയിൽ ഇരുന്നു ഒരു പാട് സംസാരിച്ചായിരുന്നു യാത്ര. പല ദേശങ്ങളിലേക്കും മൂപ്പരുടെ CTO ബൈക്കിന്റെ പുറകിലിരുന്നു യാത്ര ചെയ്യാനും അതിലൂടെ അദ്ദേഹത്തിന്റെ വിശാലമായ കാഴ്ചപ്പാടുകൾ മനസ്സിലാക്കുവാനും സാധിച്ചിട്ടുണ്ട്.
എന്റെ കല്യാണത്തിന് രാവിലെ തൊട്ടു വൈകുന്നേരം വരെ ഒരു ജ്യേഷ്ഠ സഹോദരനെ പോലെ ഫോൺ വരെ ഓഫ് ചെയ്തു നിറഞ്ഞുണ്ടായിരുന്നു. അങ്ങനെ തിരിച്ചു റിയാദിൽ വന്നു കുറച്ചു കഴിഞ്ഞപ്പോളാണ് ഞെട്ടിപ്പിക്കുന്ന ആ വിവരം ഫോൺ മുഗാന്ദിരം അറിയുന്നത്. വിശ്വസിക്കാൻ വളരെ പ്രയാസപ്പെട്ടെങ്കിലും അല്ലാഹുവിന്റെ വിധിയെ ആർക്കും തടുക്കാൻ കഴിയില്ലല്ലോ. അള്ളാഹു അവരെയും നമ്മെയും സ്വര്ഗ്ഗപ്പൂന്തോപ്പിൽ ഒരുമിച്ചു കൂട്ടുമാറാകട്ടെ. ആമീൻ
-------------------------------------
നൗഷാദ് പള്ളിയാളി
കരീമിന്റെ സുഹൃത്ത് വലയവും നാട്ടിലും അവൻ ജീവിച്ച ചുറ്റുപാടിലും അവനുള്ള സ്ഥാനവും തിരിച്ചറിഞ്ഞത് അവൻ മരണപ്പെട്ട അന്ന് കുറ്റൂരിൽ ഒഴുകി എത്തിയ ജനാവലി കണ്ടപ്പോഴാണ്.
എപ്പോഴും പുഞ്ചിരിക്കുന്ന മുഖം ഇപ്പോഴും മനസ്സിൽ തെളിഞ്ഞു വരുന്നു. സത്താറിന്റെയും MRC യുടെയും മറ്റുള്ളവരുടെയും ഓർമ്മകുറിപ്പുകൾ അവനെക്കുറിച്ച് കൂടുതൽ അറിയാൻ അവസരം നല്കി.
റബ്ബ് അദ്ദേഹത്തിന്റെ പരലോകജീവിതം വിജയിപ്പിക്കുമാറാകട്ടെ - ആമീൻ
---------------------------------------
ഹസ്സൻ കുട്ടി അരീക്കൻ
കരീം സാഹിബിനെ കുറിച്ചുള്ള എല്ലാ സ്മരണ കളും വായിച്ചു.അതിലൊക്കെ എല്ലാവരും എടുത്ത് പറഞ്ഞ ഒരു കാര്യം അദ്ധേഹത്തിന്റെ മുഖത്ത് സദാ കാണുന്ന പുഞ്ചിരി യായിരുന്നു.2002ൽ സൗദിയിലേക്ക് പോകുന്നത് വരെ ഏതാനും വർഷങ്ങൾ ഞങ്ങൾ ഒന്നിച്ച് പ്രവർത്തിച്ചിട്ടുണ്ട്.
അദ്ധേഹത്തിന്റെ വിയോഗ വാർത്ത ഉൾകൊള്ളാൻ ആ കാലത്ത് വളരെ പ്രയാസപ്പെട്ടിരുന്നു.
കുളപ്പുറത്ത് വാഹനത്തിനു കാത്ത് നിൽകുമ്പോൾ വണ്ടി നിർത്തി മുസ്തഫാ കയറു എന്ന സ്നേഹവിളി ഞാൻ ഇപ്പൊഴും ഓർക്കുന്നു.
അല്ലാഹു നമ്മേയും നമ്മിൽ നിന്നും മരിച്ചു പോയ എല്ലാവരേയും നാളെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിപ്പിക്കട്ടെ...
ആമീൻ
------------------------------
മുസ്തഫ കെ. സി.
നമ്മളെ കരീമാക്കാനെ കുറിച്ച് പറയുകയാണെങ്കിൽ
അദേഹത്തിന്റെ ഒരു പ്രതേഗത ആരക്കണ്ടാലും ഒന്ന് ചിരിക്കും പിന്ന കയ്യ് ഒന്ന് പൊക്കും പിന്നതല ഒന്ന് ആട്ടും
ഇവിടെ പലരും പറഞ്ഞത് പോലെ എല്ലാ വ രോടും നല്ല ഒരു സുഹ്ർത്തിനെ പോലെ പെരുമാറുന്ന ആളായിരുന്നു കരീമാക്ക
അദേഹത്തിന്റെയും നമ്മിൽ നിന്ന് മരണപ്പെട്ട് പോയവരുടെയും ഖബർ അല്ലാഹു വിശാലമാക്കി കൊടുക്കുമാറാവട്ടെ ആമീൻ
------------------------
മീർ കാസിം
കരീം സാഹിബ് അങ്ങ് ഇന്നും അങ്ങയുടെ നാട്ടുകാരാൽ സ്മരിക്കപ്പെടുന്നു..
ഓരോ നാട്ടുകാരന്റെ ചെവിയിലും അങ്ങയുടെ CT0 യുടെ ശബ്ദം ഓടിയെത്തുന്നു...
ആ നിശ്കളങ്കമായ ചിരി ഓരോരുത്തരുടെ കണ്ണിലും മനസിലും കളിർമ നൽകുന്നു...
വലിപ്പ ചെറുപ്പമില്ലാത്ത അങ്ങയുടെ സൗഹൃദ ബന്ധങ്ങൾ എന്നും നിങ്ങളെ ഓർക്കുന്നു...
മരിച്ചിട്ടില്ല അങ്ങ് ജീവിക്കുന്നു ഓരോ നാട്ടുകാരന്റെ മനസിലും സഹപാഠിയായും നല്ല രാഷ്ടീയക്കാരനായും സാമൂഹിക പ്രവർത്തകനായും....
നിങ്ങൾ നിറഞ്ഞ പുഞ്ചിരിയോടെ ബൈക്കോടിച്ച് പോയത് ഓരോ നാട്ടുകാരന്റെയും മനസിലൂടെയായിരുന്നു...
--------------------------------
അന്താവാ അദ്നാൻ
കാഞ്ഞീരപ്പറമ്പൻ കരീമാക്ക....
ഈ പേര് കേൾക്കുമ്പോൾ എന്റെ മനസ്സിലേക്കോടി വരുന്നൊരു ചിത്രമുണ്ട്. ഹീറോ ഹോണ്ട സ്‌പ്ലെണ്ടറിൽ (അത് തന്നെയാണ് അദ്ദേഹത്തിന്റെ അവസാന കാലഘട്ടം വരെയും അദ്ദേഹതോടൊപ്പമുണ്ടായിരുന്നത് എന്നാണെന്റെ ഓർമ്മ) ഓടി നടക്കുന്ന ചിരിക്കുന്നൊരു മുഖം. ആ ചിത്രത്തിന് വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും ഓർമ്മയുടെ ചെപ്പിൽ ഇന്നും അത് അണയാതെ തന്നെ നിലനിൽക്കുന്നുണ്ട്.
വലിപ്പ വ്യത്യാസമില്ലാതെ ആരുമായും സൗഹൃദം സ്ഥാപിക്കാൻ തക്ക ശേഷിയുള്ള ഒരു മഹാ മനസ്സിന്നുടമയായിരുന്നു മർഹൂം കരീമാക്ക. എപ്പോൾ കണ്ടാലും തിരക്ക് പിടിച്ച് തന്റെ ബൈക്കിൽ കുതിക്കുന്ന കരീമാക്ക പക്ഷെ നാട്ടുകാരുമായി സൗഹൃദം പുതുക്കാൻ സമയം കണ്ടെത്തിയിരുന്നു.
സാധാ സമയം പുഞ്ചിരിക്കുന്ന മുഖവുമായി നടക്കുന്ന കരീമാക്ക നാടിന്റ അമൂല്യ സമ്പത്ത് തന്നെയായിരുന്നു എന്ന് തത്തമ്മക്കൂട്ടിലെ ഈ ഓർമ്മ വേളയിൽ അദ്ദേഹത്തെ ഓർത്തെടുത്ത കുറിപ്പുകളുടെ ധാരാളിത്തം തന്നെ സാക്ഷിയാണ്.
اللهم اغفر له وارحمه وأدخله الجنة
------------------------------------
ഉസാമ അഹമ്മദ് PK
കാഞ്ഞീരപറംബൻ കരീം കാക്ക ......
അങ്ങയുടെ നാട്ടുകാരും കൂട്ടുകാരും അങ്ങയേ മറന്നിട്ടില്ല .....
ഇന്ന് ഇവിടെ അങ്ങയേ ഓർത്ത ഓരോ കൂട്ടുകാർക്കും പറയാനുള്ളത് അങ്ങയുടെ സദാ പുഞ്ചിരിക്കുന്ന മുഖത്തെ കുറിച്ചാണു ....
അങ്ങ് ബാക്കിയാകി വെച്ച ഒരുപാട് ഓർമ്മകൾ ഇന്നും കുറ്റൂരിൽ ജീവിക്കുന്നുണ്ട്, അങ്ങയേ സ്നേഹിക്കുന്ന സ്നേഹിച്ചിരുന്ന അങ്ങയുടെ ഈ സഹോദരങ്ങളിലൂടെ .....
കരീം കാക്കാ ......
അങ്ങയേ പോലുള്ള ഒരു മനുശ്യ സ്നേഹിയേ ആയിരുന്നു നാടിന്റെ നന്മക്ക് ആവശ്യം ....
നാട്ടിലേ ജനങ്ങൾ -
ജാതി മത രാഷ്ട്രീയ സംഘടനാ സ്ത്രീ പുരുഷ വലിപ്പ ചെറുപ്പമില്ലാതേ -
അങ്ങയേ സ്നേഹിക്കുന്നു ....
ഈ യുള്ളവനും അങ്ങും പ്രവർത്തിച്ച കർമ മണ്ഡലം ഒന്നായത് കൊണ്ട് മാത്രമല്ലല്ലൊ അങ്ങയേ ബഹുമാനിക്കാനും സ്നേഹിക്കാനും കഴിഞ്ഞത്...
അതൊരു പക്ഷെ ആത്മ ബന്ദത്തിന്റെ കാഢിന്യം വർദ്ധിച്ചിരിക്കാം ....
സംഘടനാ കാര്യങ്ങൾ ചർച്ച ചെയ്യാൻ വീട്ടിൽ വരുംബോൾ എന്നോട് സംസാരിക്കേണ്ട കാര്യങ്ങൾ എന്റെ അഭിവന്ദ്യ പിതാവിനോട് കൂടി അങ് പങ്കു വെക്കുംബോൾ അദ്ധേഹം അങ്ങയോട് കാണിക്കുന്ന സ്നേഹം മറക്കാൻ കഴിയുന്നില്ല .....
അങ്ങയുടെ പ്രശസ്തമായ ബൈകിൽ രാത്രി വളരേ വൈകി വീട്ടിൽ എത്തിയാലും ബഹുവന്ദ്യ പിതാവിനു യാതൊരു എതിർപ്പും ഉണ്ടാകാതിരുന്നത് അങ്ങയിൽ അദ്ദേഹത്തിനുണ്ടായിരുന്ന വിശ്വാസമായിരുന്നല്ലൊ ....
ഒരിക്കൽ ഒരു സ്വകാര്യ സംഭാഷണത്തിൽ രക്തസാക്ഷിത്വത്തിന്റ് മഹത്ത്വത്തെ പറ്റി പറയുക മാത്രമല്ല അതിനു ആഗ്രഹിക്കുന്നു എന്നു കൂടി അങ്ങ് പറഞില്ലെ ......
ശഹാദത്തിനു വേണ്ടി ആഗ്രഹിക്കുകയും പ്രാർഥിക്കുകയും ചെയ്താൽ സാധാരണ മരണം ആണെങ്കിൽ പോലും ശഹാദത്ത് ലഭിക്കുമെന്ന് അങ്ങ് ചേർത്തു പറഞ്ഞു ...
അള്ളാഹു അങ്ങയ്ക്ക് ശഹാദത്തിന്റെ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു ...
രക്തസാക്ഷികൾ മരിക്കുന്നില്ല അവർ ജീവിച്ചിരിക്കുന്നു മറ്റുള്ളവരിലൂടെ ....
ഇന്നത്തെ പള്ളിപ്പറംബിൽ ഒരു നാട് മുഴുവനും അങയേ ഓർത്തത് യാദൃശ്ചികമായിരിക്കില്ല ..
അങ്ങ് ജീവിക്കുന്നു ഞങ്ങളിലൂടെ .....
അങ്ങയോടൊത്തുള്ള സംഘടനാ പ്രവർത്തനങ്ങളുടെ അനുഭവങ്ങൾ ഇപ്പോഴും പ്രവർത്തനങ്ങൾകു പ്രചോധനമാണു ....,.
കായിക പരിശീലന കളരിയിൽ ജോഡി നിന്ന് അങ്ങയുമായി ഒരുപാട് തവണ ഏറ്റു മുട്ടേണ്ടി വന്ന നിമിശങ്ങൾ ഓർത്തു പോകുകയാണു ...
അങ്ങയുടെ ജനാസയേ അനുഗമിക്കാനും മരണാനന്തര കർമങ്ങളിൽ പങ്കെടുക്കാനും ഈ അനുജനു സാധിച്ചില്ല ....
സർവ്വ ശക്തനായ നാഥാ ....ഞങ്ങളുടെ പ്രിയ സഹോദരൻ കരീം സാഹിബിനു ശഹാദത്തിന്റെ പ്രതിഫലം നൽകി അനുഗ്രഹിക്കേണമേ ...
അദ്ധേഹത്തിൽ നിന്നും വന്നു പോയിട്ടുള്ള ദോഷങ്ങൾ പോറുത്ത് കൊടുക്കുകയും അദ്ദേഹത്തിന്റെ നന്മകൾ സ്വാലിഹായ അമലുകളായി സ്വീകരിക്കുകയും ചേയ്യേണമേ ..
അദ്ദേഹത്തിന്റെ കൂടെ ജന്നാത്തുൽ ഫിർദൗസിൽ ഞങ്ങളേയും ഒരുമിച്ച് കൂട്ടേണമേ ...امين
പള്ളിപ്പറംബിൽ വരാൻ വൈകിയതിൽ ഖേദമുണ്ട് 😪
---------------------------
ശരീഫ് പി. കെ
യാത്രയിലായതിനാൽ പള്ളി പറമ്പ് പരിപാടിയിൽ വളരെ വൈകിയാണ് പങ്കെടുക്കുന്നത്. ഈ ആഴ്ച്ചയിൽ ഓർമ്മപെടുത്തിയ എന്റെ ആത്ഥമ സുഹൃത്തിനെ കുറിച്ച് ഒരുപാട് പറയാനുണ്ട് സമയം കഴിഞ്ഞതിനാൽ ചുരുക്കുന്നു.
സ്കുളിൽ പഠിക്കുന്ന കാലം മുതലേ കരീം എനിക്ക് പ്രിയയപ്പെട്ടവനായിരിന്നു ഞാൻ കൂടുതൽ യത്ര ചൈതതും, തുറന്ന് സംസാരിച്ചതും കരീമിനോടായിരുന്നു.
രാത്രിവീട്ടിൽ പോവുമ്പോൾ എന്റെ വീടിന്റെ മുമ്പിൽ എത്തിയാൽ ഓണടിച്ച് എന്നെ വീട്ടിൽ നിന്നിറക്കി കുറച്ച് നേരം സംസാരിച്ചു ഇരുന്നതിന് ശേഷമേ പോവുകയുള്ളു.
കുറ്റൂരിലെ കമ്പനി പൂട്ടുന്നത് വരെ അവിടെ ജോലി ചൈതിരിന്നു അതിന് ശേഷം പെരിന്തൽമണ്ണ Kp മെറ്റൽസിലായിരുന്നു ജോലി.
അവിടേയും എന്നെ കൊണ്ട് പോയി കാണിച്ച് തന്നിരിന്നു അവിടെയുള്ള കുഞ്ഞാപ്പു എന്നയാളുമായുള്ള സൗഹ്രദമാണ് ബിസിനസിലേക്ക് കാലടെത്ത് വെക്കാൻ ഇടയായത്.
ഫോറിൻ സാധനങ്ങളുമായി ബേഗ്ലൂർ, മൈസൂർ ബാഗത്തേക്ക് പോയപ്പോഴും ഒരിക്കൽ നിർബന്തപൂർവ്വം കൊണ്ട് പോയി .
25 വർഷം മുൻ മ്പ് 10 ദിവസം നീണ്ട യാത്ര ഇന്നലെ കഴിഞ്ഞത് പോലെ തോന്നുന്നു.
ബൈകിൽ യാത്ര ചെയ്യുമ്പോഴും എല്ലാ വരോടും കൈ ഉയർത്തി സലാം പറഞ്ഞേ പോവു.
എല്ലാവരോടും മനസ്സിൽ തട്ടിയുള്ള സ്നേഹ പ്രകടനമായിരുന്നു കരീമിനുണ്ടായിരുന്നു.
മറ്റുള്ളവരുടെ ന്യൂനതകളോട് കണ്ണ് ചിമ്മി പ്ലസ് പോയിന്റ് പറയാൻ മാത്രമായിരുന്നു താൽപര്യം.
ഞങ്ങൾ രാഷ്ടീയമായി ഒന്നിച്ച് പ്രവർത്തിച്ചിരിന്നു,യൂണിറ്റിൽ സഹ ഭാരവാഹിയിരിന്നിട്ടുണ്ട് പാർട്ടി പരിപാടികൾക്ക് ഒന്നിച്ച് പോവാറുണ്ടായിരുന്നു [ പിന്നീട് പുതുതായി ഒരു സംഘടന വന്നപ്പോൾ കരീം അതിൽ പ്രവർത്തിച്ചു ]
ഹജ്ജ് കേമ്പിൽ വളണ്ടിയറായുള്ള പ്രവർത്തനം പ്രശംസനീയമായിരുന്നു.

പോവുമ്പോൾ കുന്നുംപുറത്ത് നിന്ന് മൽസ്യവും, പച്ചക്കറിയും വാങ്ങി.
ക്രഷറിലുള്ള ആളെ കൊണ്ട് ഭക്ഷണം ഉണ്ടാക്കി കഴിച്ചതിന് ശേഷം ഒരുപാട് സംസാരിച്ച് വൈകുന്നേരമാണ് തിരിച്ച് പോന്നത്.
പിന്നീട് ജിദ്ധയിൽ എത്തിയതിന് ശേഷം ഞെട്ടെലോടെ ആ വാർത്ത കേട്ടപ്പോഴാണ് ക്രഷറിലെ കൂടികാഴ്ച അവസാനത്തേതാണെന്ന് മനസിലായത്.
2 മാസം മുമ്പ് നാട്ടിലെത്തിയപ്പോഴും കുന്നാഞ്ചീരി പളളി പറമ്പിലുള്ള പ്രിയ കൂട്ടുകാരന്റെ കബറിന്നരികിൽ ചെന്ന് പ്രാത്ഥിച്ച് സലാം പറഞ്ഞ് പോന്നതാണ്.
അള്ളാഹു അവനേയും, നമ്മേയും വിജയിച്ചവരിൽ ഉൾപ്പെടുത്തട്ടെ. امين
-----------------------------------------------
അബ്ദുലത്തീഫ് അരീക്കൻ
മർഹും കരീം സാഹിബിന്റെ ഓർമ്മകളിൽ ഇന്നലെ തിരക്ക് കാരണം ഇടപെടാൻ സാധിച്ചിരുന്നില്ല . എന്നാലും ഇടക്ക് കൂട്ടിലേക്ക് നോക്കി ആ വിശാലമനസിന്റെ ഉടമയെപറ്റി രണ്ട് വരിയെങ്കിലും കുറിച്ചിടാൻ നോക്കുംപോയൊക്കെ കൂട് ആദ്ദേഹത്തിന്റെ നന്മകളിൽ അലയടിക്കുമ്പോൾ അത് നോക്കിയിരിക്കാനെ കഴിഞ്ഞൊള്ളൂ.
എന്തായാലും പള്ളി പറമ്പിന്റെ ദിവസമായ വെള്ളിയും കഴിഞ് ശനിയിലും അദ്ദേഹത്തിന്റെ സ്മരണകൾ ഒഴുകുകയാണ്. നാട്ടുകാരിലൂടെയും കൂട്ടുകാരിലൂടെയും സഹപ്രവർത്തകരിലൂടെയും...
ഞാൻ കക്കാടംപുറം മദ്രസയിൽ പഠിക്കുന്ന കാലം മുതൽ കാണുന്ന ഒരു ബൈക്കും ഉയരം കൂടിയ ആളും എന്ന ഒരു ബന്ധം മാത്രമേ ആദ്യം ആദ്ദേഹവുമായി ഉണ്ടായിരുന്നൊള്ളു.
പേര് പോലും എനിക്ക് അറിയില്ലായിരുന്നു.
കാലം കടന്ന് പോയി...
ഞാനും അദ്ദേഹവും ഒരുമിച്ച് ഒരു ആശയത്തിന്റെ കീഴിൽ പ്രവർത്തിക്കാൻ തുടങ്ങിയപ്പോഴാണ് അദ്ദേഹത്തെ അടുത്തറിയാൻ തുടങ്ങിയതും ആ ഉയരം കൂടിയ ശരീരത്തിന്റെ എത്രയോ ഇരട്ടി വലിപ്പത്തിലാണ് ആ മനുഷ്യന്റെ മനസിന്റെ വിശാലത എന്നും അറിയാൻ കഴിഞ്ഞത്.
വയസ് കൊണ്ട് ഒരു പാട് വ്യത്യാസം ഉണ്ടെങ്കിലും സംഘടനയിൽ എന്നെക്കാളും ഒരു പാട് സീനിയർ ആണെങ്കിലും അദ്ദേഹം പല കാര്യങ്ങളും പങ്കുകവെച്ചും അഭിപ്രായങ്ങൾ പറഞ്ഞും അദ്ദേഹത്തിന്റെ മനസിലെ ആശയങ്ങളും സ്വപ്നങ്ങളും പരസ്പരം കൈമാറുകയും ചെയ്തിരുന്നു.
സമുദായ ശാക്തീകരണം,കുട്ടികളുടെ വിദ്യഭ്യാസം എന്നിവയിലൊക്കെ അദ്ദേഹത്തിന് വലിയ സ്വപ്നങ്ങളും കാഴ്ചപാടുകളും ഉണ്ടായിരുന്നു.
കുറ്റൂർ നോർത്തിലെ കാലാവസ്ഥക്ക് അനുസരിച് അടിച്ചിരുന്ന ഒരു കൊടുങ്കാറ്റിലും ആടി ഉലയാതെ തല ഉയർത്തി എല്ലാവരോടും സ്നേഹം മാത്രം കൊടുത്തും വാങ്ങിയും പിടിച്ചു നിൽക്കാൻ അദ്ദേഹത്തിന് സാധിച്ചതും അദ്ദേഹം അടിയുറച്ചു വിശ്വസിച്ച ആദർശത്തിന്റെ വേരുകൾ ഉള്ളത് കൊണ്ടായിരുന്നു.
അദ്ദേഹത്തിന്റെ ജനാസയെ അനുഗമിക്കാൻ ഏറ്റവും വലിയ പുഷാരം കുറ്റൂർനോർത്തിലേക്ക്
ഒഴുകിയത് അദ്ദേഹം അവർക്ക് നൽകിയ ഒരു ചിരിയുടെ കടപ്പാടായിരുന്നു.
അള്ളാഹു സഹോദരന് സ്വർഗം നൽകി അനുഗ്രഹിക്കട്ടെ....
ആമീൻ.
------------------------------
കെ എം ശരീഫ്.
കാഞ്ഞിരപറമ്പൻ അബ്ദുൾ കരീം - ഓർമ്മക്കുറിപ്പുകൾ'' എന്റെ വല്ല്യപ്പയുടെ അനിയന്റെ മകനായിരുന്നു അബ്ദുൾ കരീം. ഞങ്ങൾ അദ്ദേഹത്തെ അബ്ദു കാക്ക എന്നായിരുന്നു വിളിച്ചിരുന്നത്. അദ്ദേഹത്തിന് ഞങ്ങളോടെക്കെ പ്രത്യേകവാത്സല്യമായിരുന്നു. എല്ലാവരോടും തുറന്നു സംസാരിക്കുന്നതും സുഹൃദ് ബന്ധം നിലനിർത്തിയിരുന്നതും അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു. വഴിയിൽ നിന്ന് എവിടെ വെച്ച് കണ്ടാലും അൽപ നേരം സംസാരിച്ചിട്ടെ അദ്ദേഹം പോകുമായിരുന്നുള്ളൂ. ഞാൻ സ്കൂളിൽ പഠിക്കുന്ന കാലം കൂട്ടുകാരോടൊന്നിച്ച് ചെണ്ട പുറായ സ്കൂളിൽ ശാസ്ത്രമേളക്ക് പോയപ്പോൾ അവിചാരിതമായി അദ്ദേഹത്തെ കാണാനിടയായതും ഹോട്ടലിൽ നിന്ന് ഞങ്ങൾക്ക് ഭക്ഷണം വാങ്ങി തന്നതും ഇന്നും ഞാൻ ഓർക്കുന്നു. ഞാൻ ട ട LC പരീക്ഷയ്ക്ക് നല്ല മാർക്കോടെ വിജയിച്ചപ്പോൾ അദ്ദേഹം എന്റെ വീട്ടിൽ വന്ന് എന്നെ അനുമോദിച്ചതും KM Hടലെ ഒരു PTA മീറ്റിംഗിൽ ഒരുഗ്രൻ പ്രസംഗം കാഴ്ചവെച്ചതും ഇന്നും ഞാൻ സ്മരിക്കുന്നു .കുടുംബ ബന്ധം നിലനിർത്തുന്നതിനും സുഹൃദ് ബന്ധം കാത്തു സൂക്ഷിക്കുന്നതിനും അദ്ദേഹം പ്രത്യേകശ്രദ്ധ പതിപ്പിച്ചിരുന്നു .മരണപ്പെടുന്നതിന് ഒരാഴ്ച മുമ്പ് കുറ്റൂർ അങ്ങാടിയിൽ വെച്ച് അദ്ദേഹത്തെ കാണാനിടയായി. രാമനാട്ടുകരക്കടുത്തുള്ള ചെരിങ്ങാവ് എന്ന സ്ഥലത്തുള്ള അൽഅമീൻ എന്ന ക്രഷർ വാടകക്ക് എടുത്തിട്ടുണ്ടെന്നും നല്ല രീതിയിൽ ഓർഡർ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം വളരെ സന്തോഷത്തോടു കൂടി എന്നോട് പറഞ്ഞു. ക്രഷർ കാണുന്നതിന് എന്നെ ക്ഷണിക്കുകയും ചെയ്തു. ഒരാഴ്ച കഴിഞ്ഞ് ഒരു രാത്രി വീട്ടിലേക്ക് ഒരു ഫോൺ വന്നു.അബ്ദു കാക്ക ആക്സിഡണ്ട് ആയിട്ടുണ്ടെന്നും ചെമ്മാട് ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയിട്ടുണ്ടെന്നും. II - 03 -2004 ന് പെരിങ്ങാവ് ക്രഷറിൽനിന്നും വീട്ടിലേക്ക് വരുന്ന വഴിക്ക് University ക്കടുത്ത പണമ്പ്ര ഇറക്കത്തിൽ രാ ത്രി 8 മണിക്ക് അദ്ദേഹം സഞ്ചരിച്ചു ബൈക്കിൽ രാമനാട്ടുകര ഭാഗത്തു നിന്നും അതിവേഗതയിലും ശ്രദ്ധിക്കാതെയും ഓടിച്ചു വന്ന ഒരു ലോറി ഇടിച്ചാണ് അദ്ദേഹം മരണപ്പെട്ടത്.അദ്ദേഹത്തിന്റെ ജനാസ യോടൊപ്പമുള്ള വൻ ജനാവലി അദേഹത്തിന്റെ സുഹൃദ് ബന്ധത്തിന്റെ അടയാളമായിരുന്നു. കോഴിക്കോട് നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്കുള്ള ബസ് യാത്രയിൽ അപകടം നടന്നസ്ഥലത്ത് എത്തുമ്പോൾ അദ്ദേഹത്തിന്റെ മുഖം ഇന്നും എനിക്ക് ഓർമ്മയിൽ വരുന്നു. സർവ്വശക്തനായ അല്ലാഹു അദ്ദേഹത്തിന്റെ പരലോകജീവിതം സ്വർഗീയ മക്കട്ടെ '..
------------
സാലിം
എല്ലാവർക്കും നന്ദി.
പള്ളിപ്പറമ്പ് പ്രോ ഗ്രാം തുടങ്ങുന്നതിന് മുമ്പും - തത്തമ്മക്കൂട്ടിൽ മർഹൂം കരീം സാഹിബിനെ നമ്മൾ അനുസ്മരിച്ചിട്ടുണ്ട്. നാട്ടിലെ പല വിഷയത്തിലുമുള്ള ചർച്ചകൾ വരുമ്പോൾ അതിലൊക്കെ പലപ്പോഴും അറിഞ്ഞൊ അറിയാതെയൊ കടന്നുവരാറുള്ള ഒരു നാമമാണ് കരീംക്ക. അതിനു മാത്രമുള്ള സ്വാധീനങ്ങൾ പ്രദേശത്ത് സൃഷ്ടിച്ചാണ് അദ്ദേഹം മറഞ്ഞ് പോയത്.ജീവിച്ചിരുന്നെങ്കിൽ തീർച്ചയായും ഇന്നദ്ദേഹം ഈ കൂട്ടായ്മയിൽ ഉണ്ടാകുമായിരുന്നു എന്ന് നമുക്ക് പറയാനാവും കാരണം അദ്ദേഹത്തിൻറെ കാലഘട്ടത്തിലെ എല്ലാ നല്ല ചിന്തകളിലും കർമ്മങ്ങളിലും കൂട്ടത്തിലും നാ മദ്ദേഹത്തെ കണ്ടിരുന്നു.
കഴിഞ്ഞ തവണ നാം അനുസ്മരിച്ച KV സലീമിനെ പോലെ തന്നെ കുറ്റൂരിൻറെ നികത്താൻ കഴിയാത്ത നഷ്ടം തന്നെയാണ് കരീം സാഹിബും.എത്ര കാലം കഴിഞ്ഞാലും മായാത്ത ചില പുഞ്ചിരികൾ നമുക്ക് മുന്നിൽ തെളിഞ്ഞ് വരാറുണ്ട് അത്തരമൊരു അനുഭവം ബാക്കി വെച്ചാണ് അദ്ദേഹം നമ്മെ വിട്ട് പോയത്. എത്ര കാലം ജീവിച്ചു എന്നല്ല മറിച്ച്, ജീവിച്ച കാലം എങ്ങിനെ ആയിരുന്നു എന്നതിലാണ് കാര്യം. ഈ വൈകിയ വേളയിലെ അനുസ്മരണ കുറിപ്പ് തൃപ്തിവരാതെ നിർത്തുകയാണ് ഒരു പാട് കാര്യങ്ങൾ ബാക്കിവെച്ച് കൊണ്ട് തന്നെ.
നാം ചെയ്യുന്ന ഇത്തരം എളിയ ശ്രമങ്ങളെ നാഥൻ ഒരു സ്വാലിഹായ അമലായി സ്വീകരിക്കട്ടെ...
നമ്മിൽ നിന്ന് മരിച്ച് പോയവരുടെ ബർസഖിയ്യായ ജീവിതം അല്ലാഹു സുഖപ്രദമാക്കട്ടെ
ആമീൻ.
----------------------------------
ഫൈസൽ മാലിക്
No comments:
Post a Comment