കുട്ടികൾ ഒരിക്കല്ലം പ്രവാസം ആസ്വദിക്കുന്നില്ല. അവർക്ക് കാണാനും കേൾക്കാനും കളിക്കാനും രസിക്കാനും ഇവിടെ ഒന്നുമില്ല. നാട്ടിൽ എമ്പാടുമുണ്ട്. തുമ്പിയുടെ പറക്കൽ, പൂമ്പാറ്റയുടെ കളി ചിരി, കുയിലിന്റെ പാട്ട്, പൂക്കളുടെ ചിരി, മരങ്ങളുടെ ഇലയാട്ടം, തണലുകൾ, വെയിലിന്റെ പെയ്ത്ത്, കാറ്റിന്റെ സംഗീതം, മഴയുടെ ആരവം, കിളികളുടെ കൊഞ്ചൽ, പുഴുവിന്റെ അഴക്, പുഴയുടെ ഒഴുക്ക്, അണ്ണാൻ റെ ചിലക്കൽ, കാക്കയുടെ വിരുന്നു വിളി, പൂച്ചയുടെ കുസൃതി, മഴ പെയ്യും നേരമുള്ള മണ്ണിന്റെ മണം....... എന്തെല്ലാം നഷ്ടങ്ങളാണ് അവർക്ക് .....!
കൂട്ടിലടച്ച കിളികളെ പോലെ, ഇവിടെ നരച്ച കെട്ടിടങ്ങളിലേക്കും ഉണങ്ങിയ മരുഭുമി യിലേക്കും വരണ്ട പ്രകൃതിയിലേക്കും നോക്കി നെടുവീർപ്പിട്ട് കുരുന്നിലെ കുമാരക്കാരും കൗമാരത്തിലെ യുവാക്കളും യുവത്വത്തിലെ മധ്യവയസ്സ്കരും മധ്യവയസ്സിലെ വൃദ്ധരുമാകുന്നു ഇവിടെ ജീവിക്കുന്ന മക്കൾ.
നാട്ടിൽ ജീവിക്കുന്ന ഒരു കുട്ടി പറയുന്ന സംസാരമല്ല ഇവിടെ ജീവിക്കുന്ന കുട്ടി പറയുക. അവരുടെ മുഖഭാവമല്ല ഇവിടെ ജീവിക്കുന്ന കുട്ടികളുടേത്. കുട്ടിക്കാലം നഷ്ടപ്പെട്ടവരാണ് അവർ, മുതിർന്നവരെ പോലെ കുട്ടികളും സംസാരിക്കുന്നു!
കാരണം സമപ്രായക്കാരായ കുട്ടികളുടെ കൂടെ കളിക്കാനും ചിരിക്കാനും അവർക്ക് അവസരമില്ല, കാണുന്നത് മുഴുവനും എന്നും ഒന്നു തന്നെ! ഉമ്മയെ, ഉപ്പയെ, ക്ലാസ്സിലെ കുട്ടികളെ, അദ്ധ്യാപകരെ ....
കഴിക്കുന്നതോ അതും എന്നും ഒരു പോലെ. നാട്ടിൽ കാണാൻ ആരൊക്കെയുണ്ട്? സ്നേഹിക്കാനും കൊഞ്ചിക്കാനും, ബല്ലിമ്മ, ഉമ്മാന്റെ ഉമ്മ എളേമ്മ, മൂത്താപ്പ, മൂത്തമ്മ, അമ്മായി എളാപ്പ തുടങ്ങി എല്ലാ പ്രായക്കാരും !
തിന്നാനും കാണാനും കഴിക്കാനും അനുഭവിക്കാനും ആസ്വദിക്കാനും എത്രയെത്ര കാര്യങ്ങൾ...? പ്രവാസികളുടെ ജീവിതത്തേക്കാൾ കഷ്ടമാണ് പ്രവാസികളുടെ മക്കളുടെ പ്രവാസ ജീവിതം.
വെറുതെയല്ല അവർ ഇറച്ചിക്കോഴികളെ പോലെ പൊണ്ണത്തടിയൻമാരും തടിച്ചികളും, അൽപമൊന്നു നടന്നാലോ സ്റ്റെപ്പ് കയറിയാലോ പോലും കിതക്കുന്നവരായി മാറുന്നത്.
-------------------------
പരി സൈതലവി
No comments:
Post a Comment