Saturday, 22 October 2016

അഹമ്മദ് കുട്ടി ഹാജി ആട്ടക്കോളിൽ



സര്‍വ്വലോക രക്ഷിതാവിന്റെ സ്വര്‍ഗീയാരമത്തിലേക്കുള്ള വഴി യാത്രയിലെ ഇടത്താവളമായ ബര്‍സഖിന്റെ ലോകമായ പള്ളിപ്പറമ്പിലെ ഖബറിന്നരികിലെത്തുംബോള്‍ മനസ്സൊന്ന് പിടയാത്തവരായും ഇന്നല്ലെങ്കില്‍ നാളെ തനിക്കും രാപാര്‍ക്കാനുള്ളൊരാ മണ്ണിനെ നോക്കി നെടുവീര്‍പ്പിടാത്തവരായും ഒരാളുമുണ്ടാവില്ല
സ്നേഹവും ലാളനയും സഹതാപവും കരുതലും തലോടലും നല്‍കിയവര്‍
ആദ്യാക്ഷരത്തിന്റെ മൊഴിമുത്തുകള്‍ ചൊല്ലി പഠിപ്പിച്ചവര്‍
കുട്ടിക്കാലത്തും വിദ്ധ്യാര്‍ത്തി ജീവിതത്തിലും തന്നോടൊപ്പം കളിച്ചും രസിച്ചും കൂടപ്പിറപ്പിനെപോലെ
നടന്നവര്‍
അങ്ങിനെയൊരുപാട് പേര്‍ അന്തിയുറങ്ങുന്നൊരാ പള്ളിപ്പറമ്പ് കുട്ടിക്കാലത്തൊരു കൗതുകമായിരുന്നു പിന്നീടതൊരു ചിന്തയായ് മാറി
കാലം പോയ് മറയും തോറും അത് മനസ്സിലോരോ ചോദ്യമായ് മാറി
ഞാനറിഞ്ഞ എന്നെയറിഞ്ഞ ഞാനൊരുപാട് ഇഷ്ടപ്പെട്ട എന്റെ വല്ല്യുപ്പയുടെ വേര്‍പാടിന്റെ ദിവസം വല്ല്യുപ്പയുടെ മയ്യിത്ത് ഖബറടക്കിയ നേരം മുതല്‍ എനിക്കതൊരു നൊമ്പരം മാത്രമായ് മാറിയ നിമിഷം
അന്ന് രാത്രി ഞാനൊരുപാട് കരഞ്ഞു ആരും കാണാതെ പൊട്ടി പൊട്ടി കരഞ്ഞു അല്ലെങ്കിലും ആണ്‍കുട്ടികള്‍ കരയുന്നത് ഒരു കുറച്ചിലാണല്ലൊ
ആണ്‍കുട്ടികള്‍ കരയുന്നത് കാണുംബോള്‍ കാണുന്നവര്‍ ഒരു പക്ഷെ ചിന്തിച്ചേക്കാം
അയ്യേ ഇവനെന്തായിങ്ങിനെയെന്ന്
പക്ഷെ അതങ്ങിനെയാണ് നാം ഇഷ്ടപ്പെടുന്ന അതായത് നാം ഒരുപാടൊരുപാടിഷ്ടപ്പെടുന്നവര്‍ നമ്മ വിട്ടകന്നുവെന്ന് നമുക്ക് തിരിച്ചറിവുണ്ടാകുന്ന ആ നിമിഷം ഒരു പക്ഷെ നാം എല്ലാ സങ്കടവും ഒതുക്കി പിടിച്ച് നിന്നേക്കാം
കാണുന്നവര്‍ക്ക് തോന്നും ഇവനെന്താ ഒരു കൂസലുമില്ലല്ലോയെന്ന് അതൊന്നും ഒരു കൂസലുമില്ലാത്തതോണ്ടല്ല
ആ നിമിഷം ആ ദിവസം മനസ്സിന്റെ ഓരോ കോണിലും സങ്കടം അണ പൊട്ടി ഒഴുകാന്‍ വെമ്പല്‍ കൊണ്ടിരിക്കുന്ന നിമിഷങ്ങള്‍ മാത്രമായിരിക്കും പക്ഷെ ആണ്‍കുട്ടിയായി പോയില്ലെ കരയാന്‍ പറ്റുമോ അതവാ കരഞ്ഞാല്‍ ആളുകളെന്ത് വിജാരിക്കും ബന്തുക്കളെന്ത് വിജാരിക്കുമെന്ന ചിന്തയാവും മനസ്സില്
നമ്മുടേയും വേര്‍പിരിഞ്ഞവരുടേയും ഇടയിലുള്ള ആരും കാണാത്തൊരാ സ്നേഹ ബന്തം അറിയുന്ന ആരെങ്കിലുമൊന്ന് നമ്മെ ആശ്വസിപ്പിക്കാന്‍ അടുത്ത് വന്നാല്‍ നമ്മുടെ സങ്കടം ചെറിയൊരു മിഴിനീരായ് പുറത്ത് വരും പക്ഷെ നാം ഹൃദയത്തിന്റെ ഉള്ളിന്റെയുള്ളില്‍ പൊട്ടിക്കരയുകയാണെന്നത് റബ്ബിനും നമുക്കും മാത്രമെയറിയൂ
അത്തരമൊരു സന്ദര്‍ഭമായിരുന്നു എന്റെ വല്ല്യുപ്പയുടെ വേര്‍പാടിന്റെ ദിനം എനിക്കുണ്ടായത്
കുട്ടിക്കാലത്ത് എന്നെ ഒരുപാട് ശകാരിക്കുമായിരുന്നു ഒരുപക്ഷെ എല്ലാ പേരകുട്ടിളേക്കാളും ശകാരവും അടിയും കിട്ടിയതും എനിക്ക് തന്നെയായിരിക്കും എന്നാലും എനിക്കെന്നും ഇഷ്ടമായിരുന്നു ഇഷ്ടമായിരുന്നു എന്ന് പറഞ്ഞാല്‍ അതൊരു ഷക്ഷെ കുറഞ്ഞ് പോകും ഒരുപാടൊരുപാട് ഇഷ്ടമായിരുന്നു
തല്ലാനും തലോടാനും സ്നേഹമുള്ളവര്‍ക്കേ കഴിയൂ എന്നതൊരു യാദാര്‍ത്യമാണ്
ഞാന്‍ വല്ല്യുപ്പയുടെ അടുത്ത് പോകുബോള്‍ വല്ല്യുപ്പയുടെ അടുത്തിരിന്നും അവരുടെ കയ്യൊക്കെ തടവി കൊടുത്തും ക്ഷേമമന്വാശിച്ചും ഞാനെന്റെ സ്നേഹം പ്രകടിപ്പിക്കുംബോള്‍ വല്ല്യുപ്പ എന്നെ ദയനീയവും സഹതാപവും അതിലേറെ സ്നേഹവും നിറഞ്ഞൊരു നോട്ടം നോക്കും ഞാനും അതാഗ്രഹിഹിച്ച് തന്നെയായിരുന്നു ഓരോ ദിവസവും ഓരോ നിമിഷവും വല്ല്യുപ്പയോട് ഇടപഴകിയതും
ഞാന്‍ ചെല്ലുന്ന ദിവസമൊക്കെയും വല്ല്യുപ്പ ചോദിക്കും ഉപ്പ വിളിച്ചിരുന്നോ നിനക്കുള്ള വിസയുടെ കാര്യമെന്തെങ്കിലും പറഞ്ഞിരുന്നോയെന്ന്
ഞാനെങ്ങിനെയെങ്കിലുമൊന്ന് കര കയറി കാണാന്‍ ഒരുപാട് കൊതിച്ചിരുന്നു എന്റെ വല്ല്യുപ്പ
വല്ല്യുപ്പയുടെ വേര്‍പാടിന്റെ തലേ ദിവസവും എന്നോടതേ പറ്റി ചോദിച്ചതാണ് അന്നും ഞാന്‍ എന്നും പറയാറുള്ളത് പോലെ പറഞ്ഞു ഒക്കെ ശെരിയാകുമെന്ന്
വല്ല്യുപ്പ ഞങ്ങളില്‍ നിന്ന് ഈ ലോകത്തില്‍ നിന്ന് വിട്ടകന്ന ആ രാത്രി അയല്‍വാസികളും ബന്തുക്കളുമൊക്കെ വന്ന് വല്ല്യുപ്പയുടെ വേര്‍പാട് സ്ഥിതീകരിച്ച നിമിഷം എന്തൊ എനിക്കത് വിശ്വസിക്കാനൊരു പ്രയാസം പോലെ ഞാന്‍ ചെന്ന് വന്നവരൊക്കെ ചെയ്തത് പോലെ വല്ല്യുപ്പയുടെ കൈഞരമ്പില്‍ വിരലമര്‍ത്തി നോക്കി ഞന്‍ വല്ല്യുപ്പയുടെ മുഖത്തേക്ക് നോക്കി എനിക്കപ്പൊ തോന്നിയത് വല്ല്യുപ്പ നല്ല ഉറക്കമായിരിക്കുമെന്നാണ്
ഞാനങ്ങനെ വിശ്വസിക്കാന്‍ ശ്രമിച്ചു പക്ഷെ എല്ലാം റബ്ബിന്റെ വിധിപോലെ സംഭവിച്ചിരുന്നുവെന്നത് എന്റെ മനസ്സിനെ മനസ്സിലാക്കാന്‍ ഞാനൊരുപാട് പാട് പെട്ടു
എന്റെ ചിന്തകളന്ന് കുട്ടിക്കാലത്തെ ഒരുപാടോര്‍മ്മകളിലേക്ക് പോയി കുട്ടിക്കാലത്ത്
രാവിലെ മദ്ദ്രസയിലേക്ക് പോകുംബോഴും സ്കൂളിലേക്ക് പോകുംബോഴും വല്ല്യുപ്പ തരുന്ന പത്തു പൈസയും പീടികയില്‍ നിന്ന് വരുംബോള്‍ തരുന്ന മിഠായിയും വല്ല്യുപ്പയുടെ ശകാരവും സ്നേഹവും കരുതലും അങ്ങിനെ എല്ലാം എല്ലാം എന്റെ മനസ്സിലൂടെ പാഞ്ഞ് നടന്നു
നന്നായി ഹിന്ദിയും ഉറുദുവും മറാട്ടിയും തെളുങ്കും കന്നടയും തമിഴും ബംഗാളിയും അറബിയുമെല്ലാം സംസാരിക്കുമായിരുന്നു വല്ല്യുപ്പ
വല്ല്യുപ്പ ഹിന്ദി പറയുന്നത് കേട്ടാണ് എനിക്കും ഹിന്ദി പഠിക്കണമെന്ന് ആദ്യമായി ഞാന്‍ ആഗ്രഹിച്ചത്
ഗള്‍ഫില്‍ നിന്ന് ഉപ്പയുടെ അടുത്ത് നിന്ന് ആരെങ്കിലും വന്നാല്‍ അവരോട് അറബിയിലാണ് വല്ല്യുപ്പ സംസാരിക്കുക അന്നൊക്കെ അത് കേള്‍ക്കുംബോള്‍ ഒരത്ഭുതമായിരുന്നു
ഒരിക്കല്‍ ഞാന്‍ മഹാരാഷ്ട്രയിലേക്ക് ബേക്കറിപ്പണിക്ക് പോവുകയാണെന്ന് പറഞ്ഞപ്പോള്‍ ധൈര്യം തന്നതും അവിടുത്തെ സ്ഥലങ്ങളെ പറ്റിയും കാലാവസ്ഥയെ പറ്റിയുമൊക്കെ ഒരുപാട് പറഞ്ഞു
ഹിന്ദിപ്പാട്ട് കേള്‍ക്കാന്‍ വലിയ ഇഷ്ട്മായിരുന്നു വല്ല്യുപ്പാക്ക് അതുപോലെ എനിക്കും എന്റെ കയ്യിലുള്ള മുഹമ്മദ് റാഫി സാബിന്റെ ഹിന്ദി പാട്ടിന്റെ സീഡി എന്നും രാവിലെ കുറച്ച് നേരം കേള്‍ക്കല്‍ അന്നൊരു ഹരമായിരുന്നെനിക്ക്
പാട്ടിന്റെ വരികളിലെ അര്‍ഥമറിഞ്ഞിട്ടൊന്നുമല്ല ഞാനത് കേട്ടിരുന്നത് എനിക്കതെന്നുമൊരു ആവേശം തന്നെയായിരുന്നു അന്നൊക്കെ രാവിലെ കോലായിലെ എന്റെ റൂമിന്റെ വാതിലിനടുത്തുള്ള കസേരയില്‍ വല്ല്യുപ്പ വന്നിരിക്കും ഒരു പക്ഷെ എന്നും മുഹമ്മദ് റാഫി സാബിന്റെയാ പാട്ട് കേള്‍ക്കാനായിരിക്കണം വല്ല്യുപ്പയുടെ ആ ഇരുത്തമെന്ന് ഞാനിന്നും വിശ്വസിക്കുന്നു
അന്നത്തെയാ റാഫി സാബിന്റെ പാട്ടിന്റെ സീഡി ഇന്നുമെന്റെ കയ്യില്‍ ഭദ്രമാണ്
വല്ല്യുപ്പയുടെ കാല ശേഷമാണെനിക്ക് ഗള്‍ഫിലേക്കുള്ള വിസ ശെരിയാവുന്നത് ഞാന്‍ പോവുന്ന ദിവസം ളുഹര്‍ നമസ്ക്കാര ശേഷം കുന്നാഞ്ചീരി പള്ളിയുടെ ഖബറിസ്ഥാനിലെ എന്റെ പ്രിയപ്പെട്ട വല്ല്യുപ്പയുടെ ഖബറിന്നരികിലെത്തി
സലാം പറഞ്ഞപ്പൊ എന്റെ തൊണ്ടയിടറി
എന്നേക്കാള്‍ കൂടുതല്‍ എന്റെ ഗള്‍ഫ് സ്വപ്നം ആഗ്രഹിച്ച വല്ല്യുപ്പയോട് അവിടുത്തെ ഖബറിന്നടുത്ത് വന്ന് യാത്ര പറയേണ്ടി വന്നതോര്‍ത്ത് മനസ്സിലെ സങ്കടം മുഴുവന്‍ ഒരു പൊട്ടിക്കരച്ചിലായി മാറി വല്ല്യുപ്പയുടെ സാമീപ്യം ഏറ്റവുമദികം ആഗ്രഹിച്ചു പോയൊരു നിമിഷമായിരുന്നു അത്
വല്ല്യുപ്പയുടെ ഖബറിന്ന് മുകളിലായി മുളച്ചു പൊന്തിയ ഓരോ പുല്‍നാമ്പുകളും പറിച്ച് കളഞ്ഞ് കണ്ണീരില്‍ കുതിര്‍ന്നൊരു യാത്രാമൊഴി..
പിന്തിരിഞ്ഞ് നടക്കുംബോള്‍ വീണ്ടും വീണ്ടും ഞാനാ ഖബറിങ്കലേക്ക് പിന്തിരിഞ്ഞ് നോക്കി സലാം പറഞ്ഞു കൊണ്ടേയിരുന്നു...
കാരുണ്ണ്യവാനും സ്നേഹനിധിയും ഇരുലോക രക്ഷിതാവുമായ റബ്ബേ ഞങ്ങളില്‍ നിന്ന് വിട്ട് പോയവരുടെ ഖബറിനെ നീ വിശാലമാക്കി അവരുടെ പരലോകജീവിതം സുഖത്തിലും സന്തോഷത്തിലുമാക്കണേ നാഥാ
ഞങ്ങളില്‍ നിന്ന് മണ്‍മറഞ്ഞവരുടേയും ഞങ്ങളുടേയും എല്ലാ ചെറുതും വലുതുമായ ദോശങ്ങളും നീ പൊറുത്ത് തരണേ റബ്ബേ.... ആമീന്‍.


---------------------------------------
അന്‍വര്‍ ആട്ടക്കോളില്‍

No comments:

Post a Comment